
ബാലണ്‍ ഡി'ഓര്‍ 2024: മോ സലയെ ഒഴിവാക്കിയത് അവഗണനയോ?
ലയണല്‍ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡയുടെയും പേര് ഇല്ലാതെയാണ് ഇത്തവണത്തെ ബാലണ്‍ ഡി'ഓര്‍ നാമനിര്‍ദ്ദേശം വന്നിട്ടുള്ളത്. 2003 മുതല്‍ 2022 വരെ ഈ രണ്ടുപേരുടെയും പേരുകള്‍ ഈ പുരസ്‌കാരത്തിന്റെ നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ചിരുന്നു. അതില്‍ ഭൂരിപക്ഷവും ഇതില്‍ രണ്ടിലൊരാള്‍ സ്വന്തമാക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ക്രിസ്റ്റ്യാനോയ്ക്ക് നോമിനേഷന്‍ ലഭിച്ചിരുന്നില്ല.
കാല്‍പന്തുകളിയില്‍ ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ ബഹുമതിയായാണ് ബാലണ്‍ ഡി'ഓര്‍ നെ കണക്കാക്കുന്നത്. ഏറ്റവും കൂടുതല്‍ തവണ ബാലണ്‍ ഡി'ഓര്‍ നേടിയ കളിക്കാരന്‍ ലയണല്‍ മെസ്സിയായത് കൊണ്ട് തന്നെ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരനെന്ന് മെസ്സിയെ വിശേഷിപ്പിക്കുവാന്‍ അദ്ദേഹം നേടിയ ബാലണ്‍ ഡി'ഓറിന്റെ എണ്ണവും എടുത്തു പറയാറുണ്ട്. എട്ട് തവണ അര്‍ജന്റീനയുടെ ഇതിഹാസ താരത്തെ തേടി ഈ പുരസ്‌കാരമെത്തി. 2009, 2010, 2011, 2012, 2015, 2019, 2021, 2023 വര്‍ഷങ്ങളിലാണ് മെസ്സി ഈ പുരസ്‌കാരം സ്വന്തമാക്കിയത്. പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അഞ്ച് തവണയാണ് ഈ പുരസ്‌കാരം ലഭിച്ചത്. 2008, 2013, 2014, 2016, 2017 വര്‍ഷങ്ങളിലാണ് ക്രിസ്റ്റ്യാനോയെ തേടി ബാലണ്‍ ഡി'ഓര്‍ എത്തിയത്. 2018 ല്‍ ക്രൊയേഷന്‍ താരമായ റയല്‍ മാഡ്രിഡിന്റ മധ്യനിരതാരമായ ലൂക്കാ മോഡ്രിച്ച് ആണ് ഒരു ദശകം നീണ്ട് നിന്ന റൊണാള്‍ഡോ -മെസി യുഗത്തിന് അര്‍ദ്ധവിരാമമിട്ടത്. അതിന് മുമ്പ് 2008 മുതലുള്ള പത്ത് വര്‍ഷം തുടര്‍ച്ചയായി റൊണാള്‍ഡോയൊ മെസ്സിയോ മാത്രമായിരുന്നു ഈ അവാര്‍ഡ് നേടിയിരുന്നത്.ലയണൽ മെസ്സി PHOTO : WIKI COMMONS
ഇത്തവണത്തെ (2024ലെ) മികച്ച കളിക്കാരുടെ നോമിനേഷന്‍ പട്ടിക സെപ്റ്റംബര്‍ അഞ്ചിനു പുറത്ത് വിട്ടിരുന്നു. 30 താരങ്ങളുടെ പേരാണ് നോമിനേഷന്‍ പട്ടികയിലുള്ളത്. ഈ പേരുകളടങ്ങിയ പട്ടിക പുറത്തുവന്നശേഷം പല നിലകളിലുള്ള ചര്‍ച്ചകളും വാഗ്വാദങ്ങളും മാധ്യമങ്ങളിലും ആരാധകര്‍ക്കിടയിലും നടക്കുന്നു. ഫ്രാന്‍സ് ഫുട്‌ബോള്‍, ലെക്വീപ് തുടങ്ങിയ ഫ്രഞ്ച് മാഗസിനുകളുടെ ഉടമസ്ഥരായ ഗ്രൂപ്പ് അമൊറിയും യുവേഫയും സംയോജിച്ചാണ് 2024 മുതല്‍ ബഹുമതി സമ്മാനിക്കുന്നത്.
തിരഞ്ഞെടുപ്പ് സംവിധാനത്തിലൂടെയാണ് ബാലണ്‍ ഡി'ഓര്‍ വിജയികളെ നിശ്ചയിക്കുന്നത്. ദേശീയ ഫുട്‌ബോള്‍ ടീം കോച്ചുകളും, ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്മാരും, തിരഞ്ഞെടുത്ത ജേണലിസ്റ്റുകളും അടങ്ങിയ അന്താരാഷ്ട്ര ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. പ്രധാനമായും യൂറോപ്യന്‍ കളിക്കാര്‍ക്ക് നല്‍കിത്തുടങ്ങിയ ബഹുമതി 1995ല്‍ യൂറോപ്പില്‍ കളിക്കുന്ന ഏതൊരു കളിക്കാരനും ബഹുമതിക്ക് അര്‍ഹനാണ് എന്ന് നിയമമാറ്റം നടത്തിയതിന് ശേഷമാണ് അന്താരാഷ്ട്ര തലത്തില്‍ ആളുകള്‍ക്ക് ബാലണ്‍ ഡി'ഓര്‍ നല്‍കിത്തുടങ്ങിയത്. 2007 മുതല്‍ ലോകത്തിലെ എല്ലാ ഫുട്‌ബോള്‍ കളിക്കാര്‍ക്കും അര്‍ഹതയ്ക്കനുസരിച്ച് നോമിനേറ്റ് ചെയ്യപ്പെടാനും അവാര്‍ഡ് ജയിക്കാനും അര്‍ഹത ലഭിച്ചു തുടങ്ങി. അവാര്‍ഡിന് പലപ്പോഴായി വലിയൊരു വിമര്‍ശനവും ഉയര്‍ന്നു വരാറുണ്ട്. ബാലണ്‍ ഡി'ഓര്‍ പോപ്പുലാരിറ്റി മത്സരം മാത്രമാണെന്ന തരത്തിലുള്ളതാണ് ആ വിമര്‍ശനം. തങ്ങള്‍ക്ക് പ്രിയപ്പെട്ട താരങ്ങള്‍ക്ക് ബഹുമതി ലഭിക്കാത്തതിലുള്ള അമര്‍ഷമാണ് ഇത്തരം വിമര്‍ശനങ്ങള്‍ക്ക് പുറകിലെന്നൊരു പ്രതിവാദവും ഉന്നയിക്കപ്പെടാറുണ്ട്.
ഈ വര്‍ഷത്തെ നോമിനികളുടെ ലിസ്റ്റ് മാധ്യമങ്ങളിലും പണ്ഡിറ്റുകളുടെയുമിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് കൂടുതലായും ഒഴിവാക്കപ്പെട്ടവരുടെ പേരിലാണ്. ഇതില്‍ പ്രധാനമായും എടുത്ത് പറയുന്ന പേരുകള്‍ സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡിന് വേണ്ടി കളിക്കുന്ന, ബ്രസീല്‍ താരമായ റോഡ്രിഗോയുടെയും ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി കളിക്കുന്ന, ബെല്‍ജിയന്‍ താരമായ കെവിന്‍ ഡിബ്രൂയിനിന്റെയുമാണ്. ഇംഗ്ലീഷ് ക്ലബായ ലിവര്‍പൂളിന് വേണ്ടി കളിക്കുന്ന, ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലയുടെ പേര് പക്ഷേ ലിവര്‍പൂള്‍ ആരാധകര്‍ക്കിടയിലും ഫുട്‌ബോള്‍ ഫാന്‍സിന്റെ ഇടയിലും നടക്കുന്ന ചര്‍ച്ചയില്‍ മാത്രമായി ചുരുങ്ങുകയാണ്.REPRESENTATIVE IMAGE | PHOTO : WIKI COMMONS
2017ല്‍ ഇറ്റാലിയന്‍ ക്ലബായ റോമയില്‍ നിന്നും ലിവര്‍പൂളില്‍ എത്തിയ സല ആദ്യ സീസണ്‍ മുതല്‍ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. അഞ്ച് തവണ സല നോമിനികളുടെ ലിസ്റ്റില്‍ വന്നിട്ടുണ്ടെങ്കിലും 2018ലും 2022ലും അഞ്ചാം സ്ഥാനത്തെത്തിയതാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ള ഏറ്റവും മികച്ച റാങ്ക്. ലിവര്‍പൂള്‍ ലെജന്‍ഡ് ആയി മാറിയിട്ടുള്ള സല പ്രീമിയര്‍ ലീഗിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായാണ് കണക്കാക്കുന്നത്. മികച്ച കണക്കുകള്‍ ഉണ്ടായിട്ടും അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് അദ്ദേഹത്തിനോടുള്ള അവഗണനയും അനാദരവുമാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. കഴിഞ്ഞ സീസണിലെ ആദ്യ പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത സലയ്ക്ക്, പരിക്കിന് ശേഷം പ്രകടനത്തില്‍ മങ്ങല്‍ വന്നെങ്കിലും കണക്കുകള്‍ എപ്പോഴത്തെയും പോലെ നല്ല നിലയില്‍ നിലനിര്‍ത്തുവാന്‍ അദ്ദേഹത്തിനായി. പ്രീമിയര്‍ ലീഗില്‍ മാത്രം 28 G/A(ഗോളും അസിസ്റ്റുകളും) നേടിയ സലയ്ക്ക് ലിവര്‍പൂളിനൊപ്പം കാരബാഓ കപ്പും നേടാന്‍ സാധിച്ചു. കപ്പ് ഫൈനലില്‍ അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചില്ലെങ്കിലും ഫൈനല്‍ വരെ എത്തുന്നതില്‍ അദ്ദേഹത്തിനും പ്രധാന പങ്കുണ്ടായിരുന്നു.
മോ സലയുടെ അത്ര പോലും പ്രകടനം പുറത്തെടുക്കാത്തവരും കണക്കുകളില്‍ പുറകെയുള്ളവരും നോമിനീ ലിസ്റ്റിലുള്ളത് ആരാധകരെ ചൊടിപ്പിക്കുന്നുണ്ട്. ക്ലബിന്റെ ഗോള്‍ കീപ്പറായ ആലിസണ്‍ ബെക്കറും ഗോള്‍ കീപ്പറിന്റെ പുരസ്‌കാരത്തിന് പോലും നോമിനേറ്റ് ആവാത്തത് ലിവര്‍പൂള്‍ എന്ന ഫുട്‌ബോള്‍ ക്ലബിനോടുള്ള ഇംഗ്ലണ്ടിന്റെ സമീപനം മൂലമാണെന്നും ആരാധകര്‍ വാദിക്കുന്നുണ്ട്. പരിക്ക് മൂലം പുറത്തായതിനാലാണ് ഇരുവര്‍ക്കും നോമിനേഷന്‍ കിട്ടാതായത് എന്നും മറുവാദമുണ്ട്.മുഹമ്മദ് സല | PHOTO : WIKI COMMONS
കണക്കുകള്‍ മാത്രമല്ല, കളിയിലും മികച്ച പ്രകടനം ലിവര്‍പൂളിനായി എല്ലാക്കാലത്തും പുറത്തെടുത്തിട്ടുള്ള സലക്ക് പക്ഷേ മറ്റു യൂറോപ്യന്‍ താരങ്ങള്‍ക്കും ലാറ്റിന്‍ അമേരിക്കന്‍ താരങ്ങള്‍ക്കും ലഭിക്കുന്നത്ര പ്രശംസ ലഭിക്കാത്തതായി ലിവര്‍പൂള്‍ ആരാധകരും ഫുട്‌ബോള്‍ ആരാധകരും ചര്‍ച്ച ചെയ്യാറുണ്ട്. അദ്ദേഹം പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ തന്നെ മികച്ച കളിക്കാരില്‍ ഒരാളായി ഫുട്‌ബോള്‍ പണ്ഡിറ്റുകളും ആരാധകരും സമ്മതിക്കുന്നുണ്ടെങ്കിലും ഒരു ആഫ്രിക്കന്‍ രാജ്യത്തില്‍ നിന്നും വന്നത് കൊണ്ടും, മുസ്ലിം വിഭാഗത്തില്‍പ്പെട്ട ആളായത് കൊണ്ടുമാണ് അദ്ദേഹം ചര്‍ച്ചാവിഷയമാവാത്തതെന്നും, പുരസ്‌കാരങ്ങള്‍ക്കായി തഴയപ്പെടുന്നതെന്നും ആരാധകര്‍ വാദിക്കുന്നു. അതില്‍ സത്യമുണ്ട് താനും.
പ്രീമിയര്‍ ലീഗ് ലെജന്‍ഡുകളായി പരിഗണിക്കപ്പെടുന്ന ഫ്രാങ്ക് ലാംപാര്‍ഡിന്റെയും തിയറി ഹെന്റിയുടേയും കണക്കുകള്‍ക്കരികില്‍ എത്തിയിട്ടുള്ള മോ സല പ്രീമിയര്‍ ലീഗിലെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരുവനാണ് താന്‍ എന്ന് ഊട്ടിയുറപ്പിക്കുന്നു. മേല്‍പ്പറഞ്ഞ ലെജന്റുകള്‍ വിരമിച്ചവരാണെങ്കിലും, സല പക്ഷേ ഇന്നും റെക്കോര്‍ഡുകള്‍ ഭേദിച്ച് പുതിയ സീസണിലും മികച്ച പ്രകടനം പുറത്തെടുക്കുന്നു. ലിവര്‍പൂളിലെ കോണ്‍ട്രാക്റ്റ് 2025 ഓടെ അവസാനിക്കുമെന്നിരിക്കെ അദ്ദേഹവും ക്ലബ്ബും കോണ്‍ട്രാക്ട് പുതുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും ഫുട്‌ബോള്‍ ലോകവും. 2024 ഒക്ടോബര്‍ 28നു ബാലണ്‍ ഡി'ഓര്‍ വിജയികളെ പ്രഖ്യാപിക്കും.