TMJ
searchnav-menu
post-thumbnail

Outlook

ഡീപ്‌സീക്ക് : സാങ്കേതികത , നൈതികത , അധികാരം 

05 Feb 2025   |   5 min Read
കെ എസ് രഞ്ജിത്ത്

ഭൗമരാഷ്ട്രീയത്തിന്റെ ആഴമേറിയ അധികാര ഘടനകളെ ഉലയ്ക്കാൻ മാത്രമുള്ള കരുത്ത് ഒരു കുഞ്ഞൻ ചൈനീസ് കമ്പനി പടച്ചുവിട്ട ഡീപ്‌സീക്ക് എന്ന നിർമിതബുദ്ധി ആപ്ലിക്കേഷനുണ്ടാകുമോ? എഐ സാങ്കേതികവിദ്യയുടെ ആഗോള വ്യാപനത്തിലും  പ്രയോഗത്തിലും പുതിയ വേഗം പകരാൻ ഓപ്പൺ സോഴ്സ് അധിഷ്ഠിതമായ ഈ പുതിയ അപ്ലിക്കേഷന് കഴിയുമോ? ടെക്നോ ഫ്യൂഡലിസത്തിന്റെ പിടിയിൽ അമർന്നു കിടക്കുന്ന ഡിജിറ്റൽ ലോകത്തെ  മാറ്റിത്തീർക്കാൻ ഈ സോഫ്ട്‍വെയർ വിന്യാസ മാതൃകയ്ക്കാകുമോ? സാങ്കേതികവിദ്യകളുടെ സർവ്വ സാധാരണ ചർച്ചകളുടെ സീമകൾക്കപ്പുറം പോയി നോക്കിയാൽ ഡീപ്‌സീക്ക് ആർ വൺ (DeepSeek R1) എന്ന ജനറേറ്റീവ് എഐയുടെ ആവിർഭാവം തിരികൊളുത്തി വിട്ടിരിക്കുന്ന ചിന്തകൾ  ഇതൊക്കെയാണ്.

നിർമിതബുദ്ധിയെക്കുറിച്ചുള്ള ആലോചനകളുടെ കാലമാണിത്. പുതിയ എഐ സാങ്കേതിക വിദ്യകൾ തൊഴിൽ മേഖലയിലും സമൂഹത്തിലും സൃഷ്ടിക്കാനിടയുള്ള മാറ്റങ്ങളെന്ത്,  നാളിതുവരെ മനുഷ്യന്റെ കുത്തകയായി കരുതിപ്പോന്നിരുന്ന സർഗ്ഗശേഷിയിൽ പുത്തൻ യന്ത്രങ്ങൾ അവനെ മറികടക്കുമോ, പുതിയ സാമൂഹിക സംഘാടനത്തിന്റെ വഴികൾ വെട്ടിത്തുറക്കാൻ നിർമിത ബുദ്ധിയെ ആസ്പദമാക്കിയ ഉല്പാദന മേഖലകൾക്ക് കഴിയുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് സാങ്കേതിക മേഖലയിലും അതുമായി ബന്ധപ്പെട്ട ജ്ഞാന മേഖലകളിലും മനുഷ്യനും യന്ത്രവുമായി ബന്ധപ്പെട്ട സാമൂഹിക ശാസ്ത്ര രംഗത്തും തത്വചിന്തയുടെ മണ്ഡലത്തിലുമൊക്കെ സമീപകാലത്ത് ഉയർന്നു വന്നിരിക്കുന്നത്. ചാറ്റ് ജിപിടി എന്ന ജനറേറ്റീവ് എഐ യുടെ കടന്നുവരവോടെ സാർവത്രികമായി മാറിയ ഈ ചർച്ചകളുടെ നടുവിലേക്കാണ് ഡീപ് സീക്ക് എന്ന പുത്തൻ നിർമിതബുദ്ധി ആപ്ലിക്കേഷൻ പൊടുന്നനെ പറന്നിറങ്ങിയത്. നാളിതുവരെ അതിഭീമൻ അമേരിക്കൻ കമ്പനികൾ കുത്തകയാക്കി വെച്ചിരുന്ന ഐ ടി ഗവേഷണ രംഗത്തേക്ക് ഒരു ചൈനീസ് സ്റ്റാർട്ട് അപ്പ് വിജയകരമായി കടന്നുവന്നത് ഈ രംഗത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവരെപ്പോലും അമ്പരിപ്പിച്ചു. സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട അധികാര ഘടനയിലും നൈതികതയിലും ഒരു പക്ഷെ അതിനെയും മറികടന്ന് ഭൗമരാഷ്ട്രീയ മണ്ഡലത്തിലും ഇതുണ്ടാക്കാനിടയുള്ള ചലനങ്ങൾ ഭാവിയിൽ ഏറെയാണ്.

REPRESENTATIVE IMAGE | WIKI COMMONS
യന്ത്രങ്ങൾ സ്വയം പഠിക്കുന്ന സാങ്കേതികതയായ മെഷീൻ ലേണിങ് , മനുഷ്യന്റെ ഭാഷാ വിശകലനം, വൻതോതിലുള്ള വിവര വിശകലനം എന്നിങ്ങനെയുള്ള ഘടകങ്ങൾ ചേർന്നുകൊണ്ടുള്ള നിർമ്മിത ബുദ്ധി മണ്ഡലത്തിലേക്കാണ് ഡീപ് സീക്ക് - കൃത്യമായി പറഞ്ഞാൽ DeepSeek R1- കടന്നുവന്നിരിക്കുന്നത്. ഗൂഗിളും ഫേസ്ബുക്കും പോലുള്ള വൻകിട സ്രാവുകൾ മാത്രം വിഹരിച്ചിരുന്ന സമുദ്രത്തിലേക്കാണ് ഡീപ്‌സീക്ക് എന്ന കുഞ്ഞു മത്സ്യം നീന്തിക്കയറിയത്. ഓപ്പൺ എ ഐ , മെറ്റ തുടങ്ങിയ വൻകിട കമ്പനികൾ ബില്യൺ ഡോളറുകൾ പ്രതിവർഷം ഇറക്കി കളിച്ചിരുന്ന ഇടത്തിലേക്ക്, അതിന്റെ വളരെ ചെറിയൊരു ശതമാനം മുതൽ മുടക്കിൽ - കേവലം 5.6 ദശലക്ഷം ഡോളർ മാത്രം മുടക്കി എഐ  ഭാഷാമാതൃകയെ പരിശീലിപ്പിച്ചെടുക്കാൻ കഴിയുന്ന രീതിയിൽ എത്തി എന്നിടത്താണ് ഡീപ് സീക്കിന്റെ വിജയം. വൻതുക മുടക്കി  നിർമിതബുദ്ധി ആപ്ലികേഷനുകൾ വികസിപ്പിക്കാൻ ശ്രമിച്ചിരുന്ന അമേരിക്കൻ വൻകിട കമ്പനികളിലുള്ള നിക്ഷേപകരുടെ വിശ്വാസത്തെ ഇത് പൊടുന്നനെ തകർത്തു. ഡീപ്‌സീക്ക് കൈവരിച്ച വിജയത്തിന്റെ സാധുതയെ അടിവരയിടുന്ന സംഭവങ്ങളാണ് അമേരിക്കൻ ഓഹരി വിപണിയിൽ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത്. അമേരിക്കൻ ഓഹരി വിപണിയിൽ, ഒരു കമ്പനി ഒരൊറ്റദിവസം നേരിട്ട ഏറ്റവും വലിയ തകർച്ചയാണ് - 600 ബില്യൺ ഡോളർ നഷ്ടം - എൻവിഡിയ എന്ന കമ്പ്യൂട്ടർ ചിപ്പുകൾ നിർമിക്കുന്ന കമ്പനി നേരിട്ടത്.

നിർമ്മിത ബുദ്ധിമേഖലയിൽ ചൈന നടത്തുന്ന ഗവേഷണങ്ങളെ തടയുക എന്ന ഉദ്ദേശത്തോടുകൂടി രണ്ടു വർഷം മുൻപാണ് ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതി അമേരിക്കൻ ഭരണകൂടം നിരോധിച്ചത്. എഐ വികസനത്തിനാവശ്യമായ സെമി കണ്ടക്ടറുകൾ നിർമിക്കാനാവശ്യമായ വിവിധ ഉപകരണങ്ങളുടെയും സോഫ്ട്‍വെയർ ടൂളുകളുടെയും ചൈനയിലേക്കുള്ള കയറ്റുമതിയാണ് അമേരിക്ക തടഞ്ഞത്. ഇതിനെ മറികടന്നുകൊണ്ടാണ്, ലഭ്യമായ ചിപ്പുകൾ കൊണ്ട്, ഡീപ്‌സീക്ക് ഈ നേട്ടം കൈവരിച്ചത് എന്നതാണ് പലരെയും ആശ്ചര്യപ്പെടുത്തിയത്. അമേരിക്കൻ കമ്പനികൾക്ക് തന്നെ ഫലത്തിൽ ഇത് കൂടുതൽ തിരിച്ചടിയായി. വെറുതെ പെരുപ്പിച്ചുകാട്ടുന്ന അവകാശവാദങ്ങളും മൂലധനചെലവുമാണ് അമേരിക്കൻ കമ്പനികളുടേത് എന്ന് നിക്ഷേപകർ ന്യായമായും സംശയിച്ചതാകാം തകർച്ചയുടെ ആക്കം കൂട്ടിയത്.

Why Chat GPT Is A Risk For SEO Content - Tortoise and HareREPRESENTATIVE IMAGE | WIKI COMMONS
ബിഗ്‌ഡേറ്റയും, അഭൂതപൂർവമായ കമ്പ്യൂട്ടിങ് ശേഷിയും ,അതി സങ്കീർണമായ സോഫ്ട്‍വെയർ ആപ്ലിക്കേഷനുകളും ചേർന്നുകൊണ്ടുള്ള  എഐ ഡിജിറ്റൽ സാങ്കേതികവിദ്യലോകത്തുണ്ടാകുന്ന വമ്പിച്ച കുതിച്ചുചാട്ടത്തെയാണ് ഡീപ്‌സീക്ക് അടിവരയിടുന്നത്. സാങ്കേതികവിദ്യാപരമായി പുതിയൊരു കണ്ടുപിടിത്തവും അവർ നടത്തിയിട്ടില്ല എങ്കിലും അതിന്റെ രാഷ്ട്രീയ മാനങ്ങൾ ഏറെയാണ്. ദീർഘകാലമായി ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ലോകം ഏതാനും വൻകിട കുത്തക കമ്പനികളുടെ കയ്യിലാണ് എന്നിടത്തു തുടങ്ങുന്നു ഈ രാഷ്ട്രീയം. ഹാർഡ്‌വെയർ രംഗത്ത് ഐ ബി എം, എൻവിഡിയ തുടങ്ങിയവ , ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കാര്യത്തിൽ വിൻഡോസും ആപ്പിളും, പ്രധാന സോഫ്ട്‍വെയർ ആപ്ലിക്കേഷനുകളുടെ കാര്യത്തിലും ഇതുപോലെ ഏതാനും കമ്പനികൾ മാത്രം. ഇതിനൊക്കെ വെല്ലുവിളി ഉയർത്തുമെന്ന് പ്രതീക്ഷിച്ച സ്വതന്ത്ര സോഫ്ട്‍വെയർ രംഗത്തെപ്പോലും പല രീതിയിൽ ഈ കുത്തകകൾ പരിമിതപ്പെടുത്തി, വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ള പല കമ്പനികളും  അവരുടെ ഉടമസ്ഥതയിലാക്കി. സ്വതന്ത്ര സോഫ്ട്‍വെയറിൽ തീർത്ത ആപ്ലിക്കേഷനുകൾക്ക് കേവലം ആവരണങ്ങൾ മാത്രം തീർത്ത് കച്ചവടച്ചരക്കാക്കി. ഡിജിറ്റൽ സാങ്കേതികവിദ്യയിലെ നോർമൽസിയായി ഈ കുത്തകവൽക്കരണം മാറിയതിനാൽ അതൊരു ചർച്ചാവിഷയം പോലുമല്ലാതായി. വൻതോതിൽ മൂലധനമിറക്കി ഈ കൂറ്റൻ കമ്പനികൾ നടത്തുന്ന ഗവേഷണങ്ങളും അതിന്റെ ഉല്പന്നങ്ങളും ഈ പ്രക്രിയയെ കൂടുതൽ ശക്തമാക്കി. നിത്യജീവിതത്തിൽ നാമിന്നുപയോഗിക്കുന്ന ഏതൊരു സോഫ്ട്‍വെയർ ആപ്ലിക്കേഷനുകളും ഈ ഭീമൻ കമ്പനികളിൽ ഏതെങ്കിലും ഒന്നിന്റെയായിരിക്കും. എന്തിനും ഏതിനും  പല രൂപത്തിൽ ഇവർക്ക് പാട്ടം കൊടുക്കുന്നവരായി ഉപഭോക്താക്കൾ മാറി. ടെക്നോളജി മേഖലയിൽ രൂപം കൊണ്ട നവ ഫ്യൂഡലിസമായി ഇത് മാറി. എന്നുമാത്രമല്ല ഡാറ്റ അഥവാ വിവരം ഏറ്റവും സുപ്രധാനമായ വിജ്ഞാന സമ്പദ്‌വ്യവസ്ഥയിൽ അതിന്റെയാകെ ഉടമകളായി ഗൂഗിളും ഫേസ്ബുക്കും (മെറ്റ ) മാറി. നമ്മെ സംബന്ധിച്ച് നാമറിയാത്ത വിവരങ്ങൾ പോലും ഇവരുടെ സെർവർ ഫാമുകളിലുണ്ടാകും. ദേശരാഷ്ട്രങ്ങളുടെ പരമാധികാരത്തെപ്പോലും വെല്ലുവിളിക്കുന്ന നിലയിലേക്ക് ഡാറ്റയുടെ മേലുള്ള ഇവരുടെ കുത്തക മാറി. അറിവ് അധികാരമായി മാറിക്കഴിഞ്ഞ ലോകത്തിന്റെ അധിപന്മാരായി ഈ കമ്പനികൾ മാറി. ഡാറ്റ അതിനിർണായകമായ നിർമ്മിത ബുദ്ധിവികസനം സ്വാഭാവികമായും ഇവരുടെ ആധിപത്യത്തിലായി. എ ഐ മേഖലയിലെ  ഗവേഷണം ഏതാണ്ട് പൂർണമായും ഇവരുടെ കൈപ്പിടിയിൽ അമർന്നു.

സാമൂഹിക താല്പര്യങ്ങൾ പൂർണമായും അവഗണിച്ചുകൊണ്ട് ലാഭകേന്ദ്രിതമായി സാങ്കേതികവിദ്യയെ ഉപയോഗിക്കുകയാണ് ബഹുരാഷ്ട്ര കുത്തകകൾ എല്ലായ്‌പ്പോഴും ചെയ്‌തു പോന്നിരുന്നത്. ജനാധിപത്യപരമായ തിരഞ്ഞെടുപ്പു പ്രക്രിയയെപ്പോലും സ്വാധീനിക്കാനുള്ള കരുത്ത് ഫേസ്ബുക് പോലുള്ള സാമൂഹിക മാധ്യമങ്ങൾ കൈവരിച്ചു കഴിഞ്ഞിരിക്കുന്നു എന്നുകൂടി ഓർക്കണം . ഈ സത്യാനന്തര കാലത്തേക്കുള്ള എഐ യുടെ കടന്നുവരവ് ഈ പ്രക്രിയയെ പിടിച്ചുനിർത്താനാവാത്ത ഉയരങ്ങളിലേക്ക് വളർത്തും. ഇവിടെ ഒരു ചോദ്യമുയരുന്നു. സാങ്കേതിക വിദ്യയുടെ വ്യാപനം സാമൂഹിക നിയന്ത്രണം ആവശ്യപ്പെടുന്നുണ്ടോ? കേവലം ലാഭം മാത്രമാണോ അതിന്റെ ഡ്രൈവിംഗ് ഫോഴ്‌സ്. നിയന്ത്രണങ്ങൾ ആവശ്യമെങ്കിൽ അതിന്റെ  ഉത്തരവാദിത്വം ആർക്കാണ് ? ആരാണ് അത് ചെയുക ? സാങ്കേതികമായി അത് എത്രത്തോളം സാധ്യമാണ് ? ഈ  ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരുപരിധിവരെ   ഡീപ്‌സീക്ക് നൽകുന്നുണ്ട്. അതുയർത്തുന്ന  പ്രധാന രാഷ്ട്രീയവും അതാണ്.

Can Meta be the future of social?, CIO News, ET CIOREPRESENTATIVE IMAGE | WIKI COMMONS
സാങ്കേതികവിദ്യയുടെ ലോകം ഇന്ന് സമ്പൂർണമായും അസമമാണ്. അധികാരത്തിന്റെ കേന്ദ്രീകരണം ഏറ്റവും കൂടുതൽ നിലനിൽക്കുന്ന ഒരു രംഗമാണിത്. രാഷ്ട്രങ്ങൾ തമ്മിലുള്ള അന്തരത്തെപ്പോലും ഇത് വൻ തോതിൽ സ്വാധീനിക്കുന്നു ,വളർത്തുന്നു. നാളിതുവരെയും ഡിജിറ്റൽ സാങ്കേതിക മേഖലയിൽ ഉണ്ടാകുന്ന സുപ്രധാന ചലങ്ങളുടെയെല്ലാം ഉറവിടം ഏതാനും വൻകിട കമ്പനികളും അവയുടെ ആസ്ഥാനമായിരുന്ന അമേരിക്കയുമായിരുന്നു. നിർമാണ വ്യവസായത്തിന്റെ ശവപ്പറമ്പായി അമേരിക്ക മാറിയപ്പോഴും, ലോകത്തിന്റെ വർക്ക് ഷോപ്പായി ചൈന വളർന്നതിനുശേഷവും, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ കേന്ദ്രമായി അമേരിക്ക തന്നെ തുടർന്നു. അവികസിത,വികസ്വര രാഷ്ട്രങ്ങളിലെ കൊള്ളാവുന്ന തലച്ചോറുകളെയെല്ലാം അവർ വിലക്കെടുക്കുകയും ചെയ്തു. മികച്ച സാങ്കേതിക വിദഗ്ധരിൽ ഒരു ചെറിയ ശതമാനം പോലും മൂന്നാം ലോകത്ത് ഇല്ലാതായി. മനുഷ്യവിഭവശേഷി നിർണായക ഘടകമായ ഐ ടി ഗവേഷണത്തിന്റെ കുത്തക അമേരിക്കയുടെ പിടിയിൽ അങ്ങിനെ അമർന്നു. സാങ്കേതികവിദ്യയിലുള്ള ഈ ആധിപത്യം ഊട്ടിയുറപ്പിക്കാനാണ് ട്രംപ് അധികാരത്തിൽ വന്നതിനുശേഷം സ്റ്റാർ ഗേറ്റ് പോലുള്ള പ്രൊജക്ടുകൾ , ഭീമൻ ഐ ടി കമ്പനികളുമായി ചേർന്നുകൊണ്ട് ആരംഭിക്കാൻ തീരുമാനിച്ചത്. അടുത്ത നാല് വർഷത്തേക്ക് മാത്രം 500 ബില്യൺ ഡോളറാണ് ഇതിനായി ചെലവഴിക്കാൻ നീക്കിവെച്ചിരിക്കുന്നത്. ഇത്തരം നീക്കങ്ങൾക്കുള്ള തിരിച്ചടി കൂടിയായി എ ഐ  രംഗത്തേക്കുള്ള ചൈനീസ് കമ്പനിയുടെ കടന്നുവരവ് മാറാം. എന്ന് മാത്രമല്ല തങ്ങൾ വികസിപ്പിച്ച സോഫ്ട്‍വെയർ കോഡുകൾ ഓപ്പൺ സോഴ്സ് ആക്കുക വഴി ഇന്ത്യ പോലുള്ള മറ്റ് വികസ്വര രാജ്യങ്ങളിലെ ചെറുകിട കമ്പികൾക്കും ഈ മേഖലയിലേക്ക് കടന്നുവരാൻ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഈ നീക്കം ഇത് സംബന്ധിച്ച ചർച്ചകളെ പുതിയ ദിശയിലേക്ക് ,പുതിയ സാധ്യതകളിലേക്ക് തുറന്നു വിടുന്നു.

വ്യക്തികളുടെ സ്വാകാര്യതയിലേക്കുള്ള കടന്നുകയറ്റം ,സ്വകാര്യ വിവരങ്ങളുടെ വാണിജ്യപരമായ ഉപയോഗം എന്നിങ്ങനെ നിർമിതബുദ്ധിയുടെ പ്രയോഗത്തെ സംബന്ധിച്ച് നിരവധി ആശങ്കകൾ ഇതിനകം ഉയർന്നു വന്നിട്ടുണ്ട്. ഈ മണ്ഡലത്തിലെ സാങ്കേതിക വിദ്യകൾ ആർക്കും തുറന്നു പരിശോധിക്കാൻ പറ്റുന്ന രീതിയിൽ സ്വതന്ത്രമാകേണ്ടതുണ്ട് എന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ഡീപ്‌സീക്കിൽ ഉപയോഗിക്കുന്ന അൽഗൊരിതങ്ങൾ സുതാര്യമാണ് എന്നതാണ് ഈ കാര്യത്തിലുള്ള ഏറ്റവും വലിയ ശുഭപ്രതീക്ഷ. ജനറേറ്റീവ് എഐ രംഗത്ത് നിലനിൽക്കുന്ന പല രൂപത്തിലുള്ള വിവേചനങ്ങളെയും മറികടക്കാൻ ഇത് മാത്രമാണ് ഏക പോംവഴി .

India has fewer than 2,000 senior engineers for developing core AI products  | News - Business StandardREPRESENTATIVE IMAGE | WIKI COMMONS
സാങ്കേതികവിദ്യയുടെ കടന്നുവരവിനെയും അതിനുമേൽ ചുമത്തേണ്ട സാമൂഹിക നിയന്ത്രണങ്ങളെയും സംബന്ധിച്ച് ഏറെ ചർച്ചകൾ ഇന്ന് നടക്കുന്നുണ്ട്. എഐ അധിഷ്ഠിത ആപ്ലികേഷനുകൾ കടന്നുവന്നത് ഈ രംഗത്തെ നൈതികതയെ സംബന്ധിച്ച്  ഏറെ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഓപ്പൺ സോഴ്സ് അധിഷ്ഠിത എഐ ആയിരിക്കും ഒരുപക്ഷെ ഈ സമസ്യക്കുള്ള ഉത്തരം.

എഐ അധിഷ്ഠിത ആപ്ലികേഷനുകളുടെ വികസനവും വിന്യാസവും സുതാര്യമായാൽ മാത്രമേ ഈ പ്രക്രിയയെ നൈതികമായി മുന്നോട്ടു കൊണ്ടുപോകുവാനാകൂ . ഏറെക്കുറെ അസാധ്യമായി പലരും കരുതിയിരുന്ന ഇത് സാധ്യമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തി എന്നതിലാണ് ഡീപ്‌സീക്കിന്റെ യഥാർത്ഥ വിജയം. അതാകട്ടെ ഇനിയും പൂർണത കൈവരിക്കേണ്ട ഒന്നാണ്. ഭൗമ രാഷ്ട്രീയത്തെപ്പോലും നിർണായകമായി സ്വാധീനിക്കാൻ ഒരുപക്ഷെ ഇതിനു കഴിഞ്ഞേക്കും .






#outlook
Leave a comment