
ഹരിയാന, ജമ്മുകാശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പ് എന്തുകൊണ്ട് മോദിക്കും ഭരണ നേതൃത്വത്തിനും നിര്‍ണ്ണായകം
മുപ്പത് സീറ്റുകളുള്ള പുതുച്ചേരി, എഴുപത് സീറ്റുകളുള്ള ഡല്‍ഹി, പൂര്‍ണ സംസ്ഥാന ബഹുമതികളില്ലാത്ത ഇവയും ചില വടക്ക് കിഴക്കന്‍ പ്രദേശങ്ങളും മാറ്റി നിര്‍ത്തിയാല്‍ ഏറ്റവും കുറച്ച് സീറ്റുകളുള്ള സംസ്ഥാന തിരഞ്ഞെടുപ്പാണ് ഹരിയാനയില്‍ നടക്കുന്നത്. ആകെ 90 സീറ്റ്. സംസ്ഥാനത്തെ രണ്ടായി പിളര്‍ത്തി മണ്ഡല പുനര്‍നിര്‍ണയവും സംസ്ഥാന പുനര്‍നിര്‍ണയവും നടത്തി തിരഞ്ഞെടുപ്പ് നടത്തുന്ന ജമ്മുകാശ്മീരിലും ആകെ 90 സീറ്റുകള്‍ തന്നെയാണുള്ളത്. എന്നിട്ടും എന്തുകൊണ്ടാണ് ഈ രണ്ടിടത്തും നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകള്‍ മോദിക്കും ബിജെപിക്കും നിര്‍ണ്ണായകമാകുന്നത്. രാഷ്ട്രീയ വെല്ലുവിളികള്‍ തന്നെയാണ് ഇതിനുള്ള മറുപടി. ഈ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ നില ഭദ്രമല്ല. തിരിച്ചടി കനത്തതായാല്‍ അത് മോദിയുടേയും ബിജെപി കേന്ദ്രനേതൃത്വത്തിന്റെയും നയങ്ങള്‍ക്കേറ്റ തിരിച്ചടിയാകും. രാജ്യത്താകെ ചര്‍ച്ചയായ, രാജ്യത്ത് നിന്നാകെ പ്രതിഷേധം നേരിട്ട ആ നയങ്ങള്‍ ജനങ്ങള്‍ തള്ളികളഞ്ഞുവെന്നാകും ബിജെപിക്കേല്‍ക്കുന്ന തിരിച്ചടി വിലയിരുത്തപ്പെടുക. അത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ ഏറ്റ തോല്‍വിയെക്കാള്‍ ബിജെപി നേതൃത്വത്തിന് നാണക്കേട് ഉണ്ടാക്കുന്നതാകും.
ഹരിയാന്‍വി മനസ് എങ്ങോട്ട്
നാല്‍പത്തി ഒന്ന് സീറ്റുകളോടെ ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനമാണ് ഹരിയാന. കര്‍ഷക സമരവും, ഗുസ്തി താരങ്ങളുടെ പ്രതിഷേധവുമെല്ലാം മറികടന്ന് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള പത്ത് സീറ്റില്‍ അഞ്ച് എണ്ണം നേടി കഷ്ടിച്ച് മാനം കാക്കുകയായിരുന്നു ബിജെപി. പക്ഷെ നിയമസഭ തിരഞ്ഞെടുപ്പില്‍ അതും എളുപ്പമല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാന്‍ സഹായിച്ച സഖ്യകക്ഷി ജന്‍നായക് ജനതാ പാര്‍ട്ടി ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സഖ്യമുപേക്ഷിച്ച് പോയി. അവരുടെ പത്ത് എംഎല്‍എമാരില്‍ ആറുപേരെ അടര്‍ത്തിയെടുത്താണ് തല്‍ക്കാലം അധികാരത്തില്‍ തുടരുന്നത്. WRESTLERS PROTEST | PHOTO : WIKICOMMONS
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെയുള്ള ഒന്നാം കര്‍ഷക സമരത്തോടെയാണ് ബിജെപി തട്ടകമായിരുന്ന ഹരിയാനയില്‍ പാര്‍ട്ടിക്ക് കാല്‍ ഇടറി തുടങ്ങിയത്. എന്നിട്ടും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ജാട്ട് പാര്‍ട്ടിയായ ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയുമായി ചേര്‍ന്ന് അധികാരം നിലനിര്‍ത്തി. ലോക്‌സഭ സീറ്റ് വീതം വയ്‌പോടെ ദുഷ്യന്ത് ചൗട്ടാല ബിജെപിയുമായി തെറ്റി. ചൗട്ടാല ഉപമുഖ്യമന്ത്രി സ്ഥാനം രാജി വച്ച് സഖ്യം ഉപേക്ഷിച്ചതോടെ ജാട്ട് വിരുദ്ധ പാര്‍ട്ടിയായി ബിജെപി. ഹരിയാനയുടെ പ്രിയപ്പെട്ട നേതാവ് താവു ദേവിലാലിന്റെ മകന്‍ ഓം പ്രകാശ് ചൗട്ടാലയുടെ ചെറുമകനാണ് ദുഷ്യന്ത് ചൗട്ടാല. കടുത്ത കര്‍ഷക പ്രതിഷേധത്തിലും ഒരു വിഭാഗം ജാട്ടുകളെ ബിജെപിയുമായി ചേര്‍ത്ത് നിര്‍ത്തിയത് ഈ ദേവിലാല്‍ കുടുംബ ബന്ധമായിരുന്നു. ഇതിനൊപ്പം ഡല്‍ഹിയില്‍ ഗുസ്തി ഫെഡറേഷനെതിരെ പ്രതിഷേധിച്ച ഗുസ്തി താരങ്ങളെ കേന്ദ്രസര്‍ക്കാര്‍ തെരുവിലൂടെ വലിച്ചിഴച്ചത് ബിജെപിക്കൊപ്പമുണ്ടായിരുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്കിടയിലും കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങളെ കൂടെ നിര്‍ത്താന്‍ മനോഹര്‍ ലാല്‍ ഖട്ടറെ നീക്കി നയാബ് സിങ് സൈനിയെ മുഖ്യമന്ത്രിയാക്കിയെങ്കിലും സര്‍ക്കാര്‍ വിരുദ്ധതരംഗം ശക്തമായി തന്നെ നിലനില്‍ക്കുകയാണ്. ഈ രാഷ്ട്രീയ പ്രതിസന്ധിക്കിടെയാണ് ഹരിയാനയില്‍ ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ബിജെപി വിട്ടെത്തിയ ജാട്ടുകളുടെ പിന്തുണ നേടാന്‍ കോണ്‍ഗ്രസും ഇന്ത്യന്‍ നാഷണല്‍ ലോക്ദളും ഒരു പോലെ ശ്രമിക്കുന്നുണ്ട്. നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ലോക്ദള്‍ നേതാവ് അഭയ് ചൗട്ടാലയ്ക്ക് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഒപ്പം നില്‍ക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്ക്. ഇത് മുന്നില്‍ കണ്ട് ജാട്ട്, പിന്നാക്ക വിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ തന്നെ ശ്രമങ്ങളും തുടങ്ങിയിരുന്നു. ABHAY CHAUTALA | PHOTO : WIKI COMMONS
ഡല്‍ഹിയും പഞ്ചാബും പിടിച്ച ആം ആദ്മി പാര്‍ട്ടി ഈ രണ്ട് സംസ്ഥാനങ്ങള്‍ക്കുമിടയിലുള്ള ഹരിയാന കൂടി പിടിക്കാന്‍ ശ്രമം തുടങ്ങിയിട്ട് നാളേറെയായി. യോഗേന്ദ്ര യാദവിനെ ഇറക്കിയായിരുന്നു ആദ്യ പരീക്ഷണം. ആ പരീക്ഷണം പരാജയപ്പെട്ടുവെന്ന് മാത്രമല്ല യോഗേന്ദ്ര യാദവ് പാര്‍ട്ടി വിടുകയും ആം ആദ്മി പാര്‍ട്ടിയുടെ കടുത്ത വിമര്‍ശകനാകുകയും ചെയ്തു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി കുരുക്ഷേത്രയില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബിജെപിയും കോണ്‍ഗ്രസും അഞ്ച് സീറ്റുകള്‍ വീതം വിജയിച്ചു. ഇതോടെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ച ആം ആദ്മി പാര്‍ട്ടി 90 സീറ്റിലും മത്സരിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ മാത്രമേ ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യത്തിന് സാധിക്കൂവെന്ന ആരോപണമുന്നയിച്ച് ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിച്ച് നിര്‍ത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. സര്‍ക്കാരിന്റെ ഭാഗമായി നിന്ന ശേഷം ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് വഴിപിരിഞ്ഞ ജെജെപിക്ക് ജാട്ട് തട്ടകങ്ങളില്‍ പോലും സര്‍ക്കാര്‍ വിരുദ്ധ തരംഗം പ്രതിസന്ധി ഉയര്‍ത്തുന്നുണ്ട്.
ചെറുസംസ്ഥാനമാണെങ്കിലും ആറ് പ്രദേശങ്ങളായി തിരിച്ചാണ് ഹരിയാനയില്‍ രാഷ്ട്രീയ വിലയിരുത്തലുകള്‍ നടത്തുന്നത്. ഇരുപത്തിമൂന്ന് സീറ്റുകളുള്ള ദേസ്വാലിയാണ് ഈ ആറില്‍ വലിയ പ്രദേശം. ജാട്ട് തട്ടകമായ റോഹ്തക്, സോനിപത്, ജജ്ജര്‍, കര്‍ണാല്‍ തുടങ്ങിയ ജില്ലകള്‍ അടങ്ങിയ പ്രദേശം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ദേസ്വാലി കോണ്‍ഗ്രസിനൊപ്പമായിരുന്നു. ഇത്തവണയും രാഷ്ട്രീയ നിരീക്ഷകര്‍ ഇതില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ല. രാജസ്ഥാനുമായി അതിര്‍ത്തിയുള്ള ബാഗ്രി, അഹ്രിവാള്‍, പഞ്ചാബികള്‍ കൂടുതലുള്ള നാര്‍ദക് തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ബിജെപിക്ക് സ്വാധീനമുണ്ടായിരുന്നത്. എന്നാല്‍ കര്‍ഷകരുടേയും കായിക താരങ്ങളുടേയും പ്രതിഷേധങ്ങള്‍ ഇതില്‍ പല മേഖലകളിലും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയായി. ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന മേവാത് മേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വര്‍ഗീയ കലാപങ്ങളും ബിജെപിക്ക് തലവേദനയായിട്ടുണ്ട്. ബാംങ്ഗര്‍, ബാഗ്രി തുടങ്ങിയ ജാട്ട് മേഖലകളിലേക്ക് ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപി കടന്ന് കയറിയതോടെ ബിജെപിക്ക് ഹരിയാനയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള മേഖലകള്‍ ചുരുങ്ങി. പത്ത് വര്‍ഷത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണനേട്ടങ്ങളെക്കാള്‍ സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസും, ആം ആദ്മി പാര്‍ട്ടിയും ജെജെപിയും മറ്റ് ചെറുപാര്‍ട്ടികളും ചേര്‍ന്ന് ഭിന്നിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഇത്തവണ ബിജെപി പോരാട്ടത്തിന് ഇറങ്ങുന്നത്. DUSHYANT CHAUTALA | PHOTO : WIKI COMMONS
ജമ്മുകാശ്മീരും പ്രത്യേക പദവിയും
പത്ത് വര്‍ഷത്തിന് ശേഷമാണ് ജമ്മുകാശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ പത്ത് വര്‍ഷത്തിനിടെ ജമ്മുകാശ്മീര്‍ എന്ന സംസ്ഥാനത്തിന്റെ അകവും പുറവും മാറി. കേന്ദ്രസര്‍ക്കാര്‍ മാറ്റി മറിച്ചു. മൂന്ന് ചട്ടപ്രകാരമുള്ള മാറ്റി വരയ്ക്കലുകളും തരം തിരിക്കലുമാണ് ഈ പത്ത് വര്‍ഷത്തിനിടെ ജമ്മുകാശ്മീരില്‍ നടന്നത്. ജമ്മുകാശ്മീര്‍ റീ ഓര്‍ഗനൈസേഷന്‍ ആക്ട് 2019, മണ്ഡല പുനര്‍നിര്‍ണ്ണയ നിയമം 2022, ജമ്മുകാശ്മീര്‍ റി ഓര്‍ഗനൈസേഷന്‍ ആക്ട് 2023. ഇതില്‍ അവസാനത്തേത് പ്രകാരം ലഡാക്ക് മേഖലയും ഇവിടത്തെ 24 നിയമസഭ മണ്ഡലങ്ങളേയും ജമ്മുകാശ്മീരില്‍ നിന്ന് മാറ്റി. അങ്ങനെ നേരത്തെയുണ്ടായിരുന്ന 114 ല്‍ നിന്ന് ഈ 24 കുറഞ്ഞ് 90 സീറ്റുകളിലേക്കാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ബിജെപി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഒമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ്, മെഹബൂബ മുഫ്തിയുടെ പിഡിപി തുടങ്ങി ഒറ്റയ്ക്കും സഖ്യമായും സംസ്ഥാനം ഭരിച്ച പാര്‍ട്ടികള്‍ക്ക് പുറമേ കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി (DPAP), സജ്ജാദ് ലോണിന്റെ പീപ്പിള്‍സ് കോണ്‍ഫറന്‍സ്, പിഡിപി വിട്ട അല്‍താഫ് ബുഖാരിയുടെ അപ്നി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി, ബിഎസ്പി, പീപ്പിള്‍സ് മൂവ്‌മെന്റ് തുടങ്ങിയ ചെറുപാര്‍ട്ടികളും ഇത്തവണ സജീവമായി മത്സര രംഗത്തുണ്ട്. ഇതില്‍ പ്രാദേശിക പാര്‍ട്ടികളില്‍ ഭൂരിപക്ഷവും കാശ്മീര്‍ താഴ്‌വര കേന്ദ്രീകരിച്ചാണ് മത്സരിക്കുന്നത്. ബിജെപിക്ക് വലിയ സ്വാധീനമില്ലാത്ത കാശ്മീര്‍ മേഖലയില്‍ ഈ ചെറുപാര്‍ട്ടികളുടെ മത്സരം നാഷണല്‍ കോണ്‍ഫറന്‍സിനും, കോണ്‍ഗ്രസിനും, പിഡിപിക്കുമാകും തിരിച്ചടിയാകുക. ഇത് തിരിച്ചറിഞ്ഞാണ് നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും കൈകോര്‍ത്തത്. എന്‍സി 51 സീറ്റിലും കോണ്‍ഗ്രസ് 32 സീറ്റിലും സഖ്യമായി മത്സരിക്കുന്നു. അഞ്ച് സീറ്റില്‍ ഇവര്‍ സൗഹൃദ മത്സരവും നടത്തുന്നുണ്ട്. എന്‍സി കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായ സിപിഎമ്മും പാന്തേഴ്‌സ് പാര്‍ട്ടിയും ഓരോ സീറ്റിലും മത്സരിക്കുന്നുണ്ട്.
ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് തന്നെയാണ് ഈ തിരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാ വിഷയം. ഇതിനൊപ്പം തൊഴിലില്ലായ്മ, ഭൂമിയുടെ ഉടമസ്ഥാവകാശം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളുമുണ്ട്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ജമ്മു മേഖലയില്‍ നേട്ടമായി ബിജെപി ഉയര്‍ത്തികാണിക്കുമ്പോള്‍ താഴ്‌വരയില്‍ പ്രത്യേക പദവിയും പൂര്‍ണ സംസ്ഥാന പദവിയും ആവശ്യപ്പെട്ടാണ് എന്‍സി- കോണ്‍ഗ്രസ് സഖ്യം പോരാടുന്നത്. കാശ്മീരില്‍ മത്സരിക്കുന്ന മറ്റ് പ്രാദേശിക പാര്‍ട്ടികളുടെ മുഖ്യ ആവശ്യവും ഇത് തന്നെയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റില്‍ ജമ്മുമേഖലയിലെ രണ്ട് സീറ്റ് ബിജെപിയും കാശ്മീരിലെ രണ്ട് സീറ്റ് എന്‍സി,കോണ്‍ഗ്രസ്,സിപിഎം സഖ്യവും നേടിയിരുന്നു. ഒരു സീറ്റില്‍ സ്വതന്ത്രനാണ് വിജയിച്ചത്. കാശ്മീരില്‍ പ്രാദേശിക പാര്‍ട്ടികള്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്ന ആശങ്കയുണ്ടെങ്കിലും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ലഭിച്ച ജനപിന്തുണയിലാണ് എന്‍സി-കോണ്‍ഗ്രസ് സഖ്യം വിശ്വാസം അര്‍പ്പിക്കുന്നത്. ഇവിടത്തെ 54 നിയമസഭ സീറ്റുകളില്‍ 34 ലിലും എന്‍സി കോണ്‍ഗ്രസ് സഖ്യത്തിനായിരുന്നു ഭൂരിപക്ഷം. ജമ്മുകാശ്മീരിന് പ്രത്യേക പരിഗണനയും പൂര്‍ണ സംസ്ഥാന പദവിയും എന്ന അതേ ആവശ്യമുന്നയിച്ച് ബിജെപിയെ കടന്നാക്രമിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പിഡിപിക്കും മറ്റ് പ്രാദേശിക പാര്‍ട്ടികള്‍ക്കും തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ബിജെപിക്കൊപ്പം നില്‍ക്കാന്‍ സാധിക്കില്ലെന്ന കണക്കുകൂട്ടലും എന്‍സി കോണ്‍ഗ്രസ് സഖ്യത്തിന് ആത്മവിശ്വാസം പകരുന്നുണ്ട്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടായാലും ഇവരെ കൂട്ടുപിടിച്ച് അധികാരം പിടിക്കാമെന്ന കണക്കുകൂട്ടലാണ് ഈ ആത്മവിശ്വാസത്തിന് കാരണം.REPRESENTATIVE IMAGE | PHOTO : WIKI COMMONS
ലോക്‌സഭയിലേയും മറ്റ് നിയമസഭകളിലേയും പോലെ ആകെ സീറ്റുകളുടെ പകുതി ലഭിച്ചാല്‍ ജമ്മുകാശ്മീരില്‍ കേവല ഭൂരിപക്ഷമാകില്ല എന്നതാണ് ബിജെപി ഇതര പാര്‍ട്ടികളെല്ലാം നേരിടുന്ന പ്രതിസന്ധി. 2023 ലെ ജമ്മുകാശ്മീര്‍ റീ ഓര്‍ഗനൈസേഷന്‍ ആക്ട് പ്രകാരം അഞ്ച് അംഗങ്ങളെ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നോമിനേറ്റ് ചെയ്യാം. കാശ്മീരിലെ കുടിയേറ്റ സമൂഹത്തില്‍ നിന്ന് രണ്ട് പേരേയും, പാക് അധിനിവേശ കാശ്മീരിന്റെ പ്രതിനിധിയായി ഒരാളേയും. വനിത സംവരണത്തിന്റെ ഭാഗമായി രണ്ട് അംഗങ്ങളെ നോമിനേറ്റ് ചെയ്യാനുള്ള അധികാരം നേരത്തെ തന്നെ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കുണ്ടായിരുന്നു. 2023 ആക്ട് പ്രകാരം ഇവര്‍ക്ക് വോട്ട് ചെയ്യാനുള്ള അധികാരവുമുണ്ട്. ഈ അഞ്ച് അംഗങ്ങള്‍ മാത്രമല്ല സഭയിലെ ഭൂരിപക്ഷത്തെ സ്വാധീനിക്കുക. 2022 ലെ മണ്ഡല പുനര്‍നിര്‍ണയ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം ഏഴ് നിയമസഭ മണ്ഡലങ്ങളാണ് ജമ്മുകാശ്മീരില്‍ പുതിയതായി വന്നത്. ഇതില്‍ ആറ് എണ്ണം ജമ്മു മേഖലയിലും ഒന്ന് കാശ്മീരിലുമാണ്.
ജനസംഖ്യാനുപാതത്തിലാണ് മണ്ഡലങ്ങള്‍ സാധാരണ പുനര്‍നിര്‍ണയിക്കുക. അങ്ങനെ വരുമ്പോള്‍ 56.3 ശതമാനം ജനസംഖ്യയുള്ള കാശ്മീരിലാണ് കൂടുതല്‍ മണ്ഡലങ്ങള്‍ വരേണ്ടിയിരുന്നത്. എന്നാല്‍ 43.6 ശതമാനമുള്ള ജമ്മുവിലാണ് കൂടിയത്. പുതിയ മണ്ഡല പുനര്‍നിര്‍ണയ പ്രകാരം ജമ്മുവില്‍ സീറ്റുകള്‍ 37 ല്‍ നിന്ന് 43 ആയി. കാശ്മീരില്‍ 46 ല്‍ നിന്ന് 47 ആയി. ജനസംഖ്യാനുപാതത്തില്‍ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കുന്ന രീതി അട്ടിമറിച്ചതോടെ രണ്ട് മേഖലകളിലും സീറ്റുകളുടെ എണ്ണം ഏതാണ്ട് തുല്യമായി. ജമ്മുവിലെ ബിജെപി സ്വാധീന മേഖലയില്‍ അധികമായി ലഭിച്ച ആറ് സീറ്റും ലഫ്റ്റനന്റ് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്യുന്ന വോട്ടവകാശമുള്ള അഞ്ച് അംഗങ്ങളും നല്‍കുന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം അനുകൂലമാണെങ്കിലും ബിജെപിയുടെ ഈ ആനുകൂല്യം മറികടന്ന് മറ്റ് പാര്‍ട്ടികള്‍ക്കും സഖ്യങ്ങള്‍ക്കും സര്‍ക്കാരുണ്ടാക്കാനും ഉണ്ടാക്കിയ സര്‍ക്കാരിനെ നിലനിര്‍ത്താനും നന്നായി വിയര്‍ക്കേണ്ടി വരും.