
ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പൽ വിഴിഞ്ഞത്ത്
ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പല്‍ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത് എത്തി. എംഎസ്‌സി ഐറിന എത്തുന്ന രാജ്യത്തെ ആദ്യ തുറമുഖമാണ് വിഴിഞ്ഞം. ചൈന, കൊറിയ, സിംഗപ്പൂര്‍ വഴിയാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തിയത്. ഏറ്റവും വാഹക ശേഷിയുള്ള ഈ കണ്ടെയ്‌നര്‍ കപ്പലിനെ തുറമുഖത്തേക്കെത്തിച്ചത് മലയാളിയായ ക്യാപ്റ്റന്‍ വില്ലി ആന്റണിയാണ്.
ലോത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലായി കണക്കാക്കപ്പെടുന്ന എംഎസ്‌സി ഐറിന ചൊവ്വാഴ്ച വരെ തുറമുഖത്ത് നങ്കൂരമിടുമെന്ന് തുറമുഖ അധികൃതര്‍ അറിയിച്ചു. എംഎസ്‌സിയുടെ തന്നെ തുര്‍ക്കിയ, മിഷേല്‍ കപ്പെല്ലിനി എന്നിവ വിഴിഞ്ഞത്ത് എത്തിയിരുന്നു.
കമ്മീഷന്‍ ചെയ്ത് വെറും ഒരു മാസം മാത്രമാകുന്നതിനിടെയാണ്, അര കിലോമീറ്ററോളം നീളമുള്ള ഐറിന തുറമുഖത്തെത്തുന്നത്. എംഎസ്‌സിയുടെ ജെയ്ഡ് സര്‍വീസില്‍ ഉള്‍പ്പെടുന്ന ഐറിനക്ക് 400 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയുമുണ്ട്. 24,346 ടിഇയു കണ്ടെയ്നര്‍ ശേഷിയുള്ള കപ്പല്‍, 16.2 മീറ്റര്‍ ഡ്രാഫ്റ്റിലാണ് വിഴിഞ്ഞത്തേക്ക് പ്രവേശിച്ചത്.


