TMJ
searchnav-menu
post-thumbnail

Finance

കാപ്പിയുടെ കുതിച്ചുയരുന്ന വില വയനാടിന് ആശ്വാസമാകുമോ  

25 Dec 2024   |   2 min Read
ഉമ കല്ലിങ്കൽ

മുണ്ടക്കൈ, ചൂരല്‍മല ദുരന്തങ്ങളില്‍ നിന്നും കര കയറാന്‍ ശ്രമിക്കുന്ന വയനാടിനെ കാപ്പി രക്ഷിക്കുമോ?. കാപ്പിയുടെ വില അന്താരാഷ്ട്ര വിപണികളില്‍ കഴിഞ്ഞ 50 വര്‍ഷക്കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയതാണ് ഈ പ്രതീക്ഷക്ക് കാരണം. ലോകത്തിലെ ഏറ്റവും വലിയ കാപ്പി ഉല്‍പ്പാദകരായ ബ്രസീലിലും, വിയറ്റ്നാമിലും ഉല്‍പ്പാദനം കുറഞ്ഞതാണ് കാപ്പി വിലയെ സര്‍വകാല റെക്കോര്‍ഡില്‍ എത്തിച്ചിട്ടുള്ളത്. കര്‍ഷകരും, കയറ്റുമതിക്കാരും ഉള്ളാലെ സന്തോഷിക്കുന്നുവെങ്കിലും വലിയ ആഘോഷങ്ങള്‍ ഒന്നും പുറമെ പ്രകടിപ്പിക്കുന്നില്ല. കുതിച്ചുയരുന്ന വില വിപണിയെ ഒരു ബ്രേക്കിംഗ് പോയിന്റിലേക്ക് തള്ളിവിടുമെന്ന ആശങ്കയാണ് ഇതിനു കാരണം.

അതിനേക്കാള്‍ പ്രധാനം ഉല്‍പ്പാദനം കുറയാനുള്ള കാരണമാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായുണ്ടാവുന്ന തീവ്ര മഴ, ഉഷ്ണം എന്നിവയാണ് ഉല്‍പ്പാദനം കുറയാന്‍ കാരണം. സാധാരണ നിലയില്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ സംഭവിക്കുന്ന ചാക്രികമായ ഉല്‍പ്പാദന കുറവോ, കൂടുതലോ ആയി ഇപ്പോഴത്തെ മാറ്റങ്ങളെ കാണാനാവില്ലെന്ന് ഏറ്റവും ബോധ്യമുള്ളത് കര്‍ഷകര്‍ക്കാണ്. അതിനാല്‍ അതിരു കവിഞ്ഞ ആഘോഷത്തിന് അവര്‍ മുതിരുന്നില്ല എന്നതാണ് വാസ്തവം.

REPRESENTATIVE IMAGE | WIKI COMMONS
ബ്രസീലിലെയും വിയറ്റ്‌നാമിലെയും മോശം കാലാവസ്ഥ ആഗോള കാപ്പി വിലയെ 50 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണെത്തിച്ചത്. കുതിച്ചുയരുന്ന വില ഈ വര്‍ഷത്തെ വിളവില്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെങ്കിലും ചില വെല്ലുവിളികളുമുണ്ട്. ഹെഡ്ജിംഗ് ചിലവുകളും മുന്‍കൂട്ടി വാങ്ങിയ കോഫിബീന്‍സ് സ്വീകരിക്കുന്നതിനുള്ള തര്‍ക്കങ്ങളുമെല്ലാം വെല്ലുവിളിയായി നിലനില്‍ക്കുന്നുണ്ട്. ബ്രസീലിലെയും വിയറ്റ്‌നാമിലെയും കാലാവസ്ഥയുമായി ബന്ധപ്പെട്ട ഉല്‍പ്പാദന പ്രശ്‌നങ്ങള്‍ ലോകമെമ്പാടുമുള്ള കാപ്പി വിതരണത്തില്‍ മൂന്ന് വര്‍ഷമായി ഡിമാന്‍ഡ് കുറയുന്നായും കാണപ്പെടുന്നുണ്ട്. ഇത് സ്റ്റോക്കുകള്‍ കുറയുകയും, ബെഞ്ച്മാര്‍ക്ക് ICE എക്സ്ചേഞ്ച് വിലകള്‍ ഒരു പൗണ്ടിന് അതായത് 453 ഗ്രാം 3.36 ഡോളര്‍ എന്ന നിലയില്‍ എത്തിക്കുകയും ചെയ്തിരുന്നു. 1977-ല്‍ ബ്രസീലില്‍ മഞ്ഞ് നാശം വിതച്ചപ്പോഴാണ് കാപ്പിയുടെ ഏറ്റവും ഉയര്‍ന്ന വ്യാപാരം നടന്നത്. എന്നിരുന്നാലും, പണപ്പെരുപ്പം ക്രമീകരിച്ചാല്‍, 1977-ല്‍ ഒരു പൗണ്ടിന് 3.36 ഡോളര്‍ എന്നത് ഇന്നത്തെ 17.68 ഡോളറിന് തുല്യമായിരിക്കും.

ആഗോളതലത്തില്‍ കാപ്പിയുടെ ആവശ്യകത ഉയര്‍ന്നതോടെയാണ് വിലയും കുത്തനെ ഉയര്‍ന്നിരിക്കുന്നത്. കാപ്പി വ്യവസായത്തില്‍ മുന്നിലുള്ള രാജ്യങ്ങളായ ബ്രസീല്‍, വിയറ്റ്‌നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇത്തവണ വിളവും മോശമാണ്. ഇന്ത്യയിലും കാപ്പികൃഷി വെല്ലുവിളികള്‍ നേരിട്ടിരുന്നുവെങ്കിലും ഇത്തവണ 3.54 ടണ്‍ വരെ വിളവ് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. കോഫി ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 3.52 ലക്ഷം ടണ്ണാണ് വിളവ് ലഭിച്ചത്.

ആഗോളതലത്തില്‍ ആവശ്യകത ഉയര്‍ന്നതോടെ രാജ്യത്തെ ഹോട്ടലുകളിലും റെസ്റ്ററന്റുകളിലുമെല്ലാം കാപ്പിക്ക് വില കൂടാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നു. ഇതോടെ ആളുകള്‍ കാപ്പി ഒഴിവാക്കി ചായ പോലുള്ള മറ്റ് പാനീയങ്ങളിലേക്ക് മാറാനുള്ള സാധ്യതയുമുണ്ട്. റോബസ്റ്റ കോഫിയുടെ വില കുത്തനെ ഉയര്‍ന്നതോടെ കര്‍ഷകര്‍ ആ വിളയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധ്യതയുണ്ട്. അറബിക്കയേക്കാള്‍ കുറഞ്ഞ ഉത്പാദനച്ചെലവാണ് റോബസ്റ്റ കൃഷിക്കുള്ളത് എന്നതും അതിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതാണ്.

റോബസ്റ്റ കോഫി | PHOTO : WIKI COMMONS
അതേസമയം, കാപ്പി ഉല്‍പാദനത്തിന്റെ മറ്റൊരു മങ്ങിയ വര്‍ഷം കൂടിയെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. രാജ്യാന്തര കാപ്പി വിപണി ചൂടുപിടിച്ചത് ദക്ഷിണേന്ത്യന്‍ കര്‍ഷകര്‍ക്ക് പരമാവധി നേട്ടമുണ്ടാക്കനുള്ള വഴിയൊരുക്കിയിരുന്നു. 2023-24 കാലത്ത് കാപ്പി ഉല്പാദനം 20 ശതമാനമാണ് കുറഞ്ഞത്. ഇതുമൂലം കാപ്പി കയറ്റുമതിയില്‍ 20 ശതമാനം ഇടിവ് സംഭവിക്കുമെന്നാണ് വിയറ്റ്‌നാം കോഫി അസോസിയേഷന്‍ വിലയിരുത്തിയിരുത്തുന്നത്. വിയറ്റ്‌നാമിലെ പ്രതികൂല സാഹചര്യം ആഗോളതലത്തില്‍ കാപ്പിക്ഷാമം നേരിടുമെന്നായിരുന്നു കണക്കാക്കല്‍. ഇന്റര്‍നാഷണല്‍ കോഫി ഓര്‍ഗനൈസേഷന്റെ (ICO) വില സൂചിക പ്രകാരം 1977 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയായ കരാറുകള്‍ നവംബര്‍ അവസാനം ടണ്ണിന് 5,694 ഡോളറിലെത്തിയിരുന്നു. പ്രാദേശിക ഇടനിലക്കാര്‍ വിലക്കുറവ് മുതലെടുത്ത് തങ്ങളുടെ സ്റ്റോക്ക് ഇറക്കിയതിനാല്‍ വിയറ്റ്‌നാമിലെ മലയോര മേഖലകളില്‍ നിന്നുള്ള കാപ്പിയുടെ ഒഴുക്ക് വര്‍ദ്ധിച്ചതായി വ്യാപാരികളും അഭിപ്രായപ്പെട്ടിരുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ റോബസ്റ്റാ കാപ്പി ഉല്പാദിപ്പിക്കുന്നത് വിയറ്റ്‌നാമാണ്. അതുകൊണ്ടുതന്നെ അവരുടെ ഉല്‍പാദനത്തിലെ ഏറ്റക്കുറച്ചിലുകളെ രാജ്യാന്തര ഫണ്ടുകള്‍ തുടരെ നിരീക്ഷിക്കുന്നുമുണ്ട്. അറബിക്ക കാപ്പിയുടെ കാര്യത്തില്‍ ബ്രസീലിനാണ് ഒന്നാം സ്ഥാനം. ഈ രണ്ടു രാജ്യങ്ങളിലെയും ഉല്‍പ്പാദന കുറവാണ് വയനാട്ടുകാര്‍ക്ക് പ്രതീക്ഷയാകുന്നത്. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തിര സഹായമായി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ധനസഹായമൊന്നും നല്‍കാത്ത സാഹചര്യവും കൂടി കണക്കില്‍ എടുക്കുമ്പോഴാണ് ആഗോള വിപണിയില്‍ കുതിച്ചുയരുന്ന കാപ്പിയുടെ വില വയനാട്ടുകാര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.


#finance
Leave a comment