TMJ
searchnav-menu
post-thumbnail

Outlook

ഇന്റര്‍നെറ്റിന് സമാധാനദൂതിന് കഴിയുമോ?

21 Jan 2025   |   3 min Read
മേഗൻ റസ്സൽ

ടിക് ടോക്ക് നിരോധനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, അമേരിക്കന്‍ യുവജനത കൂട്ടത്തോടെ മറ്റൊരു ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ റെഡ് നോട്ടില്‍ ചേക്കേറാന്‍ തുടങ്ങിയിരിക്കുന്നു. റെഡ് നോട്ടിനെ ഇത് ആപ്പ് സ്റ്റോറില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചു. 'ടിക് ടോക്ക് അഭയാര്‍ത്ഥികള്‍' എന്ന് ലേബലോടെ ചൈനീസ് നെറ്റിസണ്‍മാര്‍ പുതുമുഖങ്ങളെ  തുറന്ന മനസ്സോടെയും, ജിജ്ഞാസയോടെയും, നര്‍മ്മം കലര്‍ത്തിയും സ്വാഗതം ചെയ്തു.

ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ പെട്ടെന്നുള്ള കടന്നുകയറ്റം തുടക്കത്തില്‍ ആശയക്കുഴപ്പമുണ്ടായെങ്കിലും, വളരെക്കാലമായി ആപ്പ് ഉപയോഗിക്കുന്നവര്‍ പെട്ടെന്ന് കാര്യങ്ങള്‍ തിരിച്ചറിഞ്ഞു. സാധാരണ അമേരിക്കന്‍ പൗരര്‍ക്ക് നേരെ ചൈന ചാരവൃത്തി ചെയ്യുന്നുവെന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ ആരോപണത്തെ അവര്‍ പരിഹസിച്ചു.

പദാനുപദ വിവര്‍ത്തനത്തില്‍ 'Xiaohongshu' എന്ന പേരാണ്  'ലിറ്റില്‍ റെഡ് ബുക്ക്' ആയി മാറുന്നത്. എന്നാല്‍ അമേരിക്കയില്‍ ഇത് റെഡ് നോട്ട് (RedNote) എന്നാണ് അറിയപ്പെടുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവ് മാവോ സെദോങ്ങിന്റെ പ്രശസ്തമായ ലിറ്റില്‍ റെഡ് ബുക്കുമായി ഇതിനെ ബന്ധിപ്പിക്കുന്നവരും കുറവല്ല.  എന്നാല്‍ പ്രത്യക്ഷത്തില്‍ അങ്ങനെ ഒരു ബന്ധമില്ലെന്ന് ആപ്പ് അധികൃതര്‍ ആണയിടുന്നു. എന്നിരുന്നാലും, ആപ്പുമായി ബന്ധപ്പെട്ട ഫലിതങ്ങളും, ഹാസ്യ രചനകളും ആഘോഷിക്കേണ്ട ഒന്നാണ്.

REPRESENTATIVE IMAGE | WIKI COMMONS
ടിക് ടോക്ക് നിരോധനം അമേരിക്കന്‍ സര്‍ക്കാരിന് തിരിച്ചടിയാകുമെന്നാണ് പ്രാഥമിക നിഗമനങ്ങള്‍ നല്‍കുന്ന സൂചന. സര്‍ക്കാരിന്റെ നിരോധനം അവഗണിച്ച് അമേരിക്കന്‍ യുവജനത ഒരു യഥാര്‍ത്ഥ ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പിലേക്ക് മാറുമ്പോള്‍, അമേരിക്കയിലെയും ചൈനയിലെയും പൗരര്‍ തമ്മിലുള്ള സ്വാഭാവിക ഇടപെടലുകള്‍ക്ക് അത് വഴിയൊരുക്കുന്നു. സ്വാഭാവികമായും വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ചൈന വിരുദ്ധ പ്രചാരണങ്ങളും അതിന്റെ സ്വാധീനത്തില്‍ വരുന്നതാണ്.

'സോഷ്യല്‍ ക്രെഡിറ്റ് കാര്യം യഥാര്‍ത്ഥമല്ലേ? ചൈനയില്‍ സോഷ്യല്‍ ക്രെഡിറ്റ് സ്‌കോര്‍ എന്നൊന്നില്ലെന്ന് ചൈനക്കാര്‍ വെളിപ്പെടുത്തിയതിന് ശേഷം ഒരു അമേരിക്കന്‍ ഉപയോക്താവ് കമന്റ് ചെയ്തു, മാധ്യമങ്ങള്‍ നമുക്ക്  ഇടയില്‍ തെറ്റായി പ്രചരിപ്പിച്ച നിരവധി കഥകളില്‍ ഒന്ന് മാത്രമാണിത്.

സാംസ്‌കാരിക വിനിമയത്തിന്റെ ഒരു പുതിയ തരംഗത്തിന് ഈ ആപ്പ് തുടക്കമിട്ടു. ''ചൈനയ്ക്ക് പലസ്തീനെ കുറിച്ച് എന്താണ് തോന്നുന്നത്?'', ''യുഎസ് സര്‍ക്കാര്‍ ചൈനയെക്കുറിച്ച് എന്താണ് പറയുന്നത്, അതില്‍ സത്യമില്ലേ?'' എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ അമേരിക്കക്കാര്‍ പോസ്റ്റ് ചെയ്തുകൊണ്ടിരുന്നു. യുഎസിന്റെയും ചൈനയുടെയും ആരോഗ്യ സംവിധാനങ്ങള്‍ (ചൈനയുടേത് നിസ്സംശയമായും മികച്ചതാണ്) താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്, കൂടാതെ ചൈനയുടെ ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിലെ അവിശ്വനീയമായ വളര്‍ച്ചയും യുഎസ് അക്കാര്യത്തില്‍ വളരെ പിന്നിലാണെന്നും അമേരിക്കക്കാരില്‍ ബഹുഭൂരിപക്ഷവും സമ്മതിക്കുന്നു.

മാത്രമല്ല, അമേരിക്കന്‍ പൗരര്‍ ചൈനയോട് പുതിയൊരു മതിപ്പ് പ്രകടിപ്പിക്കുന്നു. മാന്‍ഡരിന്‍ (ചൈനീസ് ഭാഷ) പഠിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നു. ഡുവോലിംഗോയില്‍ ഇതിനകം 216% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ചൈനീസ് പൗരന്മാര്‍ പുതുതായി വരുന്നവര്‍ക്ക് സാധാരണ ചൈനീസ് ശൈലികള്‍ പഠിപ്പിക്കാന്‍ തുടങ്ങുമ്പോള്‍, അമേരിക്കക്കാര്‍ ഒരേസമയം പ്രാദേശിക ഉപയോക്താക്കളെ അവരുടെ ഇംഗ്ലീഷ് ഗൃഹപാഠങ്ങളില്‍ സഹായിക്കുന്നു.

REPRESENTATIVE IMAGE | WIKI COMMONS
വെറും സാംസ്‌കാരിക വിനിമയത്തേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ നടക്കുന്നത്. ജനങ്ങള്‍ തമ്മിലുള്ള ആശയവിനിമയ തലത്തില്‍ ഒത്തുച്ചേരുന്ന അഭൂതപൂര്‍വമായ നിമിഷമാണിത്. രണ്ട് സമൂഹങ്ങള്‍ തമ്മില്‍ ഒത്തുചേരാനും അവര്‍ കൂടുതല്‍ സമാനതകളുള്ളവരാണെന്ന് തിരിച്ചറിയാനും അതുവഴിയൊരുക്കുന്നു. യുഎസും, ചൈനയും തമ്മില്‍ അതിവേഗം വളര്‍ന്നുവരുന്ന യുദ്ധാന്തരീക്ഷ പശ്ചാത്തലത്തില്‍ അത്തരമൊരു തിരിച്ചറിവ് ഇപ്പോള്‍ അത്യന്താപേക്ഷിതമാണ്.

ചൈനയുമായുള്ള യുദ്ധസാധ്യത ചൂണ്ടിക്കാട്ടി, അടുത്തിടെ, തായ്വാനിന് രണ്ട്  ബില്യണ്‍ ഡോളറിന്റെ ആയുധ വില്‍പ്പനയ്ക്ക് യുഎസ് അംഗീകാരം നല്‍കി. ഇതിന് മറുപടിയായി, 'ഒറ്റ ചൈന' തത്വം ലംഘിച്ചതിനും മേഖലയെ അസ്ഥിരപ്പെടുത്തിയതിനും ചൈന നിരവധി യുഎസ് ആയുധ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി. യുദ്ധ ചര്‍ച്ച പുതിയതല്ല - 2000ങ്ങളുടെ തുടക്കത്തില്‍ ചൈനയുടെ ശക്തി ഉയര്‍ന്നതു മുതല്‍ അമേരിക്കന്‍ സര്‍ക്കാര്‍ അതിനായി പരിശ്രമിക്കുകയും ആസൂത്രണം ചെയ്യുകയും ചെയ്തു. അമേരിക്കയുടെ ആഗോള മേധാവിത്വത്തിന് സ്വാഭാവിക ഭീഷണിയായ ചൈനയുടെ പതനത്തിനായി യുഎസ് രാഷ്ട്രീയക്കാര്‍ പതിറ്റാണ്ടുകളായി  പദ്ധതിയിടുന്നു, ചൈനയ്ക്ക് ചുറ്റുമുള്ള മേഖലയെ സൈനികവല്‍ക്കരിക്കാന്‍ കോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കുകയും മാധ്യമങ്ങളില്‍ വെറുപ്പിന്റെയും ഭയത്തിന്റെയും ആഖ്യാനം പ്രചരിപ്പിക്കുകയും ചെയ്യുന്നു.

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായി ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുത്ത കടുത്ത ചൈന വിരുദ്ധനായ മാര്‍ക്കോ റൂബിയോയുടെ നിയമനം സ്ഥിരീകരിക്കുന്നതിനുള്ള കോണ്‍ഗ്രസ് സമിതിയുടെ യോഗം ഈ ആഴ്ചയാണ് നടന്നത്. ചൈനയ്ക്കെതിരായ യുദ്ധത്തിനായുള്ള അദ്ദേഹത്തിന്റെ സമ്മര്‍ദ്ദം കാരണം, വര്‍ഷങ്ങളായി ചൈനീസ് സര്‍ക്കാര്‍ അദ്ദേഹത്തിന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നമ്മുടെ രാജ്യത്തെ ഉന്നത 'നയതന്ത്രജ്ഞന്' നമുക്ക് ഏറ്റവും ആവശ്യമുള്ള രാജ്യത്തേക്ക് പോകാന്‍ പോലും കഴിയാത്തപ്പോള്‍ നയതന്ത്രം നടത്തുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. റൂബിയോ ചെയ്യുന്നതൊന്നും ഒരിക്കലും നയതന്ത്രമായി കണക്കാക്കാനാവില്ല.

മാര്‍ക്കോ റൂബിയോ | PHOTO: FACEBOOK
എന്നാല്‍ നമ്മുടെ രാഷ്ട്രീയക്കാരും, മാധ്യമങ്ങളും നിരന്തരം ഉരുവിടുന്ന ചൈന വിരുദ്ധ വാചാടോപങ്ങള്‍ക്കിടയിലും, റെഡ്‌നോട്ടിലെ പുതിയ ഉപയോക്താക്കള്‍ വ്യത്യസ്തമായ ഒരു പാത സ്വീകരിക്കുന്നതായി തോന്നുന്നു.

മുന്‍ ദശകങ്ങളിലെ വന്‍ശക്തി യുദ്ധങ്ങളില്‍ ജനങ്ങള്‍ക്ക് ലഭ്യമല്ലാതിരുന്ന ഒരു ആധുനിക ഉപകരണമാണ് ഇന്റര്‍നെറ്റ്. മാധ്യമങ്ങളുടെ ആയുധവല്‍ക്കരണത്തെ മറികടക്കാന്‍ കഴിയുന്ന ഒരു പുതിയ വഴി അത് നല്‍കുന്നു, കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് എളുപ്പത്തില്‍ പരസ്പരം ബന്ധപ്പെടാന്‍ അത് അവസരമൊരുക്കുന്നു.

അടുത്ത ഘോരയുദ്ധത്തിനുള്ള സമ്മതനിര്‍മ്മിതിക്കായി നടക്കുന്ന എല്ലാ ചൈന വിരുദ്ധ പ്രചാരണങ്ങളും വ്യാപിപ്പിക്കുന്ന സാഹചര്യത്തിലാണ് ഒരു പക്ഷെ  റെഡ്‌നോട്ട് പോലുള്ള ഒരു ആപ്പ് നമുക്ക് ആവശ്യമായി വരുന്നത്. യുദ്ധഭ്രാന്തില്‍ അഭിരമിക്കുന്ന സര്‍ക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ പാലിക്കുന്നതിനുപകരം ആരെയാണ് 'ശത്രു' എന്ന് വിളിക്കേണ്ടതെന്നും, ആരെയാണ് സ്വീകരിക്കേണ്ടതെന്നും ജനങ്ങള്‍ സ്വയം തീരുമാനിക്കേണ്ട സമയമാണിത്.

CODEPINK-ന്റെ 'ചൈന നമ്മുടെ ശത്രുവല്ല' എന്ന പ്രചാരണ കോര്‍ഡിനേറ്ററാണ് മേഗന്‍ റസ്സല്‍. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് കോണ്‍ഫ്‌ലിക്റ്റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടിയ അവര്‍, അതിനുമുമ്പ്, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കോണ്‍ഫ്‌ലിക്റ്റ്, സംസ്‌കാരം, അന്താരാഷ്ട്ര നിയമം എന്നിവ പഠിച്ചു. മേഗന്‍ ഒരു വര്‍ഷം ഷാങ്ഹായില്‍ പഠനത്തിനായി ചെലവഴിച്ചു, എട്ട് വര്‍ഷത്തിലധികം ചൈനീസ് മാന്‍ഡരിന്‍ ഭാഷ പഠിച്ചു. യുഎസ്-ചൈന ബന്ധങ്ങള്‍, സമാധാനം, അന്താരാഷ്ട്ര വികസനം എന്നിവ തമ്മിലുള്ള പരസ്പരബന്ധത്തിലാണ് അവരുടെ ഗവേഷണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.




#outlook
Leave a comment