TMJ
searchnav-menu
post-thumbnail

Outlook

പൊതു തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ച കര്‍ഷകരോഷം

14 Jun 2024   |   3 min Read
രാജേശ്വരി പി ആർ

ന്ത്യയിലെ പൊതു തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ അസാധാരണമായ ഒന്നാണ് 2024 ല്‍ നടന്ന ലോകസഭ തിരഞ്ഞെടുപ്പ്. 400 സീറ്റുകള്‍ നേടി ചരിത്ര വിജയം നേടുമെന്ന അവകാശവാദവുമായി മത്സരത്തിനിറങ്ങിയ ബിജെപിക്കേറ്റ തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പില്‍ എടുത്തുപറയേണ്ട വസ്തുത. ബിജെപി യുടെ തിരിച്ചടിക്കുള്ള കാരണങ്ങളെപ്പറ്റി വിവിധ തരത്തിലുള്ള വിശകലനങ്ങള്‍ ഇതിനകം വന്നുകഴിഞ്ഞു. കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ വരുംദിവസങ്ങളില്‍ ഉണ്ടാവുമെന്നും ഉറപ്പാണ്.    

ബിജെപി സര്‍ക്കാരിനെതിരെ കഴിഞ്ഞ അഞ്ചുവര്‍ഷം ഉയര്‍ന്നുവന്ന ജനകീയ പ്രക്ഷോഭങ്ങള്‍ തിരിച്ചടിക്ക് ഒരു പ്രധാന കാരണമായി പ്രാഥമിക വിലയിരുത്തലുകള്‍ പറയുന്നു. അതില്‍ പ്രധാനമാണ് ദേശീയശ്രദ്ധ ആകര്‍ഷിച്ച കര്‍ഷകസമരം. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി മുഖ്യതിരഞ്ഞെടുപ്പ് പ്രചാരണ വിഷയമായി ഭരണഘടന സംരക്ഷണം മാറിയതുപോലെ കര്‍ഷക പ്രശ്‌നവും സുപ്രധാനമായി. ഭരണഘടനയുടെ നിലനില്‍പ്പും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷണത്തിനൊപ്പം കര്‍ഷക അസംതൃപ്തി കൂടി ചേര്‍ന്നപ്പോള്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ബിജെപി കനത്ത തിരിച്ചടി ഏറ്റുവാങ്ങി.

മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമ ഭേദഗതികള്‍ക്കെതിരെ നടന്ന ഒന്നാം കര്‍ഷക സമരവും സംയുക്ത കിസാന്‍ മോര്‍ച്ച (നോണ്‍ പൊളിറ്റിക്കല്‍) യുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന രണ്ടാം കര്‍ഷക സമരവും പോളിംഗിലും ചലനങ്ങള്‍ സൃഷ്ടിച്ചു. ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും ജാട്ട്, ഗുജ്ജര്‍ വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ ബിജെപിയെ മാറ്റിനിര്‍ത്തിയപ്പോള്‍ കര്‍ഷക സമരത്തിന്റെ ഈറ്റില്ലമായ പഞ്ചാബില്‍ കര്‍ഷകര്‍ ബിജെപിയെ പാടെ തള്ളിക്കളഞ്ഞു.

REPRESENTATIVE IMAGE | WIKI COMMONS
താങ്ങുവില നിയമവിധേയമാക്കി നടപ്പാക്കുക, സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുക, പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ വിഷയങ്ങളില്‍ ഉള്‍പ്പെടെ കര്‍ഷകര്‍ക്കിടയില്‍ പ്രചാരണം നടത്തിയിരുന്നു. വന്‍തോതില്‍ ഉള്ളി കൃഷി ചെയ്യുന്ന മഹാരാഷ്ട്രയിലെ നാസിക് പോലെയുള്ള പ്രദേശങ്ങളില്‍ ഉള്ളി കയറ്റുമതി നിരോധനം പോലുള്ള വിഷയങ്ങളും തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സര്‍ക്കാരിന് പ്രതികൂലമായി.

തിരഞ്ഞെടുപ്പിനെ വര്‍ഗീയവത്കരിക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കിടയിലും ഉപജീവന പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ജനങ്ങള്‍ ബിജെപി ക്കെതിരെ വോട്ട് ചെയ്തതെന്ന് എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍ വ്യക്തമാക്കുന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും രാജ്യത്തെ ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളാണെന്ന് വ്യക്തമാക്കുന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൂട്ടായ സമരങ്ങളിലൂടെ ജനവിരുദ്ധ സര്‍ക്കാരുകളെ പരാജയപ്പെടുത്താമെന്ന സന്ദേശം കൂടിയാണ് ഈ തിരഞ്ഞെടുപ്പിലൂടെ ലഭിച്ചിരിക്കുന്നതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ഏക്ത ഉഗ്രഹന്‍) കോര്‍ഡിനേറ്റര്‍ പവല്‍ കുസ്സയും പറയുന്നു.

ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയില്‍ കാര്‍ഷിക മേഖല ചെറുതല്ലാത്ത സ്വാധീനമാണ് ചെലുത്തുന്നത്. ഭക്ഷ്യോല്‍പ്പന്നങ്ങളും ഭക്ഷ്യേതര കാര്‍ഷികോല്‍പ്പന്നങ്ങളും അടങ്ങുന്ന വലിയൊരു മേഖലയാണത്. ഇന്ത്യന്‍ കാര്‍ഷിക മേഖല നാനാവിധത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്നുപോകുന്നുവെന്ന വസ്തുത സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ സമ്മതിക്കുമ്പോഴും കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് നേരെയാണ് കേന്ദ്ര സര്‍ക്കാര്‍ കാലങ്ങളായി മുഖംതിരിച്ചത്. കാലഹരണപ്പെട്ട ഉല്പാദനരീതികള്‍, സാങ്കേതികവിദ്യയുടെ അഭാവം, കുറഞ്ഞ ഉല്‍പ്പാദനക്ഷമത, കാര്‍ഷികോല്പ്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കായ്ക, പ്രകൃതിക്ഷോഭം, കാലാവസ്ഥാമാറ്റം വരുത്തുന്ന പ്രതിസന്ധികള്‍ തുടങ്ങിയ നിരവധി പ്രശ്‌നങ്ങളാണ് ഇന്ത്യന്‍ കാര്‍ഷിക മേഖല നേരിടുന്നത്. ജനസംഖ്യയുടെ 50 ശതമാനത്തിലധികം ഇപ്പോഴും കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നതും തലസ്ഥാനത്തെ കര്‍ഷക സമരത്തിന്റെ ഗൗരവം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അലയടിച്ചിരുന്നു. കാര്‍ഷിക മേഖലയെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ അടിയന്തര പ്രാധാന്യമര്‍ഹിക്കുമ്പോഴും രണ്ടാം കര്‍ഷക സമരത്തെയും തുടക്കത്തിലെ അടിച്ചമര്‍ത്താനായിരുന്നു കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്.

REPRESENTATIVE IMAGE | WIKI COMMONS
രാജ്യം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടന്ന വേളയിലായിരുന്നു കര്‍ഷകസമരം വീണ്ടും ആളിപ്പടരുന്നത്. 2020 ലെ ആദ്യ കര്‍ഷക സമരത്തിലേതെന്നതുപോലെ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, യുപി സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് വീണ്ടും പ്രതിഷേധവുമായി വന്നത്. മിനിമം താങ്ങുവില ഉള്‍പ്പെടെ 12 ഇന ആവശ്യങ്ങളുമായാണ് കര്‍ഷകര്‍ രണ്ടാംഘട്ട സമരവുമായും രംഗത്തുവന്നത്. ഏതൊരു രാജ്യവും സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നത് തങ്ങളുടെ ഉത്പാദന മേഖലയിലൂടെയാണ്. ഈ ഉത്പാദന മേഖലയുടെ നെടുംതൂണാണ് ഡല്‍ഹിയുടെ തെരുവുകളില്‍ ശബ്ദമുയര്‍ത്തിയ കര്‍ഷകര്‍. 2021 ല്‍ നടപ്പാക്കാന്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങളില്‍ പലതും 2024 ലും പാലിക്കപ്പെടാതായപ്പോള്‍ തിരഞ്ഞെടുപ്പിലൂടെയാണ് കര്‍ഷകര്‍ തങ്ങളുടെ പ്രതിഷേധത്തിന്റെ തീവ്രത ഇക്കുറി വെളിവാക്കിയത്.

കാര്‍ഷിക ഉത്പന്നങ്ങളുടെ വിലക്കുറവും കൃഷിനാശത്തിലെ ധനസഹായം വൈകുന്നതും തിരഞ്ഞെടുപ്പില്‍ കാര്യമായ മാറ്റംവരുത്തി. ഹരിയാനയിലെ പല മണ്ഡലങ്ങളിലും ബിജെപിയുടെ പ്രചരണ വാഹനങ്ങള്‍ പോലും കര്‍ഷകര്‍ തടഞ്ഞിരുന്നു. കര്‍ഷകസമരത്തിന്റെ വേദികൂടിയായ പഞ്ചാബിലെ ശംഭു ഉള്‍പ്പെടുന്ന പട്യാലയിലും കോണ്‍ഗ്രസാണ് വിജയിച്ചത്.

ഇപ്പോഴും 100 ദശലക്ഷത്തോളം ഇന്ത്യാക്കാര്‍ക്ക് ഭക്ഷണത്തിനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. ചിലവേറിയ സ്വകാര്യ വിദ്യാഭ്യാസത്തേക്കാള്‍ പൊതുവിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം നല്‍കുക, പ്രായമായവര്‍ക്കും ജോലി ചെയ്യാന്‍ കഴിയാത്തവര്‍ക്കുമായി സാര്‍വത്രിക പെന്‍ഷന്‍ നല്‍കുകയുമാണ് വേണ്ടത്. തുടര്‍ച്ചയായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഉയര്‍ന്ന താപനിലയുടെയും ആഘാതങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കുകയും വേണം.

REPRESENTATIVE IMAGE | WIKI COMMONS
2019 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി യെ തുണച്ച ഹിന്ദി ഹൃദയഭൂമി ഇത്തവണ കൈയ്യൊഴിയുകയായിരുന്നു. പ്രചാരണത്തിന്റെ തുടക്കം മുതല്‍ സമാജ് വാദി പാര്‍ട്ടി ആത്മവിശ്വാസം പുലര്‍ത്തിയ യുപി യില്‍ സംസ്ഥാനത്തെ ദുര്‍ബല സാന്നിധ്യമായ കോണ്‍ഗ്രസിനുപോലും സീറ്റുകള്‍ കിട്ടിയെന്നത് മോദിയുടെ വര്‍ഗീയധ്രുവീകരണ അജന്‍ഡകള്‍ക്ക് മേലുള്ള ശക്തമായ താക്കീതാണെന്നത് വ്യക്തമാണ്. 2019 ല്‍ 62 സീറ്റുകള്‍ വാരിക്കൂട്ടിയ ബിജെപി ഇക്കുറി 33 സീറ്റുകളിലേക്ക് ഒതുങ്ങി.

രാജസ്ഥാനില്‍ കഴിഞ്ഞതവണ ബിജെപി 25 ല്‍ 25 ഉം നേടിയപ്പോള്‍ ഇത്തവണ കോണ്‍ഗ്രസ് എട്ടും, സിപിഎം, ഭാരത് ആദിവാസ് പാര്‍ട്ടി, രാഷ്ട്രീയ ലോക് ക്രാന്തിക് പാര്‍ട്ടി ഓരോന്നും ബിജെപി 14 സീറ്റുമാണ് നേടിയത്. കഴിഞ്ഞതവണ ഹരിയാനയില്‍ പത്തില്‍ പത്തിടത്ത് വേരോട്ടം നടത്തിയപ്പോള്‍ ഇക്കുറി അഞ്ചിടങ്ങളില്‍ ഒതുക്കപ്പെട്ടു. പഞ്ചാബിലാകട്ടെ കൈയ്യിലുണ്ടായിരുന്ന രണ്ട് സീറ്റും നഷ്ടമായ സ്ഥിതിയുമാണ് ഉണ്ടായത്.

2014 ലും 2019 ലും ദളിത്, ഒബിസി വിഭാഗക്കാര്‍ ബിജെപി യെ പിന്തുണച്ചെങ്കിലും ഇത്തവണ സമാജ് വാദി പാര്‍ട്ടിക്കാണ് വോട്ട് നല്‍കിയത്. ഇത് എസ്പി-കോണ്‍ഗ്രസ് സഖ്യംചേര്‍ന്ന് ഇന്ത്യാ മുന്നണിയുടെ വോട്ടുനില ഉയര്‍ത്തി. പൗരത്വ ഭേദഗതിയും ഹിന്ദുത്വ അജന്‍ഡയും പരോക്ഷമായി സ്വാധീനിച്ച തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്. പൗരത്വ നിയമ ഭേദഗതി ബില്ല് പാസാക്കുകയും പൗരത്വത്തിനായി അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലും രണ്ടാം ബിജെപി സര്‍ക്കാര്‍ സജ്ജമാക്കി. അയോധ്യയില്‍ 10,000 കോടി രൂപ മുടക്കി നഗരത്തെ നവീകരിച്ച് ഗ്ലോബല്‍ സിറ്റി ആക്കുമെന്ന ബിജെപിയുടെ അവകാശവാദവും വോട്ടര്‍മാര്‍ അംഗീകരിച്ചില്ല. രാജ്യത്തിന്റെ അടിത്തറയിളക്കുംവിധം മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനെതിരെയുള്ള അതിശക്തമായ പ്രതികരണം കൂടിയായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പ്. കര്‍ഷക പ്രതിഷേധത്തിന്റെ പ്രഹരശേഷി ആ പ്രതികരണത്തിന് ശക്തി വര്‍ധിപ്പിക്കുകയും ചെയ്തു.




#outlook
Leave a comment