TMJ
searchnav-menu
post-thumbnail

TMJ Daily

അതൊക്കെ ഞങ്ങള്‍ പരിശോധിച്ചോളാം; എക്‌സാലോജിക്കില്‍ എം വി ഗോവിന്ദന്‍

12 Apr 2025   |   1 min Read
TMJ News Desk

സിഎംആര്‍എല്ലിന് വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക് നല്‍കിയ സേവനമെന്താണെന്ന വിഷയം കമ്പനികള്‍ തമ്മില്‍ തീര്‍ക്കേണ്ട പ്രശ്‌നമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. എന്തു സേവനമാണ് നല്‍കിയതെന്നും കിട്ടിയതെന്നും ആ കമ്പനികളാണ് പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.

സുതാര്യ ഇടപാടെന്ന് പാര്‍ട്ടി പറയുമ്പോഴും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിന് എക്‌സാലോജിക് എന്തു സേവനം നല്‍കിയെന്ന് എസ്എഫ്‌ഐഒയുടെ അന്വേഷണത്തിലും കണ്ടെത്താന്‍ കഴിയുന്നില്ലല്ലോയെന്ന ചോദ്യത്തിന് അതൊക്കെ മുമ്പേ തെളിയിച്ചതാണെന്നും രണ്ട് കമ്പനികള്‍ തമ്മിലുള്ള ഇടപാടില്‍ അവര്‍ തമ്മില്‍ പ്രശ്‌നം ഉണ്ടെങ്കിലല്ലേ തെളിയിക്കേണ്ട കാര്യമുള്ളുവന്നും അദ്ദേഹം പറഞ്ഞു.

സിഎംആര്‍എല്‍ സര്‍ക്കാര്‍ കമ്പനിയൊന്നുമല്ലെന്നും സ്വകാര്യ കമ്പനിയായണെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു. അതില്‍ സര്‍ക്കാരിന് ഭൂരിപക്ഷ ഓഹരിയില്ലെന്നും ചെറിയൊരു ഭാഗമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് ഒട്ടേറെ സ്വകാര്യ കമ്പനികളില്‍ ഓഹരിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിഎആര്‍എല്ലില്‍ സര്‍ക്കാരിന് 13.4 ശതമാനം ഓഹരികളാണ് ഉള്ളത്.

ഇടപാടിലെ രാഷ്ട്രീയ ധാര്‍മ്മികത പാര്‍ട്ടി പരിശോധിക്കേണ്ടതല്ലേയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം എന്ത് ധാര്‍മ്മികതയാണ് നിങ്ങള്‍ പറയുന്നതെന്ന് ചോദിച്ചു. ഫ്യൂഡല്‍ ധാര്‍മ്മികതയാണോ? ഓരോരുത്തര്‍ക്കും ഓരോ ധാര്‍മ്മികതയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എക്‌സാലോജിക് കമ്പനിയുടെ രജിസ്‌ട്രേഷന് എകെജി സെന്ററിന്റെ വിലാസം എങ്ങനെ നല്‍കിയെന്ന് പരിശോധിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് അതൊക്കെ തങ്ങള്‍ പരിശോധിച്ചോളാമെന്നും അദ്ദേഹം മറുപടി പറഞ്ഞു.

ഇതുവരെ പരിശോധിച്ചിട്ടില്ലേയെന്ന ചോദ്യത്തിന് പരിശോധിച്ചിട്ടില്ലെന്നും ആ കമ്പനി തന്നെ ഇപ്പോഴില്ലെന്നും ഇനി വിലാസം പരിശോധിക്കാന്‍ താന്‍ ജാതകം നോക്കാമെന്നും അദ്ദേഹം പറഞ്ഞു.







 

#Daily
Leave a comment