TMJ
searchnav-menu
post-thumbnail

Healthcare

ഹാര്‍ട്ട് അറ്റാക്കിന്റെ നിഗൂഢരഹസ്യങ്ങളിലേക്ക്

10 Jul 2023   |   5 min Read
ഡോ. ജോര്‍ജ് തയ്യില്‍

തീവ ഗുരുതരമായ ഹാര്‍ട്ട് അറ്റാക്കിലേക്ക് നടന്നുനീങ്ങിയ 48 വയസ്സുള്ള ക്രിസ്റ്റര്‍ ജോബ് തികച്ചും യാദൃശ്ചികമായിട്ടാണ് തനിക്ക് മുഖാമുഖം നിന്ന അപകടാവസ്ഥയുടെ ഗൗരവം തിരിച്ചറിഞ്ഞത്. ചിക്കാഗോ ബ്ലേസ് ക്ലബ്ബിലെ ഒന്നാംനിര റഗ്ബികളിക്കാരന്‍, ഒരു തികഞ്ഞ അത്‌ലറ്റ്. റഗ്ബിപോലെ കഠിനതരമായ ഒരു മത്സരക്കളിയില്‍ കേമനാകണമെങ്കില്‍ പൂര്‍ണാരോഗ്യവാനായിരിക്കുക തന്നെ വേണം. അത്രശ്രമകരവും തീവ്രവുമാണ് ഗോള്‍ നേടാനുള്ള പരക്കംപാച്ചില്‍. എന്നാല്‍ തികച്ചും യാദൃശ്ചികമായിട്ടാണ് സുഹൃത്തായ മാര്‍ക്ക് തനിക്കുണ്ടായ അനുഭവം ക്രിസ്റ്റഫറുമായി പങ്കുവച്ചത്. ഒട്ടും പ്രതീക്ഷിക്കാതെ അയാള്‍ക്ക് ഹൃദ്രോഗമുണ്ടെന്ന് കണ്ടെത്തിയ കഥ മാര്‍ക്ക് ക്രിസ്റ്റഫറോട് പറഞ്ഞു. 

തനിക്ക് യാതൊരുവിധ ആപത്ഘടകങ്ങളോ ദുശ്ശീലങ്ങളോ രോഗലക്ഷണങ്ങളോ ഇല്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഇസിജി എടുത്തു, അത് നോര്‍മല്‍. പക്ഷേ, ട്രെഡ്മില്‍ പരിശോധനയില്‍ ചില വ്യതിയാനങ്ങള്‍ കണ്ടതോടെ ധമനികളില്‍ കാത്സ്യത്തിന്റെ അളവ് വിലയിരുത്തുന്ന സിറ്റി ആന്‍ജിയോഗ്രാഫിയും കറോട്ടിട് ഡോപ്‌ളറും എടുത്തു. അപ്പോഴാണ് ഹൃദയധമനികളിലും മറ്റു രക്തക്കുഴലുകളിലും കാത്സ്യത്തിന്റെ തോത് ക്രമാതീതമായി കൂടിയിരിക്കുന്നതായി കണ്ടത്. ധമനികളില്‍ കാത്സ്യത്തിന്റെ അളവ് അധികരിച്ചാല്‍ അത് ബ്ലോക്കുള്ളതിനുള്ള പരോക്ഷമായ തെളിവാണ്. താമസിയാതെ അദ്ദേഹം ആന്‍ജിയോഗ്രാഫി ചെയ്തു. രണ്ടു പ്രധാനപ്പെട്ട കൊറോണറികളില്‍ 90 ശതമാനം വീതം ബ്ലോക്ക്. മറ്റു ധമനികളില്‍ 65 ശതമാനം ബ്ലോക്ക്. അപ്പോള്‍ അദ്ദേഹത്തിന്റെ എല്ലാ ഹൃദയധമനികളിലും കാതലായ ബ്ലോക്ക്. ഉടനെതന്നെ ബൈപ്പാസ് ശസ്ത്രക്രിയ ചെയ്തു. ഇപ്പോള്‍ ക്രിസ്റ്റഫര്‍ തന്റെ സുഹൃത്തിനെ സ്തുതിക്കുകയാണ്, മരണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തിയതിന്. ഹാര്‍ട്ട് അറ്റാക്കുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ, രക്ഷപ്പെടാനാവാത്തവിധം മാരകമായേനെ. പൂര്‍ണാരോഗ്യവാനെന്നു കരുതി എല്ലാ കഠിനമായ പ്രവര്‍ത്തികളും ചെയ്ത് മുന്നോട്ടുപോവുകയായിരുന്നു. എന്നാല്‍ എന്തായിരുന്നു അയാളുടെ അവസ്ഥ?

REPRESENTATIONAL IMAGE : PIXABAY
ഹാര്‍ട്ട് അറ്റാക്കും പെട്ടെന്നുള്ള മരണവും 50 ശതമാനത്തോളം സംഭവിക്കുന്നത് നേരത്തെ രോഗലക്ഷണങ്ങളില്ലാത്തവരിലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതുപോലെ സാധാരണ കാണുന്ന ആപത്ഘടകങ്ങള്‍ ഹാര്‍ട്ട് അറ്റാക്കുണ്ടാകുന്ന 40-50 ശതമാനത്തോളം രോഗികളില്‍ കണ്ടെന്നുവരില്ല. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടില്ലാത്തവരെയും ഹൃദ്രോഗസാധ്യതയുള്ളവരെയും മുന്‍കൂട്ടി കണ്ടുപിടിച്ച് പ്രാഥമിക പ്രതിരോധ നടപടികള്‍ സംവിധാനം ചെയ്യുക തികച്ചും അന്വര്‍ത്ഥമാണ്. അതിനു പ്രധാനമായി അഞ്ച് കാരണങ്ങളാണുള്ളത്.

1. ഭൂമുഖത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ കൊന്നൊടുക്കുന്ന ഒരു ഭീതിദമായ രോഗാവസ്ഥയായി മാറിക്കഴിഞ്ഞു ഹൃദ്രോഗം.

2. ക്രിയാത്മകമായ ജീവിത-ഭക്ഷണ ക്രമീകരണങ്ങള്‍ മൂലം ഈ രോഗത്തെ നല്ലൊരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കും.

3. ധമനികളില്‍ സമൂലമായി ജരിതാവസ്ഥ (Atherosclerosis) ഉണ്ടായാലും രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ ദീര്‍ഘകാലമെടുക്കും. ഈ വേളയില്‍ രോഗസാധ്യത സമുചിതമായി കണ്ടുപിടിച്ച് പ്രതിരോധമാര്‍ഗങ്ങള്‍ കൃത്യമായി പ്രാവര്‍ത്തികമാക്കാന്‍ അവസരം ലഭിക്കും. 

4. രോഗലക്ഷണങ്ങള്‍ തുടങ്ങിക്കഴിഞ്ഞാല്‍ ഹാര്‍ട്ട് അറ്റാക്കോ പെട്ടെന്നുള്ള മരണമോ സംഭവിക്കാനുള്ള കാലയളവ് ഹ്രസ്വമാണ്. 

5. ധമനികളില്‍ ജരിതാവസ്ഥയും ബ്ലോക്കും ഗുരുതരമായാല്‍ പിന്നെ ശാശ്വതമായ ഒരു പരിഹാരമില്ലെന്നു പറയാം. ആന്‍ജിയോപ്ലാസ്റ്റി, ബൈപ്പാസ് സര്‍ജറി തുടങ്ങിയ ചികിത്സാവിധികള്‍ അപ്പപ്പോള്‍ ചെയ്തുകൊണ്ട് ആയുസ്സ് ഒരുപരിധിവരെ ദീര്‍ഘിപ്പിക്കാമെന്നു മാത്രം.

രോഗം ഗുരുതരമായിട്ടുള്ള ചെറിയ ശതമാനം ആളുകള്‍ക്ക് വളരെ ചെലവേറിയ ചികിത്സ നല്‍കുന്ന സമ്പ്രദായമാണ് ഇന്ന് പ്രബലമായിക്കൊണ്ടിരിക്കുന്നത്. രോഗാതുരതയിലേക്കു നയിക്കുന്ന കാതലായ ആപത്ഘടകങ്ങളെ കാലേക്കൂട്ടി തിരിച്ചറിഞ്ഞ് അവയെ പിടിയിലൊതുക്കുവാനുള്ള ക്രിയാത്മകവും ചെലവ് കുറഞ്ഞതുമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്ന പ്രവണത ഇന്ന് വളരെ കുറവാണെന്ന് പറയേണ്ടിയിരിക്കുന്നു. അതിനു തുനിയുന്ന ഭിഷഗ്വരന്മാരും വിരളം. മൂര്‍ച്ഛിച്ച രോഗാവസ്ഥയുടെ അനന്തരഫലമായി രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ ചികിത്സാപദ്ധതി സംവിധാനം ചെയ്യാന്‍ അത്ര പ്രയാസമില്ല. എന്നാല്‍ രോഗലക്ഷണങ്ങളൊന്നുംതന്നെ പ്രകടമാകാത്ത അവസ്ഥയില്‍ രോഗമാരംഭിച്ചിട്ടുണ്ടോയെന്നും അതു ഗുരുതരമാകാനുള്ള സാധ്യത എത്രത്തോളമുണ്ടെന്നും വിവേചിച്ചറിയുക തികച്ചും ശ്രമകരമാണ്. 

REPRESENTATIONAL IMAGE: WIKI COMMONS
അമിതരക്തസമ്മര്‍ദം, പുകവലി, വര്‍ധിച്ച കൊളസ്‌ട്രോള്‍, പ്രമേഹം എന്നീ ആപത്ഘടകങ്ങളുടെ അതിപ്രസരം വിലയിരുത്തി മാത്രം ഹൃദ്രോഗസാധ്യത നിര്‍ണയിക്കുന്നതില്‍ അപര്യാപ്തതകള്‍ ഉണ്ടെന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഹാര്‍ട്ട് അറ്റാക്കുണ്ടായ 695 രോഗികളെ ഉള്‍പ്പെടുത്തി സിഡ്‌നി യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനത്തില്‍ 132 പേര്‍ക്ക് യാതൊരുവിധ ആപത്ഘടകങ്ങളും ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. മാത്രമല്ല യാതൊരു ആപത്ഘടകങ്ങളുമില്ലാത്ത ആരോഗ്യപൂര്‍ണരായവരില്‍ 27 ശതമാനം പേര്‍ക്ക് ഹൃദയാഘാതം ഉണ്ടായതായി കണ്ടു.

ഹൃദ്രോഗത്തിലേക്കു നയിക്കുന്ന കൊറോണറികളിലെ ജരിതാവസ്ഥ ബാല്യകാലത്തില്‍ ആരംഭിക്കുമെന്നും പിന്നീടുള്ള അതിന്റെ വളര്‍ച്ചയ്ക്കും അപകടാവസ്ഥയ്ക്കും വിലയിരുത്താന്‍, ഇന്‍ട്രാവാസ്‌കുലര്‍ അള്‍ട്രാസൗണ്ട്, പോസിട്രോണ്‍ എമിഷന്‍ ടു മോട്രാഫി, മള്‍ട്ടിഡിറ്റെക്റ്റര്‍ കമ്പ്യൂട്ടട് ടുമോഗ്രാഫി തുടങ്ങിയ ആധുനിക പരിശോധനോപകരണങ്ങളുടെ ഉപയോഗം സഹായിക്കുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. എൈവസ് സെറ്റ്, എംഡിസിറ്റി എന്നീ പരിശോധനകള്‍കൊണ്ട് കഴുത്തിലെ കരോട്ടിട് ധമനിയുടെയും (കരോട്ടിട് ഡോപ്‌ളര്‍) ഹൃദയത്തിലെ കൊറോണറികളുടെയും ഘടന ഘടനാവ്യതിയാനങ്ങളും കാത്സ്യം സ്‌കോറും നിരീക്ഷിച്ച് ഭാവിയില്‍ ഹാര്‍ട്ട് അറ്റാക്കും ഹൃദയപരാജയവും പെട്ടെന്നുള്ള മരണം തന്നെയും ഉണ്ടാകാനുള്ള സാധ്യത ഏറെ സൂക്ഷ്മതയോടെ വിലയിരുത്താന്‍ പറ്റുമെന്ന് നൂതന ഗവേഷണങ്ങള്‍ സ്ഥിരീകരിക്കുന്നു. ധമനികളുടെ ഉള്‍പ്പാളിയായ ഇന്റ്റീമ യിലുണ്ടാകുന്ന ഘടനാവൈകല്യങ്ങളാണ് പഠനവിധേയമായത്. പെറ്റ് പരിശോധനകൊണ്ട് ഹൃദയധമനികളിലെ രക്തപര്യയനത്തിന്റെ പാളിച്ചകളും വ്യക്തമായി മനസ്സിലാക്കാം. 

ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതിനുള്ള കാരണം കൊറോണറി ധമനികളിലെ ബ്ലോക്കാണെന്ന അടിസ്ഥാനപരമായ അറിവ് വ്യാപകമായിരിക്കെ, ഹൃദയധമനികളില്‍ കാതലായ യാതൊരു ബ്ലോക്കുമില്ലാതെയും ഹൃദയാഘാതമുണ്ടാകാം എന്ന തിരിച്ചറിവ് ഇന്ന് പ്രബലമാകുന്നു. ഈ അവസ്ഥയെ മിനോക്ക എന്നു പറയുന്നു. 5-6 ശതമാനം ആളുകളിലാണ് ഇപ്രകാരം അറ്റാക്കുണ്ടാകുന്നത്. പ്രത്യേകിച്ചും പ്രായം കുറഞ്ഞവരില്‍ ഇതിനുള്ള കാരണങ്ങള്‍ താഴെപ്പറയുന്നു: 

താത്ക്കാലികമായ ചെറിയ ബ്ലോക്കുകള്‍ (കൊഴുപ്പുനിക്ഷേപങ്ങള്‍) ഹൃദയധമനികളിലുണ്ടായി അവിടെ ചെറിയ രക്തക്കട്ടകള്‍ പ്രത്യക്ഷപ്പെടുന്നു. 
കുറച്ചുനേരത്തേക്ക് കൊറോണറികള്‍ ചുരുങ്ങുന്ന അവസ്ഥ ഉണ്ടാകുന്നു. 
സൂക്ഷ്മലോമികളെ ബാധിക്കുന്ന മൈക്രോവാസ്‌കുലര്‍ രോഗം. ഈ സാഹചര്യത്തില്‍ ഉപരിതല ധമനികളില്‍ ബ്ലോക്കുകള്‍ കണ്ടെന്നുവരില്ല. 
പെട്ടെന്ന് ഹൃദയധമനി വിണ്ടുകീറുന്ന അവസ്ഥ (ഡൈസെക്ഷന്‍) ഉണ്ടാകുന്നു. 
ശരീരത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്ന് ചെറിയ രക്തക്കട്ടകള്‍ ഒഴുകിവന്ന് കൊറോണറികളെ അടയ്ക്കുന്നു. 

ഇത്തരം രോഗികളില്‍ ആന്‍ജിയോഗ്രാഫി ചെയ്താല്‍ 50 ശതമാനത്തില്‍ കുറഞ്ഞ അപ്രധാന ബ്ലോക്കുകള്‍ മാത്രമേ കാണുകയുള്ളൂ. ആന്‍ജിയോപ്ലാസ്റ്റി ചെയ്യേണ്ട ആവശ്യമേ ഉണ്ടാകില്ല. ഹൃദയഭിത്തികളില്‍ പരിമിതമായ സ്ഥലങ്ങളില്‍ മാത്രമേ പരിക്കുകളുണ്ടാകുകയുള്ളൂ. 


PHOTO: WIKI COMMONS
ഇനി മറ്റൊരു പ്രതിഭാസം കൂടിയുണ്ട്, 'സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്'. ഹൃദയാഘാതമുണ്ടാകുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടാത്ത അവസ്ഥയാണ് അത്. നെഞ്ചുവേദനയ്ക്കുപകരം ചിലരില്‍ ഓക്കാനം, ദഹനപ്രശ്നങ്ങള്‍, ഗ്യാസ്, തളര്‍ച്ച തുടങ്ങിയ അസ്പഷ്ടലക്ഷണങ്ങള്‍ ഉണ്ടാകുന്നു. ഇത് പ്രമേഹരോഗികളില്‍ കൂടുതലായി (21 ശതമാനം) കാണുന്നു. പ്രമേഹമില്ലാത്തവരില്‍ 14 ശതമാനവും. പ്രമേഹബാധിതരില്‍ നെഞ്ചുവേദന അനുഭവപ്പെടാത്തതിന്റെ കാരണം ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന സിരകളിലുണ്ടാകുന്ന അപചയമാണ് (ഓട്ടോണമിക് ന്യൂറോപ്പതി). ഈ വ്യതിയാനം കാരണം ഹൃദയവീക്കത്തിന്റെ അനന്തരഫലങ്ങള്‍ മസ്തിഷ്‌ക്കത്തിന് അനുഭവവേദ്യമല്ലാതെ പോകുന്നു. സൈലന്റ് അറ്റാക്കിന്റെ മറ്റൊരു കാരണം ചിലരിലെ നിഷേധമനോഭാവമാണ് (ഡിനയല്‍ സിന്‍ഡ്രോം), രോഗാവസ്ഥ അംഗീകരിക്കാനുള്ള മടി അഥവാ രോഗലക്ഷണങ്ങളോടുള്ള അവഗണന. 

എത്രയായാലും ഹാര്‍ട്ട് അറ്റാക്കിനു പിന്നില്‍ ഇനിയും അറിയപ്പെടാത്ത പല നിഗൂഢതകളും സംഭവിക്കുന്നുണ്ടെന്ന രീതിയില്‍ ആപത്ഘടകങ്ങളുടെയും രോഗലക്ഷണങ്ങളുടെയും അഭാവവും അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളും ഇപ്പോഴും നിലനില്‍ക്കുന്നു. പറയത്തക്ക അപകടഘടകങ്ങളുടെ അഭാവത്തിലുള്ള ഹൃദയാഘാതത്തിന്റെ സംഖ്യ കൂടിക്കൊണ്ടിരിക്കുന്നു. ഏറെ ശാരീരിക ഫിറ്റ്നസ് ഉള്ള ആരോഗ്യദൃഢഗാത്രരില്‍ പെട്ടെന്നുണ്ടാകുന്ന അറ്റാക്കിന്റെ തോത് എട്ടു വര്‍ഷങ്ങള്‍കൊണ്ട് (2006-2014) 11 ല്‍ നിന്ന് 27 ശതമാനമായി ഉയര്‍ന്നെന്ന് സിഡ്നി യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണം സ്ഥിരീകരിക്കുന്നു. ചെറുപ്പക്കാരായ സ്ത്രീകളിലും പുരുഷന്മാരിലും തികച്ചും അപ്രതീക്ഷിതമായി കൊറോണറികളില്‍ കൊഴുപ്പുനിക്ഷേപമുണ്ടാകുന്നു. ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന പുതിയ ഗ്രിഗറുകളെ കണ്ടുപിടിക്കുന്നതിന്റെ അനിവാര്യത പ്രസക്തമാകുന്നു. ഹൃദ്രോഗത്തിനു ഹേതുവായ അജ്ഞാത ജീനുകളുടെ പ്രാധാന്യം ഇതുവരെ വിസ്മരിക്കപ്പെട്ടു പോയിട്ടുണ്ടോ? 

ഹൃദയാഘാതമുണ്ടാക്കുന്നതില്‍ ജനിതക സ്വാധീനം എത്രത്തോളമുണ്ടെന്ന് വസ്തുനിഷ്ഠമായി പഠിക്കുന്നതിനായി നടത്തപ്പെട്ട ഒരു ഗവേഷണ പരമ്പരയുടെ ഫലം ന്യൂ ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ 2016 ഡിസംബറില്‍ പ്രകാശിതമായി. 685 പേരെ ഉള്‍പ്പെടുത്തി നടത്തിയ ബൃഹത്തായ പഠനത്തില്‍ ജനിതക പ്രവണതയും ആപത്ഘടകങ്ങളുടെ സ്വാധീനവും വേര്‍തിരിച്ച് വിശകലനം ചെയ്യപ്പെട്ടു. ഹൃദ്രോഗത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ജീനുകളുടെ പ്രഭാവം മൂര്‍ദ്ധന്യാവസ്ഥയിലായിരുന്ന വ്യക്തികളില്‍ ഹൃദ്രോഗസാധ്യത 91 ശതമാനം വരെ ഉയര്‍ന്നു കണ്ടു. ഇക്കൂട്ടരില്‍ സുപ്രധാന ആപത്ഘടകങ്ങള്‍ (പുകവലി, അമിതവണ്ണം, വ്യായാമക്കുറവ്, അപഥ്യമായ ഭക്ഷണശൈലി) കൃത്യമായി നിയന്ത്രിക്കപ്പെട്ടവരില്‍ അറ്റാക്കുണ്ടാകാനുള്ള സാധ്യത 50 ശതമാനം കുറയുന്നതായി കണ്ടു. ജീനുകളുടെ സ്വാധീനത്തോടൊപ്പം ആപത്ഘടകങ്ങളുടെ അതിപ്രസരവും അതിരുകടന്നപ്പോള്‍ ഹൃദ്രോഗസാധ്യത പതിന്മടങ്ങായി, തോക്ക് നിറയ്ക്കുന്നത് ജീനുകളാണ് എന്നാല്‍ കാഞ്ചി വലിക്കുന്നത് ആപത്ഘടകങ്ങളാണ്. അതായത് നിങ്ങളുടെ ജനിതകവിധിയെ മാറ്റിമറിക്കാന്‍ ജീവിതശൈലിയുടെ കര്‍ശനമായ നിയന്ത്രണംകൊണ്ട് സാധിക്കുമെന്ന് സാരം. അതിന് സാധിക്കാതെ വരുമ്പോഴാണ് പ്രശ്നം ഗുരുതരമാകുന്നത്. 

REPRESENTATIONAL IMAGE: WIKI COMMONS
അച്ഛനോ സഹോദരങ്ങള്‍ക്കോ 55 നും അമ്മയ്ക്കോ സഹോദരിമാര്‍ക്കോ 65 നും വയസ്സിനു താഴെ ഹാര്‍ട്ട് അറ്റാക്കുണ്ടായതായി തെളിഞ്ഞിട്ടുണ്ടെങ്കില്‍ മക്കള്‍ക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത വര്‍ധിക്കും. അതാണ് ജനിതകപരമായ കണക്ക്. ഒരു ജീനല്ല, പല ജീനുകളുടെ സംയുക്തമാണ് ഹൃദ്രോഗത്തിനുള്ള വിത്ത് വിതയ്ക്കുന്നത്. വരുംവര്‍ഷങ്ങളില്‍ ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന 200 ല്‍പ്പരം ജനിതക സൂചകങ്ങളെ കണ്ടുപിടിക്കാനുള്ള സത്വരഗവേഷണ പദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്.

ഹൃദ്രോഗമുണ്ടാകുന്നതില്‍ ഏറ്റവും അപകടകാരിയെന്ന് പരക്കെ മുദ്രകുത്തപ്പെടുന്ന കൊളസ്ട്രോള്‍ ഹാര്‍ട്ട് അറ്റാക്കുണ്ടാകുന്ന 40-50 ശതമാനം പേരിലും സാധാരണനിലയിലായിരിക്കുമെന്ന പരമാര്‍ത്ഥം നാം അറിയണം. പക്ഷേ, ഹൃദ്രോഗം തടയാനും അറ്റാക്ക് വന്നവര്‍ക്കും വീണ്ടും വരുന്നത് പ്രതിരോധിക്കാനും എല്ലാ വൈദ്യശാസ്ത്രസംഘടനകളും ഉന്നംവയ്ക്കുന്നത് രക്തത്തിലെ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ പരമാവധി കുറയ്ക്കുവാനാണ്. നവജാത ശിശുക്കളില്‍ എല്‍ഡിഎല്‍ 25 മില്ലിഗ്രാം/ഡെസിലിറ്ററാണ്. അതുകൊണ്ട് നവജാതര്‍ക്ക് ഹൃദയാഘാതമേ ഉണ്ടാകുന്നില്ല എന്നു വാദിക്കുന്നു. ഹാര്‍ട്ട് അറ്റാക്ക് വരുന്നവരില്‍ എല്‍ഡിഎല്‍ 39 മില്ലിഗ്രാം/ഡെസിലിറ്റര്‍ കുറച്ചപ്പോള്‍ വീണ്ടും ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത 22 ശതമാനമായി കുറഞ്ഞു. അതുപോലെ മരണനിരക്ക് 14 ശതമാനം കുറഞ്ഞു. ഹൃദ്രോഗമുണ്ടായിട്ടില്ലാത്തവരില്‍ എല്‍ഡിഎല്‍ 39 മില്ലിഗ്രാം/ഡെസിലിറ്റര്‍  കുറഞ്ഞപ്പോള്‍ അറ്റാകുണ്ടാകാനുള്ള സാധ്യത 30 ശതമാനമായി കുറഞ്ഞു. അപ്പോള്‍ ഹൃദ്രോഗമെന്ന കീറാമുട്ടിയെ ഒഴിച്ചു നിര്‍ത്താന്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ എത്രയും കുറയ്ക്കാമോ അത്രയും നന്ന് എന്ന് പലരും വാദിക്കുന്നു. പക്ഷേ, അപ്പോഴൊക്കെ പ്രസക്തമാകുന്ന ചോദ്യം, കൊളസ്ട്രോള്‍ കുറവായിട്ടും അറ്റാക്ക് ഉണ്ടാകുന്നതിന്റെ കാരണങ്ങളാണ്. അത് തികച്ചും നിഗൂഢമായ ശരീരശാസ്ത്രത്തിന്റെ ഏടുകളിലേക്ക് നമ്മെ കൈപിടിച്ചു കൊണ്ടുപോകും. 

ഈ സാഹചര്യങ്ങളിലാണ് ഹൃദ്രോഗസാധ്യത മുന്‍കൂട്ടി തിരിച്ചറിയാന്‍ ബയോസൂചകങ്ങളുടെ പ്രസക്തി കടന്നുവരുന്നത്. കൊറോണറികളിലെ പരോക്ഷമായ ജരിതാവസ്ഥ (Subclinical atherosclerosis) യുടെ പ്രാധാന്യം എത്രത്തോളമുണ്ട് ?

കോശങ്ങളുടെ വീക്കത്തോടെ സജീവമാകുന്ന സി റിയാക്ടീവ് പ്രോട്ടീന്‍ (സിആര്‍പി), ഇന്റര്‍ലൂക്കിന്‍-6, ഫോസ്ഫോലിപ്പെയ്സ്-എ രണ്ട്, ഓക്സീകരിക്കപ്പെട്ട എല്‍ഡിഎല്‍, നൈട്രോതൈറോസിന്‍, ലൈപ്പോ പ്രോട്ടീന്‍-എ, പൈ-ഒന്ന്, ഡി ഡൈമര്‍, ഹോമോസിസ്റ്റിന്‍, മൂത്രത്തിലെ മൈക്രോ ആല്‍ബുമിന്‍, ഹൃദയപരാജയമുണ്ടാകുമ്പോള്‍ കാണുന്ന എന്‍.റ്റി പ്രോ ബി.എന്‍.പി, കോശനാശമുണ്ടാകുമ്പോള്‍ രക്തത്തില്‍ കുമിഞ്ഞുകൂടുന്ന ട്രൊപോണിന്‍. മേല്പറഞ്ഞ സൂചകങ്ങളെല്ലാം ഭാവിയിലുണ്ടാകാന്‍ പോകുന്ന ഹൃദയാഘാതം കണ്ടുപിടിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നു.

ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നത് പല മാനസിക-ശാരീരിക-ജനിതക ഘടകങ്ങളുടെ ഉദ്ദീപനപ്രക്രിയയിലെ അവസാന അധ്യായമായിട്ടാണ്. ഇനിയും അനാവരണം ചെയ്യപ്പെടാത്ത പല അജ്ഞാത ഘടകങ്ങളും രോഗാതുരതയ്ക്കു പിന്നില്‍ ഉത്തേജകമരുന്നാകുന്നു. ആര്‍ക്കൊക്കെ അറ്റാക്ക് വരും, ആര്‍ക്കുവരില്ല എന്ന് കൃത്യമായി പറയാന്‍ എളുപ്പമല്ല. ഒന്നും ഒന്നും രണ്ട് എന്ന് കണക്കുകൂട്ടുന്നതുപോലെ ഈ പ്രതിഭാസത്തെ നിര്‍വചിക്കാന്‍ സാധ്യമല്ലെന്നോര്‍ക്കണം.


#healthcare
Leave a comment