TMJ
searchnav-menu
post-thumbnail

TMJ Daily

ട്രംപ് ഫണ്ടിലേക്ക് ഒരു മില്ല്യണ്‍ ഡോളര്‍ സംഭാവന നല്‍കി സക്കര്‍ബര്‍ഗ്

13 Dec 2024   |   1 min Read
TMJ News Desk

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹരണ ഫണ്ടിലേക്ക് ഒരു മില്ല്യണ്‍ ഡോളര്‍ (ഏകദേശം എട്ടരക്കോടി രൂപ) മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റാ കമ്പനി നല്‍കി. ഫേസ്ബുക്കിന്റേയും ഇന്‍സ്റ്റാഗ്രാമിന്റേയും മാതൃകമ്പനിയാണ് മെറ്റ.

ട്രംപുമായി അത്ര സുഖകരമായ ബന്ധമല്ല സക്കര്‍ബര്‍ഗിനുള്ളത്. ഇരുവരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി നവംബറില്‍ ട്രംപിന്റെ ഉടമസ്ഥതയിലുള്ള മാര്‍-എ-ലാഗോ റിസോര്‍ട്ടില്‍ വച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മുമ്പ് സക്കര്‍ബര്‍ഗിന്റേയും ഫേസ്ബുക്കിന്റേയും കടുത്ത വിമര്‍ശകനായിരുന്നു ട്രംപ്. 2017-ല്‍ ട്രംപ് ഫേസ്ബുക്കിനെ ട്രംപ്-വിരുദ്ധര്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

2020-ല്‍ നിലവിലെ പ്രസിഡന്റ് ജോ ബൈഡന്റെയോ 2016-ല്‍ മുന്‍ ട്രംപ് സര്‍ക്കാരിന്റെയോ സ്ഥാനാരോഹണ ഫണ്ടിലേക്ക് സക്കര്‍ബര്‍ഗ് സംഭാവന നല്‍കിയിട്ടില്ലെന്ന് കരുതുന്നു. ഒരു മില്ല്യണ്‍-ഡോളര്‍ സംഭാവന നല്‍കിയെന്ന് കമ്പനി സ്ഥിരീകരിച്ചു.

പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുമ്പോള്‍ നടത്തുന്ന പരിപാടികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന പണമാണ് സ്ഥാനാരോഹണ ഫണ്ട്. അടുത്ത മാസം 20-ന് ആണ് അമേരിക്കയുടെ 47-ാം പ്രസിഡന്റായി ട്രംപ് ചുമതലയേല്‍ക്കുന്നത്.

ട്രംപും സക്കര്‍ബര്‍ഗും തമ്മില്‍ അത്ര സുഖകരമായ ബന്ധമല്ല ഉള്ളത്. 2021-ല്‍ മുന്‍ പ്രസിഡന്റിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ജനുവരി 6-ലെ കാപിറ്റല്‍ ഹില്ലിലെ അക്രമത്തില്‍ പങ്കെടുത്തവരെ ട്രംപ് പ്രശംസിച്ചുവെന്ന് പറഞ്ഞാണ് അക്കൗണ്ടുകള്‍ റദ്ദാക്കിയത്. അതുമുതല്‍, ട്രംപ് മെറ്റയുടെ കടുത്ത വിമര്‍ശകനായി.

കൊറോണ വൈറസ് മഹാമാരിക്കാലത്തെ ചില ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഉള്ളടക്കങ്ങളെ സെന്‍സര്‍ ചെയ്യാനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയതില്‍ ഖേദിക്കുന്നുവെന്ന് സക്കര്‍ബര്‍ഗ് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്ക് എഴുതിയ കത്തില്‍ പറഞ്ഞിരുന്നു.

2024-ലെ തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ സക്കര്‍ബര്‍ഗ് ശ്രമിച്ചാല്‍ ജീവിതകാലം മുഴുവന്‍ അദ്ദേഹം ജയിലില്‍ കഴിയുമെന്ന് സെപ്തംബറില്‍ പ്രസിദ്ധീകരിച്ച ഒരു ബുക്കില്‍ ട്രംപ് എഴുതി.


#Daily
Leave a comment