
പിപിഇ കിറ്റ് വിവാദം സിഎജി റിപ്പോര്‍ട്ടില്‍ കാണാതപോയ കണക്കുകള്‍
കേരളത്തില്‍ ഇടക്കാലത്ത് പൊട്ടിപ്പുറപ്പെടുകയും അതുപോലെ കെട്ടടങ്ങുകയും ചെയ്തതാണ് കോവിഡ് കിറ്റ് വാങ്ങലുമായി ബന്ധപ്പെട്ട അഴിമതിയാരോപണം. എന്നാല്‍, ഇപ്പോള്‍ സിഎജി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ആ ആരോപണം വീണ്ടും ശക്തമായിരിക്കുകയാണ്. ഭരണപക്ഷവും പ്രതിപക്ഷവും അതാര് ഭരിച്ചാലും സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പ്രതിപക്ഷം തങ്ങളുടെ അഴിമതിയാരോപണങ്ങളുടെ കുന്തമുനയാക്കാറുണ്ട്. ദേശീയ തലത്തിലെ ബൊഫേഴ്‌സും സെപ്ക്ട്രം, കല്‍ക്കരി മുതല്‍ കേരളത്തിലെ പാമോയിലും എസ്എന്‍സി ലാവ്ലിനും വരെ വിവിധ അഴിമതി ആരോപണങ്ങള്‍ക്ക് വഴി തുറന്നതും ശക്തിപ്പെടുത്തിയതും സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളായിരുന്നുവെന്നത് ചരിത്രം.
അതുപോലൊരു പുതിയ ആരോപണത്തിനാണ് കോവിഡ് കാല പിപിഇ കിറ്റ് വാങ്ങല്‍ സംബന്ധിച്ച സിഎജി കണ്ടെത്തലുകള്‍ വഴി തുറന്നിരിക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ ഇത് സംബന്ധിച്ച് അഴിമതിയാരോപണം അന്നത്തെ പ്രതിപക്ഷ നേതാക്കള്‍, (അവരില്‍പലരും ഇത്തവണയും ജയിച്ച് പ്രതിപക്ഷത്തെത്തിയിട്ടുണ്ട്.) ഉന്നയിച്ചിരുന്നു. അതുകൊണ്ട് തന്നെ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ അവര്‍ ആവേശ പൂര്‍വ്വം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് സാമൂഹികയാഥാര്‍ത്ഥ്യങ്ങളെയും ബിസിനസ് രീതികളെയും സാഹചര്യങ്ങളെയും കണക്കിലെടുത്ത് ചെയ്യേണ്ട വിലയിരുത്തലുകള്‍ കണക്കുകള്‍ മാത്രം അടിസ്ഥാനപ്പെടുത്തി ചെയ്യുമ്പോള്‍ സൃഷ്ടിക്കുന്ന അബദ്ധങ്ങള്‍ക്ക് മികച്ച ഉദാഹരണമായി ഇത് മാറുന്നത്.REPRESENTATIVE IMAGE | WIKI COMMONS
കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തലുകള്‍
പിപിഇ കിറ്റിന്റെ കാര്യത്തില്‍, കേരളത്തില്‍ പ്രീ കോവിഡ് കാലത്തെ മാര്‍ക്കറ്റ് നിരക്കുമായിട്ട് താരതമ്യം ചെയ്താണ് നഷ്ടം കണ്ട് പിടിച്ചിരിക്കുന്നത്. പരമാവധി 1,550 രൂപയ്ക്ക് വാങ്ങിയ കേരളം 10.23 കോടി രൂപ അധികം കൊടുത്തു എന്നാണ് സിഎജിയുടെ കണ്ടെത്തല്‍. നേരത്തെ സൂചിപ്പിച്ചതുപോലെ ടെസ്റ്റ് കിറ്റ് പ്രീ കോവിഡ് സമയത്ത് 60-70 രൂപയ്ക്ക് മാര്‍ക്കറ്റില്‍ ലഭ്യമായിരുന്നു. അടിയന്തര സാഹചര്യമല്ലാത്ത അവസ്ഥയില്‍ സര്‍ക്കാരിന്റെ പര്‍ച്ചേസ് റൂള്‍സ് പ്രകാരം ടെന്‍ഡര്‍ നടപടിയിലൂടെ സമയം എടുത്ത് പരമാവധി വിലകുറച്ച് വാങ്ങുക എന്നതാണ്. അതും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സമയത്ത് നടത്തുന്ന വാങ്ങലും തമ്മില്‍ താരതമ്യം ചെയ്യുവാന്‍ കഴിയുകയില്ല. കോവിഡ് സമയത്തെ തന്നെ വിഷയത്തില്‍ നിന്ന് ഒരു ഉദാഹരണം പറയാം. കോവിഡ് ചൈനയില്‍ സംഭവിക്കുന്നതായി വാര്‍ത്തകള്‍ വരുകയും ലോകം മുഴുവന്‍ അതിന് മുന്‍കരുതലുകള്‍ എടുത്തു തുടങ്ങുകയും ചെയ്യുന്ന സമയം. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുക പോയിട്ട് കേരളത്തില്‍ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടു പോലുമില്ലാത്ത സമയം. കേരളത്തില്‍ മാസ്‌കിന് ആവശ്യക്കാര്‍ വര്‍ദ്ധിച്ചു തുടങ്ങി. കാരണം മാസ്‌ക് ധരിക്കുന്നത് കോവിഡിനെ പ്രതിരോധിക്കുമെന്ന് മുന്നറിയിപ്പുകള്‍ അപ്പോഴേക്ക് വന്നു തുടങ്ങിയിരുന്നു. അതോടെ സര്‍ജിക്കല്‍ മാസ്‌കിന് ( അന്ന് എന്‍ -95 മാസ്‌ക് അത്ര പ്രചാരത്തിലായിരുന്നില്ല) ആവശ്യക്കാര്‍ കൂടുകയും ലഭ്യത കുറയുകയും ചെയ്തു. ഒരു രൂപയും രണ്ട് രൂപയും ഉണ്ടായിരുന്ന സര്‍ജിക്കല്‍ മാസ്‌കിന് വില അപ്പോള്‍ അഞ്ച് രൂപ മുതല്‍ പത്ത് രൂപവരെയായി ഉയര്‍ന്നുവെന്നത് എറണാകുളത്ത് നിന്നുള്ള അനുഭവമായിരുന്നു. എന്‍ 95 മാസ്‌കിന് വിലയും കമ്പനികളികളുടെ ബ്രാന്‍ഡ് അനുസരിച്ച് കൂടിയത് അതിലെ സൗകര്യങ്ങള്‍ ( അതായത് ചെവി വേദന വരാത്തവണ്ണമുള്ളത്, നല്ല തുണിയില്‍ നിര്‍മ്മിച്ചത്, വീണ്ടും കൂടുതല്‍ തവണ ഉപയോഗിക്കാന്‍ കഴിയുന്നത് എന്നിങ്ങനെ വ്യത്യസ്തമായവ) പല വിലകളില്‍ ലഭ്യമായതും കോവിഡ് കാലത്ത് നമ്മള്‍ കണ്ടു. അതുപോലെ ഇത് വാങ്ങാന്‍ ചെല്ലുമ്പോള്‍ നമ്മള്‍ കണക്കാക്കിയ അല്ലെങ്കില്‍ വില കുറഞ്ഞ മാസ്‌കുകള്‍ കിട്ടാത്ത അവസ്ഥ പല കടകളിലും അക്കാലത്ത് ഉണ്ടായിട്ടുണ്ട്. അപ്പോള്‍ സ്വാഭാവികമായും പ്രതിരോധത്തിനായി നമ്മള്‍ വില കൂടിയത് വാങ്ങും. അത് ഉപയോഗിക്കും. സര്‍ക്കാരിനും ഇത് പോലുള്ള അവസ്ഥ പലപ്പോഴും നേരിടേണ്ടി വരാറുണ്ട്.
വെള്ളപ്പൊക്കം, ഭൂകമ്പം, അല്ലെങ്കില്‍ കോവിഡ് പോലുള്ള മഹാമാരികളോ പകര്‍ച്ച വ്യാധികളോ പെട്ടെന്ന് നേരിടേണ്ട അവസ്ഥ വരാം. അത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ വേണ്ടി ആണ് നമ്മുടെ രാജ്യത്ത് ദുരന്തനിവാരണ (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്) നിയമം 2005 ല്‍ നിലവില്‍ വന്നത്. ഇത് പ്രകാരം കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും പ്രത്യേകം ദുരന്തനിവാരണ (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്) ഫണ്ടും ഉണ്ട്. ഇതില്‍ നിന്ന് തുക ചെലവാക്കാന്‍ സാധാരണ സാഹചര്യങ്ങളില്‍ പാലിക്കേണ്ട മാനദണ്ഡങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേന്ദ്ര സര്‍ക്കാറിന്റെ മേഖലയില്‍ വരുന്ന കാര്യങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാനും തുക അനുവദിക്കാനും കേന്ദ്ര ദുരന്തനിവാരണ (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്) കമ്മറ്റിയും അത് പോലെ സംസ്ഥാനതലത്തില്‍ അതാത് സംസ്ഥാനങ്ങളിലും ജില്ലാ തലത്തില്‍ കളക്ടര്‍മാര്‍ ചെയര്‍മാന്‍ ആയി ജില്ലതല ദുരന്ത നിവാരണ (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്) കമ്മിറ്റികളും ഉണ്ട്. ഇവിടെ പദ്ധതി തയ്യാറാക്കി തുക അനുവദിച്ച് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ സാധാരണഗതിയിലുള്ള നടപടിക്രമം അല്ല. അതിന് ആവശ്യമായ സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പോളിസിയും നടപടിക്രമങ്ങളും തയ്യാറാക്കി നടത്താന്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് ഉത്തരവാദിത്വം. അതാണ് കോവിഡ് കാലത്തും വെള്ളപ്പൊക്കത്തിന്റെ സമയത്തും കേരളം കണ്ടതും.REPRESENTATIVE IMAGE | WIKI COMMONS
ഇന്‍ഡ്‌സ്ട്രിയല്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയില്‍ കോവിഡ് കാലവുമായി ബന്ധപ്പെട്ട് എനിക്ക് നേരിട്ട് അറിയാവുന്ന അനുഭവം അടിസ്ഥാനമാക്കി ഇതേക്കുറിച്ച് പറയാം. ലബോറട്ടറി എക്യുപ്‌മെന്റ്‌സിന്റെയും കണ്‍സ്യൂമറബിള്‍സിന്റെയും വില്‍പ്പന നടത്തുന്ന ഒരു ക്ലയന്റ് ഉണ്ട്. അദ്ദേഹം കൂടുതലും ഗവേഷക സ്ഥാപനങ്ങള്‍ക്കും (റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കും) യൂണിവേഴ്‌സിറ്റികള്‍ക്കും ആണ് അദ്ദേഹത്തിന്റെ സ്ഥാപനം സാധനങ്ങള്‍ വില്‍ക്കുന്നത്.
കോവിഡ് കാലത്ത് കേരള സര്‍ക്കാരിന്റെ കെഎംഎസ്‌സിഎല്ലി(KMSCL)ല്‍ നിന്ന് ഇവര്‍ക്ക് ധാരാളം ഓര്‍ഡര്‍ ലഭിക്കുകയും അങ്ങനെ അവര്‍ക്ക് ആ കാലത്ത് സാധാരണയില്‍ കവിഞ്ഞ വിറ്റ് വരവ് സാധ്യമാക്കുകയും ചെയ്തു. കോവിഡിന്റെ ടെസ്റ്റ് കിറ്റും ഗ്ലൗസ് പോലുള്ള കണ്‍സ്യുമബിള്‍സും സപ്ലൈ ചെയ്തത് കൊണ്ടാണ് അവരുടെ വിറ്റുവരവ് കൂടുന്നതിന് കാരണമായത് എന്ന് വ്യക്തമാണ്.
എങ്ങനെയാണ് കെഎംഎസ്‌സിഎല്ലും ക്ലയന്റും തമ്മിലുള്ള ഇടപാട് നടന്നത് എന്ന് കൂടുതല്‍ ആഴത്തില്‍ വിശകലനം ചെയ്തതില്‍ നിന്ന് മനസ്സിലായ കാര്യങ്ങള്‍ ഇവയാണ്
1) എന്റെ കക്ഷിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ (ക്ലയന്റിന്റെ ബയേഴ്‌സ് ബേസ്) ഗവേഷണ സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളും ആയതിനാല്‍ ലോകോത്തര നിലവാരമുള്ള ബ്രാന്‍ഡുകളാണ് ഇവര്‍ വില്‍ക്കുന്നത്. അതുകൊണ്ട് തന്നെ സ്വാഭാവികമായും അവരുടെ ഉല്‍പ്പന്നങ്ങളുടെ വിലയും മാര്‍ക്കറ്റില്‍ സുലഭമായി ലഭിക്കുന്ന വിലകുറഞ്ഞ സാധനങ്ങളുമായി വലിയ അന്തരമുണ്ട്. ഉദാഹരണത്തിന് കോവിഡ് ആര്‍ടി - പിസിആര്‍ ടെസ്റ്റ് കിറ്റിന് മാര്‍ക്കറ്റില്‍ സുലഭമായി ലഭിക്കുന്ന കിറ്റിന് 70 രൂപ ആണ് എങ്കില്‍ ഇവരുടെ കിറ്റിന് 360 രൂപ വരും. കോവിഡ് രാജ്യത്ത് വ്യാപിച്ചതോടെ ആര്‍ടിപിസിആര്‍ ടെസ്റ്റ് കിറ്റ് മാര്‍ക്കറ്റില്‍ ലഭ്യമല്ലാതെ വരികയും സ്വാഭാവികമായും കിട്ടുന്ന ഇടത്ത് നിന്ന് വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയും ആയിരുന്നു. അങ്ങനെ ഈ ക്ലയന്റിന്റെ കൈയ്യില്‍ നിന്ന് ഗുണമേന്മ കൂടിയ കിറ്റുകള്‍ കൂടിയ വിലയ്ക്ക് വാങ്ങുകയായിരുന്നു.REPRESENTATIVE IMAGE WIKI COMMONS
2) ഈ കക്ഷി പൊതുവേ ആശുപത്രികളിലേക്ക് സപ്ലൈ ചെയ്യുന്നതില്‍ വിമുഖതയുള്ള ആളാണ്. കാരണം, സാധനം കൊടുത്താല്‍ പൈസ കിട്ടാന്‍ മാസങ്ങള്‍ കാത്തിരിക്കണം. എന്നാല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമപ്രകാരമുള്ള ഓര്‍ഡറുകള്‍ ആയതിനാല്‍ ഇവര്‍ക്ക് പൈസ കിട്ടാന്‍ താമസം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ കോവിഡ് അതിന്റെ പാരമ്യത്തില്‍ നിന്ന് താഴേയ്ക്ക് വന്ന് സ്വാഭാവിക അവസ്ഥ പുനഃസ്ഥാപിച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും സര്‍ക്കാരിന് കിറ്റുകള്‍ മാര്‍ക്കറ്റില്‍ സുലഭമായി, അങ്ങനെ തുടര്‍ന്ന് സര്‍ക്കാര്‍ വീണ്ടും ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കുകയും ഇവരുടെ 360 രൂപയുടെ കിറ്റ് ടെണ്ടറില്‍ നിന്ന് പുറത്ത് പോകുകയും ചെയ്തു. (ഇപ്പോള്‍ അവരുടെ ടേണ്‍ ഓവര്‍ കോവിഡിന് മുന്‍പത്തെ അവസ്ഥയില്‍ ആണ്). അന്നത്തെ ആ അവസ്ഥയില്‍ അങ്ങനെ ഒരു നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് കൊണ്ട് കേരളത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചു.
പിപിഇ കിറ്റിലെ കാര്യം നോക്കിയാലും ഫലം നമുക്ക് എല്ലാവര്‍ക്കും അറിയുന്നത് പോലെ തന്നെയാണ്. ഐഎംഎയുടെ കണക്ക് പ്രകാരം രാജ്യത്ത് 1596 ഡോക്ടര്‍മാര്‍ ആണ് മരിച്ചത് ഇതിന് പുറമേ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന എത്രയോ ആളുകള്‍ മരിച്ചു എന്നെല്ലാം അക്കാലത്തെ മാധ്യമ വാര്‍ത്ത നോക്കിയാല്‍ മനസിലാകും. പക്ഷേ കേരളത്തിലെ സ്ഥിതി വ്യത്യസ്തമായിരുന്നുവെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. കോവിഡുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും മരണനിരക്ക് മറ്റിടങ്ങളേക്കാള്‍ കേരളത്തില്‍ കുറവായിരുന്നുവെന്നാണ് ലഭ്യമായ എല്ലാ കണക്കുകളും വ്യക്തമാക്കുന്നത്. അതായത്, ചുരുക്കി പറഞ്ഞാല്‍ വിപണി എന്ന വില്‍ക്കല്‍ വാങ്ങല്‍ ഇടത്തെ സാമൂഹിക സാഹചര്യങ്ങളെ ഒഴിവാക്കി, കണക്കുകളെ മാത്രം വച്ച് കൊണ്ട് വലിയിരുത്തുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന യാന്ത്രികമായ ഒന്നായി മാറും. അതില്‍ യാഥാര്‍ത്ഥ്യം എന്നത് വേറിട്ട് നില്‍ക്കും. അന്ന് വില കൂടിയാലും കുഴപ്പമില്ല എന്ന നിലപാട് സ്വീകരിച്ച് ടെസ്റ്റ് കിറ്റും പിപിഇ കിറ്റും വാങ്ങാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതുകൊണ്ട് ഈ കണക്കുകള്‍ക്കപ്പുറം വിലയുള്ള ഏറെ മനുഷ്യ ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചു. ഇത് ഒരു വ്യക്തിയുടെ ജീവന്‍ രക്ഷമാത്രമല്ല, നിരവധി കുടുംബങ്ങളുടെ രക്ഷാമാര്‍ഗമായി. സമൂഹത്തെ വിലയിരുത്തുകയാണെങ്കില്‍ കോവിഡ് കാരണം അനാഥരാക്കപ്പെട്ട നിരവധി കുഞ്ഞുങ്ങളെ നമ്മള്‍ രാജ്യമൊട്ടാകെ കണ്ടതാണ്. (അവരുടെ ജീവിതം എങ്ങനെ പോകുന്നു എന്ന് പിന്നീട് ഏതെങ്കിലും മാധ്യമങ്ങള്‍ തിരിഞ്ഞുനോക്കിയിട്ടുണ്ടോ എന്നറിയില്ല.) അതുകൊണ്ട് തന്നെ സാമൂഹികമായി കേരളത്തില്‍ അത്തരം മരണങ്ങളുടെ തോതും കുറവായിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്. ഇതിനെല്ലാം കാരണമായത് പണകണക്കിന് അപ്പുറം വിലനിശ്ചയിക്കാനാകാത്ത ജീവിതങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയ സര്‍ക്കാര്‍ തീരുമാനമായിരുന്നു. ഇവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ അന്ന് ഭരിക്കുന്ന സര്‍ക്കാരിന് മാത്രമല്ല, വരുന്ന സര്‍ക്കാരുകള്‍ക്കും വരുന്ന സാമ്പത്തിക, സാമൂഹിക ചെലവുകള്‍ കണക്കാക്കിയാല്‍ ഈ പറയുന്ന സാമ്പത്തിക നഷ്ടം ഒരു നഷ്ടമേ അല്ലെന്ന് നമുക്ക് പറയേണ്ടിവരും. ഈ കണക്കുകള്‍ വച്ച് പരിശോധിച്ചാല്‍ മതിയാകും അത് തിരിച്ചറിയാന്‍.REPRESENTATIVE IMAGE | WIKI COMMONS
ഈ സാമൂഹിക യാഥാര്‍ത്ഥ്യം വില്‍ക്കല്‍ വാങ്ങല്‍, കണക്കുകളുടെ കൂട്ടലും കുറയ്ക്കലും മാത്രം കണക്കാക്കുന്നവര്‍ക്ക് ഉണ്ടാകില്ല. അവരെ സംബന്ധിച്ച് അതുണ്ടാകേണ്ട കാര്യവും അവരുടെ തൊഴിലിന് ഉണ്ടാകില്ല. പക്ഷേ, സാമൂഹിക പ്രതിജ്ഞാബദ്ധതയുള്ള രാഷ്ട്രീയ, സാമൂഹിക, മാധ്യപ്രവര്‍ത്തകര്‍ക്ക് ഇത്തരം ഒരു വിഷയം കൈകാര്യം ചെയ്യുമ്പോള്‍ വേണ്ട ഉത്തരവാദിത്തബോധവും കാഴ്ചപ്പാടും വ്യത്യസ്തമാകേണ്ടതല്ലേ. ഒരു തീരുമാനം സമൂഹത്തിന് എങ്ങനെ ഗുണം ചെയ്തു എന്നതിനെ അടിസ്ഥാനമാക്കിയല്ലേ അതിനെ വിലയിരുത്തേണ്ടത്. വിഷയങ്ങളെ അങ്ങനെ വിലയിരുത്താതെ രാഷ്ട്രീയ ആയുധമോ അന്നന്നത്തെ ചര്‍ച്ചയ്ക്കുള്ള ചൂണ്ടയിലെ ഇരയായോ ആക്കി മാത്രം വിഷയത്തെ ചുരുക്കുന്നത് എത്രത്തോളം ആശാസ്യമാണ് എന്ന് ആത്മവിമര്‍ശനപരമായി നമ്മള്‍ ഓരോരുത്തരും പരിശോധിക്കേണ്ടതുണ്ട് എന്ന് കൂടി ഈ വിഷയം ഓര്‍മ്മപ്പെടുത്തുന്നു.
ഇതോടൊപ്പം ഒരുകാര്യം കൂടി പറയാതെ വയ്യ, കോവിഡ് കാലത്ത് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചതിന്റെ സന്തോഷത്തില്‍ എന്റെ ക്ലയിന്റ് കുറച്ച് ഡയറി അച്ചടിച്ച് ഇദ്ദേഹത്തിന്റെ മറ്റ് ഉപഭോക്താക്കള്‍ക്കൊപ്പം കോവിഡുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും അയച്ചു. എന്നാല്‍, ഇങ്ങനെ ഒരു പാരിതോഷികവും വേണ്ട, മേലില്‍ ഇത് പോലെ ചെയ്യരുത് എന്ന് ഓര്‍മ്മപ്പെടുത്തി, ഒരു കുറിപ്പ് സഹിതം ഡയറികളെല്ലാം ആ ഉദ്യോഗസ്ഥര്‍ തിരിച്ച് അയക്കുകയാണ് ചെയ്തത്.