TMJ
searchnav-menu
post-thumbnail

TMJ Daily

സിഐഎ-യുടെ ഉന്നതങ്ങളില്‍ ഇന്ത്യന്‍ വംശജനായ പട്ടേല്‍ എത്തുമോ  

07 Nov 2024   |   1 min Read
TMJ News Desk

മേരിക്കന്‍ ചാരസംഘടനയായ സിഐഎ-യുടെ ഉന്നതങ്ങളില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനായി മാറുമോ കശ്യപ് പട്ടേല്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതോടെ ഈ ചോദ്യം സജീവമായി. ട്രംപ് കഴിഞ്ഞ തവണ പ്രസിഡന്റ് ആയിരുന്നപ്പോള്‍ സിഐഎ-യുടെ ഡെപ്യൂട്ടി തലവന്‍ ആയി 'കാഷ്' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന കശ്യപിനെ നിയമിക്കാന്‍ നീക്കമുണ്ടായെന്നും എന്നാല്‍ അന്നത്തെ സിഐഎ മേധാവിയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് നീക്കം ഉപേക്ഷിക്കുവാന്‍ ട്രംപ് നിര്‍ബന്ധത്തിനായെന്നും വാര്‍ത്തകള്‍ ഉണ്ടായിരിന്നു.

2024 ആഗസ്റ്റില്‍ അറ്റ്‌ലാന്റിക് എന്ന പ്രസിദ്ധീകരണത്തില്‍ വന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് 'കാഷ്' അമേരിക്കന്‍  മാധ്യമ ശ്രദ്ധയില്‍ വരുന്നത്. ട്രംപിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ള പുരുഷന്‍ എന്ന റിപ്പോര്‍ട്ടില്‍ കഴിഞ്ഞ ട്രംപ് ഭരണകാലത്തു അധികാരത്തിന്റെ ഉന്നതങ്ങളില്‍ കശ്യപ് എത്തിയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാണ്.

കശ്യപ് 'കാഷ്' പട്ടേല്‍ ഗുജറാത്തി വംശജനാണ്, തന്റെ മാതാപിതാക്കള്‍ കിഴക്കന്‍ ആഫ്രിക്കയിലാണ് വളര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു. 1970 കളില്‍ ഇദി അമീന്‍ ഭരിച്ചിരുന്ന ഉഗാണ്ടയില്‍ നിന്ന് പിതാവ് അമേരിക്കയിലേക്ക് പലായനം ചെയ്ത കുടുംബം. 1980 ല്‍ ന്യൂയോര്‍ക്കിലെ ഗാര്‍ഡന്‍ സിറ്റിയിലാണ് പട്ടേല്‍ ജനിച്ചതും വളര്‍ന്നതും. റിച്ച്മണ്ട് സര്‍വകലാശാലയില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ പട്ടേല്‍ നിയമബിരുദം നേടുന്നതിനായി ന്യൂയോര്‍ക്കിലേക്ക് മടങ്ങുകയും യുകെയിലെ യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ ഫാക്കല്‍റ്റി ഓഫ് ലോയില്‍ നിന്ന് ഇന്റര്‍നാഷണല്‍ ലോയില്‍ സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്തു.

പ്രതിരോധ സെക്രട്ടറി ക്രിസ്റ്റഫര്‍ മില്ലറുടെ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിനുമുമ്പ്, പ്രസിഡന്റിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റും ദേശീയ സുരക്ഷാ കൗണ്‍സിലില്‍ തീവ്രവാദ വിരുദ്ധ സീനിയര്‍ ഡയറക്ടറുമായിരുന്ന അദ്ദേഹം, ഐസിസ്, അല്‍-ഖ്വയ്ദ നേതാക്കളായ അല്‍ ബാഗ്ദാദി, ഖാസിം അല്‍-റിമി എന്നിവരെ വധിക്കുന്നതുള്‍പ്പടെ അന്നത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ഗണനകളില്‍ പലതും നടപ്പാക്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവായും ഹൗസ് പെര്‍മനന്റ് സെലക്ട് കമ്മിറ്റി ഓണ്‍ ഇന്റലിജന്‍സിന്റെ സീനിയര്‍ കൗണ്‍സിലായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

'ട്രംപിനായി എന്തും ചെയ്യുന്ന വ്യക്തി' എന്നാണ് അറ്റ്‌ലാന്റിക് റിപ്പോര്‍ട്ട് പട്ടേലിനെ വിശേഷിപ്പിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ വിജയം നേടി ഇപ്പോള്‍ നിയുക്ത പ്രസിഡന്റായി അധികാരമേല്‍ക്കുമ്പോള്‍ ട്രംപ് തന്റെ ഈ വിശ്വസ്തനെ നിര്‍ണ്ണായക തസ്തികയില്‍ പ്രതിഷ്ടിക്കുമെന്ന വാര്‍ത്തകള്‍ വരുന്നതിന്റെ പശ്ചാത്തലമിതാണ്.




#Daily
Leave a comment