.jpg)
പാലക്കാട് വിജയിയെ വിജയ് തീരുമാനിക്കുമോ
പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ചൂടുകൂട്ടി പുതിയ തമിഴ് രാഷ്ട്രീയ പാര്‍ട്ടിയുടെ സാന്നിദ്ധ്യവും. തമിഴ് നടന്‍ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം (ടി വി കെ) പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉറ്റുനോക്കുന്നു. ടി വി കെയുടെ നിലപാട് നേരിയ ഭൂരിപക്ഷം മാത്രം നിലനില്‍ക്കുന്ന പാലക്കാട് മണ്ഡലത്തിലെ ജയപരാജയങ്ങളെ നിര്‍ണ്ണയിക്കാന്‍ കഴിയുമെന്നാണ് രാഷ്ട്രീപ്രവര്‍ത്തകര്‍ പറയുന്നത്.
തമിഴ്‌നാട്ടില്‍ മാത്രമല്ല, കേരളത്തിലും വളരെയധികം ആരാധാകരുള്ള നടനാണ് വിജയ്. കേരളത്തില്‍ തന്നെ വിജയ്ക്ക് ഏറ്റവും കൂടുതല്‍ ആരാധകരുള്ള പ്രദേശമാണ് പാലക്കാട് ജില്ല. ആരാധാകരില്‍ ഭൂരിഭാഗവും 18 നും 40 നും ഇടയില്‍ പ്രായമുള്ളവരാണ്. ഈ ആരാധാകരെല്ലാം വിജയ്‌യുടെ പാര്‍ട്ടിക്കോ പാര്‍ട്ടി നിലപാടിനോ ഒപ്പം നിന്നില്ലെങ്കിലും ഒപ്പം നില്‍ക്കുന്ന നിശ്ചിതവോട്ടര്‍മാര്‍ക്ക് പോലും തിരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണയിക്കാനാകുമെന്നതാണ് രാഷ്ട്രീയപാര്‍ട്ടികളെ ആശങ്കയിലാഴ്ത്തുന്നത്.
പുതിയ തലമുറയിലെ വോട്ടര്‍മാരില്‍ പ്രത്യക്ഷത്തില്‍ രാഷ്ട്രീയ നിലപാടുകള്‍ പ്രകടിപ്പിക്കാത്തവരാണ് കൂടുതലും, അതിനാല്‍ തന്നെ വിജയ് ആരാധകരുടെ പ്രായവും കൂടി പരിഗണിക്കുമ്പോള്‍ വിജയുടെ നിലപാട് നിര്‍ണ്ണായകമായേക്കാം. കേരളത്തില്‍ എല്‍ ഡി എഫിനും യു ഡി എഫിനും ഉറപ്പുള്ള വോട്ടുകള്‍ (കമ്മിറ്റെഡ് വോട്ടേഴ്സ്) വൻ തോതിൽ കുറയുന്നു എന്ന് തിരഞ്ഞെടുപ്പുകളെ കുറിച്ച് പഠിക്കുന്ന പ്രൊഫ. സജാദ് ഇബ്രാഹിമിനെ പോലുള്ളവരുടെ നിരീക്ഷണം കേരളത്തിലെ വോട്ടിങ് പാറ്റേണിലെ മാറ്റം വ്യക്തമാക്കുന്നതാണ്. ന്യൂട്രല്‍ വോട്ടേഴ്സ് കൂടുകയും കമ്മിറ്റഡ് വോട്ടേഴ്സ് കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിജയ് പോലുള്ളവരുടെ വരവ് നിര്‍ണ്ണായകമാകും.
വിജയ് ആരാധകരുടെ അവകാശവാദം മുപ്പതിനായിരം പേരാണ് പാലക്കാട് ഇവര്‍ക്കൊപ്പമുള്ളതെന്നാണ്. ഇത് അവകാശവാദമായി എടുത്ത് മാറ്റിവച്ചാല്‍ പോലും പതിനായിരം പേരെങ്കിലും വിജയ് ആരാധകരായി മണ്ഡലത്തിലുണ്ടാകുമെന്ന് മൂന്ന് പ്രമുഖ രാഷ്ട്രീയപാര്‍ട്ടിക്കാരും കണക്കുകൂട്ടുന്നുണ്ട്. പ്രത്യക്ഷത്തില്‍ വിജയ് ഫാന്‍സ് ആയി നില്‍ക്കുന്നവര്‍ മാത്രമല്ല, ആ കണക്കില്‍ കൂട്ടുന്നവരില്‍ വരുന്നത്. നിശബ്ദരായി വിജയിനെ ആരാധിക്കുന്ന സ്ത്രീകളും യുവാക്കളുമടക്കമുള്ളവരുണ്ടെന്നതാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഊഹം. അവരുടെ വോട്ടുകള്‍ പഴയതുപോലെ ഏതെങ്കിലും പാര്‍ട്ടിക്ക് ഉറപ്പുള്ള വോട്ടുകളുമാകണമെന്നില്ല. മാറിമാറി വോട്ടു ചെയ്യുന്ന ആളുകളുടെ പ്രവണത കൂടുന്നതും ഇതുപോലെയുള്ള വോട്ടര്‍മാരുടെ ഇടയിലാണ് കൂടുതലെന്നും അവര്‍ കരുതുന്നു. വിജയ് നിലപാട് സ്വീകരിക്കുകയും ഇതില്‍ പകുതിപേരുടെ വോട്ടെങ്കിലും ആ നിലപാടിന് അനുസൃതമായി വീഴുകയും ചെയ്താല്‍ അത് അവിടുത്തെ ഫലം നിര്‍ണ്ണയിക്കുന്നതായി മാറും.
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ മുന്‍വര്‍ഷങ്ങളിലെ വോട്ടിങ് നില പരിശോധിച്ചാല്‍ ഈ ആശങ്കയുടെ അടിസ്ഥാനം മനസിലാകും. 2011 ല്‍ ഷാഫി പറമ്പില്‍ മണ്ഡലം പിടിച്ചെടുക്കുന്നത് 7,403 വോട്ട് ഭൂരിപക്ഷത്തിലായിരുന്നു. 2016ല്‍ 17,483 വോട്ടായി ഷാഫി ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചു. അന്ന് ബി ജെ പിയുടെ ശോഭാ സുരേന്ദ്രനാണ് രണ്ടാംസ്ഥാനത്ത് എത്തിയത്. 2021 ആയപ്പോള്‍ ഷാഫിയുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞ് 3,859 വോട്ടായി മാറി. 2024 ലെ പാലക്കാട് ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായതരംഗം വീശിയടിച്ചപ്പോള്‍ പോലും പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി. കെ ശ്രീകണ്ഠന് ലഭിച്ച ഭൂരിപക്ഷം വെറും 9,077 വോട്ടാണ്. അതായത് കോണ്‍ഗ്രസ് ഒട്ടും സുരക്ഷിതമായ നിലയില്ല പാലക്കാട് മണ്ഡലത്തിലെ സമീപകാല വോട്ട് ചരിത്രം.
പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് തൊട്ടുപിന്നില്‍ വോട്ട് നേടുന്നത് ബി ജെ പിയാണ്. രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന ബി ജെ പിയോട് വിജയ്ക്ക് അനുകൂല നിലപാടല്ല ഉള്ളത്. വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ബി ജെ പി വിജയ്‌ക്കെതിരെ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. കഴിഞ്ഞ ആഴ്ച വിജയ് നടത്തിയ രാഷ്ട്രീയ പ്രഖ്യാപനത്തിലും ബി ജെ പിയെ അനുകൂലിക്കുന്ന സമീപനമായിരുന്നില്ല. അതുകൊണ്ടു തന്നെ വിജയ്‌യുടെ രാഷ്ട്രീയ നിലപാടുകള്‍ ബി ജെ പി അനുകൂലമല്ല എന്ന വിശ്വാസമാണ് യു ഡി എഫിനും എല്‍ ഡി എഫിനുമുള്ളത് എന്നാല്‍, വിജയ്‌യുടെ പാര്‍ട്ടി ആര്‍ക്കെങ്കിലും അനുകൂല തീരുമാനമെടുക്കുമോ, അതോ നിക്ഷ്പക്ഷത പാലിക്കുമോ എന്നതാണ് മുന്നണികള്‍ ഉറ്റുനോക്കുന്ന കാര്യം.