TMJ
searchnav-menu
post-thumbnail

Outlook

അപൂർവങ്ങളിൽ അപൂർവമായതിനെ അപൂർണമാക്കുന്ന വധശിക്ഷ

22 Jan 2025   |   5 min Read
ഗൗതം വിഷ്ണു എൻ

ഷാരോൺ വധക്കേസിന്റെ വിധി വന്നതിനു ശേഷമുള്ള നമ്മുടെ സമൂഹത്തിന്റെ ആഹ്ളാദ അലയൊലികൾ ഇനിയും അവസാനിച്ചിട്ടില്ല. ഗ്രീഷ്മക്ക് ഇവിടെ നൽകിയ ശിക്ഷ കൂടുതലാണ് എന്നു പറയുന്നവർ മനുഷ്യരല്ലെന്ന് പോലും ചാപ്പ കുത്തപ്പെടുന്ന ഈ സമയത്തും ചിലതെല്ലാം പറയാതെ വയ്യ.

ലോകത്തെ 111 രാജ്യങ്ങൾ നിരോധിച്ചിട്ടുള്ളതാണ് വധശിക്ഷ. ആ കൂട്ടത്തിൽ ഇന്ത്യയില്ല എന്നത് തന്നെയാണ് ഈ ലേഖനത്തിന്റെ അടിസ്ഥാനവും. പൂർണമായും വധശിക്ഷ എടുത്തു കളയാൻ ഇന്ത്യ തയ്യാറായിട്ടില്ലെങ്കിൽ കൂടിയും ഏകദേശം അര നൂറ്റാണ്ട് മുൻപ് തന്നെ വധശിക്ഷക്ക് വിധിക്കുന്നത് നിയന്ത്രിക്കപ്പെടണം എന്ന ചിന്താഗതിയോടെ നമ്മുടെ പരമോന്നത നീതിപീഠം 'അപൂർവങ്ങളിൽ അപൂർവമായ' കേസുകൾക്ക് മാത്രമേ ഒരാളെ വധശിക്ഷയ്ക്ക് വിധിക്കാനാവൂ എന്ന് ബച്ചൻ സിംഗ് കേസിൽ വിധിയെഴുതി.

പിന്നീട് മച്ഛി സിംഗ് കേസിൽ ഒരു കൊലപാതകം അപൂർവങ്ങളിൽ അപൂർവമാകാൻ ഇടവരുത്തുന്ന ചുറ്റുപാടുകൾ എന്തെല്ലാമാണെന്നും ഇതേ നീതിപീഠം വ്യക്തമാക്കിയിട്ടുള്ളതാണ്. അതു പ്രകാരം,  ഒരു കൊലപാതകം ചെയ്യാൻ പ്രതി സ്വീകരിച്ച വഴി എത്രത്തോളം ക്രൂരവും മനുഷ്യത്വരഹിതവുമാണെന്നും, ആ കൃത്യം കൊണ്ട് അയാൾക്കുണ്ടാകുമായിരുന്ന പ്രയോജനമെന്താണെന്നും, ഒന്നിൽ കൂടുതൽ കൊലകൾ നടത്തി ഒരു കൊലപാതക പരമ്പര തന്നെയവിടെ സൃഷ്ടിച്ചിട്ടുണ്ടോ എന്നും ഇരയുടെ വ്യക്തിത്വം എന്തായിരുന്നുവെന്നും, ആ കൃത്യം സമൂഹത്തിലുണ്ടാക്കുന്ന പ്രതിഫലനം എന്താണെന്നുമെല്ലാം പരിഗണിച്ചാണ് ഒരു കൊലപാതകം അപൂർവങ്ങളിൽ അപൂർവമാണോ എന്ന്  തീരുമാനിക്കേണ്ടതെന്ന സുപ്രീംകോടതിയുടെ വാക്കുകൾ ഇന്നും നമ്മുടെ നീതിന്യായ വ്യവസ്ഥ പിന്തുടർന്നു പോരുന്നു എന്നാണ് പറയപ്പെടുന്നത്.

Powers and functions of the Supreme Court - iPleadersREPRESENTATIVE IMAGE | WIKI COMMONS
എന്നാൽ, ഈ പറഞ്ഞ അഞ്ചു കാര്യങ്ങളും കോടതിക്ക് തന്നെ വിവേചനാധികാരം വേണ്ടതിലധികം നൽകുന്നത് കൊണ്ടു തന്നെ, തന്റെ മുൻപിൽ വരുന്ന എല്ലാ കൊലപാതക കേസുകളും അപൂർവങ്ങളിൽ അപൂർവം തന്നെയാണ് എന്നൊരു ന്യായാധിപൻ മുൻപേ കൂട്ടി തീരുമാനമെടുത്ത് വിധിയെഴുതാൻ ഇരുന്നാലും അതിനെ തിരുത്താൻ സാധിക്കില്ല എന്നത് തന്നെയാണ് അപൂർവങ്ങളിൽ അപൂർവമായതിനെ അപൂർണമാക്കുന്നത്.  ആ വാചകം സാധൂകരിക്കത്തക്ക രീതിയിലാണ് ഷാരോൺ വധക്കേസ് ഒന്നാം പ്രതി ഗ്രീഷ്മക്ക് വിചാരണ കോടതി തൂക്കുകയർ വിധിച്ചത്. വധശിക്ഷയുടെ ഉപയോഗം പരമാവധി നമ്മുടെ രാജ്യത്തും കുറയ്ക്കണം എന്ന ഉദ്ദേശത്തിലാണ് ഈ തത്വം സുപ്രീംകോടതി തന്നെ മുന്നോട്ടു വച്ചതെങ്കിലും ആ ഉദ്ദേശം കൃത്യമായി നടപ്പിലാകുന്നില്ല എന്നു തന്നെ പറയേണ്ടി വരും. കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജിൽ ഒരു ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ വ്യക്തിക്ക് ജീവപര്യന്തം തടവ് ലഭിച്ചത് ഇതേ ദിവസമാണെന്നത് നമ്മുടെ നിയമത്തിന്റെ വിധിവൈപരീത്യം വെളിവാക്കുന്നതായി.

ഒരു ശിക്ഷ ഒരു കുറ്റവാളിക്ക് നൽകുമ്പോൾ, അവിടെ അയാളെ ശിക്ഷിക്കുക എന്ന ഉദ്ദേശം മാത്രമല്ല നിറവേറുന്നത്. ഇനിയിതു പോലൊരു കുറ്റം ചെയ്യാൻ സമൂഹത്തിലെ മറ്റുള്ളവർക്ക് തോന്നരുതെന്ന ഒരു ദീർഘകാല ഉദ്ദേശം കൂടി അതിനു പിന്നിലുണ്ട്. ഗ്രീഷ്മക്ക് നൽകിയത് പോലെ, കൊലപാതകികൾക്ക് മരണശിക്ഷ തന്നെ നൽകണമെന്ന് വാദിക്കുന്നവർ അതിനു ആദ്യത്തെ കാരണമായി പറയുന്ന ഒന്നാണ്, ഈ ശിക്ഷ കണ്ടാലും കേട്ടാലും, ഇനി ഇതു പോലൊന്ന് ചെയ്യാൻ ആരായാലും മടിക്കുമെന്നത്. എന്നാൽ, ആ കൂട്ടർ മനസിലാക്കേണ്ട ഒരു വസ്തുത, വധശിക്ഷ നിലവിലുണ്ടായിരുന്ന രാജ്യങ്ങളിൽ, അതു പ്രാബല്യത്തിൽ ഉണ്ടായിരുന്നപ്പോഴുള്ള ക്രിമിനൽ കുറ്റങ്ങളുടെ നിരക്കും, അതു നിർത്തലാക്കിയതിനു ശേഷമുള്ള നിരക്കും തമ്മിൽ വലിയ അന്തരമൊന്നുമില്ല എന്നതാണ്.

REPRESENTATIVE IMAGE | WIKI COMMONS
വധശിക്ഷ കിട്ടുമോ ഇല്ലയോ എന്നു നോക്കിയിട്ടൊന്നുമല്ല ആരും കൊലപാതകത്തിനു മുതിരുന്നത്. അങ്ങനെയുള്ളപ്പോൾ, ഒരു ജീവന് പകരം മറ്റൊരു ജീവനെടുക്കുക എന്ന രീതിക്ക്, മരണത്തിനെ മരണം കൊണ്ടു ശിക്ഷിക്കുക എന്നതിനപ്പുറം ഒന്നും അവിടെ നിറവേറുന്നില്ല. കുറച്ചു കൂടി ലളിതമായി പറഞ്ഞാൽ, ഒരു കാര്യം ചെയ്താലും ചെയ്തില്ലെങ്കിലും പ്രത്യേകിച്ച് ഗുണമൊന്നുമില്ല എങ്കിൽ, ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്ന വാദമാണ് കുറച്ചു കൂടി യുക്തിസഹമാകുന്നത്.

ഷാരോൺ കേസിലെ വിധി വന്നതിനു ശേഷം, കേരളത്തിലെ സാമൂഹിക മാധ്യമങ്ങളിൽ ആഹ്ളാദ പരമ്പര തന്നെയാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഒരാളെ, അയാൾ ആരുമായിക്കൊള്ളട്ടെ, അയാൾക്ക് മരണശിക്ഷ ലഭിക്കാൻ പോകുന്നു എന്നറിഞ്ഞുള്ള ഈ പ്രകടനം ഷാരോണിനും കുടുംബത്തിനും നീതി കിട്ടി എന്ന സംതൃപ്തിക്കപ്പുറം, 'ഗ്രീഷ്മക്ക് പണി കിട്ടി' എന്ന സന്തോഷമാണ് ഭൂരിഭാഗം പേരുടെയും ഉള്ളിൽ നിറയുന്നത്. ആ സന്തോഷങ്ങൾക്ക് ഒരുപാട് മാനങ്ങളുണ്ട് എന്നുള്ളതാണ് വാസ്തവം. പൊതുവെ, നമ്മുടെ സമൂഹനിർമിതിയെ കൊണ്ടു തന്നെ, കൊലപാതകം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നതും, അതിനു വധശിക്ഷ ലഭിക്കുന്നതും കൂടുതലും, പുരുഷന്മാർക്കാണ് എന്നതിനാൽ തന്നെ, അപൂർവങ്ങളിൽ അപൂർവമായ ശിക്ഷ ഒരു സ്ത്രീക്ക് ലഭിക്കുന്നത് അത്യപൂർവങ്ങളിൽ അപൂർവമാണ്. അത്തരമൊരു അത്യപൂർവതക്ക് സാക്ഷിയായതിന്റെ സന്തോഷമാണ് ആ കൂട്ടത്തിൽ മുഴച്ചു നിൽക്കുന്നത്. ഇവിടെ കുറ്റവാളിയുടെ സ്ഥാനത്ത് ഷാരോണും മരിച്ചയാളുടെ രൂപം ഗ്രീഷ്മയും അണിയുകയായിരുന്നെങ്കിൽ ഈ സ്ഥിതിഗതികൾ അപ്പാടെ കീഴ്മേൽ മറിഞ്ഞേനെ. നേരത്തെ പറഞ്ഞ, കൊൽക്കത്ത കേസിലെ പ്രതിക്ക് ജീവപര്യന്തം കൊടുത്തത് കുറഞ്ഞു പോയെന്ന് പറഞ്ഞു വിലപിക്കാൻ ആളുകളുടെ എണ്ണം കുറവായിരുന്നു എന്നതും ഇവിടെ കൂട്ടിവായിക്കപ്പെടേണ്ടതാണ്.

REPRESENTATIVE IMAGE | WIKI COMMONS
ഇത്തരത്തിൽ മാധ്യമ ശ്രദ്ധയും സമൂഹത്തിന്റെ ശ്രദ്ധയും ഏറെ പിടിച്ചു പറ്റുന്ന കൊലപാതക കേസുകളിൽ പ്രതികൾക്ക് വധ ശിക്ഷ കിട്ടുന്നതിനു പല കാരണങ്ങളുണ്ട്. അതിലാദ്യത്തേത്, നമ്മുടെ സമൂഹത്തെ തൃപ്തിപ്പെടുത്താൻ, ഇത്തരമൊരു കേസിൽ വധശിക്ഷക്കല്ലാതെ മറ്റൊന്നിനുമാകില്ല എന്നതാണ്. തടവുശിക്ഷ ഇനി ജീവപര്യന്തമാണെങ്കിൽ കൂടിയും പ്രതികൾ സർക്കാർ ചെലവിൽ ജയിലിൽ കിടന്നു തിന്നു കൊഴുക്കുകയാണെന്നുള്ള ചിന്താഗതിയുള്ളവരാണ് നമ്മുടെ സമൂഹത്തിലെ സിംഹഭാഗവും. എന്നാൽ സമീപകാലത്തെ എല്ലാവരെയും ബാധിച്ച ഒരു ഉദാഹരണം പറയാം. ജയിലിൽ തിന്നുകൊഴുക്കുന്നുവെന്ന് പറയുന്നവരും കോവിഡ് ലോക്ക് ഡൗൺ കാലത്തെ സ്വന്തം ജീവിതം എങ്ങനെയായിരുന്നുവെന്ന് ഒന്ന് ആലോചിച്ചാൽ മതിയാകും. അതിനേക്കാൾ നിയന്ത്രണങ്ങളുള്ള ജയിൽ എങ്ങനെയാകും എന്ന് മനസ്സിലാക്കാൻ. "ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ" എന്ന മഹാകവി വചനമെല്ലാം പണ്ടേ അവർ വിസ്മരിച്ചു കഴിഞ്ഞതാണ്.  അങ്ങനെയുള്ളപ്പോൾ, ജനങ്ങൾക്ക് കോടതിക്ക് മേലുള്ള വിശ്വാസം പോകാതിരിക്കാൻ ഇത്തരം വിധിന്യായങ്ങൾ ആവശ്യമാണ് എന്ന യുക്തി ഒരു പരിധി വരെ ന്യായമാണ്.

ഇവിടെ ആർക്കും, എന്തും ചെയ്യാം, കോടതി ശിക്ഷിച്ചാലും ഇത്രയൊക്കെയേ ഉള്ളൂ എന്ന ധാരണ ജനങ്ങൾക്കിടയിൽ വന്നാൽ അതും ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴി വയ്ക്കുമെന്നത് വാസ്തവമാണ്. അതു കൊണ്ടാണ്, മേൽ കോടതികൾ അപ്പീലിൽ ശിക്ഷ കുറച്ചു കൊടുക്കുമെന്ന് ഉറപ്പുള്ള കേസിൽ പോലും, ധാർമികതയുടെ അളവുകോൽ വച്ച്,  വിചാരണക്കോടതികൾ ഒരു കുറ്റത്തിന്, അതിനു നൽകാവുന്ന പരമാവധി ശിക്ഷ തന്നെ നൽകാൻ തുനിയുന്നത്. ഷാരോൺ കേസിലും അത്തരമൊരു സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. ശിക്ഷയുടെ സ്വഭാവത്തെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട സംഗതി വിധി പുറപ്പെടുവിക്കുന്ന ന്യായാധിപന്റെ ചിന്താഗതിയാണ്. 'കണ്ണിനു കണ്ണ്, പല്ലിന് പല്ല്' എന്ന വിശ്വാസത്തിൽ മുറുകെപ്പിടിച്ച് കൊലയ്ക്ക് കൊല കൊണ്ടു തന്നെ മറുപടി നൽകണമെന്ന വിശ്വാസപ്രമാണം കൈമുതലായുള്ള ജഡ്ജിമാർ ഏതു കൊലക്കേസിനെയും അപൂർവങ്ങളിൽ അപൂർവമായി വ്യാഖ്യാനിച്ച് കൊലയാളിക്ക് തൂക്കുമരത്തിലേക്കുള്ള വഴികാട്ടും. മറ്റൊന്ന്, മാധ്യമങ്ങളിലൂടെ ലഭിക്കുന്ന പ്രശസ്തിയാണ്. ജീവപര്യന്തത്തിനു നാല് കോളമാണ് മാധ്യമങ്ങൾ മാറ്റി വയ്ക്കുന്നതെങ്കിൽ വധശിക്ഷക്ക് ഒരു മുഴുവൻ പേജ് തന്നെയായിരിക്കും, ഗ്രീഷ്മക്ക് വധശിക്ഷ നൽകിയ ജഡ്ജി അത്തരമൊരു ആളാണെന്നല്ല പറഞ്ഞു വരുന്നത്. എങ്കിലും, കഴിഞ്ഞ രണ്ടു ദിവസങ്ങളായി നായക സമാനനായും, ദൈവതുല്യനായുമെല്ലാം വാഴ്ത്തപ്പെടുന്ന ഈ ന്യായാധിപൻ ഗ്രീഷ്മക്ക് ജീവപര്യന്തം മാത്രമാണ് നൽകിയത് എന്നൊരു അവസ്ഥ ആലോചിച്ചു നോക്കുക, ഇന്നു നമ്മൾ കാണുന്ന പുകഴ്ത്തലുകൾക്ക് പകരം ആ വ്യക്തിയെയും നമ്മുടെ നീതിന്യായ വ്യവസ്ഥയെ തന്നെയും അസഭ്യം പറഞ്ഞും അവിശ്വാസം രേഖപ്പെടുത്തിയും ഇതേ കമന്റ് ഉടമകൾ രംഗത്തെത്തിയേനെ. അങ്ങനെയുള്ളപ്പോൾ, യുക്തിപൂർവമല്ലാതെ, വികാരവിചാരങ്ങളിലൂടെ മാത്രം ഇത്തരം കുറ്റങ്ങളെയും ശിക്ഷാവിധികളെയും നോക്കി കാണുന്ന നമ്മുടെ സമൂഹത്തിനെ തൃപ്തിപ്പെടുത്താൻ ഇത്തരം വിധികൾ വേണമെന്നുള്ളതും സത്യമായ സംഗതിയാണെങ്കിലും, വികാര വിക്ഷോഭങ്ങൾ മാറ്റി വച്ചു പറഞ്ഞാൽ, അപൂർവങ്ങളിൽ അപൂർവമെന്ന് മുദ്ര കുത്താൻ തക്ക പ്രത്യേകതകളൊന്നും പ്രകടമല്ലാത്തതാണ് ഷാരോൺ കേസ്.

Sharon Raj murder case | Kerala court hands death penalty to 24-year-old woman for boyfriend’s murder - Telegraph IndiaREPRESENTATIVE IMAGE | WIKI COMMONS
ഷാരോൺ ഗ്രീഷ്മയെ ദേഹോപദ്രവം ഏൽപ്പിച്ചിട്ടുണ്ടെന്നും ആ ബന്ധത്തിൽ ഷാരോൺ വളരെ ടോക്സിക്ക് ആയിരുന്നു എന്നും, ഈ ബന്ധത്തിൽ നിന്നും പുറത്തു കടക്കാൻ വേറെ വഴിയൊന്നുമില്ലാത്ത അവസ്ഥയിൽ പ്രതി ചെയ്തതാണ് എന്നുമെല്ലാം സൂചിപ്പിക്കുന്ന മൊഴികളുണ്ടെന്നിരിക്കെ അതെല്ലാം ഈ ക്രൂര കൃത്യത്തിന്റെ തീവ്രത കുറയ്ക്കുന്ന mitigating factors ആയി അപ്പീൽ കോടതി കണക്കിലെടുക്കാനിടയുണ്ട്. നെയ്യാറ്റിൻകര കോടതിയിലെ ന്യായാധിപൻ മരണശിക്ഷ വിധിച്ചതും കേരള ഹൈക്കോടതിയിലെ ന്യായാധിപർ അതു ജീവപര്യന്തമാക്കിയാൽ അതും എല്ലാം ഇന്ത്യൻ ശിക്ഷാ നിയമം അടിസ്ഥാനമാക്കി തന്നെയാണ്.

ഹൈക്കോടതിയിൽ ഈ അപ്പീൽ വാദത്തിനെടുക്കുമ്പോഴേക്കും നമ്മുടെ മാധ്യമങ്ങളുടെ 'ഗ്രീഷ്മ കാലം' അവസാനിച്ചിരിക്കും. അവർ അവരുടെ അടുത്ത വസന്തകാലം തേടി  അടുത്ത 'ഇരയുടെയും വേട്ടക്കാരന്റെയും' പുറകെ പോയിരിക്കും. അങ്ങനെ സ്വാഭാവികമായും നമ്മുടെ നാട്ടുകാരും ഗ്രീഷ്മയെന്ന പേര് മറന്നു കഴിഞ്ഞിരിക്കും, അപ്പോൾ പിന്നെ, ഹൈക്കോടതി ഗ്രീഷ്മയെ തൂക്കിക്കൊല്ലാൻ തന്നെ പറഞ്ഞാലും, ജീവിക്കാൻ വിട്ടാലും, വെറുതെ വിട്ടാലും ആ വാർത്തയും കേവലം പത്രങ്ങളുടെ ഉൾത്താളുകളിൽ എവിടെയെങ്കിലുമായി ഒരു മൂലയിൽ ഇടം പിടിച്ച്, സമൂഹത്തിന്റെ കണ്ണുവെട്ടിച്ച് കടന്നു കളയുകയും ചെയ്യും. ജെറെമി ബെന്താമിന്റെ 'പെയിൻ ആൻഡ് പ്ലഷർ' സിദ്ധാന്തം അനുസരിച്ച് പറഞ്ഞാൽ, ഈ ഒരൊറ്റ കേസ് കൊണ്ട് എല്ലാവർക്കും പരമാവധി സന്തോഷം ലഭിക്കും, വധശിക്ഷ കുറച്ചു കിട്ടിയാൽ, ഗ്രീഷ്മക്കുൾപ്പെടെ.





#outlook
Leave a comment