TMJ
searchnav-menu
post-thumbnail

Outlook

എഡിറ്റേഴ്സ് ഗില്‍ഡ് റിപ്പോര്‍ട്ട്, മാധ്യമങ്ങള്‍ കുറ്റക്കാരോ?

08 Sep 2023   |   2 min Read
മിസ്‌രിയ ചന്ദ്രോത്ത്

ണിപ്പൂരിലെ വംശീയ കലാപസമയത്തെ മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ (EGI) യുടെ വസ്തുതാന്വേഷണ സംഘം പുറത്തുവിട്ട റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ കലാപ വാര്‍ത്തകള്‍ കൈകാര്യം ചെയ്ത രീതിയെ രൂക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു. കലാപത്തെക്കുറിച്ച് പ്രാദേശിക മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ ഏകപക്ഷീയമാണെന്നും വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയതായി സെപ്റ്റംബര്‍ 2ന് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ റിപ്പോര്‍ട്ടു തയ്യാറാക്കിയതിന്റെ പേരില്‍ EGI യുടെ പ്രസിഡന്റ് സീമ മുസ്തഫയ്ക്കും റിപ്പോര്‍ട്ട് തയ്യാറാക്കിയ മാധ്യമപ്രവര്‍ത്തകരായ സീമ ഗുഹ, ഭരത് ഭൂഷണ്‍, സഞ്ജയ് കപൂര്‍ എന്നിവര്‍ക്കുമെതിരെ കേസെടുത്തിരിക്കുകയാണ് മണിപ്പൂര്‍ സര്‍ക്കാര്‍. റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതും സ്പോണ്‍സര്‍ ചെയ്തതുമാണെന്നാണ് മണിപ്പൂര്‍ പൊലീസ് പറയുന്നത്. സംസ്ഥാനത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലും അപകീര്‍ത്തികുറ്റം ചുമത്തിയും രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പൊലീസ് കേസെടുത്തതോടെ EGI സുപ്രീംകോടതിയെ സമീപിക്കുകയും സെപ്റ്റംബര്‍ ആറിന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് EGI യുടെ പ്രസിഡണ്ടിനും, വസ്തുതാന്വേഷണ സംഘത്തിലെ അംഗങ്ങള്‍ക്കുമെതിരെ ഒരു നടപടിയും സെപ്റ്റംബര്‍ 11 വരെ സ്വീകരിക്കരുതെന്നും ഉത്തരവ് നല്‍കി. കേസ് സെപ്റ്റംബര്‍ 11ന് വീണ്ടും പരിഗണിക്കും.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് | PHOTO: PTI
അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നയുടന്‍ മണിപ്പൂര്‍ പൊലീസ് കേസെടുത്തു. നൂറുകണക്കിനാളുകള്‍ അകാരണമായി കൊലചെയ്യപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുമ്പോള്‍ കാണിക്കാത്ത വേഗത EGI ക്കെതിരെ കേസെടുക്കുന്നതില്‍ മണിപ്പൂര്‍ പൊലീസ് കാണിച്ചു. റിപ്പോര്‍ട്ടര്‍മാര്‍, എഡിറ്റര്‍മാര്‍, മണിപ്പൂരിലെ എഡിറ്റേഴ്സ് ഗില്‍ഡ് പ്രതിനിധികള്‍, ഓള്‍ മണിപ്പൂര്‍ വര്‍ക്കിങ് ജേര്‍ണലിസ്റ്റ് യൂണിയന്‍ പ്രതിനിധികള്‍, സിവില്‍ സൊസൈറ്റി പ്രവര്‍ത്തകര്‍, അക്രമത്തിനിരയായ സ്ത്രീകള്‍, സുരക്ഷാ സേനാ പ്രതിനിധികള്‍ എന്നിവരുമായി നേരിട്ട് സംസാരിച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ മുഖ്യമന്ത്രി ബിരേന്‍ സിങും തള്ളിപ്പറഞ്ഞു. EGI ക്ക് ഇത്തരത്തിലൊരു വസ്തുതാന്വേഷണ സംഘം രൂപീകരിക്കാനോ അന്വേഷണം നടത്താനോ അനുമതിയില്ലെന്നാണ് ബിരേന്‍ സിങിന്റെ വാദം. മാത്രമല്ല അന്വേഷണത്തെക്കുറിച്ച് അറിവുണ്ടായിരുന്നെങ്കില്‍ EGI യെ അതിന് അനുവദിക്കുമായിരുന്നില്ല എന്നും ബിരേന്‍ സിങ് പറയുന്നുണ്ട്.

മണിപ്പൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ വലിയ രീതിയിലുള്ള വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് EGI യുടെ വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വന്നത്. EGI യുടെ കണ്ടെത്തലുകള്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതല്ലാതെ വിഷയത്തില്‍ ഗൗരവകരമായ ചര്‍ച്ചകളൊന്നും ഉണ്ടായിട്ടില്ല. മാധ്യമങ്ങള്‍ ഏകപക്ഷീയത കാണിച്ചത് ഉദാഹരണസഹിതം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍, പല വാര്‍ത്തകളും മാധ്യമങ്ങള്‍ വളച്ചൊടിച്ചതായി ചൂണ്ടിക്കാട്ടുന്നു. മെയ്‌തെയ് വിഭാഗത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ മറച്ചുവെക്കുകയും കുക്കി വിഭാഗത്തെകുറിച്ചുള്ള വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമായി വളച്ചൊടിക്കുകയും ചെയ്തു, കുക്കികളെ ജീവനോടെ കത്തിച്ചതും അക്രമിക്കുന്നതുമായ പല വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്തില്ല, വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ സുരക്ഷാ സേനയെ, പ്രത്യേകിച്ച് അസം റൈഫിള്‍സിനെ അപകീര്‍ത്തിപ്പെടുത്തിയെന്നും അസം റൈഫിള്‍സിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ മണിപ്പൂര്‍ പൊലീസിനെ അനുവദിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരും അപകീര്‍ത്തിപ്പെടുത്തലിനെ നിശബ്ദമായി പിന്തുണച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിരേന്‍ സിങ് | PHOTO: FACEBOOK
സംഘര്‍ഷ സമയത്ത് വാര്‍ത്തകള്‍ ക്രോസ് ചെക്ക് ചെയ്യാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. വളരെ സൂക്ഷ്മതയോടെ വാര്‍ത്തകള്‍ കൈകാര്യം ചെയ്യേണ്ട സ്ഥിതി മണിപ്പൂരിനെ സംബന്ധിച്ചുണ്ടായിരുന്നു. സംഘര്‍ഷം ആരംഭിച്ച മെയ് ആദ്യം മുതല്‍ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ടിങ്ങ് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. വേണ്ടരീതിയിലുള്ള ആശയവിനിമയം ഇല്ലാതെ ശേഖരിച്ച വാര്‍ത്തകളാണ് പലതും. സംഘര്‍ഷ സാഹചര്യത്തെ വിലയിരുത്താന്‍ ഇത്തരം വാര്‍ത്തകള്‍ പര്യാപ്തമല്ല. മെയ് മൂന്നിന് കലാപം ആരംഭിച്ചതോടെ കുക്കി ഭൂരിപക്ഷ ജില്ലകളായ ചുരാചന്ദ്പൂര്‍, കാങ്‌പോക്പി തുടങ്ങിയ സ്ഥലങ്ങളില്‍ ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്ങ് ഇല്ലാതായി. ഇത്തരം സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ വളരെ കരുതലോടെ വാര്‍ത്തകള്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. ദൗര്‍ഭാഗ്യവശാല്‍ വംശീയ കലാപം നടക്കുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളുടെ സമീപനം പോരായ്മയുള്ളതാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

EGI യുടെ റിപ്പോര്‍ട്ടില്‍ നിന്നും മനസ്സിലാകുന്നത് മാധ്യമങ്ങള്‍ വിഷയത്തില്‍ നടത്തിയ ഇടപെടല്‍ സുതാര്യമല്ല എന്നാണ്. പലതും മറച്ചുവെക്കുക, മാറ്റിമറിക്കുക എന്ന ലക്ഷ്യത്തില്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാവുമെന്ന വിലയിരുത്തല്‍ തള്ളിക്കളയാനാവില്ല. ബിരേന്‍ സിങിന്റെയും മണിപ്പൂര്‍ പൊലീസിന്റെയും നിലപാട് അത്തരം സംശയത്തിന് ആക്കം കൂട്ടുന്നുമുണ്ട്.

#outlook
Leave a comment