
കേരളത്തിലെ അതിദാരിദ്ര്യ നിർമ്മാർജ്ജനം: യാഥാർത്ഥ്യമോ വാചാടോപമോ?
ഇന്ത്യയിൽ സാമൂഹ്യമായി ഏറ്റവും പുരോഗമിച്ച സംസ്ഥാനമായി പരക്കെ കണക്കാക്കപ്പെടുന്നത് കേരള സംസ്ഥാനമാണ്. ഉയർന്ന സാക്ഷരത, മികച്ച ആരോഗ്യ സൂചകങ്ങൾ, മാതൃകാപരമായ പങ്കാളിത്ത ഭരണം എന്നിവയിലൂടെ, കുറഞ്ഞ വരുമാനത്തിൽ പോലും പ്രശംസനീയമായ സാമൂഹ്യ ഫലങ്ങൾ കൈവരിച്ചതാണ് കേരളത്തിന്റെ വികസന വിജയഗാഥ. ഈ പശ്ചാത്തലത്തിൽ, 'അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്തു' എന്ന കേരള സർക്കാരിന്റെ പ്രഖ്യാപനം ഒരു സുപ്രധാന നാഴികക്കല്ലാണ്. എങ്കിലും, ഈ പ്രഖ്യാപനം സാമൂഹ്യനിരീക്ഷകർക്കും സാമ്പത്തികവിദഗ്ദ്ധർക്കും നയതന്ത്രജ്ഞർക്കുമിടയിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിട്ടുണ്ട്. ഒരു പതിറ്റാണ്ടത്തെ ക്ഷേമഭരണത്തിലെ സുപ്രധാന ഏടായാണ് സർക്കാർ ഈ പ്രഖ്യാപനത്തെ അവതരിപ്പിക്കുന്നതെങ്കിലും, ഈ അവകാശവാദം അകാലത്തിലുള്ളതോ ഇടുങ്ങിയ അളവെടുപ്പ് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ളതോ ആകാമെന്നാണ് വിമർശകപക്ഷം.
ആർ. വി. ജി. മേനോൻ, എം. എ. ഉമ്മൻ, കെ. പി. കണ്ണൻ എന്നിവരുൾപ്പെടെ അക്കാഡമിക് രംഗത്ത് അറിയപ്പെടുന്ന 24 പണ്ഡിതർ കൂടി വിമർശനവുമായി എത്തിയതോടെ വിവാദം കടുത്തു. തീരദേശ ജനതയും പട്ടികവർഗ്ഗ വിഭാഗവും അസംഘടിത തൊഴിലാളികളുമടക്കം അനുഭവിക്കുന്ന ദാരിദ്ര്യം യാഥാർത്ഥ്യമായി തുടരുമ്പോൾ നിർമ്മാർജ്ജനം എന്ന പദം അതിശയോക്തിയാണെന്നാണ് അവരുടെ വാദം. ദാരിദ്ര്യത്തെ കേവലം സാമ്പത്തികമായി മാത്രം കാണുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന വിമർശകർ, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യാന്തസ്സ് എന്നിവ ഉൾപ്പെടുന്ന ഒരു ബഹുമുഖ സമീപനമാണ് വേണ്ടതെന്ന് ആവശ്യപ്പെടുന്നു.
REPRESENTATIVE IMAGE | WIKI COMMONS
കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനായി, 2021ൽ കേരള സംസ്ഥാന ആസൂത്രണ ബോർഡ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില), തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിൽ നവകേരള കർമ്മപദ്ധതിയുടെ ഭാഗമായി ആരംഭിച്ചതാണ് അതിദാരിദ്ര്യ നിർമ്മാർജ്ജന പരിപാടി (EPEP). ഔദ്യോഗിക രേഖകൾ പ്രകാരം, 64,006 'അതിദരിദ്ര' കുടുംബങ്ങൾക്ക് വീട്, ഉപജീവനത്തിനുള്ള പിന്തുണ, ആരോഗ്യ സംരക്ഷണം, സാമൂഹ്യ സുരക്ഷാ നടപടികൾ എന്നിവ ഉറപ്പാക്കുന്നതായിരുന്നു പദ്ധതി. മുഖ്യമന്ത്രിയുടെ 'അതിദാരിദ്ര്യ വിമുക്തകേരളം' എന്ന പ്രഖ്യാപനം, സാമൂഹ്യക്ഷേമത്തെ വിവേചനത്തിന് അവസരം നൽകുന്ന ഒരു ആനുകൂല്യമായിട്ടല്ല, മറിച്ച് ഒരു അടിസ്ഥാന അവകാശമായി കാണുന്ന സംസ്ഥാനത്തിന്റെ ആഴത്തിൽ വേരൂന്നിയ വികസന മനോഭാവത്തെയാണ് പ്രതിഫലിക്കുന്നത്. അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള, വികേന്ദ്രീകൃതമായ സമീപനങ്ങളിലൂടെ ഈ വർഷത്തെ കേരളപ്പിറവി ദിനത്തിൽ കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി.
ദാരിദ്ര്യ ലഘൂകരണത്തിൽ സംസ്ഥാനത്തിന്റെ ചരിത്രപരമായ വഴി, ദാരിദ്ര്യത്തെ എങ്ങനെ അളന്നെടുക്കാം, പ്രാദേശിക അസമത്വങ്ങൾ, ക്ഷേമമാതൃകകളുടെ സുസ്ഥിരത എന്നിവയുമായി ബന്ധപ്പെടുത്തിയാണ് ‘അതിദാരിദ്ര്യമുക്തി' പ്രഖ്യാപനത്തെ പരിശോധിക്കേണ്ടത്. പ്രഖ്യാപനം വിജയമോ സംശയിക്കേണ്ടതോ എന്ന ലളിതമായ ദ്വന്ദ്വത്തിലേക്ക് കൂട്ടിക്കെട്ടുന്നതിന് പകരം ഒരു ജനാധിപത്യ രാജ്യത്ത് ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ വാഗ്ദാനങ്ങളെക്കുറിച്ചും പരിമിതികളെക്കുറിച്ചും കേരളത്തിന്റെ അനുഭവം എന്താണ് വെളിപ്പെടുത്തുന്നത് എന്നാണ് പരിശോധിക്കേണ്ടത്.
REPRESENTATIVE IMAGE | WIKI COMMONS
കേരളത്തിലെ ദാരിദ്ര്യവും വികസനവും
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലം മുതൽ സാമൂഹ്യക്ഷേമത്തോടും പങ്കാളിത്ത വികസനത്തോടുമുള്ള കേരളത്തിന്റെ ദീർഘകാല പ്രതിബദ്ധതയിൽ നിന്നാണ് ദാരിദ്ര്യ ലഘൂകരണത്തിലെ അതിന്റെ ശ്രദ്ധേയമായ വിജയം ഉടലെടുക്കുന്നത്. 'മാനവ വികസനം' ഒരു ആഗോള മാതൃകയായി പ്രമുഖ സ്ഥാനം നേടുന്നതിന് വളരെ മുമ്പുതന്നെ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക നീതി എന്നിവയിലെ സുസ്ഥിരമായ നിക്ഷേപങ്ങൾ കേരളത്തിന്റെ നേട്ടമായി മാറിയിരുന്നു. കുറഞ്ഞ വരുമാന നിലവാരത്തിന്റെ സാഹചര്യങ്ങളെക്കാൾ മികച്ച ഫലങ്ങൾ ഉളവാക്കാൻ അതിലൂടെ കഴിയുമെന്ന് കേരളം തെളിയിച്ചിരുന്നു.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഉയർന്നുവന്ന നവോത്ഥാന, സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ ഒരുക്കിയ പന്ഥാവിലേക്ക് കേരളം വികസനപാത കെട്ടിപ്പടുത്തു. ശ്രീനാരായണ ഗുരു, അയ്യങ്കാളി തുടങ്ങിയ ദാർശനികർ ജാതിശ്രേണികളെയും സാമൂഹ്യ വിവേചനങ്ങളെയും ചോദ്യംചെയ്തുകൊണ്ട്, സമത്വം, അന്തസ്സ്, ചലനാത്മകത എന്നിവയുടെ അടിസ്ഥാന മനോഭാവത്തിന് അടിത്തറയിട്ടു. ഈ പരിഷ്കരണപരമായ ആശയങ്ങൾ പിന്നീട് സംസ്ഥാനത്തിന്റെ നയപരമായ ദിശാബോധത്തിന് ധാർമ്മികവും രാഷ്ട്രീയവുമായ അടിത്തറയായി വർത്തിച്ചു. 1956-ൽ കേരള സംസ്ഥാനം രൂപീകരിച്ചതിനെത്തുടർന്ന്, ഈ തത്വങ്ങൾ നിയമനിർമ്മാണത്തിലൂടെയും പൊതുനയത്തിലൂടെയും സ്ഥാപനവൽക്കരിക്കപ്പെട്ടു. 1957-ൽ ആദ്യത്തെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരമേൽക്കുകയും സമൂല പരിഷ്കാരങ്ങളുടെ ഒരു തരംഗം ആരംഭിക്കുകയും ചെയ്തതാണ് ഒരു നിർണ്ണായക നിമിഷം. ജന്മിത്വസ്വഭാവമുള്ള കാർഷികഘടനകളെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ഭൂപരിഷ്കരണ നയങ്ങളായിരുന്നു ഇതിൽ പ്രധാനം. കേരള ഭൂപരിഷ്കരണ നിയമം കർഷകന് കൃഷിഭൂമി പുനർവിതരണം ചെയ്യുന്നതിലും, അതുവഴി ജന്മിത്തത്തെ ദുർബലപ്പെടുത്തുന്നതിലും, ചെറുകിട ഉടമകളെ ശാക്തീകരിക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിച്ചു. ഈ നടപടികൾ പൊതുവിദ്യാഭ്യാസത്തിലും ആരോഗ്യ സംരക്ഷണത്തിലും സമാന്തരമായ വികാസം സൃഷ്ടിച്ചു. ഇതാണ് പിന്നീട് വികസനത്തിന്റെ "കേരള മോഡൽ" സൃഷ്ടിക്കുന്നതിന് അടിത്തറയായത്.
ശ്രീനാരായണ ഗുരു | PHOTO : WIKI COMMONS
വിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യത്തിലും കേരളം നടത്തിയ സുസ്ഥിര നിക്ഷേപം വികസന വിജയത്തിന് കേന്ദ്രമായി മാറിയതായി കാണാം. 1980കളോടെ സംസ്ഥാനം സാർവത്രിക പ്രാഥമിക വിദ്യാഭ്യാസവും, 1990കളോടെ സമ്പൂർണ്ണ സാക്ഷരതയും കൈവരിച്ചു. മിക്കവാറും ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇന്നും കൈവരിക്കാൻ കഴിയാത്ത നേട്ടമാണിത്. ഒപ്പം തന്നെ, ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളുടെ ശൃംഖലയും ലക്ഷ്യബോധത്തോടെയുള്ള മാതൃ-ശിശു ആരോഗ്യ ഇടപെടലുകളുമായി ചേർന്ന് ശിശുമരണനിരക്കിലും മാതൃമരണനിരക്കിലും വലിയ കുറവുണ്ടാക്കി. ഈ സാമൂഹ്യനിക്ഷേപങ്ങളുടെ ഫലമായി, കേരളത്തിന്റെ മാനവ വികസന സൂചിക (HDI) ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യാവുന്ന നിലയിലേക്ക് ഉയർന്നു. 2000ത്തിന്റെ തുടക്കത്തോടെ, സംസ്ഥാനത്തിന്റെ ദാരിദ്ര്യ നിരക്ക് 12 ശതമാനത്തിൽ താഴെയായി കുറഞ്ഞു, അത് അക്കാലത്തെ ദേശീയ ശരാശരിയുടെ ഏകദേശം പകുതിയോളമായിരുന്നു. പ്രധാനമായി, ഈ ഫലങ്ങൾ അതിവേഗത്തിലുള്ള വ്യവസായവൽക്കരണമോ ഉയർന്ന സാമ്പത്തിക വളർച്ചയോ നൽകിത്തരുന്ന ഫലമായിരുന്നില്ല, മറിച്ച് പുനർവിതരണ പൊതുനയത്തിന്റെയും സാമൂഹ്യമായ ഉൾചേരലിന്റെയും സാധ്യതയായിരുന്നു. വികസനത്തിലേക്കുള്ള ഈ വ്യതിരിക്തമായ പാത, ഇടുങ്ങിയ സാമ്പത്തിക മാനദണ്ഡങ്ങളേക്കാൾ, തുല്യത, അടിസ്ഥാന ശേഷികൾ, മനുഷ്യന്റെ അന്തസ്സ് എന്നിവയ്ക്ക് മുൻഗണന നൽകുന്ന കേരള വികസന മാതൃകയായി പരക്കെ അംഗീകരിക്കപ്പെട്ടു.
1990കളിൽ ആരംഭിച്ച ജനകീയാസൂത്രണ പ്രസ്ഥാനം, വികേന്ദ്രീകരണത്തെ ശക്തിപ്പെടുത്തിക്കൊണ്ട് കേരളത്തിന്റെ ഭരണ സമീപനത്തിൽ ഒരു വഴിത്തിരിവായി മാറി. ജനകീയാസൂത്രണത്തിന് കീഴിൽ, സംസ്ഥാനത്തിന്റെ വികസന ഫണ്ടുകളുടെ ഏകദേശം നാലിലൊന്ന് നേരിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറി. പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് ക്ഷേമ പരിപാടികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ഇതവരെ ശാക്തീകരിച്ചു. ഈ പങ്കാളിത്ത ചട്ടക്കൂട് സാമൂഹ്യ ഇടപെടൽ വർദ്ധിപ്പിക്കുന്നതിനും, ദാരിദ്ര്യത്തെ കൂടുതൽ കൃത്യമായി തിരിച്ചറിയുന്നതിനും സഹായകമായി.
REPRESENTATVE IMAGE | WIKI COMMONS
ഈ വികേന്ദ്രീകൃത പശ്ചാത്തലത്തിൽ നിന്നാണ് കുടുംബശ്രീ മിഷൻ ഉയർന്നുവന്നത് - സ്വയംസഹായം, സൂക്ഷ്മ സംരംഭം, സാമൂഹ്യസമാഹരണം എന്നിവയിലൂടെ ദാരിദ്ര്യനിർമ്മാർജ്ജനത്തിനായി സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള, സംസ്ഥാന പിന്തുണയുള്ള ഒരു ശൃംഖല. 1998ൽ സ്ഥാപിതമായ കുടുംബശ്രീ ഇന്ന് 45 ലക്ഷത്തിലധികം അംഗങ്ങളെ ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ വനിതാ കൂട്ടായ്മകളിൽ ഒന്നായി വളർന്നുകഴിഞ്ഞു. അയൽക്കൂട്ടങ്ങൾ വഴി, കുടുംബ വരുമാനം, സ്ത്രീകളുടെ സാമ്പത്തിക ഏജൻസി, പ്രാദേശിക ഭരണത്തിലെ പങ്കാളിത്തം എന്നിവ ഗണ്യമായി വർദ്ധിപ്പിച്ചു. കുടുംബശ്രീ ഒരു ക്ഷേമ സംവിധാനമായി മാത്രമല്ല, സ്ത്രീശാക്തീകരണത്തെ ദാരിദ്ര്യ ലഘൂകരണവുമായി സംയോജിപ്പിക്കുന്ന ഒരു പരിവർത്തന സ്ഥാപനമായിട്ടാണ് പരക്കെ അംഗീകരിക്കപ്പെടുന്നത്.
1970കൾ മുതൽ നടന്ന ഗൾഫ് രാജ്യങ്ങളിലേക്കുള്ള വലിയ തോതിലുള്ള കുടിയേറ്റം കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക ഭൂപ്രകൃതിയുടെ ഒരു സവിശേഷതയാണ്. ഈ കുടിയേറ്റ തരംഗം നാട്ടിലെ തൊഴിലില്ലായ്മാ സമ്മർദ്ദം ലഘൂകരിക്കുക മാത്രമല്ല, പണമയക്കലിലൂടെയുള്ള വികസനയുഗത്തിന് തുടക്കമിടുകയും, കുടുംബ വരുമാനം, ഉപഭോഗ രീതികൾ, സാമൂഹിക അഭിലാഷങ്ങൾ എന്നിവയെ പരിവർത്തനം ചെയ്യുകയും ചെയ്തു. കേരള മൈഗ്രേഷൻ സർവേ 2023 അനുസരിച്ച്, സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ ഒരു ഭാഗമെന്ന നിലയിൽ പണമയക്കലിന്റെ പങ്ക് 2018ലെ 13.5 ശതമാനത്തിൽ നിന്ന് 2023ൽ 23.2 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്. ഇത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും കുടുംബക്ഷേമത്തെയും നിലനിർത്തുന്നതിൽ പണമയക്കലിന്റെ പ്രധാന പങ്കിനെ ഉറപ്പിക്കുന്നു.ഈ പണമൊഴുക്ക് വരുമാന ദാരിദ്ര്യം ഗണ്യമായി കുറച്ചെങ്കിലും, അത് പ്രാദേശികവും സാമൂഹ്യവുമായ അസമത്വങ്ങളുടെ പുതിയ രൂപങ്ങളെ അവതരിപ്പിച്ചു. ഉയർന്ന കുടിയേറ്റ നിരക്കുള്ള ജില്ലകളിലും സമൂഹങ്ങളിലും, പ്രത്യേകിച്ച് മധ്യ-വടക്കൻ കേരളത്തിൽ, ഭവനം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിൽ വേഗത്തിലുള്ള മെച്ചപ്പെടലുകൾ ദൃശ്യമാക്കി. നേരെമറിച്ച്, പ്രവാസികൾ ഇല്ലാത്ത കുടുംബങ്ങൾ, പ്രത്യേകിച്ച് ആദിവാസി, തീരദേശ, ഉൾനാടൻ കാർഷിക മേഖലകളിൽ ഉള്ളവർ പലപ്പോഴും പിന്നോട്ട് പോയി.
ബാഹ്യവരുമാനത്തെ കേരളം കൂടുതലായി ആശ്രയിക്കാൻ തുടങ്ങിയതോടെ എണ്ണവിലയിലെ ചാഞ്ചാട്ടം, ആതിഥേയ രാജ്യങ്ങളിലെ നയപരമായ മാറ്റങ്ങൾ, മടങ്ങിപ്പോക്ക് പ്രവണതകൾ എന്നിവ പോലുള്ള ആഗോള സാമ്പത്തിക പ്രതിസന്ധികളിലൂടെ പല കുടുംബങ്ങളും ദുർബലമാകാനുള്ള സാഹചര്യവും ഒരുങ്ങി. ഈ ചലനം കേരളത്തിലെ ദാരിദ്ര്യത്തെ കേവല ദാരിദ്ര്യത്തിൽ നിന്ന് അസ്ഥിരമായ, വർഗ്ഗമേഖലയെ അടിസ്ഥാനമാക്കിയുള്ള ദുർബലതയിലേക്ക് മാറ്റിയിട്ടുണ്ട്.
ദാരിദ്ര്യസൂചകങ്ങളിൽ മിക്ക ഇന്ത്യൻ സംസ്ഥാനങ്ങളെക്കാളും വളരെ മികച്ചതാണെങ്കിലും, കേരളത്തിൽ ദാരിദ്ര്യത്തിന്റെ നിരവധി പോക്കറ്റുകൾ നിലനിൽക്കുകയാണ്. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗം, മത്സ്യത്തൊഴിലാളികൾ, കളിമൺപാത്ര നിർമ്മാതാക്കൾ, പരമ്പരാഗത കരകൗശല തൊഴിലാളികൾ തുടങ്ങിയ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കിടയിലാണ് ദാരിദ്ര്യം കേന്ദ്രീകരിച്ചിരിക്കുന്നത്. വയനാട്, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിലെ പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെടുന്ന മനുഷ്യരാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്, അവിടെ ബഹുമുഖദാരിദ്ര്യം സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണ്. തീരദേശ സമൂഹങ്ങൾ മത്സ്യസമ്പത്തിൻ്റെ കുറവ്, പാരിസ്ഥിതിക തകർച്ച, കാലാവസ്ഥാ അപകടസാധ്യതകൾ എന്നിവ നേരിടുന്നു. അതേസമയം നഗരങ്ങളിലെ അസംഘടിതരായ കുടിയേറ്റ തൊഴിലാളികളും ഔദ്യോഗിക ക്ഷേമസംവിധാനങ്ങളിൽ നിന്ന് സുരക്ഷിതത്വമില്ലാതെ ഒഴിവാക്കൽ അനുഭവിക്കുന്നു.
REPRESENTATIVE IMAGE | WIKI COMMONS
കേരളത്തിലെ വൃദ്ധ ജനസംഖ്യയുടെ വളർച്ചയും പരിമിതമായ തൊഴിൽ സൃഷ്ടിയും സാമൂഹ്യസുരക്ഷാ പെൻഷനുകളിലുള്ള ആശ്രിതത്വം വർദ്ധിപ്പിക്കുന്നുണ്ട്. പെൻഷൻ വളരെ പ്രധാനമാണെങ്കിലും സുസ്ഥിരമായ ഉപജീവനമാർഗ്ഗങ്ങൾക്ക് പകരമാവില്ല. അങ്ങനെ, കേരളത്തിലെ ദാരിദ്ര്യം കൂടുതൽ സങ്കീർണ്ണവും, പ്രാദേശിക വ്യത്യസ്തതകളുള്ളതും, ദൃശ്യത കുറഞ്ഞതുമായ രൂപങ്ങളിലേക്ക് പരിണമിക്കുന്നു. അത് സമഗ്രവും തുല്യവുമായ വികസനത്തിന് തുടർച്ചയായ വെല്ലുവിളികൾ ഉയർത്തുകയും ചെയ്യുന്നു. പെൻഷനുകൾ, സബ്സിഡി ഭക്ഷണം, സൗജന്യ ആരോഗ്യ സംരക്ഷണം, ഭവന പിന്തുണ എന്നിവയിലൂടെ ഇന്ത്യയിലെ ഏറ്റവും സമഗ്രമായ ക്ഷേമ അടിസ്ഥാന സൗകര്യങ്ങളിലൊന്ന് കേരളം സൃഷ്ടിച്ചിട്ടുണ്ട്. ഈ പരിപാടികൾ അടിസ്ഥാന ജീവിതനിലവാരം ഉറപ്പാക്കാൻ സഹായിക്കുകയും സംസ്ഥാനത്തിന്റെ സമഗ്ര വികസന മാതൃകയ്ക്ക് കേന്ദ്രമാകുകയും ചെയ്തിട്ടുണ്ട്.
അവകാശങ്ങൾ അടിസ്ഥാനമാക്കിയുള്ള ക്ഷേമഘടന ദാരിദ്ര്യം ഗണ്യമായി കുറച്ചെങ്കിലും, 'അതിദാരിദ്ര്യം പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്തു' എന്ന അവകാശവാദത്തിന് മുകളിൽ കൂടുതൽ സൂക്ഷ്മമായ പരിശോധനയ്ക്ക് പ്രേരിപ്പിക്കുന്നു. വിമർശകരുടെ സംഘം മുന്നറിയിപ്പ് നൽകുന്നത്, അത്തരം പ്രഖ്യാപനങ്ങൾ ഭരണപരമായ കവറേജിനെ യഥാർത്ഥ ശാക്തീകരണവുമായി കൂട്ടിക്കുഴയ്ക്കാൻ സാധ്യതയുണ്ടെന്നും, ദാരിദ്ര്യം ദൃശ്യമല്ലെന്ന് വെച്ച്, അസമത്വത്തിന്റെയും അവഗണനയുടെയും അഭാവം ഉറപ്പിക്കാൻ കഴിയില്ല എന്നാണ്.
അതുകൊണ്ട്, കേരളത്തിന്റെ നേട്ടം ഒരു അന്തിമ ലക്ഷ്യമായിട്ടല്ല, മറിച്ച് സാമൂഹ്യ നിക്ഷേപം, നവീകരണം, ഇൻക്ലൂസീവായ ഭരണം എന്നിവയുടെ തുടർച്ചയുടെ ഭാഗമായിട്ടാണ് കാണേണ്ടത്. ഉപജീവനമാർഗ്ഗം എത്രത്തോളം ഫലപ്രദമായി ശക്തിപ്പെടുത്തുന്നു, ഉൽപാദനക്ഷമമായ തൊഴിൽ എത്രത്തോളം വിപുലീകരിക്കുന്നു, വാർദ്ധക്യത്തിലുള്ളതും സേവനങ്ങളെ ആശ്രയിക്കുന്നതുമായ സമ്പദ്‌വ്യവസ്ഥയിൽ ഉയർന്നുവരുന്ന പുതിയ ദുർബലതകളെ എത്രത്തോളം അഭിമുഖീകരിക്കുന്നു എന്നിവയെ ആശ്രയിച്ചിരിക്കും ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട അവകാശവാദത്തിന്റെ പുരോഗതി നിർണയിക്കുന്നത്.
സർക്കാരിന്റെ അവകാശവാദം 'അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്തു' എന്ന കേരളത്തിന്റെ പ്രഖ്യാപനം നവകേരള മിഷന് കീഴിൽ നടന്ന സംസ്ഥാന വ്യാപകമായ സർവേയെയും പുനരധിവാസ ഡ്രൈവിനെയും ആശ്രയിച്ചാണ് നിലനിൽക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, മറ്റ് ഏജൻസികൾ എന്നിവയിലൂടെ നടപ്പിലാക്കിയ ഈ പരിപാടി, കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന എല്ലാ കുടുംബങ്ങളെയും തിരിച്ചറിഞ്ഞ് പുനരധിവസിപ്പിച്ചു എന്ന് അവകാശപ്പെടുന്നു. അവകാശങ്ങൾ അടിസ്ഥാനമാക്കിയുള്ള, വിവരങ്ങൾ നയിക്കുന്ന നയമാതൃകയിൽ രൂപപ്പെടുത്തിയ ഈ പരിപാടി കേരളത്തിന്റെ സമഗ്ര-വികസന പാതയിലെ ഒരു നാഴികക്കല്ലായി അവതരിപ്പിക്കപ്പെടുന്നു. ഈ ഔദ്യോഗിക അവകാശവാദത്തിന് അടിവരയിടുന്ന ആശയപരമായ അടിത്തറ, തിരിച്ചറിയൽ, പുനരധിവാസ പ്രക്രിയ, സ്ഥാപനപരമായ ചട്ടക്കൂട് എന്നിവയെ കുറിച്ചാണ് ഇനി വിശദീകരിക്കേണ്ടത്.
REPRESENTATIVE IMAGE | WIKI COMMONS
വേൾഡ് ബാങ്കിന്റെ പ്രതിദിനം 2.15 യുഎസ് ഡോളർ എന്ന ധനപരമായ മാനദണ്ഡത്തിൽ നിന്ന് കേരളത്തിന്റെ അതിദാരിദ്ര്യ നിർവചനത്തിന് പലവിധ വ്യത്യാസങ്ങൾ ഉണ്ട്. വരുമാന പരിധികളെ മാത്രം ആശ്രയിക്കുന്നതിനുപകരം, വീട്, വരുമാനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാമൂഹ്യമായ ദുർബലത എന്നിവയിൽ പരസ്പരം ഓവർലാപ്പ് ചെയ്യുന്ന ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെ തിരിച്ചറിയുന്ന ഒരു ബഹുമുഖ ചട്ടക്കൂടാണ് സംസ്ഥാനം സ്വീകരിക്കുന്നത്. അൽക്കൈറും സാന്റോസും 2014ൽ വികസിപ്പിച്ച ബഹുമുഖ ദാരിദ്ര്യ സൂചികയിൽ നിന്നാണ് ഈ സമീപനം പ്രചോദനമുൾക്കൊള്ളുന്നത്. കൂടാതെ ഭൗതിക വരുമാനത്തേക്കാൾ യഥാർത്ഥ സ്വാതന്ത്ര്യങ്ങൾക്കും അവസരങ്ങൾക്കും ഊന്നൽ നൽകുന്ന അമർത്യ സെന്നിന്റെ കേപ്പബിളിറ്റീസ് കാഴ്ചപ്പാടുകളുമായും കേരളത്തിന്റെ കാഴ്ചപ്പാടിന് സ്വരച്ചേർച്ചകൾ ഉണ്ട്. ഈ വിശാലമായ കാഴ്ചപ്പാട് സ്വീകരിക്കുന്നതിലൂടെ, ദാരിദ്ര്യത്തെ കേവലം ഉപഭോഗവിഷയമായിട്ടല്ല, മറിച്ച് ഘടനാപരവും സാമൂഹികവുമായ കുറവുകളാൽ രൂപപ്പെട്ട ഒരു അവസ്ഥയായിട്ടാണ് കേരളം സ്ഥാപിക്കുന്നത്.
കുടുംബശ്രീയുടെയും അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെയും (AUEGS) പിന്തുണയോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് കേരളത്തിൽ അതിദരിദ്ര കുടുംബങ്ങളെ തിരിച്ചറിയുന്നതിന് നേതൃത്വം നൽകിയത്. കമ്മ്യൂണിറ്റി തലത്തിലുള്ള വിലയിരുത്തലുകളിലൂടെ, 64,006 കുടുംബങ്ങളെ കടുത്തതും ബഹുമുഖവുമായ ദാരിദ്ര്യം നേരിടുന്നതായി തിരിച്ചറിഞ്ഞു. ഈ കുടുംബങ്ങൾക്ക് ഓരോന്നിനും അവരുടെ പ്രത്യേക ദുർബലതകൾ പരിഹരിക്കുന്നതിനായി മൈക്രോപ്ലാനിലൂടെ പുനരധിവാസ പിന്തുണ നൽകി. ലൈഫ് മിഷൻ വഴിയുള്ള ഭവന സഹായം, AUEGS, MNREGA എന്നിവയ്ക്ക് കീഴിലുള്ള ഉപജീവന പിന്തുണ, ക്ഷേമ പെൻഷനുകൾ, ആർദ്രം മിഷൻ വഴിയുള്ള സൗജന്യ ആരോഗ്യ സംരക്ഷണം, കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായം എന്നിവ ഈ ഇടപെടലുകളിൽ ഉൾപ്പെടുന്നു. 2024 പകുതിയോടെ, തിരിച്ചറിഞ്ഞ ഓരോ കുടുംബത്തിനും കുറഞ്ഞത് ഒരു പ്രധാന ഇടപെടലെങ്കിലും ലഭിച്ചു എന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേരളത്തിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന സംരംഭത്തിന്റെ നടത്തിപ്പിൽ തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ, സംസ്ഥാന ആസൂത്രണ ബോർഡ്, നിരവധി മേഖലാ വകുപ്പുകൾ എന്നിവയുൾപ്പെടെയുള്ള ഒരു വലിയ സ്ഥാപന ശൃംഖല ഉൾപ്പെട്ടിരുന്നു. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIIFB) വഴിയാണ് അടിസ്ഥാന സൗകര്യങ്ങൾക്കുള്ള ധനസഹായം ലഭ്യമാക്കിയത്. ഇ-സമ്പർക്ക്, ശബരി EPEP പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഗുണഭോക്താക്കളെയും സേവനങ്ങളെയും തത്സമയം ട്രാക്ക് ചെയ്യാനും സഹായിച്ചു. പരിപാടിയുടെ വിജയത്തോടെ ഐക്യരാഷ്ട്രസഭയുടെ ഒന്നാം സുസ്ഥിര വികസന ലക്ഷ്യമായ 'ദാരിദ്ര്യ നിർമ്മാർജ്ജനം’ സമയത്തിന് മുമ്പേ കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യൻ സംസ്ഥാനമായി കേരളത്തെ അവതരിപ്പിച്ചു.
അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി | PHOTO : WIKI COMMONS
സർക്കാരിന്റെ അവകാശവാദത്തിൽ മൂന്ന് വശങ്ങളുള്ള ഒരു ചട്ടക്കൂട് നിലനിൽക്കുന്നു:
- ദാരിദ്ര്യത്തെക്കുറിച്ചുള്ള ബഹുമുഖ ധാരണ.
- കേരളത്തിന്റെ വികേന്ദ്രീകൃത ഭരണ സംവിധാനത്തിലൂടെയുള്ള കമ്മ്യൂണിറ്റി അധിഷ്ഠിത തിരിച്ചറിയൽ.
- ദീർഘകാലത്തേക്കായുള്ള സമഗ്രവും ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ളതുമായ പുനരധിവാസം.
വിമർശകരുടെ കാഴ്ചപ്പാട്
"അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്തു" എന്ന കേരളത്തിന്റെ അവകാശവാദത്തെ എതിർക്കുന്ന പണ്ഡിതർ പ്രധാനപ്പെട്ട മൂന്ന് ആശങ്കകളാണ് ഉന്നയിച്ചിട്ടുള്ളത്. ഒന്നാമതായി, "അതിദാരിദ്ര്യം" എന്താണെന്നതിന്റെ ആശയപരവും രീതിശാസ്ത്രപരവുമായ വ്യാഖ്യാനത്തെ അവർ ചോദ്യം ചെയ്യുന്നു. പശ്ചാത്തലങ്ങളുടെ സാഹചര്യങ്ങൾക്കനുസരിച്ച് അത് വ്യത്യസ്തമാണെന്നാണ് അവരുടെ വാദം. രണ്ടാമതായി, സംസ്ഥാനത്തിന്റെ ധനപരമായ പരിമിതികളും തൊഴിൽ വെല്ലുവിളികളും കണക്കിലെടുക്കുമ്പോൾ, കേരളത്തിന്റെ ദാരിദ്ര്യ നിർമാർജനത്തിനായുള്ള ഇടപെടലുകളുടെ സുസ്ഥിരതയെക്കുറിച്ചും അവർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. മൂന്നാമതായി, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കിടയിൽ ദാരിദ്ര്യത്തിന്റെ പ്രധാന രൂപങ്ങളെല്ലാം തന്നെ നിലനിൽക്കുമ്പോൾ അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്തുവെന്ന് പ്രഖ്യാപിക്കുന്നതിന്റെ ധാർമ്മികവും രാഷ്ട്രീയവുമായ അപകടസാധ്യതകളിലേക്ക് വിമർശകർ വിരൽ ചൂണ്ടുന്നു. ദാരിദ്ര്യം വളരെ സങ്കീർണമായ പ്രതിഭാസം ഇല്ലാതാക്കാനായി ഇടപെടുമ്പോൾ ‘നിർമ്മാർജ്ജനം’ തെറ്റിദ്ധാരണയുണ്ടാക്കാൻ സാധ്യതയുള്ള ഒരു പദമാണെന്ന് വാദിക്കുന്നുണ്ട് ചിലർ. ദാരിദ്ര്യം കുറയ്ക്കുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്യാം, എന്നാൽ ഭരണപരമായ ഇടപെടലുകളിലൂടെ അതിനെ അന്തിമമായി ഇല്ലാതാക്കാൻ കഴിയില്ലെന്ന് അവർ ഊന്നിപ്പറയുന്നു. 64,006 അതിദരിദ്ര കുടുംബങ്ങളെ കേരളം തിരിച്ചറിഞ്ഞത് ഒരു സുപ്രധാനമായ ശ്രമമാണെങ്കിലും, ഈ സർവ്വേ കാണാത്ത ദരിദ്രർ ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ട്.
നിതി ആയോഗിന്റെ മൾട്ടി ഡയമന്‍ഷണല്‍ ഇൻഡക്സ് (MPI), അല്ലെങ്കിൽ ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻ്റെ ( NSSO ) സർവേ പോലുള്ള ദേശീയ മാനദണ്ഡങ്ങളുമായി കേരളത്തിന്റെ ദാരിദ്ര്യ മാനദണ്ഡങ്ങൾ പൊരുത്തപ്പെടാത്തതിനെക്കുറിച്ചും അവ്യക്തതയെക്കുറിച്ചുമുള്ള ആശങ്കകൾ നിലനിൽക്കുന്നു. കേരളത്തിന്റെ MPI സ്‌കോർ 0.55% എന്നത് പ്രശംസനീയമായ പുരോഗതിയെ സൂചിപ്പിക്കുന്നുണ്ടെങ്കിലും, അത് ദാരിദ്ര്യത്തെ പൂർണ്ണമായി ഇല്ലാതാക്കി എന്ന് അർത്ഥമാക്കുന്നില്ല.
REPRESENTATIVE IMAGE | WIKI COMMONS
പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെടുന്നവർ, തീരദേശ സമൂഹങ്ങൾ, സാധാരണ തൊഴിലാളികൾ എന്നിവരുടെ ജീവിതാവസ്ഥയെ സ്ഥിതിവിവരക്കണക്കുകൾ മറച്ചുവെച്ചേക്കാം. അമർത്യാസെന്നിന്റെ കേപ്പബിളിറ്റീസ് സമീപനത്തെ പിന്തുണച്ചുകൊണ്ട്, യഥാർത്ഥ ദാരിദ്ര്യലഘൂകരണത്തിന് സേവന വിതരണത്തേക്കാൾ, മനുഷ്യന്റെ സ്വാതന്ത്ര്യവും സാമൂഹിക അന്തസ്സും വികസിപ്പിക്കണമെന്ന് പണ്ഡിതർ ആവശ്യപ്പെടുന്നു. നേരത്തെ തന്നെ ഇന്ത്യയുടെ കാലഹരണപ്പെട്ട ദാരിദ്ര്യരേഖാ കാഴ്ചപ്പാടിനെ ഈ മേഖലയിലെ വിദഗ്ധർ വിമർശിച്ചിട്ടുണ്ട്. ഇന്ത്യയുടെ താഴ്ന്ന-ഇടത്തരം വരുമാന വിഭാഗത്തെ പ്രതിഫലിപ്പിക്കുന്ന പരിധി പ്രതിദിനം 1.90 ഡോളറിൽ നിന്ന് 3.20 ഡോളറായി ഉയർത്താനും അവർ നിർദ്ദേശിച്ചിട്ടുണ്ട്. ദാരിദ്ര്യം കൃത്യമായി രേഖപ്പെടുത്തുന്നതിനും പാർശ്വവൽക്കരിക്കപ്പെട്ടവരെ എണ്ണത്തിൽ കുറയ്ക്കുന്നത് ഒഴിവാക്കുന്നതിനും ഇത്തരം പുനഃക്രമീകരണം അത്യാവശ്യമാണെന്ന് അവർ വാദിക്കുന്നു. 2009ൽ നിർദ്ദേശിക്കപ്പെട്ട ടെണ്ടുൽക്കർ കമ്മിറ്റിയുടെ രീതിശാസ്ത്രത്തിന് പകരം 2014ലെ രംഗരാജൻ കമ്മിറ്റി ഇന്ത്യയിലെ ദാരിദ്ര്യത്തെ വിലയിരുത്തിയപ്പോൾ ദരിദ്രരായി ജീവിക്കുന്നവരുടെ കണക്കിൽ വലിയ ഉയർച്ച പ്രകടമാക്കി. കേരളത്തിന്റെ ധീരമായ അവകാശവാദങ്ങൾ വിലയിരുത്തുമ്പോൾ കാലികമായ മാനദണ്ഡമാറ്റങ്ങളുടെ അനിവാര്യതയും പ്രകടമാക്കുന്നുണ്ട്.
ഇന്ത്യയിൽ ദാരിദ്ര്യം കുറഞ്ഞിട്ടുണ്ടെങ്കിലും 2011-12 മുതൽ അതിന്റെ വേഗത ഗണ്യമായി കുറഞ്ഞു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹിമാൻഷു, ലാൻജുവോ, ഷിർമർ പോലുള്ള വിദഗ്ധർ കുറയുന്ന ദാരിദ്ര്യക്കണക്കുകളുടെ താരതമ്യക്ഷമതയിൽ സംശയം പ്രകടിപ്പിക്കുന്നുണ്ട്. നിലവിലെ ഉപഭോഗത്തെയും ക്ഷേമ രീതികളെയും നന്നായി പ്രതിഫലിപ്പിക്കുന്ന കാലികമായ ദാരിദ്ര്യരേഖകൾക്ക് ആഹ്വാനം ചെയ്യുന്ന അവർ, ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്തെന്ന അകാലത്തിലുള്ള ആഘോഷങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.
താരതമ്യക്ഷമതയുടെയും വിശ്വാസ്യതയുടെയും ദാരിദ്ര്യ പ്രശ്നങ്ങൾ പുതിയതല്ല. നോബൽ സമ്മാന ജേതാവായ ആംഗസ് ഡീറ്റൺ, വലേറി കോസലിനൊപ്പം ഇന്ത്യൻ ദാരിദ്ര്യ അളവെടുപ്പിലെ രീതിശാസ്ത്രപരമായ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
NSSO ഡാറ്റയിൽ, ദാരിദ്ര്യ സ്ഥിതിവിവരക്കണക്കുകൾ പലപ്പോഴും ദരിദ്രരുടെ യാഥാർത്ഥ്യങ്ങളേക്കാൾ വിശകലന വിദഗ്ധരുടെ അനുമാനങ്ങളെയാണ് പ്രതിഫലിക്കുന്നതെന്നാണ് അവരുടെ വാദം. സുതാര്യത കുറഞ്ഞ വർഗ്ഗീകരണ ഉപകരണങ്ങളെ സംസ്ഥാനതല പ്രഖ്യാപനങ്ങൾക്കായി ആശ്രയിക്കുമ്പോൾ, ഈ അടിസ്ഥാനപരമായ വിമർശനം ഇന്നും പ്രസക്തമാണ്.
അമർത്യ സെൻ | PHOTO : WIKI COMMONS
പർച്ചേസിംഗ് പവർ പാരിറ്റിയുടെ അടിസ്ഥാനത്തിൽ അപ്ഡേറ്റ് ചെയ്ത (ദിനംപ്രതി മൂന്ന് ഡോ വരുമാനം) പരിധിയിൽ ഇന്ത്യയിലെ അതിദാരിദ്ര്യം 2022-23ൽ 5.3% ആയി കുറഞ്ഞതായി വേൾഡ് ബാങ്ക് (2025) കണക്കാക്കുന്നു. എന്നിരുന്നാലും, രീതിശാസ്ത്രപരമായ മാറ്റങ്ങളും ഉയർന്ന മാനദണ്ഡങ്ങളും വ്യാഖ്യാനം സങ്കീർണ്ണമാക്കുന്നുണ്ട്, പ്രത്യേകിച്ച് കേരളത്തിന്റേത് പോലുള്ള സംസ്ഥാനതല പ്രഖ്യാപനങ്ങളിൽ ഇത് ബാധകമാകുമ്പോൾ. എന്നാൽ, ലോകബാങ്കിന്റെ ദാരിദ്ര്യ കണക്കുകൾ, താരതമ്യം ചെയ്യാനാവാത്ത ഡാറ്റയെയും സ്ഥിരീകരിക്കാത്ത രീതികളെയും അടിസ്ഥാനമാക്കിയുള്ളതാണെന്ന് വിമർശനം ഉയരുന്നുണ്ട്. വ്യക്തമായ ദേശീയ മാനദണ്ഡങ്ങളും സ്ഥിരമായ സർവേകളും ഇല്ലാതെ, ദാരിദ്ര്യവും അസമത്വവും കുറയുന്നുവെന്ന അവകാശവാദങ്ങൾ അനുഭവപരമായി ദുർബലമാണെന്നാണ് ഹിമാൻഷുവിനെപ്പോലുള്ള വിദഗ്ധർ വാദിക്കുന്നത്. അദ്ദേഹത്തിന്റെ മുന്നറിയിപ്പ് കേരളം ഉൾപ്പെടെയുള്ള ഉപദേശീയ സാഹചര്യങ്ങളിലും ബാധകമാണ്, അവിടെയും രാഷ്ട്രീയ പ്രഖ്യാപനങ്ങൾ തെളിവുകളെ മറികടക്കാൻ സാധ്യതയുണ്ട്.
കേരളത്തിന്റെ ദാരിദ്ര്യ ലഘൂകരണ വഴിയുടെ സുസ്ഥിരതയാണ് പണ്ഡിതന്മാർ ഉന്നയിക്കുന്ന രണ്ടാമത്തെ പ്രധാന ആശങ്ക. സംസ്ഥാനത്തിന്റെ പുരോഗതിയുടെ ഭൂരിഭാഗവും കൈവരിച്ചത് തൊഴിൽ വിപുലീകരണത്തിലൂടെയോ ഘടനാപരമായ പരിവർത്തനത്തിലൂടെയോ അല്ല. പകരം ക്ഷേമത്തിന്റെ പുനർവിതരണത്തിലൂടെയാണ്. ബാഹ്യ ആഘാതങ്ങളിൽ, ധനപരമായ ബുദ്ധിമുട്ടുകളിൽ ഒക്കെ ഈ നേട്ടം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കുറഞ്ഞ വ്യാവസായിക വളർച്ചയും ഉയർന്ന അസംഘടിത തൊഴിൽ നിലവാരവും, ഈ ദുർബലതയെ കൂടുതൽ വർദ്ധിപ്പിക്കുന്നു. കെപി കണ്ണൻ നിരീക്ഷിക്കുന്നതുപോലെ, കേരളത്തിന്റെ ഉയർന്ന മാനവ വികസന പാത, അസന്തുലിതമായ സാമ്പത്തിക വളർച്ചയിലൂടെയും ധനപരമായ ദുർബലതയിലൂടെയും തൊഴിൽ മേഖലയിലെ സ്ത്രീ പ്രാതിനിധ്യത്തിന്റെ കുറവിലൂടെയും വീഴ്ചകൾ നേരിടുന്നുണ്ട്. ഈ നിലനിൽക്കുന്ന ഘടനാപരമായ പരാജയങ്ങൾ കേരളത്തിന്റെ ആഘോഷിക്കപ്പെടുന്ന ക്ഷേമവും അതിന്റെ യഥാർത്ഥ വികസന പ്രകടനവും തമ്മിലുള്ള അന്തരത്തെ ഉറപ്പിക്കുന്നുണ്ട്.
കെ. പി. കണ്ണൻ | PHOTO : WIKI COMMONS
കോവിഡ് മഹാമാരി ഈ ദുർബലതകളെ കൂടുതലായി വെളിപ്പെടുത്തി. ആ കാലത്ത് മിക്കവാറും ദരിദ്രകുടുംബങ്ങൾ കൂടുതൽ ദാരിദ്ര്യം അനുഭവിച്ചു. ഇതിന് സമാന്തരമായി, സംസ്ഥാനത്തിന്റെ വർദ്ധിച്ചുവരുന്ന പൊതു കടവും വർദ്ധിച്ചുവരുന്ന ധനസമ്മർദ്ദങ്ങളും ക്ഷേമമാതൃകയുടെ ദീർഘകാല നിലനിൽപ്പിന് തടസ്സമുണ്ടാക്കാൻ തുടങ്ങിയിരിക്കുന്നു. തൽഫലമായി, പല പണ്ഡിതന്മാരും കേരളത്തിന്റെ നേട്ടത്തെ ഒരു അന്തിമ പരിഹാരമായിട്ടല്ല, മറിച്ച് ഒരു താൽക്കാലിക വിജയമായിട്ടാണ് കണക്കാക്കുന്നത്. കേരളത്തിന് പങ്കാളിത്ത ഭരണത്തിന്റെ ബലം ഉണ്ടായിട്ടും, ആദിവാസി സമൂഹങ്ങൾ, തീരദേശ മത്സ്യത്തൊഴിലാളികൾ, പ്രായമായ സ്ത്രീകൾ, കുടിയേറ്റ തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ള ചില പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ പലപ്പോഴും ഔദ്യോഗിക ദാരിദ്ര്യ വിലയിരുത്തലുകളിൽ വേണ്ടത്ര പ്രാതിനിധ്യം ഇല്ലാത്തവരോ പൂർണ്ണമായും ഒഴിവാക്കപ്പെടുന്നവരോ ആണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഭൂമി അടക്കമുള്ള വിഭവങ്ങളുടെ അപര്യാപ്തത, വിട്ടുമാറാത്ത രോഗാവസ്ഥ, അരക്ഷിതമായ ജോലി, സാമൂഹ്യമായ ഒറ്റപ്പെടൽ തുടങ്ങിയ പരസ്പരബന്ധിതവും വർദ്ധിതവുമായ ദുർബലതകൾ ഇത്തരം മനുഷ്യരെ പ്രതിസന്ധികളിലേക്ക് തള്ളിവിടുന്നു. ഇതുമറികടക്കാൻ ചെക്ക് ലിസ്റ്റ് അടിസ്ഥാനത്തിലുള്ള സാമാന്യവൽക്കരിച്ച ഇടപെടലുകൾ അപര്യാപ്തമാകും.
സമകാലിക കേരളത്തിൽ, ദാരിദ്ര്യം ദൃശ്യമായ ഭൗതിക ദാരിദ്ര്യത്തേക്കാൾ ശേഷിക്കുറവിന്റെ ദാരിദ്ര്യമായാണ് രൂപമെടുക്കുന്നത്. പല കുടുംബങ്ങൾക്കും വീടോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഉണ്ടായേക്കാം- എങ്കിലും സുരക്ഷിതമായ ഉപജീവനമാർഗ്ഗം, ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം, അർത്ഥവത്തായ വിദ്യാഭ്യാസ അവസരങ്ങൾ എന്നിവ ലഭ്യമല്ല.
സ്ഥിതിവിവരക്കണക്കുകളിലൂടെ മൊത്തത്തിലുള്ള വിജയത്തിന് ഊന്നൽ നൽകുന്നത് ഘടനാപരമായി നിലനിൽക്കുന്ന അസമത്വങ്ങളെ, പ്രത്യേകിച്ച് ദളിതരെയും ആദിവാസികളെയും പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളെയും ബാധിക്കുന്നവയെ, അശ്രദ്ധമായി മറച്ചുവെക്കാൻ സാധ്യതയുണ്ടെന്ന് സാമൂഹ്യ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ഈ ഒഴിവാക്കലുകളെ തിരിച്ചറിയുന്നതിനും അഭിമുഖീകരിക്കുന്നതിനും, സാങ്കേതികമായ സ്ഥിതിവിവരക്കണക്കുകളിൽ നിന്ന് ദാരിദ്ര്യത്തെക്കുറിച്ചുള്ള ജീവിച്ചിരിക്കുന്ന ധാരണകളിലേക്കുള്ള മാറ്റം ആവശ്യമാണ്.
'ദാരിദ്ര്യ നിർമ്മാർജ്ജനം' എന്ന പ്രഖ്യാപനം ധാർമ്മികവും രാഷ്ട്രീയവുമായ അപകടസാധ്യതകൾ വഹിക്കുന്നുണ്ട്. അത്തരം അവകാശവാദങ്ങൾ, എത്ര നല്ല ഉദ്ദേശ്യത്തോടെയുള്ളതാണെങ്കിലും, അലസത വളർത്താനും, പൊതു ഉത്തരവാദിത്തം കുറയ്ക്കാനും, നിലവിലുള്ള പുനർവിതരണത്തിനും പരിഷ്കരണത്തിനുമുള്ള അടിയന്തിര സാഹചര്യത്തെ ദുർബലപ്പെടുത്താനും സാധ്യതയുണ്ടെന്ന് പണ്ഡിതർ മുന്നറിയിപ്പ് നൽകുന്നു. സ്ഥിതിവിവരക്കണക്കുകളിലെ വിജയം ആഘോഷിക്കുന്നതിലൂടെ, സംസ്ഥാനം ഇപ്പോഴും ദാരിദ്ര്യം അനുഭവിക്കുന്നവരുടെ, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കിടയിലുള്ളവരുടെ ശബ്ദങ്ങളെ അശ്രദ്ധമായി നിശബ്ദമാക്കിയേക്കാം.
REPRESENTATIVE IMAGE | WIKI COMMONS
സ്ഥിതിവിവരക്കണക്ക്, അനുഭവ വിശകലനം
അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്തു എന്ന അവകാശവാദം നയപരമായ നേട്ടങ്ങളെ മാത്രമല്ല, സ്ഥിതിവിവരക്കണക്കുകളുടെ ഒരു പ്രത്യേക വായനയെയും ആശ്രയിച്ചിരിക്കുന്നു. ഔദ്യോഗിക വിവരങ്ങൾ വരുമാനം അടിസ്ഥാനമാക്കി ബഹുമുഖ ദാരിദ്ര്യത്തെ വെട്ടിക്കുറയ്ക്കുമ്പോൾത്തന്നെ, വിവിധ പ്രദേശങ്ങളിലും സാമൂഹ്യവിഭാഗങ്ങളിലും നിലനിൽക്കുന്ന അസമത്വങ്ങളും വെളിപ്പെടുത്തുന്നുണ്ട്. NSSO, നിതി ആയോഗിന്റെ ദേശീയ MPI, അനുബന്ധ പഠനങ്ങൾ എന്നിവയിൽ നിന്നുള്ള കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്, കേരളത്തിലെ ദാരിദ്ര്യം വളരെ കുറഞ്ഞിട്ടുണ്ടെന്നാണ്. പക്ഷേ ഇതേ കണക്കുകൾ തന്നെ സൂചിപ്പിക്കുന്നത്, പട്ടികവർഗ്ഗക്കാർ, തീരദേശ സമൂഹങ്ങൾ, അസംഘടിത തൊഴിലാളികൾ എന്നിവർക്കിടയിൽ അത് ഇല്ലാതായിട്ടില്ല എന്നു കൂടിയാണ്.
ഇന്ത്യയിലെ ബഹുമുഖദാരിദ്ര്യം 2015-16ൽ 24.85% ആയിരുന്നത് 2019-21ൽ 11.28% ആയി കുറഞ്ഞു. കേരളം എല്ലാ സംസ്ഥാനങ്ങളിലുംവെച്ച് ഒന്നാം സ്ഥാനത്താണ്. കേരളത്തിലെ ആകെ ജനസംഖ്യയുടെ 0.55% മാത്രമാണ് ബഹുമുഖ ദാരിദ്ര്യമുള്ളവരായി വർഗ്ഗീകരിച്ചിരിക്കുന്നത്. ഗോവയും സിക്കിമും തൊട്ടുപിന്നിലുണ്ട്. ഐക്യരാഷ്ട്രസഭാ വികസന പരിപാടിയുമായി (UNDP) ചേർന്ന് ഓക്സ്ഫോർഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് ഇനിഷ്യേറ്റീവ് (OPHI) നടത്തിയ കണക്കെടുപ്പുകൾ പ്രകാരം, ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയിൽ ദാരിദ്ര്യം അനുഭവിക്കുന്നവർ ആയിരം കേരളീയരിൽ ആറിൽ താഴെ മാത്രമേ ഉള്ളൂ. ഈ മാനദണ്ഡമനുസരിച്ച്, അതിദാരിദ്ര്യത്തിന്റെ ‘പ്രവർത്തനപരമായ നിർമ്മാർജ്ജനം’ കേരളം കൈവരിച്ചു എന്ന് പറയാം.
സുർജിത് ഭല്ലയും കരൺ ഭാസിനും വാദിക്കുന്നത്, അന്താരാഷ്ട്ര മാനദണ്ഡമായ ദിനംപ്രതി 1.90 ഡോളർ എന്ന വരുമാന കണക്കിൽ, ഇന്ത്യ ഫലപ്രദമായി അതിദാരിദ്ര്യം ഇല്ലാതാക്കിയിട്ടുണ്ടെന്നാണ്. ശേഷിക്കുന്ന ദാരിദ്ര്യം മികച്ച രീതിയിൽ രേഖപ്പെടുത്തുന്നതിനും സമഗ്രമായ നയപരിഷ്കരണത്തിനുമായി ദാരിദ്ര്യ അളവെടുപ്പ് രീതികളെ പുനഃക്രമീകരിക്കണമെന്ന് അവർ വാദിക്കുന്നു.
എന്നിരുന്നാലും, പൂജ്യത്തിനടുത്തുള്ള ദാരിദ്ര്യ കണക്കുകൾ ദാരിദ്ര്യത്തെ പൂർണ്ണമായി ഇല്ലാതാക്കിയതായി സൂചിപ്പിക്കുന്നില്ലെന്ന മുന്നറിയിപ്പ് നൽകുന്നു. 64,006 അതിദരിദ്ര കുടുംബങ്ങളെ പുനരധിവസിപ്പിച്ചതായി കേരള സർക്കാർ അവകാശപ്പെടുമ്പോൾ തന്നെ, MPI കണക്കുകൾ പ്രകാരം ഇപ്പോഴും ജനസംഖ്യയുടെ 0.55% പേർ ദരിദ്രരാണെന്ന് രേഖപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ, കേരളത്തിലെ ദാരിദ്ര്യം ഭരണപരമായി പരിഹരിക്കപ്പെട്ടുവെങ്കിലും, സ്ഥിതിവിവരക്കണക്കുകൾ പ്രകാരം പൂർണ്ണമായും ഇല്ലാതായിട്ടില്ല.
സുർജിത് ഭല്ല | PHOTO : WIKI COMMONS
ടെണ്ടുൽക്കർ കമ്മിറ്റിയുടെ രീതിശാസ്ത്രം അനുസരിച്ച് 2011-12ൽ 21.9% ആയിരുന്ന ദാരിദ്ര്യം 2022-23ൽ ഏകദേശം 18% ആയി കുറഞ്ഞതായി ഹിമാൻഷു, ലാൻജുവോ, ഷിർമർ എന്നിവർ കണക്കാക്കുന്നു. പക്ഷേ, സമീപകാല ഡാറ്റയുടെ ലഭ്യതക്കുറവും താരതമ്യക്ഷമതയുടെ അഭാവവും പ്രശ്നങ്ങളായി നിലനിൽക്കുന്നുവെന്നും, ഇത് 'നിർമ്മാർജ്ജനം’ എന്ന അവകാശവാദത്തിൻ്റെ വിശ്വാസ്യതയെ ദുർബലപ്പെടുത്തുന്നുവെന്നുമാണ് അവർ പറയുന്നത്. ഇതേ ഡാറ്റയുടെ അഭാവവും ദേശീയ മാനദണ്ഡങ്ങളുടെ പ്രശ്നങ്ങളും കേരളത്തെയും ബാധിക്കാം.
വിവിധ കണക്കെടുപ്പ് രീതികളെ ആശ്രയിച്ചാൽ കേരളത്തിലെ ദാരിദ്ര്യ കണക്കുകൾ വ്യത്യാസപ്പെടുകയാണ്. NSSO-യിൽ നിന്നുള്ള പരമ്പരാഗത ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള ഡാറ്റ ഗ്രാമീണ മേഖലയിൽ 7.1%, നഗരപ്രദേശങ്ങളിൽ 5.3% എന്നിങ്ങനെ ദാരിദ്ര്യത്തെ റിപ്പോർട്ട് ചെയ്യുന്നു. ഇത് ദേശീയ ശരാശരിയായ യഥാക്രമം 25.7%, 13.7% എന്നിവയേക്കാൾ വളരെ കുറവാണ്. കലോറി മാനദണ്ഡങ്ങളും NSSO ഡാറ്റയും ഉപയോഗിച്ച് ഇന്ത്യയുടെ ദാരിദ്ര്യ വിശകലനത്തിന് അടിത്തറയിട്ട വിഎം ദണ്ഡേക്കറും എൻ രഥും രൂപം നൽകിയ മാനദണ്ഡങ്ങളെ ദേശീയ പ്രവണതകളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. 2022-23ലെ ഏറ്റവും പുതിയ കുടുംബ ഉപഭോഗ ചെലവ് സർവേയിൽ നിന്നുള്ള (HCES) കണ്ടെത്തലുകൾ പ്രതിശീർഷ ഉപഭോഗത്തിൽ കേരളം മുൻനിര സംസ്ഥാനങ്ങളിൽ ഒന്നാണെന്ന് കാണിക്കുന്നു. കലോറി ഉപഭോഗത്തിനപ്പുറം ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിലെ അത്യാവശ്യ ചെലവുകൾ ഉൾപ്പെടുത്തുന്നതിനായി 2009ൽ ദാരിദ്ര്യരേഖകളെ ടെണ്ടുൽക്കർ കമ്മിറ്റി പുനർനിർവചിച്ചു. ഇതിൽ കേരളത്തിന് മികച്ച പ്രകടനം നടത്താനായി. ലോകബാങ്കിന്റെ പ്രതിദിനം 2.15 യുഎസ് ഡോളർ എന്ന ആഗോള ദാരിദ്ര്യരേഖയ്ക്ക് കീഴിൽ, കേരളത്തിലെ ജനസംഖ്യയുടെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ് അതിദരിദ്രരായി കണക്കാക്കപ്പെടുന്നത്.
എങ്കിലും, വരുമാനവും ഉപഭോഗവിവരങ്ങളും മാത്രമായി പരിഗണിക്കുമ്പോൾ അത് ദാരിദ്ര്യത്തിന്റെ മറ്റ് വശങ്ങളെ മറച്ചുവെക്കുന്നു. ഇത് UNDP–OPHI ബഹുമുഖ ദാരിദ്ര്യ സൂചിക പോലുള്ള ബഹുമുഖ ചട്ടക്കൂടുകളുടെ ആവശ്യകതയെ അടിവരയിടുന്നു.
REPRESENTATIVE IMAGE | WIKI COMMONS
കേരളത്തിന്റെ MPI ഫലങ്ങൾ ഇന്ത്യയിലെ ഏറ്റവും മികച്ചവയാണ്:
- വിദ്യാഭ്യാസം: സാക്ഷരത 96% കവിയുന്നു, ശരാശരി സ്കൂൾ വിദ്യാഭ്യാസം 9.8 വർഷമാണ്.
- ആരോഗ്യം: ശിശുമരണനിരക്ക് 1,000 ജനനങ്ങളിൽ അഞ്ചാണ്, ദേശീയ തലത്തിൽ ഇത് 28 ആണ്.
- ജീവിത നിലവാരം: 95% ത്തിലധികം കുടുംബങ്ങൾക്ക് വൈദ്യുതി, സുരക്ഷിതമായ കുടിവെള്ളം, ശുചിത്വം എന്നിവ ലഭ്യമാണ്.
എങ്കിലും, ഈ നേട്ടങ്ങൾ നിലനിൽക്കുന്ന അസമത്വത്തോട് സഹവർത്തിക്കുന്നുണ്ട്.
ഏറ്റവും പുതിയ ഗിനി ഇൻഡക്സ് കണക്കുകൾ (അസമത്വം വ്യക്തമാക്കുന്ന ഒരു കണക്കെടുപ്പ് രീതി) അനുസരിച്ച് കേരളത്തിന്റെ ജിനി ഗുണകം ഏകദേശം 0.37 ആണ്, (ദേശീയ ശരാശരിയേക്കാൾ കൂടുതൽ) ഇത് താരതമ്യേന ശക്തമായ വരുമാന അസമത്വങ്ങളെ സൂചിപ്പിക്കുന്നു. കടുത്ത ദാരിദ്ര്യം ഇല്ലാതാക്കുന്നതിൽ സംസ്ഥാനം വലിയൊരളവിൽ വിജയിച്ചിട്ടുണ്ടെങ്കിലും, സമ്പത്തിന്റെയും അവസരത്തിന്റെയും വിതരണം ഇപ്പോഴും അസമത്വം നിറഞ്ഞതാണ്.
കേരളത്തിലെ ദാരിദ്ര്യം ചില പ്രദേശങ്ങളിലും സമൂഹങ്ങളിലും കേന്ദ്രീകരിച്ചിരിക്കുന്നു എന്ന് ചില കണക്കുകൾ വെളിപ്പെടുത്തുന്നുണ്ട്. സംസ്ഥാന ആസൂത്രണ ബോർഡ് മൂന്ന് നിലനിൽക്കുന്ന ദാരിദ്ര്യ പോക്കറ്റുകളെയാണ് തിരിച്ചറിയുന്നത്:
- വയനാട്, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിലെ ആദിവാസി സെറ്റിൽമെന്റുകൾ: ഈ ജില്ലകളിലെ ബഹുമുഖ ദാരിദ്ര്യം സംസ്ഥാന ശരാശരിയേക്കാൾ 10-15 മടങ്ങ് കൂടുതലാണ്. പല ആദിവാസി കുടുംബങ്ങൾക്കും സുരക്ഷിതമായ ഭൂമിക്കുമേൽ അവകാശങ്ങളില്ല. മോശം വീടുകളിലാണ് അവർ താമസിക്കുന്നത്. ഗുണനിലവാരമുള്ള ആരോഗ്യ-വിദ്യാഭ്യാസ സേവനങ്ങൾ പരിമിതമായി മാത്രമേ ലഭിക്കുന്നുള്ളൂ.
- തീരദേശ മത്സ്യത്തൊഴിലാളി സമൂഹങ്ങൾ: ടാർഗെറ്റഡ് ആയ ക്ഷേമ ഇടപെടലുകൾ ഉണ്ടായിരുന്നിട്ടും, കാലാവസ്ഥാ വ്യതിയാനം, തീരദേശ ശോഷണം, കുറഞ്ഞുവരുന്ന സമുദ്ര വിഭവങ്ങൾ എന്നിവ കാരണം ഉപജീവനമാർഗ്ഗങ്ങൾ ദുർബലമായി തുടരുന്നു.
- നഗരങ്ങളിലെ ദരിദ്രരും കുടിയേറ്റ തൊഴിലാളികളും: കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിൽ ചേരിപ്രദേശങ്ങൾ വർദ്ധിക്കുന്നുണ്ട്. ഏകദേശം 30 ലക്ഷം കുടിയേറ്റ തൊഴിലാളികൾ തിങ്ങിപ്പാർക്കേണ്ടതും സേവനങ്ങൾ ലഭ്യമല്ലാത്തതുമായ സാഹചര്യങ്ങളിൽ താമസിക്കുന്നു. ഇവർ പലപ്പോഴും ഔദ്യോഗിക ക്ഷേമ ഡാറ്റാബേസുകൾക്ക് പുറത്താണ്.
ഗൾഫിൽ നിന്നുള്ള പണമയക്കലാണ് കേരളത്തിന്റെ സാമ്പത്തിക രൂപരേഖയ്ക്ക് ദീർഘകാലമായി അടിത്തറ നൽകുന്നത്. ഇത് അറ്റ സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ (NSDP) ഏകദേശം 20% സംഭാവന ചെയ്യുകയും അഞ്ചിലൊന്ന് കുടുംബങ്ങളെ പിന്തുണക്കുകയും ചെയ്യുന്നു. ഈ പണമൊഴുക്ക് ജീവിത നിലവാരം ഗണ്യമായി മെച്ചപ്പെടുത്തിയെങ്കിലും, ഇത് ഘടനാപരമായ ആശ്രിതത്വം സൃഷ്ടിക്കുന്നു. ആഗോള ആഘാതങ്ങൾ, മടങ്ങിപ്പോക്ക്, സാമ്പത്തിക അനിശ്ചിതത്വം എന്നിവ ഇത്തരം കുടുംബങ്ങളെ ദുർബലമാക്കുന്നു.
കേരളത്തിന് ശ്രദ്ധേയമായ മാനവ വികസന സൂചകങ്ങൾ ഉണ്ടായിരുന്നിട്ടും, തൊഴിലില്ലായ്മ, പ്രത്യേകിച്ചും യുവാക്കൾക്കും സ്ത്രീകൾക്കും ഇടയിൽ, ഒരു നിലനിൽക്കുന്ന ആശങ്കയായി തുടരുന്നു. പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (2023) അനുസരിച്ച് തൊഴിലില്ലായ്മ നിരക്ക് 8.1% ആണ്. ഇത് ദേശീയ ശരാശരിയുടെ ഏകദേശം ഇരട്ടിയാണ്. നിലനിൽക്കുന്ന തൊഴിലില്ലായ്മ അസംഘടിത തൊഴിലാളികൾക്കും പണമയക്കലിനെ ആശ്രയിക്കുന്ന കുടുംബങ്ങൾക്കും ഇടയിൽ ആപേക്ഷിക ദാരിദ്ര്യത്തിനും അരക്ഷിതാവസ്ഥയ്ക്കും കാരണമാകുന്നു.
തൊഴിൽ കമ്പോളത്തിൽ നിന്നുള്ള പുറന്തള്ളലിനെ അഭിമുഖീകരിക്കുന്നതിനായി സംസ്ഥാനം AUEGS, KASE, ASAP, കുടുംബശ്രീയുടെ ഉപജീവന സംരംഭങ്ങൾ എന്നിവയുൾപ്പെടെ നിരവധി സംരംഭങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇവ സർക്കാരുകളുടെ തൊഴിൽ ഉത്പാദനത്തിനായുള്ള സുസ്ഥിരമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുണ്ടെങ്കിലും, കേരളത്തിലെ വിദ്യാസമ്പന്നരും അസംഘടിതരുമായ തൊഴിലാളികളെ ഉൾക്കൊള്ളാൻ അപര്യാപ്തമാണ്.
കോവിഡ് മഹാമാരി കേരളത്തിലെ നിരവധി വികസന നേട്ടങ്ങൾക്ക് വലിയ തിരിച്ചടികൾ നൽകിയിരുന്നു. ലോക്ഡൗണിനിടയിൽ കുടുംബ വരുമാനം ഏകദേശം 30% കുറഞ്ഞു. കമ്മ്യൂണിറ്റി കിച്ചണുകൾ, നേരിട്ടുള്ള പണ കൈമാറ്റങ്ങൾ, വിപുലീകരിച്ച ഭക്ഷ്യ വിതരണം എന്നിവ പോലുള്ള സംസ്ഥാന ഇടപെടലുകൾ ബുദ്ധിമുട്ടുകളെ ലഘൂകരിക്കാൻ സഹായിച്ചെങ്കിലും, അടിസ്ഥാനപരമായ സാമ്പത്തിക അരക്ഷിതാവസ്ഥയെ വെളിപ്പെടുത്തുകയുമുണ്ടായി. കോവിഡാനന്തരം ഉണ്ടായ പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും താഴ്ന്ന-ഇടത്തരം വരുമാനമുള്ള കുടുംബങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി. ഔദ്യോഗികമായി ദരിദ്രരായി വർഗ്ഗീകരിച്ചിട്ടില്ലെങ്കിലും, പലരും ദാരിദ്ര്യത്തിൽ നിന്ന് ഒരു ആഘാതം മാത്രം അകലെയാണ്. കേരളത്തെ ഒരു പ്രത്യേക രാജ്യമായി കണക്കാക്കുകയാണെങ്കിൽ, അതിന്റെ MPI സ്‌കോർ ഹംഗറി, ചിലി പോലുള്ള രാജ്യങ്ങളോട് കിടപിടിക്കുന്നതാണ്. ഇത് ഇന്ത്യയുടെ ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. ഈ പശ്ചാത്തലത്തിൽ, 'നിർമ്മാർജ്ജനം' എന്നതിനെ അക്ഷരീയമായ ഒരു അവകാശവാദത്തേക്കാൾ ഒരു മാനദണ്ഡത്തിലൂന്നിയ ലക്ഷ്യമായിട്ടാണ് മനസ്സിലാക്കേണ്ടത്. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ കേരളം ഏതാണ്ട് പരിപൂർണ്ണമായ വികസനം നേടിയിട്ടുണ്ട്. എന്നിരുന്നാലും, ചില പ്രദേശങ്ങൾ, സാമൂഹിക വിഭാഗങ്ങൾ, തൊഴിൽ മേഖലകൾ എന്നിവയിൽ അസമത്വം നിലനിൽക്കുന്നു. അതുകൊണ്ട്, സർക്കാരിന്റെ നിർമ്മാർജ്ജന അവകാശവാദത്തിന്റെ ഉദ്ദേശ്യത്തെ ഡാറ്റ സാധൂകരിക്കുന്നുണ്ടെങ്കിലും, അതിന്റെ അക്ഷരീയമായ കൃത്യതയെ സാധൂകരിക്കുന്നില്ല.
REPRESENTATIVE IMAGE | WIKI COMMONS
നയപരവും ഭരണപരവുമായ മാനങ്ങൾ
കേരളത്തിന്റെ വികസന പാതയുടെ ഒരു പ്രധാന സവിശേഷതയാണ് വികേന്ദ്രീകൃത ഭരണത്തിന്റെ ശക്തമായ സംവിധാനം. വികേന്ദ്രീകരണം ദാരിദ്ര്യവുമായി ബന്ധപ്പെട്ട നിരവധി നേട്ടങ്ങളാണ് സമ്മാനിച്ചത്:
- പശ്ചാത്തലമനുസരിച്ചുള്ള തിരിച്ചറിയൽ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ദരിദ്രരെയും ദുർബലരായ കുടുംബങ്ങളെയും കൃത്യമായി തിരിച്ചറിയാൻ കഴിയും
- പങ്കാളിത്തപരമായ തീരുമാനമെടുക്കൽ: ഗ്രാമസഭകൾ വഴി പൗരന്മാർക്ക് പ്രാദേശിക മുൻഗണനകൾ വ്യക്തമാക്കാം.
- സുതാര്യതയും ഉത്തരവാദിത്തവും: കമ്മ്യൂണിറ്റി നിരീക്ഷണം വഴി ക്ഷേമ വിതരണത്തിലെ അഴിമതി കുറയ്ക്കാം.
കേരളത്തിന്റെ ക്ഷേമ ഘടന ഗ്ലോബൽ സൗത്തിലെ തന്നെ ഏറ്റവും സമഗ്രമായ ഒന്നാണ്. ഇത് സാമൂഹ്യസുരക്ഷാ പെൻഷനുകൾ, പൊതുവിതരണ സമ്പ്രദായം, ലൈഫ് മിഷൻ വഴി വീട്, ആരോഗ്യ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നു. എങ്കിലും, കേരളത്തിന്റെ കടം-GSDP അനുപാതം 37 ശതമാനത്തിലധികം ഉയർന്നുനിൽക്കുകയാണ്. ഇത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്. ശമ്പളം, പെൻഷനുകൾ, ക്ഷേമ കൈമാറ്റങ്ങൾ എന്നിവയ്ക്കായി പൊതുചെലവിന്റെ ഒരു പ്രധാന പങ്ക് ചെലവഴിക്കുന്നതിനാൽ, മൂലധന നിക്ഷേപത്തിന് പരിമിതമായ പണമേ മിച്ചം ഉള്ളൂ. ജനസംഖ്യയുടെ 16%ത്തിലധികം പേർ 60 വയസ്സിന് മുകളിലുള്ളതിനാൽ, ഉയർന്ന ആരോഗ്യ സംരക്ഷണ, പെൻഷൻ ആവശ്യകതകളാണ് സംസ്ഥാനം നേരിടുന്നത്. 'നിർമ്മാർജ്ജനം' എന്ന ആശയം അതിദാരിദ്ര്യം 'നിർമ്മാർജ്ജനം ചെയ്തു' എന്ന പ്രഖ്യാപനം സങ്കീർണ്ണമായ ചോദ്യങ്ങൾ ഉയർത്തിവിട്ടിട്ടുണ്ട്. ദാരിദ്ര്യം കേവലമായ വരുമാന ദാരിദ്ര്യമല്ല, മറിച്ച് ആരോഗ്യം, വിദ്യാഭ്യാസം, അന്തസ്സ്, സാമൂഹിക പങ്കാളിത്തം എന്നിവയിലെ കുറവുകളെയാണ് ഉൾക്കൊള്ളുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്.
- നിർമാർജനത്തിന്റെ പ്രശ്നം: നിർമ്മാർജ്ജനം എന്ന ആശയം അവസാനത്തെ സൂചിപ്പിക്കുന്നു, ഇത് ദാരിദ്ര്യത്തിന്റെ സഹജമായ അസ്ഥിരവും വിപരീതയുക്തിയുള്ളതുമായ സ്വഭാവവുമായി പൊരുത്തപ്പെടുന്നില്ല. സാമ്പത്തിക ആഘാതങ്ങൾ ദുർബലമാക്കിയ കുടുംബങ്ങളെ വീണ്ടും അതിവേഗം ദാരിദ്ര്യത്തിലേക്ക് തള്ളിവിടും.
- വാചാടോപം: ദാരിദ്ര്യം ഉന്മൂലനം ചെയ്യേണ്ട ഒരു വൈറസല്ല, മറിച്ച് ഘടനാപരമായ അസമത്വത്തിൽ വേരൂന്നിയ ഒരു സാമൂഹ്യാവസ്ഥയാണ്. 'നിർമ്മാർജ്ജനം' എന്ന് പ്രഖ്യാപിക്കുന്നത് ദരിദ്രരെ സ്ഥിതിവിവരക്കണക്കുകളിൽ അദൃശ്യരാക്കാനും, അവരുടെ യഥാർത്ഥ ജീവിത യാഥാർത്ഥ്യങ്ങളെ നിശബ്ദമാക്കാനും സാധ്യതയുണ്ട്.
കേരളത്തിന്റെ നേട്ടം ദാരിദ്ര്യത്തിന്റെ സമ്പൂർണ്ണ "നിർമ്മാർജ്ജനത്തേക്കാൾ" അതിദാരിദ്ര്യത്തിന്റെ "ഏതാണ്ട് ഇല്ലാതാക്കലാണ്" എന്ന് നന്നായി മനസ്സിലാക്കേണ്ടതുണ്ട്. ദാരിദ്ര്യത്തിന്റെ അവസാനം പ്രഖ്യാപിക്കുന്നതിലല്ല, മറിച്ച് ദാരിദ്ര്യം ഒഴിവാക്കാനാവാത്തതാണെന്ന് അംഗീകരിക്കാൻ വിസമ്മതിക്കുന്നതിലാണ് കേരളത്തിന്റെ യഥാർത്ഥ നേട്ടം. വികസനം പൂർത്തിയാകാത്ത, ജനാധിപത്യപരവും, കൂട്ടായതുമായ ഒരു സമൂഹത്തെ പരിപോഷിപ്പിക്കുക എന്നതാണ് സംസ്ഥാനത്തിന്റെ നിലനിൽക്കുന്ന ദൗത്യം.


