TMJ
searchnav-menu
post-thumbnail

TMJ Daily

ലോസ് ആഞ്ചൽസിൽ കാട്ടുതീ പടരുന്നു; ഇതുവരെ നഷ്ടം 150 ബില്ല്യണ്‍ ഡോളറുകള്‍

10 Jan 2025   |   1 min Read
TMJ News Desk

ലോസ് ആഞ്ചലസിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ദുരന്തം വിതച്ചു കൊണ്ട് കാട്ടുതീ പടരുന്നു. രണ്ട് വലിയ തീകള്‍ ഇതുവരെ 34,000 ഏക്കര്‍ നശിപ്പിച്ചു. ഏഴ് പേര്‍ മരിക്കുകയും 1,80,000 പേരെ ഒഴിപ്പിക്കുകയും 2,00,000 പേര്‍ക്ക് ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കാറ്റിന്റെ വേഗം കുറയുന്നത് തീയണയ്ക്കല്‍ പ്രവര്‍ത്തനത്തെ സഹായിക്കുന്നു.

മൂന്നാം ദിവസവും തുടര്‍ന്ന കാട്ടുതീയില്‍ 10,000 ത്തോളം വീടുകളും കെട്ടിടങ്ങളും കത്തിനശിച്ചു. ഹോളിവുഡ് സെലിബ്രിറ്റികള്‍ അടക്കം ആളുകള്‍ വീടുകള്‍ ഒഴിഞ്ഞു പോയിട്ടുണ്ട്.

പ്രധാനമായും മൂന്ന് തീപിടിത്തങ്ങളാണ് ലോസ് ആഞ്ചലസില്‍ പടരുന്നത്. നഗരത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തെ പാലിസേഡ്‌സ് തീയും കിഴക്കന്‍ ഭാഗത്തെ ഈറ്റണ്‍ തീയും ലോസ് ആഞ്ചലസിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം വിതച്ച കാട്ടുതീകളായി മാറി. മൂന്നാമത്തെ ഹഴ്സ്റ്റ് തീയും അഗ്നിശമന പ്രവര്‍ത്തകര്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ശക്തിയേറിയ കാറ്റും വരണ്ട അവസ്ഥയും തീപടരാന്‍ ഇടയാക്കുന്നു.

തീയണഞ്ഞ ഭാഗങ്ങളിലെ വീടുകളിലും കെട്ടിടങ്ങളിലും മരിച്ച മനുഷ്യരുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായി തിരച്ചില്‍ നടത്തുന്നുണ്ട്.

ഈ മേഖലകളില്‍ ആറ്റംബോബ് ഇട്ടതു പോലെ ഉണ്ടെന്ന് ലോസ് ആഞ്ചലസ് കൗണ്ടി ഷെരീഫായ റോബര്‍ട്ട് ലൂണ പറഞ്ഞു.

ഈറ്റണ്‍ തീ മാത്രം നാലായിരത്തിനും അയ്യായിരത്തിനും ഇടയില്‍ കെട്ടിടങ്ങളെ നശിപ്പിച്ചപ്പോള്‍ പാലിസേഡ്‌സില്‍ 5,300 കെട്ടിടങ്ങള്‍ നശിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

135 ബില്ല്യണ്‍ മുതല്‍ 150 ബില്ല്യണ്‍ വരെ ഡോളറിന്റെ നാശനഷ്ടം ഉണ്ടായിട്ടുണ്ടാകുമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ അക്യുവെതര്‍ കണക്കാക്കുന്നു.



#Daily
Leave a comment