
നെടുകെ പിളര്‍ന്ന സ്വത്വം
“രാഷ്ട്രീയമാണ് നമ്മുടെ ജീവിതത്തെ നിർവചിക്കുന്നത്. ഇറാനിലാണ് താമസിക്കുന്നതെങ്കിൽ - സെൻസർഷിപ്പ്, പീഡനം, അറസ്റ്റ്, ചിലപ്പോൾ വധശിക്ഷ - എന്നിവ നിങ്ങള്‍ക്ക് നേരിടേണ്ടിവരുന്നു. എന്നെപ്പോലെ ഇറാന് പുറത്താണ് താമസിക്കുന്നതെങ്കിൽ ഒരു പ്രവാസിയായി ജീവിതത്തെ നേരിടേണ്ടിവരുന്നു. അതിനാൽ, സാമൂഹിക യാഥാർത്ഥ്യത്തിൽ നിന്ന് സ്വയം അകന്ന് നിന്ന് നമുക്ക് ധാർമ്മികവും, വൈകാരികവും, രാഷ്ട്രീയവുമായ ഇടം കണ്ടെത്താനാവില്ല”. – ഷിറിന്‍ നേഷാട്ട്.
ഫോട്ടോഗ്രാഫി, വീഡിയോ, സിനിമ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഷിറിന്‍ നേഷാട്ട് 1957ൽ ഇറാനിലെ കാസ്‌വിനിൽ ജനിച്ചു. 1974ൽ കലാപഠനത്തിനായി നേഷാട്ട് ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെത്തി. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ താമസിച്ചാണ് നേഷാട്ട് കലാപ്രവര്‍ത്തനം നടത്തുന്നത്. സങ്കീര്‍ണ്ണമായ, രണ്ടു രാജ്യങ്ങളിലായി വിഭജിക്കപ്പെട്ട വ്യക്തിത്വമാണ് അവരുടേത് – ന്യൂയോര്‍ക്കില്‍ താമസിക്കുന്ന, ഇറാനില്‍ നിന്നുള്ള ഒരു പ്രവാസി. രണ്ടു രാജ്യങ്ങളില്‍, രണ്ടു സംസ്കാരങ്ങളില്‍, രണ്ടു രാഷ്ട്രീയ അവസ്ഥകളില്‍ ഉള്ള വിഭജിത ജീവിതം – അസ്തിത്വത്തിന്റെ നെടുകെ പിളര്‍ന്ന അവസ്ഥ – നേഷാട്ടിന്റെ സൃഷ്ടികളെ ആഴത്തില്‍ സ്വാധീനിച്ചു.
ഇവിടെ ‘Dividual’ എന്ന സംജ്ഞ ഉപയോഗിക്കാവുന്നതാണ്. 1,500കളുടെ അവസാനം മുതൽ ഈ പദം ഉപയോഗത്തിലുണ്ടത്രേ ‘വിഭജിച്ചത്’ അല്ലെങ്കിൽ ‘വിഭജിക്കാവുന്നത് ‘എന്നർത്ഥമുള്ള ‘Dividuus’ എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ഈ വാക്ക് ഉത്ഭവിച്ചത്. വിഭജിക്കാൻ കഴിവുള്ളത്, ഭാഗങ്ങളായി വേർതിരിക്കുകയോ പലർക്കിടയിൽ പങ്കിടുകയോ ചെയ്യുക, സമാനമല്ല, വ്യത്യസ്തമായത് എന്നൊക്കെയാണ് ഈ വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്.ഷിറിന്‍ നേഷാട്ട് | PHOTO: WIKI COMMONS
‘വ്യക്തി’ എന്ന പരമ്പരാഗത സങ്കൽപ്പം വിഭജിക്കാനാവാത്തതും, പൂർണ്ണവും, സ്വയംപര്യാപ്തവുമായ ഒരു യൂണിറ്റിനെ, ഒരു ഏക-സ്വയംഭരണ അസ്തിത്വത്തെ സൂചിപ്പിക്കുന്നു. എന്നാല്‍, ദെല്യൂസ് ഇതിനെ വെല്ലുവിളിക്കുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, മനുഷ്യനെ ഒരു വ്യക്തിയായി കാണുന്ന ഒരു സമൂഹത്തിൽ നിന്ന് മനുഷ്യൻ തുടർച്ചയായ നിയന്ത്രണത്തിന്റെയും നിരീക്ഷണത്തിന്റെയും ഒരു സമൂഹത്തിലേക്ക് മാറിയിരിക്കുന്നു. ഇവിടെ മനുഷ്യന്‍ വിഭജിക്കാവുന്നതും കൈകാര്യം ചെയ്യാവുന്നതുമായ യൂണിറ്റുകളായി മാറി.
ഫെമിനിസം ഇതിനെ വേറൊരു രീതിയില്‍ കാണുന്നു. ഇവിടെ വിഭജിതസ്വത്വം എന്ന ആശയം, സാമൂഹിക ഘടനകൾ, പ്രത്യേകിച്ച് പുരുഷാധിപത്യ മാനദണ്ഡങ്ങളും പ്രതീക്ഷകളും, വ്യക്തികളിൽ, പ്രത്യേകിച്ച് സ്ത്രീകളില്‍ വിഘടനം അല്ലെങ്കിൽ ആന്തരിക സംഘർഷം സൃഷ്ടിക്കുന്ന രീതികളുമായി ബന്ധപ്പെട്ടിരിക്കുന്നു. പൊതു ഇടത്തിലെ സ്വത്വത്തിനെതിരെയുള്ള സ്വകാര്യ ഇടത്തിലെ സ്വത്വം എന്ന വിഷയം ഇതില്‍ പ്രധാനപ്പെട്ടതാണ്. അതായത്, രണ്ട് ഇടങ്ങളിലും വ്യത്യസ്ത റോളുകള്‍ പിന്തുടരേണ്ട അവസ്ഥ. ഈ വ്യത്യസ്ത സന്ദർഭങ്ങളിൽ വ്യത്യസ്തമായി സ്വയത്തെ അവതരിപ്പിക്കേണ്ടിവരുന്ന അവസ്ഥ സ്വത്വത്തിന്റെ വിഭജനത്തിലേക്ക് നയിക്കുന്നു. സമൂഹം അപമാനിക്കുന്നതോ അസ്വീകാര്യമെന്ന് കരുതുന്നതോ ആയ വശങ്ങൾ (ഉദാഹരണത്തിന്, ഭിന്നലിംഗമല്ലാത്ത സ്വത്വങ്ങൾ, പാരമ്പര്യേതര ആഗ്രഹങ്ങൾ അല്ലെങ്കിൽ അഭിലാഷങ്ങൾ, ലൈംഗികത) മറച്ചുവയ്ക്കാൻ വ്യക്തികൾ നിർബന്ധിതരായേക്കാം. ഇത് അവരുടെ ആന്തരികവും ബാഹ്യവുമായ ജീവിതങ്ങൾ തമ്മിലുള്ള വിടവ് കൂടുതൽ ആഴത്തിലാക്കും.
1979ല്‍ ഇറാനില്‍ ഇസ്ലാമിക വിപ്ലവം നടന്നതിനാല്‍ നേഷാട്ടിന് തിരിച്ചുപോകാനായില്ല, മാത്രവുമല്ല, ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലും ഉണ്ടായി. പിന്നീട് 1990ലാണ് അവർ ഇറാൻ സന്ദർശിച്ചത്, അപ്പോള്‍ എല്ലാം മുമ്പത്തേക്കാൾ കൂടുതൽ കഠിനമായി അനുഭവപ്പെട്ടു, പ്രത്യേകിച്ച് പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ വസ്ത്രത്തിന്മേലുള്ള സർക്കാർ നിയന്ത്രണം. ഉദാഹരണത്തിന് എല്ലാ സ്ത്രീകളും പര്‍ദ്ദ ധരിച്ചവരായിരുന്നു. ദൃശ്യ തലത്തിൽ ഈ പരിവർത്തനം വളരെ വ്യക്തമായിരുന്നു. എല്ലാം കറുപ്പും വെളുപ്പുമായി കാണപ്പെട്ടു. രാജ്യത്ത് നിന്ന് എല്ലാ നിറങ്ങളും പൂർണ്ണമായും നീക്കം ചെയ്തതുപോലെ. ഖൊമേനിയുടെയും മറ്റ് രാഷ്ട്രീയ നേതാക്കളുടെയും വലിയ ചുവർചിത്രങ്ങൾ മാത്രമാണ് നിറത്തില്‍ ഉണ്ടായിരുന്നത്. (നേഷാട്ടിന്റെ ആദ്യകാല ഫോട്ടോഗ്രാഫുകളും പിന്നീടുള്ള വീഡിയോ സൃഷ്ടികളും കറുപ്പിലും വെളുപ്പിലും ആണ്. ‘വുമണ്‍ വിത്തൌട്ട് മെന്‍’ എന്ന സിനിമ കളറില്‍ ആണെങ്കിലും ഒരു പ്രത്യേക തരത്തിലുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. സ്ത്രീകൾ ജീവിക്കുന്ന പരിമിതമായ സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷത്തെയാണ് നേഷാട്ട് ഇതിലൂടെ എടുത്തുകാണിക്കുന്നത്. നിറത്തിന്റെ അഭാവം വിഷാദത്തിന്റെയും തടങ്കലിന്റെയും അനുഭവം ഉളവാക്കും, ഇറാനിലെ സ്ത്രീകള്‍ക്ക് ലഭ്യമായ പരിമിതമായ തിരഞ്ഞെടുപ്പുകളെയും സ്വാതന്ത്ര്യത്തെയും ഇത് പ്രതിഫലിപ്പിക്കുന്നു. ഇത് സിനിമയുടെ രൂപത്തെയും ടെക്സ്ച്ചറിനെയും സംബന്ധിക്കുന്ന വശം കൂടിയാണ്).REPRESENTATIVE IMAGE | WIKI COMMONS
ഇറാന്‍ സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ അനുഭവം അമേരിക്കയില്‍ തിരിച്ചെത്തിയപ്പോള്‍ നേഷാട്ടിനെ ഇസ്ലാമിക വിപ്ലവത്തെക്കുറിച്ച് പഠിക്കാന്‍ പ്രേരിപ്പിച്ചു. ഇതിന്റെ ഭാഗമായി ഈ സംഭവങ്ങള്‍ ഇറാനിയൻ സ്ത്രീകളുടെ ജീവിതത്തെ എത്രമാത്രം മാറ്റിമറിച്ചു എന്ന് പഠിച്ചു. സ്ത്രീയെ പഠിക്കുന്നതിലൂടെ ആ രാജ്യത്തിന്റെ ഘടനയും പ്രത്യയശാസ്ത്രവും പഠിക്കാന്‍ കഴിയും എന്നായിരുന്നു അവരുടെ ചിന്ത. വിപ്ലവകാലത്ത് ഇറാനിലെ സുഹൃത്തുക്കളുമായി അവര്‍ സംസാരിച്ചു. ‘രക്തസാക്ഷിത്വം’ എന്ന വിഷയം അവരെ വല്ലാതെ ആകര്‍ഷിച്ചു. ഇറാനിയൻ വിപ്ലവകാലത്ത് ഏതാണ്ട് സ്ഥാപനവൽക്കരിക്കപ്പെട്ട ഒരു വിഷയമായിരുന്നു ഇത് - സ്ത്രീകളെയും പുരുഷന്മാരെയും സൈന്യത്തിൽ പങ്കെടുക്കാനും ഇറാഖിനെതിരെ യുദ്ധത്തിന് പോകാനും പ്രോത്സാഹിപ്പിച്ചിരുന്ന ഒരു വിഷയം.
“ഈ യാത്ര എന്നെ കൂടുതൽ രാഷ്ട്രീയമായി ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഇറാനിൽ പലതും നടക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ ഞാൻ എന്റെ കാര്യങ്ങളിലും അമേരിക്കയില്‍ ജീവിതം കരുപ്പിടിപ്പിക്കുന്നതിലും തിരക്കിലായിരുന്നു, അത് എളുപ്പമുള്ള കാര്യമല്ലായിരുന്നു. പെട്ടെന്ന്, പന്ത്രണ്ട് വർഷമായി ഞാൻ ഓർമ്മക്കുറവിന്റെ അവസ്ഥയിൽ ജീവിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാൻ മനസ്സിലാക്കി. ഞാൻ വീണ്ടും ഇറാനിയൻ സമൂഹത്തിന്റെ ഭാഗമാണെന്നും, എനിക്ക് ഒരു ശബ്ദവും, അത് പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്നും കണ്ടെത്തിയതിൽ ഒരു ആവേശം ഉണ്ടായിരുന്നു. രാഷ്ട്രീയ ബോധമുള്ളവരായിരിക്കുക എന്നാല്‍ ഇറാനിൽ പലപ്പോഴും പ്രശ്‌നകരമായിരുന്നു. ജനങ്ങള്‍ പലപ്പോഴും അത്തരം ആളുകളില്‍ നിന്ന് അകന്നു മാറി. ഇറാനിലേക്കുള്ള എന്റെ യാത്ര എന്നിൽ വളരെ പ്രധാനപ്പെട്ട ഒന്നിനെ ഉണർത്തി: ഞാന്‍ പുറത്തുള്ള ലോകത്തെക്കുറിച്ച് ബോധവതിയായി”.
വിഷയത്തിന് അനുരൂപമായ ഒരു രൂപത്തിന്റെ കാര്യത്തിൽ, സ്വന്തം ദൃശ്യഭാഷ എങ്ങനെ വികസിപ്പിക്കാം എന്നതിനെക്കുറിച്ച് അവര്‍ ചിന്തിച്ചു. പെയിന്റിംഗ് തന്റെ വിഷയത്തിന് ഒട്ടും പ്രസക്തമല്ലായിരുന്നു. ഒരിക്കലും ഒരു ഫോട്ടോഗ്രാഫറായിരുന്നില്ലെങ്കിലും, താന്‍ അവതരിപ്പിക്കുന്ന വിഷയം ഫോട്ടോഗ്രാഫിയിലായിരിക്കും കൂടുതല്‍ ഫലപ്രദമാവുക എന്ന് അവര്‍ മനസ്സിലാക്കി. പത്രങ്ങളിൽ നിന്നും മാസികകളിൽ നിന്നും വിവിധ റഫറൻസുകളിൽ നിന്നും ചിത്രങ്ങൾ ശേഖരിക്കാൻ തുടങ്ങി, തുടർന്ന് ഒരു ഫോട്ടോഗ്രാഫറായ സുഹൃത്തിനെ സമീപിച്ചു. ഈ കൂട്ടുകെട്ടില്‍ നിന്നാണ് അവരുടെ ഫോട്ടോഗ്രാഫിക് സീരീസുകള്‍ രൂപപ്പെട്ടത്.REPRESENTATIVE IMAGE | WIKI COMMONS
‘അല്ലാഹുവിന്റെ സ്ത്രീകൾ’(Women of Allah) എന്ന ഫോട്ടോഗ്രാഫിക് സീരീസിന് പിന്നില്‍ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ തീവ്രവാദികളായി മാറിയ മതവിശ്വാസികളായ സ്ത്രീകള്‍ എന്ന ആശയമാണ്. പര്‍ദ്ദ ധരിച്ച സ്ത്രീയുടെ കറുപ്പിലും വെളുപ്പിലുമുള്ള ഫോട്ടോഗ്രാഫുകൾ ഉള്‍ക്കൊള്ളുന്നതാണ് ഈ സീരീസ്. (ഓരോ ഫോട്ടോയിലും കറുത്ത പര്‍ദ്ദ കൊണ്ട് ചിലപ്പോൾ ശരീരം പൂർണ്ണമായും മറച്ചുകൊണ്ട്, അല്ലെങ്കില്‍ മുഖം വെളിവാക്കിക്കൊണ്ട്, ക്യാമറയ്ക്ക് അഭിമുഖമായി നേഷാട്ടാണ് പ്രത്യക്ഷപ്പെടുന്നത്.) ഇറാനിലെ സ്ത്രീകളുടെ അടിച്ചമർത്തപ്പെട്ട അവസ്ഥയെയും സ്ത്രീകൾ എന്ന നിലയിലും മുസ്ലീങ്ങൾ എന്ന നിലയിലും അവരുടെ ശക്തിയെയും ഫോട്ടോഗ്രാഫുകള്‍ പ്രതിഫലിപ്പിക്കുന്നു.(നേഷാട്ടിന്റെ മുഖത്തിനു മുന്നില്‍ കുത്തിനിര്‍ത്തിയ തോക്ക് കാണാം, അല്ലെങ്കില്‍ അവര്‍ തോക്ക് നമുക്ക് നേരെ ചൂണ്ടുന്നുണ്ട്). സ്ത്രീ നമ്മെ നോക്കുന്നു. അവളുടെ ഉറച്ച നോട്ടം ബോധ്യത്തെയും വിശ്വാസത്തെയും സൂചിപ്പിക്കുന്നു. അവൾ ധിക്കാരിയും, ദൃഢനിശ്ചയമുള്ളവളും, പോരാട്ടവീര്യമുള്ളവളും, ധീരയുമാണ്. ഒരു ഭാഗത്ത് സ്നേഹം, വിശ്വാസം, ഭക്തി. മറുഭാഗത്ത് ക്രൂരത, അക്രമം, ഒടുവിൽ മരണം – ഇത്തരമൊരവസ്ഥയില്‍ ഇറാനിലെ സ്ത്രീകള്‍ എങ്ങനെ എത്തി എന്നാണ് നേഷാട്ട് ചിന്തിച്ചത്. പുരുഷന്മാരുടെ മതപരവും പ്രത്യയശാസ്ത്രപരവുമായ വാചാടോപത്തിനുള്ള ഒരു യുദ്ധക്കളമായി സ്ത്രീ ശരീരത്തെ എങ്ങനെ ഉപയോഗിക്കുന്നു എന്നാണ് ഈ സീരീസ് അന്വേഷിക്കുന്നത്. സമാനരീതിയിലുള്ള ചിത്രങ്ങളാണ് ‘Rebellious silence’ എന്ന പരമ്പരയിലും ഉള്ളത്.
പര്‍ദ്ദയ്ക്ക് വെളിയില്‍ കാണുന്ന ശരീര ഭാഗത്ത് – മുഖത്തും, പുറംകൈയിലും, പാദത്തിന്റെ അടിയിലും – പേര്‍ഷ്യന്‍ അക്ഷരങ്ങള്‍ കലിഗ്രാഫ് ചെയ്തിട്ടുണ്ട്. ഒരു ഫോട്ടോയില്‍ പേർഷ്യൻ കവയിത്രി ഫോറോ ഫറോക്ക്സാദ്(Forough Farrokhzad) വിലപിക്കുന്നു: “ഹൃദയം നഷ്ടപ്പെട്ട ഒരു കാലത്തെ, നിരവധി കൈകളുടെ അലസതയെ, നിരവധി മുഖങ്ങളിലെ അന്യവൽക്കരണത്തെ ഞാൻ ഭയപ്പെടുന്നു”.(ഫറോക്ക്സാദിന്റെ കവിതയില്‍ നിന്ന്). "എഴുതിയ വാചകം ഫോട്ടോഗ്രാഫിന്റെ ശബ്ദമാണ്, അത് നിശ്ചലയായ സ്ത്രീയുടെ നിശബ്ദതയെ തകർക്കുന്നു" എന്നാണ് ഇതേക്കുറിച്ച് നേഷാട്ട് പറഞ്ഞത്.
വിഭജിക്കപ്പെട്ട അവസ്ഥ ഈ ചിത്രങ്ങളിലും കാണാം. അവള്‍ക്ക് ഒരു പൂര്‍ണ്ണ സ്വത്വം ഇല്ല. സ്ത്രീമുഖത്തിനു മുന്നിൽ കുത്തിനിര്‍ത്തിയിരിക്കുന്ന തോക്ക് അവളുടെ കണ്ണുകളെയും മുഖത്തെയും ശരീരത്തെയും രണ്ടായി പകുക്കുന്നു.(മുഖത്തിന്റെ ഒരു ഭാഗം തെളിഞ്ഞും, മറുഭാഗം മങ്ങിയുമാണ് ചിത്രീകരണം. മുഖത്തെ ഇരുട്ടും വെളിച്ചവും എന്ന രീതിയില്‍ വിഭജിച്ചിരിക്കുന്നു). അക്രമവും സ്ത്രീത്വവും, അധികാരവും സമർപ്പണവും, മതവും രാഷ്ട്രീയവും, പ്രണയവും മരണവും എന്നിങ്ങനെ പരസ്പരവിരുദ്ധമായ ആശയങ്ങള്‍ ചിത്രങ്ങളില്‍ കാണാം.REPRESENTATIVE IMAGE | WIKI COMMONS
“കലയുടെ സൃഷ്ടി എന്നെ സംബന്ധിച്ച് ഒരു ഉപകരണമായി മാറി - വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്റെ സാമൂഹ്യശാസ്ത്ര അവസ്ഥയെക്കുറിച്ചുള്ള എന്റെ ധാരണയും ചോദ്യങ്ങളും രൂപപ്പെടുത്തുന്ന ഒന്ന്. വ്യക്തിപരമായ തലത്തിൽ, ഞാൻ ഇറാനിലായാലും ന്യൂയോർക്കിലായാലും എന്റെ രാജ്യവുമായുള്ള എന്റെ ബന്ധം സജീവമായി നിലനിർത്തുന്നതിനുള്ള ഒരു മാര്‍ഗമായി കല മാറി. ഞാൻ ഇറാനിലേക്കും, തിരിച്ചും പതിവായി യാത്ര ചെയ്യാൻ തുടങ്ങി. എനിക്കും ഇറാനും ഇടയിൽ ഇത്രയും കാലം നിലനിന്നിരുന്ന വിടവ് പതുക്കെ ഇല്ലാതാകുന്നതായി എനിക്ക് തോന്നി” – നേഷാട്ട് പറയുന്നു.
നേഷാട്ടിന്റെ രണ്ടു സ്ക്രീനിലുള്ള വിഡിയോ പ്രൊജക്ഷന്‍ ഗാലറികളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. സാധാരണയായി മുഖാമുഖം നില്‍ക്കുന്ന രണ്ടു ചുമരുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. അപ്പോള്‍ പ്രേക്ഷകര്‍ ഇതിന് നടുവിലാണ്. ചിലപ്പോള്‍ പ്രൊജക്ഷനുകള്‍ പരസ്പരം അഭിസംബോധന ചെയ്യുന്നതായും തോന്നുന്നു. ‘ടര്‍ബുലന്റ്’(Turbulent) എന്ന സൃഷ്ടിയില്‍ ഒരു സ്ക്രീനില്‍ ഒരു സ്ത്രീയും, മറ്റേ സ്ക്രീനില്‍ ഒരു പുരുഷനും കാണപ്പെടുന്നു. ആദ്യം, പുരുഷ പ്രേക്ഷകരെ നോക്കി പുരുഷൻ ഒരു ഗാനം ആലപിക്കുന്നു. അത് അവസാനിക്കുമ്പോൾ, മറ്റേ സ്ക്രീനില്‍ സ്ത്രീ പാടുന്നു, പക്ഷെ വരികള്‍ നമുക്ക് കേള്‍ക്കാന്‍ പറ്റുന്നില്ല. പക്ഷേ അവളുടെ അവതരണം ശക്തമാണ്. എന്നാല്‍, അവൾക്ക് പ്രേക്ഷകരില്ല.
‘റപ്ചര്‍’(Rapture) എന്ന ഇൻസ്റ്റലേഷനിൽ, ഒരു സ്‌ക്രീനിൽ ക്യാമറയിലേക്ക് ആക്രമണാത്മകമായി മാർച്ച് ചെയ്യുന്ന ഒരു വലിയ പുരുഷസംഘത്തെ കാണാം, അവർ നഗരവീഥികളിലൂടെ നടന്ന് സമുദ്രത്തിന്റെ അരികിലുള്ള ഒരു കോട്ടയിലേക്ക് പോകുന്നു. എതിർ സ്‌ക്രീനിൽ, കറുത്ത വസ്ത്രം ധരിച്ച ഒരു കൂട്ടം സ്ത്രീകൾ ഒരു കമാനം പോലെ നടന്ന് ഒരു പാറക്കെട്ടിലൂടെ സഞ്ചരിച്ച് ക്യാമറയിലേക്ക് നടക്കുന്നു, തുടർന്ന് ഒരു കടൽത്തീരത്തേക്ക് പോകുന്നു, അവിടെ നിരവധി സ്ത്രീകൾ ഒരു ചെറിയ ബോട്ടിൽ കയറി കടലിലേക്ക് പോകുന്നു. രണ്ട് ഇൻസ്റ്റലേഷനുകളിലും നേഷാട്ട് ഇസ്ലാമിക സംസ്കാരത്തിലെ ലിംഗവേർതിരിവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ‘ടർബുലന്റി’ൽ പുരുഷഗായകന്റെ പ്രകടനം പരസ്യവും വാക്കുകളുള്ളതുമാണ്, എന്നാല്‍, സ്ത്രീയുടേത് വാക്കുകളില്ലാത്തതും ഏകാന്തവുമാണ്. ‘റപ്ചറി’ൽ പുരുഷന്മാരെ പൊതു ഇടത്തിലെ സൈനിക, വാസ്തുവിദ്യാ ദൃശ്യങ്ങളുമായാണ് എതിര്‍നിര്‍ത്തുന്നതെങ്കില്‍, സ്ത്രീകളെ കരയുടെയും കടലിന്റെയും ദൃശ്യങ്ങളുമായി എതിര്‍നിര്‍ത്തുന്നു.REPRESENTATIVE IMAGE | WIKI COMMONS
‘ഫെർവർ’ (Ferver) എന്ന രണ്ടു ചാനല്‍ വീഡിയോയില്‍ ഒരു സ്‌ക്രീനിൽ ഒരു സ്ത്രീയേയും മറ്റേ സ്ക്രീനില്‍ ഒരു പുരുഷനേയും അവതരിപ്പിക്കുന്നു. അവർ കാൽനടയായി ഒരു മതപ്രഭാഷണത്തിലേക്ക് പോകുന്നു, അവിടെ ഒരാള്‍ സദാചാരത്തെക്കുറിച്ച് പ്രസംഗിക്കുന്നു. രണ്ട് കഥാപാത്രങ്ങളും ഓരോ സ്ക്രീനില്‍ നിന്ന് പരസ്പരം വശങ്ങളിലേക്ക് നോക്കുന്നു, എന്നാല്‍, അവരുടെ പ്രണയാഭിലാഷങ്ങൾ നിറവേറ്റുന്നില്ല. ഇസ്ലാമിക രാജ്യത്തെ പ്രലോഭനം, ലൈംഗികത, ആഗ്രഹം തുടങ്ങിയ ആശയങ്ങള്‍ അവതരിപ്പിക്കുന്നു, അതേസമയം, വ്യക്തികൾക്കും സാമൂഹിക ക്രമത്തിനും ഇടയിൽ സൃഷ്ടിക്കപ്പെടുന്ന സംഘര്‍ഷവും അവതരിപ്പിക്കുന്നു. ഈ സൃഷ്ടികളുടെ പ്രത്യേകത, പുരുഷന്മാരുടെയും സ്ത്രീകളുടെയും ഇടങ്ങള്‍ - ഓരോ സ്ക്രീനിലും, ഒരു സ്ക്രീനിലും – കൃത്യമായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്നതാണ്.
എതിർദിശയിലുള്ള രണ്ടു സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന ‘സോളിലോക്വി’യില്‍(Soliloquy) നേഷാട്ട് അവതരിപ്പിക്കുന്ന കഥാപാത്രത്തെ നാം രണ്ടു വ്യത്യസ്ത നഗരങ്ങളിൽ കാണുന്നു. ഒന്ന് തുർക്കിയിലെ മാർഡിൻ, രണ്ടാമത്തേത് നെഷാത് വർഷങ്ങളായി താമസിക്കുന്ന ന്യൂയോർക്ക്. പതിനേഴര മിനിറ്റ് ദൈർഘ്യമുള്ള ഈ സൃഷ്ടിയിലെ ഭൂരിഭാഗം സമയത്തും നഗരങ്ങൾക്കിടയിൽ ആക്ഷൻ മാറിമാറി വരുന്നു. നേഷാട്ട് ഒരു സ്‌ക്രീനിൽ സജീവമാകുമ്പോൾ, മറ്റേ സ്ക്രീനില്‍ നിശ്ചലമാണ്. രണ്ടിലും ആര്‍ക്കിടെക്ച്ചറിന് വലിയ പ്രാധാന്യമുണ്ട്. ഒരു സ്ക്രീനില്‍ നേഷാട്ട് തുര്‍ക്കിയുടെ പ്രാചീനതയിലൂടെ നടക്കുന്നതും ഒരു മുസ്ലിം പള്ളി സന്ദർശിക്കുന്നതും, തുടര്‍ന്ന് കറുത്ത വസ്ത്രം ധരിച്ച മറ്റ് സ്ത്രീകളോടൊപ്പം ഒരു ചടങ്ങിൽ പങ്കെടുക്കുന്നതും നാം കാണുന്നു. മറ്റേ സ്ക്രീനില്‍ നേഷാട്ടിനെ നാം ന്യൂയോര്‍ക്കില്‍ കാണുന്നു. അവിടെ അവള്‍ ഒരു ക്രിസ്ത്യൻ പള്ളിയിലേക്ക് പോകുന്നു. രണ്ട് വ്യത്യസ്ത ലോകങ്ങൾക്കിടയിൽ മുന്നിലോട്ടും പിന്നിലോട്ടും നോക്കുന്ന കാഴ്ചക്കാരുടെ സ്ഥാനം നേഷാട്ടിന്റെ മാനസിക അവസ്ഥയെ പ്രതിധ്വനിപ്പിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു – ഭൂതകാലത്തിനും വർത്തമാനത്തിനും ഇടയില്‍ കുടുങ്ങിയ അവസ്ഥയും, സ്ത്രീത്വത്തിന്റെ പരമ്പരാഗത ഇസ്ലാമിക നിർവചനത്തിനുള്ളിൽ വ്യക്തിത്വം നഷ്ടപ്പെടുമോ എന്ന ഭയവും, ഒരു ആധുനിക ക്രിസ്ത്യൻ അധിഷ്ഠിത സമൂഹത്തിനുള്ളിൽ വേർപിരിയലിന്റെയും ഒറ്റപ്പെടലിന്റെയും അവസ്ഥയും. പാശ്ചാത്യ, പൗരസ്ത്യ ലോകങ്ങൾ തമ്മിലുള്ള വൈരുദ്ധ്യങ്ങൾ, സമകാലികവും പരമ്പരാഗതവുമായ അവസ്ഥകൾ, പ്രവാസവും തദ്ദേശീയവുമായ അനുഭവങ്ങൾ എന്നീ ദ്വന്ദ്വങ്ങളെ ഈ പ്രോജക്ഷനുകള്‍ അവതരിപ്പിക്കുന്നു.
അതേസമയം, ഇരുണ്ട ഗാലറി സ്ഥലത്തിന്റെ എതിർഭിത്തികളിൽ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുമ്പോൾ, കാഴ്ചക്കാര്‍ രണ്ട് ക്രമീകരണങ്ങൾക്കിടയിലാണ് – പാശ്ചാത്യം, പൌരസ്ത്യം എന്നിവ. ഇത് സ്ഥാനഭ്രംശത്തിന്റെ തോന്നൽ എടുത്തുകാണിക്കുന്നു. ഒരു രാജ്യത്ത് ജനിച്ച്, മറ്റൊരു രാജ്യത്ത് ജീവിച്ച്, രണ്ടിലും പെടാത്തതിന്റെ ഫലമായി അനുഭവപ്പെടുന്ന വാഞ്‌ഛയുടെയും സ്ഥാനഭ്രംശത്തിന്റെയും അവസ്ഥയെ ഈ പ്രൊജക്ഷനുകള്‍ ദൃശ്യവൽക്കരിക്കുന്നു.REPRESENTATIVE IMAGE | WIKI COMMONS
രാഷ്ട്രീയ തടവുകാരെന്ന നിലയിൽ സ്ത്രീകൾ നേരിടുന്ന ലൈംഗിക ചൂഷണത്തെയാണ് ‘ദി ഫ്യൂരി’(The Fury) എന്ന വീഡിയോ ഇൻസ്റ്റലേഷൻ അഭിസംബോധന ചെയ്യുന്നത്. ബലാത്സംഗം ഉൾപ്പെടെയുള്ള കഠിനമായ പീഡനങ്ങൾക്കും ലൈംഗികാതിക്രമങ്ങൾക്കും വിധേയരാകുന്ന പല സ്ത്രീകള്‍ക്കും ജയിലിൽ അനുഭവിക്കുന്ന ആഘാതത്തിൽ നിന്ന് വൈകാരികമായി കരകയറാൻ കഴിയുന്നില്ലെന്ന് പൊതുവെ അറിയപ്പെടുന്നു.
നേഷാട്ടിന്റേതിന് സമാനമായ രീതിയില്‍, കട്ടിയുള്ള ഐലൈനർ ധരിച്ച ഒരു സ്ത്രീ ഇടത് സ്‌ക്രീനിൽ ഇറാനിയൻ നൃത്തം അവതരിപ്പിക്കുന്നു. വലതു സ്‌ക്രീനിൽ പോലീസ് യൂണിഫോമിലുള്ള ഒരു പുരുഷൻ സിഗരറ്റ് വലിച്ചുകൊണ്ട് ക്യാമറയിലേക്ക് നേരിട്ട് നോക്കുന്നു, നമ്മെ വീക്ഷിക്കുന്നത് പോലെ. ഈ വിഭജനം, സംഭവങ്ങള്‍ ഒരേസമയം നടക്കുന്നതായി സൂചിപ്പിക്കുന്നുവെങ്കിലും കാഴ്ചക്കാരുടെ കാഴ്ചപ്പാടിന്റെ സ്ഥാനം അവരെ ബോധ്യപ്പെടുത്തുന്നു. സ്ത്രീ പുരുഷന് വേണ്ടി നൃത്തം ചെയ്യുന്നത് അവൾ നമുക്കുവേണ്ടി നൃത്തം ചെയ്യുന്നതുപോലെയാണ്, പുരുഷൻ നമ്മളെ നോക്കുമ്പോൾ അവളെയും നോക്കുന്നു. നോട്ടത്തിന്റെ വൈരുദ്ധ്യാത്മകത ആദ്യം തന്നെ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. നോക്കുന്നയാളുടെയും അവതാരകയുടെയും ഇടങ്ങൾ വേർതിരിച്ച് അടയാളപ്പെടുത്തിയിരിക്കുന്നു.
ഫ്രെയിം വികസിക്കുമ്പോള്‍, അവൾ വസ്ത്രം ഉപേക്ഷിച്ച്, പോലീസ് യൂണിഫോം ധരിച്ച ഒരു കൂട്ടം പുരുഷന്മാർ വൃത്താകൃതിയിൽ നില്‍ക്കുന്ന, ഉപേക്ഷിക്കപ്പെട്ട ഒരു വെയർഹൌസ് പോലുള്ള സ്ഥലത്ത് പ്രത്യക്ഷപ്പെടുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു പേർഷ്യൻ ഗാനം പശ്ചാത്തലത്തില്‍ കേള്‍ക്കാം. അവളുടെ നഗ്ന ശരീരത്തില്‍ ഗാനം പുരോഗമിക്കവേ നാം മുറിവുകള്‍ കാണുന്നു. എല്ലാ പുരുഷന്മാരും അവരുടെ സാമൂഹിക അധികാരത്തിന്റെ പ്രതിനിധാനമായ യൂണിഫോം ധരിച്ചിരിക്കുമ്പോൾ, സ്ത്രീ നഗ്നയാണ്. ഇത് അവളുടെ പ്രതിരോധമില്ലായ്മയെയും നിസ്സഹായതയെയും പ്രതിനിധീകരിക്കുന്നു.REPRESENTATIVE IMAGE | WIKI COMMONS
ഇറാനിയൻ ജയിലുകളിലെ ലൈംഗിക പീഡനങ്ങളുടെ ചരിത്രം അവതരിപ്പിക്കുമ്പോഴും തന്റെ വീഡിയോയിലെ സൈനിക യൂണിഫോമുകള്‍ ഒരു പ്രത്യേക രാജ്യത്തെ മാത്രം പ്രതിനിധീകരിക്കുന്നതല്ലെന്നും, ഇവര്‍ നാസികൾ, റഷ്യക്കാർ, ഇറാനിയൻ വിപ്ലവ ഗാർഡുകൾ എന്നിവരെ പോലെ അമേരിക്കക്കാരുമാകാമെന്ന് നേഷാട്ട് പറയുന്നു.
‘വുമണ്‍ വിത്തൌട്ട് മെന്‍’(Women without Men) എന്ന അവരുടെ ആദ്യ ഫീച്ചര്‍ സിനിമയിലും പല രീതിയിലുള്ള വൈരുധ്യങ്ങള്‍ കാണാം - ഇസ്ലാമും പാശ്ചാത്യലോകവും, സ്ത്രീത്വവും പുരുഷത്വവും, പൊതുജീവിതവും സ്വകാര്യ ജീവിതവും, പൗരാണികതയും ആധുനികതയും തമ്മിലുള്ള വൈരുധ്യങ്ങള്‍. ടെഹ്റാനില്‍ ജീവിക്കുന്ന നാല് സ്ത്രീകളുടെ അനുഭവങ്ങളിലൂടെ സംവിധായിക ഇസ്ലാമിക സമൂഹത്തിലെ സ്ത്രീകളുടെ അവസ്ഥ അവതരിപ്പിക്കുന്നു. ഇറാനിന്റെ വ്യത്യസ്ത സാമൂഹ്യാവസ്ഥയില്‍ നിന്ന് വരുന്നവരാണിവര്‍. 1953ല്‍ അമേരിക്കൻ പിന്തുണയുള്ള അട്ടിമറിയിലൂടെ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ഡോ. മൊഹമ്മദ് മൊസാദെഗിനെ(Mohammad Mossadegh) പുറത്താക്കി ഷാ അധികാരത്തിൽ തിരിച്ചെത്തിയ കാലമാണ് സിനിമയുടെ പശ്ചാത്തലം.
ഈ സിനിമയില്‍ ഫ്രെയിം പലപ്പോഴും വിഭജിച്ച രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ആകാശവും ഭൂമിയും ഒരേ ഫ്രെയിമില്‍ - ചക്രവാളം ഫ്രെയിമിനെ പകുതിയായി വിഭജിക്കുന്ന വൈഡ് ഷോട്ടുകള്‍ സിനിമയില്‍ ധാരാളമുണ്ട്. ഇത് കഥാപാത്രങ്ങളുടെ ത്രിശങ്കു അവസ്ഥയുമാണ് - സ്വർഗ്ഗത്തിനും ഭൂമിക്കും ഇടയിൽ, ജീവിതത്തിനും മരണത്തിനും ഇടയിൽ, സമാധാനത്തിനും പ്രക്ഷുബ്ധതയ്ക്കും ഇടയിലെ അവസ്ഥ. സിനിമയുടെ അവസാനത്തിൽ, ഫക്രിയുടെ മാന്ത്രിക തോട്ടത്തിൽ സുഖം പ്രാപിച്ച ശേഷം അഴുക്ക് റോഡിലൂടെ ടെഹ്റാനിലേക്ക് മടങ്ങുന്ന ഫെയ്‌സയുടെ ഒരു ഷോട്ട് ഉണ്ട്. ഇവിടെയും സ്ക്രീനിന്റെ പകുതിയോളം ആകാശവും മറ്റേ പകുതി ഭൂമിയുമാണ്. പാതി യഥാര്‍ത്ഥവും പാതി അയഥാര്‍ത്ഥവുമായ, അല്ലെങ്കില്‍ ആഗ്രഹിക്കുന്ന ലോകത്തിനും സമൂഹം അവരുടെ മേൽ അടിച്ചേൽപ്പിച്ച വ്യക്തിത്വത്തിനും ഇടയിലുള്ള അവസ്ഥയാണിത്.REPRESENTATIVE IMAGE | WIKI COMMONS
‘ടൂബ’(Tooba) എന്ന രണ്ടു ചാനല്‍ വീഡിയോ ഇൻസ്റ്റലേഷനും രണ്ട് വിപരീത സ്‌ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. ഖുറാനെ അടിസ്ഥാനമാക്കിയുള്ള ഈ സൃഷ്ടിയില്‍, പറുദീസയിലെ പുണ്യവൃക്ഷമായ ടൂബ, സമാധാനത്തിന്റെയും പ്രത്യാശയുടെയും പ്രതീകമാണ്. ഈ വൃക്ഷം അഭയവും അനുഗ്രഹങ്ങളും വാഗ്ദാനം ചെയ്യുന്നു. നേഷാട്ടിന്റെ വീഡിയോയിൽ ഒരു സ്ത്രീയെ ഒരു വലിയ മരത്തിന്റെ തടിയിലെ ദ്വാരത്തിൽ പ്രതിഷ്ഠിക്കുന്നു, ഇത് വൃക്ഷത്തിന്റെ ആത്മാവിനെ പ്രതീകപ്പെടുത്തുന്നു. ഒരു പർവതപ്രദേശത്ത് സ്ഥിതിചെയ്യുന്ന കല്ലുമതിലിനാല്‍ ചുറ്റപ്പെട്ട പൂന്തോട്ടത്തിലാണ് മരം സ്ഥിതിചെയ്യുന്നത്. ഒരു കൂട്ടം പുരുഷന്മാർ അടുക്കുമ്പോൾ സ്ത്രീ മരത്തിലേക്ക് അപ്രത്യക്ഷയാകുന്നു. സംഘർഷങ്ങളും വിപരീതങ്ങളും നേഷാട്ടിന്റെ കൃതികളിൽ കേന്ദ്രബിന്ദുവാണെങ്കിലും, ‘ടൂബ’യിൽ നരകവും സ്വർഗ്ഗവും അക്ഷരാർത്ഥത്തിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സ്വർഗ്ഗത്തിന്റെ വാഗ്ദാനത്താൽ നയിക്കപ്പെടുന്ന വ്യവസ്ഥിതിയില്‍ അക്രമവും സ്വേച്ഛാധിപത്യ പ്രവണതകളും എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് പരിശോധിക്കുന്നു. ഉട്ടോപ്യ, പ്രവാസം, ആത്മീയ, രാഷ്ട്രീയ മേഖലകൾ എന്നിവ തമ്മിലുള്ള സംഘര്‍ഷം പര്യവേക്ഷണം ചെയ്യുന്നു.
‘ടൂബ’ ഇറാനില്‍ ചിത്രീകരിക്കാനാണ് നേഷാട്ട് ആഗ്രഹിച്ചത്. പക്ഷെ, പല ശ്രമങ്ങള്‍ നടത്തിയിട്ടും, പല കാരണങ്ങളാല്‍ അതിന് സാധിച്ചില്ല. അതിന് കാരണം, രാജ്യത്ത് നിർമ്മിക്കുന്ന ഏതൊരു സിനിമയും, പ്രകടനവും, അല്ലെങ്കിൽ മറ്റ് കലാസൃഷ്ടിയും ഭരണകൂടത്തിന്റെ സാംസ്കാരിക മന്ത്രാലയം പരിശോധിക്കേണ്ടതുണ്ട്, ആ കൃതി ഭരണകൂടത്തെയോ അതിന്റെ പ്രത്യേക തരം രാഷ്ട്രീയവൽക്കരിക്കപ്പെട്ട ഇസ്ലാമിനെയോ വിമർശിക്കുന്നില്ലെന്ന് അവർക്ക് ബോധ്യപ്പെടണം. അപ്പോള്‍ മാത്രമേ പ്രദര്‍ശനാനുമതി ലഭിക്കൂ. തുടര്‍ന്ന് അമേരിക്കയിലെ ഭീകരാക്രമണം. ഇതൊക്കെയും അവരെ വളരെയധികം ഭയപ്പെടുത്തി. സ്വന്തം രാജ്യത്തോടുള്ള ഗൃഹാതുരത്വവും അവിടെ ഒരു സിനിമ ചിത്രീകരിക്കുന്നതിനോടുള്ള എല്ലാ റൊമാന്റിക് താത്പര്യങ്ങളും അതോടെ അവർക്ക് നഷ്ടപ്പെട്ടിരുന്നു. ‘ടൂബ’ മെക്സിക്കോയിലാണ് ചിത്രീകരിച്ചത്.
വളരെ കാലത്തിന് ശേഷം ‘ടൂബ’ ടെഹ്‌റാനിലെ സമകാലിക കലാ മ്യൂസിയത്തിൽ പ്രദര്‍ശിപ്പിക്കുകയുണ്ടായി. (മറ്റു സൃഷ്ടികള്‍ ഇറാനില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായില്ല). അതിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. എന്നാൽ നേഷാട്ടിന്റെ വിഷയങ്ങൾ സ്വാഭാവികമായും പ്രശ്‌നകരമാണ്, അതിനാൽ മിക്ക സൃഷ്ടികളും ഇറാനില്‍ പ്രദര്‍ശിപ്പിക്കില്ല.REPRESENTATIVE IMAGE | WIKI COMMONS
‘പാസ്സേജ്’ എന്ന സൃഷ്ടിയില്‍ വെളുത്ത തുണിയിൽ പൊതിഞ്ഞ ഒരു മൃതശരീരം ചുമന്നുകൊണ്ട് ഒരു കൂട്ടം പുരുഷന്മാര്‍ ഒരു കടല്‍ത്തീരത്തിലൂടെ നടക്കുന്നു. കറുത്ത പര്‍ദ്ദ ധരിച്ച ഒരു കൂട്ടം സ്ത്രീകൾ കൈകൾ കൊണ്ട് ഒരു ശവക്കുഴി കുഴിക്കുന്നു, അതിനടുത്ത് ഒരു കൊച്ചു പെണ്‍കുട്ടി വടികളും കല്ലുകളും ഉപയോഗിച്ച് കളിക്കുന്നു. ഒടുവിൽ, പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ഒരുമിച്ച് ഫ്രെയിം ചെയ്യാൻ ക്യാമറ സൂം ഔട്ട് ചെയ്യുന്നു. ഈ സമയത്ത്, പുരുഷന്മാർ മൃതദേഹം നിലത്ത് വയ്ക്കുന്നു. കുട്ടിയുടെ സമീപം തീ കത്തിക്കുകയും, പുരുഷന്മാരെയും സ്ത്രീകളെയും മൃതദേഹത്തെയും ചുറ്റി ഒരു കമാനം പോലെ തീ പടരുന്നു. മൊറോക്കോയില്‍ ചിത്രീകരിച്ച ഈ സൃഷ്ടി കളറിലാണ്. ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഈ സൃഷ്ടി. പ്രശസ്ത സംഗീതജ്ഞൻ ഫിലിപ് ഗ്ലാസ്സിന്റെതാണ് സംഗീതം.
ഈ സൃഷ്ടി വിലാപം, ദുരിതം, ജീവിതം, മരണം എന്നിവയെ കുറിച്ചാണ്. ആകാശം, ഭൂമി, അസ്തമയ സൂര്യന്‍, അഗ്നി എന്നിവയാണ് ദൃശ്യതലത്തില്‍. നന്മ, പുണ്യം, പാപം എന്നിവയാണ് ആശയങ്ങള്‍. അഗ്നി നാശത്തിന്റെയും പുനരുദ്ധാനത്തിന്റെയും പ്രതീകമാണ്.
“എനിക്ക് യഥാർത്ഥ കലാവിദ്യാഭ്യാസം ലഭിച്ചത് ആർട്ട് സ്കൂളിലെ പഠനത്തില്‍ നിന്നല്ല, മറിച്ച് സ്റ്റോർഫ്രണ്ടിൽ ജോലി ചെയ്ത വർഷങ്ങളിൽ നിന്നാണ്” – നേഷാട്ട് എപ്പോഴും പറയുന്ന കാര്യമാണിത്. ബിരുദം നേടിയ ശേഷം, നേഷാട്ട് കലയെ പൂർണ്ണമായും ഉപേക്ഷിച്ചു. പത്ത് വർഷത്തിന് ശേഷമാണ് കലാരംഗത്തേക്ക് തിരിച്ചുവരുന്നത്. മുൻ ഭർത്താവ് ക്യോങ് പാർക്ക് സ്ഥാപിച്ച സ്റ്റോർഫ്രണ്ട് ഫോർ ആർട്ട് ആൻഡ് ആർക്കിടെക്ചർ എന്ന സ്ഥാപനത്തിൽ അവര്‍ പത്ത് വർഷം ജോലി ചെയ്തു. ക്യൂറേറ്റോറിയൽ പ്രോഗ്രാമിൽ പാര്‍ക്കിനെ സഹായിച്ചു. കലയും വാസ്തുവിദ്യാ പരിപാടികളും അവതരിപ്പിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമായിരുന്നു സ്റ്റോർഫ്രണ്ട്. ഇത് വളരെ വൈവിധ്യപൂർണ്ണവും വാസ്തുവിദ്യയുടെ പ്രായോഗികവും സൈദ്ധാന്തികവുമായ പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ സമർപ്പിതവുമായിരുന്നു. കലാകാരന്മാർ, വാസ്തുശില്പികൾ, തത്ത്വചിന്തകർ, സാംസ്കാരിക വിമർശകർ, ചിലപ്പോൾ ശാസ്ത്രജ്ഞർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള മികച്ച ആളുകളെ അവര്‍ ഇക്കാലത്ത് പരിചയപ്പെട്ടു.
എണ്‍പതുകളുടെ മധ്യത്തിൽ നേഷാട്ട് താമസിച്ചിരുന്ന ഈസ്റ്റ് വില്ലേജിൽ വലിയ ആവേശമായിരുന്നു. ഗ്രാഫിത്തി, റാപ്പ് സംഗീതം, ബ്രേക്ക് ഡാൻസ് എന്നിവയാൽ രംഗം ഊര്‍ജ്വസ്വലമായിരുന്നു. ആൻഡി വാർഹോൾ(Andy Warhol), കീത്ത് ഹാരിംഗ്(Keith Haring), ഷാൻ മൈക്കൽ ബാസ്‌ക്വിയറ്റ്(Jean Michel Basquiat) തുടങ്ങിയ മികച്ച കലാകാരന്മാർ അവരുടെ പ്രവര്‍ത്തനത്തിന്റെ ഉന്നതിയിലായിരുന്നു. ഈ അണ്ടര്‍ഗ്രൗണ്ട് കലാരംഗവുമായി നേഷാട്ട് ബന്ധംപുലര്‍ത്തി. ഒടുവിൽ നേഷാട്ട് ന്യൂയോർക്ക് നഗരത്തിലെ അണ്ടര്‍ഗ്രൗണ്ട് രംഗത്തെ ഒരു പ്രധാന അംഗമായിരുന്ന ക്യോങ് പാർക്കിനെ(Kyong Park) വിവാഹം കഴിച്ചു. അദ്ദേഹമാണ് സ്റ്റോർഫ്രണ്ട് ഫോർ ആർട്ട് ആൻഡ് ആർക്കിടെക്ചർ എന്ന ചെറിയ ബദൽ ഇടം സ്ഥാപിച്ചത്.REPRESENTATIVE IMAGE | WIKI COMMONS
ഈ സാഹചര്യത്തിലാണ് നേഷാട്ട് കലാപ്രവര്‍ത്തനത്തിലേക്ക് തിരിച്ചുവരുന്നത്. ഭർത്താവും സ്റ്റോർഫ്രണ്ടുമായുള്ള അവരുടെ ബന്ധം പതിയെ അവസാനിച്ചു. നേഷാട്ടിന്റെ ഇറാനിയൻ സഹകാരികളിൽ ഒരാളായ ഷോജ അസാരിയുമായി(Shoja Azari) അവര്‍ പ്രണയത്തിലായി, ഇന്നും അവര്‍ ഒരുമിച്ച് പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്യുന്നു. അവരുടെ എല്ലാ വീഡിയോ അധിഷ്ഠിത സൃഷ്ടികളും ഫീച്ചർ സിനിമകളും ഷോജയുമായി സഹകരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
നമ്മുടെ ഭൂരിഭാഗം സിനിമകളും ആശയം അവതരിപ്പിക്കുന്നത് ആഖ്യാനം, സംഭാഷണങ്ങള്‍ എന്നിവയിലൂടെയാണ്. ഇവരുടെ ലക്ഷ്യം പ്രേക്ഷകരിലേക്ക് ‘വിവരങ്ങള്‍’ എത്തിക്കുക എന്നതാണ്. അതിനുള്ള നേരിട്ടുള്ളതും പലപ്പോഴും കാര്യക്ഷമവുമായ മാർഗങ്ങളാണിവ. എന്നാല്‍, സര്‍ഗധനരായ ചലച്ചിത്രകാരന്മാര്‍ സിനിമയ്ക്ക് മാത്രം സാധ്യമായ മാര്‍ഗങ്ങളിലൂടെയാണ് ആശയ വിനിമയം നടത്തുന്നത്. ഇതിലൂടെ പ്രേക്ഷകരില്‍ കൂടുതൽ സമ്പന്നവും ആഴമേറിയതുമായ അനുഭവം സൃഷ്ടിക്കാൻ കഴിയും.
സങ്കേതങ്ങളിലൂടെയാണ് സിനിമ പ്രേക്ഷകരുമായി സംവദിക്കുന്നത്. ഇതാണ് സിനിമയുടെ അനന്യമായ സ്വഭാവം. Shot composition, Camera angle, Camera movement, Focus, Mis-en-scene (Setting, Props, Costume & makeup, Lighting, Colour Pallette, Composition), Editing, Performance, Auditory elements, Editing, Narrative structure മുതലായവയാണ് സിനിമയുടെ സങ്കേതങ്ങള്‍. ലിംഗസമത്വം, സ്വത്വം, രാഷ്ട്രീയ വിപ്ലവം എന്നീ സങ്കീർണ്ണമായ വിഷയങ്ങള്‍ പര്യവേക്ഷണം ചെയ്യുന്ന സമ്പന്നവും, പാളികളുള്ളതുമായ ഒരു സിനിമ സൃഷ്ടിക്കുന്നതിന് നേഷാട്ട് സിനിമാറ്റിക് സങ്കേതങ്ങള്‍ വ്യത്യസ്തവും ഭാവനാത്മകമായും ഉപയോഗിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ വാൾട്ടർ ബസന്റിന്റെ(Walter Besant) ‘ദി ആര്‍ട്ട് ഓഫ് ഫിക്ഷന്‍’(The Art of Fiction) എന്ന പുസ്തകത്തില്‍ നിന്നുള്ള ഈ ഉദ്ധരണി പ്രസക്തമാണ്: “ In this art, as in the others, there is, and always will be, whatever has been done already, something new to discover, something new to express, something new to describe”.