TMJ
searchnav-menu
post-thumbnail

Outlook

കേഡര്‍ സംവിധാനം ദുർബലമാവുന്ന സിപിഎമ്മും, വോട്ടര്‍ എണ്ണം കൂട്ടുന്ന ബിജെപിയും    

25 Oct 2024   |   2 min Read
പ്രൊഫ. സജാദ് ഇബ്രാഹിം കെ എം

കേരളത്തില്‍ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ തമ്മില്‍ വോട്ടു കച്ചവടം നടക്കുന്നുവെന്ന നിഗമനങ്ങള്‍ പലപ്പോഴും ഭാവനയില്‍ മാത്രം നടക്കുന്ന ഒന്നാണ്. അതേ സമയം കേരളത്തിലെ വോട്ടര്‍മാരുടെ പൊതു സ്വഭാവത്തില്‍ ഗണ്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നതായും പ്രമുഖ രാഷ്ട്രമീമാംസകനും, സെഫോളജിസ്റ്റുമായ പ്രൊഫ. സാജാദ് ഇബ്രാഹിം കെ എം വിലയിരുത്തുന്നു. കേരള സര്‍വകലാശാലയുടെ പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്‌മെന്റ് മേധാവിയും ഡല്‍ഹി കേന്ദ്രമാക്കിയുള്ള സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപിംഗ് സൊസൈറ്റിസ് - ലോക് നീതി  (സിഎസ് ഡിഎസ്-ലോക് നീതി) രാജ്യവ്യാപകമായി നടത്തുന്ന തിരഞ്ഞെടുപ്പ് പഠനങ്ങളുടെ കേരളത്തിലെ കോര്‍ഡിനേറ്ററുമാണ് പ്രൊഫ സജാദ് ഇബ്രാഹിം. വോട്ട് കച്ചവടമെന്ന വാദങ്ങളെ നിരാകരിക്കുന്ന അദ്ദേഹം അതേ സമയം കേരളത്തിലെ കമ്മിറ്റഡ് വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞുവെന്നും പകരം ന്യൂട്രല്‍ വോട്ടര്‍മാര്‍ കൂടിയെന്നും മലബാര്‍ ജേര്‍ണലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അഭിപ്രായപ്പെടുന്നു. ന്യൂട്രല്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്ന മാറ്റം തിരഞ്ഞെടുപ്പ് വിലയിരുത്തലുകള്‍ പലപ്പോഴും അനിശ്ചിതത്വത്തില്‍ എത്തുന്നതിനും കാരണമാകുന്നതായും അദ്ദേഹം വിലയിരുത്തുന്നു .

1990-വരെ കേരളത്തില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും വോട്ടുകള്‍ ചെയ്യുന്ന കമ്മിറ്റഡ് വോട്ടേഴ്സ് ആയിരുന്നു മൊത്തം വോട്ടുകളില്‍ ഭൂരിപക്ഷം. പക്ഷേ ഇപ്പോഴത്തെ സ്ഥിതി അതല്ല. കോണ്‍ഗ്രസിന് ലഭിക്കുന്ന വോട്ടുകളില്‍ 5 ശതമാനം പോലും കമ്മിറ്റഡ് വോട്ടേഴ്സ് ആണെന്ന് പറയാനാവില്ല. സിപിഎമ്മിന്റെ സ്ഥിതിയും ഏറെക്കുറെ സമാനമാണ്. ഇപ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന വോട്ടിന്റെ 10-15 ശതമാനം മാത്രമാവും കമ്മിറ്റഡ് വോട്ടേഴ്സ് എന്ന ഗണത്തില്‍ പെടുത്താനാവുക. സിപിഎമ്മിന്റെ കേഡര്‍ സംവിധാനം ദുര്‍ബലമാകുന്നു എന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കാനാവുക. ബിജെപിയുടെ കാര്യത്തില്‍ മാത്രമാണ് കമ്മിറ്റഡ് വോട്ടേഴ്സ് കൂടിയത് എന്നും അദ്ദേഹം പറയുന്നു. പാരമ്പരാഗതമായി 1-2 ശതമാനം മാത്രം കമ്മിറ്റഡ് വോട്ടേഴ്സ് ഉണ്ടായിരുന്ന ബിജെപിക്ക് ഇപ്പോള്‍ 10-12 ശതമാനം വരെ കമ്മിറ്റഡ് വോട്ടേഴ്സ് ഉള്ള സ്ഥിതിയാണ്.

REPRESENTATIVE IMAGE | WIKI COMMONS
ബിജെപിയുടെ 'അണ്‍ടച്ചബിലിറ്റി'  കേരളത്തില്‍ മാറിയെന്നും അദ്ദേഹം വിലയിരുത്തുന്നു. അങ്ങനെ നോക്കുമ്പോള്‍ ബിജെപിക്ക് കേരളനിയമസഭ ഇനി ബാലികേറാമലയല്ല. ശക്തമായ ത്രികോണ മത്സരം നടക്കുന്ന അസംബ്ലി മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് അല്ലെങ്കില്‍ യുഡിഫ് മുന്നണികള്‍ അവര്‍ക്ക് ലഭിക്കുന്ന വോട്ടുകള്‍ പരമാവധി സമാഹരിക്കുകയാണെങ്കില്‍ ബിജെപിക്ക് വിജയിക്കാന്‍ പറ്റുന്ന സാഹചര്യം ഉരുത്തിരിയുന്ന അവസ്ഥയാണ്. സിപിഎം പുലര്‍ത്തുന്ന ബിജെപി വിരുദ്ധതയുടെ ബെനിഫിഷ്യറി ആയി കോണ്‍ഗസ് മാറുന്നതിന്റെ പശ്ചാത്തലം ഇതാണ്. സവര്‍ണ്ണ വോട്ടുകള്‍ ബിജെപിക്ക് കൂടുന്നതിനൊപ്പം ചെറിയ തോതില്‍ എങ്കിലും അപ്പര്‍ക്ലാസ് ക്രിസ്ത്യന്‍ വോട്ടുകള്‍ ബിജെപിയിലേക്ക് പോകുന്നതിന്റെ ലക്ഷണങ്ങള്‍ കാണാനാവും. ഇടതുപക്ഷത്തിന്റെ ശക്തമായ അടിത്തറയായ ഈഴവ സമുദായത്തില്‍ നിന്നും ബിജെപിയിലേക്ക് വോട്ടുകള്‍ മാറുന്നു. ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കൈവരിച്ച നേട്ടം ഈ പ്രവണതകളുടെ സ്വാധീനമാണ്. അത് എത്രത്തോളം ശക്തമാണെന്ന കാര്യം വരുന്ന പഞ്ചായത്ത് ഇലക്ഷനില്‍ കൂടുതല്‍ വ്യക്തമാകും.

ലോകസഭയിലേക്കും, അസംബ്ലിയിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കേരളത്തിലെ വോട്ടര്‍മാര്‍ ഭിന്ന സമീപനങ്ങള്‍ സ്വീകരിക്കുന്നവരാണ്. കേന്ദ്രത്തില്‍ ഭരണത്തില്‍ വരാന്‍ സാധ്യതയില്ലാത്ത സിപിഎമ്മിനും ഇടതു കക്ഷികള്‍ക്കും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതില്‍ കാര്യമില്ല എന്നാണ് ഭൂരിഭാഗം വോട്ടര്‍മാരും കരുതുന്നത്, പ്രൊഫ സജാദ് പറഞ്ഞു. കഴിഞ്ഞ രണ്ടു ലോകസഭാ തിരഞ്ഞെടുപ്പുകളിലും ഇക്കാര്യം വ്യക്തമായിരുന്നു. പക്ഷേ അതെ സമയം അസംബ്ലി തിരഞ്ഞെടുപ്പില്‍ അതാവില്ല സ്ഥിതി. പഞ്ചായത്ത്-മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളിലും സമീപനം വ്യത്യസ്തമായിരിക്കും.

REPRESENTATIVE IMAGE | WIKI COMMONS
മനസ്സില്‍ തോന്നുന്നത് പുറമെ പ്രകടിപ്പിക്കുന്ന കാര്യത്തില്‍ കേരളത്തിലെ വോട്ടര്‍മാര്‍ വിമുഖത കാണിക്കുന്ന പ്രവണത പൊതുവെ കൂടി വരുന്നതായും പ്രൊഫ സജാദ് അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ്  ആണെന്ന് പറയുന്നയാള്‍ തന്നെ ഭരണ നിര്‍വഹണത്തില്‍ പിണറായി കേമനാണ് അല്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷേമ പദ്ധതികള്‍ നല്ലതാണ് തുടങ്ങിയ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത് സാധാരണയായിരിക്കുന്നു. ഇത്തരത്തില്‍ അഭിപായം പറയുന്ന ആളുടെ മനസ്സില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ഉള്ളതെന്ന് കണ്ടെത്തുക എളുപ്പമല്ല.  അതിനാല്‍ തിരഞ്ഞെടുപ്പു സര്‍വേകള്‍ പഴയതു പോലെ അത്ര ലളിതമല്ല. സര്‍വ്വേകളില്‍ 20 ശതമാനം വരെ തെറ്റുകള്‍ സംഭവിക്കുന്നതില്‍ ഇത്തരം ഘടകങ്ങളും ഒരു കാരണമാണ്. ഒന്നും പറയാനാവില്ല എന്ന സ്ഥിതിയാണ് പലപ്പോഴും.

കേരളത്തിലെ ജനങ്ങള്‍ക്ക്  പൊതുവെ മുഖ്യധാരാ പാര്‍ട്ടികളോട് താല്‍പ്പര്യം കുറഞ്ഞു വരികയാണ്. നേതാക്കളുടെ മേന്മ കേരളത്തിലെ വോട്ടര്‍മാരെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഐഡിയോളജിയിലുള്ള ഊന്നല്‍ ഇടതുപക്ഷം ഉപേക്ഷിക്കുന്നതും പിണറായി വിജയന്റെ പോപ്പുലാരിറ്റി കുറഞ്ഞുവെന്ന വസ്തുതയുമെല്ലാം നമ്മുടെ മുന്നിലുണ്ട്. ഇങ്ങനെയുള്ള പല ഘടകങ്ങളും കണക്കിലെടുക്കുമ്പോള്‍ അടുത്ത ഇലക്ഷന്‍ പ്രവചനാതീതമായിരിക്കും.

പ്രൊഫ.സജാദ് ഇബ്രാഹിമുമായുള്ള അഭിമുഖത്തിന്റെ പൂർണ്ണരൂപം കാണാം

https://youtu.be/UVnBfA3JhJY?si=11jXme3a1QQloVIT





#outlook
Leave a comment