
ശ്രീലങ്കയില്‍ ദിസനായകെയെ കാത്തിരിക്കുന്ന വൈരുദ്ധ്യങ്ങള്‍
ശ്രീലങ്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ല ഒരു കമ്മ്യൂണിറ്റി പാര്‍ട്ടിയാണ് എന്നു വിലയിരുത്തുകയാണ് ആര്‍ കെ രാധാകൃഷ്ണന്‍. ഫ്രണ്ട് ലൈന്‍ എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിന്റെ സീനിയര്‍ അസോസിയേറ്റ് എഡിറ്ററായ രാധാകൃഷ്ണന്‍ ശ്രീലങ്കന്‍ രാഷ്ട്രീയം കഴിഞ്ഞ മൂന്നു ദശകങ്ങളായി സൂക്ഷ്മമായി പിന്തുടരുന്ന വ്യക്തിയാണ്. നിഷേധ വോട്ടുകളാണ് ജെവിപി-യുടെ വിജയത്തിന്റെ പിന്നില്‍ എന്നും അദ്ദേഹം കണക്കാക്കുന്നു.
ശ്രീലങ്കയിലെ തിരഞ്ഞെടുപ്പ് ഫലം ലോകരാഷ്ട്രങ്ങളില്‍ വളരെയധികം മാധ്യമ ശ്രദ്ധ നേടിയിരിന്നു. ജന വിമുക്തി പെരുമന (ജെവിപി) നേതാവ് അനുര കുമാര ദിസനായകെയുടെ വിജയം, ഇടതുപക്ഷ പാര്‍ട്ടിയുടെ പ്രത്യേകിച്ചും ഒരു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വിജയം എന്ന നിലയിലാണ് ഇന്ത്യയിലെ മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും പ്രത്യേകിച്ച് സിപിഎമ്മും കാണുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റി ദിസനായകെയുടെ വിജയത്തെ സ്വാഗതം ചെയ്ത് പ്രസ്താവന പുറത്തിറക്കിയപ്പോള്‍ സൈബര്‍ ലോകത്തെ ചില ഇടതുപക്ഷ ഹാന്‍ഡിലുകള്‍ ഈ വിജയത്തെ ചുവപ്പ് വിജയം എന്ന നിലയില്‍ ആഘോഷിക്കുന്നു. കേരളത്തെ സംബന്ധിച്ചാണെങ്കില്‍ സിപിഎം മുഖപത്രം ദിസനായകെയെ ഉയര്‍ത്തിക്കാട്ടുന്നു. ശ്രീലങ്കയില്‍ ഒരു രാഷ്ട്രീയ മാറ്റം വന്നുവെന്നതും അവിടെ ദിസനായകെ ജയിച്ചുവെന്നതും വസ്തുതയാണ്. എന്നാല്‍, ആഘോഷിക്കപ്പെടുന്ന കാര്യങ്ങളില്‍ എത്രത്തോളം വസ്തുതയുണ്ട് എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.അനുര കുമാര ദിസനായകെ | PHOTO : WIKI COMMONS
ജെവിപി എന്ന പാര്‍ട്ടി ഉറപ്പായും പാവങ്ങളെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയാണ്. പക്ഷേ, അതൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ല, മറിച്ചൊരു കമ്മ്യൂണിറ്റി പാര്‍ട്ടിയാണ്. അങ്ങനെയാണ് അത് നിലകൊള്ളുന്നത് എന്നതാണ് വാസ്തവം. ജെവിപി നിലപാടുകള്‍ ഒരിക്കലും ശ്രീലങ്കയിലെ പൊതുസമൂഹത്തിലെ മൊത്തം ദരിദ്ര ജനവിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന, അവരുടെ ആവശ്യങ്ങളെ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ നിലകൊണ്ടിട്ടില്ല. സിംഹള വിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന സമീപനങ്ങളാണ് അവര്‍ ഇക്കാലം വരെയും സ്വീകരിച്ചിട്ടുള്ളത്.
ജെവിപി പറയുന്ന കാര്യങ്ങളില്‍ ഒരു മാര്‍ക്‌സിസ്‌റ് ചുവയുണ്ട്. ആ ചുവ മാത്രമേ അതിനുള്ളൂ. അല്ലാതെ അതില്‍ മാര്‍ക്‌സിസ്റ്റ് സമീപനമില്ല. ആ മാര്‍ക്‌സിസ്‌റ് ചുവക്ക് ദരിദ്രര്‍ക്ക് അനുകൂലമായിട്ട് (പ്രോ പൂവര്‍) അല്ല, സമ്പന്നര്‍ക്കെതിരെ (ആന്റി റിച്ച്) നിലകൊള്ളുന്നുവെന്നതാണ്. കഴിഞ്ഞ കൊല്ലം നമ്മള്‍ ജെവിപി നേതാക്കളില്‍ നിന്ന് കേട്ട പല കാര്യങ്ങളും അതിന് അടിവരയിടുന്നു. ഉദാഹരണത്തിന് നിങ്ങള്‍ക്ക് രണ്ട് വീടുണ്ടെങ്കില്‍ ഒരു വീട് ഞങ്ങള്‍ എടുക്കും അത് പാവങ്ങള്‍ക്ക് കൊടുക്കും, രണ്ട് കാറുണ്ടെങ്കില്‍ ഒന്ന് ഞങ്ങള്‍ എടുക്കും അത് പാവങ്ങള്‍ക്ക് കൊടുക്കും എന്നൊക്കെയാണ്. അതായത് ഒരു ധാരണയില്ലാത്ത കമ്മ്യൂണിസം എന്ന് വേണേല്‍ പറയാം. അതുകൊണ്ട് തന്നെ മാര്‍ക്‌സിസ്‌റ് ആശയങ്ങളുമായിട്ട് ഒത്തു പോകുന്ന ആരും ഈ വാദങ്ങളെ അവര്‍ പറയുന്ന സൈദ്ധാന്തികമായ തലത്തില്‍ അംഗീകരിക്കുകയോ അതിനെ ഒരു മാര്‍ക്‌സിസ്റ്റ് സമീപനമായി കാണുകയോ ചെയ്യില്ല.
ശ്രീലങ്കയിലെ തമിഴരെയും, മുസ്ലിങ്ങളെയും മാറ്റി നിര്‍ത്തികൊണ്ടാണ് ജെവിപി അവിടെ മുന്നോട്ട് പോകുന്നത്. അതേപോലെ ദിസനയാകെ തന്റെ പ്രചാരണ വേളയില്‍ തമിഴ് ഭൂരിപക്ഷമുള്ള വടക്കുള്ള ജാഫ്നയിലും, കിഴക്ക് ട്രിങ്കോമാലി, ബട്ടിക്കലോവ എന്നിവടങ്ങളിലും സംസാരിക്കുമ്പോഴും, ശ്രീലങ്കന്‍ ഭരണഘടനയില്‍ തമിഴര്‍ക്ക് രാഷ്ട്രീയ പരിഹാരം നല്‍കുന്നതിനോ, ശ്രീലങ്കയുടെ പതിമൂന്നാം ഭേദഗതിയെ കുറിച്ചോ ഒരക്ഷരം പോലും മിണ്ടിയില്ല. തമിഴര്‍ക്ക് പരിമിതമായ നിലയില്‍ എങ്കിലും സ്വയംഭരണ അവകാശം മുന്നോട്ടു വയ്ക്കുന്നതാണ് പതിമൂന്നാം ഭേദഗതി. സാമ്പത്തിക കാര്യങ്ങളില്‍ നമ്മളെല്ലാവരും പുരോഗമിക്കണം എന്ന കാര്യം മാത്രമാണ് അദ്ദേഹം അവിടെ മുന്നോട്ട് വച്ചത്. തമിഴ് സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാതെയാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കി കടന്നുപോയത്. അനുര കുമാര ദിസനായകെ | PHOTO : WIKI COMMONS
മുന്‍ കാലത്ത് തമിഴ് ജനതയുടെ വിഷയത്തില്‍ രാഷ്ട്രീയ പരിഹാരം ആവശ്യമില്ല എന്ന നിലപാടാണ് ജെവിപി സ്വീകരിച്ചിരുന്നത്. അതുപോലെ 2004 - 2005 ല്‍ കാലഘട്ടത്തില്‍ അനുര ദിസനായകെ കൃഷി മന്ത്രിയായിരുന്നു. പക്ഷേ, 2005 ല്‍ അദ്ദേഹം രാജി വെച്ചു. ചന്ദ്രിക കുമാരതുംഗെയുടെ ഭരണകാലത്ത്, സുനാമി പുനര്‍നിര്‍മ്മാണം സംബന്ധിച്ച് സര്‍ക്കാരും, തമിഴ് പുലികളും തമ്മില്‍ ഒരു കരാറിലെത്തി. ആ കരാറിനെ എതിര്‍ത്തുകൊണ്ട്, അനുര മന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു. അന്ന് സ്വീകരിച്ച നിലപാടില്‍ നിന്ന് ഇന്നും വലിയ വ്യത്യാസവും അനുരയുടെ നിലപാടില്‍ കണ്ടിട്ടില്ല.
ശ്രീലങ്കയില്‍ 2019 ല്‍ വലിയ സുരക്ഷാ പ്രശ്‌നം ഉണ്ടാവുകയും, അത് ജനങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള വിഷയമായി മാറുകയുംചെയ്തു. ആ സമയത്ത് സിംഹളര്‍ ഒറ്റക്കെട്ടായിട്ട് ഗോതബയ രാജപക്‌സെക്ക് വോട്ട് ചെയ്തു. എന്നാല്‍ ഇത്തവണ ജയപരാജയങ്ങളെ നിര്‍ണ്ണയിച്ചത് സാമ്പത്തിക കാര്യങ്ങളായിരുന്നു. രാജ്യത്തെ എല്ലാ രാഷ്ട്രീയ കക്ഷികളും സാമ്പത്തിക പ്രശ്‌നം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടു. ജെവിപി ഇതുവരെ അധികാരത്തില്‍ വന്നിട്ടുമില്ല അതിനാല്‍ അവര്‍ക്കൊരു ചാന്‍സ് കൊടുത്തു. അതൊരു നെഗറ്റീവ് വോട്ട് ആയിട്ടാണ് കാണാന്‍ കഴിയുന്നത്. നിലവില്‍ നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതില്‍ ജെവിപി വിജയിക്കാനുള്ള സാധ്യതയും കാണുന്നില്ല.
ശ്രീലങ്കയിലെ വോട്ടിങ് രീതി ഉപരിപ്ലമായി നോക്കുമ്പോള്‍, വലിയ മാറ്റത്തിനുള്ള ഒരു വോട്ട് ആയി തോന്നും. ആ മാറ്റത്തിനുള്ള വോട്ട് അനുര കുമാര ദിസനായകെക്കാണ് കിട്ടിയിരിക്കുന്നത്. അദ്ദേഹത്തിന് ലഭിച്ച ഭൂരിഭാഗം വോട്ടും സിംഹള മേഖലയില്‍ നിന്നാണ്. മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ കുത്തകയാക്കിയിരുന്ന 15 -20 കൊല്ലമായിട്ട് അവിടെ വേറെ ആര്‍ക്കും ജയിക്കാന്‍ പറ്റിയിരുന്നില്ല. എന്നാല്‍, 2019 ല്‍ പ്രസിഡന്റ് ആയ ഗോതബായ രാജപക്‌സെക്ക് കിട്ടിയതിനെക്കാളും കൂടുതല്‍ വോട്ടുകളാണ് ഇത്തവണ അനുര അവിടെ നിന്നും നേടിയത്. മഹിന്ദ രാജപക്‌സെ | PHOTO : WIKI COMMONS
ഇനി സൂക്ഷ്മമായി ഈ വോട്ടിംഗ് പാറ്റേണിലേക്ക് നോക്കിയാല്‍ മറ്റ് ചിലത് കാണാനാകും. സിംഹള ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്നുള്ള ഭൂരിപക്ഷം വോട്ടുകളും അനുര കുമാര ദിസനായകെക്ക് കിട്ടിയിട്ടുണ്ട്. എന്നാല്‍, തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന് അദ്ദേഹത്തിന് അങ്ങനെ വോട്ട് ലഭിച്ചിട്ടില്ല. തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന് ദിസനായകെയ്ക്ക് വോട്ട് കിട്ടിയിട്ടുണ്ട് പക്ഷേ, അത് അവിടെ ഉള്ള സിംഹളരില്‍ നിന്നോ മുസ്ലിംകളില്‍ നിന്നോ കൊളോമ്പോയില്‍ നിന്നുള്ള ആ മേഖലയിലേക്ക് വന്ന തമിഴ് വംശജരില്‍ നിന്നോ ഉള്ള വോട്ടുകളാകാനാണ് സാധ്യത.
മറ്റൊരു കാര്യം ആദ്യത്തെ മൂന്ന് സ്ഥാനങ്ങളും സിംഹളര്‍ക്കാണ് കിട്ടിയത്. അതായത് അനുര കുമാര ദിസനായകെ, സജിത്ത് പ്രേമദാസെ, റനില്‍ വിക്രമ സിംഗെ എന്നിവര്‍ക്ക്. മഹിന്ദ രാജപക്‌സെയുടെ മകന്‍ നമില്‍ രാജപക്‌സെ മത്സരിച്ചുവെങ്കിലും അദ്ദേഹത്തിന് കാര്യമായ പിന്തുണ ലഭിച്ചില്ല. ഏകദേശം രണ്ട് ശതമാനം വോട്ട് മാത്രമേ നമില്‍ രാജപക്‌സെയ്ക്ക് കിട്ടിയുള്ളൂ. നാലാം സ്ഥാനത്ത് വന്നത് അരിയനേത്തിരന്‍ എന്ന തമിഴ് സ്ഥാനാര്‍ത്ഥിയാണ്. അദ്ദേഹത്തിന് രണ്ട് രണ്ടേകാല്‍ ലക്ഷം വോട്ടുകളാണ് ലഭിച്ചത്. അതായത് ഏകദേശം രണ്ടേ കാല്‍ ലക്ഷം തമിഴ് വോട്ടര്‍മാര്‍ വിചാരിക്കുന്നത്, ഇത്രയും കാലം രാഷ്ട്രീയ പരിഹാരം എന്നൊക്കെ പറഞ്ഞു നടന്നിട്ടും ഇതുവരെ അതൊന്നും കിട്ടിയില്ല. അപ്പൊ പ്രതിഷേധം രേഖപ്പെടുത്തണം എന്ന്. ആ ചിന്തയാണ് അരിയനേത്തിരനു വോട്ട് ആയി മാറിയത്. അരിയനേത്തിരന്‍ ഗൗരവമായിട്ട് ഇലക്ഷന്‍ ക്യാമ്പയ്‌നിങ്ങ് ഒന്നും നടത്തിയിട്ടില്ലെന്നിരിക്കെയാണ് ഇത്രയും വോട്ട് അദ്ദേഹത്തിന് ലഭിച്ചത്.സജിത്ത് പ്രേമദാസെ | PHOTO : WIKI COMMONS
സജിത്ത് പ്രേമദാസെ പ്രചാരണ രംഗത്തുള്ള മറ്റുള്ള മൂന്ന് സ്ഥാനാര്‍ത്ഥികളേക്കാള്‍ പിന്നിലായിരുന്നു. അതുകൊണ്ടായിരിക്കും അനുര കുമാര ദിസനായകെക്കാളും 1.3 മില്യണ്‍ വോട്ടുകള്‍ കുറഞ്ഞത്. സിംഹള വിഭാഗത്തില്‍ നിന്നും സജിത്ത് പ്രേംദാസെക്ക് നല്ല പിന്തുണയുണ്ട്. പക്ഷെ അനുരക്ക് ലഭിച്ച പിന്തുണയുടെ അത്രയും സജിത്തിന് ലഭിച്ചില്ല എന്നതാണ് വാസ്തവം. തമിഴ്, മുസ്ലിം നേതാക്കളെല്ലാം കാര്യമായി തന്നെ സജിത്ത് പ്രേമദാസെയ്ക്കു വേണ്ടി ക്യാമ്പയിന്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അവരുടെ സ്വാധീന മേഖലകളില്‍ നിന്ന് 40 - 65 ശതമാനം വോട്ടുകള്‍ വരെ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
റനില്‍ വിക്രമ സിംഗെയും സജിത്ത് പ്രേംദാസെയും നേരത്തെ ഒരേ പാര്‍ട്ടിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. റനില്‍ യുഎന്‍പി പാര്‍ട്ടിയുടെ പ്രസിഡന്റ് ആയിരുന്നു. സജിത്ത് അതിന്റെ പ്രധാനപ്പെട്ട നേതാവുമായിരുന്നു. സമയത്തു പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും, പ്രസിഡന്റ് തിരഞ്ഞെടുപ്പിലും തോറ്റതോടുകൂടി കൂടി റനില്‍ വിക്രമസിംഗെ രാജി വെക്കണമെന്ന് ആവശ്യം ഉയര്‍ന്നു. ആവശ്യം റനില്‍ തള്ളിക്കളഞ്ഞു. 2019 നു ശേഷം സജിത്ത് പ്രേമദാസെ പാര്‍ട്ടിയില്‍ നിന്ന് പുറത്തു വരുകയും എസ്ജിപി എന്ന പാര്‍ട്ടി ഉണ്ടാക്കുകയും ചെയ്തു.റനില്‍ വിക്രമ സിംഗെ | PHOTO : WIKI COMMONS
ജൂണ്‍ 2022 മുതല്‍ ഇതുവരെയുള്ള കാലഘട്ടത്തില്‍ ശ്രീലങ്കയെ സംരക്ഷിച്ച് നിര്‍ത്തിയത് താനാണ് എന്ന അടിസ്ഥാനത്തിലാണ് റനില്‍ വിക്രമസിംഗെ തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ നടത്തിയത്. രണ്ട് ദിവസം വരി നിന്നുകൊണ്ടാണ് ജനങ്ങള്‍ക്ക് പെട്രോള്‍ ലഭിച്ചിരുന്ന അവസ്ഥയില്‍ നിന്നു നിങ്ങളെ ഞാന്‍ സംരക്ഷിച്ചു. അതിനാല്‍ എനിക്ക് വോട്ട് തരണം എന്ന രീതിയിലാണ് അദ്ദേഹം വോട്ട് അഭ്യര്‍ത്ഥിച്ചത്. ആ അഭ്യര്‍ത്ഥനയ്ക്ക് 18 ശതമാനം വോട്ട് ലഭിച്ചിട്ടുണ്ട്.
റനില്‍ വിക്രമസിംഗെയ്ക്ക് ലഭിച്ച വോട്ടും സജിത് പ്രേമദാസെയ്ക്ക് ലഭിച്ച വോട്ടും (ഇരുവര്‍ക്കും ലഭിച്ച ഒന്നാം മുന്‍ഗണനാ വോട്ട്) കൂട്ടിക്കഴിഞ്ഞാല്‍ 50 ശതമാനത്തിലധികം വോട്ടുകള്‍ വരും. അത് ദിസനായകെയ്ക്ക് ലഭിച്ച വോട്ടിനേക്കാളും കൂടുതലാണ്. ഇവര്‍ രണ്ടു പേരും ഒന്നിച്ചു നിന്നെങ്കില്‍ വിജയം ആ കക്ഷിക്ക് ആകുമായിരുന്നു. അവര്‍ പരസ്പരം മത്സരിച്ചതിനാല്‍ ആദ്യമായി ശ്രീലങ്കയിലെ രാഷ്ട്രീയ ചരിത്രത്തില്‍ പ്രിഫറന്‍സ് വോട്ടിങ്ങില്‍ രണ്ടാം വോട്ടില്‍ നിന്ന് പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടി വന്നു.
അടുത്ത കാലം വരെ അനുരയെ ഇന്ത്യാവിരുദ്ധനായിട്ടാണ് ഇന്ത്യയും കണ്ടിരുന്നത്. വിദ്യാര്‍ത്ഥിയായിരിക്കെ 1987 ല്‍ നിലവില്‍ വന്ന ഇന്തോ- ശ്രീലങ്കന്‍ കരാറിനെ എതിര്‍ത്തു പ്രക്ഷോഭങ്ങള്‍ നടത്തിക്കൊണ്ടാണ് രാഷ്ട്രീയത്തിലെ മുന്നണിയിലേക്ക് അനുര ദിസനായകെ രംഗപ്രവേശം ചെയ്യുന്നത്. ശ്രീലങ്കയുടെ പരമാധികാരത്തില്‍ ഇന്ത്യ, കൈ കടത്തുന്നു എന്ന രീതിയിലായിരുന്നു അദ്ദേഹം സംസാരിച്ചു കൊണ്ടിരുന്നത്. ആ സമയം മുതല്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ ഇന്ത്യാവിരുദ്ധമായിരുന്നു. ഇന്ത്യയില്‍ നിന്ന് പോകുന്ന രാഷ്ട്രീയ നേതാക്കളുമായോ, മറ്റു നേതാക്കളുമായോ, വിദേശ കാര്യത്തിലെ നേതാക്കളുമായോ അദ്ദേഹം ഒരിക്കലും ഇടപെട്ടിരുന്നില്ല. ജൂലൈ 2022 ല്‍ നടന്ന പ്രശ്‌നത്തിന് ശേഷമാണ് ഇദ്ദേഹം ശ്രീലങ്കയില്‍ പ്രധാനിയായി മാറിയത്. അതിനു ശേഷമാണ് ഇന്ത്യയുമായുള്ള നിലപാടില്‍ മാറ്റം വരുന്നത്.