TMJ
searchnav-menu
post-thumbnail

Outlook

'പുതിയ വലതുപക്ഷ' പ്രതീകം സുപ്രീം കോടതിയുടെ പടിയിറങ്ങുമ്പോള്‍  

09 Nov 2024   |   5 min Read
കെപി സേതുനാഥ്

ഹിഷ്ണുതയും, പ്രതിപക്ഷ ബഹുമാനവും രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളില്‍ അന്യം നിന്നുപോവുന്ന കാലഘട്ടത്തില്‍ ഭരണകൂടാധികാരവും അതിനെ നിലനിര്‍ത്തുന്ന രാഷ്ട്രീയവും എക്‌സിക്യൂട്ടീവ് അതിക്രമങ്ങളായി അനുഭവപ്പെടുന്നത് സ്വാഭാവിക പ്രക്രിയയായി മാറുന്നു. ഭിന്ന വീക്ഷണങ്ങളും, വ്യക്തി സ്വാതന്ത്ര്യവും, വിയോജിപ്പുകള്‍ക്കുള്ള  അവകാശങ്ങളും, ഇടങ്ങളും മാത്രമല്ല, ഭരണഘടനാപരമായ പരിരക്ഷകള്‍ കൂടി അപ്പോള്‍ അപ്രത്യക്ഷമാവുന്നു. ഭരണഘടന സ്ഥാപനങ്ങള്‍ അതിന്റെ ഉദ്ദേശലക്ഷ്യങ്ങളുടെ നേര്‍വിപരീതമാവുന്നത് മുതല്‍ രാഷ്ട്രീയ വിയോജിപ്പുകള്‍ പുലര്‍ത്തുന്ന വ്യക്തികള്‍ നേരിടുന്ന വേട്ടയാടലുകള്‍ വരെ ഇന്നത്തെ  ഇന്ത്യയില്‍ നമ്മുടെ സ്വകാര്യ-പൊതുജീവിതങ്ങളുടെ ഭാഗമായി മാറിയിരിക്കുന്നു.

ജനങ്ങളുടെ മൗലികാവകാശങ്ങള്‍ മാത്രമല്ല എക്‌സിക്യൂട്ടീവ് അതിക്രമങ്ങളില്‍ നിന്നും ഭരണഘടന സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള ചുമതലയും ഉത്തരവാദിത്തവും ഈ സാഹചര്യങ്ങളില്‍ നീതിന്യായ കോടതികളുടെ സുപ്രധാന കടമയാവുന്നു. അസഹിഷ്ണുതയും, ശത്രു നിര്‍മിതികളും മുഖമുദ്രയായി മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യന്‍ നീതിന്യായ സംവിധാനം കടുത്ത വെല്ലുവിളികള്‍ നേരിടുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. ഭരണഘടന കോടതികളായ സുപ്രീം കോടതി, ഹൈക്കോടതി എന്നിവടങ്ങളിലെ ന്യായാധിപരുടെ പ്രവര്‍ത്തനം അതിനാല്‍ വളരെ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവി വഹിക്കുന്നവരുടെ കാര്യത്തില്‍ പ്രത്യേകിച്ചും. ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്നും നാളെ ഔപചാരികമായി വിരമിക്കുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള വിലയിരുത്തലുകള്‍ ഇതിനകം വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് പദവിയില്‍ കൈക്കൊണ്ട തീരുമാനങ്ങളെക്കാള്‍ ബാബ്റി മസ്ജിദ്-രാമ മന്ദിര്‍ തര്‍ക്കത്തില്‍ വിധിയെഴുതാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചതിനെ കുറിച്ചുള്ള  പ്രസ്താവനയും, സ്വവസതിയിലെ ഗണേശ പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒന്നുമറിയാത്ത പോലെ പങ്കെടുത്തതുമാണ് ചന്ദ്രചൂഡിനെ കുറിച്ചുള്ള വിലയിരുത്തലുകളെ ചൂടു പിടിപ്പിച്ച വിഷയങ്ങള്‍.

എന്നാല്‍ അത്തരം വിവാദങ്ങളില്‍ തലയിടാതെ സുപ്രീം കോടതി ജഡ്ജിയും ചീഫ് ജസ്റ്റിസുമെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ പറ്റി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിര ജയ് സിംഗും, നീതിന്യായ വിഷയത്തില്‍ ആഴത്തിലുള്ള ഉള്‍ക്കാഴ്ചകള്‍ പുലര്‍ത്തുന്ന ഗൗതം ഭാട്ടിയയും നടത്തുന്ന വിലയിരുത്തലുകള്‍ നമ്മുടെ ശ്രദ്ധ ആവശ്യപ്പെടുന്നു. സുപ്രീം കോടതി ജഡ്ജിയായി എത്തുന്ന കാലം മുതലുള്ള ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്യുന്ന സമീപനമാണ് ഇന്ദിര ജയ് സിംഗ് തന്റെ വിശകലനത്തിന് സ്വീകരിക്കുന്നത്. മനുഷ്യാവകാശ-ജനാധിപത്യ വിഷയങ്ങള്‍ ഗൗരവമായി കാണുന്നവര്‍ ഒട്ടേറെ പ്രതീക്ഷകള്‍ അര്‍പ്പിച്ചിരുന്ന വ്യക്തിയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ് എന്ന് അവര്‍ ഓര്‍മ്മിക്കുന്നു. തന്റെ ആദ്യകാല വിധികളില്‍ അദ്ദേഹം പ്രതീക്ഷകള്‍ക്കൊത്തു ഉയരുകയും ചെയ്തു.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് | PHOTO: FACEBOOK
അതില്‍ ഏറ്റവും ശ്രദ്ധേയം 2017 -ലെ പുട്ടസ്വാമി വിധിയായിരുന്നു. സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന് മാത്രമല്ല, അടിയന്തരാവസ്ഥയുടെ കാലഘട്ടത്തില്‍ ജീവിക്കാനും, സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഭരണകൂടത്തിന് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാമെന്നുമുള്ള എഡിഎം ജബല്‍പൂര്‍ കേസിലെ അദ്ദേഹത്തിന്റെ പിതാവും മുന്‍ സുപ്രീം കോടതി ചീഫ് ജസ്‌റിസുമായിരുന്ന വൈ വി ചന്ദ്രചൂഡിന്റെ വിധി ഔപചാരികമായി റദ്ദാക്കുകയും ചെയ്തു. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന നിയമം മണി ബില്ലായി പാസാക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ആധാര്‍ കേസില്‍ വിയോജിപ്പ് പ്രകടിപ്പിച്ചതും ഇന്ദിര ജയ് സിംഗ് ഓര്‍മ്മിപ്പിക്കുന്നു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കൊപ്പം ഇരുന്ന ഘട്ടത്തെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സായി കണക്കാക്കുന്നു ഇന്ദിര ജയ് സിംഗ്. 2018 ഏപ്രില്‍ 9 ന് ഹാദിയ കേസില്‍ (ഷെഫിന്‍ ജഹാന്‍ )  ഒരു ഹിന്ദു യുവതിക്ക് ഇസ്ലാം മതം സ്വീകരിക്കാനും ഇഷ്ടമുള്ള പുരുഷനെ വിവാഹം കഴിക്കാനും അവകാശമുണ്ടെന്ന് അദ്ദേഹം വിധിച്ചു. 2018 സെപ്റ്റംബര്‍ 26-ലെ തത്സമയ സ്ട്രീമിംഗ് വിധി,  സെപ്റ്റംബര്‍ 28-ലെ ശബരിമല വിധി -എല്ലാ പ്രായത്തിലുമുള്ള ഹിന്ദു സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാന്‍ അവകാശം- എന്നിവ അവയില്‍ സുപ്രധാനമായിരുന്നു. 2018 സെപ്റ്റംബര്‍ 28 ന് തന്നെ റോമില ഥാപ്പര്‍ കേസില്‍ ഭൂരിപക്ഷത്തിന് വിരുദ്ധമായി, ഭീമ കൊറേഗാവ് കേസില്‍ കുറ്റാരോപിതരായ ആക്ടിവിസ്റ്റുകളുടെ അറസ്റ്റ് വിയോജിപ്പിനുള്ള അവകാശത്തെ ക്രിമിനല്‍വല്‍ക്കരിക്കുന്നതാണെന്നും അതിനെ പറ്റി അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം വാദിച്ചു.

മനുഷ്യാവകാശ സംരക്ഷണം ഉയര്‍ത്തിപ്പിടിക്കുന്ന ലിബറല്‍ ജഡ്ജിയുടെ പ്രതിച്ഛായ അദ്ദേഹത്തിന് നല്‍കുവാന്‍ ഈ വിധികള്‍ സഹായിച്ചുവെങ്കിലും 2018 ഏപ്രില്‍ 19 ന് തഹ്‌സീന്‍ പൂനവാല കേസിലെ വിധി കല്ലുകടിയായതായി ഇന്ദിര ജയ് സിംഗ് ഓര്‍മ്മിക്കുന്നു. ജസ്റ്റിസ് ലോയയുടെ അസ്വാഭാവിക മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. അധികാരത്തിന്റെ (എക്‌സിക്യൂട്ടീവ്) വഴിവിട്ട പോക്കിനെപ്പറ്റി ഭരണഘടന കോടതി മുഖാമുഖം വന്ന കേസില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് നിരാശപ്പെടുത്തി. രാജ്യത്തെ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി പ്രതിചേര്‍ക്കപ്പെട്ട ഒരു കൊലക്കേസില്‍ വാദം കേട്ട ജഡ്ജിയുടെ സംശയകരമായ മരണത്തെക്കുറിച്ചു അന്വേഷണം നടത്താന്‍ ഉത്തരവ് ഇട്ടിരിന്നുവെങ്കില്‍ കുറ്റാരോപിതര്‍ പൊതുപദവി വഹിക്കുന്ന സാഹചര്യം  ഒഴിവാകുമായിരുന്നു. നാഗ് പൂരിലെ ജഡ്ജിയുടെ അസ്വാഭാവിക മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യമാണെന്നതില്‍ സംശയമില്ല. നിയമപ്രകാരം ഭാര്യയെ അറിയിക്കാതെ ജഡ്ജിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതാണ് ആശങ്കയ്ക്ക് കാരണം. ഭാര്യ മുംബൈയിലായിരുന്നു, അതായത് രണ്ട് മണിക്കൂറില്‍ താഴെ യാത്രയുള്ള ദൂരം, ഇന്ദിര ജയ് സിംഗ് വിശദീകരിക്കുന്നു.

2018 ഒക്ടോബര്‍ മൂന്നിനാണ് രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. ജസ്റ്റിസ് ചന്ദ്രചൂഡ് അംഗമായിരുന്ന മറ്റ് നാല് ചീഫ് ജസ്റ്റിസുമാരുടെ (ജസ്റ്റിസ് രമണ വിവേകപൂര്‍വ്വം കേസില്‍ നിന്ന് പിന്മാറി) അയോധ്യ ബെഞ്ച് രൂപീകരിച്ചു. വിധി വന്നപ്പോള്‍ അതിന്റെ രചയിതാവ് അജ്ഞാതനായി തുടര്‍ന്നു. വിധി ജസ്റ്റിസ് ചന്ദ്രചൂഡ് എഴുതിയതാണെന്ന് (ദൈവവിളിയാല്‍) ഇപ്പോള്‍ നമുക്കറിയാം. അയോധ്യ വിധിക്ക് ശേഷം ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നീതിന്യായ ദര്‍ശനത്തെയോ അതിന്റെ അഭാവത്തെയോ പറ്റി  മിഥ്യാ ധാരണകളൊന്നും അവശേഷിച്ചില്ല. ഭരണഘടനയുടെ അടിത്തറയെന്ന നിലയില്‍ മതേതരത്വം പുനഃസ്ഥാപിക്കാനുള്ള പോരാട്ടത്തില്‍ അദ്ദേഹം പരാജയപ്പെട്ടു.

REPRESENTATIVE IMAGE | WIKI COMMONS
2022 നവംബര്‍ 9 ന്  സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ശേഷം  ഏതൊക്കെ കേസുകള്‍ ഏത് ബെഞ്ചുകള്‍ കേള്‍ക്കണമെന്ന് തീരുമാനിക്കാനുള്ള 'റോസ്റ്ററിന്റെ മാസ്റ്റര്‍' ആയി ജസ്റ്റിസ് ചന്ദ്രചൂഡ്.  മനുഷ്യാവകാശ വിഷയങ്ങളുമായി ബന്ധപ്പെട്ട യുഎ പിഎ കേസ്സുകള്‍  മിക്കവാറും ജസ്റ്റിസ് എം ആര്‍ ഷാ, ജസ്റ്റിസ് ബേല ത്രിവേദി എന്നിവരുടെ ബെഞ്ചുകളില്‍ അതോടെ നിരന്തരം പ്രത്യക്ഷപ്പെട്ടു. ജാമ്യമല്ല  വിചാരണയ്ക്ക് മുമ്പുള്ള ജയില്‍ എന്നത് സുപ്രീം കോടതിയുടെ മാനദണ്ഡമായി മാറിയത് ഇക്കാലത്താണ്.

ഭീമ കൊറേഗാവ് കേസിലെ പ്രതികള്‍ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ച ജാമ്യം ജസ്റ്റിസ് ത്രിവേദി അംഗമായ ബെഞ്ച് സ്റ്റേ ചെയ്തതും, അടുത്തിടെ നിര്യാതനായ ജി എന്‍ സായിബാബയെ വെറുതെ വിട്ട വിധി ജസ്റ്റിസ് എം ആര്‍ ഷാ സ്റ്റേ ചെയ്തതും  (അപ്പോള്‍ യു യു ലളിത് ആയിരുന്നു സിജെഐ) മറക്കാവുന്നതല്ല. സുപ്രീം കോടതി തള്ളിക്കളയുന്ന സ്ഥിതി ഒഴിവാക്കാന്‍ പലരും ജാമ്യത്തിനുള്ള ഹര്‍ജികള്‍ പിന്‍വലിച്ചു.'ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ മേല്‍നോട്ടത്തില്‍ വിവിധ ഹൈക്കോടതികളിലെയും സുപ്രീം കോടതിയിലെയും ജഡ്ജിമാര്‍ ജാമ്യ വിചാരണ വൈകിപ്പിക്കുകയും മനുഷ്യാവകാശ സംരക്ഷകര്‍ക്ക് ജാമ്യം നിഷേധിക്കുകയും ചെയ്തു', ഇന്ദിര ജയ് സിംഗ് ഓര്‍മിപ്പിക്കുന്നു.

'നിയമ പ്രശ്‌നം പരിഹരിക്കാന്‍ 'ദൈവത്തില്‍' നിന്നും മാര്‍ഗനിര്‍ദേശം തേടുമ്പോള്‍, 'നാം എന്ന ഇന്ത്യന്‍ ജനത' യില്‍ നിന്നും ഉത്ഭവിക്കുന്ന ഭരണഘടനയുടെ  പരമാധികാരത്തിന്റെ ഉറവിടം അദ്ദേഹം ഉപേക്ഷിക്കുകയും അത് ദൈവികതയില്‍ കണ്ടെത്തുകയും ചെയ്തു. ഒരുപക്ഷേ, ഇവിടെയാണ് അദ്ദേഹത്തിന്റെ ഇരട്ട മുഖം, ഒരേ  സമയം ലിബറലും, ദൈവവിളിയില്‍ നയിക്കപ്പെടുന്നവനും തമ്മിലുള്ള ലയനം നമുക്ക് കാണാനാവുക. ആധുനികവും എന്നാല്‍ നീതിന്യായ പ്രവര്‍ത്തനം നിര്‍വഹിക്കാന്‍ ഭരണഘടനയ്ക്ക് മുകളിലുള്ള ഒരു ശക്തിയെ ആശ്രയിക്കുന്ന ഒരു പുതിയ വലതുപക്ഷത്തിന്റെ ലക്ഷണമൊത്ത ആവിര്‍ഭാവം'.

'ധാര്‍മ്മികമായ ഒരു ദിശാ സൂചികയുടെ അഭാവത്തില്‍ മാത്രമാണ് ഇതു സംഭവിക്കുക. ഏറ്റവും ഉന്നതമായ, ഒരാള്‍ക്കും ഉത്തരം നല്‍കേണ്ടാത്ത അധികാരപദവിയില്‍ ഇരിക്കുന്നവര്‍ ധാര്‍മികമായ ദിശാസൂചികയാല്‍ മാത്രം മുന്നോട്ടു നീങ്ങണം. ഒരു ചീഫ് ജസ്റ്റിസിനെ സംബന്ധിച്ചിടത്തോളം ധാര്‍മികതയുടെ ആ ദിശാസൂചകം എല്ലായ്‌പ്പോഴും ഇന്ത്യന്‍ ഭരണഘടനയിലേക്ക് വിരല്‍ ചൂണ്ടണം. ഭരണഘടനാ ധാര്‍മ്മികതയില്ലാത്ത അധികാരം ജനങ്ങളുടെ പരമാധികാരവുമായി പൊരുത്തപ്പെടുന്നില്ല. വിരമിച്ചതിന് ശേഷമുള്ള പ്രവര്‍ത്തിയാണ് ജഡ്ജിമാരെ കുറിച്ചുള്ള വിധിയെഴുത്തിനെ നിര്‍ണ്ണയിക്കുകയെന്നു ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വിരമിക്കുന്ന ചീഫ് ജസ്റ്റിസ് അധികാരത്തില്‍ നിന്നും ഒരിക്കലും വിരമിക്കില്ലെന്നൊരു തോന്നലാണ് എനിക്കുള്ളത്', എന്ന വാക്കുകളൊടെയാണ് ഇന്ദിര ജയ് സിംഗ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

REPRESENTATIVE IMAGE | WIKI COMMONS
ഇന്ദിര ജയ് സിംഗ് വളരെ വിശാലമായ ക്യാന്‍വാസിലാണ് ജസ്റ്റിസ് ചന്ദ്ര ചൂഡിന്റെ ജുഡീഷ്യല്‍ ജീവിതത്തെ പരിശോധിച്ചതെങ്കില്‍ ചീഫ് ജസ്റ്റിസ് പദവിയിലുള്ള അദ്ദേഹത്തിന്റെ ട്രാക്ക് റെക്കോര്‍ഡ് മാത്രമാണ് ഗൗതം ഭാട്ടിയയുടെ പരിഗണന വിഷയം. തന്റെ ബ്ലോഗില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അദ്ദേഹം ആ രീതിയാണ് പിന്തുടരുന്നത്. ഒരു പക്ഷെ ആ പരമ്പരയില്‍ അദ്ദേഹം എഴുതിയ ഏറ്റവും ദീര്‍ഘമായ ഒന്നാവും ജസ്റ്റിസ് ചന്ദ്രചൂഡിനെ കുറിച്ചുള്ള അവലോകനം.

ആമുഖമടക്കം അഞ്ചു ഭാഗങ്ങളായി നടത്തുന്ന അവലോകനം കൊളീജിയം തലവന്‍, റോസ്റ്ററിന്റെ മാസ്റ്റര്‍, ജഡ്ജി എന്നീ നിലയില്‍ ചീഫ് ജസ്റ്റിസിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസിലെ ജാമ്യം കേള്‍ക്കലുകള്‍, വിക്ടോറിയ ഗൗരി കേസ്,  ജുഡിഷ്യറിയുടെ ഒഴിഞ്ഞു മാറല്‍,  മണി ബില്ലുകള്‍, ഡല്‍ഹി സര്‍ക്കാര്‍ കേസ്, മഹാരഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി, റോസ്റ്റര്‍ മാസ്റ്ററുടെ അധികാരം ന്യായാധിപ മാസ്റ്റര്‍ ആണോ ഭരണാധികാരിയായ മാസ്റ്റര്‍ ആണോയെന്ന വിഷയം,  കോടതിയുടെ ദിശ, ഭരണഘടനയുടെ ഘടന, അവകാശങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യം,  വോട്ടവകാശം, പരിസ്ഥിതി നിയമങ്ങള്‍, സ്വത്തവകാശം, ജുഡീഷ്യല്‍ പ്രക്രിയ, എക്‌സിക്യൂട്ടീവ് അധികാരം എന്നിവയുമായി ബന്ധപ്പെട്ട് ചന്ദ്രചൂഡിന്റെ കാലയളവില്‍ വ്യവഹാരങ്ങളും അവയുടെ പ്രസക്തിയും അസാധാരണമായ മിഴിവോടെ വിശകലനം ചെയ്യുന്ന ഭാട്ടിയ എത്തിച്ചേരുന്ന നിഗമനം ആശങ്കയുളവാക്കുന്നതാണ്.

ഭരണകൂട പരമാധികാരത്തിന്റെ അലംഘിതമായ ഔന്നത്യത്തെ കുറിച്ചുള്ള രാഷ്ട്രീയ-നിയമ ആശയങ്ങളുടെയെയും പ്രത്യയശാസ്ത്രത്തിന്റെയും ഉപജ്ഞാതാവായ ജര്‍മന്‍ ചിന്തകനായ കാള്‍ ഷ്മിറ്റുമായുള്ള (Carl Schmitt) സംഭാഷണമായിരിന്നു ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കാലയളവ് എന്നാണ് ഭാട്ടിയയുടെ വിലയിരുത്തല്‍. ഹിറ്റ്‌ലറുടെയും നാസികളുടെയും രാഷ്ട്രീയത്തിന് പ്രത്യശാസ്ത്രബലം നല്‍കിയ ചിന്തകനുമായുള്ള സംഭാഷണം നല്‍കുന്ന സൂചന എന്താവുമെന്ന് ഇന്ത്യന്‍ ജുഡീഷ്യറിയുടെ വരും നാളുകളിലെ പ്രവര്‍ത്തനം കൂടുതല്‍ വെളിച്ചം വീശിയേക്കാം.

'ഒരുപക്ഷേ, ഇതാണ് ആവശ്യമെന്ന് ഒരാള്‍ വിശ്വസിച്ചേക്കാം: ഭരണഘടനാ ക്രമത്തിന്റെ ബഹുസ്വരതയെ തടയാന്‍ ഒരു ഷ്മിറ്റിയന്‍ പരമാധികാര എക്‌സിക്യൂട്ടീവും, ജുഡീഷ്യല്‍ ക്രമത്തിന്റെ ബഹുസ്വരതയെ തടയാന്‍ ഒരു ഷ്മിറ്റിയന്‍ യജമാനനും. കാലത്തിനും സ്ഥലത്തിനും അതീതമായി പലരും പുലര്‍ത്തുന്ന ഒരു കാഴ്ചപ്പാടാണിത്: ചീഫ് ജസ്റ്റിസിന്റെ ഭരണകാലത്ത് അത് നിയമപരവും ഭരണഘടനാപരവുമായ ഭാഷയുടെ ആടയാഭരണങ്ങള്‍ അണിഞ്ഞിരുന്നു. പുകഴ്ത്തുകയോ കുറ്റപ്പെടുത്തുകയോ അല്ല, മറിച്ച് മനസ്സിലാക്കുക മാത്രമാണ് ചെയ്യേണ്ടത്.  ഒരുപക്ഷേ, എല്ലാം പറയുകയും ചെയ്യുകയും ചെയ്യുമ്പോള്‍, ഈ ജുഡീഷ്യല്‍ പാരമ്പര്യം ഇങ്ങനെ സംഗ്രഹിക്കാം: കാള്‍ ഷ്മിറ്റുമായുള്ള ഒരു സംഭാഷണം', തന്റെ ദീര്‍ഘമായ കുറിപ്പ് ഭാട്ടിയ ഇങ്ങനെ അവസാനിപ്പിക്കുന്നു.

പുതിയ വലതുപക്ഷത്തിന്റെ' ലക്ഷണമൊത്ത പ്രതീകമെന്ന് ഇന്ദിര ജയ് സിംഗ്  വിശേഷിപ്പിക്കുന്ന ജുഡീഷ്യല്‍ വ്യക്തിത്വം പ്രചോദനമായി ഷ്മിറ്റിനെ കണ്ടെത്തിയത് സ്വാഭാവികമെന്ന് ഭാട്ടിയയുടെ അവലോകനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അതില്‍ 'ടു ബി ഓര്‍ നോട് ടു ബി' എന്ന ആശയക്കുഴപ്പങ്ങള്‍ ഒന്നുമില്ല.



#outlook
Leave a comment