
SCO മുതല്‍ ബ്രിക്‌സ് വരെ: ഇന്ത്യ ചൈന ബന്ധം പുതിയ വഴിത്തിരിവിലേക്കോ?
ഒക്ടോബര്‍ 22 മുതല്‍ 24 വരെ റഷ്യയിലെ കസാനില്‍ വെച്ച് നടത്തപ്പെട്ട പതിനാറാം ബ്രിക്‌സ് (BRICS) ഉച്ചകോടിയില്‍ ലോക രാഷ്ട്രങ്ങള്‍ ഏറെ ഉറ്റുനോക്കിയ, വളരെ പ്രതീക്ഷ നല്‍കുന്ന ഒരു സന്ദര്‍ഭത്തിന് ലോകം സാക്ഷ്യം വഹിക്കുകയുണ്ടായി. അഞ്ചു വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഉഭയകക്ഷി ചര്‍ച്ച നടത്തിയതാണ് ആ സന്ദര്‍ഭം.
2019 ല്‍ ചൈനീസ് പ്രസിഡന്റും ഇന്ത്യന്‍ പ്രധാനമന്ത്രിയും മഹാബലിപുരത്ത് വെച്ചു നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഇത് ആദ്യമായാണ് ഒരു ക്രീയാത്മക ചര്‍ച്ച സാധ്യമാകുന്നത്. ഇതിനു മുന്‍പ് 2022 ലെ G20 ഉച്ചകോടിയുടെ ഭാഗമായി ബാലിയിലും പിന്നീട് ജോഹനസ്ബര്‍ഗിലും നടത്തിയ കൂടിക്കാഴ്ചകള്‍ കാര്യമായ ഫലം കണ്ടിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം വിദേശകാര്യ സെക്രട്ടറി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഇരുരാജ്യങ്ങളും അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ തീര്‍ക്കുമെന്നും, സൈന്യത്തെ പൂര്‍വ്വ സ്ഥിതിയിലേക്ക് മാറ്റുമെന്നും സാധാരണ നടത്താറുള്ള പെട്രോളിംഗ് മാത്രമേ ഉണ്ടാവുകയുള്ളു എന്നും വ്യക്തമാക്കി നടത്തിയ പ്രസ്താവനക്ക് ശേഷമാണ് ഈ കൂടിക്കാഴ്ച എന്നതാണ് കൗതുകകരം.
മോഡി-ഷി കൂടിക്കാഴ്ചയുടെ ഭാഗമായി ഒരു ജോയിന്റ് സ്റ്റേറ്റ്‌മെന്റ് പുറത്തിറക്കുകയും അതില്‍ അതിര്‍ത്തി പ്രശ്‌നത്തെ ഗൗരവമായി ചര്‍ച്ചചെയ്തു പരിഹരിക്കാന്‍ ആവശ്യമായ ഒരു കമ്മിറ്റി ഉണ്ടാക്കുന്നതിനെ സംബന്ധിച്ച നിര്‍ദ്ദേശവും ഉണ്ടായിരുന്നു. 'The two leaders agreed that the Special Representatives on the India-China boundary question will meet at an early date to oversee the management of peace & tranquility in border areas and to explore a fair, reasonable and mutually acceptable solution to the boundary question.' എന്ന് സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു. നരേന്ദ്ര മോദിയും ഷി ജിൻപിങ്ങും | PHOTO: FACEBOOK
ഇന്ത്യ ചൈന ബന്ധത്തിലെ നിര്‍ണായക മുന്നേറ്റങ്ങള്‍
അതിര്‍ത്തിയിലെ പ്രശ്‌ന പരിഹാരത്തിനുള്ള ഒരു സൈനിക സന്ധി എന്നതിനപ്പുറം അന്താരാഷ്ട്രതലത്തില്‍ സാമ്പത്തിക ബന്ധങ്ങളെയും നയതന്ത്ര നീക്കങ്ങളെയും സാരമായി രൂപമാറ്റം വരുത്താന്‍ കെല്‍പ്പുള്ളതും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ വിശാലര്‍ത്ഥത്തിലുള്ള സമീപനത്തിനുമുള്ള കരാറാണ് നിലവില്‍ ഒപ്പുവെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഉച്ചകോടിയില്‍ രണ്ട് രാഷ്ട്രങ്ങളും എടുക്കുന്ന നിലപാടുകളും റഷ്യക്ക് ഇതില്‍ നിന്ന് ലഭിക്കുന്ന നേട്ടവും BRICS ന്റെ മുന്നോട്ടുള്ള യാത്രയെ സ്വാധീനിക്കുമെന്നതില്‍ തര്‍ക്കമില്ല.
കരാറിലൂടെ അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ കുറക്കുന്നതിലുപരി ഇരു രാജ്യങ്ങള്‍ക്കും സാമ്പത്തിക സഹകരണത്തിനും BRICS ലും അമേരിക്കയായും റഷ്യയായുമുള്ള നയതന്ത്ര സമ്പര്‍ക്കം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്നതുകൊണ്ടാണ് തന്ത്രപരമായി BRICS ഉച്ചകോടിയോട് ചേര്‍ന്ന്തന്നെ കരാറൊപ്പിട്ടത് എന്ന് അനുമാനിക്കാം. ഒക്ടോബര്‍ മാസത്തിന്റെ അവസാനത്തോടെ സൈനികരെ LAC യില്‍ നിന്ന് തിരിച്ചു വിളിക്കുകയും കിഴക്കന്‍ ലഡാക്കിലെ ഡെപ്‌സങ്, ഡംചോക് സമതലങ്ങളില്‍ നിന്ന് കൂടാരങ്ങളും തലാല്‍ക്കാലിക നിര്‍മ്മിതികളും പൊളിക്കുകയും 2020 ജൂലൈയിലെ ഗല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലിന് മുമ്പുണ്ടായിരുന്ന പട്രോളിങ്ങിലേക്ക് സൈന്യം മടങ്ങുകയും ചെയ്യാനാണ് തീരുമാനം. നാല് വര്‍ഷത്തിനിടയില്‍ ഇരുപത്തിയൊന്നോളം സൈനിക മീറ്റിങ്ങുകളും പതിനേഴ് നയതന്ത്ര മീറ്റിങ്ങുകളും ഇരു രാജ്യങ്ങളും തമ്മില്‍ രൂപീകരിച്ച WMCC (Working Mechanism for consultation and coordination) എന്ന മെക്കാനിസത്തിലൂടെ നടത്തിയത്തിന്റെ ഫലമാണ് ഈ കരാര്‍.
2020 ലെ ഗല്‍വാന്‍ ഏറ്റുമുട്ടലിന് ശേഷം അനിശ്ചിതത്വത്തില്‍ ആയ ഇന്ത്യ -ചൈന നയതന്ത്രബന്ധം വളരെ പരിമിതമായ ഇടപെടലിലൂടെയായിരുന്നു മുന്നോട്ട് പോയിരുന്നത്. ട്രമ്പിന് കീഴില്‍ വരുന്ന 'പുതിയ അമേരിക്കയെ' നേരിടാന്‍ ചൈന കാണിച്ച പുതിയ തന്ത്രം ഇന്ത്യയോട് അടുത്ത് നല്ലൊരു ഉഭയകക്ഷി ബന്ധം ഉണ്ടാകുക എന്നതാണെന്ന് തന്ത്രപരമായ കണ്ണുകളിലൂടെ നോക്കിക്കാണണം. ഇരു രാജ്യങ്ങളുടെയും രാഷ്ട്രീയ ഇച്ഛാശക്തിയും (Political Will), പ്രായോഗിക നിലപാടുകളും (Realism) ഒന്നിച്ചുള്ളതായിരുന്നു ഈ കരാര്‍.
ട്രമ്പിന്റെ കീഴിലെ പുതിയ അമേരിക്ക ഇന്ത്യ-ചൈന ബന്ധം മുതലെടുക്കുന്നതിനുമുന്നേ ഇന്ത്യ നല്‍കുന്ന തന്ത്രപരമായ സമീപനം കൂടെ ഈ കാരറിലൂടെ 'Strategic alignment' എന്ന മോഡി യുഗത്തിലെ പുതിയ നയതന്ത്രബന്ധത്തില്‍ ദൃശ്യമാണ്. പരസ്പര ബഹുമാനം (Mutual Respect ),പരസ്പര വിശ്വാസം (Mutual trust), പരസ്പര അവബോധം (Mutual sensitivity ) എന്ന അടിസ്ഥാന ആശയങ്ങളില്‍ ഉറച്ചുള്ള ഉഭയകക്ഷി ബന്ധത്തെയാണ് ഇന്ത്യ BRICS ല്‍ സ്വാഗതം ചെയ്തത്. 2020 ന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ കൈകൊടുക്കുന്നത്, അതില്‍ റഷ്യന്‍ ലീഡര്‍ പുതിന് വലിയ പങ്ക് ഉണ്ടെന്നുതന്നെ വിശ്വസിക്കാം.
പതിനാറാമത് BRICS ഉച്ചകോടിയില്‍ അംഗങ്ങളുടെ എണ്ണം ഉയര്‍ത്തുകയും സംഘടനയുടെ സ്ഥാപകരായ ചൈനയും ഇന്ത്യയും അന്താരാഷ്ട്രതലത്തില്‍ ഗ്ലോബല്‍ സൗത്തിന്റെ ശബ്ദം ആവാന്‍ ശ്രമിക്കുകയും അന്താരാഷ്ട്ര പ്രശ്‌നങ്ങളെ ഉയര്‍ത്തുകയും ചെയ്യുന്ന അന്തരീക്ഷത്തില്‍ ഇങ്ങനൊരു കരാര്‍ ഇരു രാജ്യങ്ങള്‍ക്കും നേട്ടം തന്നെയാണ്.
ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞ കുറച്ച് കാലമായുള്ള കുറഞ്ഞു വരുന്ന ചൈനീസ് നിക്ഷേപം(FDI) ഉയര്‍ത്താന്‍ കൂടെ ഈ കരാര്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.(ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ചൈന തന്നെയാണെന്ന് വിസ്മരിക്കുന്നില്ല). മറുവശത്ത് ചൈനക്കാണെങ്കില്‍ പുതുതായി വരുന്ന ട്രമ്പ് ഭരണത്തിലുള്ള സമ്മര്‍ദ്ദവുമുണ്ട്. ട്രമ്പ്‌ന്റെ ഭരണം ചൈനയെ വീണ്ടും താരിഫ് യുദ്ധത്തിലേക്ക് നയിക്കുമെന്നുള്ള ഭയം നിലനില്‍ക്കുന്ന സാഹചര്യവും ഷി ജിൻപിങ്ങിനെ ഇന്ത്യയോട് അടുപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.
2020 ലെ ഗാല്‍വാന്‍ താഴ്വര ആക്രമണം ഇന്ത്യയെ അമേരിക്കയുമായി അടിപ്പിച്ചിരുന്നതും അമേരിക്ക ഇതൊരവസരമായി കണ്ട് ചൈനയെയും വര്‍ധിച്ചുവരുന്ന ചൈനീസ് സ്വാധീനത്തെയും പ്രതിരോധിക്കാന്‍ ഇന്ത്യയെ ഉപയോഗിക്കുകയും ചെയ്തിരുന്നു. ഈ കരാറോട്കൂടെ സ്തംഭിച്ചു നില്‍ക്കുന്ന ഏഷ്യയിലെ രണ്ട് ആണവ ശക്തികള്‍ തമ്മിലുള്ള മഞ്ഞുരുകി തുടങ്ങുമോയെന്ന് കണ്ടുതന്നെ കാണണം.
ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗാനൈസേഷന്‍ ഉച്ചകോടിയും ഇന്ത്യന്‍ നിലപാടും.
ഇതിനിടെ ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്റെ (SCO) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പാകിസ്ഥാനില്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പാകിസ്ഥാനില്‍ എത്തുന്നത്. 2015 ല്‍ സുഷമ സ്വരാജ് ആണ് അവസാനമായി ഇസ്ലാമാബാദ് സന്ദര്‍ശിക്കുന്നത്.വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്‍റെ പാകിസ്ഥാന്‍ സന്ദര്‍ശനം|PHOTO: FACEBOOK
ന്യൂ ഡല്‍ഹിയും ഇസ്ലാമാബാദും തമ്മിലെ ബന്ധം കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങളില്‍ അത്ര സുഖകരമായിരുന്നില്ല. തുടരെ തുടരെ ഉണ്ടായ അതിര്‍ത്തി പ്രശ്‌നങ്ങള്‍, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഉറി-പുല്‍വമാ തുടങ്ങിയ സംഭവങ്ങള്‍, യു. എന്നിലെ വിവിധ മീറ്റിംഗുകളില്‍ നടത്തിയ വാദപ്രതിവാദങ്ങള്‍, കശ്മീര്‍ ഉള്‍പ്പടെ നിര്‍വധി പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ച വിടവ് വിദേശ ബന്ധത്തെ സാരമായി ബാധിച്ചിരുന്നു. അതിനിടെയാണ് വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം എന്നത് ആശവഹമാണ്.
പാകിസ്താന്റെ ഏറ്റവും വലിയ പങ്കാളി ചൈന ആയിരിക്കുന്നിടത്തോളം കാലം, ഇന്ത്യ ചൈന ബന്ധത്തിലെ പാകിസ്ഥാന്‍ ഘടകത്തിനു കാര്യമാത്രമായ പ്രസക്തിയുണ്ട്. കാശ്മീരിനെ തൊട്ടു പോകുന്ന ചൈന പാകിസ്ഥാന്‍ ഇക്കണോമിക്ക് കോറിഡോര്‍ ഇന്ത്യന്‍ നയതന്ത്ര വൃത്തങ്ങളില്‍ ആശങ്കയുടെ നിഴല്‍ വീഴ്ത്തിയിട്ടുണ്ട്. കശ്മീര്‍ താഴ്വരയോട് ചേര്‍ന്ന് ചൈന നിര്‍മിക്കുന്ന ട്രാന്‍സ്‌നാഷണല്‍ ഹൈവേയും സാമ്പത്തിക ഇടനാഴിയും ആയുധ കൈമാറ്റാതെ സുഗമമാക്കും എന്നതില്‍ സംശയമില്ല. അതുകൊണ്ട് ചൈനയുടെ മെഗാ സാമ്പത്തിക ഉത്തേജക പാക്കേജ് ആയ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷേറ്റീവില്‍ ഇന്ത്യ സംശയമുന്നയിക്കുന്നുണ്ട്.
ഇതോടൊപ്പം പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെ വിവിധ തുറമുഖങ്ങളിലെ വര്‍ധിച്ച ചൈനീസ് സാനിധ്യവും ഇന്ത്യക്ക് വെല്ലുവിളിയാണ്. ഇത്തരത്തില്‍ ഭൂരാഷ്ട്ര തന്ത്രപരമായി (geopolitically) നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്ന ഘട്ടത്തിലാണ് പുതിയ മുന്നേറ്റങ്ങള്‍ എന്നതാണ് ആശാവഹമായ കാര്യം. ഇന്ത്യ ചൈനയുമായും പാകിസ്ഥാനുമായും മെച്ചപ്പെട്ട ബന്ധം നിര്‍മ്മിക്കുന്നത് ഭാവിയില്‍ ഗുണകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.
മുന്‍പ് സൂചിപ്പിച്ചപോലെ, ഇതിനിടെ അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍ എത്തിയത് ഇന്ത്യ ചൈന ബന്ധത്തെ സ്വാധീനിക്കാനിടയുണ്ട്. ചൈനക്ക് മേല്‍ 60% അധിക താരിഫ് ഏര്‍പ്പെടുത്തും എന്നാണ് ട്രംപ് തന്റെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിച്ചത്. കൂടുതല്‍ നിയന്ത്രണങ്ങളും ചൈനീസ് ഇറക്കുമതിക്ക് മേല്‍ വരാനിടയുണ്ട്. അവ ചൈനയെ കൂടുതല്‍ പ്രയോഗികമായ നയതന്ത്ര ഇടപെടലിലേക്ക് നയിക്കും. ഇതിന്റെ ഭാഗമായി ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്തേണ്ടത് ഒരു അനിവാര്യതയായി മാറും. ഇങ്ങനെ കൂടുതല്‍ വിന്‍ വിന്‍ ആയ നയതന്ത്ര ഇടപെടലിലേക്ക് ഇരു രാജ്യങ്ങളും കടക്കാനിടയുണ്ട്. ഇങ്ങനെയൊന്നു സാധ്യമായാല്‍ കിഴക്കന്‍ ഏഷ്യയിലെ ശക്തീക ബാലബലത്തില്‍ ഗണ്യമായ മാറ്റം ഉണ്ടാക്കുമെന്നും പ്രതീക്ഷിക്കാം.