TMJ
searchnav-menu
post-thumbnail

Outlook

മൂര്‍ത്തമായ യുദ്ധങ്ങളും അമൂര്‍ത്തമായ സമാധാനവും

08 May 2025   |   6 min Read
ടി ടി ശ്രീകുമാര്‍

ന്ത്യാ-പാക് സംഘര്‍ഷത്തില്‍ അയവു വന്നാലും യുദ്ധത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള സോഷ്യല്‍ മീഡിയ യുദ്ധത്തിന്  തീവ്രത കുറയുമോ എന്നകാര്യത്തില്‍ സംശയമുണ്ട്‌. യുദ്ധമില്ലാത്ത ലോകമാണ് ആദര്‍ശലോകം.  പക്ഷെ അങ്ങനെയൊന്ന് മനുഷ്യചരിത്രത്തില്‍ ഉണ്ടായിട്ടില്ല. സ്വന്തം ടെറിട്ടറി എന്ന് ആവാസസ്ഥലത്തെ മനസ്സിലാക്കിയ പ്രിമേറ്റ് കാലം മുതല്‍ യുദ്ധം അനവരതം ഉണ്ടായിട്ടുണ്ട്. മനുഷ്യചരിത്രത്തില്‍ സമാധാനം യുദ്ധങ്ങള്‍ക്കിടയിലുള്ള ഇടവേള മാത്രമാണ്.  യുദ്ധം ചെയ്യാത്ത ഹോമോസാപ്പിയന്‍സിനെ സ്വപ്നത്തില്‍പ്പോലും കണ്ടിട്ടില്ല. കുടുംബവും സിവിൽ സമൂഹവും പോരാഞ്ഞ്, ഭരണകൂടവും സ്വകാര്യസ്വത്തും കണ്ടുപിടിച്ചതു പോലും യുദ്ധത്തിനുള്ള ചരിത്ര നീതിമത്കരണമായാണ്. സമാധാനമെന്നത് യുദ്ധത്തിന്‍റെ നിഴലാണ്.

അറിയപ്പെടുന്ന ചരിത്രത്തില്‍ സമാധാനം ഒരു ഭൗതികാശായമായി ഭരണകൂടങ്ങളെക്കൊണ്ട് സ്വീകരിപ്പിക്കാന്‍ പരിമിതമായെങ്കിലും കഴിഞ്ഞിട്ടുള്ളത് ബുദ്ധ ദര്‍ശനങ്ങള്‍ക്ക് മാത്രമാണ്. അതിന്‍റെ സവിശേഷ സാഹചര്യങ്ങള്‍ അനേകകാലം നിലനിന്നിട്ടില്ല. കലിംഗയുദ്ധത്തിലെ രക്തച്ചൊരിച്ചില്‍ കണ്ട് അശോകന്‍ അഹിംസാവാദിയായി എന്നത് ചരിത്രത്തിലെ വിരളമായ ഒരു ഉദാഹരണമാണ്. ഇന്ന്, ഏറ്റവും പുതിയ തലമുറയിലെ രാഷ്ട്രീയ ഗായകന്‍ വേടന്‍പോലും “മ്യാന്‍മാറില്‍ ബുദ്ധന്‍ ആയുധമേന്തി
ചുടു ചോര മോന്തി” എന്നാണ് പാടുന്നത്. ശ്രീലങ്കയിലെ ബുദ്ധനും ഇത് ബാധകമാണ്.

തന്‍റെ അഹിംസ ബ്രിട്ടീഷുകാര്‍ക്കെതിരെയാണെന്നും സ്വതന്ത്ര ഇന്ത്യയില്‍ ആഭ്യന്തരവും ബാഹ്യവുമായ ശത്രുക്കളെ ചെറുക്കുകതന്നെ വേണമെന്നും ഗാന്ധി സ്വാതന്ത്ര്യത്തിനും വളരെമുൻപ് എഴുതിയിട്ടുണ്ട്. “എന്നാൽ സ്വരാജ് സ്ഥാപിച്ചുകഴിഞ്ഞാൽ നിങ്ങള്‍ക്കും എനിക്കും വേണ്ടത് അച്ചടക്കമുള്ള, ബുദ്ധിയുള്ള വിദ്യാഭ്യാസമുള്ള, ഉള്ളില്‍നിന്നു വ്യവസ്ഥയെ സംരക്ഷിക്കുന്ന, പുറത്തുനിന്നുള്ള ആക്രമണങ്ങളെ ചെറുക്കുന്ന ഒരു പോലീസ് സംവിധാനമാണ്” (Gandhi, 1968, pp.51—52). അതേസമയം, ഇന്ത്യാ—പാക് പ്രശ്നവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ സൈനികസമീപനത്തെക്കുറിച്ചുള്ള ഗാന്ധിയുടെ ചില പരാമര്‍ശങ്ങള്‍ ജനറല്‍ കരിയപ്പ ഏറ്റെടുക്കുകയും അതെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഗാന്ധിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. കരിയപ്പ ഗാന്ധിയോട് കൃത്യമായ ഒരു ഉത്തരത്തിനുവേണ്ടി ചോദിച്ച ചോദ്യവും, ഗാന്ധിയുടെ മറുപടിയും പ്രസിദ്ധമാണ്.

Field Marshal KM Cariappa : The First Indian Chief of IndiaREPRESENTATIVE IMAGE | WIKI COMMONS
ജനറല്‍ കരിയപ്പ ഗാന്ധിയോട് ചോദിച്ചു: “നമുക്ക് ഒരു സൈന്യം വേണമെങ്കിൽ അത് നല്ലതായിരിക്കണം. അഹിംസയുടെ ആവശ്യകതയെയും മൂല്യത്തെയും കുറിച്ച് എന്‍റെ സ്വന്തം രീതിയിൽ ഞാൻ അവരെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു. സൈനികർ എന്നനിലയിൽ പ്രൊഫഷണലായി സ്വയം പരിശീലിപ്പിക്കാനുള്ള അവരുടെ ഉത്തരവാദിത്തബോധത്തെ അപകടപ്പെടുത്താതെ, അഹിംസയുടെ ആത്മാവ്, സൈനികർക്ക് എങ്ങനെ നൽകാമെന്ന് താങ്കള്‍ പറഞ്ഞുതരൂ. ഈ കാര്യത്തിൽ ഞാൻ ഒരു കുട്ടിയാണ്. എനിക്ക് താങ്കളുടെ മാർഗനിർദേശം വേണം.”

ഇതിന് തനിക്ക് ഉടനെ ഉത്തരമില്ലെന്നായിരുന്നു ഗാന്ധിയുടെ മറുപടി. ഗാന്ധി പറഞ്ഞു: “അതെ, നിങ്ങളെല്ലാം കുട്ടികളാണ്, ഞാനും ഒരു കുട്ടിയാണ്, പക്ഷേ നിങ്ങളെക്കാൾ അല്‍പ്പം വലിയ കുട്ടിയാണ് ഞാൻ, കാരണം നിങ്ങളെക്കാൾ കൂടുതൽ ഈ ചോദ്യത്തെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടുണ്ട്. നിങ്ങൾ ആജ്ഞാപിക്കുന്ന സൈന്യത്തിന് അഹിംസയുടെ ആവശ്യകത എങ്ങനെ നൽകാമെന്ന് തൊട്ടറിയാവുന്നതും  മൂർത്തവുമായ രൂപത്തിൽ പറയാൻ താങ്കളെന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ ഒരു ഉത്തരത്തിനായി ഞാൻ ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. ഞാൻ അത് കണ്ടെത്തുന്ന ദിവസം ഞാൻ അത് താങ്കൾക്ക് നൽകും”. ഗാന്ധി മാത്രമല്ല, മനുഷ്യരാശിതന്നെ ഇക്കാര്യത്തില്‍ ഇരുട്ടില്‍ തപ്പുകയാണ്‌.

സമാധാനത്തിനായുള്ള അമൂര്‍ത്തമായ ശബ്ദങ്ങള്‍ എല്ലാക്കാലത്തും ഉയര്‍ന്നിട്ടുണ്ട്. പക്ഷെ അവ വളരെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ശബ്ദങ്ങളായിരുന്നു. ലോകയുദ്ധം എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാക്കിയ നൂറ്റാണ്ടാണ്‌ കഴിഞ്ഞുപോയത്‌—ഒന്നല്ല, രണ്ട് തവണ. പിന്നെ നാല്പതുകൊല്ലക്കാലം രണ്ട് പരമശക്തികള്‍ നേരിട്ട് ഏറ്റുമുട്ടാതെ ലോകത്തെമ്പാടും നടന്ന ചെറുതും വലുതുമായ യുദ്ധങ്ങള്‍ക്ക് കളമൊരുക്കിയും പക്ഷംപിടിച്ചും ആയുധവും പ്രത്യയശാസ്ത്രവും വിറ്റുനടന്ന കാലമായിരുന്നു. അതിനെ സമാധാനക്കാലം എന്നല്ല, ശീതയുദ്ധം എന്നാണ് രാഷ്ട്രീയ ദാര്‍ശനികര്‍ പേരുവിളിച്ചത്. അത് കഴിഞ്ഞപ്പോള്‍ തുടങ്ങിയതാണ് അമേരിക്കയുടെ നേരിട്ടുള്ള സ്വന്തം യുദ്ധങ്ങള്‍, ഇറാക്ക് മുതല്‍ അഫ്ഘാനിസ്ഥാന്‍ വരെയും പിന്നീടും. ഒടുവില്‍ റഷ്യയും ആരംഭിച്ചു അവരുടെതായ ഒരു യുദ്ധം, യുക്രെയ്നില്‍. യുക്രെയ്നില്‍ യുദ്ധം തുടങ്ങിയ ആഴ്ചയില്‍ ഞാന്‍ എഴുതിയത് “മറ്റൊരു ദീര്‍ഘയുദ്ധത്തിന്‍റെ മഞ്ഞുകാലത്തിലേക്കോ?” എന്നാണ്. യുദ്ധമോഹം കൊണ്ടല്ല, വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യുദ്ധമായി അത് പരിണമിക്കും എന്ന് കാര്യകാരണങ്ങളോടെ എനിക്കന്നുതന്നെ ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ്.

Ominous signs for Ukraine as Russia slowly but steadily turns the screw –  The Irish TimesREPRESENTATIVE IMAGE | WIKI COMMONS
"നെഗറ്റീവും", "പോസിറ്റീവും" ആയ രണ്ടുതരം ഹിംസകള്‍ നിലനില്‍ക്കുന്നുണ്ട്. നെഗറ്റീവ് ഹിംസ പ്രത്യക്ഷവും ശാരീരികവുമാണ്. യുദ്ധം എന്ന് നാം സാധാരണ പറയുന്നത് ഈ നിഷേധഹിംസക്കാണ്. പോസിറ്റീവ് ഹിംസ എന്നത് സ്വയം ചൂഷണത്തിലേക്കും ആത്മാവിന്‍റെ പൊള്ളലിലേക്കും നയിക്കുന്ന സൂക്ഷ്മവും ആന്തരികവുമായ ഹിംസയാണ്. ഉൽപ്പാദനക്ഷമതയിലും സ്വയം ഒപ്റ്റിമൈസേഷനിലുമുള്ള (ഒരു ബ്യൂങ്-ചുല്‍ ഹാന്‍ ആശയം) ആധുനിക സമൂഹത്തിന്‍റെ നിരന്തരമായ ശ്രദ്ധ, അനവരതമുള്ള മത്സരത്തിന്‍റെ ദുരവസ്ഥ സൃഷ്ടിക്കുന്നുവെന്നും അത് അടിസ്ഥാനപരമായി പോസിറ്റീവ് ഹിംസയായി, സാമൂഹികമായ പൊള്ളലുകളിലേക്ക് നയിക്കുന്നുവെന്നും നാം തിരിച്ചറിയേണ്ടതുണ്ട്.

യുദ്ധം, പീഡനം, ഭീകരവാദം തുടങ്ങിയ ഹിംസയുടെ പ്രത്യക്ഷവും ശാരീരികവുമായ പ്രകടനങ്ങളെ എതിര്‍ക്കുമ്പോള്‍ പോലും നാം സ്വയം പൊള്ളുന്ന, പൊള്ളിക്കുന്ന ആന്തരികഹിംസകള്‍ അനുഭവിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ രാഷ്ടം യുദ്ധംചെയ്യുമ്പോള്‍, യുദ്ധക്കളത്തില്‍ ഇല്ലാത്ത നമ്മള്‍ ആന്തരികമായി യുദ്ധംചെയ്യുകയാണ്. അതിന്‍റെ ശരി-തെറ്റുകള്‍ പൊള്ളിക്കുന്ന ഒരു ജനതയായി നാമപ്പോള്‍ ചേരിതിരിയുന്നു.

ഇന്ത്യ-ചൈന യുദ്ധകാലത്ത്, വിദേശകാര്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന മുൻ പ്രസിഡന്റ് കെ ആർ നാരായണൻ ഇന്ത്യയ്ക്ക് അനുകൂലമായി അന്താരാഷ്ട്ര അഭിപ്രായം സ്വരൂപിക്കാനുള്ള ചുമതലയായിരുന്നു നൽകിയിരുന്നത്. അദ്ദേഹം സെൻസേഷണലിസത്തിലോ യുദ്ധക്കൊതിയിലോ മുഴുകിയ ഒരു വ്യക്തിയായിരുന്നില്ല, മറിച്ച് സംഘർഷത്തിനിടയിലും കാഴ്ചപ്പാട് നിലനിർത്താൻ പ്രതിജ്ഞാബദ്ധനായ ഒരു നയതന്ത്രജ്ഞനായിരുന്നു. സോഷ്യല്‍ മീഡിയയില്‍ യുദ്ധം നടത്തുന്നതുപോലെ ആയാസരഹിതമായ ജോലിയായിരുന്നില്ല അദ്ദേഹത്തിന്.

K.R. Narayanan | People's president: K.R. Narayanan's legacy of moral  authority - Telegraph Indiaകെ ആർ നാരായണൻ | PHOTO: WIKI COMMONS
നാരായണന്‍റെ സംയമനത്തെയും സമാധാനബോധത്തെയും കുറിച്ചുള്ള ഒരു വെളിപ്പെടുത്തൽ, നാരായണൻ ഇന്ത്യയുടെ പ്രസിഡന്റായ സന്ദര്‍ഭത്തില്‍  കലാകൗമുദി വാരികയിൽ മുതിർന്ന പത്രപ്രവർത്തകൻ ബാലകൃഷ്ണന്‍ നായര്‍ നടത്തുകയുണ്ടായി. യുദ്ധസമയത്ത്, ബാലകൃഷ്ണന്‍ നായർ ചൈനയെ ശക്തവും വൈകാരികവുമായ രീതിയിൽ അതിശക്തമായി അപലപിച്ചുകൊണ്ട് വിദ്വേഷകരവുമായ ഒരു ലേഖനം എഴുതിക്കൊണ്ട് കെ ആര്‍ നാരായണനെ സമീപിച്ചു. അദ്ദേഹത്തിന്‍റെ അനുമോദനങ്ങള്‍ പ്രതീക്ഷിച്ചാണ് താന്‍ ചെന്നതെന്നു അദ്ദേഹം പറയുന്നുണ്ട്. അഭിമാനത്തോടെയാണ് ബാലകൃഷ്ണന്‍ നായർ നാരായണന്‍റെ അഭിപ്രായം തേടിയത്. എന്നാല്‍ ആ സംഘർഷകാലത്ത്, ഇന്ത്യയുടെ നയതന്ത്ര താൽപ്പര്യങ്ങളെ ആഗോളതലത്തില്‍ പ്രതിനിധീകരിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യാത്ത നാരായണൻ ആ ലേഖനം വായിച്ച് പറഞ്ഞ കാര്യങ്ങള്‍ ബാലകൃഷ്ണന്‍ നായരെ മറ്റൊരു മനുഷ്യനാക്കി. അദ്ദേഹം ശാന്തമായി ഇങ്ങനെ പറഞ്ഞുവത്രേ- എന്ത് അസംബന്ധമാണ് നിങ്ങൾ എഴുതിയത്? ഏകദേശം 7000 വർഷത്തെ സാംസ്കാരികബന്ധങ്ങൾ പങ്കിടുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. യുദ്ധം നമുക്കിടയില്‍ ഒരു താൽക്കാലിക വിള്ളലുണ്ടാക്കി എന്നത് ശരിയാണ്. അതിന്‍റെ പേരില്‍ അവരെക്കുറിച്ച് ഇത്രയും ശത്രുതാപരമായ ഭാഷയില്‍  സംസാരിക്കുന്നത് എങ്ങനെ ന്യായീകരിക്കുവാന്‍ കഴിയും?

താന്‍ സ്തബ്ധനായിപ്പോയെന്നാണ് ബാലകൃഷ്ണന്‍ നായർ അതെക്കുറിച്ച് എഴുതിയത്. ആ നിമിഷം, താന്‍ തന്‍റെ പത്രപ്രവർത്തന ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാഠങ്ങളിലൊന്ന് പഠിച്ചുവെന്ന് അദ്ദേഹം എഴുതി ചരിത്രം, സംസ്കാരം, നയതന്ത്രം എന്നിവയെക്കുറിച്ചുള്ള ഒരാളുടെ ഗ്രാഹ്യത്തെ താൽക്കാലിക സംഘർഷങ്ങൾ ഒരിക്കലും വിദ്വേഷസ്വാധീനങ്ങള്‍ക്ക് വിധേയമാക്കരുത്.

കാശ്മീരില്‍ ഏതാനും ദിവസംമുന്‍പ് ഉണ്ടായത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ക്രൂരമായ നരഹത്യയായിരുന്നു. ആകസ്മികമായി ഉണ്ടായതല്ല. അതിന്‍റെ ചരിത്രവും ജിയോപോളിറ്റിക്സും ഓരോരുത്തരും അവരുടെതായ പ്രത്യയശാസ്ത്രത്തിലൂടെ വായിച്ചെടുക്കുന്നുണ്ട്. അതിന്‍റെ പിന്നില്‍ പാകിസ്താനാണ് എന്ന് വിശ്വസിക്കുന്ന ഭരണ—പ്രതിപക്ഷ പാര്‍ട്ടികളാണ് ഇന്ത്യയിലുള്ളത്. മറ്റു ഗൂഡാലോചനാ സിദ്ധാന്തങ്ങൾകും പഞ്ഞമില്ല എന്ന് എനിക്കറിയാം. ഒ വി വിജയന്‍ പറഞ്ഞത് പലരും ഉദ്ധരിച്ചുകണ്ടു, അതിര്‍ത്തിയിലെ യുദ്ധവും ഭരണകൂടത്തിന്‍റെ വിശ്വാസ്യതാനഷ്ടവുമായുള്ള ബന്ധത്തെക്കുറിച്ച്. യുദ്ധംനല്‍കുന്ന സ്ഥിരതകള്‍ കൂടുതല്‍ അസ്ഥിരതകള്‍ സൃഷ്ടിക്കുന്നതാണെന്നും ഭരണകൂടങ്ങള്‍ക്ക് ഇപ്പോള്‍ അറിയാം. വിജയന്‍ എഴുതിയത് മാത്രമല്ല യാഥാര്‍ത്ഥ്യം. സമാധാനകാലത്തോ മറ്റിടങ്ങളില്‍ യുദ്ധം നടക്കുമ്പോഴോ അമൂര്‍ത്തമായി യുദ്ധവിരുദ്ധത സംസാരിക്കുന്നതുപോലെയല്ല സ്വന്തം രാജ്യം യുദ്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അമൂര്‍ത്തമായ സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നത്.

ICYMI#TribuneOpinion: Pahalgam terror attack has the entire nation on the  edge - The TribuneREPRESENTATIVE IMAGE | WIKI COMMONS
അതുകൊണ്ട് സമാധാനത്തെക്കുറിച്ച് പറയാതിരിക്കുക എന്നല്ല അര്‍ത്ഥമാക്കേണ്ടത്‌. കഴിഞ്ഞ എഴുപതു കൊല്ലക്കാലവും ഇന്ത്യയും പാകിസ്താനും തമ്മില്‍ സൗഹൃദം നിലനിന്നിട്ടില്ല. അതുടനെ ഉണ്ടാകാനും പോകുന്നില്ല. എന്നാല്‍ കെ ആര്‍ നാരായണന്‍ പറഞ്ഞതുപോലെ സമാധാനത്തിന്‍റെ ഭാഷയിലൂടെയാണ് യുദ്ധത്തിന്‍റെ സന്ദര്‍ഭത്തില്‍പോലും നാം രാഷ്ട്രീയം പറയേണ്ടത്. പ്രകോപനപരമായ വാചാടോപങ്ങളിലൂടെയല്ല. യുദ്ധത്തെ അനുകൂലിക്കുന്നവര്‍ നടത്തുന്ന വിദ്വേഷപ്രകടനങ്ങള്‍ എനിക്ക് മനസ്സിലാകും. യുദ്ധത്തിന്‍റെ ലഹരിയില്‍ ദേശീയത പതയുന്നതും അത് അക്രമാസക്തമാകുന്നതും പരിചിതമായ കാര്യമാണ്. എന്നാല്‍ യുദ്ധവിരുദ്ധ പദാവലിയും ഹിംസാപൂര്‍ണ്ണമാവുന്നു എന്നത് യഥാര്‍ത്ഥത്തില്‍ സമാധാനമാണോ പലരും ആഗ്രഹിക്കുന്നത് എന്ന സംശയത്തിനു ഇട നൽകുന്നു.

ടാഗോറിന്‍റെ ജന്മദിനത്തിലാണ് സൈനിക ഓപ്പറേഷൻ നടത്തിയത് എന്നത്  ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സമാധാനത്തിന്‍റെയും സാംസ്കാരിക ഐക്യത്തിന്‍റെയും വക്താവെന്ന നിലയിൽ ടാഗോറിന്‍റെ പാരമ്പര്യം കണക്കിലെടുക്കുമ്പോൾ,  തന്ത്രപരമായ പരിഗണനകളുടെ അടിസ്ഥാനത്തിലാവാം ഓപ്പറേഷന്‍റെ തീയതി നിശ്ചയിച്ചതെങ്കിലും, ഈ യാദൃശ്ചികത, അഹിംസയുടെയും ഐക്യത്തിന്‍റെയും പര്യായമായ ഒരു വ്യക്തിയെ അനുസ്മരിക്കുന്ന ദിവസം തന്നെ സൈനിക നടപടിയുണ്ടാവുന്നതിന്‍റെ ഐറണികൂടി കണക്കിലെടുക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്നു. ഇതാവട്ടെ, ഒരു പ്രതീകമെന്നനിലയില്‍ നമ്മുടെ ചേരിതിരിവിന്‍റെ ആഴങ്ങളെ കൂടുതല്‍ സ്പഷ്ടമാക്കുന്നു.

‘ഓപ്പറേഷൻ സിന്ദൂരി’നെക്കുറിച്ചുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ പ്രസ്താവനകളെ ഞാന്‍ വ്യക്തിപരമായി സ്വാഗതം ചെയ്യുന്നത്, അത് യുദ്ധത്തിന്‍റെ അനിവാര്യതയെക്കുറിച്ചുപോലും സമാധാനത്തിന്‍റെ സന്ദേശത്തിലൂടെ സംസാരിക്കുന്നു എന്നതുകൊണ്ടാണ്. അവര്‍ അധികാരത്തില്‍ ഇരുന്നിരുന്നെങ്കിലും മറ്റൊരു സമീപനം സ്വീകരിക്കുമായിരുന്നില്ല. എന്നാല്‍ ഇത്രയും ഹൈന്ദവീകരിച്ച ഒരു പേരായിരിക്കില്ല അവര്‍ സര്‍ജിക്കല്‍ സ്ട്രൈക്കിന് നൽകുക എന്നതുറപ്പാണ്. ആ പേരിനെതിരെ സ്ത്രീകള്‍തന്നെ പ്രതിഷേധിക്കുന്നുണ്ട്‌. അതിന്‍റെ ചിഹ്നശാസ്ത്രം സുതാര്യമാണ്— ഹിന്ദുത്വരാഷ്ട്രീയം അതിന്‍റെ അജണ്ടയിലേക്ക് ഈ സംഘര്‍ഷത്തെ സ്വാംശീകരിക്കുന്നു.

Operation Sindoor: How India destroyed nine terrorist camps in Pakistan -  The HinduREPRESENTATIVE IMAGE | WIKI COMMONS
ഇന്ത്യ-പാകിസ്താൻ സംഘർഷം ഇരുരാഷ്ട്രങ്ങളുടെയുമത്ര പഴക്കമുള്ളതാണ്. ചരിത്രത്തെക്കുറിച്ച് ഞാൻ മനസ്സിലാക്കുന്നത്, ഒരു ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യ പൊതുവെ കൂടുതൽ സംയമനം പാലിച്ചിട്ടുണ്ട് എന്നാണ്—എണ്‍പത് വര്‍ഷങ്ങള്‍ക്കുശേഷവും കാശ്മീരില്‍ മുറിവുകളുണക്കാന്‍ നാമൊന്നും ചെയ്തിട്ടില്ലെങ്കിലും.

കശ്മീര്‍ ഇന്ത്യയോട് ചേര്‍ക്കപ്പെട്ടു എന്ന യാഥാര്‍ത്ഥ്യത്തോട്, ഇനി അതെത്ര അസംബന്ധമായി പാകിസ്താനും കശ്മീരിലെ സ്വതന്ത്ര കശ്മീര്‍ വാദികള്‍ക്കും തോന്നിയാലും, പൊരുത്തപ്പെടാന്‍ പാകിസ്താന് കഴിയാത്തിടത്തോളം കാലം ഈ പ്രശ്നം അവസാനിക്കില്ല എന്ന് നമുക്കറിയാം. കശ്മീര്‍ ഇന്ത്യയോട് ചേര്‍ത്തത് ശരിയാണോ എന്ന ചോദ്യം, നാമെത്രയോകാലം, ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജനാധിപത്യം നല്‍കുന്ന ആശയസ്വാതന്ത്ര്യത്തിന്‍റെ പശ്ചാത്തലത്തില്‍ ചോദിച്ചിട്ടുണ്ട്. ആ ചോദ്യം ഇനിയും പ്രസക്തമാണെന്ന് ഒരു രാഷ്ട്രീയപാര്‍ട്ടിയും വിശ്വസിക്കുന്നില്ല. കശ്മീര്‍ ഇന്ത്യയുടെ ഭാഗമായിത്തന്നെ നിലനില്‍ക്കുമെങ്കില്‍ അതില്‍ അസ്വസ്ഥതയുള്ള ഒരു അയല്‍പക്കവും ഉണ്ടാവുമെന്നതാണ് വസ്തുത. ഇതില്‍ നിന്നു ഒരിക്കലും നമുക്ക് ഒളിച്ചോടാന്‍ കഴിയില്ല. ശാശ്വതമായ സമാധാനം ഉണ്ടാകാന്‍ സാഹചര്യമില്ലാത്ത ചരിത്രാനുഭവത്തിന്‍റെ ഭാഗമാണ് ഇന്ത്യാ—പാക് സംഘര്‍ഷം.

അമൂര്‍ത്തമായ ലിബറല്‍ സമാധാനസങ്കല്പങ്ങള്‍ ദാര്‍ശനികമായും കാല്‍പ്പനികമായും അര്‍ത്ഥസമ്പൂര്‍ണ്ണമാണ്. പക്ഷെ അവയൊന്നും ഈ പ്രശ്നം പരിഹരിക്കാന്‍ പര്യാപ്തമല്ല. ഭീകരതയോട്‌ ഈ പദം ഒട്ടും പുതിയതല്ല, പ്രതികരിക്കാത്ത ഒരു ഇന്ത്യ ഏകപക്ഷീയമായി സമാധാനം ഉറപ്പിക്കാന്‍ പര്യാപ്തമല്ല. എന്നാല്‍ ഭീകരവാദമാവട്ടെ, ഒരു അന്തംവിട്ട പ്രത്യയശാസ്ത്രമാണ്. അതിനു ഒന്നിനോടും പ്രതിബദ്ധത ഉണ്ടാവുമെന്നു തോന്നുന്നില്ല. അതിന്‍റെ നേട്ടം അത് ബദല്‍ ഭീകരതകള്‍ സൃഷ്ടിക്കും എന്നത് മാത്രമാണ്. അതാണ്‌ അത് ആഗ്രഹിക്കുന്നതും. ഭീകരതയുമായി സമാധാനചര്‍ച്ച നടത്താമെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടോ?

India-Pakistan tensions: All the latest updates | News | Al JazeeraREPRESENTATIVE IMAGE | WIKI COMMONS
എന്നാല്‍ അമൂര്‍ത്തമായ യുദ്ധവിരുദ്ധതയോട് ഇപ്പോള്‍ കാണുന്ന അതിശത്രുത ഹിന്ദുത്വരാഷ്ട്രീയം സൃഷ്ടിച്ചെടുത്തതാണ്. ന്യൂനപക്ഷവിരുദ്ധതയാണ് അതിന്‍റെ മുഖമുദ്ര. അതുകൊണ്ടുതന്നെ അമൂര്‍ത്തമായ ഇപ്പോഴത്തെ യുദ്ധവിരുദ്ധതയും ഈ അസഹിഷ്ണുതയോടുകൂടിയുള്ള പ്രതികരണമായിക്കൂടി മനസ്സിലാക്കേണ്ടതുണ്ട്.

ശാശ്വതമായ സമാധാനം ഉണ്ടാകാനുള്ള വസ്തുനിഷ്ഠമായ സാഹചര്യങ്ങള്‍ നിലനില്‍ക്കാത്ത ഒരു ചരിത്രാനുഭാവത്തിന്‍റെ ഉള്ളിലാണ് നാം നമ്മുടെ സമാധാന സന്ദേശങ്ങളും യുദ്ധവിരുദ്ധതയും പ്രക്ഷേപിക്കുന്നത്. നിലവിലെ സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാകില്ലെന്നും, സംഭാഷണത്തിനും കൂടുതൽ സ്ഥായിയായ സമാധാനത്തിനും ഇരുരാജ്യങ്ങളും ഇടം കണ്ടെത്തുമെന്നുമുള്ള ചെറിയ പ്രത്യാശക്കപ്പുറമുള്ള പ്രതീക്ഷകള്‍ക്ക് തല്‍ക്കാലം ഇന്ത്യാ—പാക് സംഘര്‍ഷത്തില്‍ സ്ഥാനമില്ല.

ഇനിയുള്ളത് അമൂര്‍ത്തമായ ലോകസമാധാനമാണ്. സ്വന്തം വീടാണ് യുദ്ധത്തില്‍ തകരുന്നതെങ്കിലും പ്രതികാരത്തിനുപകരം, നൈതികമായ യുദ്ധവിരുദ്ധതയും, സമാധാനബോധവും നിലനിര്‍ത്തുന്ന ഒരു ഹ്യുമനിസവും പോസ്റ്റ്‌ഹ്യുമനിസവും തീര്‍ച്ചയായും ഉണ്ടാവേണ്ടതുണ്ട്. അതിന്‍റെ ധാര്‍മികശക്തി എത്ര അപാരമായിരിക്കുമെന്ന് ഊഹിക്കാവുന്നതെയുള്ളു. മനുഷ്യ ഡിഎൻഎയുടെ ഹെലിക്സിൽ നെയ്തെടുത്ത, ദുർബലമാണെങ്കിലും പിന്മാറാന്‍ കൂട്ടാക്കാത്ത ഒരു കോഡ് - ഒരു ജനിതക അടയാളം—തലമുറകളിലൂടെ നിലനിൽക്കട്ടെ. അത് ഹിംസയുടെ ഉള്‍വിചാരങ്ങളെ ചെറുക്കുകയും സമാധാനത്തിന്‍റെ ചരിത്രാന്തസ്സിനായി ആഗ്രഹിക്കുകയും നേടിയെടുക്കുകയും ചെയ്യട്ടെ.





#outlook
Leave a comment