
നിലനിൽപ്പ് ഭീഷണി നേരിടുന്ന രാഷ്ട്രീയ ബദൽ പരീക്ഷണം
കളിക്കാരുടെ പ്രാധാന്യം കൊണ്ട് ഒരു ത്രികോണമത്സരത്തിന്റെ പ്രതീതിയാണെങ്കിലും ഡൽഹിയിൽ നിന്നുള്ള വാർത്തകൾ സൂക്ഷ്മമായി നോക്കിയാൽ ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരം നടക്കുന്നത് ഭാരതീയ ജനതാ പാർട്ടിയും ആം ആദ്മി പാർട്ടിയും തമ്മിലാണ് എന്ന് മനസ്സിലാകും. കളത്തിൽ ഉണ്ടെങ്കിലും ഒരു "ദിവ്യ"സാന്നിധ്യം എന്നതിനപ്പുറം രാഷ്ട്രീയപ്രസക്തി കോൺഗ്രസിന് കിട്ടുന്നതായി പുറത്ത് നിന്ന് ദേശീയ രാഷ്ട്രീയം നിരീക്ഷിക്കുന്ന കോൺഗ്രസ് നേതാക്കൻമാർക്ക് പോലും തോന്നുന്നില്ല. മറ്റുള്ളവർ കോൺഗ്രസിനൊരു പരിഗണന കൊടുക്കുന്നില്ല എന്നാണ്. ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വൻ ആഘാതം നേരിട്ട കോൺഗ്രസ് ഡൽഹിയിലും തോറ്റാൽ ആ പ്രസ്ഥാനം സ്വയം റദ്ദാകുന്നതിൽ ചെന്നെത്തുമെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.
കോൺഗ്രസിനെയും ബിജെപിയേയും രണ്ട് തവണ പരാജയപ്പെടുത്തിയ ആം ആദ്മി പാർട്ടിക്ക് ഡൽഹി തിരഞ്ഞെടുപ്പ്-2025 നിർണ്ണായകമാവുന്നത് ആ പാർട്ടിയുടെ രാഷ്ട്രീയാസ്ഥിത്വം ഇതോടെ തീരുമെന്നതിനാലാണ്. പരാജയം സംഭവിച്ചാൽ ആപ് നേതാക്കളായ അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും അടക്കമുള്ളവർ കൂട്ടത്തോടെ വേട്ടയാടപ്പെടുമെന്നുറപ്പാണ്. ആപ്പിന്റെ രാഷ്ട്രീയ നിലനിൽപ്പിന്റെ പ്രശ്നമാണിത്. മോദി ആൻഡ് കമ്പനി ഡൽഹി തിരഞ്ഞെടുപ്പിനെ തങ്ങളുടെ അശ്വമേധമായാണ് കാണുന്നത്. രാഹുൽ ഗാന്ധിയേക്കാൾ മൂർച്ചയിൽ തന്നെ വിമർശിക്കുന്ന കെജ്‌രിവാളിനോട് ഇവിടെ ബി.ജെ.പി തോറ്റാൽ നഷ്ടമാവുന്നത് നരേന്ദ്ര ദാമോദർ ദാസ് മോഡിയുടെ മുഖമാണ്. മോദിയും കെജ്‌രിവാളും തമ്മിലാണ് ഇവിടെ മത്സരം. ഇന്ത്യൻ പ്രധാനമന്ത്രി ഒരു സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിയോടു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കേട്ട ചരിത്രമില്ല. ഇത്തരത്തിൽ പലത് കൊണ്ടും ഈ നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ വ്യത്യസ്തമായ ഒന്നാണ്.
നരേന്ദ്ര മോഡി | PHOTO : FACEBOOK
വികസന-ആനുകൂല്യ വാഗ്ദാനങ്ങൾക്കൊപ്പം, പ്രധാന കളിക്കാർ മറ ഇല്ലാതെ ഹിന്ദുത്വ കാർഡ് ഇറക്കുന്നതാണ് ഇത്തവണ ഡൽഹി തിരഞ്ഞെടുപ്പിന്റെ സവിശേഷതകളിലൊന്നായി നിരീക്ഷിക്കപ്പെടുന്നത്. സംഘ പരിവാറിന്റെ രാഷ്ട്രീയമുഖമായ ബിജെപി തിരഞ്ഞെടുപ്പുകളിൽ ഹിന്ദുത്വ കാർഡ് ഉപയോഗിക്കുന്നത് സ്വാഭാവികമാണ്. പക്ഷെ, അവരുടെ ബദ്ധ വൈരികളായ ആം ആദ്മി പാർട്ടിയും അതേ നമ്പർ തന്നെ വോട്ട് സമാഹരിക്കാൻ ഉപയോഗിച്ചാലോ! ബിജെപിക്ക് രാമനാണെങ്കിൽ ഡൽഹി നിയമസഭയിലേക്ക് ആപ് ഐക്കൺ അരവിന്ദ് കെജ്‌രിവാൾ, തന്റെ പാർട്ടിയെ വീണ്ടും വിജയിപ്പിക്കാൻ ഭഗവാൻ ഹനുമാനെയും പ്രഭു ശിവനെയുമാണ് തുണയ്ക്ക് കൂട്ടിയിരിക്കുന്നത്. കോൺഗ്രസും ഇക്കാര്യത്തിൽ മടി കാണിച്ചിട്ടില്ല. ആ കളി പച്ചക്ക് കളിക്കാൻ പക്ഷെ, കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. തികഞ്ഞ മതേതരനായ രാഹുൽ ഗാന്ധി പോലും തന്റെ ഹിന്ദു വൈകാരികബന്ധം അയവിറക്കുന്നതും ഉപനിഷദ് സൂക്തങ്ങൾ ഉരുവിടുന്നതും ഇപ്പോൾ ഒരു സ്വഭാവമാക്കിയിരിക്കുകയാണ്. ഡൽഹി തിരഞ്ഞെടുപ്പാണ് ലക്ഷ്യം. പക്ഷേ, അതത്ര കണ്ട് ഫലിക്കാത്തതിനാലാവാം, വർഷങ്ങൾ ഇന്ദ്രപ്രസ്ഥം അടക്കി ഭരിച്ച ഗ്രാന്റ് ഓൾഡ് പാർട്ടിക്ക് ഈ തിരഞ്ഞെടുപ്പ് ഗോദയിൽ ക്ലച്ച് കിട്ടാതെ പോകുന്നത്.
കറ നീക്കിയ ഹിന്ദുവർഗീയത അഥവാ ഹിന്ദുത്വം ഇന്ത്യൻ തിരഞ്ഞെടുപ്പുകളിൽ ബിജെപി രാഷ്ട്രീയത്തിൽ സജീവമായ ശേഷം പ്രധാനസാന്നിധ്യമാണ്. താപ്പും തരവും പോലെ തോത് കൂട്ടിയും കുറച്ചും പലരും ഹിന്ദു വികാരം മുതലെടുത്ത് വോട്ട് തടയുമോ എന്ന് നോക്കാറുണ്ടെങ്കിലും ഹിന്ദുത്വത്തിന്റെ വലതുപക്ഷ ഇടം ബിജെപിയുടെ കുത്തകയാണ്. മോദിയുടെ അധികാരാരോഹണവും അതിന്റെ തുടർച്ചയും ഈ കളിയുടെ ഭാഗമാണ്. അതിന്റെ ഫലമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ വലതുപക്ഷ ഇടം വല്ലാതെ വികസിക്കുകയും ചെയ്തു. രഹസ്യമായി എന്ത് ചെയ്താലും ഈ ഇടത്തിനെതിരേ പരസ്യമായ നിലപാട് എടുത്തതാണ് സമീപകാല ഇന്ത്യൻ രാഷ്ട്രീയം. അത് മറിച്ചിടുകയാണ് ഈ തിരഞ്ഞെടുപ്പിൽ കെജ്‌രിവാൾ. ബിജെപിയെ എതിർക്കാൻ അവരുടെ അതേ കാർഡ് നേരിട്ട് ഇറക്കിക്കളിക്കുകയാണ് ആം ആദ്മി പാർട്ടിയും അതിന്റെ ആചാര്യൻ അരവിന്ദ് കെജ്‌രിവാളും. ആ അർഥത്തിൽ 2025ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്രടീയത്തിലെ ഒരു വഴിത്തിരിവാണ്. ഇന്ത്യൻ രാഷ്ട്രീയം അതിദ്രുതം വലതുപക്ഷവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയിൽ അതിന്റെ ഗുണഭോക്തൃ അവകാശം ബിജെപിക്ക് മാത്രം വിട്ടുകൊടുക്കാതിരിക്കാൻ വേണ്ടിയാണ് ഈ നിലപാട് സ്വീകരിക്കുന്നത് എന്നാണ് ഇതിനുള്ള ആം ആദ്മി പാർട്ടിയുടെ സൈദ്ധാന്തിക അവകാശവാദം.
അരവിന്ദ് കെജ്‌രിവാള്‍ | PHOTO: FACEBOOK
തങ്ങളുടെ എതിരാളികളെയെല്ലാം മുസ്ലിം പ്രീണനക്കാർ എന്ന് മുദ്രയടിക്കുന്ന ബിജെപി തന്ത്രത്തിനെതിരേയുള്ള ഒരു മറുതന്ത്രമാണിത് എന്നാണ് ആം ആദ്മി പാർട്ടിയുടെ വാദം. ഒന്നര വർഷത്തോളമായി ശമ്പളം കിട്ടാത്ത ഡൽഹി പള്ളികളിലെ ഇമാമുമാർ കെജ്‌രിളിന്റെ വീട്ടിന് മുന്നിൽ പ്രതിഷേധിച്ചപ്പോൾ അത് അനുവദിക്കാൻ സർക്കാരിനെ കൊണ്ട് തീരുമാനിപ്പിച്ചതിനൊപ്പം ക്ഷേത്രങ്ങളിലെ പൂജാരിമാർക്ക് 18,000 രൂപ മാസ ശമ്പളം പ്രഖ്യാപിപ്പിച്ചത് ഇത്തരമൊരു അടവിന്റെ ഭാഗമായാണത്രെ. ഇമാമുമാർക്ക് 17,000 രൂപയാണ് ശമ്പളം. ഡൽഹിയിലെ റോഹിംഗ്യ മുസ്ലീമുകൾക്കെതിരേയുള്ള നടപടികളും പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള സമരത്തെ പിന്തുണച്ച് തങ്ങൾക്ക് മേൽ പതിച്ച ഇസ്ലാമിക മുദ്ര മറ്റാനുള്ള അടവായാണ് പറയുന്നത്. മദ്യക്കേസിൽ ജാമ്യം കിട്ടിയതിന്റെ പിറ്റേന്ന് ഹനുമാൻ ക്ഷേത്രത്തിൽ നിവേദ്യങ്ങളുമായി ചെല്ലാൻ കെജ്‌രിവാൾ തയ്യാറായതും താൻ ഹിന്ദു വിരുദ്ധനാണ് എന്ന കളങ്കം മാറ്റാനാണത്രെ. ഇത്തവണത്തെ ഡൽഹി തിരഞ്ഞെടുപ്പിലാണ് ബിജെപിയുടെ അതേ ശൈലിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ആം ആദ്മി പാർട്ടി തുറന്ന ശ്രമം നടത്തുന്നത് ആദ്യം അനുഭവപ്പെടുന്നത്.
ഇങ്ങനെയൊരു രാഷ്ട്രീയക്കളിയിലേക്ക് ഇന്ത്യൻ രാഷ്ട്രീയത്തിലെ വഴിത്തിരിവ് എന്ന് വാഴ്ത്തപ്പെട്ട ആം ആദ്മി പാർട്ടിയെ എത്തിച്ചത് ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ അവർ നേരിടുന്ന നിലനിൽപ്പിനേറ്റ പ്രശ്നങ്ങളാണ്. നെഹ്റൂവിയൻ സോഷ്യലിസത്തിനും ശുദ്ധമുതലാളിത്തത്തിനും ഇടയിൽ ഊഞ്ഞാലാടിക്കളിക്കുന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസിനും വലതുപക്ഷ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയം നടപ്പാക്കാൻ ഇറങ്ങിപ്പുറപ്പെട്ട ബിജെപിക്കും ബദലായി ഉയർന്നുവരുമെന്ന പ്രതീക്ഷ ജനിപ്പിച്ച ആപ്പ് അതിന്റെ അസ്തമന യാത്രയാരംഭിച്ചു എന്നാണ് രാഷ്ട്രീയകേന്ദ്രങ്ങളിൽ നിന്നുമുള്ള വിലയിരുത്തലുകൾ. ആപ്പ് ഇന്നത്തെ രൂപത്തിൽ ഇനി എത്ര കാലമുണ്ടാവും എന്നതാണ് ചോദ്യം. പത്ത് വർഷത്തിന് മുമ്പ് പിറന്ന് വീണതിന് പിന്നാലെയും തൊട്ടടുത്ത തിരഞ്ഞെടുപ്പിലും സമാനരീതിയിൽ കടുത്ത മത്സരത്തെ അതിജീവിച്ച ചരിത്രമാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഈ ജൂനിയർ പാർട്ടിയുടേതെങ്കിലും അന്ന് ഉണ്ടായിരുന്ന സാഹചര്യങ്ങളുടെ മൈലേജും കൾട്ട് മേൽവിലാസവും ആപ്പിന് ഇന്നില്ല. ആപ്പിന് നേരെ ഉയരുന്ന ആരോപണങ്ങളെ അതിജീവിക്കാൻ അരവിന്ദ് കെജ്‌രിവാളിന് ഉണ്ടായിരുന്ന ശേഷി ക്ഷയിച്ചിരിക്കുന്നു. പ്രതിച്ഛായയുടെ അത്യുന്നതങ്ങളിൽ നിന്നുള്ള കെജ്‌രിവാളിന്റെ പതനം ഏതാണ്ട് പൂർണ്ണമായിരിക്കുന്നു. മുൻകാലങ്ങളിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച കെജ്‌രിവാളല്ല ഇക്കുറി ആപ്പിനെ നയിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ആപ്പിന്റെ ആയുസ്സിനെപ്പറ്റി ആശങ്ക ഉയരുന്നത്. ആം ആദ്മി പാർട്ടിയുടെയും അരവിന്ദ് കെജ്‌രിവാളിന്റെയും നിലനിൽപ്പാണ് മറ്റെല്ലാത്തിനേക്കാളുമുപരി 2025ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയം. അവർക്കിത് ഒരു ജീവന്മരണ പോരാട്ടമാണ്. ഹരിയാന, മഹാരാഷ്ട്ര വിജയങ്ങൾക്ക് ശേഷം അരവിന്ദ് കെജ്‌രിവാളിന്റെ മുമ്പിൽ ഒരു തോൽവി നരേന്ദ്ര മോഡിക്കും തങ്ങാനാവുന്നതല്ല. ആ സാഹചര്യത്തിൽ മരിക്കാതിരിക്കാൻ ഏത് ആയുധവും എടുത്തുള്ള പ്രയോഗമാണ് നടക്കാൻ പോകുന്നത്. അക്ഷരാർഥത്തിൽ ഡൽഹിയിലേത് മഹായുദ്ധമാണ്. കോൺഗ്രസ് അതിൽ നിസ്സഹായനായൊരു പങ്കാളി മാത്രം.
അരവിന്ദ് കെജ്‌രിവാളും ഡൽഹി മുഖ്യമന്ത്രി ആതിഷി മർലേനയും | PHOTO:FACEBOOK
2015ലും 2020ലും ആദർശത്തിന്റെ തേരിലേറി തിരഞ്ഞെടുപ്പിൽ വിജയിച്ച ആപ്പിന്റെ ചീഫ് അരവിന്ദ് കെജ്‌രിവാൾ 2025ൽ ആരോപണങ്ങളുടെ ശരശയ്യയിൽ കിടന്നാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അഴിമതിക്കെതിരേ കുരിശുയുദ്ധം നടത്തി രാഷ്ട്രീയത്തിൽ ജ്വലിച്ചുയർന്ന ആപ്പ് നേതൃത്വം പത്ത് വർഷത്തിന് ശേഷം തിരഞ്ഞെടുപ്പിനെ നേരിടുന്നത് കോടിക്കണക്കിന് രൂപയുടെ എക്സൈസ് ഇടപാടിലെ അഴിമതിയുടെ പേരിൽ ദീർഘ ജയിൽവാസത്തിന് ശേഷമാണ്. ഇത്തരം അഴിമതി കേസുകളുടെ പേരിൽ ഇ ഡിയുടെ നീരീക്ഷണത്തിലാണ് ആപ് നേതൃത്വം. കെജ്‌രിവാളിന്റെ ധാർമ്മികതയെ ചോദ്യം ചെയ്തുകൊണ്ട് ആപ്പിനെ പ്രതിക്കൂട്ടിൽ നിർത്തുകയാണ് ബിജെപി. ഒരു കേസിലും തങ്ങളെ കുറ്റക്കാരായി കണ്ടെത്താൻ കേന്ദ്ര ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല എന്ന സാങ്കേതികതയിൽ പിടിച്ച് നിൽക്കുമ്പോഴും കെജ്‌രിവാളിനും സംഘത്തിനുമുണ്ടായിരുന്ന വിശ്വാസ്യതയും ധാർമ്മികതയും ജനങ്ങൾക്ക് മുന്നിൽ തകർത്ത് തരിപ്പണമാക്കാൻ ചെയ്യാവുന്നതത്രയും ബിജെപി പ്രചാരണ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അത് തുടങ്ങിയത് ഈ തിരഞ്ഞെടുപ്പിന് മുന്നോടിയായല്ല, ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് അരവിന്ദ് കെജ്‌രിവാൾ എന്ന വ്യക്തിയെ തന്നെ ഇല്ലായ്മ ചെയ്യാനാണ്. കാരണം, രാഹുൽ ഗാന്ധിയേക്കാൾ മോഡിക്ക് മാത്രമല്ല ഭാവിയിൽ പ്രധാനമന്ത്രിയാകാൻ സാധ്യതയുള്ള അമിത് ഷാക്കും ഭീഷണിയാണ് എന്നൊരു തോന്നൽ ബി ജെ പിക്കുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി കെജ്‌രിവാൾ കളിക്കുന്ന ഹിന്ദു കാർഡാണ് അതിന് കാരണം.
ഇന്ത്യ മുന്നണിയുടെ രൂപവൽക്കരണത്തിന് ശേഷം കെജ്‌രിവാളും കോൺഗ്രസ് ഭാഗ്യചിഹ്നമായ രാഹുൽ ഗാന്ധിയും തമ്മിൽ രൂപപ്പെട്ട സൗഹൃദം ഡൽഹി തിരഞ്ഞെടുപ്പിന്റെ അന്തരീക്ഷത്തിൽ പൂർണ്ണമായും ഉലഞ്ഞിരിക്കുന്നു. പൊള്ളവാഗ്ദാനം നൽകുന്ന മോഡിയുടെ അതേ അടവാണ് കെജ്‌രിവാളിനും എന്നാക്ഷേപിച്ച് ആപ്പുമായുള്ള കോൺഗ്രസിന്റെ ശത്രുത രാഹുൽ പാരമ്യത്തിലേക്ക് എത്തിച്ചു. അധികാരം കിട്ടിയപ്പോൾ ന്യൂ ഡൽഹി പാരീസാക്കുമെന്നും അഴിമതി തുടച്ചുനീക്കുമെന്നും വാഗ്ദാനം നൽകിയ കെജ്‌രിവാൾ അത് വല്ലതും ചെയ്തോ എന്ന ചോദ്യമുയർത്തി രാഹുൽ ഗാന്ധി കെജ്‌രിവാളിന്റെ മർമ്മത്തിൽ കുത്തുമ്പോൾ ഏറ്റവും അധികം അത് ആഹ്ളാദിപ്പിക്കുന്നത് മോഡിയെ ആണ്. ആപ്പിനെയും കെജ്‌രിവാളിനേയും കോൺഗ്രസിന്റെ രണ്ടാം നിര നേതാക്കളാണ് ഇതേവരെ ആക്രമിച്ചുകൊണ്ടിരുന്നത്. അത് രാഹുൽ ഗാന്ധി ഏറ്റെടുക്കുമ്പോൾ ചിത്രം പൂർണ്ണമാകുകയാണ്. പക്ഷെ, കെജ്‌രിവാൾ അത് മൈൻഡ് ചെയ്യുന്നേയില്ല; രാഹുൽജി എന്നെക്കുറിച്ച് ഇവിടെ വന്ന് എന്തൊക്കെയോ പറയുന്നു, ഞാനത് കാര്യമാക്കുന്നില്ല എന്നൊരു ട്വീറ്റിൽ കെജ്‌രിവാൾ കോൺഗ്രസിന്റെ സുപ്രീം നേതാവിനെ നിസ്സാരമാക്കി കളയുന്നു. അതോടെ മദ്യനയക്കേസിലടക്കം ആരോപണവുമായി കോൺഗ്രസ് നേതൃത്വം സജീവമാകും.രാഹുൽ ഗാന്ധി | PHOTO: FACEBOOK
ജയിച്ചാൽ മുഖ്യമന്ത്രിയാകുമെന്നുറപ്പുള്ള അരവിന്ദ് കെജ്‌രിവാളിനോട് ബിജെപിയും കോൺഗ്രസും ഉയർത്തിക്കാട്ടാൻ ഒരു നേതാവില്ലാതെയാണ് ഡൽഹിയിൽ മത്സരിക്കുന്നത്. അതുകൊണ്ട് മോഡിയുടെയും രാഹുൽ ഗാന്ധിയുടെയും മുഖമാണ് ഈ പാർട്ടികൾ വോട്ടർമാരുടെ മുന്നിൽ വെക്കുന്നത്. രണ്ട് പാർട്ടികൾക്കും ഡൽഹിയിൽ അറിയപ്പെടുന്ന നേതാക്കളില്ലാത്തത് ആം ആദ്മി പാർട്ടിക്ക് വലിയ അനുഗ്രഹമാണ്. ഈ അനുഗ്രഹം പ്രായോഗിക തലത്തിൽ ഒരു ശാപമാണ് താനും. പാർട്ടിക്ക് നേരെയുള്ള അക്രമം മുഴുവൻ നേരിടേണ്ടിവരുന്നത് അവരുടെ ദേശീയ കൺവീനർ കെജ്‌രിവാളാണ്.
പ്രധാനമന്ത്രിയുടെ പ്രധാന വിമർശകൻ എന്ന നിലയിൽ ഒരു രാജ്യത്തിന്റെ മുഴുവൻ സംവിധാനങ്ങളാലും വേട്ടയാടപ്പെടുന്ന ആളാണ് കെജ്‌രിവാൾ. അതുകൊണ്ട് തന്നെ രാഷ്ട്രീയ അസന്തുലിതാവസ്ഥയുടെ ഇര. ഭരണകക്ഷി എന്ന നിലയിൽ ആം ആദ്മി പാർട്ടി സർക്കാരിന്റെ നീക്കങ്ങൾ മുഴുവൻ ഇഴകീറി പരിശോധിക്കപ്പെടുന്ന ഡൽഹി സർക്കാരിന്റെ അവസ്ഥ ഈ അസന്തുലിതത്വത്തിന്റെ അളവ് വർധിപ്പിക്കുന്നു. സർക്കാർ പ്രഖ്യാപിക്കുന്ന ഓരോ പദ്ധതിയും ലഫ്. ഗവർണ്ണരുടെ കാരുണ്യത്തിലേ നടപ്പാക്കാനാകു. സ്വന്തം സംവിധാനങ്ങൾ പോലും എതിരായി നിൽക്കുന്ന രാഷ്ട്രീയാവസ്ഥയിലാണ് ആപ്പിന്റെ ഇത്തവണത്തെ മത്സരം. അതുകൊണ്ടുതന്നെ ആപ് സർക്കാർ പ്രഖ്യാപിക്കുന്ന ഓരോ ആനുകൂല്യത്തിനും തടസ്സങ്ങൾ നിരവധിയാണ്. അതേസമയം, നിലവിലുളള ആനുകൂല്യങ്ങൾ എല്ലാം അതേപടി നിലനിർത്തുമെന്നാണ് ബിജെപി പ്രകടന പത്രികയിൽ പറയുന്നത്. ഇക്കാര്യത്തിൽ കോൺഗ്രസും ഇതേ നിലപാടാണ്.
ഡൽഹിയിൽ കടുത്ത മത്സരം നടക്കുന്നു എന്ന് പറയുന്നതിനേക്കാൾ ശരി ഇവിടെ ആം ആദ്മി പാർട്ടി കടുത്ത മത്സരം നേരിടുന്നു എന്നതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവർക്കൊപ്പമുണ്ടായിരുന്ന ആം ആദ്മികൾ പഴയതുപോലെ ഇത്തവണ ആവേശം പ്രകടിപ്പിക്കുന്നില്ല. വരുംനാളുകളിൽ ഇറങ്ങിയേക്കാവുന്ന കെജ്‌രിവാൾ നമ്പരുകൾ എന്തായിരിക്കും എന്നതിനെ ആശ്രയിച്ചാണ് ആപ്പിന്റെ ഭാവി; ഡൽഹിയുടെ രാഷ്ട്രീയവും.


