TMJ
searchnav-menu
post-thumbnail

TMJ Daily

ഇസ്രായേല്‍-ലെബനന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്ത് യുഎസ് ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ 

26 Sep 2024   |   2 min Read
TMJ News Desk

ബുധനാഴ്ച നടന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇസ്രായേല്‍ ലെബനന്‍ സംഘര്‍ഷത്തില്‍ 21 ദിവസത്തേക്ക് വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തു. ലെബനനില്‍ 600ലധികം പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് ഇരു രാജ്യങ്ങളോടും താത്കാലികമായി വെടിനിര്‍ത്തുവാന്‍ ആവശ്യപ്പെട്ടത്. സമീപ കാലത്ത് നടക്കുന്ന ആക്രമണങ്ങളെല്ലാം വളരെ അസഹനീയമാണെന്നും ഇത് അപകട സാധ്യത കൂട്ടുമെന്നും ജനറല്‍ അസംബ്ലിയില്‍ യുഎസ് ആരോപിച്ചു.

ഓസ്ട്രേലിയ, കാനഡ, യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തര്‍ എന്നീരാജ്യങ്ങളാണ് അമേരിക്കയോടൊപ്പം ഇസ്രായേല്‍ ഹിസ്ബുല്ല സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട രാജ്യങ്ങള്‍. ഇസ്രായേലും ലെബനനും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ ദീര്‍ഘകാല സ്ഥിരത കൈവരിക്കുവാന്‍ പുതിയ കരാര്‍ സഹായിക്കുമെന്നാണ് യുഎസ് പ്രതീക്ഷിക്കുന്നത്. മാസങ്ങളോളം നീണ്ട  ആക്രമണങ്ങള്‍ പതിനായിരക്കണക്കിന് വരുന്ന ആളുകളെയാണ് അഭയാര്‍ത്ഥികളാക്കി മാറ്റിയത്. കഴിഞ്ഞ ഒരാഴ്ചയായി വര്‍ധിച്ച അക്രമണങ്ങള്‍ പശ്ചിമേഷ്യയില്‍ മറ്റൊരു യുദ്ധത്തിനുള്ള സാധ്യതയാണ് സൃഷ്ടിച്ചിട്ടുള്ളത്. 

ഈ ആവശ്യത്തെക്കുറിച്ച് ഇസ്രായേല്‍, ലെബനന്‍ സര്‍ക്കാരുകളില്‍ നിന്ന്  പ്രതികരണമൊന്നും ഉണ്ടായില്ല. വെടിനിര്‍ത്തലിന്റെ ആഹ്വാനത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്ന് മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. വെടിനിര്‍ത്തലില്‍ ഹിസ്ബുല്ല ഒപ്പുവയ്ക്കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ലെബനന്‍ സര്‍ക്കാര്‍ ഇതിന്റെ സ്വീകാര്യത മനസ്സിലാക്കി പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. വെള്ളിയാഴ്ച്ച വരുന്ന പൊതുസഭയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈ നിര്‍ദ്ദേശത്തെ  സ്വാഗതം ചെയ്യുമെന്നും ഒരുപക്ഷേ ഇത് ഔദ്യോഗികമായി അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചയില്‍ ലെബനീസ് പ്രധാനമന്ത്രിയായ നജീബ് മിക്കാറ്റി ഈ അന്താരാഷ്ട്ര പിന്തുണയില്‍ സന്തുഷ്ടി പ്രകടിപ്പിക്കുകയും ഈ യുദ്ധം അവസാനിപ്പിക്കുകയും ചെയ്യുന്ന ഫ്രഞ്ച് -യുഎസ് പദ്ധതിക്ക് തന്റെ പിന്തുണ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. അതുപോലെ എല്ലാ അധിനിവേശ ലെബനന്‍ പ്രദേശങ്ങളില്‍ നിന്നും ഇസ്രായേല്‍ ആവര്‍ത്തിക്കുന്ന ലംഘനങ്ങള്‍ക്കും പിന്‍വാങ്ങലിനും ഉറപ്പുനല്‍കാനും അദ്ദേഹം സുരക്ഷാ കൗണ്‍സിലിനോട് ആവശ്യപ്പെട്ടു.

അതെ സമയം, കരാറില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് സമ്മതമാണെന്നും, ഇസ്രായേല്‍ ജനങ്ങളെ അവരുടെ വീടുകളിലേക്ക് മടക്കി വിട്ടാല്‍ മാത്രം മതി എന്നുമാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ഒരു ഇസ്രായേലി ഉദ്യോഗസ്ഥന്‍ പറഞ്ഞത്. കരാര്‍ ഇസ്രായേല്‍ ലെബനന്‍ അതിര്‍ത്തിയില്‍ മാത്രം ബാധകമാണെങ്കിലും ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തലിന് വേണ്ടി മൂന്നാഴ്ചത്തെ ഇടവേള കൂടി ആവശ്യപ്പെടും എന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമായാണ് ചര്‍ച്ചകള്‍ പുനരാരംഭിക്കുക. 

വെടിനിര്‍ത്തുവാനും അതിര്‍ത്തിക്കടുത്തുള്ള ആളുകള്‍ അവരുടെ വീടുകളിലേക്ക് മടങ്ങുന്നതും കാണാന്‍ ഇസ്രായേല്‍ ആഗ്രഹിക്കുന്നതായി ഇസ്രായേലിന്റെ യുഎന്‍ അംബാസഡര്‍ ഡാനി ഡാനന്‍ പറഞ്ഞു. അത് ഒരു യുദ്ധത്തിന് ശേഷമോ അല്ലെങ്കില്‍ ഒരു യുദ്ധത്തിന് മുമ്പോ സംഭവിക്കുമെന്നും, അത് യുദ്ധത്തിന് മുമ്പായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നീട് സെക്യൂരിറ്റി കൗണ്‍സിലിനെ അഭിസംബോധന ചെയ്ത അദ്ദേഹം താല്‍ക്കാലിക വെടിനിര്‍ത്തലിനെ കുറിച്ച് പരാമര്‍ശിച്ചില്ല. എന്നാല്‍ ഇസ്രായേല്‍ പൂര്‍ണ്ണ തോതിലുള്ള യുദ്ധത്തിന് ശ്രമിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. 

പ്രസിഡന്റ് ജോ ബൈഡന്റെ ദേശീയ സുരക്ഷാ സംഘം ഈ ആഴ്ച വെടിനിര്‍ത്തലിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.അതിനായി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സള്ളിവന്റെയും നേതൃത്വത്തിലുള്ള ന്യൂയോര്‍ക്കിലെ ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പദ്ധതിയെ പിന്തുണയ്ക്കാന്‍ മറ്റ് രാജ്യങ്ങളെ പ്രേരിപ്പിക്കുകയായിരുന്നു.


#Daily
Leave a comment