
മുഖ്യമന്ത്രിയ്ക്ക് എതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് യൂത്ത് ലീഗ്
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് യൂത്ത് ലീഗ് പ്രവർത്തകർ. മുഖ്യമന്ത്രി ദി ഹിന്ദു പത്രത്തിന് നൽകിയ വിവാദ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയ്ക്ക് പരാതി നൽകിയത്. മുഖ്യമന്ത്രി, ദി ഹിന്ദു എഡിറ്റർ, കെയ്സൺ മാനേജിംഗ് ഡയറക്ടർ, അഭിമുഖം തയ്യാറാക്കിയ ഡെപ്യൂട്ടി എഡിറ്റർ ശോഭന കെ നായർ എന്നിവരെ എതിർകക്ഷികളാക്കിയാണ് പരാതി നൽകിയത്.
ഏറ്റവും കൂടുതൽ സ്വർണ്ണക്കടത്ത് ഹവാല ഇടപാട്, സ്വർണ്ണക്കടത്ത് എന്നിവ നടക്കുന്നത് മലപ്പുറത്താണെന്നും ഇത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നുവെന്നുമായിരുന്നു മുഖ്യമന്ത്രിയുടേതായി വന്ന അഭിമുഖത്തിൽ പരാമർശിക്കുന്നത്. മുസ്ലീം ജനസംഖ്യ കൂടുതലായുള്ള മലപ്പുറത്തിനെതിരെ ഇത്തരം വർഗീയ വിദ്വേഷപ്രചരണം വ്യാപകമായി നടക്കുന്നുണ്ട്. ഇതിന്റെ വ്യാപ്തി വർദ്ധിപ്പിക്കുകയും വിശ്വാസ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയെന്ന് പരാതിയിൽ പറയുന്നു. അഭിമുഖത്തിലെ പരാമർശങ്ങൾ തന്റേതല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി മുന്നോട്ട് വരികയും അദ്ദേഹം പറയാത്ത കാര്യങ്ങൾ അഭിമുഖത്തിൽ ചേർത്തിട്ടുണ്ടെന്ന് ദി ഹിന്ദു പത്രം വിശദീകരണം നൽകുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ അഭിമുഖം സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. ഈ പ്രതിഷേധങ്ങളുമായി നിരവധി പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. തെറ്റിദ്ധാരണകൾക്കും അക്രമങ്ങൾക്കും കാരണക്കാരായ മുഖ്യമന്ത്രിയ്ക്കും ഹിന്ദു ദിനപത്രത്തിനും പിആർ ഏജൻസിയ്ക്കും എതിരെ കേസെടുക്കണമെന്ന് ആണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അരുൺ വർക്കി നൽകിയ പരാതിയിൽ പരാമർശിക്കുന്നു.
ഒരു പി ആർ ഏജൻസിയുടെ സഹായത്തോടെ കേരളത്തിൽ വിദ്വേഷ പ്രചരണത്തിനും വർഗീയ ധ്രുവീകരണത്തിനുമാണോ ശ്രമിക്കുന്നത് എന്ന സംശയമുണ്ടെന്ന് കാണിച്ചാണ് മുസ്ലീം യൂത്ത് ലീഗ് കോൺഗ്രസ് സെക്രട്ടറി പി കെ ഫിറോസ് നൽകിയ പരാതിയിൽ പരാമർശിക്കുന്നത്.