TMJ
searchnav-menu
post-thumbnail

Outlook

സ്ഥാനാര്‍ത്ഥി ചിത്രം; ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലം

02 Mar 2024   |   3 min Read
മിസ്‌രിയ ചന്ദ്രോത്ത്

(ഭാഗം നാല്)

ക്തമായ ത്രികോണ മത്സരം നടക്കാനിടയുള്ള മണ്ഡലമാണ് ആറ്റിങ്ങല്‍. സിറ്റിംഗ് എംപിയായ അടൂര്‍ പ്രകാശ് സ്ഥാനം നിലനിര്‍ത്താനായി പോരാടുമ്പോള്‍ 2019 ലെ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാനാണ് വി. ജോയിയിലൂടെ എല്‍ഡിഎഫ് ശ്രമിക്കുന്നത്. ബിജെപിയാകട്ടെ എ ക്ലാസ്സ് മണ്ഡലമായി (മുന്തിയ വിജയസാധ്യതയുള്ളവയാണ് എ ക്ലാസ്സ് മണ്ഡലങ്ങള്‍) അടയാളപ്പെടുത്തിയ ആറ്റിങ്ങലില്‍ കേന്ദ്ര മന്ത്രിയായ വി മുരളീധരനെ കളത്തിലിറക്കുമെന്നാണ് സൂചന. സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുരളീധരന്‍ മണ്ഡലത്തില്‍ സജീവമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മൂന്ന് മുന്നണികളും ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിക്കുന്നത്. കോന്നി നിയമസഭാ മണ്ഡലത്തില്‍ 23 വര്‍ഷം പ്രതിനിധിയായിരുന്ന അടൂര്‍ പ്രകാശ് 2019 ല്‍ ഇടതുപക്ഷ കോട്ടയായ ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലം പിടിച്ചെടുക്കാന്‍ നിയോഗിക്കപ്പെടുമ്പോള്‍ യുഡിഎഫിന് ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തില്‍ ഒറ്റ നിയമസഭ സീറ്റുകള്‍ പോലും ഉണ്ടായിരുന്നില്ല. മൂന്നാമത്തെ അങ്കത്തിനിറങ്ങിയ എല്‍ഡിഎഫ് സിറ്റിംഗ് എംപി ആയിരുന്ന എ. സമ്പത്തിനെയായിരുന്നു അന്ന് അടൂര്‍ പ്രകാശ് പരാജയപ്പെടുത്തിയത്. ഈ തിരിച്ചടി ആവര്‍ത്തിക്കാതിരിക്കാനാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വര്‍ക്കല എംഎല്‍എ യുമായ ജോയിയെത്തന്നെ എല്‍ഡിഎഫ് ഇറക്കിയിരിക്കുന്നത്. ബിജെപിയെ സംബന്ധിച്ച് ഏറെ മുന്നേത്തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിയ ഒരു മണ്ഡലമാണിത്. ആറ്റിങ്ങലിനൊരു കേന്ദ്രമന്ത്രി എന്ന മുദ്രാവാക്യം ആയിരിക്കും അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.

നിയമസഭ മണ്ഡലങ്ങളിലൂടെ

ആറ് നിയമസഭാ മണ്ഡലങ്ങളാണ് ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തിലുള്ളത്. വര്‍ക്കല, ആറ്റിങ്ങല്‍, ചിറയന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, കാട്ടാക്കട എന്നിവ. ഈ ആറ് മണ്ഡലങ്ങളും നിലവില്‍ എല്‍ഡിഎഫിന്റെതാണ്. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഒരൊറ്റ സീറ്റ് പോലും യുഡിഎഫിനു നേടാനായില്ല. അതുകൊണ്ടുതന്നെ ആറ്റിങ്ങല്‍ ഇടതുപക്ഷത്തിന് ഉറച്ചവേരുകളുള്ള മണ്ഡലമാണ് എന്ന കാര്യത്തില്‍ സംശയമില്ല. മാത്രമല്ല തെക്കന്‍ കേരളത്തിലെ ഇടതുപക്ഷത്തിന് അവകാശപ്പെടാന്‍ കഴിയുന്ന ഏറ്റവും ശക്തമായ ഒരു മണ്ഡലമാണിത്. തീരദേശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പെന്‍ഷന്‍ നല്‍കാത്തതുകൊണ്ടുള്ള ഭരണവിരുദ്ധ വികാരങ്ങള്‍, മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍, മുതലപ്പൊഴിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടങ്ങിയവയാണ് എല്‍ഡിഎഫ് ഈ മണ്ഡലത്തില്‍ ഭയക്കുന്നത്. ശിവഗിരി തീര്‍ത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ ഈഴവ സമുദായം ഒരു നിര്‍ണായക ശക്തിയാണ്. മാത്രമല്ല നിലവിലെ മൂന്ന് സ്ഥാനാര്‍ത്ഥികളും ശിവഗിരി കേന്ദ്രവുമായി നല്ല ബന്ധം പുലര്‍ത്തുന്നവരാണ്. കൂടാതെ മൂന്ന് സ്ഥാനാര്‍ത്ഥികളും ഈഴവ സമുദായത്തിലുള്ളവരാണെന്നതും ശ്രദ്ധേയമാണ്.

അടൂര്‍ പ്രകാശ് | PHOTO: FACEBOOK
മണ്ഡല ചരിത്രം

2008 ലെ ഡീലിമിറ്റേഷനനുസരിച്ച് മണ്ഡല പുനക്രമീകരണം നടത്തിയതിനുശേഷം 2009 ല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ 45.37 ശതമാനം വോട്ടുകള്‍ നേടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സമ്പത്ത് ആറ്റിങ്ങലില്‍ നിന്നും വിജയിച്ചു. യുഡിഎഫിന്റെ പ്രൊ. ജി ബാലചന്ദ്രനായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. അദ്ദേഹം അന്ന് നേടിയത് 42.83 ശതമാനം വോട്ടുകളാണ്. 2014 ലോക്‌സഭ തെരഞ്ഞെടുപ്പിലും സമ്പത്ത് ആറ്റിങ്ങലില്‍ നിന്നും 45.67 ശതമാനം വോട്ടുകള്‍ നേടിക്കൊണ്ട് വിജയിച്ചു. ഏകദേശം മൂന്ന് ശതമാനം വോട്ടിന്റെ വര്‍ധനവോടെയായിരുന്നു വിജയം. 2014-ല്‍ സമ്പത്തിനോട് മത്സരിച്ച കോണ്‍ഗ്രസിന്റെ ബിന്ദു കൃഷ്ണയ്ക്ക് 37.60 ശതമാനം വോട്ട് മാത്രമേ നേടാന്‍ സാധിച്ചിട്ടുള്ളു. 2014 ല്‍ ബിജെപി സ്ഥാനാര്‍ത്ഥി എസ് ഗിരിജാ കുമാരി 2009 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോട്ടയ്ക്കാട്ട് ശശി ബിജെപിക്ക് വേണ്ടി നേടിയ 6.59 ശതമാനം വോട്ട് 10.53 ശതമാനമാക്കി ഉയര്‍ത്തി. എന്നാല്‍ 2019 ല്‍ മൂന്നാമതും എംപി സ്ഥാനം പ്രതീക്ഷിച്ച് മത്സരിച്ച സമ്പത്തിന് വന്‍ തിരിച്ചടിയായിരുന്നു അടൂര്‍ പ്രകാശിന്റെ വിജയം. 38.34 ശതമാനം വോട്ട് നേടി അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ എംപി യായി. സമ്പത്തിന് നേടാനായത് വെറും 24.97 ശതമാനം വോട്ടുകള്‍ മാത്രമാണ്. ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ കാഴ്ചവെച്ചത് നല്ല മത്സരവും. ശോഭാ സുരേന്ദ്രന്‍ നേടിയത് 14.43 ശതമാനം വോട്ടുകളാണ്. ശോഭാ സുരേന്ദ്രന്റെ പ്രകടനം കൂടിയാണ് എല്‍ഡിഎഫ്-ന്റെ പരാജയത്തിന് കാരണമായ ഒരു ഘടകം. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളായിരുന്നു ആ മണ്ഡലത്തിലെത്തിയ ശോഭയുടെ പ്രകടനത്തിന്റെ അടിസ്ഥാനം. 2,48,081 വോട്ടുകളാണ് ശോഭാ സുരേന്ദ്രന്‍ ബിജെപി പെട്ടിയിലാക്കിയത്.

എന്നാല്‍ 2021 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആറ് നിയമസഭ മണ്ഡലങ്ങളിലും കൂടി ബിജെപി ക്ക് ഒരുലക്ഷത്തി അറുപതിനായിരം വോട്ടുകളെ സമാഹരിക്കാനായുള്ളൂ എന്നിടത്താണ് A class മണ്ഡലമായ ആറ്റിങ്ങലില്‍ വി മുരളീധരന്‍ നേരിടുന്ന വെല്ലുവിളി. ശോഭാ സുരേന്ദ്രന്‍ നേടിയ ആ വോട്ടുശതമാനം നിലനിര്‍ത്തുക എന്ന കടമ്പയെങ്കിലും മുരളീധരന്‍ ആറ്റിങ്ങലില്‍ കടക്കേണ്ടതുണ്ട്. ശോഭാ സുരേന്ദ്രന്റെ അസാന്നിധ്യം മണ്ഡലത്തെ എങ്ങനെ ബാധിക്കുന്നു എന്നുകൂടി കണ്ടറിയണം. ശോഭാ സുരേന്ദ്രനും ബിജെപി നേതൃത്വവും തമ്മിലുള്ള പരസ്യമായ പോര് ഈ മണ്ഡലത്തിലെ ബിജെപി പ്രകടനത്തെ ബാധിക്കും എന്ന ആശങ്കകളും നിലനില്‍ക്കുന്നു. കേരളത്തില്‍ ബിജെപിക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം രണ്ടക്കം തികയ്ക്കുമെന്ന് തിരുവനന്തപുരത്ത് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. അതില്‍ ഒന്ന് ആറ്റിങ്ങല്‍ മണ്ഡലമാണ് എന്നാണ് ബിജെപി വൃത്തങ്ങളുടെ അവകാശവാദം. കേന്ദ്രത്തില്‍ നിന്ന് ശക്തമായ പിന്തുണയും വി മുരളീധരനുണ്ട്. ആ പിന്തുണ പ്രചാരണ രംഗത്ത് ആറ്റിങ്ങലും കേരളവും കാണാനിരിക്കുന്നെയുള്ളൂ.

ശോഭാ സുരേന്ദ്രന്‍ | PHOTO: FACEBOOK
എല്‍ഡിഎഫ് നേരിടേണ്ടത് അടൂര്‍ പ്രകാശിനെ തന്നെയാണ്. ശക്തമായ സാമുദായിക പിന്തുണയും സവിശേഷമായ രാഷ്ട്രീയ സാഹചര്യങ്ങളുമുള്‍പ്പെടെ 2019 ല്‍ അടൂര്‍ പ്രകാശിന് അനുകൂല ഘടകങ്ങള്‍ ഒരുപാടുണ്ടായിരുന്നു. ശബരിമല വിഷയം മൂലം എല്‍ഡിഎഫില്‍ നിന്നും ചോര്‍ന്നുപോയ 10 ശതമാനം വോട്ടുകളെങ്കിലും ബിജെപിയിലേക്ക് പോയപ്പോള്‍ അടൂര്‍ പ്രകാശിന് അത് ഗുണമായി വന്നു. എന്നാല്‍ ഇത്തവണ അടൂര്‍ പ്രകാശിന് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. മുഖ്യ ഘടകകക്ഷിയായ മുസ്ലിം ലീഗുമായിട്ടുള്ള ചര്‍ച്ചകള്‍ മൂന്നാം സീറ്റിനെ ചൊല്ലിയുള്ള വിലപേശലുകളില്‍ എത്തിയത് യുഡിഫ് ക്യാമ്പില്‍ മ്ലാനത പരത്തിയിട്ടുണ്ട്. പഴയതുപോലെ ഫലിക്കാനിടയില്ലാത്ത ശബരിമല വിഷയവും രാഹുല്‍ഗാന്ധി എഫക്റ്റും അടൂര്‍ പ്രകാശിന്റെ സാധ്യതകളെ ബാധിക്കുന്നതാണ്. എന്നാല്‍ കേരളത്തിലെ ഏറ്റവും മികച്ച ഒരു ഇലക്ഷന്‍ എഞ്ചിനീയര്‍ എന്ന നിലയില്‍ ഈ വെല്ലുവിളികളെ നേരിടാനുള്ള പടക്കോപ്പുകള്‍ കൈയിലുള്ള നേതാവ് കൂടിയാണ് അദ്ദേഹം.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയ് വര്‍ക്കല എംഎല്‍എ എന്ന നിലയിലും സിപിഎം ജില്ല സെക്രട്ടറി എന്ന നിലയിലും ഏവര്‍ക്കും സ്വീകാര്യനും മണ്ഡലത്തില്‍ ശക്തനുമാണ്. തിരുവനന്തപുരത്തെ സിപിഎമ്മിനകത്തെ സംഘടനാപരമായ പരിമിതികളെ മറികടക്കാന്‍ സംസ്ഥാന നേതൃത്വം വിശ്വാസം അര്‍പ്പിച്ചത് വി. ജോയിയില്‍ ആണ്. ഇപ്പോള്‍ ആറ്റിങ്ങല്‍ തിരിച്ചുപിടിക്കാനും അദ്ദേഹത്തെത്തന്നെ സംസ്ഥാന നേതൃത്വം ഏല്പിച്ചിരിക്കുന്നു. സിപിഎമ്മിന്റെ ശക്തരായ വര്‍ക്കല രാധാകൃഷ്ണനും അനിരുദ്ധനും സുശീല ഗോപാലനും ജയിച്ച ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വി ജോയ്ക്ക് ഒരു മുന്‍തൂക്കം ആദ്യഘട്ടത്തില്‍ എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. ഏതായാലും കേരളം ഉറ്റുനോക്കുന്ന മത്സരമാവും ആറ്റിങ്ങലില്‍ എന്നുറപ്പിക്കാം.


(തുടരും)

#outlook
Leave a comment