
യുവ ടെന്നിസ് താരം രാധിക യാദവ് പിതാവിൻ്റെ വെടിയേറ്റ് മരിച്ചു
യുവ ടെന്നിസ് താരം രാധിക യാദവ് (25) പിതാവിൻ്റെ വെടിയേറ്റ് മരിച്ചു. പരിക്കേറ്റ രാധികയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹരിയാനയിലെ ഗുരുഗ്രാമത്തിലെ വീട്ടിൽ വച്ചായിരുന്നു പിതാവ് ദീപക് യാദവ് രാധികയ്ക്ക് നേരെ വെടിയുതിർത്തത്. അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. ടെന്നിസ് അക്കാദമി നടത്തുന്നതിനെതിരെ ചൊല്ലിയുണ്ടായ വാക്ക് തർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു.
ദീപക് തൻ്റെ ഉടമസ്ഥതയിലുള്ള ലൈസെൻസ്ഡ് തോക്കുകൊണ്ടാണ്, അടുക്കളയിൽ ജോലിചെയ്‌ത് കൊണ്ടിരിക്കുകയായിരുന്ന രാധികയ്ക്ക് നേരെ അഞ്ച് പ്രാവശ്യം വെടിയുതിർത്തത്. അതിൽ മൂന്നു ബുള്ളറ്റുകൾ രാധികയുടെ ശരീരത്തിൽനിന്ന് കണ്ടെടുത്തു. പ്രതിയുടെ സഹോദരൻ കുൽദീപ് യാദവാണ് പരാതി നൽകിയത്.
ഇന്ത്യൻ ടെന്നീസിലെ വളർന്നുവരുന്ന താരമായിരുന്ന രാധിക യാദവ് ഹരിയാനയ്ക്കുവേണ്ടി നിരവധി മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്. രാജ്യാന്തര ടെന്നിസ് ഫെഡറേഷൻ്റെ പട്ടികയിൽ ഡബിൾസ് ടെന്നിസ് കളിക്കാരിൽ 113ാം സ്ഥാനവും ഹരിയാന വനിതാ ഡബിൾസ് റാങ്കിംഗിൽ അഞ്ചാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.


