TMJ
searchnav-menu
post-thumbnail

TMJ Daily

ലോകത്ത് 800 മില്യൺ പ്രമേഹരോ​ഗികളെന്ന് ലോകാരോഗ്യ സംഘടന

14 Nov 2024   |   2 min Read
TMJ News Desk

ഴിഞ്ഞ 30 വർഷത്തിനിടയിൽ പ്രമേഹബാധിതരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചുവെന്ന് ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. നിലവിൽ ലോക ജനസംഖ്യയിലെ 800 മില്യൺ പേർ പ്രമേഹ​രോ​ഗ ബാധിതരെന്ന് ലോകാരോഗ്യ സംഘടന.

സാംക്രമികേതര രോ​ഗങ്ങളുടെ അപകട സാധ്യത വിലയിരുത്തുന്ന എൻസിഡി-ആർഐഎസ് സി( NCD-RisC) യിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടന പഠനം നടത്തിയത്. പ്രമേഹനിരക്കിനെയും ചികിത്സയെയും വിലയിരുത്തി കൊണ്ട് ആ​ഗോളതലത്തിൽ നടക്കുന്ന ആദ്യ വിശകലനമാണിത്.

ലാൻസെറ്റ് പ്രസിദ്ധീകരിച്ച ആ​ഗോളവിലയിരുത്തൽ അനുസരിച്ച് പ്രമേഹരോ​ഗികളായ മുതിർന്നവരുടെ എണ്ണം 1990 മുതൽ  2022 വരെയുള്ള കാലഘട്ടത്തിൽ ഏഴ് ശതമാനത്തിൽ നിന്ന് 14 ശതമാനമായാണ് വർദ്ധിച്ചത്. അവികസിതവും വികസ്വരമായ രാജ്യങ്ങളിലാണ് പ്രമേഹരോഗികളുടെ വർദ്ധനവ് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിട്ടുള്ളത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള 18 വയസിന് മുകളിലുള്ള 140 മില്യൺ ആളുകളെയാണ് പഠനം വിലയിരുത്തിയത്. രാജ്യങ്ങളും പ്രദേശങ്ങളും തമ്മിലുള്ള വ്യത്യാസം വച്ച് ചികിത്സയിലെ വ്യത്യാസം തിരിച്ചറിയാൻ സ്റ്റാറ്റിസ്റ്റിക്കൽ ടൂളുകളും പഠനത്തിനായി ഉപയോഗിച്ചിട്ടുണ്ട്. വർദ്ധിച്ച് വരുന്ന ആരോഗ്യ അസമത്വങ്ങളിലേക്ക് ഈ പഠനം വെളിച്ചം വീശുന്നു.

പ്രമേഹ കേസുകളിൽ പകുതിയിലേറെയും റിപ്പോർട്ട് ചെയ്തിരിക്കുന്നത് നാല്  രാജ്യങ്ങളിലാണ്. 2022ലെ കണക്കനുസരിച്ചുള്ള പ്രമേഹ രോഗികളിൽ 212 മില്യൺ ആളുകൾ ഇന്ത്യയിൽ നിന്നായിരുന്നു, 148 മില്യൺ ചൈനയിലും, 42 മില്യൺ യുഎസിലും, 36 മില്യൺ പാകിസ്ഥാനിലുമാണുള്ളത്. ഇന്തോനേഷ്യയിൽ 25 മില്യണും ബ്രസീലിൽ 22 മില്യൺ പ്രമേഹ രോഗികളുമാണുള്ളത്. കരീബിയൻ, മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ സ്ത്രീകളിലും പുരുഷൻമാരിലും 25 ശതമാനം പേർക്കും പ്രമേഹമുള്ളതായി പഠനം കണ്ടെത്തിയിട്ടുണ്ട്. യുഎസിൽ 12.5 ശതമാനവും യുകെയിൽ 8.8 ശതമാനം ആളുകളും പ്രമേഹബാധിതരാണ്. സമ്പന്നരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പ്രമേഹമുള്ള രാജ്യങ്ങളിൽ യുഎസും യുകെയുമാണ് മുമ്പിൽ. 

ഫലപ്രദമായ മരുന്നുകൾ ലഭ്യമായിരുന്നിട്ടും. ആവശ്യമായ ചികിത്സ ലഭ്യമാവുന്നില്ല എന്നതാണ് പ്രമേഹബാധിതരുടെ എണ്ണം വർദ്ധിക്കാനുള്ള മറ്റൊരു കാരണം.  എന്നാൽ സമ്പന്ന രാജ്യങ്ങളിൽ ചികിത്സ നിരക്ക് മെച്ചപ്പെട്ടിട്ടുണ്ട്. ഈ രാജ്യങ്ങളിലെ 55 ശതമാനം ആളുകൾക്കും ചികിത്സ ലഭിച്ചിട്ടുമുണ്ട്. എന്നാൽ ദരിദ്ര രാജ്യങ്ങളിലെ ഏകദേശം 445 മില്യൺ ആളുകൾക്ക് പ്രമേഹ ചികിത്സ ലഭ്യമായിട്ടില്ലെന്ന് പഠനം വ്യക്തമാക്കുന്നു.

“മാരകമായേക്കാവുന്ന അനന്തരഫലങ്ങൾ കണക്കിലെടുത്ത്, ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹത്തെ തടയുന്നത്  മെച്ചപ്പെട്ട ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്" എന്ന്   മദ്രാസ് ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷൻ പ്രസിഡന്റും ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ രചയിതാക്കളിൽ ഒരാളുമായ ഡോ.രഞ്ജിത് മോഹൻ അഞ്ജന പറഞ്ഞു.



#Daily
Leave a comment