TMJ
searchnav-menu
post-thumbnail

Outlook

കനേഡിയന്‍ നയം മാറ്റം വിദ്യാര്‍ത്ഥി കുടിയേറ്റത്തെ കുഴപ്പത്തിലാക്കും

12 Sep 2024   |   3 min Read
എൽക്കാന ഏലിയാസ്

ന്നത വിദ്യാഭ്യാസത്തിനായി കേരളത്തില്‍ നിന്നുള്ള യുവതി-യുവാക്കള്‍ വിദേശത്തേക്കു കുടിയേറുന്നതിനെക്കുറിച്ചുള്ള പൊടിപ്പും തൊങ്ങലും വച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ സ്ഥിരമാണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ നിലവാരം മുതല്‍ ഇവിടെ നിലനില്‍ക്കുന്ന സാമൂഹ്യ ചുറ്റുപാടുകള്‍ വരെ അതിനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.  വിദ്യാഭ്യാസ കുടിയേറ്റക്കാരുടെ ഒരു പ്രധാനപ്പെട്ട രാജ്യമാണ് കാനഡ. വിദ്യാര്‍ത്ഥി വിസയില്‍ വരുന്നവര്‍ക്ക് ജോലി ചെയ്യാനും പിന്നീട് അവിടെ സ്ഥിരതാമസത്തിനും സഹായകമായ നിയമങ്ങളാണ് അതിനുള്ള കാരണം. എന്നാല്‍ മേല്‍പ്പറഞ്ഞ കനേഡിയന്‍ കിനാവുകള്‍ക്ക് ഇനി അധികം ആയുസ്സില്ല എന്നാണ് അവിടെ നിന്നുള്ള വാര്‍ത്തകള്‍ നല്‍കുന്ന സൂചന. പോസ്റ്റ് ഗ്രാഡുവേഷന്‍ വര്‍ക്ക് പെര്‍മിറ്റ് പ്രോഗ്രാം (PGWPP) എന്ന പദ്ധതിയില്‍ വരുത്തിയ മാറ്റവും 2024 മുതലുള്ള രണ്ടു വര്‍ഷക്കാലത്തേക്ക് വിദേശ വിദ്യാര്‍ത്ഥികളുടെ എന്നതില്‍ 35 ശതമാനം കുറവ് വരുത്താനുമുള്ള കാനഡ സര്‍ക്കാരിന്റെ നയങ്ങളാണ് കേരളത്തില്‍ നിന്നും ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥി കുടിയേറ്റത്തിന് തിരിച്ചടിയാവുന്നത്.

ഒരു കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ അടുത്ത 18 മാസത്തേക്കു കൂടി വിസ ഏതാണ്ട് ഓട്ടോമാറ്റിക്കായി നീട്ടികൊടുക്കുന്ന സമ്പ്രദായം നേരത്തെ നിലനിന്നിരുന്ന PGWPP പ്രകാരം വിദേശ വിദ്യാര്‍ഥികള്‍ക്കു ലഭ്യമായിരുന്നു. എന്നാല്‍ 2024 സെപ്റ്റംബര്‍ മുതല്‍ പ്രസ്തുത സൗകര്യം ഇല്ലാതായി. ഇക്കാര്യം ബന്ധപ്പെട്ട കാനഡ അധികൃതര്‍ ഈ വര്‍ഷം ജനുവരിയില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. അതുപോലെ വിദേശ വിദ്യാര്‍ത്ഥികളുടെ  എണ്ണം 360,000-മായി ചുരുക്കുന്നതും ജനുവരിയില്‍ വെളിപ്പെടുത്തിയിരുന്നു.

കനേഡിയന്‍ ഗവണ്‍മെന്റിന്റെ തീരുമാനങ്ങള്‍  വിദ്യാര്‍ത്ഥി വിരുദ്ധമാണെന്ന് വിദേശ വിദ്യാര്‍ത്ഥികള്‍ പറയുന്നു. നയത്തിനെതിരെ വിദേശ-ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലാണ്. വിദ്യാര്‍ത്ഥികളുടെ ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റ് അഥവാ PGWPP 18 മാസത്തേക്ക് നീട്ടുന്ന നയം അവസാനിപ്പിക്കാനുള്ള തീരുമാനം വിദ്യാര്‍ത്ഥികള്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളില്‍ ചിലരുടെ വര്‍ക്ക് പെര്‍മിറ്റിന്റെ കാലാവധി ഇതിനകം അവസാനിച്ചു. ചിലരുടേത് ഈ വര്‍ഷം അവസാനത്തോടെയും അവസാനിക്കും. കൂട്ട നാടുകടത്തല്‍ നിര്‍ത്തുക, വെറുപ്പും വിദ്വേഷവും അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പിടിച്ചു കൊണ്ട് ഓഗസ്റ്റ് മാസം അവസാനത്തോടെ ഒന്റാരിയോയിലെ ബ്രാംന്റണിലെ ക്വീന്‍ സ്ട്രീറ്റിലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ആരംഭിച്ചതായി ദി വയര്‍ എന്ന ഇംഗ്ലീഷ് ന്യൂസ് പോര്‍ട്ടലില്‍ വന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

STUDENTS PROTEST AGAINST DEPORTATION | PHOTO : WIKI COMMONS
PGWPP കാലാവധി പിന്‍വലിക്കുന്നത് 1.3 ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ ബാധിച്ചേക്കാമെന്നാണ് വിദ്യാര്‍ത്ഥി നേതാക്കള്‍ പറയുന്നത്. തൊഴില്‍ മേഖലയിലെ മാന്ദ്യം, പാര്‍പ്പിട ലഭ്യത കുറവ്, പണപ്പെരുപ്പം  എന്നിവ ചൂണ്ടിക്കാട്ടിയാണ് PGWPP നീട്ടി നല്‍കില്ലെന്ന തീരുമാനം കനേഡിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.  

പഠന വിസ പ്രോഗ്രാം നടപ്പിലാക്കിയതോടെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം 2022 ആയപ്പോഴേക്കും 8,00,000 ആയി വര്‍ദ്ധിച്ചിരുന്നു.  2,14,000 നിന്നാണ് ഈ വര്‍ദ്ധന. പെര്‍മിറ്റിന്റെ കാലാവധി തീരുന്നതോടെ 25 ലക്ഷം രൂപയോളം ചിലവാക്കി കൊണ്ട് ലേബര്‍ മാര്‍ക്കറ്റ് ഇംപാക്റ്റ് അസസ്‌മെന്റിന് (എല്‍.എം.ഐ.എ) അപേക്ഷിക്കേണ്ടി വരികയോ അല്ലെങ്കില്‍ അഭയാര്‍ത്ഥികളായി തുടരാന്‍ അപേക്ഷ നല്‍കേണ്ടി  വരികയോ ചെയ്യും. മിക്ക വിദേശ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും നിലവില്‍ കടത്തിലാണ്. പഠനത്തിനും താമസത്തിനും മറ്റുമായി 4,5 വര്‍ഷത്തിനുള്ളില്‍ തന്നെ 50 ലക്ഷം രൂപയോളം ചിലവാക്കി കഴിഞ്ഞു. എല്‍.എം.ഐ.എയ്ക്ക് അപേക്ഷിക്കാന്‍ സാമ്പത്തികമായി സാധിക്കാത്തവര്‍ക്ക് നിലവില്‍ റെഫ്യൂജി സ്റ്റാറ്റസിലേക്ക് മാറേണ്ടി വന്നു. കാനഡയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഫെഡറല്‍ ഇലക്ഷന് മുന്നോടിയായി തന്നെ കുടിയേറ്റം ഒരു ചര്‍ച്ചാ വിഷയമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
കോവിഡ് 19ന്റെ സമയത്ത് കനേഡിയന്‍ ഗവണ്‍മെന്റ് പിആര്‍നുള്ള എന്‍ട്രി സംവിധാനവും പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രോമും നിര്‍ത്തിവച്ചതോടെ ആണ് പിജിഡബ്ലുഎം നിലവില്‍ വരുന്നത്. എന്നാല്‍ പിജിഡബ്ലുഎം കാലാവധി 18 മാസത്തേക്ക് നീട്ടിയതോടെ പിആര്‍ ലഭ്യമാകുന്നതില്‍ കാലതാമസം നേരിട്ടിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധം നാല് മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതാണെങ്കിലും ആഗസ്റ്റ് മാസം അവസാനം ബ്രാംന്റണില്‍ നടന്ന പ്രതിഷേധത്തിലൂടെയാണ് ഇത് ശ്രദ്ധ നേടുന്നത്. കുടിയേറ്റക്കാര്‍ കാനേഡിയന്‍ ജോലികള്‍ തട്ടിയെടുക്കുന്നുവെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വംശീയ വിദ്വേഷവും പ്രചരിക്കുന്നുണ്ട്, ഇത് നിര്‍ത്തലാക്കാനുള്ള നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിക്കണമെന്ന ആവശ്യവും വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നുണ്ട്. ചില പ്രാദേശിക നേതാക്കളെ കൂടാതെ ഒന്റാരിയോയിലെ ചില ട്രേഡ് യൂണിയനുകളും വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്.

2023-2024 ഏകദേശം 5 ലക്ഷത്തോളം കുടിയേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് പിആര്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു എന്നാല്‍ പഠനത്തില്‍ നിന്ന് ജോലിയിലേക്കുള്ള പെര്‍മിറ്റ് ആകെ 15 ശതമാനം മാത്രമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ 30,000 മുതല്‍ 50,000 വരെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും പിആര്‍ ലഭ്യമാവുക. പഠനത്തിനായി കുട്ടികളെ വിദേശത്തേക്ക് അയക്കുന്നവര്‍ പുനര്‍വിചിന്തനം ചെയ്യേണ്ടത് ആവശ്യമാണെന്നും നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ സുരക്ഷിതമായ ഭാവിയ്ക്ക് പാശ്ചാത്യ രാജ്യങ്ങള്‍ ഒരു നല്ല ഓപ്ക്ഷന്‍ അല്ലെന്നും, പാശ്ചാത്യ രാജ്യങ്ങളുടെ മന്ദഗതിയിലുള്ള സമ്പദ് വ്യവസ്ഥ ജനങ്ങളുടെ വരുമാനത്തെ സാരമായി ബാധിച്ചേക്കാമെന്നും വിദേശ-ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പറയുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി കാനഡയില്‍ നിന്ന് യുഎസിലേക്ക് അനധികൃതമായി വന്‍തോതില്‍ വിദ്യാര്‍ത്ഥികള്‍ കുടിയേറിയിരുന്നു യുഎസിലെ കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്റെ കണക്കുപ്രകാരം 5152 വിദ്യാത്ഥികളാണ് ജൂണില്‍ മാത്രം കാനഡയില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയത്.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
പെര്‍മിറ്റ് വിപൂലീകരണം പിന്‍വലിക്കുന്നതിനെതിരെയുള്ള വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ ശക്തമായതോടെ വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങളും ചില സര്‍വ്വകലാശാലകളുടെ ഭാഗത്ത് നിന്നുണ്ടാവുന്നുണ്ട്, ഇതും വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്തിലാക്കിയേക്കാം.

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വിദേശ കുടിയേറ്റത്തില്‍ കുറച്ചു വര്‍ഷങ്ങളായി വര്‍ദ്ധിക്കുന്നതായി ഇന്റര്‍നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്റ് ഡെവലപ്പ്‌മെന്റ് നടത്തിയ പഠനം വ്യക്തമാക്കുന്നു. കടം വാങ്ങിയോ വായ്പയെടുത്തോ കേരളത്തിലെ വീടുകളില്‍ നിന്ന് ഒരു കുട്ടിയെങ്കിലും പഠനാവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗവും അവിടെ തന്നെ ജോലിയും നോക്കുന്നു. വിദേശപഠനം വാഗ്ദാനം ചെയ്തു കൊണ്ട് നിരവധി സ്ഥാപനങ്ങളും രംഗത്ത് വരുന്നുണ്ട് വിദ്യാര്‍ത്ഥികളുടെ വിദേശമോഹം കണക്കിലെടുത്ത് ഇത്തരം സ്ഥാപനങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന സാമ്പത്തിക നേട്ടവും ചെറുതല്ല. വിദ്യാര്‍ത്ഥി വിസയില്‍ എത്തി വര്‍ക്ക് പെര്‍മിറ്റ് നേടുക പിന്നീട് സ്ഥിരതാമസ പെര്‍മിറ്റ് നേടുക ഈ വിധത്തിലാണ് കാനഡ ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ട സ്ഥലമായി മാറിയത്. ഏറ്റവും എളുപ്പത്തില്‍ പൗരത്വം ലഭിക്കുമെന്നതും ഇന്ത്യക്കാര്‍ക്ക് ഈ രാജ്യത്തോടുള്ള താത്പര്യം വര്‍ദ്ധിപ്പിച്ചു. എന്നാല്‍ താത്കാലിക താമസക്കാരുടെയും കുടിയേറ്റക്കാരുടെയും എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് കുറച്ചു മാസങ്ങളായി കാനഡയിലെ തൊഴില്‍ പ്രതിസന്ധിയ്ക്ക് കാരണമായതോടെ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറക്കാനുള്ള നടപടികളുമായി കനേഡിയന്‍ ഗവണ്‍മെന്റ് മുന്നോട്ടു വന്നിട്ടുണ്ട്.


#Education
#outlook
Leave a comment