TMJ
searchnav-menu
post-thumbnail

TMJ Daily

ജനങ്ങളെ ഷോക്കടിപ്പിക്കുന്ന വൈദ്യുതി ചാര്‍ജ്ജ് വര്‍ധന പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ്

07 Dec 2024   |   2 min Read
TMJ News Desk

വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവിലൂടെ സര്‍ക്കാര്‍ ജനങ്ങളെ വീണ്ടും ഷോക്കടിപ്പിച്ചിരിക്കുകയാണ്. വൈദ്യുതി ബോര്‍ഡിലെ അനാസ്ഥയ്ക്കും അഴിമതിക്കും വില കൊടുക്കേണ്ടി വരുന്നത് സാധാരണക്കാരായ ഗുണഭോക്താക്കളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം അഞ്ച് തവണയാണ് നിരക്ക് വര്‍ധിപ്പിച്ചത്. ഇപ്പോള്‍ 16 പൈസയാണ് കൂട്ടിയത്. ഈ വര്‍ഷം 16 പൈസ കൂട്ടിയതിനൊപ്പം മാര്‍ച്ച് മാസം കഴിഞ്ഞാല്‍ ഉടന്‍ തന്നെ 12 പൈസ കൂടി കൂട്ടുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ചില്‍ പ്രഖ്യാപിക്കുന്നതിന് പകരം ഡിസംബറില്‍ തന്നെ രണ്ടു വര്‍ധനകളും കൂടി ഒന്നിച്ചു പ്രഖ്യാപിച്ചിരിക്കുകയാണ്. 250 യൂണിറ്റ് ഉപയോഗിക്കുന്ന സാധാരണക്കാരന് 50 രൂപയോളം കൂടുതല്‍ നല്‍കേണ്ടി വരും. മാര്‍ച്ച് മാസം കഴിഞ്ഞാല്‍ ഇത് നൂറു രൂപയില്‍ കൂടുതലാകും. ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത രീതിയിലേക്ക് വൈദ്യുതി ചാര്‍ജ്ജ് കൂടുകയാണ്. മാര്‍ച്ച് ആകുമ്പോഴേക്കും ഡെപ്പോസിറ്റ് ഉള്‍പ്പെടെയുള്ള ചാര്‍ജുകളും വര്‍ധിക്കുന്നതോടെ കൂടുതല്‍ ബാധ്യതയുണ്ടാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 25 വര്‍ഷത്തേക്ക് ഒരു യൂണിറ്റ് വൈദ്യുതി 4 രൂപ 29 പൈസയ്ക്ക് വാങ്ങാന്‍ കരാറുണ്ടാക്കി. ഏഴ് വര്‍ഷത്തോളം കരാര്‍ പ്രകാരം വൈദ്യുതി വാങ്ങി. രണ്ടു വര്‍ഷം മുന്‍പ് ഈ സര്‍ക്കാര്‍ കരാര്‍ റദ്ദാക്കി. അതിനു ശേഷം 4 രൂപ 29 പൈസക്ക് വാങ്ങിയിരുന്ന വൈദ്യുതി ആറു മുതല്‍ 12 രൂപ വരെ നല്‍കിയാണ് വാങ്ങിയത്. ഒരു ദിവസം ഇതിലൂടെ 15 മുതല്‍ 20 കോടി രൂപ വരെയാണ് ബോര്‍ഡിന് നഷ്ടമുണ്ടായത്. ഇതാണ് ബോര്‍ഡിനെ ബാധ്യതയിലേക്ക് തള്ളിവിട്ടത്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍ വൈദ്യുതി ബോര്‍ഡ് ലാഭത്തിലായിരുന്നു. 2024 ആയപ്പോള്‍ ബോര്‍ഡിന്റെ കടം 1083 കോടിയില്‍ നിന്നും 45000 കോടിയായി വര്‍ധിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ കരാര്‍ റദ്ദാക്കി അദാനിയുടെ കമ്പനിക്ക് നല്‍കാനാണ് ശ്രമിച്ചത്. വൈദ്യുതി ബോര്‍ഡില്‍ നടപ്പാക്കിയ പദ്ധതികളൊക്കെ അഴിമതി നിറഞ്ഞതായിരുന്നു. ഇതിന്റെയൊക്കെ പാപഭാരം ചുമക്കേണ്ടി വരുന്നത് സാധാരണക്കാരാണ്. വൈദ്യുതി ചാര്‍ജ്ജ് കൂട്ടിയതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനും വൈദ്യുതി ബോര്‍ഡിനുമാണ്. ജനങ്ങളെ വീണ്ടും ഷോക്കടിപ്പിക്കുന്ന ചാര്‍ജ്ജ് വര്‍ധന പിന്‍വലിക്കണം. ചാര്‍ജ്ജ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും യുഡിഎഫും സമര മുഖത്തേക്ക് പോകുകയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ടീകോം കമ്പനിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ഒരു ആക്ഷേപത്തിനും സര്‍ക്കാര്‍ മറുപടി പറഞ്ഞിട്ടില്ല. ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള എന്ത് പ്രൊവിഷനാണ് കരാറിലുള്ളത്. എന്തിനാണ് ടീകോം കമ്പനിക്ക് നഷ്ടപരിഹാരം നല്‍കുന്നത്? ടീകോം കമ്പനിയാണ് സര്‍ക്കാരുമായുള്ള എഗ്രിമെന്റ് പാലിക്കാത്തത്. എഗ്രിമെന്റ് പാലിച്ചില്ലെങ്കില്‍ അവരില്‍ നിന്നും തുക ഈടാക്കാനുള്ള പ്രൊവിഷന്‍ എഗ്രിമെന്റിലുണ്ട്. എന്നിട്ടും വീണ്ടും അവര്‍ക്ക് പണം കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. യുഎഇ സര്‍ക്കാരുമായുള്ള ബന്ധം മോശമാകേണ്ടെന്ന് കരുതിയാണ് പണം നല്‍കുന്നതെന്ന ന്യായം ആരോട് പറയാന്‍ കൊള്ളും? ഇതിന് പിന്നില്‍ അഴിമതിയാണ്. 248 ഏക്കര്‍ ഭൂമി സ്വന്തക്കാര്‍ക്ക് കൊടുക്കുന്നതിനു വേണ്ടിയാണ് എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യാതെ മന്ത്രിമാരും ഘടകകക്ഷികളും പ്രതിപക്ഷവും ജനങ്ങളും അറിയാതെ ഒരു സുപ്രഭാതത്തില്‍ പദ്ധതി അവസാനിപ്പിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ഭൂമി കച്ചവടമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോപിച്ച വി ഡി സതീശന്‍ ടീകോമിന് നഷ്ടപരിഹാരം നല്‍കി ഭൂമി കച്ചവടം നടത്താനുള്ള സര്‍ക്കാരിന്റെ ശ്രമം ഒരു കാരണവശാലും അനുവദിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

വയനാട് ദുരിതാശ്വാസത്തിന് കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കാന്‍ വൈകിയെന്നാണ് പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തില്‍ എം.പിമാര്‍ നിവേദനം നല്‍കിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. ദുരന്തനിവാര ഫണ്ട് ഓഡിറ്റ് ചെയ്യുന്നതില്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചകളുണ്ടായി. കയ്യില്‍ കിട്ടിയ തുക പോലും സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നില്ല. ഒരു പുനരധിവാസ പ്രവര്‍ത്തനവും നടക്കുന്നില്ല. ആയിരത്തോളം വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് പറഞ്ഞിട്ടും സ്ഥലം കണ്ടെത്തി നല്‍കാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. ആയിരക്കണക്കിന് ജനങ്ങള്‍ വാടക വീടുകളില്‍ തുടരുകയാണ്. അവരുടെ വീട്ടു വാടക സര്‍ക്കാര്‍ നല്‍കുമോ? പുനരധിവാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കുന്നുമില്ല സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നുമില്ല. ഇക്കാര്യത്തില്‍ ഹൈക്കോടതി പറഞ്ഞതു പോലെ രണ്ടു കൂട്ടരും ഉത്തരവാദികളാണെന്നും വി ഡി സതീശന്‍ പറഞ്ഞു.




#Daily
Leave a comment