
ഭരണം അപ്രത്യക്ഷമായ തുടർഭരണം
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണി സർക്കാരിന്റെ തുടർഭരണത്തിൽ ഇല്ലാത്തത് ഭരണം മാത്രമെന്ന പരിഹാസത്തിന് അടിവരയിടുന്നതാണ് ഇടതുപക്ഷ എംഎൽഎയായ പിവി അൻവർ ഉയർത്തുന്ന ആരോപണങ്ങൾ. ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷത്തോളം മനപ്പൂർവം പൂഴ്ത്തിയെന്ന ആരോപണം നേരിടുന്നതിന് തൊട്ടു പിന്നാലെയാണ് നിലമ്പൂർ എംഎൽഎ ആയ അൻവർ സർക്കാരിനെയും അതിനെ നയിക്കുന്ന സിപിഎം-നെയും ഞെട്ടിച്ച ചില വർത്തമാനങ്ങളുമായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മൂല്യങ്ങളിൽ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം അൻവർ സിപിഎം-ന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി എത്തിയത് അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വവും രാഷ്ട്രീയ പശ്ചാത്തലവും ഇടതു മൂല്യങ്ങളുടെ എതിർ ദിശയിലായിരുന്നുവെന്നതാണ് അതിനുള്ള കാരണം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അടവുകളുടെയും തന്ത്രങ്ങളുടെയും അക്കൗണ്ടിൽ അതെല്ലാം മറഞ്ഞതോടെ അൻവർ രണ്ടാമതും എംഎൽഎ ആവുകയും ഇടതുപക്ഷത്തെ നേതാക്കളിൽ ഒരാളാവുകയും ചെയ്തു.
അൻവറിനെതിരായ കേസുകളും അദ്ദേഹത്തിന്റെ ഇടപെടലുകളു സംശയത്തിന്റെ നിഴലിൽ ആയിരിക്കുമ്പോഴും അദ്ദേഹം ഉന്നയിച്ച വിഷയങ്ങൾ അങ്ങേയറ്റം ഗൗരവമുള്ളതാണെന്ന കാര്യം പറയാതിരിക്കാനാവില്ല. അൻവർ എന്തിനാണ് ഈ വിഷയങ്ങൾ ഉന്നയിക്കുന്നതെന്ന ചോദ്യം സ്വാഭാവികമാണ്. പക്ഷെ അതിനേക്കാൾ ഗൗരവമുള്ളതാണ് ഉന്നയിച്ച കാര്യങ്ങൾ.P.V.ANWAR | PHOTO : WIKI COMMONS
കേരളത്തിലെ ഏറ്റവും മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ ഒരാൾ ഒരു ക്രൈം സിണ്ടിക്കേറ്റിന്റെ തലവൻ ആണെന്നാണ് അൻവർ പറയുന്നത്. ഒരു എഡിജിപിയെ മാത്രമല്ല, ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി പ്രതിസ്ഥാനത്ത് നിർത്തുന്നതാണ് അൻവറിന്റെ ആരോപണങ്ങൾ. ആ ആരോപണങ്ങളുടെ വെളിച്ചത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും സംശയത്തിന്റെ നിഴലിലാണ്.
ഭരണമില്ലായ്മയുടെ തുടർഭരണമാണ് കേരളത്തിൽ നടമാടുന്നതെന്ന പരിഹാസത്തെ ഉറപ്പിക്കുന്നതാണ് അൻവറിന്റെ വാക്കുകളെന്ന പ്രതിപക്ഷ വിമർശനത്തെ അത്ര എളുപ്പത്തിൽ മറികടക്കാനാവില്ല. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പിന്തുണയോടെ എഡിജിപിയായ എം ആർ അജിത്കുമാർ നടത്തുന്ന പ്രവർത്തനങ്ങളായി ആരോപിക്കപ്പെട്ടിട്ടുള്ളത് ഒരു പോലീസ് ഓഫീസർ മാത്രമല്ല സാധാരണ പൗരൻ പോലും ചെയ്യാൻ പാടില്ലാത്തതാണ്. സ്വർണ്ണക്കടത്ത് മാഫിയ ബന്ധം, അനധികൃത സ്വത്ത് സമ്പാദനം, കൊലപാതകം, പ്രതിയാക്കൽ, മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഫോൺ ചോർത്തൽ, ഒറ്റ വാക്കിൽ പറഞ്ഞാൽ അധോലോക പ്രവർത്തനമാണ് ഈ ഉദ്യോഗസ്ഥൻ നടത്തുന്നതെന്ന് ഭരണ മുന്നണിയിൽ തന്നെയുള്ള ഒരു എംഎൽഎ പറയുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ ചെറുതാവില്ല.M.R.AJITH KUMAR | PHOTO : WIKI COMMONS
അതുകൊണ്ടാവാണം അസാധാരണമായ രീതിയിൽ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പരസ്യമായി അന്വേഷണവും നടപടിയും ഉൾപ്പടെയുള്ള കാര്യങ്ങൾ പ്രഖ്യാപിച്ചത്. ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്തും മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദത്തിലായി. അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം ശിവശങ്കർ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ടതാണ് അതിൽ പ്രധാനം. അതിലെ അന്വേഷണം ഇപ്പോഴും നടക്കുകയാണ്. അതിനെ മറികടക്കാൻ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതു മുന്നണിക്ക് കഴിഞ്ഞുവെങ്കിലും വിവാദങ്ങളുടെ ആവർത്തനങ്ങൾ സർക്കാരിനെ ഒഴിയാബാധ പോലെ പിന്തുടരുന്നതായി ഇപ്പോഴത്തെ സംഭവങ്ങൾ തെളിയിക്കുന്നു.
ശിവശങ്കർ വിവാദമുണ്ടായപ്പോൾ സ്വീകരിച്ച സമീപനമല്ല ഇത്തവണ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. അൻവർ ആരോപണം ഉന്നയിച്ച അടുത്ത ദിവസം തന്നെ നടപടി പ്രഖ്യാപനം വരുകയാണ് ചെയ്തത്. പൊലീസിനെതിരെ മുൻകാലങ്ങളിൽ ആരോപണങ്ങൾ ഉയർന്നപ്പോൾ പൊലീസിനെ സംരക്ഷിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവങ്ങൾ, ലോക്കപ്പ് മരണങ്ങൾ തുടങ്ങി അവസാനം പൂക്കോട് വെറ്റിനറി കോളജിൽ റാഗിങ്ങിനിരയായ സിദ്ധാർത്ഥിന്റെ ആത്മഹത്യ എന്നിങ്ങനെ കേരളത്തെ പിടിച്ചുകുലുക്കിയ നിരവധി സംഭവങ്ങളിൽ പൊലീസ് വീഴ്ചകളിൽ അവരെ പരസ്യമായി സംരക്ഷിക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രി പൊതുവെ സ്വീകരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അതല്ല സമീപനം. ഒരു പക്ഷെ തന്റെ ഓഫീസ് കൂടെ സംശയത്തിലേക്ക് വന്ന സാഹചര്യത്തിലായിരിക്കാം മുഖ്യമന്ത്രി അതിവേഗം അന്വേഷണ പ്രഖ്യാപനം നടത്തിയത്. പക്ഷേ, അപ്പോഴും എഡിജിപിയെ നിലവിലെ തസ്തികയിൽ നിന്ന് മാറ്റിയിട്ടുമില്ല.M.SHIVA SANKAR | PHOTO :WIKI COMMONS
പൊലീസിലെയും, ഐഎഎസിലെയും ഉന്നത ഉദ്യോഗസ്ഥരുടെ തമ്മിൽ തല്ലലുകൾ കേരളത്തിൽ പുതിയ കാര്യമല്ല. അതിന്റെ ഭാഗമായി വാർത്തകൾ ചോർത്തുന്നതും പതിവാണ്. സാധാരണഗതിയിൽ ഇത്തരം വിഷയങ്ങളിൽ ഇടപെടുന്നത് പ്രതിപക്ഷമായിരുന്നുവെങ്കിൽ ഇത്തവണ ഭരണപക്ഷത്തിന്റെ ഭാഗമായ എംഎൽഎ തന്നെ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ഇറങ്ങിയെന്നതാണ് അത്ഭുതം. അതും സിപിഎം സ്വതന്ത്രൻ.കേരളത്തിൽ ആർ എസ് പി എൽഡിഎഫിനൊപ്പം ഉണ്ടായിരുന്ന കാലഘട്ടത്തിൽ അന്ന് ആർ എസ് പി ജനറൽ സെക്രട്ടറിയായിരുന്ന ചന്ദ്രചൂഢൻ, നടത്തിയ വിമർശനങ്ങളെ 'നാക്ക് വാടകയ്ക്ക് കൊടുക്കുന്നവർ' എന്ന വിമർശനവുമായി ആഞ്ഞടിച്ച വ്യക്തിയായിരിന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ. അതിലും വലിയ വിമർശനങ്ങളുമായി ആഭ്യന്തരത്തിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയായ പിണറായി വിജയനെ പരോക്ഷമായെങ്കിലും സംശയനിഴലിൽ നിർത്തിയിട്ടും അത്തരം കടുത്ത പ്രയോഗങ്ങളൊന്നും അൻവറിനെതിരെ അദ്ദേഹത്തിൽ നിന്നും വന്നില്ല. മാത്രല്ല, ആ ആരോപണങ്ങളിൽ അന്വേഷണവും നടപടിയും പ്രഖ്യാപിച്ച് വിഷയത്തെ തിരിച്ചുവിടുകയും ചെയ്തു.
അന്വേഷണവും നടപടികളും അടിയന്തരമായി പ്രഖ്യാപിച്ചുവെങ്കിലും കേരളത്തിലെ ഭരണകാര്യത്തിൽ ഭീതിദമായ വീഴ്ച സംഭവച്ചിരിക്കുന്നുവെന്ന വിമർശനങ്ങളെ അത്ര വേഗം മറികടക്കാനാവില്ല. മുൻകാലങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉയർന്നിരുന്നത് പോലെയുള്ള ആരോപണമല്ല ഇത്തവണ ഉയർന്നിരിക്കുന്നത്. ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ ഭരണസംവിധാനത്തെ ആകെ നിയന്ത്രിക്കുന്നതിലേക്ക് കാര്യങ്ങൾ പോകുന്നുന്നവെന്ന ആരോപണമാണ് ഉയർന്നിട്ടുള്ളത്. ഇതിലേറ്റവും പ്രധാനം ഫോൺ ചോർത്തലാണ്. മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരുടെ ഫോൺ ചോർത്തുന്നുവെന്ന ആരോപണം അത്ര നിസാരമല്ല. ഫോൺ സംഭാഷണം ചോർത്തണമെങ്കിൽ അതിന് വേണ്ടുന്ന നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്നതാണ് ആദ്യ വിഷയം. സഹമന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഫോൺ മുഖ്യമന്ത്രിയുടെ കീഴിലുള്ള ഉദ്യോഗസ്ഥൻ ചോർത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്ന ചോദ്യം ഉയരുന്നു. മുഖ്യമന്ത്രി അറിയാതെയാണ് വകുപ്പിൽ ഇക്കാര്യങ്ങളൊക്കെ നടക്കുന്നതെങ്കിൽ അത് കൂടുതൽ സങ്കീർണ്ണമാകും. രണ്ടായാലും പിണറായി വിജയൻ എന്ന ഭരണാധികാരിയുടെ കാര്യക്ഷമതയെപ്പറ്റിയുള്ള അളവുകോലാകും ഈ വെളിപ്പെടുത്തലുകൾ.PINARAYI VIJAYAN | PHOTO : WIKI COMMONS
മുൻകാലങ്ങളിൽ സർക്കാരും പാർട്ടിയും തമ്മിലുള്ള ബന്ധം വളരെ സൂക്ഷ്മതയാർന്നതായിരുന്നു. പാർട്ടിയുടെ നിയന്ത്രണമെന്നോ നിർദ്ദേശമെന്നോ ഒക്കെ വിശേഷിപ്പിച്ചിരുന്ന തരത്തിൽ സർക്കാർ തീരുമാനങ്ങളിൽ പാർട്ടിക്ക് നിർണ്ണായകമായ റോൾ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ എട്ട് വർഷമായി അങ്ങനെയൊന്ന് ഇല്ലാതായി എന്ന വിമർശനം ശക്തമാണ്. മുൻ ബ്യൂറോക്രാറ്റുകളുടെ പിടിയിലാണ് കേരളത്തിലെ ഭരണസംവിധാനം എന്ന വിമർശനവും ഏറെക്കാലമായി നിലനിൽക്കുന്നു. സ്വകാര്യസംഭാഷണങ്ങളിൽ പാർട്ടിക്കാരിൽ ചിലർ തന്നെ ഇക്കാര്യം പങ്കു വയ്ക്കുന്നു. നേതൃത്വത്തിന്റെ പിടിപ്പുകേടുകളെ കുറിച്ചുള്ള ഉത്കണ്ഠകളുടെ ഒരു ചെറിയ ഭാഗമാണ് അൻവർ വഴി പുറത്തുവന്നതെന്ന് കരുതാനാവില്ല. എന്നാൽ സിപിഎം എന്ന പാർട്ടിയുടെ ഭാവിയെ പറ്റി ആശങ്കപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം ഒട്ടും ആശ്വാസകരമല്ല അൻവറിന്റെ വാക്കുകൾ. അൻവർ ഈ ആരോപണങ്ങൾ ഉന്നയിക്കുന്ന ദിവസവും സിപിഎമ്മിനെ സംബന്ധിച്ചടത്തോളം വളരെപ്രധാനപ്പെട്ടതായിരുന്നു. സിപിഎമ്മിന്റെ പാർട്ടികോൺഗ്രസിന്റെ ഭാഗമായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങുന്ന ദിവസമായിരുന്നു അത്. ഇനി നടക്കുന്ന ബ്രാഞ്ച് സമ്മേളനം മുതൽ സംസ്ഥാന സമ്മേളനം വരെയുള്ള കാലയളവിൽ തുടർഭരണത്തിന്റെ ചർച്ചകളിൽ പ്രധാന പങ്ക് വഹിക്കുക പാർട്ടി അംഗങ്ങളല്ലാത്ത അൻവറും എം ആർ അജിത്കുമാറും മുൻ ജഡ്ജി ഹേമയുമൊക്കെയാവാം.