TMJ
searchnav-menu
post-thumbnail

Outlook

ഇന്ത്യ-പാക് സംഘര്‍ഷം: യുദ്ധത്തിന്റെ നിഴലും ഭാവി നിലവിളികളും

09 May 2025   |   6 min Read
രാഹുല്‍ പി സി

ന്ത്യ തിരിച്ചടിച്ചിരിക്കുന്നുവെന്ന വാര്‍ത്ത കേട്ടാണ് 2025 മെയ് ഏഴാം തീയതി രാജ്യം ഉണര്‍ന്നത്. ഏതാണ്ട് പതിനഞ്ച് ദിവസത്തോളമായി അങ്ങനെ ഒരു വാര്‍ത്ത ഇന്ത്യന്‍ സമൂഹം പ്രതീക്ഷിച്ചിരുന്നുവെന്നതാണ് സത്യം. 2025 ഏപ്രില്‍ 22നാണ് കാശ്മീരിലെ പഹല്‍ഗാമില്‍ സാധാരണക്കാരായ വിനോദസഞ്ചാരികള്‍ക്കു നേരെ ഭീകരാക്രമണം ഉണ്ടായത്.  ഒരു നേപ്പാളി പൗരന്‍ ഉള്‍പ്പെടെ  ഇരുപത്തിയാറ് മനുഷ്യരാണ് അന്ന് കൊലചെയ്യപ്പെട്ടത്. കുടുംബത്തോടൊത്ത് ഉല്ലാസത്തിനു വന്ന വിനോദ സഞ്ചാരികളിലെ പുരുഷന്മാരെ മാറ്റി നിര്‍ത്തി നിര്‍ദയം വെടിവെച്ചു കൊല്ലുകയായിരുന്നു. നിസ്സഹായരായ കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വെച്ച് കൊലചെയ്യപ്പെട്ട ആ സാധാരണ മനുഷ്യര്‍ക്ക് ഒപ്പം ആയിരുന്നു ഇന്ത്യന്‍ ജനത. കുറച്ചുകാലമായി പൊതുവേ സമാധാന അന്തരീക്ഷത്തില്‍ പോവുകയായിരുന്നു ജമ്മു കാശ്മീര്‍. തദ്ദേശവാസികളുടെ ജീവിതനിലവാരവും സാധാരണഗതിയില്‍ നിന്നും കുറച്ചു മെച്ചപ്പെട്ടു വരുന്ന, പ്രത്യേകിച്ച് ടൂറിസ്റ്റ് സീസണ്‍ ആയ സമയത്താണ് ഇത്തരമൊരു ആക്രമണം ഉണ്ടായത് എന്നും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.

ആക്രമണം ഉണ്ടായി ഏതാണ്ട് ഒരു ദിവസത്തിനകം തന്നെ അതിന്റെ ഉത്തരവാദിത്വം ദി റെസിസ്റ്റന്‍സ് ഫ്രണ്ട് TRF ഏറ്റെടുത്തിരുന്നു. പിന്നീട് നിഷേധിച്ചു. ലഷ്‌കര്‍ ഇ തയ്ബയുടെ ഒരു മുന്നണി സംഘടനയാണ് ടിആര്‍എഫ് എന്നാണ് അനുമാനം. ഐക്യരാഷ്ട്രസഭയില്‍ ഈ സംഘടനയ്‌ക്കെതിരെ ധാരാളം പരാതികള്‍ ഇതിനകം ഇന്ത്യ നല്‍കിയിട്ടുണ്ട്. പാകിസ്താന്റെ സൈനിക രാഷ്ട്രീയ സഹായങ്ങളോടുകൂടി ഇന്ത്യയില്‍ പ്രത്യേകിച്ച് കാശ്മീരിന്റെ സമാധാനന്തരീക്ഷം തകര്‍ക്കുകയും നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും ഈ സംഘടന ഇടതടവില്ലാതെ ചെയ്തിരുന്നു അതിന്റെ ഒരു അവസാന ആക്രമണമായാണ് പഹല്‍ഗാം സംഭവം കാണേണ്ടത്. അതിര്‍ത്തി കടന്നുള്ള തീവ്രവാദ ആക്രമങ്ങള്‍ വര്‍ഷങ്ങളായി ഇന്ത്യയ്ക്ക് നേരെ പാകിസ്താന്‍ പ്രയോഗിക്കുന്നുണ്ട്. നേരിട്ടുള്ള സൈനിക ആക്രമണങ്ങളേക്കാള്‍ ഇത്തരത്തിലുള്ള ആക്രമണങ്ങളാണ് ഇന്ത്യക്ക് നേരെ പാകിസ്താന്‍ നിരന്തരം ഉപയോഗിച്ചു വരുന്നത് - പരസ്യമായി ഇത്തരം നടപടികളെ പാകിസ്താന്‍ തള്ളിപ്പറയുന്നതും അതുകൊണ്ടുതന്നെയാണ്. നേരിട്ട് അവരുടെ ഭരണകൂടത്തിന് സൈന്യത്തിന് ഇതില്‍ പങ്കില്ല എന്നതാണ് അവര്‍ മുന്നോട്ടുവയ്ക്കുന്ന വാദം എന്നിരുന്നാലും പാകിസ്താന്‍ സൈന്യത്തിനും ഭരണകൂടത്തിന് ഇത്തരം സംഘടനകള്‍ക്ക് മേലുള്ള ശക്തമായ സ്വാധീനം തെളിയിക്കുന്ന പല തെളിവുകളും ഇതിനകം ഇന്ത്യ ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

സൈനികര്‍ക്ക് പുറമേ ധാരാളം സാധാരണ മനുഷ്യര്‍ ആക്രമണത്തിനിരയാകുന്നു എന്നതാണ് ഇത്തരം ആക്രമണങ്ങളുടെ ഏറ്റവും ഭീകരമായ അവസ്ഥ. മുംബൈ ഭീകരാക്രമണം പോലുള്ള സംഭവങ്ങളിലും  ധാരാളം സാധാരണ മനുഷ്യര്‍ കൊല്ലപ്പെട്ടിരുന്നു. അതോടൊപ്പം തന്നെ സൈനികര്‍ക്ക് നേരെ ഉണ്ടാവുന്ന പുല്‍വാമ, ഉറി പോലുള്ള ആക്രമണങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളാല്‍ ഇരയാക്കപ്പെടുന്ന ഇന്ത്യന്‍ പരിതസ്ഥിതി കാണിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു സൈനിക ആക്രമണം എടുക്കുന്നതിന് മുമ്പ് തന്നെ സിന്ധു നദീജല കരാര്‍ ഉള്‍പ്പെടെയുള്ള കരാറുകളില്‍ നിന്ന് രാജ്യം പിന്‍വാങ്ങുകയും പാകിസ്താന്  ലഭിക്കുന്ന ജലസ്രോതസ്സുകളില്‍ കുറവ് വരുത്തുകയും ചെയ്തിരുന്നു. എങ്കിലും രാജ്യത്തിന്റെ വക സൈനികപരമായി തന്നെയുള്ള ഒരു തിരിച്ചടി ഉണ്ടാകുമെന്ന് രാഷ്ട്രീയ നേതൃത്വം ആവര്‍ത്തിക്കുന്നതും നാം കണ്ടു.

Pakistan names 19 terrorists involved in Mumbai attack, India said- Mastermind is not there | पाकिस्तान की पैंतरेबाजी: इमरान सरकार ने मुंबई हमले में शामिल 19 आतंकियों के नाम बताए ...മുംബൈ ഭീകരാക്രമണം | PHOTO: WIKI COMMONS
ഓപ്പറേഷന്‍ സിന്ദൂര്‍

പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് രാജ്യം പകരം ചോദിക്കണമെന്ന ആവശ്യം വളരെ വൈകാരികമായി ഇന്ത്യയുടെ എല്ലാ തുറകളില്‍ നിന്നും ഉയര്‍ന്നു കേട്ടതാണ്. ഇത്തരം ഭീകരാക്രമണങ്ങള്‍ രാജ്യത്ത് ഉണ്ടാകുമ്പോള്‍ അപ്രതീക്ഷിത സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ പോലെ ഇന്ത്യന്‍ സൈന്യം നടത്തുന്ന ആക്രമണം ഇന്ത്യന്‍ ജനത പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സംഭവം ഉണ്ടായി പത്തു ദിവസം ആവുമ്പോഴേക്കും തിരിച്ച് ഒരു ആക്രമണവും ഇന്ത്യ നടത്തുന്നില്ലെന്നുള്ള ചോദ്യങ്ങള്‍ പലയിടങ്ങളില്‍ നിന്നുമായി ഉയര്‍ന്നു കേട്ടു. അതേസമയം ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വം ശക്തമായ തിരിച്ചടി തീവ്രവാദികള്‍ക്ക് നല്‍കുമെന്ന് പല വേദികളിലും നിരന്തരം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതും നാം കണ്ടു.  ഈ ആക്രമണത്തിനു പിന്നില്‍ പാകിസ്താന്‍ ആണെന്ന് തെളിവുകള്‍ മുന്‍നിര്‍ത്തി തന്നെ ഇന്ത്യ ലോക രാഷ്ട്രങ്ങളെ അറിയിക്കുകയും തീവ്രവാദികളെ ജീവനോടെയോ അല്ലാതെയോ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ സൈനിക തലത്തില്‍ തന്നെ ആരംഭിക്കുകയും ചെയ്തിരുന്നു. ഒരു ഘട്ടത്തില്‍ രാജ്യം ഒരു തുറന്ന യുദ്ധത്തിലേക്ക് തന്നെ പോകുമോ എന്ന് ലോകം ആശങ്കപ്പെടുകയും ചെയ്തിരുന്നു.

അങ്ങനെയിരിക്കെ മെയ് ഏഴ് പുലര്‍ച്ചെ ഇന്ത്യന്‍ സൈന്യം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് രാജ്യം ഒരു തിരിച്ചടി നല്‍കി എന്നും ആക്രമണത്തില്‍ പാകിസ്താനിലെ നിരവധിയായ തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ രാജ്യം തകര്‍ത്തു എന്നും നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടു എന്നുമുള്ള വാര്‍ത്ത വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍  രാജ്യത്തിന്റെ തിരിച്ചടിയുടെ പ്ലാനുകള്‍ വിവരിച്ച് നല്‍കുകയും മോഡി ഈ സൈനിക ഓപ്പറേഷന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേര് നല്‍കുകയും ചെയ്തു.

ഇന്ത്യയുടെ കര, വ്യോമ, നാവിക സേനകളുടെ സംയുക്തമായ ചര്‍ച്ചകള്‍ക്ക് ശേഷം നടന്ന ഒരു മിലിറ്ററി ഓപ്പറേഷന്‍ ആയിരുന്നു അത്. പാകിസ്താനിലെയും, പി ഓ കെ യിലെയും ഇരുപത്തിയൊന്നോളം തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുകയും അതില്‍ പ്രധാനപ്പെട്ട ഒമ്പതെണ്ണത്തിനു നേരെ സൈന്യം ആക്രമണം നടത്തുകയും തകര്‍ക്കുകയും ചെയ്തു. ഇതിലേറെ ശ്രദ്ധിക്കേണ്ട കാര്യം പാകിസ്താന്റെ ഒരു സൈനിക കേന്ദ്രത്തിനു നേരെയും ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയിട്ടില്ല എന്നുള്ളതാണ് ഒപ്പം സാധാരണ ജനങ്ങള്‍ക്ക് നേരെയും ഒരാക്രമണവും സൈന്യം നടത്തിയിട്ടില്ല. കൃത്യമായി പ്ലാനിങ്ങോടുകൂടി ദീര്‍ഘമായ പഠനങ്ങള്‍ക്ക് ശേഷം സിസ്റ്റമാറ്റിക്കായ ഒരു ഓപ്പറേഷന്‍ ആണ് നടത്തിയത് എന്ന് പിന്നീട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറിയും സൈനിക വക്താക്കളും പറഞ്ഞു.

REPRESENTATIVE IMAGE | WIKI COMMONS
സ്ത്രീകളുടെ സിന്ദൂരം മായ്ക്കുന്നതിന് കാരണമായ ഭീകരാക്രമണത്തിനുള്ള മറുപടി പറയാന്‍ രണ്ടു വനിത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി എന്നുള്ളതും ഈ വിഷയത്തിന്റെ ആഴവും വൈകാരികതയും എടുത്തു കാണിക്കുന്ന നടപടിയാണ്. ഇന്ത്യയുടെ ഭാഗത്തുനിന്ന് ഒരു തിരിച്ചടി ഉണ്ടാകുമെന്ന് പാകിസ്താന്‍ പ്രതീക്ഷിച്ചിരുന്നു എങ്കിലും ഇത്തരത്തിലൊരു മാരക പ്രഹരം ഏല്‍ക്കേണ്ടി വരും എന്ന് പാകിസ്താന്‍ സര്‍ക്കാരോ സൈന്യമോ കരുതിയിരുന്നില്ല, അതുകൊണ്ടുതന്നെ ശക്തമായ ഒരു അഭിമാനക്ഷതമായാണ് പാകിസ്താന്‍ ഈ സംഭവത്തെ കണ്ടതും ഇന്ത്യ പാകിസ്താനിലെ സാധാരണ ജനങ്ങളെ ആക്രമിച്ചു എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തിയതും ഒപ്പം പാകിസ്താന്റെ ഇന്ത്യയ്‌ക്കെതിരായ വെല്ലുവിളികളും യുദ്ധ ആഹ്വാനവും പെട്ടെന്ന് തന്നെ പുറത്തുവന്നതും കണ്ടു. തുടര്‍ന്ന് അടുത്ത നിമിഷങ്ങളില്‍ തന്നെ ഉണ്ടായ ഷെല്ലാക്രമണങ്ങളില്‍ ഒരു സൈനികന്‍ ഉള്‍പ്പെടെ പതിനാറ് പേരാണ് രാജ്യത്ത് മരണപ്പെട്ടത്. അന്‍പതോളം സാധാരണക്കാര്‍ക്ക് പരിക്ക് പറ്റുകയും നിരവധി വീടുകളും മറ്റു വസ്തുക്കളും നഷ്ടപ്പെടുകയും ചെയ്തു. രണ്ട് രാജ്യങ്ങളും വീണ്ടും ഒരു തുറന്ന യുദ്ധത്തിലേക്ക് പോവുകയാണോ എന്ന ആശങ്ക ലോകം ഉടനീളം പരക്കുകയും ചെയ്തു. ഇപ്പോള്‍തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്ന യുദ്ധം ലോക പൊതു ക്രമത്തിലും സാമ്പത്തിക വ്യവസ്ഥയിലും മനുഷ്യജീവിതത്തിലും കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ ഏഷ്യയില്‍ ഇത്തരത്തില്‍ രണ്ട് രാജ്യങ്ങള്‍ ഒരു യുദ്ധത്തിലേര്‍പ്പെടുന്നത് കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ സൃഷ്ടിക്കുമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെടുകയും രാജ്യങ്ങളോട് യുദ്ധത്തിലേക്ക് പോകരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

അമേരിക്ക, റഷ്യ, ഇസ്രായേല്‍, പോലുള്ള രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയപ്പോള്‍ ചൈനയും തുര്‍ക്കിയും നേരിയതോതിലെങ്കിലും പാകിസ്താന്‍ അനുകൂല നിലപാട് സ്വീകരിച്ചു എന്നതും ശ്രദ്ധേയമാണ്. ആക്രമണത്തിന് ശേഷം പദ്ധതിയുടെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ ഇന്ത്യ ലോക രാഷ്ട്രങ്ങള്‍ക്ക് കൈമാറിയിരുന്നു. ഒരു തുറന്ന യുദ്ധത്തിന് ഇന്ത്യ ഒരുങ്ങുന്നില്ലെന്നും എന്നാല്‍ ഇങ്ങോട്ട് ഉണ്ടാവുന്ന ഏതൊരു ആക്രമണവും ശക്തമായി തിരിച്ചടിക്കും എന്ന സന്ദേശമാണ് രാജ്യം നല്‍കിയത്.

രാജ്യത്തെ പത്ര മാധ്യമങ്ങളും മറ്റു താല്‍പര്യക്കാരും ചേര്‍ന്ന് ഇന്ത്യയെ ഒരു യുദ്ധത്തിലേക്ക് തള്ളി വിടുന്ന തരത്തിലുള്ള സമീപനമാണ് കുറെ മണിക്കൂറുകള്‍ ആയി സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ പോലും ഇത്തരം ഗൗരവമായ വിഷയങ്ങളെ സ്വാധീനിക്കുന്നുണ്ട് എന്ന് കാണാം. സാമ്പത്തികമായി വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യത്തിന് ഇപ്പോള്‍ ഒരു യുദ്ധം ഉണ്ടായാല്‍ സംഭവിക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഇത്തരം താല്‍പര്യക്കാര്‍ ഒന്നും പറയുന്നില്ല, മറിച്ച് കാരണം പോലും വ്യക്തമാക്കാന്‍ കഴിയാത്ത അന്ധമായ മത വിദ്വേഷവും പാകിസ്താന്‍ വിരുദ്ധ  മനോഭാവവുമാണ് യുദ്ധ ആഹ്വാനത്തിനുള്ള പ്രേരണ. ഭീകരവാദം തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ടതും അവയെ അവയുടെ കേന്ദ്രത്തില്‍ നിന്ന് തന്നെ ഉന്മൂലനം ചെയ്യേണ്ടതുമാണ്. എന്നാല്‍ ആ പേരില്‍ സാധാരണ മനുഷ്യരെ വേട്ടയാടുന്ന ഒരുതരത്തിലുള്ള സമീപനവും സ്വീകരിക്കാന്‍ പാടുള്ളതല്ല. പാകിസ്താന്‍ എന്ന രാജ്യത്തിലെ സാധാരണ മനുഷ്യര്‍ ഒരിക്കലും നമ്മുടെ ശത്രുക്കള്‍ ആവുന്നുമില്ല. എന്നാല്‍ തീവ്രവാദികളില്‍ ഇന്ത്യന്‍ വിരുദ്ധത കുത്തിനിറച്ച് ചാവേറുകള്‍ ആക്കി ഇന്ത്യയിലേക്ക് അയക്കുകയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന പാകിസ്താന്‍ കേന്ദ്രങ്ങളെയും അവയ്ക്ക് പിന്തുണ നല്‍കുന്ന സൈനിക നേതൃത്വത്തെയും തീര്‍ച്ചയായും എതിര്‍ക്കേണ്ടതുണ്ട്. ഏതുനിമിഷവും നാം ഒരു യുദ്ധത്തിലേക്ക് പ്രവേശിക്കുമെന്ന ആശങ്കയാണ് ഇപ്പോള്‍ ഓരോ ഇന്ത്യക്കാരന്റെയും മനസ്സിലുള്ളത്. പ്രത്യേകിച്ച് പാകിസ്താനുമായി അതിരുകള്‍ പങ്കിടുന്ന സംസ്ഥാനങ്ങളിലെ മനുഷ്യര്‍ സ്വസ്ഥനിദ്ര ഉപേക്ഷിച്ചു കഴിഞ്ഞിരിക്കുന്നു. എവിടെ നിന്നെങ്കിലും ഒരു ആക്രമണം ഉണ്ടാകുമോ എന്ന  ഭയത്തിനാല്‍ ബംഗറുകളിലേക്ക് താമസം മാറ്റുന്ന കാശ്മീരി ജനതകളെ നമുക്ക് ഇപ്പോള്‍ കാണാം. തൊണ്ണൂറുകളുടെ അന്ത്യത്തിലെ കാര്‍ഗില്‍ യുദ്ധത്തിനുശേഷം രാജ്യം വീണ്ടും ഒരു യുദ്ധത്തിന്റെ നിഴലിലേക്ക് ആകുമോ എന്ന ശക്തമായ ആശങ്ക ഇന്ത്യന്‍ ആകാശങ്ങള്‍ക്കു താഴെ ഒഴുകി നടക്കുന്ന സാമൂഹ്യ യാഥാര്‍ത്ഥ്യത്തിലൂടെയാണ് നാം കടന്നു പോകുന്നത്.

Why the War for Kashmir Between India and Pakistan Burns On | The New YorkerREPRESENTATIVE IMAGE | WIKI COMMONS
ഭാവി നിലവിളികള്‍

'യുദ്ധത്തില്‍ ഒരിക്കലും ആരും വിജയിക്കുകയില്ല - ഇരുവശത്തും പരാജിതരെ മാത്രമാണത് സൃഷ്ടിക്കുന്നത്. അവസാനിക്കാത്ത അനാഥത്വവും നിലവിളികളും ദാരിദ്ര്യവും മാത്രമാണ് അതിന്റെ നേട്ടം' - രവീന്ദ്രനാഥ ടാഗോര്‍ 

ഈ വരികള്‍ പറയുന്നതുപോലെ യുദ്ധം ഒരിക്കലും ഒരു പക്ഷത്തിനു മാത്രമായി ഒരു വിജയം നല്‍കുകയില്ല. ഏതൊരു യുദ്ധം പരിശോധിച്ചാലും അതിന്റെ ഫലം ഇരുവശത്തും ഉണ്ടാകുന്ന ശക്തമായ പരാജയം തന്നെയാണ്. ആള്‍നാശം മുതല്‍ സാമ്പത്തിക നഷ്ടം വരെ നീണ്ടുനില്‍ക്കുന്ന നിരവധിയായ നഷ്ടങ്ങളുടെ ഒരു കഥ മാത്രമാണ് ഏതൊരു യുദ്ധവും ബാക്കിയാക്കുന്നത്.  തീവ്രമായ ദേശീയതയോ തീവ്രമായ മതവികാരമോ മാത്രം മുന്‍നിര്‍ത്തി നടത്തുന്ന യുദ്ധങ്ങള്‍ക്ക് ഒരിക്കലും ഒരുതരത്തിലുള്ള സമാധാനവും സൃഷ്ടിക്കാന്‍ കഴിയില്ല. ആയുധ വിപണി താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് അത്തരം യുദ്ധങ്ങള്‍ നടക്കുന്നത്. പിന്നീട് രാഷ്ട്രീയ മുതലെടുപ്പിനും ഇത്തരം യുദ്ധങ്ങളുടെ വീരക്കഥകള്‍ പാടി നടക്കാം പക്ഷേ യുദ്ധം അവസാനിപ്പിച്ച മുറിവുകള്‍ ഉണക്കാനുള്ള ഒരു ഔഷധവും ഒരു ഭരണകൂടത്തിന്റെയും കയ്യിലില്ല. വേട്ടയാടപ്പെടുന്ന നിരാലംബരായ മനുഷ്യന്‍, പെണ്‍ ജീവിതങ്ങള്‍ കുഞ്ഞുങ്ങള്‍ ഇവര്‍ എല്ലാ യുദ്ധത്തിന്റെയും വേദനിക്കുന്ന സത്യങ്ങളാണ്. പുരോഗമന മനുഷ്യ സമൂഹത്തിന് എങ്ങനെയാണ് ഈ വേദനകളില്‍ നിന്നും മുഖം തിരിച്ചു നടക്കാന്‍ കഴിയുക. ഭീകരതയ്‌ക്കെതിരായ പോരാട്ടം തീര്‍ത്തും ഒറ്റപ്പെട്ടതാവുകയും അത് ഒരു തുറന്ന യുദ്ധത്തിലേക്ക് പോകാതിരിക്കുകയും ചെയ്യേണ്ട രാഷ്ട്രീയ സാമൂഹിക പക്വതയാണ് ഭരണകൂടവും മാധ്യമങ്ങളും മറ്റെല്ലാവരും സ്വീകരിക്കേണ്ടത്. അതിനുപകരം ആയുധ ശേഷിയും സൈനിക ശേഷിയും കൂടുതലാണെന്ന് കരുതി ഒരു യുദ്ധത്തിന് ഏര്‍പ്പെടുമ്പോള്‍ അത് ഇപ്പോഴുള്ള സമാധാന അന്തരീക്ഷം കൂടി തകര്‍ക്കുന്ന ഒരു അവസ്ഥ ആയിരിക്കും ഭാവിയില്‍ സൃഷ്ടിക്കുക എന്ന് പറയാതെ വയ്യ. ഇപ്പോള്‍ നാം കാണിക്കുന്ന ആവേശം കുറച്ചു കഴിയുമ്പോള്‍ വലിയ നിലവിളികളായി മാറുകയാണ് ചെയ്യുക. ഒരു യുദ്ധവും ആര്‍ക്കും ഒരു നേട്ടവും നല്‍കിയ ചരിത്രമില്ല. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം പല വെല്ലുവിളികളെയും അതിജീവിച്ചാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. അതില്‍ നിരവധിയായി യുദ്ധങ്ങളും ഉണ്ട്. പുതിയ ലോക ക്രമത്തില്‍ പിടിച്ചുനില്‍ക്കാനും കരകയറാനും നോക്കുന്ന ഒരു വലിയ രാജ്യമായ ഇന്ത്യ ഇപ്പോള്‍ ഒരു യുദ്ധത്തിനു പോയാല്‍ അത് സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതം വളരെ ഗുരുതരമായിരിക്കും. ഏകദേശം അറുപതുശതമാനത്തോളം ആളുകള്‍ ദാരിദ്ര്യത്തില്‍ ജീവിക്കുന്ന ഒരു രാജ്യം  യുദ്ധം അതിന്റെ മുഖ്യ താല്പര്യമായി എടുത്തു കഴിഞ്ഞാല്‍ ആ രാജ്യത്തിലെ സാധാരണ മനുഷ്യരായിരിക്കും അതിന്റെ ഇരകളാക്കപ്പെടുക.

ഭീകരവാദം എന്ന വലിയ സാമൂഹിക പ്രശ്‌നത്തെ ലോകസമാധാനം എന്ന ആശയത്തെ മുന്‍നിര്‍ത്തി ഇല്ലായ്മ ചെയ്യുകയും രാജ്യസുരക്ഷ സംരക്ഷിക്കുകയും ചെയ്യേണ്ടത് ഒരു സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ് എന്നിരിക്കെ വിഷയം കൂടുതല്‍ സങ്കീര്‍ണ്ണം ആക്കാതിരിക്കാനും ഒരു യുദ്ധം ഒഴിവാക്കാനും ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാരിന് കഴിയണം. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി അതിവൈകാരികത സൃഷ്ടിക്കുന്ന സമീപനത്തില്‍ നിന്നും രാഷ്ട്രീയക്കാരും മാധ്യമങ്ങളും പിന്നോട്ട് പോണം. മെച്ചപ്പെട്ട സമൂഹം സൃഷ്ടിക്കുന്നതിനും, യുദ്ധരഹിതമായ അന്തരീക്ഷം രാജ്യത്ത് നിലനില്‍ക്കുന്നതിനും, ശാന്തിയും സമാധാനവും പുലരുന്നതിനും, ഭാവി നിലവിളികള്‍ ഒഴിവാക്കുന്നതിനുമുള്ള ഗൗരവമായ ഉത്തരവാദിത്വം ഈ കാലഘട്ടം ആവശ്യപ്പെടുന്നു. അത് എല്ലാവരും തിരിച്ചറിയേണ്ടതും ഏറ്റെടുക്കേണ്ടതുമാണ്.






#outlook
Leave a comment