TMJ
searchnav-menu
post-thumbnail

Outlook

കലോത്സവ വേദിയിലെ ഗോത്രച്ചുവടുകള്‍

19 Nov 2024   |   6 min Read
ഡോ: ഇ ഉണ്ണികൃഷ്ണൻ

കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ ആദിവാസി ജനവിഭാഗമായ മാവിലരും മലവേട്ടുവരും വിവാഹ അവസരത്തില്‍ അവതരിപ്പിച്ചു വരുന്ന വടക്കന്‍ കേരളത്തിന്റെ മാത്രമായ ഗോത്രകല -മംഗലംകളി ഈ വര്‍ഷം മുതല്‍ കലോത്സവവേദിയുടെ മുഖ്യ ആകര്‍ഷണമാകുന്നു. മംഗലംകളിക്കു പുറമെ  ഈ അധ്യയനവര്‍ഷം പണിയനൃത്തം, മലപ്പുലയ ആട്ടം, ഇരുള നൃത്തം, പളിയനൃത്തം എന്നീ ഗോത്രനൃത്തങ്ങളാണ് സ്‌കൂള്‍  കലോത്സവത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2015 ല്‍ കോഴിക്കോട് കലോത്സവം നടന്നപ്പോള്‍ ആണ് 232 മത്സര ഇനങ്ങളുണ്ടായിരുന്ന കലാമാമാങ്കത്തില്‍ പരമ്പരാഗത ആദിവാസി കലകളിലൊന്നു പോലുമില്ലെന്ന മാധ്യമ ചര്‍ച്ച സജീവമായത്. വരും വര്‍ഷം ആദിവാസി കലകള്‍ ഉള്‍പ്പെടുത്തുമെന്ന് അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ് ഉറപ്പു നല്കിയിരുന്നു. പിന്നീട് ഓരോ വര്‍ഷവും പുതിയ മത്സര ഇനങ്ങള്‍  കൂട്ടിച്ചേര്‍ത്തിട്ടും ഗോത്രകലകള്‍ക്ക് സ്ഥാനം നല്കിയില്ല. ഈ വര്‍ഷം ഇതിനകം നടന്നു കഴിഞ്ഞ സബ്ജില്ലാ യുവജനോത്സവങ്ങളില്‍ നടാടെ ഉയര്‍ന്ന ഗോത്രച്ചുവടുകള്‍ കാണികളില്‍ ഏറെ ആവേശമുണര്‍ത്തി. വിവിധ ജില്ലാ യുവജനോത്സവങ്ങള്‍ നവംബര്‍ മാസത്തില്‍ നടക്കുകയാണ്.

വയനാട്ടിലെ പ്രധാന ആദിമ വാസികളായ പണിയരുടെ വട്ടക്കളി, കമ്പളക്കളി എന്നിവയാണ് പണിയനൃത്തത്തിന്റെ പരിധിയില്‍ പെടുത്തിയിരിക്കുന്നത്. കല്യാണം, തിറ, വയസ്സറിയിക്കല്‍ തുടങ്ങിയ വിശേഷാവസരങ്ങളിലവതരിപ്പിക്കപ്പെടുന്ന സമൂഹനൃത്തമാണ് വട്ടക്കളി. ആണുംപെണ്ണും കുട്ടികളും വട്ടത്തില്‍ ചുവടുവെക്കുന്നു. മരം എന്നു കൂടി അറിയപ്പെടുന്ന തുടിയും ചീനിക്കുഴലുമാണ് വാദ്യങ്ങള്‍. മൂന്നു തുടികള്‍ പണിയകുടുംബത്തെയും കുഴല്‍ ഊരുമൂപ്പനെയും പ്രതിനിധീരിക്കുന്നു. കമ്പള നാട്ടിയുമായി ബന്ധപ്പെട്ടു സ്ത്രീകള്‍ നടത്തുന്ന പണിപ്പാട്ടും ചൊല്ലുമാണ് കമ്പളക്കളിയുടെ നട്ടെല്ല്. പുറാട്ടിനാടകം, കുറത്തിനാടകം എന്നീ അന്യംനിന്നു കൊണ്ടിരിക്കുന്ന നാടകപാരമ്പര്യങ്ങളും പണിയരുടെ കലാപാരമ്പര്യത്തിന്റെ ഭാഗമാണ്.

അട്ടപ്പാടിയുടേതാണ് ഇരുളനൃത്തം. പരുന്ത് പാട്ട്, കുമ്മിപ്പാട്ട് തുടങ്ങി ഇരുളനൃത്തപ്പാട്ടുകള്‍ പലതുണ്ടെങ്കിലും ഏലേലക്കരടിയാണ് ഇരുള നൃത്തത്തില്‍ പ്രസിദ്ധം.  മല്ലീശ്വരന്‍ മുടിയില്‍ നടക്കുന്ന വിത്തുത്സവമാണ് പാട്ടിനും കൊട്ടിനും ഉള്ള പ്രധാന സാംസ്‌ക്കാരിക സന്ദര്‍ഭം. ജനനം, മരണം, വിവാഹം, ഋതുമതിയാകല്‍ തുടങ്ങിയ ജീവിത സന്ദര്‍ഭങ്ങളൊക്കെയും ഇരുളര്‍ക്ക് ചുവടുവെക്കാനുള്ള ഉത്സവാവസരങ്ങള്‍ തന്നെ. കരടിനൃത്തമെന്നും ഇതറിയപ്പെടുന്നു. ഊരുകളില്‍ പലയിടത്തും വരികളില്‍ മാറ്റമുണ്ട് ഏലേലക്കരടിപ്പാട്ടില്‍.

ഏലേലക്കരടി | PHOTO: FACEBOOK
'കിര്‍മാണ ചെങ്കരടി ഏലേലക്കരടി ..... വന്തമാസിക്കരടി ഏലേലക്കരടി' എന്ന വരിയിലൂടെ ആദിവാസിയുടെ മണ്ണും ജീവിതവും കവര്‍ന്ന വന്തവാസിയോടുള്ള അമര്‍ഷം കൂടി പ്രകടിപ്പിക്കുന്നുണ്ട് ചില അവതരണങ്ങള്‍. നൃത്തത്തിന് തനതും  വ്യത്യസ്തവുമായ താള-സുഷിരവാദ്യങ്ങള്‍ ഉപയോഗിക്കുന്നവരാണ് ഇരുളര്‍. പാലമരം കൊണ്ടുണ്ടാക്കുന്ന പീക്കികുഴലാണ് പ്രധാന പക്കവാദ്യം.
കൂളിമരം എന്നറിയപ്പെടുന്ന കുമുദില്‍ തീര്‍ത്ത് പശുവിന്‍ തോലില്‍ പൊതിഞ്ഞ് ഉണ്ടാക്കുന്ന മത്തളം, മണ്‍കുടത്തില്‍ തോലുപൊതിഞ്ഞ മണ്‍പറ (മണ്‍ പെറെ) ജാലറ എന്നിവ താളത്തിനുപയോഗിക്കുന്നു. വാദ്യക്കാര്‍ക്കു പിന്നാലെ ആട്ടക്കാര്‍ പാട്ടും ആട്ടവുമായി വരികയും വട്ട നൃത്തത്തിനിടയില്‍ കൊട്ടുകാര്‍ മധ്യത്തിലാവുകയും ചെയ്യുന്നു.

ലേലേലേക്കരടി ലേലേലേക്കരടിയാണ്  കരടി നൃത്തത്തിലെ ആവര്‍ത്തന പദം. ലാലേ ലാലേ ലാലലോ... ലീലോ ലീലോ ലീലലോ എന്ന വായ്ത്താരിയാണ് വിനോദത്തിനായി വട്ടത്തില്‍ ചുവടുവെച്ച് കളിക്കുന്ന കളിപ്പുള്ളയെന്നും കുമ്മിയെന്നുമറിയപ്പെടുന്ന അവതരണത്തില്‍ ഉപയോഗിക്കുന്നത്. കള്ളി, അരശ്, ആല്, ഇത്തി, സക്കേ തുടങ്ങിയ പാല്‍ മരങ്ങളുടെ പേര് പരാമര്‍ശിക്കുന്ന പാട്ടാണിത്. ഇരുളരുടെ കെളങ്കുപാട്ടില്‍ പാട്ടിനു  പതിഞ്ഞ താളവും  ചുവടുകള്‍ക്ക് കിഴങ്ങ് മാന്തുന്നതിന്റെ സാവകാശം പോലെ വേഗതക്കുറവുമാണ്. പരിസര പ്രകൃതിയാണ് ആദിവാസികലകളുടെയെല്ലാം പ്രചോദനം.

തമിഴ് നാട്ടിലെ പളനി, കൊടൈക്കനാല്‍ മലകളിലും കേരളത്തില്‍ ഇടുക്കി ജില്ലയിലെ  ആനമലയിലും താമസിച്ചു വരുന്ന ഗോത്രവര്‍ഗമാണ് പള്ളിയര്‍ എന്നും പളിയര്‍ എന്നും അറിയപ്പെടുന്ന ആദിവാസി വിഭാഗം. ഇവര്‍ മഴ പെയ്യിക്കാനായി ചെയ്യുന്ന മഴപ്പൊങ്ങല്‍ എന്ന അനുഷ്ഠാന ചടങ്ങിനോടനുബന്ധിച്ച് നടത്തുന്ന നൃത്തമാണ് പളിയനൃത്തം. മാരിയമ്മ, എളാത്ത് പളച്ചി തുടങ്ങിയ അമ്മ ദൈവങ്ങളെ പ്രീണിപ്പിക്കാനുള്ള നൃത്തമാണിത്. ഇടുക്കിയിലെ തന്നെ മറ്റൊരു ഗോത്ര വര്‍ഗമായ മലപ്പുലയരുടെ മാരിയമ്മയാരാധനയുമായി ബന്ധപ്പെട്ട ചിക്കാട്ടം എന്നറിയപ്പെടുന്ന അനുഷ്ഠാന നൃത്തമാണ് മലപ്പുലയാട്ടം. ഇതിലുപയോഗിക്കുന്ന  'ചിക്ക് ' എന്ന വാദ്യത്തില്‍ നിന്നാകണം ഈ പേര്. പൂരക്കളി പോലെ ചടുല ശരീരചലനങ്ങള്‍ ഉള്‍പ്പെടുന്ന ഈ നൃത്തരൂപത്തിന് പാട്ടകമ്പടിയില്ല എന്ന പ്രത്യേകതയുണ്ട്.

മലപ്പുലയാട്ടം | PHOTO: WIKI COMMONS
അത്യുത്തര കേരളത്തിന്റെ  തനതുകലയാണ് മംഗലംകളി. മാവിലര്‍, മലവേട്ടുവ സമുദായങ്ങുടെ ഉത്സാഹനൃത്തം. കല്യാണപ്പന്തലിലെ തൂണിനു ചുറ്റുമാണ് വട്ടത്തിലുള്ള നൃത്തം. വിവാഹാഘോഷവേളയിലെ ഈ വിനോദനൃത്തത്തെ വെള്ളരിക്കുണ്ടിലെ  കാരിച്ചിയമ്മയെപ്പോലുള്ള കലാകാരികള്‍ ജനകീയമാക്കി. കേരളത്തിലെ പല നാടന്‍ പാട്ടുസംഘങ്ങളിലൂടെയും നാട്ടുപാട്ടുകൂട്ടങ്ങളിലൂടെയും മംഗലക്കളിപ്പാട്ടുകള്‍ അടുത്തിടെ ജനപ്രിയങ്ങളായിട്ടുണ്ട്. 'എള്ളുള്ളേരി എള്ളുള്ളേരി മാണി നങ്കരെയും പുരുളിപ്പാട്ടും ഒക്കെ മംഗലക്കളിയില്‍ നിന്ന് അടര്‍ത്തിയെടുത്ത് നാടന്‍പാട്ടായി പ്രസിദ്ധപ്പെടുത്തിയ  ശബ്ദപഥങ്ങളാണ്.  മംഗലത്തിന് കളിക്കുന്നതാണെങ്കിലും കല്യാണച്ചടങ്ങുകളെക്കുറിച്ചല്ല പാട്ടുകളൊന്നും. മറിച്ച് മനുഷ്യാവസ്ഥയുടെ പല സന്ദര്‍ഭങ്ങങ്ങളെയും മംഗലം കളിപ്പാട്ടാക്കിയിരിക്കുന്നു. 'ചിങ്കിരി ചിങ്കിരിയേ.. ചിങ്കിരി നായാടുന്നു.' എന്ന മംഗലം കളിപ്പാട്ട് നായാട്ടിനെപ്പറ്റിയാണ്. മട്ടക്കണ കൊത്തി ഒലക്ക കളിച്ചും പാളമുറി കൊണ്ട് തടുപ്പകളിച്ചും വളര്‍ന്ന മച്ചു നന്റെയും മച്ചുനിച്ചിയുടെയും ബന്ധത്തെ കാരണവന്മാരുടെ തീരുമാനം അകറ്റുന്നതാണ് മച്ചുനിയന്‍പാട്ട്. 
വിവാഹമെന്നത്  വധൂവരന്മാരുടെ തീര്‍പ്പുകളേ അല്ലാതിരുന്ന ഒരു കാലത്തെ വരച്ചുവെക്കുന്നു ഈ പാട്ട്. പുരുളി സ്പര്‍ ഫൗള്‍ എന്ന കാട്ടുകോഴിയാണ്. ചിലര്‍ മൈനയെന്നും പറയാറുണ്ട്. പുരുളി, പെരിങ്ങാല എന്നിങ്ങനെ രണ്ടു തരം കാട്ടുകോഴികളുണ്ട് കാസര്‍ക്കോട്ടെ ജൈവ വൈവിധ്യ നാട്ടറിവില്‍.

'അതിയാകടപ്പുറത്തെ പുരുളി
പുഞ്ച വെളഞ്ഞിട്ടുണ്ട്
മൂന്നോസംമൂര്‍ന്നാലേ പുരുളി
മുന്നായി നെല്ലു കിട്ടും
ഉപ്പും വാങ്ങണല്ലോ പുരുളി
ചപ്പും വാങ്ങണല്ലോ
എങ്ങന തമ്പുരാനെ പുരുളി
മക്കള പോറ്റേണ്ടത്? എന്ന ചോദ്യമുയര്‍ത്തുന്ന പുരുളിയിലൂടെ പുര്‍ളിയുടെ ദാരിദ്രം  നിറഞ്ഞ ജീവിതം പാടിയാടി ജന്മിമാരുടെ കീഴില്‍ തങ്ങള്‍ അനുഭവിച്ചിരുന്ന യാതനാജീവിതം തന്നെ  വരച്ചുവെക്കുകയാണ്  ഗോത്രക്കൂട്ടായ്മകള്‍.

ഒരു കൂട്ടായ്മ തങ്ങളുടെ അംഗങ്ങള്‍ക്കുണ്ടാകണമെന്നു  കരുതുന്ന മൂല്യങ്ങളെ ആവര്‍ത്തിച്ചുറപ്പിക്കാനാണ് ചില സംഭവകഥകളെ പാട്ടു കെട്ടി സൂക്ഷിക്കുന്നത്. ദാമ്പത്യബന്ധത്തിലെ സത്യസന്ധതയാണ് അതില്‍ പ്രധാനം. ഭര്‍ത്താവ് തെയ്യം കെട്ടാന്‍ പോയപ്പോള്‍ കള്ളാറിലെ ചെന്നു നടത്തിയ ഒരു വഞ്ചനയും അതിന് സാക്ഷിയായ മകനെ കൊന്നതും അച്ഛന്‍ മകന്റെ ശരീരം മാന്തിയെടുത്ത് അവലും പഴവും കൊടുക്കാന്‍ ശ്രമിക്കുന്നതും ചെന്നുവിനെ കാലി പോകുന്ന വഴിയില്‍ കൊണ്ടുപോയിടുന്നതുമായ മംഗലംകളിയിലെ ചെന്നുവിന്റെ പാട്ട് വിവാഹാവസരത്തില്‍ ഒത്തുചേര്‍ന്നിരിക്കുന്നവരെ ദുഷ്‌ചെയ്തികള്‍ക്കെതിരെ ഒരു താക്കീതായി ഓര്‍മ്മപ്പെടുത്താന്‍ സൃഷ്ടിച്ചതാകണം.

ഗോത്രവര്‍ഗ ജീവിതത്തില്‍ അനുഷ്ഠാനച്ചടങ്ങുകള്‍ക്ക്  വലിയ പ്രാധാന്യമുണ്ട്. അരങ്ങാറ്റ് ചടങ്ങ് (initiation right ) ആണ് അതില്‍ ഏറ്റവും പ്രധാനം. പെങ്ങള്‍ വയസ്സറിയിച്ചത് അറിയിക്കാന്‍ മാണിനങ്കരയെ അന്വേഷിക്കുന്നതാണ് എള്ളുള്ളേരി പാട്ടില്‍. 'കണ്ണുക്ക് രഡ്ഡ് മയ്യില പോട്ത്, കൈയ്ക്ക് രണ്ട് ജമ്പുള പോട്ത് കാല്ക്ക് രണ്ടു കാപ്പാടം പോട്ത്' ഉള്ള ഋതുമതിയുടെ വിവരണമാണ്  മാണിനങ്കരപ്പാട്ടിന്റെ  അകപ്പൊരുള്‍. 'ഊറ് കുടിപ്പാളു'എന്ന  ഉറുമ്പിന്‍ കൂടിനെപ്പറ്റിയുള്ള പാട്ടില്‍ ഉറുമ്പിന്‍ കൂട് തേടിപ്പോകലിന്റെ വിവരണമാണ്. ഉറുമ്പിന്‍മുട്ട കേരളത്തിലെ പല ഗോത്ര ജനതയുടെയും ഔഷധ പൂര്‍ണമായ ആഹാരമാണ്. ദേഹത്ത് നീറിന്‍ കൂട് കുടഞ്ഞിടല്‍ പ്രാകൃതമായ ഒരു ഗോത്രശിക്ഷാ രീതിയുമാണ്. ബങ്കണ, ഏവോഞ്ചി, ഇരൂള്‍ തുടങ്ങിയ മരങ്ങളില്‍ നീറില്‍ കൂട് തേടുന്നതാണ് പാട്ടില്‍ പരാമര്‍ശം.

കോലടിക്കളി | PHOTO: WIKI COMMONS
കാസര്‍കോട്ടുജില്ലയിലെ ഒട്ടേറെ നാടന്‍കലകള്‍ - പ്രത്യേകിച്ച് ഗോത്ര കലകള്‍ ഇനിയും സംസ്ഥാനത്താകമാനമായി ജനകീയ ശ്രദ്ധയില്‍ വരാനുണ്ട്.  അവയില്‍ പ്രധാനമാണ് അലാമിക്കളി. യസീദ് എന്ന ഏകാധിപതിയ്‌ക്കെതിരായി സത്യവിശ്വാസികള്‍ നടത്തിയ കര്‍ബാല യുദ്ധത്തിന്റെ അവസരത്തില്‍ പടനായകന്‍ കൂടിയായ വിശുദ്ധ ഹുസൈനെയും കുടുംബത്തെയും ശത്രുക്കള്‍ കരിവേഷം കെട്ടി ഭയപ്പെടുത്തിയതിന്റെ ഓര്‍മയ്ക്കായിരുന്നു അലാമി കെട്ടിയിരുന്നത്. ഹിന്ദു - മുസ്ലിം കൂട്ടായ്മയുടെ അനുഷ്ഠാന കലയായിരുന്ന അലാമിക്കളി 1963 ഓടെ ചില സവിശേഷ കാരണങ്ങളാല്‍ അവയുടെ പ്രാഥമിക അവതരണ സന്ദര്‍ഭങ്ങളില്‍ നിന്നും അപ്രത്യക്ഷമായതാണ്. എങ്കിലും ചില ക്ലബുകളും മറ്റും ഒരു പ്രദര്‍ശനകലയായി അതു സംരക്ഷിച്ച് അവതരിപ്പിച്ചു വരുന്നുണ്ട്. കോല്‍ക്കളി കലോത്സവത്തിലെ ഇനമാണെങ്കിലും വടക്കന്‍ കളരി സമ്പ്രദായമായ വട്ടേന്‍തിരിപ്പിന്റെ ഉപോല്പന്നമായ വടക്കന്‍ കോല്‍ക്കളിയും അവ അവതരിപ്പിച്ചിരുന്ന ഭൂപ്രഭുക്കന്മാരുടെ കീഴില്‍ പൊനംപണികള്‍ ചെയ്ത മലവേട്ടുവരെയും മാവിലരെയും പോലുള്ള ഗോത്രസമൂഹങ്ങള്‍ അത് കണ്ട് സ്വന്തമായി ആവിഷ്‌ക്കരിച്ച കോലടിക്കളികളുമുണ്ടെങ്കിലും അവയൊന്നും കലോത്സവങ്ങളിലെത്തിയിട്ടില്ല. കൊന്നക്കാട്ടെ മലവേട്ടുവരുടെ ഒരു കോലടിപ്പാട്ട് കാട്ടിനകത്ത് ആടിനെ മേയ്ക്കാന്‍ കയറിയപ്പോള്‍ കാട്ടാളന്‍ ആടിന്റെ അടയാളം ചോദിക്കുന്നതും 'കൊമ്പുമ്മക്കൊമ്പും പിളര്‍കൊമ്പും വളര്‍കൊമ്പു' മെന്ന് അടയാളം പറഞ്ഞ് ആടിന്റെ  വിടുതല്‍ നേടുകയും ചെയ്യുന്ന സംഭവമാണ് വിവരിക്കുന്നത്.

യോഗിസമുദായം നടത്തിയിരുന്ന കേളിപാത്രം പൂര്‍ണമായും അന്യംനിന്നു. ഒരു അവതരണ കലയായി നിലനില്ക്കാന്‍ മാത്രം രംഗക്രിയകളില്ലാത്ത കേളിപാത്രം ഒരു കാലത്ത് പ്രച്ഛന്ന വേഷവേദികളില്‍ സ്ഥിരം വേഷാനുകരണമായിരുന്നു. കൊറഗ, നലിഗദായ, മറാട്ടി തുടങ്ങി കാസര്‍കോട്ടെ ഗോത്രസമൂഹങ്ങള്‍ക്കെല്ലാം സ്വന്തമായ നാട്യവേദിയും നാടകവേദിയുമുണ്ട്. നലിഗെദായഎന്ന വംശനാമം തന്നെ നൃത്തനൈപുണിയെ സൂചിപ്പിക്കുന്നു. കന്യാപൂവെന്ന സ്ത്രീവേഷം കെട്ടിയുള്ള പുരുഷ നൃത്തവും കൊയ്ത്തു കാലത്ത് സ്ത്രീകള്‍ നടത്തുന്ന മാദിറ നൃത്തവും നലിഗെദായരുടെ തനതു കലകളാണ്. മറാഠിവിഭാഗത്തിന്റെ കല്യാണച്ചടങ്ങുകള്‍ക്കിടയില്‍ സല്‍ക്രിഎന്ന വാഴയിലക്കോലം പ്രത്യക്ഷപ്പെടാറുണ്ട്. ഭൈരവാരാധനക്കാരായ ഇവര്‍ നടത്തിയിരുന്ന കാര്‍ഷിക നൃത്തമായിരുന്നു ബാലെ സൊന്തു. ഗോന്ദുളു പൂജയോടനുബന്ധിച്ചു നടത്തുന്ന പന്തം കൊളുത്തിയുള്ള അനുഷ്ഠാന നൃത്തമാണ് ലാഗേല.

കണ്ണൂരിലെ കരിമ്പാല സമുദായം അവതരിപ്പിച്ചു വന്നിരുന്ന സീതക്കളിയും മാട്ടൂലിലെ  കാഞ്ഞന്‍ പൂശാരിയെന്ന നാട്ടറിവാശാനിലൂടെ പുനര്‍ജനിച്ച പുലയസമുദായത്തിന്റെ ചിമ്മാനക്കളിയും രാഷ്ട്രീയകേരളത്തെ ഒരു കാലത്ത് ഇളക്കിമറിച്ച  നാടുഗദ്ദികയെന്ന  നാടകത്തിന് മാതൃകയായ വയനാടിന്റെ  'ഗദ്ദിക' യും പോലെ രംഗ ക്ഷമങ്ങളായ ഗോത്രവര്‍ഗ അവതരണങ്ങള്‍ വടക്കന്‍ കേരളത്തില്‍ ഇനിയുമേറെയുണ്ട്.

അനുഷ്ഠാന - വിനോദ സന്ദര്‍ഭങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കെ അന്യം നിന്നു പോകുന്ന ഇത്തരം കലാരൂപങ്ങളെ സജീവമായി നിലനിര്‍ത്താന്‍ ബോധപൂര്‍വമായ ഇടപെടലുകള്‍ ആവശ്യമാണ്. കലോത്സവങ്ങളില്‍ സ്ഥാനം ലഭിക്കുമ്പോള്‍  യഥാര്‍ത്ഥ രൂപത്തിന് കുറെയൊക്കെ മാറ്റം വരുമെങ്കിലും  ഇവയ്ക്ക് ആയുസ്സു നീട്ടിക്കിട്ടുന്നു. ആദിവാസികലകള്‍ അവ ഉരുത്തിരിഞ്ഞു വന്ന പ്രാഥമിക സന്ദര്‍ഭങ്ങളില്‍ നിന്ന് ഇന്ന് ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു. ഗോത്രവര്‍ഗ കൂട്ടായ്മയുടെ തന്നെ  മുന്‍കൈയില്‍ നടക്കുന്ന പൊതു അവതരണങ്ങളിലൂടെയാണ്  ഇന്നത് ജീവിക്കുന്നത്.  കലോത്സവ ഇനമെന്ന നിലയില്‍ അവ കൂടുതല്‍ ജനകീയമാകുകയും ഒരു കേരളീയ കല എന്ന നിലയില്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്യും. പരിശീലകര്‍  എന്ന നിലയില്‍ ഗോത്ര കലാകാരന്മാര്‍ക്ക് കുറച്ചു കാലത്തേക്കെങ്കിലും  അത് ഒരു ജീവനമാര്‍ഗം തുറന്നിടും. വടക്കന്‍ കേരളത്തിലെ തെയ്യം വേഷങ്ങള്‍ ഇന്ന് തിരുവനന്തപുരത്തെ ആഘോഷങ്ങള്‍ക്ക് പൊലിമ കൂട്ടാന്‍  'സപ്ലെ' ചെയ്യുന്ന ഒരു സ്ഥാപനം നെടുമങ്ങാടുണ്ട്. ഗോത്ര കലകളുടെ അവകാശികളും നാളെ ഇത്തരക്കാരായി മാറാതിരിക്കാന്‍ ശരിയായ കരുതല്‍ വേണം. എന്നാല്‍ തനിമ നിലനിര്‍ത്താനുള്ള ചില കടുംപിടുത്തങ്ങള്‍ സംഘാതവസ്തുക്കളുടെ -ആര്‍ട്ടിഫാക്ടുകളുടെ കാര്യത്തില്‍  പരോക്ഷമായി ചില നിയമപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കും. ഉദാഹരണത്തിന് മംഗലംകളിയടക്കമുള്ള ഗോത്രകലകളില്‍ തുടിയാണ് പ്രധാന വാദ്യോപകരണം. ഏഴു തുടികള്‍ വേണമെന്നാണ്. ഉടുമ്പിന്റെയും വെരുകിന്റെയും തോലുകൊണ്ടേ നല്ല തുടി ഉണ്ടാക്കാനാവൂ. വന്യജീവിസംരക്ഷണ നിയമത്തിന്റെ സംരക്ഷണപ്പട്ടികയില്‍ പെടുന്ന ജീവികളാണ് അവ. കൊന്നാല്‍ ഏഴുകൊല്ലം വരെ ശിക്ഷ കിട്ടാം. മിക്ക വിദ്യാലയങ്ങളും സ്വന്തമായിത്തന്നെ ഇത്തരം ഉപകരണങ്ങള്‍ ഗോത്രവിഭാഗത്തിലെ  നിര്‍മാണവിദഗ്ധരില്‍ നിന്നും ഉണ്ടാക്കി വാങ്ങി ഉപയോഗിക്കലാണ് പതിവ്. തനതുവാദ്യങ്ങള്‍ എന്ന വിലയിരുത്തല്‍ മാനദണ്ഡം  സൗന്ദര്യശാസ്ത്ര ചിന്തയില്‍ പ്രധാനമാണെങ്കിലും  പ്രകൃതിനൈതികതയില്‍ അത് പിഴവാകുന്നു. നാദം അല്പം കുറഞ്ഞാലും  ആട്ടിന്‍തോലോ സിന്തറ്റിക് തോലോ കൊണ്ടുള്ള വാദ്യോപകരണങ്ങള്‍ നിയമാവലിയിലൂടെ തന്നെ  നിഷ്‌കര്‍ഷിക്കുകയാണ് കാമ്യമായിട്ടുള്ളത്. വനവാസികളുടെ കലയും വന്യജീവികളും ഒരു പോലെ മണ്‍ മറയാതിരിക്കാനുള്ള കരുതല്‍.

REPRESENTATIVE IMAGE | WIKI COMMONS
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ എന്ന പേരില്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിദ്യാലയങ്ങള്‍ ഓരോ ജില്ലയിലുമുണ്ട്. പുതിയ ഇനങ്ങള്‍ വന്നത് അവര്‍ക്ക് നല്ല ഒരു അവസരമാകേണ്ടതാണ്. വിവിധ ഗോത്രവിഭാഗങ്ങളുടെ കലകള്‍ അന്യോന്യം പഠിപ്പിക്കുന്നതിലൂടെ  പാരസ്പര്യത്തിന്റെയും അറിവിന്റെ വിനിമയത്തിന്റെയും പുത്തന്‍ പാഠങ്ങള്‍ കൂടി ഇവര്‍ക്ക് പഠിക്കാനാവും. എന്നാല്‍  കാര്യങ്ങള്‍ അങ്ങനെ ആയി തീരുന്നില്ല. ട്രൈബല്‍ റസിഡന്‍ഷ്യല്‍ വിദ്യാലത്തിലെ ഇരുള സമുദായ വിദ്യാര്‍ത്ഥികള്‍ തന്നെ തനിമയോടെ അവതരിപ്പിച്ച നൃത്തത്തെ പുറംതള്ളി ഒരു നാഗരിക വിദ്യാലയത്തിന്റെ അവതരണം യോഗ്യത നേടുകയും  ഗോത്രകലകളെ  പരിചയമില്ലാത്ത വിധികര്‍ത്താക്കള്‍ വേദിയില്‍ വെച്ച് തന്നെ ഗോത്രവര്‍ഗകലാകാരിയും അഭിനേത്രിയുമായ അനു പ്രശോഭിനിയാല്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്ത ഒരു സംഭവത്തിന്റെ വീഡിയോ അടുത്തിടെ വൈറലായത് കണ്ടു. കൊണ്ടവരെയും കണ്ടവരെയും മിണ്ടാത്തവരാക്കി കേട്ടവര്‍ പറയുന്ന സ്ഥിതിയിലേക്ക് പുതിയ അവതരണങ്ങള്‍ മാറുകയാണെങ്കില്‍ ഗോത്രകലകളുടെ സാമൂഹികാംഗീകാരമെന്ന സദുദ്ദേശത്തെ കരുതി ഉള്‍പ്പെടുത്തിയ മത്സരയിനങ്ങള്‍ അവരെ വീണ്ടും വീണ്ടും അധമ ബോധത്തിലേക്ക് തള്ളിയിടുകയേ ചെയ്യൂ. ഗോത്രകലാകാരികള്‍ മാത്രമായി ഇതവരിപ്പിക്കണമെന്നല്ല. ഈ കലാരൂപങ്ങളുടെ നേരവകാശികള്‍ ഇല്ലാത്ത മറ്റു വിദ്യാലയങ്ങള്‍ സമ്മാനിതരാകുന്നതിലുമല്ല. നീതിയുക്തമായ വിധിയെഴുത്തിലാണ് കാര്യം. ഗോത്രകലാകാരന്മാരുടെയും ഗവേഷണപരമായി ഇവയെ പഠിച്ചവരുടെയും ഒരു വിധി കര്‍തൃസമിതിയാകണം ഗോത്രകലകളെ വിലയിരുത്തേണ്ടത് എന്ന് ഉറപ്പുവരുത്തുകയാണ് അടിയന്തിരമായി വേണ്ടത്.




#outlook
Leave a comment