TMJ
searchnav-menu
post-thumbnail

Outlook

യൂറോപ്പിന്റെ ശത്രുവായി മാറുന്ന അമേരിക്ക 

18 Feb 2025   |   4 min Read
കെ പി സേതുനാഥ്

'കിലുക്കം' സിനിമയിലെ വില്ലന്റെ മുന്നിൽ പെട്ടുപോയ ജഗതിയുടെ കഥാപാത്രത്തിന്റെ സ്ഥിതിയാണ് യൂറോപ്പിന്റെ ഇപ്പോഴത്തെ അവസ്ഥയെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയ ശേഷമുള്ള യൂറോപ്പിന്റെ സ്ഥിതിയാണ് പറയുന്നത്. ജഗതിയുടെ ഭാഷ വില്ലന് തിരിയാത്തത് പോലെ ട്രംപിന്റെ ഭാഷയും യൂറോപ്യൻ നേതാക്കൾക്ക് മനസ്സിലാവുന്നില്ല. അതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു മ്യൂണിക് സുരക്ഷാ കോൺഫറൻസ് തുടങ്ങുന്നതിന് തൊട്ടുമുൻപ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി ട്രംപ് നടത്തിയ ഒന്നര മണിക്കൂർ നീണ്ട ടെലിഫോൺ സംഭാഷണം. മുഖമടച്ചുള്ള അടിയായിരുന്നു അത്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും, റഷ്യയും സൗദി അറേബ്യയിൽ വച്ച് ചർച്ച നടത്തുമെന്ന് ഈ ടെലിഫോൺ സംഭാഷണത്തിൽ തീരുമാനമായി. യൂറോപ്പിനും, യുക്രെയ്നും തൽക്കാലം ഈ ചർച്ചകളുടെ ഭാഗമല്ലെന്നും വ്യക്തമായി. ചുരുക്കത്തിൽ ട്രംപും, പുടിനും കൂടി തീരുമാനിക്കും. യൂറോപ്പും, യുക്രെയ്നും ഇരു കൈകളും നീട്ടി ആ തീരുമാനം സ്വീകരിക്കണം. അതോടെ മ്യൂണിക് സുരക്ഷാ കോൺഫറൻസ് ഏതാണ്ട് ആവിയായി. അന്താരാഷ്ട്ര ബന്ധങ്ങളുടെ കാര്യത്തിൽ യൂറോപ്പിന്റെ ശക്തിയും, സ്വാധീനവും, പ്രൗഢിയും വിളിച്ചോതുന്ന സുപ്രധാന വേദിയാണ് മ്യൂണിക് സുരക്ഷാ കോൺഫറൻസ്. അതിനെയാണ് ഒറ്റ ഫോൺ വിളിയിലൂടെ ട്രംപ് ഇല്ലാതാക്കിയത്. രണ്ടാം ലോക യുദ്ധശേഷം ഉരുത്തിരിഞ്ഞ ആഗോള ശാക്തിക വാസ്തുഘടനയുടെ കടക്കൽ കത്തി വയ്ക്കുന്ന സമീപനമാണ് ട്രംപ് സ്വീകരിക്കുന്നതെന്ന യൂറോപ്യൻ നേതാക്കളുടെ കൂട്ടവിലാപമൊന്നും ട്രംപിനെ ബാധിക്കുന്നില്ല.

വാൻസിന്റെ പ്രസംഗം

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ യൂറോപ്പിനെ പൂർണ്ണമായും അവഗണിക്കുന്നതിനൊപ്പം തന്നെ പ്രധാനമാണ് യൂറോപ്പിലെ രാഷ്ട്രീയ സാഹചര്യങ്ങളെ പറ്റി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നടത്തിയ പരാമർശങ്ങളും. അതും മ്യൂണിക് കോൺഫറൻസ് നടക്കുന്ന വേളയിൽ. യൂറോപ്പിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയ കക്ഷികൾ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾ അതേ പോലെ ഏറ്റു പറയുകയായിരുന്നു വാൻസ്‌. ജർമ്മനിയിൽ നടത്തിയ പ്രസംഗത്തിലൂടെ വാൻസ്‌ തന്റെ പ്രേക്ഷകരെ അപമാനിക്കുകയാണ് ചെയ്തതെന്ന് ഫിനാൻഷ്യൽ ടൈംസ് വിലയിരുത്തി. "അദ്ദേഹത്തിന്റെ പ്രസംഗം അതിശയകരമായി തിരിച്ചടിച്ചു, അമേരിക്ക തന്നെ ഇപ്പോൾ യൂറോപ്പിന് ഭീഷണിയാണെന്ന് നിരവധി ശ്രോതാക്കളെ അത് ബോധ്യപ്പെടുത്തി," എഫ്‌ടി പറഞ്ഞു. "യൂറോപ്യൻ ജനാധിപത്യത്തിനു നേരെയുള്ള നേരിട്ടുള്ള ആക്രമണമായി" അതിനെ ഒരു ജർമ്മൻ നേതാവ് വിലയിരുത്തിയതായി മറ്റൊരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

"ഇപ്പോൾ വളരെ വ്യക്തമാണ്, യൂറോപ്പ് ഒറ്റയ്ക്കാണ്," യൂറോപ്പിലെ ഒരു മുതിർന്ന നയതന്ത്രജ്ഞൻ പറയുന്നു. അമേരിക്കയെ ഇപ്പോൾ ഒരു എതിരാളിയായി കാണുന്നുണ്ടോ ചോദ്യത്തിന് അതെ എന്നാണ് ഉത്തരമെന്ന് അദ്ദേഹം മറുപടി നൽകി.

ജെ ഡി വാൻസ് | PHOTO: WIKI COMMONS
"അതായത്, അമേരിക്കയുമായുള്ള ബന്ധം 'അപകടരഹിതമാക്കുക', അമേരിക്കയെ അപകടകരമായി ആശ്രയിക്കുന്ന മേഖലകൾ കണ്ടെത്തി അവയെ ഒഴിവാക്കുക എന്നീ വേദനാജനകമായ പ്രക്രിയ യൂറോപ്പ് ഇപ്പോൾ ആരംഭിക്കണം," എന്ന് എഫ് ടി റിപ്പോർട്ട് പറയുന്നു. തന്റെ ആദ്യ ഊഴത്തിലും 2024ലെ പ്രചാരണത്തിലും മറ്റുള്ള രാജ്യങ്ങൾ അമേരിക്കയെ വേണ്ടത്ര ബഹുമാനിക്കുന്നില്ലെന്ന് ട്രംപ് നിരന്തരം പറഞ്ഞിരുന്നു.

സൗദി ചർച്ചയുടെ മുന്നോടി

യൂറോപ്പ് സ്വന്തം സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ കൂടുതൽ നിക്ഷേപം നടത്തുകയും യുക്രെയ്നിന്റെ സുരക്ഷാ ഉറപ്പാക്കുന്നതിൽ മുന്നിട്ടിറങ്ങുകയും ചെയ്യുമെന്ന് അമേരിക്ക-റഷ്യ ചർച്ചകൾക്ക് മുന്നോടിയായി പാരീസിൽ ചേർന്ന യൂറോപ്യൻ നേതാക്കളുടെ അടിയന്തര യോഗം തീരുമാനിച്ചതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സമാധാനം ഉറപ്പാക്കാൻ വാഷിംഗ്ടണുമായുള്ള സഹകരണം നിർണായകമായി തുടരുമെന്നും അവർ പറഞ്ഞു. സൗദി അറേബ്യയിൽ ചേരുന്ന അമേരിക്ക-റഷ്യ യോഗത്തിൽ യൂറോപ്യൻ സഖ്യകക്ഷികളെയും യുക്രെയ്‌നെയും ഒഴിവാക്കിയതിനെ തുടർന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് യൂറോപ്യൻ ശക്തികളുടെ അടിയന്തര യോഗം വിളിച്ചത്.

"യൂറോപ്പ് തയ്യാറാണ്, മുന്നോട്ട് വരാൻ തയ്യാറാണ്," യോഗത്തിന് ശേഷം നാറ്റോ മേധാവി മാർക്ക് റുട്ടെ X-ൽ പറഞ്ഞു. "യുക്രെയ്നിന് സുരക്ഷാ ഗ്യാരണ്ടികൾ നൽകുന്നതിൽ നേതൃത്വം നൽകുക. ഞങ്ങളുടെ സുരക്ഷയിൽ കൂടുതൽ നിക്ഷേപിക്കാൻ തയ്യാറാണ്, തയ്യാറാണ്." ഡച്ച് പ്രധാനമന്ത്രി ഡിക്ക് ഷൂഫിലിന്റെ അഭിപ്രായത്തിൽ "യൂറോപ്പിന്റെ സുരക്ഷയ്ക്കായി ഈ നിർണായക സമയത്ത് നമ്മൾ യുക്രെയ്നിന് പിന്നിൽ നിലകൊള്ളുന്നത് തുടരണം." "ഏത് കരാറും സംരക്ഷിക്കുന്നതിന് യൂറോപ്പ് ഒരു സംഭാവന നൽകേണ്ടിവരും, അമേരിക്കക്കാരുമായുള്ള സഹകരണം അത്യാവശ്യമാണ്," അദ്ദേഹം പറഞ്ഞു.

European leaders gather for emergency meeting after Trump shuts them out of  Ukraine talksREPRESENTATIVE IMAGE | WIKI COMMONS
യൂറോപ്പിലെ നേതാക്കളുടെ ഈ പ്രതികരണങ്ങളിൽ വലിയ കാര്യമില്ലെന്ന വിലയിരുത്തലാണ് പൊതുവെ കാണാനാവുക. റഷ്യയുമായുള്ള ചർച്ചയുടെ കാര്യത്തിൽ യുക്രെയ്‌നിനെയും, യൂറോപ്യൻ സഖ്യ കക്ഷികളെയും ട്രംപ് ഞെട്ടിച്ചതിന്റെ ജാള്യത ഒഴിവാക്കുന്നതിനുള്ള ശ്രമമാണ് മാക്രോണും കൂട്ടരും നടത്തുന്നതെന്നാണ് ഒരു അനുമാനം. അമേരിക്കയുടെ തീരുമാനത്തെ യൂറോപ്യൻ രാജ്യങ്ങൾ ഏതു നിലയിൽ കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

യുക്രെയ്നിലേക്ക് ബ്രിട്ടിഷ് സൈന്യത്തെ സമാധാന സേനയായി അയയ്ക്കാൻ തയ്യാറാണെന്ന് പറഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, യൂറോപ്യൻ രാജ്യങ്ങൾക്ക് അമേരിക്കയുടെ സുരക്ഷാ പ്രതിബദ്ധത ഉണ്ടായിരിക്കണമെന്ന് തിങ്കളാഴ്ച പറഞ്ഞു. എന്നാൽ, ഈ പ്രതിബദ്ധത പഴയതു പോലെ ഉണ്ടാവില്ലെന്നാണ് ട്രംപ് പ്രത്യക്ഷമായും പരോക്ഷമായും പറയുന്നത്. ട്രംപിന്റെ യുക്രെയ്ൻ പ്രതിനിധി കീത്ത് കെല്ലോഗ് ബുധനാഴ്ച മുതൽ യുക്രെയ്ൻ സന്ദർശിക്കും. കീവിന്റെ പങ്കാളിത്തമോ അറിവോ ഇല്ലാതെയുള്ള ഒരു സമാധാന കരാറുകളും തന്റെ രാജ്യം ഒരിക്കലും അംഗീകരിക്കില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പറഞ്ഞു.

എംബിഎസ് കൂടിക്കാഴ്ച 

ചൊവ്വാഴ്ച സൗദി അറേബ്യയിൽ മുതിർന്ന യുഎസും റഷ്യൻ ഉദ്യോഗസ്ഥരും തമ്മിലുള്ള ചർച്ചകൾക്ക് മുന്നോടിയായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തിങ്കളാഴ്ച റിയാദിൽ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, ചർച്ചാ സംഘത്തിലെ അംഗവുമായ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്‌സ്, മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും ക്രെംലിൻ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷാകോവുമാണ് ചർച്ചയിൽ പങ്കെടുക്കുന്നവർ. റഷ്യൻ-അമേരിക്കൻ ബന്ധങ്ങളുടെ അലകും പിടിയും പുനഃസ്ഥാപിക്കുന്നതിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ക്രെംലിൻ പ്രതികരിച്ചപ്പോൾ 
സമാധാന ചർച്ചകൾക്ക് റഷ്യക്കാർ എത്രത്തോളം ഗൗരവം നൽകുമെന്ന് ഈ സംഭാഷണം നിർണ്ണയിക്കുമെന്ന് റൂബിയോയുടെ വക്താവ് ടാമി ബ്രൂസ് പറഞ്ഞു.

U.S., Russia Talks in Saudi Arabia Set to Go Beyond Ukraine - The New York  TimesREPRESENTATIVE IMAGE | WIKI COMMONS
"യുഎസ്-റഷ്യ ബന്ധം ലോകത്തിന് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു," ഉഷാകോവ് പറഞ്ഞതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. "നമുക്ക് സംഭാഷണം നടത്താം, നമ്മുടെ രാജ്യങ്ങൾക്കും, മറ്റ് രാജ്യങ്ങൾക്കും, ആഗോള സമൂഹത്തിനും ഏറ്റവും മികച്ച പരിഹാരം കണ്ടെത്താം," അദ്ദേഹം പറഞ്ഞു.

യൂറോപ്പിന്റെ സാന്നിധ്യമില്ലാതെ അമേരിക്കയും, റഷ്യയും യുക്രെയ്ൻ വിഷയത്തിൽ ഒത്തുതീർപ്പിൽ എത്തുകയാണെങ്കിൽ നിലവിലുള്ള ആഗോള ശാക്തികബന്ധങ്ങളിൽ അത് ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കുമെന്ന കാര്യത്തിൽ തർക്കമില്ല. അന്താരാഷ്ട്ര ബന്ധങ്ങളിൽ മാത്രമല്ല യൂറോപ്പിലെ ആഭ്യന്തര നയങ്ങളിലും അത് നിർണ്ണായകമാവുമെന്ന വിലയിരുത്തലുകൾ തള്ളിക്കളയാൻ പറ്റില്ല. അതിന്റെ അനുരണനങ്ങൾ യൂറോപ്പിൽ മാത്രമായി ഒതുങ്ങി നിൽക്കുമെന്നും കരുതാനാവില്ല. യൂറോപ്പിന്റെ ശത്രുപക്ഷവുമായി അമേരിക്ക നിലയുറപ്പിക്കുന്നതിനുള്ള സാധ്യതകൾ ഒരിക്കലും വിഭാവനം ചെയ്യാൻ പറ്റില്ലെന്ന തീർച്ചകളെയാണ് ട്രംപിന്റെ ഒറ്റ ഫോൺ സംഭാഷണം സംശയത്തിലാക്കുന്നത്. അതിന്റെ പിന്നിലുള്ള കാരണങ്ങളും, ഭവിഷ്യത്തുകളും കൂടുതൽ വിശദമായ പരിശോധന ആവശ്യപ്പെടുന്നു.





#outlook
Leave a comment