TMJ
searchnav-menu
post-thumbnail

TMJ Daily

സെലെൻസ്കി നിർബന്ധമായും ധാതു കരാർ ഒപ്പു വയ്ക്കണം: വൈറ്റ് ഹൗസ് ഉപദേഷ്ടാവ്

21 Feb 2025   |   1 min Read
TMJ News Desk

യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി ചര്‍ച്ചാ മേശയിലേക്ക് മടങ്ങണമെന്നും രാജ്യത്തിന്റെ ക്രിട്ടിക്കല്‍ ധാതുശേഖരത്തിലേക്ക് യുഎസിന് പ്രവേശനം നല്‍കുന്ന കരാറില്‍ ഒപ്പുവയ്ക്കുകയും വേണമെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്‌സ് പറഞ്ഞു.

റഷ്യയുമായുള്ള യുദ്ധത്തില്‍ യുഎസ് നല്‍കിയ സഹായത്തിന് പകരമായി യുക്രെയ്‌നിലെ റെയര്‍ എര്‍ത്ത് ധാതു നിക്ഷേപം യുഎസിന് നല്‍കണം എന്നാണ് ട്രംപിന്റെ ആവശ്യം. എന്നാല്‍ അത്തരമൊരു കരാറില്‍ ഒപ്പുവയ്ക്കാന്‍ സെലെന്‍സ്‌കി തയ്യാറല്ല.

വൈറ്റ് ഹൗസ് നടത്തിയ ഈ പരാമര്‍ശം യുക്രെയ്‌നിലേക്കുള്ള യുഎസ് പ്രതിനിധി കീത്ത് കെല്ലോഗും സെലെന്‍സ്‌കിയും തമ്മില്‍ കീവില്‍ നടന്ന ചര്‍ച്ചയില്‍ കരിനിഴല്‍ വീഴ്ത്തി.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അംഗീകരിക്കാനാകാത്ത വിധം അധിക്ഷേപിച്ചതില്‍ സെലന്‍സ്‌കിയോട് വൈറ്റ് ഹൗസിന് ദേഷ്യമാണെന്ന് വാള്‍ട്ട്‌സ് പറഞ്ഞു.

ലിഥിയം, ടൈറ്റാനിയം പോലെയുള്ള പ്രധാനപ്പെട്ട മൂലകങ്ങളും ദാതുക്കളും യുക്രെയ്‌നിന്റെ പക്കലുണ്ട്. ഇത് കൂടാതെ, കല്‍ക്കരി, വാതകം, എണ്ണ, യുറേനിയം നിക്ഷേപവും ഗണ്യമായ അളവില്‍ ഉണ്ട്. ഇത് യുദ്ധത്തില്‍ യുഎസ് നല്‍കിയ സഹായത്തിന് പകരമായി അല്ലെങ്കില്‍ നഷ്ടപരിഹാരമായി നല്‍കണം എന്ന് വാള്‍ട്ട്‌സ് പറഞ്ഞു.

യുക്രെയ്‌നുകാര്‍ക്ക് അവിസ്മരണീയവും ചരിത്രപരവുമായ അവസരമാണ് തങ്ങള്‍ നല്‍കിയതെന്ന് ഉപദേശകന്‍ പറയുന്നു. യുക്രെയ്‌ന് പ്രതീക്ഷിക്കാവുന്ന ഉചിതവും മികച്ചതുമായ സുരക്ഷാ ഗ്യാരന്റിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ രാജ്യത്തെ വില്‍ക്കാന്‍ എനിക്കാകില്ലെന്ന് പറഞ്ഞ് സെലന്‍സ്‌കി ഈ വാഗ്ദാനത്തെ നിരസിച്ചു.

യുദ്ധം അവസാനിപ്പിക്കുന്നതിനായി യുഎസുമായി ഒരു നിക്ഷേപ, സുരക്ഷാ കരാറിലേര്‍പ്പെടാന്‍ താന്‍ തയ്യാറാണെന്ന് കെല്ലോഗുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷം സെലന്‍സ്‌കി പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്കുശേഷമാണ് വൈറ്റ് ഹൗസിന്റെ പ്രസ്താവന വന്നത്.






#Daily
Leave a comment