
ഇലക്ടറല്‍ കോളേജിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന യുഎസ് പ്രസിഡന്റ്
പല രാജ്യങ്ങളിലും ഭരണകര്‍ത്താക്കളെ തിരഞ്ഞെടുക്കാന്‍ നടത്തുന്ന തിരഞ്ഞെടുപ്പിന് പല രീതികളാണ്. അടുത്തിടെ ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നിരുന്നു. അവിടെ മുന്‍ഗണനാ വോട്ടായിരുന്നു (പ്രിഫറന്‍സ് വോട്ട്) തിരഞ്ഞെടുപ്പ് രീതി. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഒന്നാം വോട്ട് അല്ലെങ്കില്‍ ആദ്യവോട്ടില്‍ കൂടുതല്‍ (ശ്രീലങ്കയില്‍ 50 ശതമാനത്തില്‍ കൂടുതല്‍) ലഭിക്കുന്നയാള്‍ പ്രസിഡന്റാകും. ഒന്നാം വോട്ടില്‍ ആരും ജയിച്ചില്ലെങ്കില്‍ രണ്ടാം വോട്ട് എണ്ണും. ഇങ്ങനെ രണ്ടാം വോട്ടെണ്ണലിലാണ് ശ്രീലങ്കയിലെ പുതിയ പ്രസിഡന്റായ അനുരകുമാര ദിസനായകയെ തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയില്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് ഇലക്ടറല്‍ കോളേജ് എന്ന സംവിധാനത്തിലൂടെയാണ്. തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗങ്ങളും കൂടാതെ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും എംഎല്‍എമാരും വോട്ട് ചെയ്താണ് ഇന്ത്യന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. ഇലക്ടറല്‍ കോളജിലൂടെയാണ് യുഎസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കുന്നത്. പൊതുവേ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചതാര്‍ക്കാണോ അവരെയാണ് വിജയികളായി പ്രഖ്യാപിക്കുക. ഇന്ത്യയില്‍ ഏത് പാര്‍ട്ടിക്കാണോ അല്ലെങ്കില്‍ ഏത് സഖ്യത്തിനാണോ ഭൂരിപക്ഷം ലഭിച്ചിരിക്കുന്നത് അവരുടെ സ്ഥാനാര്‍ത്ഥിയാവും പൊതുവേ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാറുള്ളത്. പക്ഷേ അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ത്യയിലേതുപോലെയല്ല, ചില വ്യത്യാസങ്ങളുണ്ട്.
യുഎസ് സ്ഥാപിതമായ കാലത്ത് എങ്ങനെയാണ് തങ്ങളുടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടത് എന്ന കാര്യത്തില്‍ വലിയ ചര്‍ച്ചയുണ്ടായി. ആളുകള്‍ നേരിട്ട് തിരഞ്ഞെടുപ്പുകളിലൂടെ നിശ്ചയിക്കണം അല്ലെങ്കില്‍ പ്രതിനിധിസഭ വേണം പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ എന്നുമാണ് അന്നുയര്‍ന്ന വാദങ്ങള്‍. കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ പ്രസിഡന്റിനെ തീരുമാനിക്കും എന്നതിനോട് ഒരു വിഭാഗം സ്റ്റേറ്റുകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. അടിമത്തം രൂക്ഷമായിരുന്ന, ഭൂരിപക്ഷം ജനങ്ങള്‍ അടിമകളും വോട്ടവകാശം ഇല്ലാത്തവരുമായിരുന്ന തെക്കന്‍ സ്റ്റേറ്റുകളാണ് ഈ രീതിയിലുള്ള പൊതു തിരഞ്ഞെടുപ്പിനെതിരെ നിലകൊണ്ടത്. വടക്കന്‍ സ്റ്റേറ്റുകള്‍ ഈ രീതിയിലുള്ള പൊതുതിരഞ്ഞെടുപ്പിനായി വാദിച്ചു. ഈ തര്‍ക്കത്തിനൊരു പരിഹാരമായാണ് ഇലക്ടറല്‍ കോളേജ് എന്ന സംവിധാനം യുഎസ് ഭരണഘടന മുന്നോട്ട് വച്ചത്. ഇതിലൂടെ പ്രതിനിധികളും സെനറ്റര്‍മാരും പ്രസിഡന്റിനെ തീരുമാനിക്കുന്ന രീതി നിലവില്‍ വന്നു. ഇങ്ങനെ 50 സ്റ്റേറ്റുകളും, ഡിസ്ട്രിക് ഓഫ് കൊളംബിയയുമടങ്ങിയ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയില്‍ സ്റ്റേറ്റുകള്‍ക്ക് നിശ്ചിത വോട്ടുകള്‍ നല്‍കി, ആ വോട്ടുകളുടെ എണ്ണം പ്രസിഡന്റിനെ തീരുമാനിക്കുന്ന സംവിധാനം പ്രാബല്യത്തില്‍ വന്നു.REPRESENTATIVE IMAGE | WIKI COMMONS
ഒരു സ്റ്റേറ്റില്‍ ജനസംഖ്യക്കാനുപാതികമായി ഒരു നിശ്ചിത എണ്ണം പ്രതിനിധികളും (House of Representatives) കൂടാതെ എല്ലാ സ്റ്റേറ്റിനും രണ്ട് സെനറ്റര്‍മാരുമാണ് (Senator) ഉണ്ടാവുന്നത്. ഇവരെയും പൊതുതിരഞ്ഞെടുപ്പിലൂടെയാണ് നിശ്ചയിക്കുന്നത്. പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ ബൂത്തുകളില്‍ പോവുന്ന വോട്ടര്‍മാര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടേയും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടേയും നേര്‍ക്കാണ് വോട്ട് രേഖപ്പെടുത്തുന്നത്. ഇങ്ങനെ ജനങ്ങള്‍ നേരിട്ട് ചെയ്യുന്ന വോട്ടെടുപ്പിന് ശേഷം ഒരു സ്റ്റേറ്റില്‍ നിന്നും ഏത് സ്ഥാനാര്‍ത്ഥിക്കാണോ ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്നത്, ഒരോ സ്റ്റേറ്റില്‍ നിന്നുള്ള ജനപ്രതിനിധികളും സെനറ്റര്‍മാരും ആ സ്റ്റേറ്റില്‍ ആര്‍ക്കാണോ പ്രസിഡന്റ് സ്ഥാനത്തേക്ക് ഭൂരിപക്ഷം ലഭിച്ചത്, ആ സ്ഥാനാര്‍ത്ഥിക്ക് തങ്ങളുടെ വോട്ട് രേഖപ്പെടുത്തുന്നു.
ഇത്തരത്തില്‍ ഒരു പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ എല്ലാ സ്റ്റേറ്റുകളില്‍ നിന്നും, കൂടാതെ ഡിസ്ട്രിക്ട് ഓഫ് കൊളംബിയയില്‍ നിന്നും 538 ഇലക്ടര്‍മാരാണുള്ളത്, അതായത് 538 വോട്ടുകള്‍. ഇതില്‍ 270 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വോട്ടുകള്‍ ആര്‍ക്കാണോ ലഭിക്കുന്നത്, ആ സ്ഥാനാര്‍ത്ഥിയെ പ്രസിഡന്റായി തീരുമാനിക്കും. ഓരോ സ്റ്റേറ്റിനുമുള്ള പ്രതിനിധികളുടെ എണ്ണത്തില്‍ സ്റ്റേറ്റിന്റെ വലുപ്പത്തിനനുസരിച്ചും ജനസംഖ്യക്കനുസരിച്ചും വ്യത്യാസമുണ്ട്. ഒരുദാഹരണത്തിന് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സ്റ്റേറ്റ് ആയ കാലിഫോര്‍ണിയക്ക് സെനറ്റേഴ്‌സ് അടക്കം 54 ഇലക്ടര്‍മാരാണുള്ളത്, അതായത് 54 വോട്ടുകള്‍. ഏറ്റവും കുറവ് ജനസംഖ്യയുള്ള ആറ് സ്റ്റേറ്റുകള്‍ക്കും ഡിസ്ട്രിക്ട് ഓഫ് കൊളംബിയയ്ക്കും മൂന്ന് വീതം ഇലക്ടര്‍മാരാണുള്ളത്, അതായത് ഓരോരുത്തര്‍ക്കും മൂന്ന് വീതം വോട്ടുകള്‍. ഏറ്റവും കുറവ് ജനസംഖ്യയുള്ള വയോമിങ് പോലൊരു സ്റ്റേറ്റിലെ ഒരു വോട്ട് 192000 ആളുകളെ പ്രതിനിധീകരിക്കുമ്പോള്‍ ജനസംഖ്യ കൂടുതലുള്ള സ്റ്റേറ്റുകളില്‍ ഒന്നായ ടെക്‌സസിലെ ഒരു വോട്ട് 730000 ആളുകളെയാണ് പ്രതിനിധീകരിക്കുന്നത്. ഇതില്‍ നിന്നും വയോമിങ്ങിലെ ഒരു വോട്ടിന് ടെക്‌സസിലെ ഒരു വോട്ടിനേക്കാള്‍ പ്രാധാന്യമേറുന്നു. ഇത്തരത്തിലുള്ള വ്യത്യാസം പല സ്റ്റേറ്റുകളുടെ കാര്യത്തിലും ഇലക്ടറല്‍ കോളേജ് മൂലമുണ്ടാവുന്നു.
ചില സ്റ്റേറ്റുകളില്‍ തങ്ങള്‍ക്കായിരിക്കും ഭൂരിപക്ഷം വോട്ടുകള്‍ എന്നുറപ്പുണ്ടെങ്കില്‍ പാര്‍ട്ടികള്‍ ആ സ്റ്റേറ്റുകളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അധിക സമയം ചെലവഴിക്കാറില്ല. സ്വിങ് സ്റ്റേറ്റുകള്‍ എന്ന് വിളിക്കപ്പെടുന്ന ചില സ്റ്റേറ്റുകളില്‍ പ്രചാരണത്തിനനുസരിച്ച് ആളുകളുടെ വോട്ടുകള്‍ മാറിമറിയും. അത്തരം സ്റ്റേറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത്തരം സ്റ്റേറ്റുകളാണ് തിരഞ്ഞെടുപ്പ് വിധിയെ സ്വാധീനിക്കുന്നതും. ഇത്തവണ സ്വിങ് സ്റ്റേറ്റുകളായി കണക്കാക്കുന്നത് അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നോര്‍ത്ത് കരോലിന, നെവാഡ, പെന്‍സില്‍വേനിയ, വിസ്‌കോണ്‍സിന്‍ എന്നിവയാണ് .
രാജ്യമൊട്ടാകെയുള്ള ജനങ്ങളുടെ വോട്ടുകളുടെ എണ്ണം എടുത്ത് നോക്കുമ്പോള്‍, അവയില്‍ ആര്‍ക്കാണോ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത് അതേ സ്ഥാനാര്‍ഥി തന്നെ ജയിക്കണമെന്നില്ല. 2016ല്‍ ഡൊണാള്‍ഡ് ട്രംപും, 2000ല്‍ ജോര്‍ജ് ഡബ്ല്യൂ ബുഷും പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ഇലക്ടറല്‍ കോളജിന്റെ ബലത്തില്‍ ലഭിച്ച വോട്ടുകള്‍ മൂലമാണ്. പൊതുജനങ്ങളുടെ വോട്ട് ശതമാനം എതിര്‍ സ്ഥാനാര്‍ഥികളേക്കാള്‍ ഇവര്‍ക്ക് രണ്ട് പേര്‍ക്കും കുറവായിരുന്നു. ഇതിനര്‍ത്ഥം ഭൂരിപക്ഷം ജനങ്ങളുടെ വോട്ടല്ല ഒരു ജനാധിപത്യ രാജ്യത്തെ പ്രസിഡന്റിനെ തീരുമാനിക്കുന്നത് എന്നാണ്.REPRESENTATIVE IMAGE | WIKI COMMONS
ചില സമയങ്ങളില്‍ ഈ ഇലക്ടര്‍മാര്‍ സ്റ്റേറ്റുകളിലെ ജനവിധിക്കെതിരായി വോട്ട് രേഖപ്പെടുത്തും. ഉദാഹരണത്തിനു 2016ല്‍, 538 ഇലക്ടര്‍മാരിലെ ഏഴ് പേര്‍ തങ്ങളുടെ സ്റ്റേറ്റിലെ ജനവിധിക്കെതിരയാണ് തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയത്. ചില സ്റ്റേറ്റുകളില്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ഇലക്ടര്‍മാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനുള്ള വകുപ്പുകളുണ്ട്. അത്തരം നിയമനടപടികളുള്ള സ്റ്റേറ്റിലെ ഇലക്ടര്‍മാരെ പിന്‍വലിച്ച് സ്റ്റേറ്റിന്റെ വോട്ടിനനുസരിച്ച് വോട്ട് ചെയ്യാന്‍ പുതിയ ഇലക്ടര്‍മാരെ തിരഞ്ഞെടുക്കും. അല്ലാത്ത സ്റ്റേറ്റുകളില്‍ അവരുടെ വോട്ട് നിലനില്‍ക്കുകയും അത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുകയും ചെയ്യും.
2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം തിരഞ്ഞെടുപ്പില്‍ ജയിച്ചത് താനാണെന്ന് ഡൊണാള്‍ഡ് ട്രംപ് തെറ്റായി വാദിച്ചിരുന്നു. സ്വിങ് സ്റ്റേറ്റുകളില്‍ നേരിയ മാര്‍ജിനില്‍ ജോ ബൈഡന്‍ വിജയിച്ചതും, കോവിഡ്-19 മൂലം ഒരുപാട് വോട്ടുകള്‍ പോസ്റ്റലായി രേഖപ്പെടുത്തിയതും എല്ലാം തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചാണെന്ന് ട്രംപ് ആരോപിച്ചു. തിരഞ്ഞെടുപ്പ് വിധിയെ റദ്ദാക്കാന്‍ പോലും അപ്പോള്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഒരു കൂട്ടം തീവ്രവലതുപക്ഷ ചിന്താഗതിയുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവര്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ക്യാപിറ്റോള്‍ ബില്‍ഡിംഗ് ആക്രമിച്ചു.
നവംബര്‍ അഞ്ചിലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം ഡിസംബറിലാണ് പ്രതിനിധികളും സെനറ്റേഴ്‌സും പ്രസിഡന്റിനായി വോട്ട് ചെയ്യുക. ഈ വോട്ടുകള്‍ 2025 ജനുവരി ആറിനു എണ്ണുകയും പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കുകയും ചെയ്യും. ജനുവരി 20നു പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ നടക്കും. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രധാനമായും രണ്ട് പാര്‍ട്ടികളിലെ സ്ഥാനാര്‍ഥികളാണ് മത്സരിക്കാറുള്ളത്. ഡെമോക്രാറ്റ് പാര്‍ട്ടിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമാണിവ. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് പാര്‍ട്ടിക്ക് വേണ്ടി കമല ഹാരിസും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വേണ്ടി ഡൊണാള്‍ഡ് ട്രംപുമാണ് മത്സരിക്കുന്നത്