
പാർലമെന്റിലെ കുടുംബസംഗമത്തിന് വയനാട്ടിൽ നിന്നൊരു കൈ വഴി
ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലം അമ്മയിൽ നിന്ന് മൂത്ത മകനിലേക്ക്, ഇവിടെ കേരളത്തിൽ വയനാട് മണ്ഡലം ജ്യേഷ്ഠനിൽ നിന്ന് അനുജത്തിയിലേക്ക് നൽകുകയായിരുന്നു കോൺഗ്രസ് എന്ന പാർട്ടി. അമ്മ നൽകിയ മണ്ഡലത്തിൽ മകൻ ജയിച്ചുകയറി. ഇനി ജ്യേഷ്ഠൻ ഒഴിഞ്ഞ് നൽകിയ മണ്ഡലത്തിൽ,അനുജത്തി ജയിക്കണം. അതോടെ അമ്മക്കും രണ്ടു മക്കൾക്കും ഒരുമിച്ച് പാർലമെൻറിൽ പോകാം. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ലോകസഭാ മത്സരരംഗത്ത് നിന്ന് പിന്മാറിയ സോണിയ ഗാന്ധി രാജ്യസഭാംഗമായാണ് ഇപ്പോൾ പാർലമെന്റിലെത്തിയത്. മകൻ രാഹുൽ ഗാന്ധി ലോക്സഭയിലെ പ്രതിപക്ഷ നേതാവ്. മകൾ പ്രിയങ്ക ഗാന്ധി വധ്ര ജയിച്ചാൽ അവർ ജ്യേഷ്ഠനൊപ്പം ലോക്സഭയിൽ ഇരിക്കും. അങ്ങനെ വന്നാൽ ഒരു കുടുംബം മുഴുവൻ പാർലമെൻറംഗങ്ങൾ ആവുന്ന അപൂർവതക്കായിരിക്കും ഇന്ത്യൻ പാർലമെൻറ് സാക്ഷ്യം വഹിക്കുക. അങ്ങനെ അച്ഛൻ, മകൾ, ചെറുമകൻ എന്നിവർ പ്രധാനമന്ത്രിമാരായ ചരിത്രത്തിനു പുറമേ നെഹ്റു കുടുംബത്തിന് ഒരു നവ ചരിത്രം കൂടി കുറിക്കാം.സോണിയ ഗാന്ധി | PHOTO : WIKI COMMONS
നരേന്ദ്രമോദിയുടെ ആദ്യ സർക്കാരിൻറെ കാലാവധി അവസാനിച്ച ശേഷം നടന്ന 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥിരം മണ്ഡലമായ ഉത്തർപ്രദേശിലെ അമേഠി അത്ര സുരക്ഷിതമല്ലെന്ന് കണ്ട് രാഹുൽ ഗാന്ധി രണ്ടാം മണ്ഡലമായി കണ്ടെത്തിയതാണ് കേരളത്തിലെ വയനാടിനെ. കണക്കൂകൂട്ടൽ തെറ്റിയില്ല അമേഠിയിൽ ബി ജെ പിയുടെ സ്മൃതി ഇറാനിയോട് രാഹുൽ അരലക്ഷത്തിലധികം വോട്ടിന് തോറ്റു. എന്നാൽ രണ്ടാം മണ്ഡലമായ വയനാട്ടിൽ 4,31,770 വോട്ടിൻറെ ചരിത്ര ഭൂരിപക്ഷത്തിലായിരുന്നു വിജയം. അങ്ങനെ വയനാടിൻറെ എം.പിയായി രാഹുൽ തുടർന്നു. എന്നാൽ 2024ലെ തിരഞ്ഞെടുപ്പിൽ വയനാടിനു പുറമേ രാഹുൽ കണ്ടെത്തിയ രണ്ടാം മണ്ഡലം അമ്മ സോണിയാ ഗാന്ധി തുടർച്ചയായി ജയിച്ചിരുന്ന യുപിയിലെ റായ്ബറേലിയായിരുന്നു. അവിടെ 3,90,030 വോട്ടിൻറെ ഭൂരിപക്ഷത്തിലും വയനാട്ടിൽ 3,64,422 ഭൂരിപക്ഷത്തിലും അദ്ദേഹം വിജയിച്ചു. ഒരു മണ്ഡലം ഒഴിയേണ്ടി വരുന്നതിനാൽ രണ്ടാം മണ്ഡലം സ്വീകരിച്ച് വയനാട് ഉപേക്ഷിക്കാൻ രാഹുൽ തീരുമാനിക്കുകയായിരുന്നു. തൻറെ പിൻഗാമിയായി അനുജത്തി പ്രിയങ്കയെത്തന്നെ നിർദ്ദേശിക്കുകയും ചെയ്തു. ഒരുപക്ഷെ 2019ൽ അമേഠിയിൽ രാഹുൽ ജയിച്ചിരുന്നെങ്കിൽ അന്നേ പ്രിയങ്ക വയനാട്ടിൽ എത്തുമായിരുന്നു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് സ്ഥാനമൊഴിഞ്ഞ ഷാഫി പറമ്പിൽ പിൻഗാമിയെ നിർദ്ദേശിച്ചതിനെച്ചൊല്ലിയാണ് കോൺഗ്രസ്സിൽ അടിയും പിടിയും കാലുമാറ്റവും ഒക്കെ നടക്കുന്നതെങ്കിലും വയനാട്ടിൽ അത്തരം ഒരു പ്രശ്നവും കോൺഗ്രസ്സിലില്ല.
മൂന്നു ജില്ലകളിലായി ഏഴ് നിയമസഭാ മണ്ഡലങ്ങൾ വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂർ, നിലമ്പൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്.
വയനാട്ടിൽ എല്ലാം സുഗമമാണ്. മണ്ഡലം ഉണ്ടായ 2009 മുതൽ വിജയം കോൺഗ്രസിന്. ആദ്യം എം ഐ ഷാനവാസ് 1,53,439 വോട്ടിനും 2014ൽ 20,870 വോട്ടിനുമാണ് ജയിച്ചത്. നെഹ്റു കുടുംബാംഗം വന്നതോടെ വിജയമല്ല ഭൂരിപക്ഷം മാത്രം നോക്കിയാൽ മതിയെന്ന അവസ്ഥയിലുമായി. രണ്ടാം തവണ രാഹുലിൻറെ ഭൂരിപക്ഷത്തിൽ കുറവുണ്ടായെങ്കിലും പ്രിയങ്കയുടെ ആദ്യ വരവ് രാഹുലിൻറെ ആദ്യ വരവിനേക്കാൾ ഗംഭീരമാവുമെന്ന ഉറപ്പിലാണ് കോൺഗ്രസും യുഡിഎഫും.പ്രിയങ്ക ഗാന്ധി | PHOTO : WIKI COMMONS
നിലവിൽ യുഡിഎഫിനെയോ കോൺഗ്രസിനെയോ ഭീഷണിപ്പെടുത്തുന്ന പുതിയ സംഭവങ്ങളൊന്നും വയനാട്ടിലില്ല. മാത്രമല്ല, കേരളം കണ്ട വൻദുരന്തങ്ങളിലൊന്നിൽ കേരളത്തിലെ പ്രതിപക്ഷമായ യുഡിഎഫ് സർക്കാരിനൊപ്പം സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്തു. ഉരുൾപൊട്ടൽ നടന്ന ദിവസങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥലം സന്ദർശിച്ചു മടങ്ങിയെങ്കിലും ദുരന്തവുമായി ബന്ധപ്പെട്ട കാര്യമായ സഹായമൊന്നും കേന്ദ്രസർക്കാർ നൽകിയില്ലെന്നത് ബിജെപിയെ എങ്ങനെ ബാധിക്കുമെന്നതാണ് അവർ നേരിടുന്ന പ്രതിസന്ധി. സിപിഐ സത്യൻ മൊകേരിയെ പോലെ കരുത്തനായ നേതാവിനെ നിർത്തിയെങ്കിൽ ബി ജെ പി കഴിഞ്ഞ തവണ മത്സരരംഗത്തെത്തിയ കെ സുരേന്ദ്രനെ പോലെ അവരുടെ കേരളത്തിലെ പ്രധാന നേതാക്കളെ ഒന്നും ഇവിടത്തേക്ക് പരിഗണിക്കാതിരുന്നതിനും കാരണം ഇതാകാം.
ഉണ്ടായ കാലം മുതൽ എൽഡിഎഫിൽ സിപിഐക്കാണ് മണ്ഡലം. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് വയനാട് എന്ന് സിപിഐക്കാരു പോലും പറയുമെന്ന് തോന്നുന്നില്ല. മുന്നണി വീതംവയ്പ്പിൽ കിട്ടിയ സീറ്റിൽ മത്സരിക്കുന്നുവെന്നേ അവർ കണ്ടിരുന്നുള്ളൂ. എന്നാൽ 2014ലെ തെരഞ്ഞെടുപ്പിൽ സിറ്റിങ് എംപി എം ഐ ഷാനവാസിനെ വിറപ്പിച്ചു വിടാൻ സിപിഐയിലെ സത്യൻ മൊകേരിക്കായി. അന്ന് വെറും 20,870 വോട്ടിനു മാത്രമായിരുന്നു കോൺഗ്രസ്സിൻറെ വിജയം. അതേ സത്യൻ മെകേരിയാണ് ഇപ്പോൾ പ്രിയങ്കക്കെതിരെ എൽഡിഎഫിലെ സിപിഐ സ്ഥാനാർഥി.
വയനാട്ടിൽ നിന്നും 2019ൽ ജയിച്ച രാഹുൽ ഗാന്ധിയെ മാനനഷ്ടക്കേസിലെ 2023 മാർച്ച് 23ലെ സൂറത്ത് കോടതി വിധിയെ തുടർന്ന് അയോഗ്യനാക്കിയിരുന്നു. അതിന് ശേഷം സുപ്രീം കോടതി അതിന് സ്റ്റേ നൽകിയതിനെ തുടർന്ന് ലോക്സഭ അംഗത്വം പുനഃസ്ഥാപിച്ചു. പിന്നീടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അദ്ദേഹം രണ്ടാംതവണയും വയനാട്ടിൽ നിന്നും മത്സരിച്ചത്.രാഹുൽ ഗാന്ധി | PHOTO : WIKI COMMONS
യുഡിഎഫിനോട് കൂറ് കാണിക്കുന്ന മണ്ഡലമാണെങ്കിലും വയനാട് മണ്ഡലം രൂപീകരിച്ച ശേഷം ആദ്യ രണ്ട് തിരഞ്ഞെടുപ്പുകളിലും ഇരുമുന്നണികളെയും ഞെട്ടിച്ച രണ്ട് സ്ഥാനാർത്ഥികളുണ്ടായിരുന്നു. 2009ൽ കോൺഗ്രസിൽ നിന്ന് തെറ്റി നിന്ന കെ മുരളീധരൻ എൻസിപി സ്ഥാനാർഥിയായി മത്സരിച്ച് 99,663 വോട്ടും നേടി. 2014ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച പി വി അൻവർ 37,123വോട്ട് നേടിയിരുന്നു.
വയനാട്ടിൽ മത്സരത്തിനെത്തിയ രാഹുലിനെതിരെ ആദ്യം സിപിഐയുടെ പിപി സുനീറും രണ്ടാം തവണ ദേശീയ നേതാവ് ആനി രാജയുമാണ് മത്സരിച്ചത്. സുനീറിൻറെ 2,74,597 വോട്ട് 2,83,023 ആയി ഉയർത്താൻ ആനിരാജയ്ക്കു കഴിഞ്ഞെങ്കിലും ഒരു ദേശീയ നേതാവിന് വന്നതിൻറെ വോട്ടുവളർച്ചയായിരുന്നുമില്ല അത്. അതിനാൽ വയനാട്ടിൽ മികവു കാട്ടിയ കോഴിക്കോട്ടുകാരൻ സത്യൻ മൊകേരി തന്നെ മതിയെന്ന് സിപിഐ തീരുമാനിക്കുകയായിരുന്നു.
രാഹുൽ ആദ്യം എത്തിയ 2019ൽ ബിജെപി അത്ര കാര്യമായി മത്സരത്തെ കണ്ടില്ല. സഖ്യകക്ഷിയായ ബിഡിജെഎസിൻറെ തുഷാർ വെള്ളാപ്പള്ളിയായിരുന്നു എൻഡിഎ സ്ഥാനാർഥി. ബിജെപിയുടെ വോട്ടിനപ്പുറം ഒന്നുപോലും ബിഡിജെഎസിന് വയനാട്ടിൽ കിട്ടാൻ ഒരു സാധ്യതയുമുണ്ടായിരുന്നില്ല. അത് തന്നെ കിട്ടിയെന്നും പറയാനാവില്ല. പാർട്ടിയേയും സ്ഥാനാർഥിയെയും മുന്നണിയെപ്പോലെതന്നെ ജനങ്ങളും ഗൗരവത്തിലെടുത്തില്ല. തുഷാറിന് കിട്ടിയത് 78,816 വോട്ടായിരുന്നു. 2014ൽ ബിജെപിക്ക് 80,752 വോട്ട് കിട്ടിയിരുന്നു. 2024ലെ തിരഞ്ഞെടുപ്പിൽ സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ മത്സരിക്കാനെത്തിയപ്പോൾ വോട്ടു വിഹിതം 1,41,045 ആയി ഉയർത്താൻ അവർക്കായി. ഇത്തവണ സിപിഐയെപ്പോലെ വലിയ പരീക്ഷണത്തിനൊന്നും ഇല്ലെന്ന തീരുമാനത്തിലാണ് ബിജെപിയും മഹിളാമോർച്ച സംസ്ഥാന സെക്രട്ടറിയും കോഴിക്കോട് കോർപറേഷൻ കൗൺസിലറുമായ നവ്യ ഹരിദാസാണ് സ്ഥാനാർഥി.
വയനാട് നിലവിൽ വന്നത് 2009ലാണ്
2009 എം ഐ ഷാനവാസ് (410703) (കോൺഗ്രസ്) എം റഹ്മത്തുള്ള (257264) (സി പി ഐ) സി വാസുദേവൻ ( 31687) (ബി ജെ പി)
2014ൽ എം ഐ ഷാനവാസ് (377035) (കോൺഗ്രസ്) സത്യൻ മൊകേരി (356165) ( സി പി ഐ) പി ആർ രശ്മിൽ നാഥ് (80752) (ബി ജെ പി)
2019 രാഹുൽ ഗാന്ധി ( 7,06,367) (കോൺഗ്രസ്) പി പി സുനീർ (274597) (സി പി ഐ) തുഷാർ വെള്ളാപ്പള്ളി (78816) ( ബി ഡി ജെ എസ്)
2024 ൽ രാഹുൽഗാന്ധി (647445 )(കോൺഗ്രസ്) ആനിരാജ (283023) ( സി പി ഐ) കെ സുരേന്ദ്രൻ(141045) ( ബി ജെ പി)