TMJ
searchnav-menu
post-thumbnail

Outlook

അൽ അമീൻ: സത്യസാക്ഷ്യത്തിന്റെ സ്വാഭിമാനജിഹ്വ 

12 Oct 2024   |   6 min Read
അഡ്വ. മുഹമ്മദ് ദാനിഷ് കെ.എസ്‌

ദേശീയ പ്രസ്ഥാനത്തിന് ഇന്ധനമേകി, വാക്കുകളില്‍ അഗ്നി പടര്‍ത്തി, മലബാറിൽ ബ്രിട്ടീഷ് ഭരണത്തെ നേരിട്ട അൽ അമീൻ പത്രം പുറത്തിറങ്ങിയിട്ട് ഒക്ടോബർ 12 ന് നൂറ് വർഷങ്ങൾ പൂർത്തിയാകുന്നു.

ഇന്ത്യൻ സ്വാതന്ത്രസമര പ്രക്ഷോഭങ്ങൾക്ക് ചാലകശക്തിയായി കേരളത്തിന്റെ വീരപുത്രൻ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് കോഴിക്കോട് സ്ഥാപിച്ച 'അൽ അമീൻ' പത്രം ഒരു നൂറ്റാണ്ട് മുൻപ് ഇതേ തീയ്യതിയിലാണ് ആദ്യമായി പുറത്തിറങ്ങിയത്. രാഷ്ട്രീയ ഗുരുനാഥന്മാരായ മൗലാനാ മുഹമ്മദലിയും, മൗലാനാ അബുൽ കലാം ആസാദും അവരുടെ പത്രങ്ങളിലൂടെ ദേശീയപ്രസ്ഥാനത്തിന് കരുത്തേകിയ പത്രപ്രവർത്തന മാതൃക അൽ അമീനിലൂടെ മുഹമ്മദ് അബ്ദുറഹ്മാൻ മലബാറിലേക്ക് പകർത്തി. ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി സുധീരം നിലകൊണ്ട അൽ അമീന്റെ ആശയരൂപം രാജ്യരക്ഷാ നിയപ്രകാരം 1921-23 ൽ ജയിൽ വാസമനുഭവിക്കുന്ന കാലത്ത് തന്നെ അബ്ദുറഹ്മാന്റെ മനസിൽ നാമ്പിട്ടിരുന്നു. മുഹമ്മദ്‌ അബ്ദുറഹ്മാൻ മാനേജിങ് ഡയറക്ടറും, ടി ഹസ്സൻകോയമുല്ല അടക്കം ആറുപേർ ഡയറക്ടർമാരായും അൽ അമീൻ 1923 ഡിസംബറിൽ കമ്പനിയായി രജിസ്റ്റർ ചെയ്തു. 1924 ഒക്ടോബർ 12 നാണ് ആദ്യ പ്രതി പുറത്തിറങ്ങിയത്. 1924 സെപ്‌റ്റംബർ 14 ന് അൽ അമീനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള അബ്ദുറഹ്മാന്റെ പ്രസ്താവന പ്രകാശിതമായി. ശ്രീലങ്കയിലും ബര്‍മയിലും പോയി ഷെയര്‍ പിരിച്ചും മദിരാശി, തലശ്ശേരി, എറണാകുളം എന്നിവിടങ്ങളില്‍ നിന്ന് പഴയ അച്ചടി സാമഗ്രികള്‍ സംഘടിപ്പിച്ചുമാണ് അബ്ദുറഹ്മാൻ പത്രം തുടങ്ങിയത്. ഷെയറുകള്‍ വേണ്ടത്ര കിട്ടാത്തതിനെ തുടര്‍ന്ന് പൈതൃകമായി ലഭിച്ച ഭൂസ്വത്ത് പൂര്‍ണമായും വില്‍ക്കേണ്ടി വന്നു മുഹമ്മദ് അബ്ദുറഹ്മാന്. ആദ്യ പ്രതി പുറത്തിറങ്ങി പത്ത് ദിവസങ്ങൾ പിന്നിട്ട ശേഷമാണ് പൊലീസ് സൂപ്രണ്ടിന്റെ അനുമതി (NOC) അൽ അമീന് ലഭ്യമായത്.

കോൺഗ്രസ്സ് നേതാക്കളുടെ പ്രസ്താവനകളും ലഘുലേഖകളും അച്ചടിച്ചുകൊടുക്കാൻ പോലും മലബാറിൽ ഒരു പ്രസ്സും സന്നദ്ധമാകാത്ത കാലം. വിശ്വസ്തൻ എന്നർഥം വരുന്ന 'അൽ അമീൻ' എന്ന അറബിവാചകം മക്കയിൽ പ്രവാചകൻ മുഹമ്മദിന്റെ(സ) വിളിപ്പേരായിരുന്നു. പ്രവാചകന്റെ ജന്മദിനമായി വിശ്വസിക്കപ്പെടുന്ന നബിദിനത്തിൽ പുറത്തിറങ്ങിയ അൽ അമീനിൽ മഹാകവി വളളത്തോൾ നാരായണമേനോന്റെ ആശംസാ കവിതാശകലവുമുണ്ടായിരുന്നു.

REPRESENTATIVE IMAGE | WIKI COMMONS
'ശ്രീമചെങ്കഴലെന്നണച്ചതിളമേ-
ലിസ്‌ലാം മതത്തിൻ പിതാ-
വാ മംഗല്യദിനേ ജനിച്ച ശിശുവാം
പൊന്നോമനപ്പത്രമേ...'

അൽ അമീന്റെ ദൗത്യം കലാതിവർത്തിയായിരുന്നെങ്കിലും പ്രസാധകയാത്ര ഉയർച്ച താഴ്ചകളാൽ സമ്മിശ്രമായിരുന്നു. അച്ചടിച്ച ദിവസങ്ങളിലൊക്കെ ഒന്നുകിൽ കേസ് അല്ലെങ്കിൽ വാറണ്ട്, അതുമല്ലെങ്കിൽ ജപ്തി, ഒന്നുമില്ലെങ്കിൽ താക്കീത് എന്നതായിരുന്നു സ്ഥിതി. ആദ്യം ത്രൈവാരികയായി തുടങ്ങിയ അൽ അമീൻ ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് പുറത്തിറങ്ങിയിരുന്നത്. സിവിൽ നിയമലംഘനകാലത്ത് സമര വാർത്തകൾ പ്രചരിപ്പിക്കാനായി ദിനപത്രമായി മാറിയെങ്കിലും സാമ്പത്തിക പരാധീനതയിൽ വീണ്ടും പഴയ പടിയായി. പ്രസിദ്ധീകരിക്കപ്പെട്ട കാലത്തുടനീളം അൽ അമീൻ സാമ്പത്തിക കഷ്ടതകളാലും ബ്രിട്ടീഷ് കരിനിയമങ്ങളാലും ദയാരഹിതമായി വേട്ടയാടപ്പെട്ടെങ്കിലും, പത്രത്തിനും പത്രാധിപർ അബ്ദുറഹ്മാനും പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്ന് അണുവിട ചാഞ്ചല്യമായുണ്ടായില്ല.

പത്രവും പത്രാധിപരും വേർതിരിക്കാനാവാത്ത വിധം പരസ്പരം കലർന്നിരുന്നു. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന് കരുത്തേകുക, ഹിന്ദു-മുസ്ലിം ഐക്യം ഊട്ടിയുറപ്പിക്കുക, മുസ്ലിം സമുദായത്തെ സമുദ്ധരിക്കുക, പൊതുജീവിതം സംസ്കരിക്കുക മുതലായ ആദർശങ്ങളിൽ അൽ അമീൻ ദൗത്യപൂർണമായ ഇടപെടലുകൾ നടത്തി. മലബാർ കലാപാനന്തരം ബ്രിട്ടീഷ് മർദകഭരണം സമാനതകളില്ലാത്തവിധം അതിക്രൂരമായി  അടിച്ചമർത്തിയപ്പോൾ, സമൂഹമൈത്രിക്കും ദേശീയ മുന്നേറ്റത്തിനും സവിശേഷ ശ്രദ്ധ പതിപ്പിക്കേണ്ട സാഹചര്യമാണ് മലബാറിൽ ഉണ്ടായിരുന്നത്. 

മാപ്പിളമാരെ നാടുകടത്താനായി ആൻഡമാൻ സ്‌കീം എന്ന പേരിൽ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമത്തിനെ നഖശിഖാന്തം വിമർശിച്ചുകൊണ്ടുള്ള മുഖ ലേഖനവുമായി അൽ അമീൻ തുടക്കത്തിലേ രംഗത്തെത്തി. ഏറനാട്, വള്ളുവനാട് താലൂക്കുകളിലെ മാപ്പിളമാരെ മലബാറിൽ നിന്ന് ആയിരത്തിലേറെ നാഴികൾക്കപ്പുറമുള്ള ബംഗാൾ ഉൾക്കടലിലെ ദ്വീപ് സമൂഹങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതായിരുന്നു പദ്ധതി. അബ്ദുറഹ്മാനും അൽ അമീനും ആൻഡമാൻ സ്കീമിനെതിരെ നിരന്തരം ശബ്ദമുയർത്തി. സെൻട്രൽ അസംബ്ലി പ്രതിപക്ഷ നേതാവായിരുന്ന വിത്തൽഭായി പട്ടേലിനെ അബ്ദുറഹ്മാൻ നേരിട്ട് കണ്ട് പദ്ധതിയുടെ ആപത്തുകൾ ബോധ്യപ്പെടുത്തി വിഷയം അസംബ്ലിയിൽ ഉന്നയിപ്പിച്ചു. പിൽക്കാലത്ത് ആൻഡമാൻ സ്‌കീമിൽ നിന്ന് ബ്രിട്ടീഷ് ഗവണ്മെന്റ് പിന്തിരിയുന്നതിൽ ഈ ഇടപെടലുകൾ ശ്രദ്ധേയമാണ്.

പത്രപ്രവർത്തനം സമരായുധമായി കണ്ട അബ്ദുറഹ്മാൻ സംരംഭത്തിന്റെ മികവിലേക്കായി യോഗ്യരായ ബുദ്ധിജീവികളുടെയും സാഹിത്യകാരന്മാരുടെയും സഹകരണം തേടി. മലയാളഭാഷയിൽ പ്രാവീണ്യമുള്ള വിദ്വാൻ ടി കെ രാമൻ മേനോൻ പത്രാധിപർക്ക് ട്യൂട്ടറായി പത്രാധിപസമിതിയിൽ ഉൾപ്പെട്ടു. യുവജനങ്ങളെ വിദ്യാസമ്പന്നരും ദേശീയബോധമുള്ളവരുമാക്കാൻ യത്നിച്ച അൽ അമീൻ നാട്ടിൽ എല്ലായിടത്തും ആ പേരിൽ യുവജനസംഘങ്ങൾ രൂപവത്ക്കരിക്കുന്നതിന് പ്രോത്സാഹനം നൽകി. നിർഭയവും സത്യനിഷ്ഠവുമായ അൽ അമീന്റെ നിലപാടുകൾ യുവാക്കളിൽ സ്വാധീനം ചെലുത്തി.

പൊലീസ് ആക്ട് 144 നെ പരിഹസിച്ചുകൊണ്ട് അൽ അമീൻ എഴുതിയ 'പന്തീരിപന്ത്രണ്ട്' (12x12=144) എന്ന തലക്കെട്ടിൽ എഴുതിയ ലേഖനം അധികാരികളെ ചൊടിപ്പിച്ചു. പത്രം നിർത്തിക്കാൻ അവസരം കിട്ടിയ അധികാരികൾ പ്രസ്സ് ആക്ട് പ്രകാരം 2000 രൂപ കെട്ടിവെക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ അപ്പോൾ കണ്ണൂർ ജയിലിലായിരുന്ന അബ്ദുറഹ്മാൻ പണം കെട്ടിവെക്കാൻ വിസമ്മിതിക്കുക മാത്രമല്ല, 'ഗവൺമെന്റും പത്രങ്ങളും' എന്ന തലക്കെട്ടിൽ പത്ര സ്വാതന്ത്രത്തെ ഹനിക്കുന്ന ഗവണ്മെന്റിനെതിരെ ഒരു ലേഖനം അൽ അമീനിൽ പ്രസിദ്ധീകരണത്തിന് കൊടുക്കുകയും ചെയ്തു. ഇതോടെ കലിപൂണ്ട അധികാരികൾ 1930 ഓഗസ്റ്റ് 4ന് അൽ അമീൻ അടച്ചുപൂട്ടിച്ചു. അൽ അമീന്റെ നിരോധനത്തിൽ ദുഃഖം പ്രകടിപ്പിച്ച മാതൃഭൂമി, പത്രത്തിന്റെ സേവനങ്ങൾ എടുത്തു പറഞ്ഞുകൊണ്ടുള്ള കുറിപ്പ് പ്രസിദ്ധീകരിച്ചു.

എന്നാൽ പ്രസ്സ് ഓർഡിനൻസ് പിൻവലിക്കപ്പെട്ടതോടെ 1930 നവംബർ 20ന് അൽ അമീൻ പുനർജനിച്ചു. പത്രത്തിന്റെ സഹജസ്വഭാവം അടിവരയിടുന്നതായിരുന്നു തിരിച്ചുവരവ്. ആദ്യ ദിവസം തന്നെ നിരോധനത്തിന് കാരണമായ പ്രസ് ഓർഡിനൻസിസിനെ നിശിതമായി വിമർശിച്ച് പത്രം ഇങ്ങനെ എഴുതി, 'അടിമത്തത്തിൻ്റെ നിഴൽ വീഴാതെ നമ്മുടെ സമൂഹത്തിനും രാജ്യസേവനത്തിനും വേണ്ടി ഒരിക്കൽ കൂടി മുന്നോട്ടുപോകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്'. രണ്ടാം ദിവസം വിദേശ വസ്ത്രങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനവുമായി എത്തിയ പത്രം ദേശീയ മുന്നേറ്റത്തിന് ദിശാസൂചികയായിത്തീർന്ന് അധികാരികൾക്ക് തലവേദനയായി. സ്വാതന്ത്രത്തിന്റെ ശത്രുക്കൾ മാതൃരാജ്യത്തെ പിഴിഞ്ഞെടുത്ത് ഉല്പാദിപ്പിക്കുന്ന വിദേശ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കേണ്ടതിന്റെ അനിവാര്യത ഓർമ്മപ്പെടുത്തി എഴുതപ്പെട്ട ലേഖനം മലബാർ ജില്ലാ അധികാരികൾ ഗവർണർക്ക് റിപ്പോർട്ട് ചെയ്തു.

സാമ്പത്തിക പരാധീനതകളിൽ ഉഴലുമ്പോൾ തന്നെ അൽ അമീന്റെ കഴുത്ത് ഞെരിക്കാനായി ഗവണ്മെന്റ് പരസ്യങ്ങളും, കോടതി നോട്ടീസുകളും പത്രത്തിന് നിരാകരിക്കപ്പെട്ടു. ജില്ലാ ജഡ്ജ് ജെ.സി സ്റ്റുവർട്ട് അൽ അമീന് കോടതി നോട്ടീസുകൾ നൽകരുതെന്ന് മുൻസിഫുകൾക്ക് നിർദേശം നൽകി. മദ്രാസ് നിയമസഭയിൽ അൽ അമീന് പരസ്യങ്ങൾ നൽകപ്പെടാത്തതിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നതിനാൽ ഗവണ്മെന്റ് പിന്തിരിഞ്ഞു. ദേശീയ, അന്തർദേശീയ വാർത്തകളും, മലബാറിലെയും സമീപ പ്രദേശങ്ങളിലെയും വാർത്തകളും അൽ അമീനിൽ ഇടം പിടിച്ചു. ഫിജിയും സൗത്താഫ്രിക്കയും കെനിയയും പോലുള്ള ബ്രിട്ടീഷ് കോളനികളായ രാജ്യങ്ങളിലെ ദുരിതവും അവിടങ്ങളിലെ ജനകീയ മുന്നേറ്റങ്ങളും അൽ അമീൻ ശ്രദ്ധേയമായി റിപ്പോർട്ട് ചെയ്തു. പലസ്തീൻ പ്രശ്നം സമഗ്രമായി അവതരിപ്പിച്ചുകൊണ്ട് 'പലസ്തീന്റെ ഭാവി' എന്ന ലേഖനം ഒന്നാം പേജിൽ പ്രസിദ്ധീകൃതമായി.

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് | PHOTO: WIKI COMMONS
പൂർണ സ്വാതന്ത്ര്യത്തിൽ കുറഞ്ഞ ഒന്നിലും അൽ അമീൻ തൃപ്തി കണ്ടെത്തിയില്ല. അതിനാൽ ഗാന്ധി-ഇർവിൻ സന്ധി പത്രത്തിന് ഒരു താൽക്കാലിക ശമനം മാത്രമായിരുന്നു.

അസ്വാതന്ത്രവും അടിച്ചമർത്തലും സധൈര്യം എതിരിട്ട അൽ അമീൻ ബ്രിട്ടീഷ് ഭരണത്തിലെ രാജ്യാധിപനായ വൈസ്രോയിയെ വിമർശിക്കാൻ പോലും മുന്നോട്ടുവന്നു. 'ലോഡ് ഇർവിന്റെ ഭരണം പുതിയൊരധ്യായം എഴുതിച്ചേർത്തെന്നത് നിസ്സംശയമെങ്കിലും, ആ അധ്യായം രക്തം കൊണ്ടാണോ സ്വർണ്ണം കൊണ്ടാണോ എഴുതേണ്ടത് എന്ന് മാത്രമാണ് ചോദ്യം' എന്നെഴുതിയ പത്രം അചഞ്ചലമായ സാമ്രാജ്യത്വ വിരുദ്ധ നിലപാട് പ്രദർശിപ്പിച്ചു. ശേഷം ലോഡ് വെല്ലിങ്ടൺ ചുമതലയേറ്റപ്പോഴും, 'പുതിയ കപ്പിത്താൻ പഴയ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെങ്കിൽ ദേശീയ മുന്നേറ്റങ്ങളുടെ പാറയിൽ തട്ടി കപ്പൽ നീർച്ചുഴിയിൽ മുങ്ങും' എന്നുമെഴുതി.

രാജ്യത്തെ വിവിധയിടങ്ങളിലെ സ്വാതന്ത്ര്യ സേനാനികളെക്കുറിച്ചുള്ള കുറിപ്പുകളും ചിത്രങ്ങളും റിപ്പോർട്ട് ചെയ്യുന്നതിൽ അൽ അമീൻ ബദ്ധശ്രദ്ധ പുലർത്തി. ലാഹോർ ജയിലിലെ വെടിവെപ്പിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വായനക്കാരിൽ ബ്രിട്ടീഷ് വിരോധം ജ്വലിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. 1930 മെയ് 14 കോഴിക്കോട് ഉപ്പുകുറക്കാൻ പുറപ്പെട്ട അബ്ദുറഹ്മാനടക്കമുള്ള സംഘം ഭീകരമായ മർദനത്തിനിരയായി ജയിലിലടക്കപ്പെട്ടു. ജയിലിൽ നിന്നും അബ്ദുറഹ്മാൻ അൽ അമീനിൽ എഴുതിയ മുഖ ലേഖനത്തിന്റെ തലക്കെട്ട് 'ജിഹാദുൽ അക്ബർ' എന്നായിരുന്നു. സ്വാതന്ത്ര്യ സമരത്തിൽ അണിചേരേണ്ടതും ഗാന്ധിജിയുടെ കൈകൾക്ക് ശക്തി പകരേണ്ടതും മുസൽമാന്റെ കടമയാണെന്ന് ആ ലേഖനം ഉത്‌ബോധിപ്പിച്ചു.

കടക്കാരുടെയും കടപ്പത്രക്കാരുടെയും കേസുകൾ കൊണ്ട് പൊറുതിമുട്ടിയപ്പോൾ 1932ൽ അൽ അമീൻ അച്ചടി നിർത്തേണ്ടി വന്നു. കെട്ടിവെക്കാൻ കാശില്ലാതെ കോടതിയിൽ ഹാജരായ അബ്ദുറഹ്മാനെതിരെ നടപടിയെടുക്കാൻ ന്യായാധിപൻ കൃഷ്ണൻ നമ്പ്യാർ തയ്യാറായില്ല, പകരം ഒരു മാസത്തെ സമയം അനുവദിച്ചു. 'ഞാൻ ജയിലിലേക്ക്' എന്നൊരു കുറിപ്പ് എഴുതി ഓഫീസിൽ ഏല്പിച്ചിട്ടാണ് അബ്ദുറഹ്മാൻ കോടതിയിലേക്ക് പോയത്. തിരിച്ചെത്തിയപ്പോഴേക്കും പത്രം അച്ചടിച്ച് കഴിഞ്ഞിരുന്നു. മാറ്റി അച്ചടിക്കാൻ പേപ്പർ വാങ്ങാൻ പണമില്ലാത്തതിനാൽ അതേ കുറിപ്പോടെ പത്രം പിറ്റേന്ന് പുറത്തിറങ്ങി. വിവരങ്ങളറിഞ്ഞ അൽ അമീനെ സ്നേഹിക്കുന്നവർ സഹായങ്ങളുമായി മുന്നോട്ട് വന്നു. പിന്നീട് സാഹചര്യങ്ങൾ മെച്ചപ്പെട്ടപ്പോൾ ത്രൈവാരികയിൽ നിന്ന് ദിനപത്രമായി അച്ചടിക്കാനുള്ള അനുമതിക്കായി അബ്ദുറഹ്മാൻ ഗവണ്മെന്റിനെ സമീപിച്ചു. എന്നാൽ, അൽ അമീൻ മുസ്‌ലിംകൾക്കിടയിൽ കോൺഗ്രസ്സ് ആശയങ്ങൾ പ്രചരിപ്പിക്കുന്നു എന്ന കാരണത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് ആവശ്യം നിരാകരിച്ചു. 

സൈമൺ കമ്മീഷനെതിരെ നടന്ന പ്രക്ഷോഭങ്ങളിൽ അൽ അമീൻ വലിയ സംഭാവനകൾ നൽകി. സ്വയംഭരണത്തിന് രാജ്യം പ്രാപ്തമായോ എന്ന് പഠിക്കാൻ ദേശീയ നേതാക്കളെ ഉൾപ്പെടുത്താതെ രൂപീകരിച്ച സൈമൺ കമ്മീഷനെ ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനം അൽ അമീൻ ശിരസ്സാവഹിച്ചു. പത്രം എഴുതി, 'സ്വാതന്ത്ര്യത്തെ സ്നേഹിക്കുന്ന ഇന്ത്യക്കാരുടെ മുമ്പിലുള്ള ദൗത്യം ബ്രിട്ടീഷുകാരുടെ ഭീഷണികളിൽ ഭയപ്പെടാതിരിക്കലാണ്, അവരുടെ ചെറിയ വാഗ്ദാനങ്ങളിൽ തെറ്റിദ്ധരിക്കുകയുമരുത്'. രാജ്യത്തിൻറെ അഖണ്ഡതയും ഐക്യവും ഊട്ടിയുറപ്പിക്കാൻ പത്രം നിരന്തരം ഓർമ്മപ്പെടുത്തലുകൾ നടത്തി. ബ്രിട്ടീഷ് ഇന്ത്യയിലെയും നാട്ടുരാജ്യങ്ങളിലെയും ജനങ്ങളായി ഇന്ത്യക്കാരെ വേർതിരിക്കുന്നതിനെതിരെ ആദ്യമായി ശബ്ദമുയർത്തിയ പത്രം അൽ അമീൻ ആയിരിക്കും. നാട്ടുരാജ്യങ്ങളിൽ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാമെന്നുള്ള ഇന്ത്യൻ സ്റ്റേറ്റ് പ്രൊട്ടക്ഷൻ ബിൽ സെൻട്രൽ അസംബ്ലിയിൽ  വന്നപ്പോൾ അൽ അമീൻ അതിശക്തമായ എതിർപ്പുയർത്തി. ജനങ്ങളുടെ ആവലാതികൾ അറിയിക്കാനുള്ള ഏകമാർഗം രാഷ്ട്രീയ വേദികളാണെന്നും അത് നിഷേധിക്കുന്നത് കടുത്ത അനീതിയാണെന്നും പത്രം പ്രസ്താവിച്ചു. സമുദായങ്ങൾ തമ്മിലുണ്ടാകേണ്ട സൗഹാർദത്തെ പത്രം വലുതായിക്കണ്ടു. കണ്ണൂരിലെ എടക്കാട് തീയ്യ-മുസ്‌ലിം കലാപം ഉണ്ടായപ്പോൾ പത്രം ഇരു സമുദായങ്ങളിലെയും നേതാക്കളോട് ഒരുമിച്ചിരുന്ന് അഭിപ്രായവ്യത്യാസങ്ങൾക്ക് സൗഹാർദ്ദപരമായ പരിഹാരം കാണണമെന്ന് ആഹ്വാനം ചെയ്തു.

വിദ്യാസമ്പന്നർക്കിടയിലെ തൊഴിലില്ലായ്മയെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ട് പത്രം പ്രസ്താവിച്ചു, 'രാജ്യത്ത് നിന്നുള്ള പണമെല്ലാം ഉദ്യോഗസ്ഥർക്ക് നൽകുന്ന അതിരുകടന്ന ശമ്പളത്തിൽ ധൂർത്തടിക്കുന്നു. തൊഴിലില്ലാത്തവരുടെ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കാൻ പോലും ഈ ഉദ്യോഗസ്ഥർ തയ്യാറല്ല'. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ മലയാളത്തിൽ അച്ചടിക്കാൻ ഒരു അച്ചടിശാലയും ധൈര്യപ്പെടാത്ത കാലത്ത് അൽ അമീൻ അതു ചെയ്തു എന്നത് മാതൃകാപരമായ സഹവർത്തിത്വത്തെ സൂചിപ്പിക്കുന്നതാണ്.

നിലനിന്ന കാലത്തെ പ്രശ്നങ്ങളോട് സംവദിക്കുന്നതിലും ജനകീയ അംഗീകാരം നേടുന്നതിലും അൽ അമീൻ അവിസ്മരണീയമായ പത്രധീരത പ്രദർശിപ്പിച്ചു. വട്ടമേശ സമ്മേളനങ്ങൾ സ്വാതന്ത്ര്യ മുന്നേറ്റങ്ങളുടെ ആവേശം കെടുത്തി എന്ന് പറയാൻ അൽ അമീൻ മടിച്ചില്ല. ഇന്ത്യൻ തൊഴിലാളികളെ വിദേശ രാജ്യങ്ങളിലേക്കയച്ചുള്ള തൊഴിൽ ചൂഷണവും അൽ അമീന് വിഷയമായി. 'ഇന്ത്യൻ കറവപ്പശു' എന്ന പേരിൽ ഈ മുതലെടുപ്പിനെ പത്രം തുറന്നു കാട്ടി. മമ്പുറം റെസ്റ്റോറേഷൻ കമ്മിറ്റി പ്രക്ഷോഭം, മാപ്പിള ഔട്റേജസ് ആക്ട് പിൻവലിക്കൽ, ഹിച്ച്കോക്ക് പ്രതിമ  തുടങ്ങിയ അബ്ദുറഹ്മാന്റെ രാഷ്ട്രീയ പ്രചാരണ സങ്കേതങ്ങളായിരുന്ന വിഷയങ്ങൾക്ക് അൽ അമീൻ ദൃശ്യത കൊടുത്തു. കേരളത്തിലെ നാളികേര കർഷകരുടെ കാര്യത്തിൽ സിംലയിൽ നടന്ന വിള ആസൂത്രണ സമ്മേളനത്തിൻ്റെ നിസ്സംഗതയ്‌ക്കെതിരെ പത്രം ശക്തമായി പ്രതിഷേധിച്ചു. 'ദ്വീപ് ക്ലാർക്കിന്റെ കൈക്കൂലിക്കാര്യം' എന്ന പേരിൽ ദ്വീപുകാരെ ചൂഷണം ചെയ്ത ഉദ്യോഗസ്ഥനെതിരെ പത്രം തിരിഞ്ഞു, വൈകാതെ വിഷയത്തിൽ പരിഹാരവുമുണ്ടാക്കി. സമൂഹത്തിലെ ചില വിഭാഗങ്ങളുടെ എതിർപ്പ് ഏറ്റുവാങ്ങാൻ എപ്പോഴും വിധിക്കപ്പെട്ടിരുന്നെങ്കിലും അൽ അമീനോ അതിന്റെ പിന്നിൽ പ്രവർത്തിച്ചവരോ അതൊന്നും കാര്യമാക്കിയില്ല.

1921ലെ കലാപാനന്തരം മാപ്പിള സമൂഹത്തിന്റെ പുനരധിവാസത്തിനും അവരെ സ്വാതന്ത്ര്യ സമരത്തിൻ്റെ മുൻനിരയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും അൽ അമീന്റെ സേവനങ്ങൾ ചരിത്ര പ്രധാന്യമുള്ളതാണ്. ഉത്തമനായ വിശ്വാസിയായിരുന്ന അബ്ദുറഹ്മാൻ തന്റെ രാജ്യത്തെയും സമുദായത്തെയും ഒരു പോലെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു. എന്നാൽ മതരാഷ്ട്രവാദത്തോടോ, സമുദായികരാഷ്ട്രീയത്തോടോ എതിർപ്പുയർത്താൻ മടികാണിച്ചുമില്ല. സാമ്രാജ്യ വിരോധവും ദേശീയബോധവും ഒരു പോലെ പ്രസരിപ്പിച്ച അൽ അമീൻ രണ്ടാം ലോകമഹായുദ്ധ പശ്ചാത്തലത്തിൽ 'യുദ്ധവും കോൺഗ്രസ്സും' എന്ന ലേഖനം പ്രസിദ്ധീകരിച്ചതോടെ 1939 സെപ്തംബർ 28ന് സമ്പൂർണമായി നിരോധിക്കപ്പെട്ടു. ലേഖനം യുദ്ധവിരുദ്ധ നിലപാടായതിനാൽ ജില്ലാ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ട ഖേദപ്രകടനക്കുറിപ്പ് നൽകാൻ അൽ അമീൻ തയ്യാറായില്ല. വൈകാതെ പത്രാധിപൻ അബ്ദുറഹ്മാൻ ദീർഘവർഷങ്ങൾ ജയിലിലാവുകയും സ്വാതന്ത്ര്യപ്പുലരിക്ക് മുൻപ് അകാലത്തിൽ വിടവാങ്ങുകയും ചെയ്തതോടെ അൽ അമീൻ ഐതിഹാസികമായ ഓർമ്മയായി മാറി. പുറത്തിറങ്ങിയ പ്രതികളിലെല്ലാം പത്രത്തിന്റെ മുദ്രാവചനം ഒന്നാം പേജിൽ പേരിനൊപ്പം ചേർത്താണ് അൽ അമീൻ പുറത്തിറങ്ങിയിരുന്നത്. അതൊരു ഖുർആൻ വചനമായിരുന്നു.

'സത്യവിശ്വാസികളേ, നിങ്ങള്‍ സത്യത്തിന് സാക്ഷ്യം വഹിക്കുന്നവരായിരിപ്പിൻ.
അത് നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ, അത് നിങ്ങള്‍ക്ക് തന്നെയോ എതിരായാലും ശരി'.



(സുപ്രീം കോടതിയിലും ഹൈക്കോടതിയിലും അഭിഭാഷകനും യൂത്ത് കോൺഗ്രസ്സ് നേതാവുമാണ് ലേഖകൻ)

#outlook
Leave a comment