
മനുഷ്യ-വന്യജീവി സംഘർഷത്തിലെ കാണാപ്പുറങ്ങൾ
രൂപയുടെ കണക്കിൽ പറഞ്ഞാലേ പരിസ്ഥിതിയുടെ മൂല്യം ജനങ്ങൾക്കു മനസിലാകൂ എന്നൊരിക്കൽ പ്രഭാഷണമധ്യേ പറഞ്ഞത് 2006ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ജൈവവൈവിധ്യ ബോർഡ് ചെയർമാനായിരുന്ന പ്രശസ്ത പരിസ്ഥിതി ശാസ്ത്രജഞനായ ഡോ. വി എസ് വിജയനാണ്. അങ്ങനെ നോക്കിയാൽ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്(കെഎഫ്ആർഐ) എന്ന സ്ഥാപനം നടത്തിയ ഈയൊരു കണ്ടെത്തലിന്റെ മൂല്യം എത്ര കോടി രൂപയുടേതാകും?
മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാൻ വേണ്ടി കോടികൾ ചെലവിട്ടുവെന്നും, ചെലവിടുന്നുവെന്നും പറയുന്ന മാറി മാറി വരുന്ന സംസ്ഥാന സർക്കാരും മലയോര ജനതയ്ക്ക് വേണ്ടിയെന്ന് പറഞ്ഞു ജാഥ നടത്തിയ പ്രതിപക്ഷവും ഈ കണ്ടെത്തലിന് നേരെ കണ്ണടയ്ക്കുന്നത് എന്ത് കൊണ്ടാകും?
എന്താണ് കെഎഫ്ആർഐയുടെ കണ്ടുപിടുത്തം?
മനുഷ്യ-വന്യജീവി സംഘർഷത്തിനുകാരണമാകുന്ന അധിനിവേശ സസ്യമായ മഞ്ഞക്കൊന്നയെ(Senna Spectabilis) തിന്നു നശിപ്പിക്കുന്ന പ്രാണിയെ കെഎഫ്ആർഐ ശാസ്ത്രജ്ഞർ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. ഐലൻഡ് പിൻഹോൾ ബോറർ(Xyleborus Perforans) എന്ന പ്രാണിയുടെ ശരീരത്തിലെ ഒരിനം പൂപ്പൽ(ഫംഗസ്) മഞ്ഞക്കൊന്നയെ തിന്നു നശിപ്പിക്കുന്നതായാണു കണ്ടെത്തൽ.ഐലൻഡ് പിൻഹോൾ ബോറർ | PHOTO : WIKI COMMONS
സ്വദേശിയായ, 2.1 മില്ലിമീറ്റർ മാത്രം വലുപ്പമുള്ള പെൺപ്രാണി, മരത്തിന്റെ തടിയിൽ തുരന്നു കയറും. മുട്ടയും ലാർവയും പ്യൂപ്പയും പ്രാണിയുമടക്കം എല്ലാ ജീവിത ദശകളും മഞ്ഞക്കൊന്ന മരത്തിൽ തന്നെ കണ്ടുവരുന്നു.16-18 ദിവസമെടുക്കും പൂർണ വളർച്ചയെത്താൻ. മരത്തിൽ മുട്ടയിടുന്നതിനൊപ്പം തന്നെ പെൺപ്രാണി ശരീരത്തിലുള്ള ഒരിനം പൂപ്പലും(ഫംഗസ്) മരത്തിൽ പടർത്തും. ഫംഗസ് മരത്തെ ആഹാരമാക്കും. പ്രാണിയും ലാർവയും പ്രാണികളും ഫംഗസിനെയാണ് ആഹാരമാക്കുന്നത്. ഇതേ പ്രാണി മറ്റു മരങ്ങളെയും ആക്രമിക്കാറുണ്ട്. കെഎഫ്ആർഐ നോഡൽ സെന്റർ ഫോർ ബയോളജിക്കൽ ഇൻവേഷൻസിന്റെ കോ-ഓർഡിനേറ്റും ചീഫ് സയന്റിസ്റ്റുമായ ഡോ. ടി വി സജീവിന്റെ നേതൃത്വത്തിൽ വയനാട് മുത്തങ്ങ റേഞ്ചിലായിരുന്നു പഠനം. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ പിജി വിദ്യാർഥിനി എം എസ് ആരതിയാണ് ഈ പ്രാണിയെ തിരിച്ചറിഞ്ഞത്.
കോടികളുടെ കണക്കുകളിലേക്ക്
കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ സ്വാഭാവിക വനത്തിന് കനത്ത ഭീഷണിയുയർത്തുന്ന അധിനിവേശ സസ്യമാണു മഞ്ഞക്കൊന്ന. വയനാട്ടിൽ മാത്രം മഞ്ഞക്കൊന്ന 123.86 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചതായാണു കണക്കാക്കുന്നത്. വയനാട് വന്യജീവി സങ്കേതത്തിലെ 1,672 ഹെക്ടറിൽ മഞ്ഞക്കൊന്ന നശിപ്പിക്കാൻ വേണ്ടി വനം വകുപ്പ് കഴിഞ്ഞ വർഷം നബാർഡിന്റെ സഹായത്തോടെ 1.23 കോടി രൂപയുടെ പദ്ധതി ആസൂത്രണം ചെയ്തു. പേപ്പർ നിർമാണ കമ്പനികൾക്കു മരം വിൽക്കാനും പദ്ധതിയിട്ടിരുന്നു. കെഎഫ്ആർഐയുടെ കണ്ടുപിടിത്തം എത്ര വിലപിടിപ്പുള്ളതാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
പരിസ്ഥിതി നാശം
സാമൂഹിക വനവത്കരണ പദ്ധതിയുടെ ഭാഗമായി നട്ടു വളർത്തിയ വിദേശ ഇനമായ മഞ്ഞക്കൊന്ന പിന്നീടു സ്വാഭാവിക വനത്തിലേക്കും വ്യാപിക്കുകയായിരുന്നു. തങ്ങൾക്കിടയിൽ പുല്ലു പോലും വളരാൻ അനുവദിക്കാത്ത സസ്യമാണ് മഞ്ഞക്കൊന്ന. ആൽക്കലോയിഡുകൾ അടക്കം ഒട്ടേറെ രാസവസ്തുക്കൾ ഇത് ഉൽപാദിപ്പിക്കുന്നുണ്ട്. മരം മുറിക്കുന്നവർക്ക് തളർച്ചയുണ്ടാകാറുണ്ട്. മണ്ണിലെ ഈർപ്പം കാര്യമായി ഊറ്റിയെടുക്കുന്നതിനാലും, രാസവസ്തുക്കളുടെ ഉൽപാദനവുമാണ് മഞ്ഞക്കൊന്നകൾക്കിടയിൽ പുല്ലോ ചെടിയോ അടിക്കാടുകളോ വളരാതിരിക്കാൻ കാരണമെന്നാണ് നിഗമനം. മഞ്ഞക്കൊന്ന പടർന്ന വനങ്ങളിൽ അടിക്കാടുകളില്ലാതായതോടെ മാനും മുയലും അപ്രത്യക്ഷമായി. മഞ്ഞക്കൊന്ന | PHOTO : WIKI COMMONS
തെറ്റിയത് കാടിന്റെ സന്തുലനം
കാട്ടിൽ എല്ലാ മൃഗങ്ങളും സ്വൈരവിഹാരം നടത്തുകയാണെന്ന് ധരിക്കരുത്. പുലിയും കടുവയുമൊക്കെ സ്വന്തമായി അധികാരപരിധിയുള്ളവരാണ്. ഇവയോരൊന്നും സ്വന്തം അധികാര പരിധിക്കുള്ളിൽ മറ്റൊരു കടുവയെയോ പുലിയെയോ കയറ്റില്ല. വന്നാൽ ആക്രമിക്കും. മഞ്ഞക്കൊന്ന വ്യാപിച്ച വനത്തിൽ മാനും മുയലുമില്ലാതായതോടെ അവയെ തിന്നു ജീവിച്ച പുലിക്കും കടുവയ്ക്കും ഇര കിട്ടാതായി. അവ സമീപ കാടുകളിലേക്കോ നാട്ടിലേക്കോ ഇര തേടിയിറങ്ങാൻ നിർബന്ധിതരായി. സമീപ കാടുകളിൽ അവിടുത്തെ മൃഗങ്ങളാൽ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത സംഭവങ്ങൾ അടുത്തു പോലുമുണ്ടായി.
അടുത്തത് നാട്ടുമ്പുറങ്ങളാണ്. അതാകട്ടെ, മനുഷ്യ-വന്യജീവി സംഘർഷത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതിനു കാരണമോ, ചന്തമുള്ള മഞ്ഞപ്പൂക്കളുള്ള മഞ്ഞക്കൊന്നയും. പ്രകൃതിയിൽ നിന്നു തന്നെ മഞ്ഞക്കൊന്നയുടെ ശത്രുവിനെ കണ്ടെത്താൻ സാധിച്ചത് യഥാർഥത്തിൽ നിയന്ത്രണ നടപടികൾക്കു വേഗം കൂട്ടുകയും കടുവയും പുലിയും കാടിറങ്ങുന്ന സാഹചര്യം ഒരു പരിധി വരെയെങ്കിലും കുറയ്ക്കാൻ ഇടയാക്കുകയുമാണ് ചെയ്യേണ്ടത്.REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഉണരുമോ കേരളം?
തേക്കിനെ വ്യാപകമായി നശിപ്പിക്കുന്ന ഇലതീനിപ്പുഴുവിനെ നിയന്ത്രിക്കാനുള്ള വൈറസിനെ കണ്ടുപിടിച്ച് തേക്ക് തോട്ടങ്ങളിലെ കോടിക്കണക്കിന് രൂപയുടെ നഷ്ടം പ്രകൃത്യാ തന്നെ ഇല്ലാതാക്കിയ കെഎഫ്ആർഐയുടെ കണ്ടുപിടിത്തത്തിനു ചുക്കാൻ പിടിച്ച ശാസ്ത്രജ്ഞനാണു ഡോ. ടി വി സജീവ്. കേരളത്തിലങ്ങോളമിങ്ങോളം ഭീഷണിയുയർത്തുന്ന ആഫ്രിക്കൻ ഒച്ചിനെ പുകയിലക്കഷായത്തിലൂടെ നിയന്ത്രിച്ചതും സജീവിന്റെ നേതൃത്വത്തിൽ തന്നെ.
പക്ഷേ ഇതിനൊക്കെ ഭരണ തലത്തിൽ എത്ര ശ്രദ്ധ ലഭിച്ചുവെന്നു ചോദിച്ചാൽ ഉത്തരം എങ്ങനെയാകും. വന്യ ജീവി ആക്രമണം തുടർച്ചയായി നടക്കുമ്പോൾ, കെഎഫ്ആർഐയുടെ ഈ കണ്ടെത്തൽ ദക്ഷിണേന്ത്യക്കാകെ വഴി കാട്ടുന്നതാണ്. കോടാനുകോടികളുടെ പദ്ധതിയല്ലാത്തതിനാലാകണം ഭരണ നേതൃത്വമോ പ്രതിപക്ഷമോ അല്ലെങ്കിൽ ഈ ആവശ്യമുന്നിയിച്ച് സമരരംഗത്തുള്ളവരോ ഇതേപ്പറ്റി ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. ഇത് നടപ്പാക്കാൻ ചെറിയ ചെലവും സംവിധാനങ്ങളും മതി. കോടികളില്ല, കമ്മീഷനില്ല. അതു കൊണ്ടു തന്നെ അഴിമതിക്ക് ഇടയില്ല. അതായത് സർക്കാരിന് സുതാര്യമായി ഈ സംവിധാനം ഉപയോഗക്ഷമമാക്കാം. എന്നാൽ, അതിന് വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയും സ്വന്തം നാട്ടിലെ ശാസ്ത്രജ്ഞർ നടത്തിയ കണ്ടെത്തിലിനെ അംഗീകരിക്കാനുള്ള മനസ്സുമാകണം.
ആനയെ തടയാൻ സൗരവേലി വച്ചതും അത് പരാജയപ്പെട്ട അനുഭവവും പറഞ്ഞത് മുൻ മന്ത്രിയും കെപിസിസി പ്രസിഡന്റുമായ കെ സുധാകരനാണ്. കിടങ്ങുകളും വേലികളുമൊക്കെ കടക്കാനുള്ള വഴികൾ മൃഗങ്ങൾ കണ്ടെത്തുമ്പോൾ പിന്നെന്ത് പരിഹാരം എന്നാലോചിക്കുന്നവർ എന്തുകൊണ്ട് മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നുവെന്ന് കൂടെ ആലോചിക്കണ്ടേ. അതിലൊരു പ്രധാന കാരണം ഈ മഞ്ഞക്കൊന്നയാണെന്ന് തിരിച്ചറിയാനുള്ള വിവേകമെങ്കിലും അവർ കാണിക്കുമോ, അങ്ങനെ കാണിച്ചാൽ നിലനിർത്തിപ്പോരുന്ന മനുഷ്യ-വന്യജീവി സംഘർഷവും അതിലെ സാധ്യതകളും അന്യമായി പോകുമെന്ന ഭയമാണോ ഇതിനെ ആയുധമാക്കുന്ന രാഷ്ട്രീയ പാർട്ടികളെയും സംഘടനകളെയും ഇത്തരമൊരാലോചനയിൽ നിന്നും പിന്മാറ്റുന്നത്. അതാകുമോ ഈ കണ്ടെത്തിൽ തുടരുന്ന മൗനത്തിനു കാരണം.REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഇനി ഈ കണ്ടെത്തലിനെ കാണാതിരിക്കുന്നവർക്കിടയിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പും മന്ത്രിയുമുണ്ട് എന്നതാണ് ഏറെ രസകരമായൊരു സംഗതി. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ആരതിയാണ് ഈ പ്രാണിയെ കണ്ടെത്തിയത്. ഇതെഴുതുന്ന ആളുടെ അറിവ് ശരിയാണെങ്കിൽ മന്ത്രി ആർ ബിന്ദു ആ കോളജിലെ പൂർവ്വ വിദ്യാർത്ഥിനി കൂടിയാണ്. വിദ്യാഭ്യാസത്തിലെ കാര്യങ്ങളിലെ പല കാര്യങ്ങളിലും അഭിമാനിക്കുന്ന മന്ത്രിക്കും ഇടതുപക്ഷത്തിനും കേരളത്തിനൊട്ടാകെയും അഭിമാനിക്കാൻ വഴിയുള്ള ഒന്നല്ലേ ഈ കണ്ടെത്തൽ. ദക്ഷിണേന്ത്യ മുഴുവൻ നേരിടുന്നൊരു പ്രശ്നത്തിന് പരിഹാരം കണ്ടെത്താൽ കേരളത്തിലെ വിദ്യാർത്ഥിനിക്ക് കഴിഞ്ഞുവെന്നതിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് അഭിമാനിക്കാൻ ഏറെ വകയുണ്ട്. ഇക്കാര്യത്തിൽ വകുപ്പ് എന്തെങ്കിലും അഭിപ്രായം പ്രകടിപ്പിച്ചതായി ഇതുവരെ കണ്ടില്ല.
കേരളത്തിലെ വിദ്യാഭ്യാസത്തിന് ഒട്ടേറെ കുഴപ്പങ്ങളുണ്ടാകാം. എന്നാൽ, ഇപ്പോഴും കേരളത്തിൽ നിന്നും ഇങ്ങനെയുള്ള ഗവേഷകരും, വിദ്യാർത്ഥികളും, സ്ഥാപനങ്ങളുമുണ്ടെന്നത് പറയാൻ മടിക്കുന്നത് ഇതിന് പിആർ വർക്കിന് സാധ്യതയില്ല എന്നതുകൊണ്ട് മാത്രമാകുമോ, അതോ സ്വകാര്യ സർവകലാശാലകൾക്ക് ചുവപ്പ് പരവതാനി വിരിക്കാനുള്ള തിരക്കിൽ ഇതൊക്കെ മറന്നുപോകുന്നതോ. മറ്റാരും തിരിഞ്ഞു നോക്കിയില്ലെങ്കിലും ഈ കണ്ടെത്തിലിനെ ആധാരമാക്കി മുന്നോട്ടുള്ള പഠനങ്ങളും ഗവേഷണങ്ങളും നടപ്പാക്കലും നടത്താനുള്ള മുൻകൈ എടുക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പെങ്കിലും തയ്യാറാകുമോ?
ഈ കണ്ടെത്തൽ വനമേഖലയ്ക്ക് മാത്രമല്ല, കേരളത്തിലെ വിദ്യാഭ്യാസ, ഗവേഷണ മേഖലകൾക്ക് കൂടി ഊർജ്ജം നൽകാൻ സാധിക്കുന്നതാണെന്ന തിരിച്ചറിവ് കേരളത്തിലെ സർക്കാരും പ്രതിപക്ഷവും ഉൾപ്പെടുന്ന ഭരണകൂട സംവിധാനത്തിന് ഉണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടി ഇതിനോടുള്ള സമീപനത്തിൽ നിന്ന് മലയാളിക്ക് ലഭിക്കും.