TMJ
searchnav-menu
post-thumbnail

Outlook

"ഭായി" നാട്ടിലെ ജീവിതങ്ങളിലേക്ക് ഒരു യാത്ര

27 Jan 2025   |   5 min Read
വി ശശികുമാർ

വർ,  ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. മൂവായിരത്തോളം കിലോമീറ്റർ ദൂരെ തെക്കു ദേശത്തു നിന്നെത്തുന്നവരെ കാത്ത്. വീഡിയോ കോളിലുടെയും, പറഞ്ഞറിഞ്ഞുമുള്ള ദേശത്തുനിന്നു വരുന്നവർ. അതിലെല്ലാം ഉപരി അവർക്ക്  അന്നവും, കിടക്കാനിടവും ജീവിതം മെച്ചപ്പെടുത്താനുമുള്ള ജോലി ചെയ്ത് പണം നേടുന്ന നാട്ടിൽ നിന്നു വരുന്നവർ.

എന്നാൽ ഞങ്ങളെത്തിയത്, ഞങ്ങൾക്കു വസിക്കാനും ശിഷ്ടകാലം കഴിയാനുമുള്ള ഇടം പണിതു തന്നവരുടെ അമ്മമാരെയും, സഹോദരിമാരെയും, ഭാര്യമാരെയും മക്കളെയും കാണുക, അവരുടെ ജീവിതം നേരിലറിയുക എന്ന മോഹം കൊണ്ടു മാത്രം.

ഞങ്ങളുടെ ഗ്രാമത്തിലുള്ള (ആലപ്പുഴയിലെ ആറാട്ടുപുഴ തൃക്കുന്നപ്പുഴ) കുടിയേറ്റത്തൊഴിലാളികളിൽ [ഇപ്പോഴത്തെ അതിഥിത്തൊഴിലാളികൾ ] തൊണ്ണൂറുശതമാനം പേരും മാൽഡയിൽ നിന്നുള്ളവരാണ്. രണ്ടായിരമാണ്ടിന്റെ തുടക്കത്തിലാണിവരെ കണ്ടു തുടങ്ങിയത്.

PHOTO: CHANDU S
സുനാമി പുനരധിവാസ ഫണ്ടുപയോഗിച്ച് കടൽത്തീരത്ത് വീടുപണിയാണിവർ ആദ്യം തുടങ്ങിയത്. തുടർന്ന് മറ്റു സ്ഥലങ്ങളിലേക്കും മേശരിമാരും, സഹായികളുമായി അവർ പോകാൻ തുടങ്ങി. ഇവർ താമസിച്ചിരുന്നത് ജോലി സജ്ജമാക്കിക്കൊടുക്കുന്ന ഇടനിലക്കാരുടെ താൽക്കാലിക ഷെഡുകളിലായിരുന്നു. അന്ന് മേശരിയ്ക്ക് അഞ്ഞൂറും സഹായിക്കു മുന്നൂറുമായിരുന്നു ശമ്പളം. ഇടനിലക്കാരന് ദിവസം അൻപതു നൽകണം. അയാൾ ജോലി ശരിയാക്കിക്കൊടുക്കും.

നാട്ടിൽ ജോലിക്കാരെ ആവശ്യമുള്ളവർ ഇടനിലക്കാരെ വിളിക്കും. നാട്ടിലുള്ളവർ കട്ടിപ്പണികൾ ചെയ്യാതായപ്പോഴിവർക്കു ഡിമാൻഡായി. അപ്പോൾ അവരുടെ എണ്ണം കൂടി, അവരിലുള്ളവർ തന്നെ ജോലി കണ്ടെത്താൻ തുടങ്ങി. തുടർന്നവർ വാസസ്ഥലവും സ്വയം കണ്ടെത്തി.

തുടക്കത്തിലുണ്ടായിരുന്ന ഇടനിലക്കാരൻ അവരിൽ നിന്ന് പ്രതിമാസം ഒരാളിൽ നിന്ന് ആയിരം രൂപ വാടകയും, ദിവസവരുമാനത്തിൽ അൻപതു മുതൽ നൂറു രൂപ വരെ ഈടാക്കാൻ തുടങ്ങി. ഒരു ക്യാമ്പിൽ നാൽപ്പതും അൻപതു പേരേയും താമസിപ്പിച്ചു. നാലും അഞ്ചും ക്യാമ്പുകളും ഉള്ളവരുണ്ടായി. ഇന്ന് മേശരിക്ക് ആയിരത്തി ഇരുന്നുറും, സഹായിക്ക് എണ്ണുറുമായി.

PHOTO: CHANDU S
എന്റെ വീടിന്റെ ഇലക്ട്രിക്കലും, പെയിന്റിങ്ങും പ്ലംബിങ്ങും, വയറിങ്ങും ഒഴികെ ബാക്കി എല്ലാം അവർ ചെയ്തു. പുരയിടത്തിൽ തെങ്ങും തൈകളും, വാഴകളുമവർ നട്ടു വളർത്തി. കൃഷിയിൽ തല്പരനായ മാൽഡക്കാരൻ ഹക്കി കുൽ വെള്ളമൊഴിച്ചു വളർത്തിയ തെങ്ങുകൾ എല്ലാം കുലച്ചു.

അന്ന് ഹക്കി കുൽ, എന്ന മാൽഡക്കാരൻ സഹായി അവധിക്ക് പോകുമ്പോൾ അവനും' അവന്റെ ഭാര്യയ്ക്കും മക്കൾക്കും വസ്ത്രങ്ങളും മാലകളും ഭാര്യ വാങ്ങിക്കൊടുത്തുവിട്ടിരുന്നു. ഒരു നാൾ പോയിട്ടവൻ കുറേ നാൾ വന്നില്ല. മൂത്തമകളുടെ വിവാഹം കഴിഞ്ഞാണവനെത്തിയത്. അപ്പോഴേക്കും മറ്റു രണ്ടു പേർ വന്നു. ' അവരിലൊരാളുടെ ശ്രമഫലമായി ഫാമിലേക്കു നല്ലൊരു പാലം വന്നു. ഡൽഹിയിലും, ബോംബെയിലും, മദ്രാസിലും വലിയ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്തിരുന്ന അയാൾ ഓൾറൗണ്ടറായി.

തദ്ദേശ വാസികളായ പണിക്കാരിൽ ചിലർ ഇവരോടു ശണ്ഠയുണ്ടാക്കും. തദ്ദേശീയരായ പണിക്കാർ എട്ടു മണിക്കു വന്ന് ഒന്നിന് പോകും. ഉപകരണങ്ങൾ എടുക്കാനും, വൃത്തിയാകാനും ഭക്ഷണത്തിനുമൊക്കെ സമയം എടുത്തതിനു ശേഷം ആകെ മൂന്നോ മൂന്നരയോ മണിക്കൂർ പണി ചെയ്യും. [നിർമാണ പ്രവർത്തനത്തിലുള്ളവരല്ല. കൃഷിപ്പണിക്കാരുടെ കാര്യമാണ്]

PHOTO: CHANDU S
തദ്ദേശവാസികളാണ് കോൺക്രീറ്റിനു പോകുന്നത്. അവരുടെ ഒപ്പം പോകുന്ന ഹെൽപ്പർമാരിൽ  ചിലർ തദ്ദേശവാസികളിൽ ചിലരെ പോലെ  താമസ സ്ഥലങ്ങളിൽ ലഹളയുണ്ടാക്കുകയും അതിനെ തുടർന്ന് അവർ താമസിക്കുന്ന ക്യാമ്പുകളിൽ നിന്ന് പുറത്താക്കപ്പെടുന്ന അനുഭവവും പറഞ്ഞു കേട്ടിട്ടുണ്ട്.

മാൽഡക്കാർ ഒന്നിച്ചേ താമസിക്കൂ. ഒരു ക്യാമ്പിലുള്ളവർ മൂന്നു നാലുപേരു ചേർന്നാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഉരുളക്കിഴങ്ങ്, ചിക്കൻ, മത്സും [അവരുടെ നാട്ടിൽ നിന്ന് കൊണ്ടുവരുന്ന കട്‌ള, റോഹു, കൂടാതെ ഇവിടെയുമതുൽപ്പാദിപ്പിച്ചു തുടങ്ങി.] ഇവരുടെയിടയിൽ തദ്ദേശീയരുമായി ഇടപെടുന്നവർ തൊഴിൽ കണ്ടെത്തുന്നവരായി, അവർ ആ സംഘത്തിലെ നേതാക്കന്മാരുമായി.

നാട്ടിൽ പണിക്കുവന്നവരുടെ  മക്കളും ,സഹോദരങ്ങളും, ഭർത്താക്കൻമാരും, അച്ഛന്മാരുമൊക്കെ ഞങ്ങളുടെ ഗ്രാമത്തിൽ നിന്ന് ദിവസവും വിഡിയോകോളിലൂടെ ബന്ധപ്പെടാറുണ്ടായിരുന്നു.

രണ്ടായിരത്തിപ്പത്തായപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ കൂടിയപ്പോൾ നാട്ടിൻ പുറത്തു കോൺട്രാക്ടർമാരും കൂടി. അവരിവർക്കു വലിയ ക്യാമ്പുകളുണ്ടാക്കി താമസിപ്പിക്കാൻ തുടങ്ങി.

PHOTO: CHANDU S
ഒരു കാലത്ത് മലയാളി ബോംബെയിലും കൽക്കത്തയിലും ഡൽഹിയിലുമൊക്കെ മദ്രാസി എന്നറിയപ്പെട്ടതുപോലെയാണ്  ഇന്ന് ഇവിടെ തൊഴിൽ തേടിയെത്തുന്ന ഉത്തരേന്ത്യൻ സംസ്ഥാനക്കാരെയെല്ലാം നമ്മൾ ബംഗാളികളെന്ന് വിളിക്കുന്നത്. അല്ലെങ്കിൽ ഭായിമാർ എന്ന് വിളിക്കുന്നത്. അവർ ബംഗാളിൽ നിന്ന് മാത്രമല്ല. വരുന്നതെന്നാണ് വസ്തുത. മാൽഡയ്ക്ക് പുറമെ, ബംഗാളിലെ മറ്റു ജില്ലകൾ, ഒറീസ, ബീഹാർ, ഝാർഖണ്ട്, യു പി, രാജസ്ഥാൻ എന്നിവരും ചേർന്ന് എല്ലാവരും  നമുക്ക് ഭായിമാരായി, ബംഗാളി ഭായി.

"ഭായി"മാർ തെങ്ങുകയറ്റം, മരംവെട്ട്, റോഡുപണി, മീൻപിടുത്തം, മീൻ വൃത്തിയാക്കൽ ഹോട്ടൽ പണി, ഭക്ഷണ നിർമ്മാണം, കൃഷി, പ്ലൈവുഡ് നിർമ്മാണം എന്നിവയിലും വ്യാപൃതരായങ്കിലും മാൽഡക്കാരധികവും കെട്ടിട നിർമ്മാണത്തിലും, സഹായികളുമായി മാറിത്താമസിക്കുന്നവരാണ്. നിർമ്മാണ രംഗത്തു പ്രവർത്തിക്കുന്ന എന്റെ സുഹൃത്തുക്കളായ എഞ്ചിനിയർമാരും, കോൺട്രാക്ടർമാരും പറയുന്നത് അവർ അടുക്കും ചിട്ടയോടെയും, അളവുകൾ കൃത്യമായി മനസ്സിലാക്കുകയും, ഏതു പണിയും പെട്ടന്ന് മനസ്സിലാക്കി ചെയ്യുന്നവരാണന്നാണ്.അനുഭവവും അങ്ങനെ തന്നെ.

'എവിടെ നിന്നെന്ന് ചോദിച്ചാലവർ പറയും 
'ബംഗാൾ സെ.'
ബംഗാൾ മേം കിഥർ സേ എന്ന് ചോദിച്ചാൽ പറയും
'കൽക്കത്ത '
കൽക്കത്ത മേം കിഥർ സെ.
"മാൽഡ"
അവിടെ അവസാനിച്ചു.

കൽക്കത്തയിലെ ബംഗാളികൾ " ബൊംഗാളി, കൊൽക്കത്ത " എന്നു പറയുമ്പോൾ ഇവർ പറയുന്നത്, ബംഗാൾ, കൽക്കത്ത, ' മാൽഡ എന്നു മാത്രമാണ്. മാൽഡ പുറം ലോകമറിഞ്ഞത് ജ്ഞാനി ഘാൻ ചൗധരി കേന്ദ്ര മന്ത്രി ആയപ്പോഴാണ്.

PHOTO: CHANDU S
ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തിന്റെ അവസാന ഘട്ടത്തിൽ  ഉത്തര പൂർവ്വ പ്രദേശങ്ങളിൽ സ്വതന്ത്ര ഭരണത്തിന്  പ്രക്ഷോഭം ആരംഭിച്ചപ്പോൾ അവരെ തൃപ്തരാക്കാൻ ജ്ഞാനി ഘാൻ ചൗധരിക്ക് റെയിൽവേയുടെ ചുമതല നൽകുകയും മാൽഡയെ നോർത്ത് ഈസ്റ്റ് റെയിൽവേ ആസ്ഥാനമാക്കുകയു ചെയ്തു.

ഡാർജിലിങ്ങ്, അസം എന്നിവിടെ പോയിവരുന്നവർ മൽഡ മാങ്ങ വാങ്ങി വരും. ഇന്ത്യയിലേറ്റവും കൂടുതൽ മാന്തോപ്പുകളുള്ളിടം.

മാൽഡയിലെ ചെറുപ്പക്കാർ അന്യ സംസ്ഥാനങ്ങളിലേക്കു കൂലിപ്പണിയ്ക്കു വന്നു തുടങ്ങിയപ്പോൾ മുതൽ വീണ്ടും മാൽഡ ശ്രദ്ധേയമായി. ഏകദേശം നാൽപ്പത് ലക്ഷം ജനസംഖ്യയുള്ള മാൽഡ ജില്ലയിൽ നിന്ന് അൻപതിനായിരത്തിലധി കമാളുകൾ കൂലിപ്പണിക്കായി മറ്റ് സംസ്ഥാനങ്ങളിലാണ്. കൂടുതലും കേരളത്തിൽ.

മാൽഡ റെയിൽവേ സ്റ്റേഷനിൽ നിന്ന് മുപ്പത്തിയഞ്ചു കിലോമീറ്റർ കഴിഞ്ഞാൽ മഹാനദി. മഹാനദി കടന്നാൽ ബംഗ്ലാദേശാണ്. ഇവിടുത്തുകാർ, ബംഗ്ലാദേശിൽ നിന്നാണ് അവർ കന്നുകാലികളെ വാങ്ങി പുഴകടന്നിക്കരെ കൊണ്ടുവന്നിരുന്നത്. ഇപ്പോഴവിടം ഉയർത്തി നിർമിച്ച മുള്ളുവേലികൾ. കാവലിന് ബി എസ് എഫ് സേനയും.ഒന്നിച്ചു കളിച്ചു നടന്നവർ മുള്ളുവെയിലിക്ക് അപ്പുറവുമിപ്പുറവുമായി. എന്നാലുമവർ പന്തുകൾ മുള്ളുവേലിക്കു മുകളിലുടെ വലിച്ചെറിഞ്ഞു കളിക്കുന്നു. ഇനി അതും നിലയ്ക്കും.  കൈമടക്കു നൽകി കന്നുകാലികളെ ഇങ്ങോട്ടു കൊണ്ടുവരുന്നുണ്ട്. കാരണം ബംഗ്ലാദേശിലെ കാലികൾ ആരോഗ്യമുള്ളവയും, കൂടുതൽ പാലു നൽകുന്നവയുമാണ്.

കൽക്കത്തയിൽ നിന്ന് മൂന്നര നാലു മണിക്കൂർ ട്രയിനിൽ യാത്ര ചെയ്താണ് മാൽഡ സ്റ്റേഷനിലെത്തിയത്. അവിടെ നിന്ന് റോഡ് മാർഗം മുപ്പത്തി ആറു കിലോമീറ്റർ യാത്ര ചെയ്ത് ഞങ്ങളുടെ ഇടം നിർമിച്ചവരുടെ ഗ്രാമമായ നുപ്പുരിലെത്തി. അവിടെ എത്തുന്നതിന്  രണ്ടു കിലോമീറ്റർ മുൻപ് ഇടത്തോട്ടു തിരിഞ്ഞാൽ പുഴയാണ്. പുഴ കടന്നാൽ ബംഗ്ലാദേശും.

PHOTO: CHANDU S
റോഡുവഴി കടന്നു വരുന്ന വഴിയിലെ മണ്ഡികളിൽ [ മാർക്കറ്റിൽ ] ചുവന്ന കൊടിതോരണങ്ങൾ കാണാം. സിപിഎം ലോക്കൽ സമ്മേളനങ്ങൾ നടക്കുകയാണ്. സിപിഎം വേരുകളുള്ളിടത്തെല്ലാം അച്ചടക്കത്തോടെ കൊടിതോരണണങ്ങൾ ആടുന്നുണ്ട്. പാർട്ടിക്ക് എവിടെയൊക്കെ വേരുകളുണ്ടന്നതറിയാനുള്ള അടയാളങ്ങൾ.

എന്നാൽ നെൽച്ചെടികളിൽ നിന്ന് മൂന്നില ചിഹ്നം മുളച്ചു വരുന്ന അടയാളങ്ങളായിരുന്നെവിടെയും. നുപുര ഗ്രാമം സി പി എമ്മിന്റ സ്വാധീന പ്രദേശമാണെന്ന്  ഞങ്ങളെ കൊണ്ടു പോയ ടാക്സി ഡ്രെവർ പറഞ്ഞു.

വഴി നീളെ പുഴ മണ്ണു കുട്ടിയിട്ടിരിക്കുന്നു. നിയന്ത്രണമുണ്ടങ്കിലും ഇടനിലക്കാരും, ഗുണ്ടകളുമാണ് ഇവിടെയും കാര്യങ്ങളൊക്കെ  നിയന്ത്രിക്കുന്നത്.

നെൽ മുളകളിൽ നിന്ന് ഉയർന്നു വരുന്ന മൂന്നിലചിഹ്നം എവിടെയും കാണാം. ഓരോ ഗ്രാമപഞ്ചായത്തുകളിലും തൃണമുൽ ക്ലബ്ബുകളുണ്ട്. ദുർഗ പൂജയ്ക്കു രജിസ്റ്റർ ചെയ്ത ക്ലബ്ബുകൾക്കു സർക്കാർ പതിനായിരം രൂപ നൽകി. അവ ഇപ്പോഴും സജീവം. കളിയും, അത്യാവശ്യം മസിൽ പവർ സഹായവും. നുപുര ഗ്രാമത്തിലുമത്തരമൊരു ക്ലബ്ബു കടന്നാണ് കാത്തു നിൽക്കുന്നവർക്കടുത്ത് ഞങ്ങൾ എത്തിയത്.

ഞങ്ങളുടെ ഗ്രാമത്തിൽ നിന്ന് അവധിക്കു വന്ന റിങ്കുവും സഹോദരനും ഞങ്ങളുടെ വാഹനത്തിനു മുന്നാലെ പോയി. നാലുചക്ര വാഹനത്തിന് കഷ്ടിച്ചു പോകാവുന്ന മൺപാത. മൺപാതകൾക്കിരുവശവും ഓടുമേഞ്ഞ ചെറുകുരകൾ. വാഹനം മുന്നോട്ടു പോകാനാവാത്തയിടത്ത് ചന്തുവും ഞാനുമിറങ്ങി.

PHOTO: CHANDU S
റിങ്കുവും ജ്യേഷ്ഠനും ഞങ്ങളെ ഇടതുവശത്തു അൽപ്പം ഉയർന്ന സ്ഥലത്തേക്കു കൊണ്ടു പോയി. സ്ത്രീകളും കുട്ടികളുമടക്കം ഒരു സംഘം ഞങ്ങളെ അകത്തുള്ള ചെറുമുറ്റത്തേയ്ക്കു ആനയിച്ചു.

ഞങ്ങളവരെയും അവരുടെ മക്കളെയും സംരക്ഷിക്കുന്നവരാണെന്നു വരെ പറഞ്ഞവർ കണ്ണു തുടച്ചു. മൂന്നുവർഷം മുൻപ് കൊടുങ്കാറ്റും പേമാരിയുമുണ്ടായപ്പോൾ വീടിന്റെ കുര അടക്കം എല്ലാം പറന്നു പോയി. സ്വരുപിച്ചു വെച്ചിരുന്ന എല്ലാ സമ്പത്തും ചെലവഴിച്ചു കിടപ്പാടമുണ്ടാക്കി. കോവിഡ് കാലത്ത് പണം വരാതായി. രോഗവും മരണവും ഉണ്ടായില്ല. കേരളത്തിലെ ക്യാമ്പുകളിൽ കഴിഞ്ഞ വർക്കു ഭക്ഷണവും മരുന്നും ചെലവു,കാശും ലഭിച്ചവർ ക്ലേശിക്കാതെ ക്യാമ്പുകളിൽ കഴിഞ്ഞു.

റിങ്കുവിന്റെ അമ്മയും, രണ്ടു സഹോദരിമാരും ഉൾപ്പെടുന്ന അമ്പതംഗ കുടുംബം അവിടെയാണ്. ആറു മാസം പ്രായമുള്ള കുഞ്ഞു മുതൽ അറുപതു വയസ്സുവരെയുള്ളവർ.അഞ്ചോ ആറോ ആൺകുട്ടികൾ മാത്രം. ബാക്കി മുഴുവൻ സ്ത്രീകൾ. ആൺ കുട്ടികൾ പതിനഞ്ചു വയസ്സാകുമ്പോഴെ മുതിർന്നവർക്കൊപ്പം തൊഴിലിന് പുറപ്പെടും. പെൺകുട്ടികളെ പതിനെട്ടു വയസ്സ് ആകുമ്പോഴേ കെട്ടിച്ചു വിടും. അവിടെയും പണമില്ലാത്തതിനാൽ പെൺകുട്ടികളുടെ വിവാഹം വൈകുന്നതിൽ വ്യാകുലരായവർ, പണം സ്വരുപിക്കാൻ ബുദ്ധിമുട്ടുന്നു.

കേരളത്തിൽ ഇരുപത്തിയഞ്ചു ലക്ഷം അന്യസംസ്ഥാനത്തൊഴിലാളികളുണ്ടെന്ന് പത്ത് വർഷം മുമ്പ് ഒരു സർക്കാർ സ്ഥാപനം നടത്തിയ പഠനത്തിൽ പറയുന്നെങ്കിലും അത്രയും പേരുണ്ടാവാനുള്ള സാധ്യതയില്ല. 2013 -14 കാലത്തു നടത്തിയത് റാൻഡം ചെക്കിങ്ങിലായിരുന്നു ഈ കണക്ക്. എന്നാൽ,  കോവിഡ് കാലത്ത്, തദ്ദേശ, റവന്യു, തൊഴിൽ, ആരോഗ്യ, ആഭ്യന്തര വകുപ്പുകൾ ചേർന്ന് പഠനം നടത്തി കൂടാതെ ആധാർ കാർഡും നിർബന്ധമാക്കിയപ്പോൾ കണക്കുകൾ കുറഞ്ഞു ആറു ലക്ഷമായി.

PHOTO: CHANDU S
നോട്ട് നിരോധനവും ജി എസ് ടിയും വിലക്കയറ്റവുമൊക്കെ ഉൾപ്പെടയുള്ള മറ്റ് സാമ്പത്തിക പ്രതിസന്ധികളും ഉടലെടുത്തതോടെ കേരളത്തിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ കാര്യമായ ഇടിവുണ്ടായി. ഇതേ തുടർന്ന് നിർമ്മാണ മേഖലയിൽ ജോലിക്ക് വന്നിരുന്ന പലരും കേരളം വിട്ട് സ്വന്തം നാടുകളിലേക്ക് മടങ്ങി. അവിടെ അവരുടെ ഗ്രാമങ്ങളിൽ കൃഷിപ്പണിയും കിട്ടുന്ന മറ്റുപണികളുമായി ജീവിക്കുന്നുവെന്നതാണ് അധികമാരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന മറ്റൊരു ചിത്രം.

ബംഗ്ലാദേശിൽ നിന്ന് ധാരാളം പേർ തൊഴിൽ തേടി വരുന്നു എന്ന ആരോപണം ഉയർന്നപ്പോഴാണ് ആധാർ നിർബന്ധമാക്കിയത്. ഈ ആരോപണം മാൽഡയിലുള്ളവർക്കാണ് ബുദ്ധിമുട്ടായത്. പഞ്ചായത്തംഗങ്ങളെ കണ്ട് വില്ലേജ്, തഹസീൽദാർ വഴി ആധാർ കാർഡു ശരിയാക്കി. അതു പൊലീസ് സ്റ്റേഷനിലും, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത് ആനുകുല്യങ്ങൾ വാങ്ങുന്നുണ്ട്.

ബംഗ്ലാദേശ് അതിർത്തി ഗ്രാമങ്ങളിലുള്ള ഇവരെ ബംഗ്ലാദേശികളായി ചിത്രീകരിക്കുകയും അവർക്കെതിരെ ചില പ്രക്ഷോഭങ്ങൾ നടത്തുകയും ചെയ്തു.  ഇവരുടെ പേരിൽ കോവിഡ് കാലത്തും ചില രാഷട്രീയ മുതലെടുപ്പുകളും കേരളത്തിൽ നടന്നു. ഭരണകക്ഷി ഇവർക്കു അതിഥി സ്ഥാനം നൽകിയെങ്കിലും, മാൽഡയിലെ ഗ്രാമങ്ങളിൽ, മൂന്നിലയും, താമരയും മാത്രം.

അനുബന്ധം: കേരളീയർ  അറബിരാജ്യങ്ങളിലും, കാനഡ, ആസ്ട്രേലിയ, ജർമനി, അമേരിക്ക തുടങ്ങിയ സ്ഥലത്തേയ്ക്കു കുടിയേറിയപ്പോൾ, യുപി, ബീഹാർ, രാജസ്ഥാൻ ,ഒറീസ, ഝാർഖണ്ഡ്, ബംഗാൾ എന്നിവിടുന്നുള്ളവർ കേരളത്തിലേക്ക് എത്തി കുടിയേറ്റ ചക്രം പൂർത്തിയാക്കുന്നു.




#outlook
Leave a comment