
സര്‍ഗ്ഗാത്മകത കൊണ്ട് പോരടിച്ച് ഒറ്റക്കു നിന്ന ബേബിച്ചേട്ടന്
ഒരു ദിവസം വൈകുന്നേരം ഞാന്‍ വയനാട്ടിലെ മൂലങ്കാവ് എന്ന ഗ്രാമത്തില്‍ ബസ് കാത്ത് നില്‍ക്കുമ്പോള്‍ ഒരാള്‍ക്കൂട്ടം കണ്ടു. അത് എന്താണെന്ന് നോക്കിയപ്പോള്‍ ഒരു തെരുവുനാടകമായിരുന്നു. പുതിയ ശൈലിയിലുള്ള ആ നാടകം എന്നെ നന്നായി ആകര്‍ഷിച്ചു. നാടകം മുക്കാല്‍ ഭാഗമായപ്പോഴേക്കും ആ വഴിക്കുള്ള ലാസ്റ്റ് ബസ് വന്നതിനാല്‍ നാടകം പൂര്‍ണമായും കാണാതെ ഞാന്‍ ബസ് കയറി. അന്നു ഞാന്‍ കണ്ട നാടകം ബേബിച്ചേട്ടന്റെ നാടുഗദ്ദികയായിരുന്നു. അതിലെ പ്രധാന കഥാപാത്രം പിന്നീടെനിക്ക് പ്രിയപ്പെട്ടവനായി മാറിയ ബേബിച്ചേട്ടനായിരുന്നു.
ഈ നാടകം കാണുമ്പോള്‍ എനിക്കതിനെക്കുറിച്ചറിയില്ലായിരുന്നു. നാടകം നിരോധിക്കപ്പെട്ടപ്പോഴാണ് നാടകകൃത്തിനേയും നാടകത്തേയും അറിയുന്നത്. ഒരു ദിവസം ഞാന്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന കെ. ജയചന്ദ്രന്റെ ഓഫീസിലിരിക്കുമ്പോഴാണ് ബേബിച്ചേട്ടന്‍ ജയനെ കാണാന്‍ അവിടെ വരുന്നത്. അന്ന് ഞങ്ങള്‍ രണ്ടാളും ജയചന്ദ്രനോടൊപ്പം താമസിക്കുന്നു. അന്ന് തുടങ്ങിയ ബന്ധമാണ് ഇന്നലെ തൃശ്ശിലേരി പൊതുശ്മശാനത്തില്‍ എരിഞ്ഞടങ്ങിയത്. സ്‌നേഹം, സാഹോദര്യം എന്നീ വികാരങ്ങളുടെ മൂര്‍ത്തീമദ്ഭാവമായിരുന്നു എനിക്ക് ബേബിച്ചേട്ടന്‍. ഷെര്‍ലി മാ എന്ന് കനവുമക്കള്‍ വിളിക്കുന്ന ഷെര്‍ലി ടീച്ചറും.കെ.ജെ..ബേബി | PHOTO : WIKI COMMONS
എണ്‍പതുകളുടെ ആദ്യ പകുതിയിലൊരു ദിവസം ഞാന്‍ പുല്‍പ്പള്ളിയില്‍ ബസിറങ്ങി. ബേബിച്ചേട്ടന്‍ താമസിക്കുന്ന ലൈന്‍ മുറിയിലെത്തി. ചേട്ടന്‍ പുറത്ത് പോയിരിക്കുകയാണ്. ടീച്ചര്‍ എനിക്ക് ചായ തന്നു. ചായയോടൊപ്പം ബീഡി വലിക്കുന്ന ശീലമുണ്ടായിരുന്നു എനിക്കന്ന്. കൈയില്‍ ബീഡിയില്ല. മടിച്ച് മടിച്ച് ഞാന്‍ ടീച്ചറോട് ബേബിച്ചേട്ടന്‍ കൊണ്ട് വെച്ച ബീഡിയെങ്ങാനും അവിടെയുണ്ടോ എന്ന് ചോദിച്ചു. ടീച്ചര്‍ ഒരു ചിരട്ട എന്റെ മുന്നില്‍ കൊണ്ടു വെച്ചു. അതില്‍ ബേബിച്ചേട്ടന്‍ വലിച്ചിട്ട ബീഡിയുടെ പല വലിപ്പത്തിലുള്ള കുറ്റികള്‍ ഉണ്ടായിരുന്നു. ബേബി ബീഡി തീരുമ്പോള്‍ ഉപയോഗിക്കുന്നതാണിത് എന്നും പറഞ്ഞു. ഞാന്‍ അതില്‍ നിന്നും വലിയ കുറ്റികള്‍ നോക്കി പെറുക്കിയെടുത്തു വലിച്ചു. അതായിരുന്നു ഷെര്‍ലി ടീച്ചര്‍.
കനവിലെ കുട്ടിയായിരുന്നു ചാത്തി. നല്ല ഡാന്‍സറായിരുന്ന ചാത്തി ഋണബാധ്യത മൂലം ആത്മഹത്യ ചെയ്തു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം കിട്ടിയത് ഒരു വൈകുന്നേരമായിരുന്നു. ചാത്തിയെ കാണാന്‍ ഞാന്‍ കനവിലെത്തിയപ്പോള്‍ കുറച്ചകലെയുള്ള ചാത്തിയുടെ വീടിനടുത്തേക്ക് സംസ്‌കരിക്കാനായി കൊണ്ടുപോയതായറിഞ്ഞു. ഞാനവിടെയെത്തിയപ്പോള്‍ ബേബിച്ചേട്ടനും ഷെര്‍ലി ടീച്ചറും കുറച്ചു കനവുമക്കളും മാത്രം. ഞാനും കൂടി ആ കൂട്ടത്തില്‍ചേര്‍ന്നു. ചാത്തിയുടെ പെറ്റമ്മയേക്കാള്‍ ദുഃഖിതയായ ഷെര്‍ലി ടീച്ചറെയാണ് ഞാനന്ന് കണ്ടത്. അച്ഛനും അമ്മയും ബേബിച്ചേട്ടനും ഷെര്‍ലി ടീച്ചറുമാണെന്നാണ് തോന്നിയത്. പലരേയും പോലെ ചാത്തിയുടെ കുറ്റവും കുറവും എടുത്തു പറയാത്ത വേപഥു പൂണ്ട അവരുടെ മനുഷ്യത്വമാര്‍ന്ന ദുഃഖപാരവശ്യം എനിക്കന്ന് അനുഭവവേധ്യമായി.
സുകുമാര്‍ അഴിക്കോട് കനവു സന്ദര്‍ശിച്ച് കനവുമക്കളോട് സംവദിച്ചിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തക അഡ്വ. നന്ദിതാ ഹക്‌സര്‍ കനവു സന്ദര്‍ശിച്ചപ്പോള്‍ കനവുമക്കളോട് സംവദിച്ചത് ഹിന്ദിയിലായിരുന്നു. കൂടെയുണ്ടായിരുന്ന അധ്യാപകരായ ഞങ്ങള്‍ക്കു കഴിയാത്ത കാര്യം അവര്‍ ചെയ്തു. അന്നൊക്കെ ബേബിച്ചേട്ടനും ഷെര്‍ലി മായും കനവിന്റെ മനസും ഹൃദയവുമായി ഒപ്പമുണ്ടായിരുന്നു.കെ.ജെ..ബേബി ,ഷെര്‍ലി ടീച്ചര്‍ | PHOTO : WIKI COMMONS
ഇതിനിടെ പൂര്‍ണമായും നിലച്ച കനവിലെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഞങ്ങള്‍ ഒരു ശ്രമം നടത്തി. അത് ഞങ്ങള്‍ക്ക് കഴിയില്ലെന്ന് ഉറപ്പുവരുത്താന്‍ മാത്രമേ ഉപകരിച്ചുള്ളു. ബേബിച്ചേട്ടനും ടീച്ചറും വീണ്ടുമിറങ്ങി കനവിനെ പെറുക്കി കൂട്ടാന്‍ ശ്രമിക്കവേയാണ് ടീച്ചര്‍ ബേബിച്ചേട്ടനു മുമ്പേ യാത്രയായത്. അടുത്തിടെ ബത്തേരിയില്‍ ഒരു പരിപാടിക്കെത്തിയപ്പോള്‍ എന്റെ വീട് അന്വേഷിച്ച് പിടിച്ചെന്നെ കാണാന്‍ വന്നു. അന്നത്തെ നര്‍മം കലര്‍ന്ന സംഭാഷണം എന്റെ മനസില്‍ ഇപ്പോഴും അലയടിക്കുന്നു.
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് നടക്കുന്ന കാലത്താണ് ഞാന്‍ കനവില്‍ ഇടക്കിടെ പോയിരുന്നത്. കനവിന് പ്രകടമായ പാഠ്യപദ്ധതിയോ പഠനക്രമമോ ഉണ്ടായിരുന്നില്ല. എന്നാല്‍ ഗുപ്തമെന്നോ നിലീനമെന്നോ പറയാവുന്ന ഒരു പാഠ്യപദ്ധതി (Hidden curriculam )ഉണ്ടായിരുന്നു. സ്‌കൂളില്‍ നിന്നു പുറത്തായ ആദിവാസി കുഞ്ഞുങ്ങളുടെ ചുമലില്‍ കൈ വെച്ച് ബേബിച്ചേട്ടന്‍ അവരെ സ്‌നേഹിച്ചു. ഇവിടെ കനവില്‍ സ്‌നേഹമാകുന്നു പഠനം. ബഹുമുഖങ്ങളായ പ്രവര്‍ത്തനങ്ങളുടെ ആരുഢമായിരുന്നു കലാ പ്രവര്‍ത്തനങ്ങള്‍. കൃഷി മുതല്‍ മണ്‍പാത്ര നിര്‍മാണം വരെ കനവിലുണ്ടായിരുന്നു. പുസ്തക കലവറയെന്നു പറയാവുന്ന ഒരു ലൈബ്രറിയും ഒരുക്കിയിരുന്നു. ഗുഡ എന്ന പേരില്‍ കനവു നിര്‍മിച്ച സിനിമാ ചിത്രീകരണം ഒരു ഉത്സവം തന്നെയായിരുന്നു. ബേബിച്ചേട്ടനും ടീച്ചറും കുട്ടികളും കൈമെയ് മറന്ന് അതില്‍ മുഴുകിയ കാഴ്ച ഇപ്പോഴും മനസ്സില്‍ നിറയുന്നു. ഒരുപക്ഷേ കനവില്‍ നിന്നും ഉയര്‍ന്നുവരാവുന്ന സിനിമാപ്രവര്‍ത്തകരുടെ ഒരു നിര തന്നെ ഉണ്ടാകുമായിരുന്നു.
ആയിടെ ഒരു ദിവസം ഔപചാരിക വിദ്യാഭ്യാസത്തില്‍ നിന്ന് ആദിവാസി കുഞ്ഞുങ്ങള്‍ എന്തുകൊണ്ട് പുറത്താവുന്നു എന്ന് ദീര്‍ഘനേരം ഞാന്‍ ബേബിച്ചേട്ടനുമായി ചര്‍ച്ച ചെയ്തു. ഒരു പ്രധാന പ്രശ്‌നം ഭാഷ തന്നെയാണെന്ന് വിലയിരുത്തി. അതുപോലെ ആദിവാസികളെക്കുറിച്ച് അധ്യാപകരും വിദ്യാഭ്യാസ പ്രവര്‍ത്തകരും പഠിക്കാത്തതും, സംവിധാനത്തിന് അവരെക്കുറിച്ചുള്ള അജ്ഞതയും ഞങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. അങ്ങനെയാണ് വയനാട് ഡയറ്റിന്റെ നേതൃത്വത്തില്‍ വിശദമായ ആദിവാസി വിദ്യാഭ്യാസത്തിനായുള്ള പ്രോഗ്രാം ഞാന്‍ തയ്യാറാക്കുന്നതും 'നായം,ജേന്'എന്നീ കൈപ്പുസ്തകങ്ങള്‍ ഉണ്ടാക്കുന്നതും. അതിന്റെ അങ്കുരം രൂപപ്പെട്ടത് ബേബിച്ചേട്ടനുമായുള്ള ദീര്‍ഘസംഭാഷണങ്ങളില്‍ നിന്നുമാണ്.കനവ് | PHOTO : WIKI COMMONS
കനവുപോലെ തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയോ അതിജീവനമോ ഉണ്ടായില്ല. പരാജയങ്ങളെ വിജയങ്ങളാക്കി മാറ്റാന്‍ ബേബിച്ചേട്ടനോ പൊതു സമൂഹത്തിനോ കഴിഞ്ഞില്ല. എങ്കിലും കനവുയര്‍ത്തിയ മാതൃക അനന്യമായി നിലനില്‍ക്കുക തന്നെ ചെയ്യും. ആദിവാസി ജീവിതത്തെ എങ്ങനെ രൂപപ്പെടുത്താം? അവരുടെ ജീവിതവും ഭാഷയും സംസ്‌കാരവും എങ്ങനെ പരിരക്ഷിക്കാം എന്നതിന് സമാനമാതൃകകള്‍ ഇല്ല എന്നു തന്നെ പറയാം. വിപ്ലവകാരിയായാല്‍, പ്രവര്‍ത്തനം നടത്തിയാല്‍ പിന്നെ അതു മാത്രം ചെയ്യണം, അതു തന്നെയാവണം മരിക്കുവോളം എന്ന സമൂഹത്തിന്റെ വിധി തീര്‍പ്പിന്റെ കള്ളറയില്‍ തളച്ചിടപ്പെട്ടില്ല ബേബിച്ചേട്ടന്റെ ജീവിതം. അതിനും മേലോട്ട് പോയി നക്ഷത്രത്തിളക്കമാര്‍ന്നു നില്‍ക്കുന്നു കനവും മക്കളുടെ ബേബി മാമനും.
നക്‌സലൈറ്റ് കാലഘട്ടത്തിന്റെ സാംസ്‌കാരിക വേദിയുടെ സന്തതിയാണ് കനവ് ബേബി എന്നൊരു വിലയിരുത്തലുണ്ട്. അതില്‍ ശരിയില്ലാതില്ല. നാടുഗദ്ദിക നാടകത്തിലൂടെ അദ്ദേഹത്തെ പ്രശസ്തനാക്കിയതുമാത്രമല്ല. നിസ്വരോടും നിരാലംബരോടുമൊപ്പം ജീവിതാവസാനം വരെ നില്‍ക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയതും അതാവാം. ശരാശരി പാര്‍ട്ടി വിപ്ലവകാരിയാവാതെ ആ മൂല്യം ജീവിതത്തില്‍ പുലര്‍ത്താനായി ബേബിച്ചേട്ടന്. ക്രിസ്തുമതത്തില്‍ പിറന്നയാളായിട്ടും മതത്തിന്റെ ചട്ടക്കൂട്ടിലും പള്ളിയിലും വിശ്വസിച്ചിരുന്നില്ല ബേബിച്ചേട്ടന്‍. ആദിവാസികളോട് സഹഭാവം പുലര്‍ത്തിയ പുരോഹിതരോട് ഐക്യപ്പെടുന്നതിന്നും സഹകരിക്കുന്നതിനും അതൊരു തടസ്സമായിരുന്നില്ല. നല്ല അയല്‍ക്കാരന്‍ എന്ന ക്രിസ്തീയ മൂല്യം ജീവിതത്തില്‍ പാലിച്ച, പുലര്‍ത്തിയ ഒരാളെ ഞാന്‍ കണ്ടത് ബേബിച്ചേട്ടനെയാണ്. പഴയ സഖാക്കളില്‍ പലരും അധികാരവ്യവസ്ഥയോടൊപ്പം നില്‍ക്കുകയും കീഴ്‌പ്പെടുകയും ചെയ്തപ്പോള്‍ പഴമുറം കൊണ്ട് സൂര്യനെ മറച്ച സന്യാസിയായി ഒന്നിനും കീഴ്‌പ്പെടാതെ തന്റെ സര്‍ഗ്ഗാത്മകത കൊണ്ട് പോരടിച്ച് ഒറ്റക്കു നിന്നു ബേബിച്ചേട്ടന്‍.
സ്വന്തം ജീവിതത്തെ മരണത്തിനു ദാനം ചെയ്യുന്നവര്‍ ധീരന്മാരാണെന്നാണ് എനിക്കു തോന്നുന്നത്. സഖാവ് കനുസന്യാലും കുഞ്ഞാമന്‍ സാറും അതിലെ അഗ്രഗാമികളാണ്. അവര്‍ക്കു പുറകെയിപ്പോഴിതാ ബേബിച്ചേട്ടനും.