TMJ
searchnav-menu
post-thumbnail

Outlook

ക്രോണി കമ്യൂണിസവും കേരള പെരിസ്ട്രോയ്കയും

25 Mar 2025   |   6 min Read
എൻ പത്മനാഭൻ

കേരള സിപിഎമ്മിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു പെരിസ്ട്രോയ്കക്ക് വിധേയമാക്കി എന്നതാണ് മധുരയിൽ മാർച്ച് ആദ്യം നടക്കുന്ന 24-മത് പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി കൊല്ലത്ത് നടന്ന കേരള സമ്മേളനത്തിൻ്റെ രാഷ്ട്രീയ പ്രാധാന്യം. ഇക്കാലമത്രയും സിപിഎം മുറുകെപ്പിടിച്ചിരുന്ന സാമ്പത്തിക നിലപാടുകളുടെ രാഷ്ട്രീയത്തിൽ മാറ്റം വരുത്തിയ ഈ സമ്മേളനം അതുകൊണ്ട് തന്നെ ചരിത്രസംഭവമാണ്.

ഊഹാപോഹങ്ങൾക്ക് ഒരുപാട് സാധ്യതകൾ തുറന്നിട്ടുകൊണ്ട് പാർട്ടി നഖശിഖാന്തം എതിർത്തുപോന്ന കാര്യങ്ങളിൽ ഒരു പിന്മാറ്റമാണ് കൊല്ലം സമ്മേളനത്തിൽ നടന്നത്. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിൽ സ്വകാര്യ മൂലധനത്തിന് അവസരം കൊടുക്കാനും പൊതുജനങ്ങൾക്ക് സർക്കാർ കൊടുക്കുന്ന സേവനങ്ങളുടെ ഫീസ് /ചാർജ് മുതലായവയുടെ ഘടനയിൽ മാറ്റം വരുത്താനുമുള്ള പരിപാടിയാണ് ചരിത്രപരമായ ഈ മാറ്റങ്ങൾ.

സമ്മേളനത്തിന്റെ പ്രത്യേക സെഷനിൽ പാർട്ടി പി ബി അംഗമായ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് കേരള വികസനത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാട് കൊണ്ടുവന്നത്. അദ്ദേഹം അവതരിപ്പിച്ച കേരള വികസനത്തിന് പുതുവഴികൾ എന്ന രേഖയിലാണ് ഈ നിർണ്ണായക നിർദ്ദേശങ്ങൾ. ചർച്ചക്ക് അനുവദിച്ച നാല് മണിക്കൂറിൽ കേവല വിമർശനം പോലുമില്ലാതെ ഈ രേഖ മാറ്റങ്ങളില്ലാതെ അംഗീകരിക്കപ്പെട്ടു.

REPRSENTATIVE IMAGE | WIKI COMMONS 
സൈദ്ധാന്തിക സംശയങ്ങൾ ഉയർത്തിയ ചിലർക്ക് അതിന്റെ വിശദീകരണം കേട്ടുകഴിഞ്ഞപ്പോൾ ഈ പരിഷ്കാരങ്ങൾ നേരത്തെ കൊണ്ടുവരേണ്ടിയതായിരുന്നല്ലോ എന്ന് തോന്നിപ്പോയത്രെ! ഈ നിർദ്ദേശങ്ങൾക്ക് പൂർണ്ണ പിന്തുണയാണ് സമ്മേളന പ്രതിനിധികളിൽ നിന്ന് ലഭിച്ചതെന്നാണ് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടത്.അർഹമായ സഹായം നൽകാതെ കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന സാഹചര്യത്തിലാണ് പാർട്ടി ഈ പുനഃസംരചനക്ക് പുറപ്പെട്ടത് എന്നാണ് സമ്മേളനത്തിൽ വ്യക്തമാക്കപ്പെട്ടത്. പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളിൽ നിന്ന് വ്യതിചലിച്ച് സ്വകാര്യ മൂലധനവുമായി ഉണ്ടാക്കുന്ന ഈ ഒത്തുതീർപ്പിനെ പ്രയോഗത്തിൽ ഒരേ സമയം രാഷ്ട്രീയ സമരമായും വികസന അജണ്ടയായും ഉയർത്തിക്കാട്ടിയാണ് സിപിഎം ന്യായീകരിക്കുന്നത്. പ്രതിരോധവും പുരോഗതിയും.

ഈ നവവീക്ഷണങ്ങളുടെ  ന്യായീകരണങ്ങളല്ലാതെ വിശദാംശങ്ങൾ വെളിവാക്കപ്പെട്ടില്ല-എങ്ങനെ നടപ്പാക്കും, എന്തായിരിക്കും പരിപാടി എന്നൊക്കെയുള്ള കാര്യങ്ങൾ. ഇത് പാർട്ടി ഏതൊക്കെ തലത്തിൽ ചർച്ച ചെയ്തു എന്നും വ്യക്തമല്ല. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയം പോലും താഴെ തട്ടിൽ ചർച്ച ചെയ്ത് കരട് കളയുന്നതാണ് സിപിഎം രീതി. വികസനം ജനങ്ങളിൽ നിന്ന് ആരംഭിക്കണമെന്നും ആസൂത്രണം ചെയ്യപ്പെടണമെന്നും ഉള്ള കാഴ്ചപ്പാടിന്റെ ഭാഗമായി ജനകീയാസൂത്രണം എന്നൊരു നൂതന പരീക്ഷണം അവതരിപ്പിച്ച് വിജയിപ്പിച്ച പാർട്ടി പക്ഷെ, കേരളത്തിന്റെ വികസനം സംബന്ധിച്ച ഈ അതിപ്രധാന രേഖയുടെ ചർച്ചയിൽ അതിന്റെ ഗുണഭോക്താക്കളായ ജനങ്ങളെ, അതായത് പാർട്ടിയുടെ ഔപചാരിക ഫോറങ്ങളെ അടുപ്പിച്ചിട്ടില്ല. ജനകീയാസൂത്രണം വികസന കാര്യങ്ങളിൽ നേരിടുന്ന വിഭവദൗർലഭ്യം പ്രാദേശിക വിഭവ സമാഹരണം വഴി അതിജീവിക്കാൻ കണ്ടെത്തിയ ഒരു രാഷ്ട്രീയ സാങ്കേതിക വിദ്യയായിരുന്നു. വികസന ചർച്ചകൾ മേലെ നിന്നല്ല അടിത്തട്ടിൽ നിന്നാണ് വരേണ്ടത് എന്നെല്ലാമുള്ള അതിന്റെ പ്രമാണങ്ങൾ അവിടെ നിൽക്കട്ടെ, പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയിൽ പോലും ഈ വിഷയം ചർച്ച ചെയ്തിട്ടില്ല.

സമ്മേളനത്തിന് മൂന്ന് ദിവസം മുമ്പ് വാർത്താസമ്മേളനത്തിൽ നവകേരളത്തിനായുള്ള വികസനരേഖ മുഖ്യമന്ത്രി അവതരിപ്പിക്കുമെന്ന് പാർട്ടി സെക്രട്ടറി പറഞ്ഞപ്പോഴാണ് ഇങ്ങനെയൊന്ന് പൊതുസമൂഹം അറിയുന്നത്.

എം വി ഗോവിന്ദന്‍ മാസ്റ്റര്‍ | PHOTO: WIKI COMMONS
പ്രതിസന്ധിയിലായ പൊതുമേഖല സ്ഥാപനങ്ങൾ പുനരുദ്ധരിക്കാൻ സ്വകാര്യമൂലധനത്തിന്റെ പങ്കാളിത്തം എന്നതാണ് മുഖ്യമന്ത്രി രേഖയിൽ പറയുന്നത്. പി പി പി അഥവാ പ്രൈവറ്റ്, പബ്ലിക് പാർട്ടിസിപ്പേഷൻ! സ്വാഭാവികമായും ഓഹരിവിൽപ്പനയിലൂടെയാവും സ്വകാര്യമൂലധനത്തിന് ഈ പങ്കാളിത്തം നൽകുക എന്ന് കരുതാം. അതായത്, നരസിംഹ റാവു പ്രധാനമന്ത്രി ആയിരിക്കേ നടത്തിയ ഉദാരവവൽക്കരണനയത്തിന്റെ തുടക്കത്തിൽ വലിയ ചർച്ചയായിരുന്ന ഡിസിൻവെസ്റ്റ്മെന്റ് ഓർമ്മയുണ്ടാവുമല്ലോ-അതുതന്നെ. ചെറുതും വലുതുമായ മുലധനശക്തികൾ അവരുടെ ശേഷിയും മിടുക്കും പോലെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പരമാവധി ഓഹരികൾ വാങ്ങിക്കൂട്ടി അതിനെ രക്ഷപ്പെടുത്താൻ മുന്നോട്ട് വരും എന്നാണ് സങ്കൽപം.

നരേന്ദ്ര മോഡിയും നിർമ്മല സീതാരാമനും ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതും അത് തന്നെ.  2021-22ൽ 1,75,000 കോടി രൂപയുടെ ഓഹരി വിറ്റഴിക്കാനായിരുന്നു അവരുടെ പദ്ധതി.ഓഹരി വിൽക്കുന്നേതോടെ സ്ഥാപനത്തിന്റെ നിയന്ത്രണത്തിൽ സ്വാഭാവികമായും ഓഹരി ഉടമകൾക്ക് വ്യക്തമായ സ്വാധീനം വരും. അതായത് നിക്ഷേപം നടത്തുന്ന ഓഹരി ഉടമയുടെ കയ്യിലാവും കാര്യങ്ങൾ. പൊതുനിക്ഷേപത്തിന്റെ ഭാഗത്ത് നിന്ന് രണ്ടോ മൂന്നോ ഡയറക്ടർമാർ കാണും. സ്വകാര്യ മൂലധനം കാര്യങ്ങൾ നിയന്ത്രിക്കും. അതായത് പൊതുമേഖല സ്വകാര്യ മൂലധന ശക്തികൾക്ക് തുറന്ന് കൊടുക്കും.

വളരെ കാലമായി കേരളത്തിന്റെ  പൊതുസമൂഹത്തിലെ ഒരു വിഭാഗം, വിശിഷ്യാ ഉപരിമധ്യവർഗ്ഗം ശക്തമായി വാദിക്കുന്ന കാര്യമാണ് നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ അവ നടത്താനറിയാവുന്നവർക്ക് വിട്ടുകൊടുക്കണം എന്നുള്ളത്. പൊതുമേഖലയെ പിടിപുകേടിന്റെ പര്യായമായി കാണുന്ന പൊതുബോധം കേരളസമൂഹത്തിൽ പ്രബലവുമാണ്. 2021-22ലെ സി എ ജി റിപ്പോർട്ട് നിർദ്ദേശിക്കുന്നത് നഷ്ടത്തിൽ പ്രവർത്തിക്കുന്നവ മുഴുവൻ പൊതുമേഖലാ സ്ഥാപനങ്ങളും ലിക്വിഡേറ്റ് ചെയ്യാനാണ്. കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള 150 പൊതുമേഖലാ സ്ഥാപനങ്ങളിൽ 131 എണ്ണമാണ് സജീവമായി പ്രവർത്തിക്കുന്നത്. ഈ 131ൽ 63 എണ്ണം നഷ്ടത്തിൽ പ്രവർത്തിക്കുന്നു എന്നാണ് സിഎജി റിപ്പോർട്ട്. 55 എണ്ണം 655 കോടി രൂപ ലാഭം ഉണ്ടാക്കുമ്പോൾ 63 എണ്ണം ഉണ്ടാക്കുന്ന നഷ്ടം 4,065 കോടി രൂപയാണ്. ഇതിൽ ഏറ്റവും അധികം നഷ്ടമുണ്ടാക്കുന്നത് കേരള സോഷ്യൽ സെക്യുരിറ്റി പെൻഷൻ ബോർഡ് എന്ന പൊതുമേഖലാ സ്ഥാപനമാണ് എന്നാണ് സി.എ.ജി കടലാസുകളിൽ പറയുന്നത് 3,821 കോടി. ദുർബല വിഭാഗങ്ങൾക്ക് ക്ഷേമപെൻഷനും മറ്റും കൊടുക്കാൻ നാല് വർഷം മുമ്പ് രൂപികരിച്ചതാണ് ഈ പൊതുമേഖലാ സംരംഭം.

Woes of those who wait for social security pension in Kerala - The HinduREPRESENTATIVE IMAGE | WIKI COMMONS
രണ്ടാമത് കെഎസ്ആർടിസിയാണ്-1,314 കോടി രൂപയാണ് നഷ്ടം. കേരളത്തിൽ വ്യപകമായി സ്ഥലങ്ങളും കെട്ടിടങ്ങളും ബസ്സുകളുമെല്ലാമുള്ള ഒരു ബൃഹത് സംരംഭം. ഇതിന്റെ ആസ്തി ചുരുങ്ങിയത് 5000 കോടി എങ്കിലും വരുമത്രെ. പിന്നെ സപ്ളൈകോ, ടെക്സ്റ്റൈൽ, കോർപ്പറേഷൻ, ഒട്ടോകാസ്റ്റ് അങ്ങനെ പോകും നഷ്ടമായ സ്ഥാപനങ്ങളുടെ പട്ടിക. ഓരോന്നിനും ശതകോടികളുടെ ഭൂമിയും മറ്റ് സംവിധാനങ്ങളും ആസ്തിയായുണ്ട്. പലതിലും ആസ്തി വ്യക്തമായി  കണക്കാക്കപ്പെട്ടിട്ടില്ല. സർക്കാരിന് ലാഭമുണ്ടായിക്കോട്ടെ എന്ന സദ് ചിന്തയിൽ സ്വകാര്യ മൂലധനം ഇത്തരം നഷ്ടക്കച്ചവടങ്ങളിൽ പങ്കാളിയാകും എന്ന് ചിന്തിക്കാൻ വളരെ നിഷ്കളങ്കരായവർക്ക് പോലും തോന്നില്ല. കേരള ടൂറിസം വികസന കോറപ്പറേഷന്റെ ഉടമസ്ഥതയിലായിരുന്ന കൊച്ചിയിലെ ബോൾഗാട്ടി പാലസ് സ്വകാര്യ പങ്കാളിത്തം വന്നപ്പോൾ സംഭവിച്ചത് എന്താണെന്ന് അന്വേഷിച്ചാൽ ഇതിന്റെ ഗതി മനസ്സിലാകും. അത് ഒരു സ്വകാര്യ ഗ്രൂപ്പിന്റെ പൂർണ്ണ നിയന്ത്രണത്തിലായി.

പൊതുമേഖലയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സൂക്ഷിക്കുമെന്ന് മുദ്രാവാക്യം വിളിച്ച ഒരു കാലം സിപിഎമ്മിനുണ്ട്. ലോക ബാങ്കിന്റെയും എഡിബിയുടെയും തിട്ടൂരപ്രകാരമാണ് മൻമോഹൻ സിംഗും നരസിംഹ റാവുവും തൊണ്ണൂറുകളിൽ പൊതുമേഖല സ്വകാര്യ മൂലധനത്തിന് തുറന്ന് കൊടുത്തത് എന്ന ആക്ഷേപത്തിന്റെ ചൂട് മാറിയിട്ടില്ല. മോഡി സർക്കാർ പൊതുമേഖലാ ബാങ്കുകൾ അടക്കം സ്വകാര്യവൽക്കരിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. അതിനെതിരേയും ശക്തമായ പ്രചാരണത്തിലും ആകാവുന്ന പ്രതിരോധത്തിലുമാണ് ദേശീയ തലത്തിൽ പാർട്ടി.

സിപിഎമ്മിലെ സൈബർകാല പ്രതിഭാസമായ ന്യായീകരണ തൊഴിലാളികൾക്കല്ലാതെ സാധാരണ പാർട്ടി പ്രവർത്തകർക്ക് ദഹിക്കാത്തതാണ് പുതിയ പരിപാടി. ഇതിന്റെ രാഷ്ട്രീയ പ്രത്യാഘാതം ഏറെക്കുറെ ഇപ്പോൾ തന്നെ ഊഹിക്കാനാവും. കഴിഞ്ഞ ഒന്നര ദശകത്തിനിടയിൽ പാർട്ടിയിലേക്ക് പലവിധ സൗകര്യങ്ങളുടെയും പേരിൽ ആകർഷിക്കപ്പെട്ട പുത്തൻ മധ്യവർഗ്ഗത്തിന് ഇത്തരം മാറ്റങ്ങൾ മനസ്സിൽ തട്ടില്ല. ഉദാരീകൃത സമൂഹത്തിൽ വളരുകയും ഡിജിറ്റൽ രാഷ്രട്രീയപ്രവർത്തനം നടത്തുകയും പാർട്ടിയുമായി ബന്ധപ്പെട്ട ഏതെങ്കിലും കിറ്റുകൾ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നവരാണ് ഇക്കൂട്ടർ. ഈ ന്യൂജെൻ സിപിഎം പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഇത് സ്വാഗതാർഹമായ നിലപാടാണ്. എന്നും നിന്നേടത്ത് തന്നെ നിൽക്കണോ എന്നാണവരുടെ ചോദ്യം. അതിലുപരി, കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (മാർക്സിസ്റ്റ്) സഞ്ചരിക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. എണ്ണപ്പെട്ട മൂലധനശക്തികളുമായി പാർട്ടി ഇവിടെ ഗാഡബന്ധത്തിലാണ്. ക്രോണി കാപ്പറ്റിലിസം എന്നത് പോലെ ഈ ചങ്ങാത്തത്തെ ക്രോണി കമ്യുണിസം എന്ന് വിശേഷിപ്പിക്കുന്നതിൽ വ്യാകരണപ്പിശക് കാണുമെങ്കിലും വസ്തുതാപരമായി തെറ്റാവില്ല. ഈ പെരിസ്ട്രോയക്കയുടെ ഗുണഭോക്താക്കൾ അവരാകില്ല എന്നാര് കണ്ടു.

REPRESENTATIVE IMAGE | WIKI COMMONS
ഉന്നത വിദ്യാഭ്യാസ മേഖലയിൽ പെരിസ്ട്രോയ്ക നടപ്പാക്കിയത് ഈയ്യിടെ കണ്ടല്ലോ. സ്വകാര്യസർവ്വകലാശാലകൾക്ക് അനുമതി കൊടുത്തത്. എത്ര ഭീകരമായ കീഴ്മേൽ മറിയലാണ് ഇക്കാര്യത്തിൽ സിപിഎം നടത്തിയത്. അതിനെതിരേ സമരം നയിച്ച എസ്എഫ്ഐയും ഡിവൈഎഫ് ഐയുമെല്ലാം നിശബ്ദം ഇത് അംഗീകരിക്കുന്നത് രാഷ്ട്രീയ കേരളം കണ്ട് നിന്നത് മരവിച്ച മനസ്സോടെ ആയിരിക്കും. സമാന രീതിയിൽ സിഐടിയുവും പൊതുമേഖലയിൽ സ്വകാര്യ പങ്കാളിത്തത്തെ അംഗീകരിച്ചു. മുതലാളി ആരായാലും ഞങ്ങൾക്ക് തൊഴിൽ മതി എന്നാണവരുടെ നിലപാട്.

ഇക്കാലമത്രയും സിപിഎം കേരളത്തെ പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങൾക്ക് വിരുദ്ധമായത് കൊണ്ടാണ് ഈ മൗലിക മാറ്റങ്ങൾ നമ്മെ അമ്പരപ്പിക്കുന്നത്. തൊണ്ണൂറുകളിൽ നരസിംഹ റാവു സർക്കാരിലെ ധനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിംഗ് പൊതുമേഖല ഓഹരികൾ വിറ്റഴിച്ചത് ഇതേ രീതിയിൽ ആയിരുന്നു -  സാർവ്വത്രിക റേഷൻ അടക്കമുള്ള കാര്യങ്ങൾ പുന:ക്രമീകരിച്ച് വരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ആക്കി. അത് വികസിച്ച് ക്രമേണ പ്രധാനപ്പെട്ട ഒമ്പത് വിമാനത്താവളങ്ങൾ ഗൗതം അദാനി എന്ന കോർപ്പറേറ്റിന്റെ കയ്യിലെത്തുന്ന നിലയായി.  അതിനെയെല്ലാം എതിർത്ത, എതിർക്കാൻ പഠിപ്പിച്ച പാർട്ടിയാണ് കേരളത്തിൽ അതേ മാതൃക പിന്തുടരുന്നത്.

അതുപോലെ,സർക്കാർ കൊടുക്കുന്ന സേവനങ്ങളുടെ ഫീസ് /ചാർജ് മുതലായവ നാമമാത്രമായ തോതിലാണ് ഈടാക്കുന്നത്. ദീർഘകാലമായി ഈ മേഖലയിൽ കാര്യമായ വർധന വരുത്തിയിട്ടില്ല. അതിന് പുറമേ,പാവപ്പെട്ടവർക്കും പണക്കാരനും ഇപ്പോൾ സർക്കാർ സേവനങ്ങൾ  ലഭ്യമാക്കുന്നത് ഒരേ നിരക്കിലാണ്. വികസിത സംസ്ഥാനമായ കേരളത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും കൂടുതൽ പണം മുടക്കാൻ കഴിയുന്നവർ ഇക്കൂട്ടത്തിൽ ധാരാളമുണ്ട്. അവരിൽ നിന്ന് അവരുടെ വരുമാനത്തിന് അനുസരിച്ച് ഇത്തരം ചാർജുകൾ ഈടാക്കാൻ കഴിയുമെന്നാണ് നവകേരള വികസന രേഖയിൽ പറയുന്നത്. രണ്ടും സംസ്ഥാനത്തിന്റെ വികസനത്തിനായുള്ള വിഭവസമാഹരണത്തിനുള്ള മാർഗ്ഗങ്ങളായാണ് മുഖ്യമന്ത്രി മുന്നാട്ട് വെക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ | PHOTO: WIKI COMMONS
സംസ്ഥാനത്തെ കേന്ദ്ര സർക്കാർ  സാമ്പത്തികമായി ഞെരുക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിൻ്റെ  വികസനത്തിന് വിഭവ സമാഹരണം ലക്ഷ്യമിട്ടാണ് ഈ മാറ്റം എന്നത് അങ്ങനെ വിഴുങ്ങാനാവുന്നതല്ല. എന്ത് തരം വികസനമാണ് ലക്ഷ്യം വെക്കുന്നത് എന്നൊരു ചോദ്യമുണ്ടല്ലോ. ഇത്തരമൊരു പിന്നോട്ടടി പാർട്ടി ചർച്ച ചെയ്‌തെടുത്ത  തീരുമാനമാണോ അതോ ഗവൺമെന്റ് പാർട്ടിക്ക് മേൽ അടിച്ചേൽപിച്ചതാണോ? വിഭവ സമാഹരണത്തിന് മറ്റ് എന്തൊക്കെ മാർഗ്ഗങ്ങളാണ് പാർട്ടി ആരാഞ്ഞത്?  പൊതുസമൂഹത്തെ അറിയിച്ചില്ലെങ്കിലും പാർട്ടിയുമായി ബന്ധപ്പെട്ട  സമൂഹത്തെയെങ്കിലും അറിയിക്കേണ്ടേ? സംശയങ്ങൾ ഒരുപാടുണ്ട്.

ഗവൺമെൻ്റ് പാർട്ടിക്ക് മേൽ ചുമത്തിയ ഒന്നായേ ഇത് മനസിലാക്കാനാവൂ. കാരണം,  കീഴ്തട്ടിലൊരിടത്തും ചർച്ച ചെയ്യാതെ പാർലമെന്ററി പ്രവർത്തനത്തിന് പാർട്ടി ചുമതലപ്പെടുത്തിയ ആൾ, മുഖ്യമന്ത്രി, ഏറ്റവും ഉയർന്ന പാർട്ടി ഫോറത്തിൽ വെക്കുന്ന ആശയമാണിത്. ഇതിൻ്റെ രാഷ്ട്രീയം ഒരിടത്തും ചർച്ച ചെയ്തിട്ടില്ല. കണ്ടും കേട്ടും പഴകിയ കമ്യൂണിസ്റ്റ് പ്രയോഗരീതികളിൽ ഇത്തരം രാഷ്ട്രീയ നയപരമായ വിഷയങ്ങൾ പാർട്ടി  സെക്രട്ടറിയാണ് കൊണ്ടുവരുക; അത് ഉചിതമായ ഫോറത്തിൽ ചർച്ച ചെയ്ത് പതം വരുത്തിയ ശേഷം. അത് നടപ്പാക്കേണ്ട ചുമതലയാണ് പാർലമെൻ്ററി പാർട്ടി നേതാവിന്.  ഇവിടെ നേരെ വിപരീതമാണ് സംഭവിച്ചത്. അവതരിപ്പിച്ച രേഖ അതേപടി സമ്മേളനം അംഗീകരിച്ചത്രെ ! കേന്ദ്രത്തിൽ മോഡി ചെയ്യുന്നതും ഇത് തന്നെയാണ്. ഭരണകൂടത്തിൻ്റെ കോർപ്പറേറ്റ് വൽക്കരണത്തിൻ്റെ ഫലമാണിത്.  ബിജെപി കോർപ്പറേറ്റ് വൽക്കരിക്കപ്പെട്ടത് പോലെ കേരളത്തിൽ സി പി എമ്മും കോർപ്പറേറ്റ് വ ൽക്കരണത്തിന് വിധേയമായതിന്റെ ദൃഷ്ടാന്തമാണിത്. കേരള പാർട്ടിയെ ബാധിച്ച നവലിബറൽ സ്വഭാവങ്ങളുടെ പ്രതിഫലനമാണിത്.

ഇത്രയും കാലം പിന്തുടർന്ന് വന്ന രാഷ്ട്രീയ-സാമ്പത്തിക സമീപനങ്ങളിൽ നിന്ന് പാർട്ടിയുടെ ഈ മാറ്റം കേരള സമൂഹം വേണ്ട വിധം ചർച്ച ചെയ്തില്ല എന്നതാണ് യാഥാർഥ്യം.  ഒന്നോ രണ്ടോ രാച്ചർച്ചകളിൽ നടന്ന ഗ്വോഗ്വാ വിളികൾ മാറ്റി നിർത്തിയാൽ രാജ്യത്തെ ഇടത് പാർട്ടികളിൽ ഒന്നാമത്തേതും കേരളത്തിലെ ഒന്നാം പാർട്ടിയും ആയ  സിപിഎമ്മിൻ്റെ സമീപനത്തിൽ വന്ന ഈ മൗലികമായ മാറ്റം മലയാളിയുടെ തൊലിപ്പുറമേ കൂടിയങ്ങ് കടന്നുപോയി എന്ന് പറയാം.

ഇത് കാണുമ്പോൾ രണ്ട് കാര്യങ്ങളാണ് തോന്നുന്നത് - ഒന്ന്, സിപിഎമ്മിൽ എന്ത് സംഭവിക്കുന്നു എന്നത് ഇപ്പോൾ കേരളസമൂഹത്തെ ഉത്കണ്ഠപ്പെടുത്തുന്നില്ല; പാർട്ടി പ്രവർത്തകരെ പോലും അത് ബാധിക്കുന്നില്ല. മറ്റൊന്ന്, ഈ പാർട്ടി സ്വീകരിച്ചത് ശരിയായ ലൈനാണ് എന്ന സമൂഹത്തിൻ്റെ നിലപാട്. രണ്ടായാലും അത്ഭുതകരമാണത്. വെട്ടിനിരത്തിലും സിഐടിയു ഗ്രൂപ്പും മറ്റും ആഴത്തിൽ സ്വാധീനിക്കുകയും ചർച്ചയാവുകയും അതിൻ്റെ പേരിൽ ചേരിതിരിയുകയുമെല്ലാം ചെയ്തതാണ് കേരള സമൂഹം എന്ന് ഓർക്കുമ്പോഴാണ് ഈ നിസംഗതയുടെ ഭീകരത മനസിലാക്കുക! ഏത് ബ്രാൻഡ് ഓപ്പിയം കൊടുത്താകും സമൂഹത്തെ  ഇവർ മയക്കി കിടത്തിയിരിക്കുക!





#outlook
Leave a comment