TMJ
searchnav-menu
post-thumbnail

Health

അമീബിക് മസ്തിഷ്കജ്വരം വീണ്ടും, ആരോഗ്യകേരളത്തിലെ ആശങ്കകൾ

29 Sep 2024   |   4 min Read
എൽക്കാന ഏലിയാസ്

കേരളം ആരോഗ്യ മേഖലയിൽ നേടിയ നേട്ടങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് കേരളത്തിൽ പല രോഗങ്ങളും കടന്നുവരുന്നത്. കഴിഞ്ഞ രണ്ട് ദശകത്തോളമായി കേരളത്തിൽ പലവിധ രോഗങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അപ്രതീക്ഷിതമായി മരണസാധ്യത ഉയർന്ന പല രോഗങ്ങളുടെ എണ്ണവും കേരളത്തിൽ വർദ്ധിക്കുന്നുണ്ട്.  അടുത്തിടെ ആവർത്തിക്കുന്ന നിപ, ഡെങ്കി തുടങ്ങി മരണനിരക്ക് കൂടിയ രോഗങ്ങൾ കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിട്ടുള്ളത്. ഈ വർഷം കേരളത്തെ കടുത്ത ആശങ്കയിലാക്കുന്ന മറ്റൊരു രോഗമാണ്  അമീബിക് മസ്തിഷ്ക ജ്വരം. എട്ട് വർഷം മുമ്പ് കേരളത്തിൽ ആദ്യമായി ഒരു കേസ് റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് മൂന്ന് വർഷം കഴിഞ്ഞ ശേഷം അടുത്ത കേസ് റിപ്പോർട്ട് ചെയ്തു. പിന്നീട് ഏതാണ്ട് എല്ലാവർഷവും അപകടകരമായ മരണ നിരക്കുള്ള ഈ രോഗം കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം അഞ്ച് മാസത്തിനുള്ളിൽ പതിനഞ്ചോളം കേസുകളാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

മെയ് മാസം മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഈ രോഗം നിയന്ത്രണ വിധേയമായി എന്ന് കരുതുമ്പോഴാണ്  തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി ഈ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്.  കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, ആരോഗ്യ രംഗത്ത് ആശങ്കകൾ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ മെയ് മാസം മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 15ഓളം കേസുകളാണ് അഞ്ച് മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ലോകത്താകമാനമായി ആകെ 500 കേസുകൾ മാത്രമാണ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് അതുമായി താരതമ്യം ചെയ്ത് നോക്കുമ്പോൾ കേരളത്തിലെ രോഗബാധിതരുടെ കണക്ക് എന്നതാണ് ആശങ്കയ്ക്ക് വഴിവെക്കുന്നത്.
അമീബിക് മസ്തിഷ്കജ്വരം ബാധയെത്തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി അഞ്ച് മാസത്തിനുള്ളിൽ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും രോഗലക്ഷണങ്ങളോടെ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പത്ത് പേർ രോഗമുക്തി നേടിയത് ആശ്വാസം പകർന്നിരുന്നു, ഇപ്പോൾ വീണ്ടും തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

REPRESENTATIVE IMAGE | WIKI COMMONS
കേരളത്തിലെ അമീബിക് മസ്തിഷ്ക ജ്വരങ്ങളുടെ ചരിത്രം

സംസ്ഥാനത്ത്  ആദ്യമായി  അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്യുന്നത് 2016 ൽ  ആലപ്പുഴ ജില്ലയിലാണ്. പിന്നീട് 2019ലും 2020ലും മലപ്പുറത്തും 2020ൽ കോഴിക്കോടും 2022ലും 2023ലും തൃശൂരിലും ഈ രോഗം റിപ്പോർട്ട് ചെയ്തിരുന്നതായി രേഖകൾ പറയുന്നു. 2024 മെയ് മാസത്തിൽ കേരളത്തിലെ ആദ്യ അമീബിക് മസ്തിഷ്ക ജ്വര കേസ് റിപ്പോർട്ട് ചെയ്യുന്നത് മലപ്പുറം ജില്ലയിലായിരുന്നു,
ഈ വർഷം കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് അമീബിക് മസ്തിഷ്കജ്വരം പിടിപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ ജില്ലകളിൽ ഓരോ മരണവും സംഭവിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്കജ്വരബാധിതയായി ചികിത്സയിലിരിക്കെ മെയ് 20 ന് മലപ്പുറം മൂന്നിയൂർ സ്വദേശിയായ അഞ്ച് വയസുകാരി ഫദ്‌വ മരണമടഞ്ഞു. കടലുണ്ടിപ്പുഴയിലെ പാറക്കൽ കടവിൽ കുളിച്ചതിലൂടെയാണ് കുട്ടിയ്ക്ക് അസുഖം പിടിപ്പെട്ടതെന്നായിരുന്നു നിഗമനം. ജൂൺ 12 നാണ് കണ്ണൂർ സ്വദേശിയായ പതിമൂന്ന് വയസുകാരി വി ദക്ഷിണ രോഗബാധയെ തുടർന്ന് മരിക്കുന്നത്. പഠനയാത്രക്ക് പോയ കുട്ടി മൂന്നാറിലെ സ്വിമ്മിങ് പൂളിൽ കുളിച്ചതിന് ശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതെന്നായിരുന്നു റിപ്പോർട്ട്. അമീബിക് മസ്തിഷ്കജ്വര ബാധയെത്തുടന്ന് കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഇ പി മൃദുൽ ജൂലൈ നാലിന്  കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. ഫാറൂഖ് കോളേജിന് സമീപത്തെ അച്ചംകുളത്തിൽ കുളിച്ചതിനെ തുടർന്നാണ് കുട്ടിയിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുള്ള നാലാമത്തെ മരണം റിപ്പോർട്ട് ചെയ്യുന്നത് തിരുവനന്തപുരത്ത് നിന്നായിരുന്നു. 27 വയസുകാരനായ അഖിലിനെ പനിയെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും അണുബാധയെത്തുടർന്ന്  ജൂലൈ 23ന് മരണമടയുകയുമായിരുന്നു, പിന്നീട് നടത്തിയ പരിശോധനയിൽ അഖിലിന് അമീബിക് മസ്തിഷ്കജ്വരമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

എന്താണ് അമീബിക് മസ്തിഷ്കജ്വരം

കെട്ടിക്കിടക്കുന്ന അല്ലെങ്കിൽ ഒഴുക്കുള്ള ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ വളരെ അപൂർവ്വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയുമാണ് ചെയ്യുന്നത്.  നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ ,സാപ്പിനിയ, ബാലമുത്തിയ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. .

REPRESENTATIVE IMAGE | WIKI COMMONS
അമീബിക് മസ്തിഷ്കജ്വരം ബാധിക്കുന്നത് എങ്ങനെയാണ്

ഈ രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ്ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.

അമീബിക് മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെ

രോഗാണുബാധ ഉണ്ടായാൽ ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കുവാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ.  ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ എന്നിവയാണ് പൊതുവായി കാണപ്പെടുന്ന രോഗലക്ഷണങ്ങൾ.  

രോഗം ഗുരുതരാവസ്ഥയിലായാൽ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകുന്നു. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കാനും. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നവർ ആ വിവരം ഡോക്ടറെ അറിയിക്കാനും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നുണ്ട്.

രോഗബാധ നിരക്കുകൾ

സാധാരണ പരിസ്ഥിതിയിൽ ജീവിക്കുന്ന പരാന്നഭോജികളാണ് അമീബകൾ. നെഗ്ലേരിയ ഫൗലെറി എന്ന അമീബയാണ് ഈ രോഗത്തിന് പിന്നിൽ. ആഴം കുറഞ്ഞ ഉഷ്ണശുദ്ധ ജലാശയങ്ങളിൽ കാണപ്പെടുന്ന അമീബയാണ് നെഗ്ലേരിയ ഫൗലെറി. തടാകങ്ങൾ, പുഴകൾ, നീരുറവകൾ, അരുവികൾ തുടങ്ങിയിടത്തെല്ലാം ഈ അമീബയുടെ സാന്നിധ്യം കാണാം. മലിനമായ ജലാശയങ്ങളിൽ കുളിക്കുന്നതിലൂടെയും, ആ വെള്ളം മുഖം കഴുകുമ്പോഴോ മറ്റോ മൂക്കിലൂടെ കയറിയാലും രോഗം ബാധിക്കും. എന്നാൽ ഈ വെള്ളം കുടിച്ചാൽ അമീബ ഉള്ളിൽ എത്തില്ല. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുകയുമില്ല. ഇതിന് ഉയർന്ന മരണനിരക്ക് ഉണ്ടെങ്കിലും ഇതിന്റെ അണുബാധ നിരക്ക് വളരെ കുറവാണ്. വളരെ കുറഞ്ഞ നിലയിൽ മാത്രമേ ഈ രോഗം കാണപ്പെടാറുള്ളു.

REPRESENTATIVE IMAGE | WIKI COMMONS
1965ൽ ഓസ്‌ട്രേലിയയിലാണ് നെഗ്ലേരിയ ഫൗലെറി ആദ്യമായി കണ്ടെത്തിയത്. ഇന്ത്യ ഉൾപ്പടെയുള്ള വിവിധ ലോക രാജ്യങ്ങളിൽ ഈ അമീബയുടെ സാന്നിധ്യം പിന്നീട് സ്ഥിരീകരിച്ചിട്ടുണ്ട്. 2015 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഇന്ത്യയിൽ ആകെ 16 പേർക്ക് മാത്രമാണ് ഈ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 2021 വരെയുള്ള കണക്കുകൾ പ്രകാരം ലോകത്താകെ 154 പേർക്കാണ് ഈ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 150 പേർ മരിക്കുകയും നാല് പേർ രോഗമുക്തരാകുകയും ചെയ്തുവെന്നതാണ് ലോകത്തെ കണക്ക്.

എന്നാൽ, 2024 ൽ  കേരളത്തിൽ ഈ രോഗം ബാധിച്ച്  10 പേർ രോഗവിമുക്തി നേടിയത് ആരോഗ്യമേഖലയിൽ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. കൃത്യസമയത്ത് നൽകിയ ശരിയായ ചികിത്സയിലൂടെയാണ് ഇത്രയും പേർക്ക് രോഗമുക്തി ലഭിച്ചത്. രോഗം റിപ്പോർട്ട് ചെയ്യുമ്പോഴും ആശ്വാസമേകുന്ന കാര്യം ഇതാണ്. തുടക്കത്തിൽ തന്നെ കൃത്യമായി രോഗനിർണയം നടത്തിയും ഫലപ്രദമായ ചികിത്സ നൽകിയുമാണ് ഇത്രയുംപേരെ രക്ഷിക്കാൻ കഴിഞ്ഞതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. ഇതേ നടപടികൾ തന്നെ സ്വീകരിക്കുന്നതിലൂടെ രോഗ നിയന്ത്രണം സാധ്യമാകുമെന്നത് പ്രതീക്ഷ നൽകുന്നു.


#health
Leave a comment