
സ്ട്രോക്കും ചികിത്സയും
സ്ട്രോക്ക് അഥവ പക്ഷാഘാതം പ്രായഭേദമന്യേ ആളുകൾക്കിടയിൽ സാധാരണയായി കണ്ടുവരുന്ന രോഗങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. സ്ട്രോക്കിന്റെ ലക്ഷണങ്ങളെയും ചികിത്സയെക്കുറിച്ചും ആളുകൾക്ക് വ്യക്തമായ അവബോധമില്ലാത്തതാണ് രോഗത്തിന്റെ അപകടസാധ്യത വർദ്ധിപ്പിക്കുന്നതിന്റെ പ്രധാന കാരണം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഇന്ത്യയിലെ സ്ട്രോക്ക് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. 1990ൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 6,50,000 സ്ട്രോക്ക് കേസുകളാണെങ്കിൽ 2021 ആകുമ്പോഴേക്കും ഇത് 10 ലക്ഷത്തിലധികമായിരുന്നു. ലാൻസെറ്റിന്റെ പുറത്തുവിട്ട ഈ കണക്കനുസരിച്ച് 51 ശതമാനം വർദ്ധനവാണ് സ്ട്രോക്ക് കേസുകളിൽ ഉണ്ടായിരിക്കുന്നത്. കൂടാതെ ആഗോളതലത്തിലുണ്ടായ സ്ട്രോക്ക് കേസുകളുടെ വർദ്ധനവിൽ 10 ശതമാനം സംഭാവന ചെയ്തിരിക്കുന്നത് ഇന്ത്യയാണെന്നും ഈ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
ട്രിവാൻഡ്രം സ്ട്രോക്ക് രജിസ്ട്രിയുടെ കണക്കുകൾ പ്രകാരം, കേരളത്തിൽ പ്രതിവർഷം 120 മുതൽ140 വരെ സ്ട്രോക്ക് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. സ്ട്രോക്ക് മൂലമുണ്ടാവുന്ന മരണനിരക്ക് ഏകദേശം 25 ശതമാനം ആണ്. സ്ട്രോക്ക് ബാധിച്ച ആളുകളിൽ ഏകദേശം 40 മുതൽ 50 ശതമാനം പേർക്കും ജീവിതകാലം മുഴുവൻ മിതവും കഠിനവുമായ അംഗപരിമിതികളുണ്ടാവുന്നുണ്ട്.
സംസ്ഥാനത്ത് സ്‌ട്രോക്ക് ബാധിതരാകുന്നവർക്ക് ആരോഗ്യപരമായ തുടർജീവിതം ഉറപ്പാക്കാനും ശാസ്ത്രീയവും സമയബന്ധിതവുമായ ചികിത്സ നൽകുകയെന്ന ലക്ഷ്യത്തോടെ രാജ്യത്ത് ആദ്യമായി മിഷൻ സ്ട്രോക്ക് പദ്ധതി കേരളത്തിൽ ആവിഷ്‌കരിച്ചിരുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ത്യൻ അക്കാഡമി ഓഫ് ന്യൂറോളജിയും, കേരള അസോസിയേഷൻ ഓഫ് ന്യൂറോളജിസ്റ്റും, ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിട്യൂട്ടിന്റെ കോമ്പ്രിഹെൻസീവ് സ്ട്രോക്ക് കെയർ യൂണിറ്റും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
സ്ട്രോക്ക് നിർണയിക്കുന്നതിലെ കാലതാമസം ഒഴിവാക്കിക്കൊണ്ട് ഒരു രോഗിയെ സമയം ഒട്ടും വൈകാതെ ചികിത്സയ്ക്ക് എത്തിക്കുന്നതിന് ആരോഗ്യ വകുപ്പിലെ എല്ലാ ജീവനക്കാരെയും പൊതുജനങ്ങളെയും സജ്ജമാക്കുക എന്ന വിശാലമായ ലക്ഷ്യമാണ് മിഷൻ സ്ട്രോക്ക് മുന്നോട്ട് വച്ചത്. ഇതിനു പുറമെ പക്ഷാഘാതവുമായി ബന്ധപ്പെട്ട മരണനിരക്ക് കുറയ്ക്കുക, ചികിത്സാ ഫലങ്ങൾ മെച്ചപ്പെടുത്തുക, സ്‌ട്രോക്ക് ലക്ഷണങ്ങളെക്കുറിച്ച് അവബോധം വളർത്തുക, ദ്രുതഗതിയിലുള്ള മെഡിക്കൽ ഇടപെടൽ ഉറപ്പാക്കുക, പ്രത്യേക പരിചരണം നൽകുക എന്നീ ദൗത്യങ്ങളും പദ്ധതി മുന്നോട്ട് വച്ചിരുന്നു.
REPRESENTATIVE IMAGE | WIKI COMMONS
ഡോക്ടർമാരുടെ കൃത്യമായ ഇടപെടലിലൂടെ ഭൂരിഭാഗം സ്ട്രോക്കുകളും തടയാനാകും. 2023ലെ കണക്കനുസരിച്ച് യുഎസിലും ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്ന രോഗങ്ങളിൽ ഒന്നായി സ്ട്രോക്ക് മാറിയിരിക്കുകയാണ്. യുഎസിൽ പ്രതിവർഷം അരലക്ഷത്തിലധികം ആളുകൾക്കാണ് സ്ട്രോക്ക് ഉണ്ടാവുന്നത്. എന്നാൽ മികച്ച പോഷകാഹാരം, വ്യായാമം, അപകടസാധ്യത ഘടങ്ങൾ എന്നിവ തിരിച്ചറിയുന്നതിലൂടെ ഇതിൽ 80 ശതമാനം സ്ട്രോക്കുകൾ വരെ തടയാൻ കഴിയുമെന്നാണ് പുതിയ പഠനം പറയുന്നത്. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ഒരു ഡിവിഷനായ അമേരിക്കൻ സ്ട്രോക്ക് അസോസിയേഷൻ ആളുകളിൽ സ്ട്രോക്ക് വരാനുള്ള സാധ്യതകളും കാരണങ്ങളും മനസിലാക്കുകയും ഇവയുടെ അപകട സാധ്യതകൾ കുറയ്ക്കുന്നതിനുള്ള പുതിയ മരുന്നുകൾ കണ്ടെത്തുകയും ചെയ്തു.
എന്താണ് സ്ട്രോക്ക്, സ്ട്രോക്കിനെ എങ്ങനെ ചികിത്സിക്കാം
തലച്ചോറിന്റെ ഒരു ഭാഗത്തേക്കുള്ള രക്തപ്രവാഹം തടസപ്പെടുകയോ തലച്ചോറിലെ ഏതെങ്കിലും രക്തക്കുഴലിന് ക്ഷതം സംഭവിക്കുകയോ ചെയ്യുമ്പോഴാണ് സാധാരണയായി സ്ട്രോക്ക് ഉണ്ടാവുന്നത്. തലച്ചോറിലെ കോശങ്ങൾക്ക് ആവശ്യമായ ഓക്സിജൻ ലഭ്യമാകാതിരിക്കുന്നതോടെ ഇത് തലച്ചോറിനെ തകരാറിലാക്കുകയും ചെയ്യുന്നു. ഇത് ചിന്തിക്കാനും സംസാരിക്കാനും നടക്കാനുമുള്ള ശേഷി ഇല്ലാതാക്കുകയും മരണത്തിന് വരെ കാരണമാവുകയും ചെയ്യുന്നു.
സ്ട്രോക്കിന്റെ അപകട സാധ്യതകൾ ഇല്ലാതാക്കുന്നതിന് ആരോഗ്യപരമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണശീലം, വ്യായാമം, ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം ഒഴിവാക്കുക എന്നിവയാണ് സ്ട്രോക്ക് തടയുന്നതിന് സ്വീകരിക്കാൻ കഴിയുന്ന ആരോഗ്യപരമായ മുൻകരുതലുകൾ.REPRESENTATIVE IMAGE | WIKI COMMONS
സ്ട്രോക്കിന് കാരണമാവുന്ന പല ഘടകങ്ങളെയും നിയന്ത്രിക്കാൻ ആരോഗ്യകരമായ ഭക്ഷണത്തിന് കഴിയുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സ്ട്രോക്കിന് കാരണമാകുന്ന ഉയർന്ന കൊളസ്ട്രോൾ, രക്തത്തിലെ പ്രമേഹത്തിന്റെ അളവ്, അമിതവണ്ണം, എന്നിവ നിയന്ത്രിക്കാൻ ആരോഗ്യകരമായ ഭക്ഷണത്തിന് കഴിയും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യം, ഒലിവ് ഓയിൽ എന്നിവ കൊളസ്ട്രോളിനെ നിയന്ത്രിക്കുന്ന ഭക്ഷ്യപദാർത്ഥങ്ങളാണെന്നും ഇവ ഉൾപ്പെടുത്തിയ ഭക്ഷണക്രമം ശീലമാക്കാനും വിദഗ്ധർ ആവശ്യപ്പെടുന്നു. ഭക്ഷണത്തിൽ റെഡ് മീറ്റ്, മറ്റ് പൂരിത കൊഴുപ്പുകൾ എന്നിവയുടെ അളവ് പരിമിതപ്പെടുത്തണമെന്നും വിദഗ്ധർ ആവശ്യപ്പെടുന്നു. പകരം ബീൻസ്, മാംസം, പരിപ്പുകൾ, മീൻ, മറ്റ് സീഫുഡുകൾ എന്നിവയിൽ നിന്നും ആവശ്യമായ പ്രോട്ടീനുകൾ നേടണമെന്നും നിർദ്ദേശിക്കുന്നുണ്ട്. പ്രോസസ്ഡ് ആയിട്ടുള്ള ഭക്ഷണങ്ങളുടെ ഉപയോഗവും മധുരം കൂടുതലായി ചേർത്ത പാനീയങ്ങളുടെ ഉപയോഗവും പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇത് ഒരു ശരാശരി മനുഷ്യശരീരത്തിന് ആവശ്യമായ കലോറി മാത്രം ലഭ്യമാക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ശരീരഭാരം നിയന്ത്രിക്കാനും ഇത് സഹായമാകുന്നു.
ദിവസത്തിൽ കുറഞ്ഞത് 10 മിനിറ്റോളമെങ്കിലും നടക്കുന്നത് സ്ട്രോക്ക് വർദ്ധിക്കാനുള്ള സാധ്യത ഇല്ലാതാക്കുമെന്ന് വേക്ക് ഫോറസ്റ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ന്യൂറോളജിസ്റ്റായ ഡോക്ടർ ഷെറിൻ ബുഷ്നെൽ പറയുന്നു. സ്ട്രോക്കിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സ്ഥിരമുള്ള വ്യായാമത്തിന് കഴിയുമെന്നാണ് പഠനത്തിന്റെ വിലയിരുത്തൽ. ഒരു ആഴ്ചയിൽ കുറഞ്ഞത് 150 മുതൽ 75 വരെ മിനിറ്റുകൾക്കിടയിലുള്ള വ്യായാമം മനുഷ്യശരീരത്തിന് ആവശ്യമാണ്.
സമീകൃതമായ ആഹാരവും വ്യായാമവും സ്ട്രോക്ക് ഉണ്ടാവുന്ന കാരണങ്ങളിൽ ഒന്നായ അമിതം വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു. അമിതഭാരം കുറയ്ക്കുന്നതിന് ഉപകരിക്കുന്ന മരുന്നുകൾക്ക് റെഗുലേറ്റർമാർ അംഗീകാരം നൽകിയിട്ടുണ്ട്. ഒസേമ്ബിക്, വീഗോവി, മഞ്ചാരോ, സെപ്ബൗണ്ട്, എന്നിവ അമിതവണ്ണമോ പ്രമേഹമോ ഉള്ള ആളുകൾക്ക് ഗൈഡ്ലൈൻ അനുസരിച്ച് നിർദ്ദേശിക്കാമെന്ന് ഡോക്ടർമാർ ശുപാർശ ചെയ്യുന്നുണ്ട്. ഈ മരുന്നുകൾ സഹായികമാണെന്ന് പറഞ്ഞാലും ഭക്ഷണം കഴിക്കേണ്ടതും വ്യായാമം ചെയ്യേണ്ടതും ആവശ്യകമാണെന്ന് എമോരി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്ട്രോക്ക് വിദഗ്ധൻ ഡോ ഫാദി നഹാബ് പറയുന്നു.REPRESENTATIVE IMAGE | WIKI COMMONS
സ്ട്രോക്ക് സാധ്യത തിരിച്ചറിയുന്നതിനുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ
വ്യക്തികളിലുണ്ടാവുന്ന സ്ട്രോക്കിന്റെ അപകടസാധ്യത തിരിച്ചറിയുന്നതിന് മെഡിക്കലി ഉണ്ടാവുന്ന കാരണങ്ങളല്ലാതെ മറ്റ് ചില കാരണങ്ങൾ കൂടി വിലയിരുത്തേണ്ടതുണ്ടെന്ന് പഠനം പറയുന്നു. ലിംഗഭേദം, ജെൻഡർ, എന്നിവ കൂടാതെ സാമ്പത്തിക സ്ഥിരത, ആരോഗ്യപരിരക്ഷ, വിവേചനം, വംശീയത എന്നീ ഘടകങ്ങൾ കൂടി വിലയിരുത്തണമെന്ന് ഗവേഷകർ പറയുന്നു. അമേരിക്കയിലെ വൈറ്റ് വംശജരെ അപേക്ഷിച്ച് ബ്ലാക്ക് വംശജരിൽ സ്ട്രോക്ക് കൂടുന്നതായി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രവൻഷൻ പറയുന്നു. കുറഞ്ഞ ചെലവിലുള്ള മെഡിക്കൽ സംവിധാനങ്ങളോ ഭക്ഷണക്രമവുമെല്ലാം ഡോക്ടർക്ക് നിർദ്ദേശിക്കാൻ സാധിക്കും. ഗർഭാവസ്ഥയിലോ ആർത്തവവിരാമത്തിലോ ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാവുന്നത് സ്ത്രീകൾക്കിടയിൽ സ്ട്രോക്ക് വർദ്ധിപ്പിക്കുന്നു.
രക്തപരിശോധന, എആർഐ, സിടി സ്കാൻ, സെറിബ്രൽ ആൻജിയോഗ്രാം, കരോട്ടിക് ഡോപ്ലർ, ഇലക്ട്രോകാർഡിയോഗ്രാം, എക്കോ കാർഡിയോഗ്രാം എന്നിവയാണ് സ്ട്രോക്ക് നിർണ്ണയത്തിന് സാധാരണയായുള്ള പ്രാഥമിക ടെസ്റ്റുകൾ. എത്രയും പെട്ടെന്നുള്ള ചികിത്സ, അപകടഘടകങ്ങളെ നിരീക്ഷിച്ച് സങ്കീർണ്ണത ഒഴിവാക്കൽ, പുനരധിവാസം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് സ്ട്രോക്ക് ചികിത്സയിലുള്ളത്.
ഒരു വ്യക്തിയ്ക്ക് സ്ട്രോക്ക് ഉണ്ടാവുന്നത് എങ്ങനെയെന്നും, എന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്നും തിരിച്ചറിയേണ്ടതുണ്ട്. മുഖത്തിനുണ്ടാവുന്ന ക്ഷീണം, കൈകൾക്കുണ്ടാവുന്ന തളർച്ച, സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് സ്ട്രോക്കിന്റെ മൂന്ന് പ്രധാന ലക്ഷണങ്ങൾ. ഫലപ്രദമായ ചികിത്സകൾ കൊണ്ട് സ്ട്രോക്ക് മൂലമുണ്ടാകുന്ന ശാരീരിക വൈകല്യങ്ങളെ ലഘൂകരിക്കാനും, ഒരു പരിധിവരെ രോഗിയെ പൂർവാവസ്ഥയിലേക്ക് തിരികെ കൊണ്ടുവരുന്നതിനും സാധിക്കും.