TMJ
searchnav-menu
post-thumbnail

Finance

ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് കരകയറുമോ

01 Jan 2025   |   3 min Read
ഉമ കല്ലിങ്കൽ

ക്രിപ്‌റ്റോ കറന്‍സിയും നിക്ഷേപങ്ങളും ആകര്‍ഷകമാക്കാന്‍ നിരന്തരം വരുന്ന വാര്‍ത്തകള്‍ മാത്രം മതിയാവും. ക്രിപ്‌റ്റോ കറന്‍സികളെപോലെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചും ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. എന്നാലത് ഉയര്‍ച്ചയാല്‍ മാത്രമാവണമെന്നില്ല എന്ന് മാത്രം. അത്തരത്തില്‍ കുറച്ച് കാലം മുന്‍പ് യുവാക്കള്‍ക്കിടയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട ഒരു ക്രിപ്‌റ്റോയായിരുന്നു വസീര്‍എക്സ. 230 മില്യണിലധികം നഷ്ടം നേരിട്ട ഒരു ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ച് പ്ലാറ്റ്ഫോമായ വസീര്‍എക്സിലൂടെ സുരക്ഷാ ലംഘനം നേരിട്ടത് 1.5 കോടി നിക്ഷേപകരായിരുന്നു. ഇതിനെല്ലാം മുന്‍പ് യുവജനതയെ മുഴുവന്‍ ആകര്‍ഷിച്ച ക്രിപ്റ്റോ എക്സ്ചേഞ്ചായിരുന്നു വസീര്‍എക്സ്. പക്ഷേ വസീര്‍എക്സിലൂടെ കനത്ത തിരിച്ചടിയാണ് സംഭവിച്ചത്.

വസീര്‍എക്സ് ഇപ്പോള്‍ റീസ്ട്രക്ചറിംഗ് ആന്‍ഡ് ഡിസൊല്യൂഷന്‍ ആക്ട് സെക്ഷന്‍ 64 പ്രകാരം മൊറട്ടോറിയത്തിനായി സിംഗപ്പൂര്‍ ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. ബാധ്യതകള്‍ നികത്താനുള്ള കമ്പനിയുടെ ഉദ്ദേശ്യം സുഗമമാക്കുന്നതിനാണ് ഇത്. പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള ക്രിപ്‌റ്റോ ടോക്കണുകളുടെ സൈബര്‍ ആക്രമണത്തിനും മോഷണത്തിനും ശേഷം പ്ലാറ്റ്‌ഫോമിലെ ഉപയോക്താക്കളുടെ നഷ്ടങ്ങള്‍ പരിഹരിക്കുന്നതിനാണ് ഈ നടപടി സ്വീകരിച്ചതെന്നാണ് വസീര്‍എക്‌സ് വിശദീകരിച്ചത്.

2018ല്‍ ഉപയോഗത്തില്‍ എത്തിയ വസീര്‍എക്സ് ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചായാണ് അറിയപ്പെടുന്നത്. 1.5 കോടി ഇന്‍വെസ്റ്റേര്‍സ് ഉള്ള വസീര്‍എക്സ് 2024 ജൂലൈ 18 ന് സുരക്ഷാ ലംഘനം നേരിട്ടു, കൂടാതെ ഹാക്കിങ്ങിലൂടെ 230 മില്യണിലധികമാണ് നഷ്ടമുണ്ടായത്. ഇന്ത്യയുടെ ബിറ്റ്കോയിന്‍ എക്സ്ചേഞ്ച് എന്ന് സ്വയം വിശേഷിപ്പിക്കുന്ന വസീര്‍ എക്‌സ് ഒരുക്കിയിരുന്ന സുരക്ഷാ കവചം ഭേദിച്ചാണ് ഹാക്കര്‍മാര്‍ നിക്ഷേപം അടിച്ചുമാറ്റിയത്. ഉത്തരകൊറിയന്‍ ഹാക്കിംഗ് ഗ്രൂപ്പായ ലാസറസുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന പശ്ചിമ ബംഗാളുകാരനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുകയും കേസിലെ പ്രധാന വഴിത്തിരിവായി അറസ്റ്റിനെ കണക്കാക്കുകയും ചെയ്തിരുന്നു. നിലവില്‍ ഫണ്ട് വീണ്ടെടുക്കാന്‍ ഉള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ബിറ്റ് കോയിന്‍, ഇതേറിയം, റിപ്പിള്‍ തുടങ്ങി 200 ലധികം ക്രിപ്‌റ്റോ കറന്‍സികള്‍ വാങ്ങാനും ട്രേഡിംഗ് ചെയ്യാനുമുള്ള പ്ലാറ്റ് ഫോമായിരുന്നു വസീര്‍എക്‌സ്.

WazirX HackREPRESENTATIVE IMAGE | WIKI COMMONS
തട്ടിപ്പിനെ തുടര്‍ന്ന് സൈബര്‍ സുരക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട് ന്യൂഡെല്‍ഹിയില്‍ വസീര്‍എക്സ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഇടപാടുകള്‍ നടത്തുന്നതിന് ഒന്നിലധികം ഓഹരി ഉടമകളുടെ അനുമതി ആവശ്യമായ മള്‍ട്ടി -സിഗ്‌നേച്ചര്‍ സുരക്ഷാ സംവിധാനമാണ് വസീര്‍എക്‌സ് ഒരുക്കിയിരുന്നത്. ഇന്‍ഷുറന്‍സ് ഓപ്ഷന്‍സ് ലഭ്യമല്ലാതിരുന്നതിനാല്‍ ഉപയോക്താക്കളുടെ പണത്തിന് ഇന്‍ഷുറന്‍സ് ലഭ്യമല്ലെന്ന് സ്ഥാപകന്‍ നിശ്ചല്‍ ഷെട്ടി പറഞ്ഞിരുന്നു. നിക്ഷപം വീണ്ടെടുക്കാനുള്ള സാധ്യത രണ്ടു തട്ടില്‍ ആണെന്ന മുന്നറിയുപ്പുമുണ്ടായിരുന്നു.

ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ക്രിപ്‌റ്റോ തകര്‍ച്ചയായിരുന്നു വസീര്‍എക്‌സിന്റേത്. തുടര്‍ന്ന് സുരക്ഷാ നടപടികളുടെയും നിക്ഷേപകരുടെ സംരക്ഷണത്തിന്റെയും സമഗ്രമായ പരിശോധനയ്ക്കിത് പ്രേരിപ്പിച്ചു. കമ്പനി ഉപഭോക്താക്കളുടെ നഷ്ടം സോഷ്യലൈസ് ചെയ്യാനുള്ള പദ്ധതികള്‍ അവതരിപ്പിച്ചപ്പോഴായിരുന്നു ജൂലൈയിലെ സൈബര്‍ ആക്രമണം വ്യാപകമായ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. തട്ടിപ്പിന് പിന്നില്‍ സൈബര്‍ ക്രിമിനല്‍ ഗ്രൂപ്പായ ലാസറസിന്റെ പങ്കാളിത്തമുണ്ടെന്ന് ബ്ലോക്ക്ചെയിന്‍ വിദഗ്ധര്‍ സൂചിപ്പിക്കുകയുണ്ടായി. ഉത്തര കൊറിയന്‍ ഗവണ്‍മെന്റിന്റെ പിന്തുണയുള്ളതായി ആരോപിക്കപ്പെടുന്ന ലാസര്‍, മുമ്പ് ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ആക്രമണങ്ങള്‍ നടത്തിയതായി അറിയപ്പെടുന്നു, ആക്രമണകാരികള്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടാത്തതിനാല്‍ വസീര്‍എക്സിന് ഫണ്ട് വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുമില്ല.

വസീര്‍എക്സിന്റെ ഫണ്ട് വീണ്ടെടുക്കല്‍ പ്ലാന്‍ അനുസരിച്ച് രണ്ട് ഓപ്ഷനുകള്‍ ആണ് ഉപയോക്താക്കള്‍ക്ക് മുന്നിലുണ്ടായിരുന്നത്. ഒന്ന്, ഇതില്‍ ക്രിപ്റ്റോ ആസ്തികള്‍ ട്രേഡ് ചെയ്യാനും ഹോള്‍ഡ് ചെയ്യാനുമായും. പക്ഷേ പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. രണ്ടാമതായി ട്രേഡിംഗും പിന്‍വലിക്കലുകളും അനുവദിക്കുമെങ്കിലും തിരിച്ചെടുക്കല്‍ ശ്രമങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നില്ല.
നിലവിലെ ഉപയോക്താക്കളുടെ 55 ശതമാനം നിക്ഷേപം അവര്‍ക്ക് തിരിച്ചെടുക്കാം. ബാക്കിയുള്ള 45 ശതമാനം ലോക്ക് ചെയ്തുവെക്കും. അതായത് കവര്‍ച്ചയ്ക്ക് മുമ്പ് ഒരു ബിറ്റ്‌കോയിന്‍ നിക്ഷേപമുണ്ടെങ്കില്‍ അതിന്റെ 0.45 ബിറ്റ്കോയില്‍ സ്റ്റേബിള്‍ കറന്‍സിയായ യുഎസ്ഡിടിയിലേക്ക് മാറ്റി ലോക്ക് ചെയ്യും.

REPRESENTATIVE IMAGE | WIKI COMMONS
നഷ്ടപ്പെട്ട തുക എല്ലാ ഉപയോക്താക്കളില്‍ നിന്നുമായി തുല്യമായി ഈടക്കാനുള്ള പദ്ധതിയാണ് വസീര്‍എക്‌സ് ഉദ്ദേശിച്ചിരുന്നത്. രാജ്യത്ത് ആദ്യമായാണ് ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ച് നഷ്ടം ഉപയോക്താക്കളിലേക്ക് വീതിക്കാന്‍ തീരുമാനിക്കുന്നത്. ഇന്ത്യന്‍ കറന്‍സിയായി വസീര്‍എക്സ് അക്കൗണ്ടില്‍ സൂക്ഷിച്ചിട്ടുള്ളവരെ കവര്‍ച്ച ബാധിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. വസീര്‍ എക്സ്സിന്റെ നീക്കത്തെ കുറിച്ച് വിമര്‍ശനം ശക്തമായിരുന്നു. ഉപയോക്താക്കളെ കണക്കിലെടുക്കാതെയാണ് നീക്കമെന്നായിരുന്നു ആരോപണം. കമ്പനിയില്‍ മോഷണം നടന്നതിന് ഉപയോക്താക്കളോട് പണം ആവശ്യപ്പെടുന്നതിന് തുല്യമാണിതെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

വസീര്‍എക്സിന്റെ പ്ലാറ്റ്ഫോം വഴി വന്‍തോതില്‍ കള്ളപണം വെളുപ്പിക്കല്‍ നടന്നുവെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇ.ഡി നടപടിയെടുത്തിരുന്നു. പല ഇടപാടുകളും ഉപയോക്താവിന്റെ കെവൈസി ഇല്ലാതെയാണ് നടക്കുന്നത് എന്നും ഇഡി ആരോപിക്കുന്നുണ്ട്. മുംബൈ ആസ്ഥാനമായുള്ള വസീര്‍എക്സിനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയത്. ചൈനീസ് കമ്പനികള്‍ നടത്തുന്ന ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ അന്വേഷിക്കുന്ന ഇഡി വിഭാഗമാണ് കമ്പനി ഡയറക്ടര്‍മാരായ നിശാല്‍ ഷെട്ടിക്കും സമീര്‍ മഹാത്രയ്ക്കും നോട്ടീസ് നല്‍കിയത്. കമ്പനി വിദേശനാണയ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചെന്നതാണ് പ്രധാന ആരോപണം. ഇത്രയും വലിയതോതില്‍ സുരക്ഷാലംഘനമുണ്ടായ സ്ഥിതിക്ക് വസീര്‍എക്സിനെ വിശ്വസിക്കാന്‍ ജനങ്ങള്‍ തയ്യാറായെന്ന് വരില്ല. സ്റ്റോക്ക് മാര്‍ക്കറ്റ്, ക്രിപ്റ്റോകറന്‍സി എന്നിവയില്‍ തട്ടിപ്പുകള്‍ക്ക് അറുതി വരുന്നില്ലെങ്കിലും സ്റ്റോക്ക് മാര്‍ക്കറ്റിനെയും സ്റ്റോക്ക് എക്സ്ചേഞ്ചിനെയുമെല്ലാം ആളുകള്‍ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും. സെന്‍സെക്സ് 78,472.87, നിഫ്റ്റി ഫിഫ്റ്റി സൂചിക 234,727.65 എന്നിങ്ങനെ ഉയരത്തില്‍ എത്തി നില്‍ക്കുന്ന സമയത്ത് അതിന്റെ ആഴം മനസിലാക്കാവുന്നതാണ്.


#finance
Leave a comment