
ഇന്ത്യ-പാക് ബന്ധങ്ങൾ യുദ്ധത്തിന്റെ നിഴലിൽ
ഇന്ത്യ-പാകിസ്താൻ ബന്ധങ്ങൾ കൂടുതൽ സംഘർഷഭരിതമായൊരു ഘട്ടത്തിലെത്തിയതിന്റെ സൂചനയാണ് ഓപ്പറേഷൻ സിന്ദൂർ. ദീർഘകാലമായി ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന അവിശ്വാസങ്ങളും, സംഘർഷങ്ങളും നിറഞ്ഞ ബന്ധം സമീപ ഭാവിയിലൊന്നും സാധാരണനിലയിൽ എത്താനിടയില്ലെന്ന് ഇന്ത്യയുടെ നടപടി വ്യക്തമാക്കുന്നു. അതോടെ ഇന്ത്യയുടെ നിലപാടിനെ സാധൂകരിക്കുകയും അതിന്റെ യുക്തിയെ ശരി വയ്ക്കുകയും ചെയ്യുന്ന നിരവധി ആഖ്യാനങ്ങളും ഇപ്പോൾ സുലഭമാണ്. അതിർത്തി കടന്നുള്ള ഭീകരവാദത്തെ നേരിടുന്ന കാര്യത്തിൽ ഇനി അങ്ങോട്ട് കൂടുതൽ സൈനികമായ സമീപനമാവും ഇന്ത്യ കൈക്കൊള്ളുകയെന്ന പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസത്തെ നടപടിയെന്നു വിശേഷിപ്പിക്കുന്നവരാണ് ഭൂരിഭാഗം വരുന്ന വിദേശകാര്യ വിദഗ്ദ്ധർ. പഹൽഗാമിലെ കൂട്ടക്കൊല രാജ്യവ്യാപകമായി യുദ്ധത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നയം മാറ്റത്തെക്കുറിച്ചുള്ള നരേറ്റീവുകൾ വരുന്നത്. "തുറന്നതും പരസ്യവുമായ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിലൂടെ", ഭീകര പ്രവർത്തനത്തിന് എതിരായ നയത്തിൽ ഇന്ത്യ 'സൈദ്ധാന്തികമായ' മാറ്റം വരുത്തിയെന്ന് വിദേശകാര്യ വിദഗ്ദ്ധനായ ഹാപ്പിമോൻ ജേക്കബ് വിലയിരുത്തുന്നു. "ഈ വ്യാഖ്യാനം കൃത്യമാണെങ്കിൽ, വരും വർഷങ്ങളിൽ ഭീകരതയെ ഇന്ത്യ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിൽ തന്ത്രപരമായ മാറ്റത്തിന് നാം സാക്ഷ്യം വഹിക്കുന്നുണ്ടാവും", ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള ആദ്യ പ്രതികരണത്തിൽ അദ്ദേഹം പറയുന്നു. 2016ലും 2019ലും നടത്തിയത് പോലെ താഴ്ന്ന നിലയിലുള്ള സൈനിക നടപടികളാവില്ല ഇനി ഇന്ത്യ അനുവർത്തിക്കുകയെന്നും അദ്ദേഹം പറയുന്നു.
പ്രത്യക്ഷത്തിലുള്ള സാമ്പ്രദായിക സൈനിക ആക്രമണത്തിന് പകരം പരോക്ഷമായ ഭീകരപ്രവർത്തനത്തെ ഒരു സൈനിക ശൈലിയായി സ്വീകരിക്കുന്ന പാകിസ്താന്റെ നയം ഇനി മുതൽ വിലപ്പോവില്ല. കാരണം ഭീകരപ്രവർത്തനവും, സൈനികാക്രമണവും തമ്മിലുള്ള വേർതിരിവെന്ന പാകിസ്താൻ വാദത്തെ ഇന്ത്യ ഇനി മുതൽ പരിഗണിക്കില്ല എന്നതാണ് ഇന്ത്യയുടെ നയത്തിൽ വന്ന പ്രധാന മാറ്റമെന്ന് അദ്ദേഹം പറയുന്നു. അതോടൊപ്പം അണുവായുധം കാട്ടി ഇന്ത്യയെ സ്ഥിരമായി ഭയപ്പെടുത്താമെന്ന പാകിസ്താൻ തന്ത്രവും ഇനി മുതൽ വിലപ്പോവില്ലെന്ന് ജേക്കബ് വിലയിരുത്തുന്നു. അണുവായുധങ്ങളെ മാറ്റിനിർത്തിയുള്ള സാമ്പ്രദായിക യുദ്ധത്തിൽ ഇന്ത്യക്കാവും മേൽക്കൈ എന്നാണ് അനുമാനം. അത്തരമൊരു സ്ഥിതി പാകിസ്താൻ ഒരിക്കലും ആഗ്രഹിക്കുന്നതല്ല. ഇന്ത്യ-പാക് ബന്ധങ്ങളിൽ മധ്യസ്ഥരുടെ ഇടപെടൽ ഒഴിവാക്കുക, ഇന്ത്യയിൽ നടക്കുന്ന ഭീകരാക്രമണങ്ങളിൽ പാകിസ്താന്റെ പങ്കു വെളിപ്പെടുത്തുന്ന തെളിവുകൾ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഹാജരാക്കാനുള്ള ബാധ്യത ഒഴിവാക്കുക, ഇന്ത്യയുടെ നിലപാടിനൊപ്പം നിൽക്കുക മാത്രമാണ് സുഹൃദ് രാജ്യങ്ങൾക്ക് കരണീയമായ മാർഗം എന്നിവയാണ് സൈനിക നടപടിയിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നതെന്ന നിഗമനങ്ങൾ ജേക്കബ് മുന്നോട്ടു വയ്ക്കുന്നു. ഏതാണ്ട് സമാനമായ സമീപനങ്ങളാണ് മറ്റുള്ള വ്യവസ്ഥാപിത വിദഗ്ദ്ധരും പങ്കു വയ്ക്കുന്നത്. അവയുടെ ശരിതെറ്റുകൾ വരാനിരിക്കുന്ന ദിവസങ്ങളിലാവും കൂടുതൽ വ്യക്തതയോടെ വെളിപ്പെടുക.REPRESENTATIVE IMAGE | WIKI COMMONS
മേൽപ്പറഞ്ഞ നിഗമനങ്ങളെല്ലാം ഇന്ത്യയുടെ ഔദ്യോഗിക പരിപ്രേക്ഷ്യത്തെ പിന്തുണക്കുന്നതാണ്. എന്നാൽ സൈനിക പരിഹാരങ്ങളെ സംശയത്തോടെ, വിമർശനാത്മകമായി സമീപിക്കുന്ന വീക്ഷണങ്ങളും, അഭിപ്രായങ്ങളും പഹൽഗാമിലെ നിന്ദ്യമായ ആക്രമണത്തിന് ശേഷം നിലനിൽക്കുന്ന വൈകാരികമായ അന്തരീക്ഷത്തിൽ ആരും മുഖവിലക്കെടുക്കുന്നില്ല. പക്ഷേ ഒരു കാര്യം നാം ഓർമ്മയിൽ വയ്ക്കണം. ഒരു രാജ്യത്തിൻറെ താൽപ്പര്യങ്ങളെ മാത്രം ഏകപക്ഷീയമായി പിന്തുണക്കുന്ന രീതിയിലാവില്ല അന്താരാഷ്ട്ര ബന്ധങ്ങളും, തർക്കങ്ങളും പരിഹാരം തേടുന്നത്. അത് ഇന്ത്യക്കും ബാധകമാണ്.
"നാശനഷ്ടങ്ങൾ കശ്മീരിൽ മാത്രം ഒതുങ്ങി നിൽക്കുന്നതും, ഇരുവശത്തുമുള്ള സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാവാഞ്ഞതും, കാണുന്നിടത്തോളം, സംഘർഷം താരതമ്യേന നിയന്ത്രണ വിധേയമാകുമെന്ന് പ്രതീക്ഷക്ക്," വക നൽകുന്നുവെന്നാണ് ഒരു പ്രമുഖ പാശ്ചാത്യ ബൗദ്ധികകേന്ദ്രമായ ചാത്തം ഹൗസിന്റെ (Chatham House) വിലയിരുത്തൽ. ചാത്തം ഹൗസിലെ ദക്ഷിണേഷ്യ കാര്യങ്ങൾക്കുള്ള സീനിയർ റിസർച് ഫെലോ ആയ Dr Chietigj Bajpaee-യുടെ അഭിപ്രായത്തിൽ “സൈനിക സൗകര്യങ്ങളെയല്ല, തീവ്രവാദ ക്യാമ്പുകളെയാണ് ലക്ഷ്യമിട്ടതെന്ന ഇന്ത്യയുടെ നടപടികളും പ്രസ്താവനകളും സൂചിപ്പിക്കുന്നത് സംഘർഷം വിശാലമായ അല്ലെങ്കിൽ ആണവ സംഘർഷത്തിലേക്ക് വ്യാപിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അവർ സംഘർഷത്തിന്റെ വ്യാപനം നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നാണ്." എന്നാൽ പറയുന്നത്ര എളുപ്പമല്ല അത് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. 'ഇരു രാജ്യങ്ങളുടെയും ആഭ്യന്തര-രാഷ്ട്രീയത്തെയും, അതിദേശീയ വിദേശനയങ്ങളെയും പ്രീണിപ്പിക്കുന്നതിന് പരിമിതമായ തിരിച്ചടി നടപടികൾ മതിയാകുമോ - അതോ അത് വിശാലമായ വർദ്ധനവിലേക്ക് നയിക്കുമോ എന്ന് കണ്ടറിയണം."REPRESENTATIVE IMAGE | WIKI COMMONS
അതിനിടയിൽ ഇന്ത്യ-പാക് മേഖലയിലെ യുഎൻ മിലിട്ടറി നിരീക്ഷണ ഗ്രൂപ്പ്, പാക് അധിനിവേശ കശ്മീരിൽ ഇന്ത്യ സൈനിക നടപടികൾ സ്വീകരിച്ച സ്ഥലങ്ങളിലേക്ക് വാഹനങ്ങൾ അയച്ചതായി ഇസ്ലാമാബാദിലെ ഒരു യുഎൻ വക്താവ് പറഞ്ഞു. കശ്മീരിൽ ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ നിരീക്ഷിക്കുന്നതിനായി 1949ൽ സൃഷ്ടിക്കപ്പെട്ട UNMOGIP, ഏറ്റവും ദൈർഘ്യമേറിയ യുഎൻ നിരീക്ഷണ ദൗത്യങ്ങളിൽ ഒന്നാണ്. 2025 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, ക്രൊയേഷ്യ, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള സൈനികരും പോലീസും ഉൾപ്പെടെ 68 സിവിലിയന്മാരും 37 വിദഗ്ധരും അടങ്ങുന്നതാണ് നിരീക്ഷണ ഗ്രൂപ്പ്.
ഇന്ത്യ സ്വീകരിച്ച സൈനിക നടപടികളോടെ ദക്ഷിണേഷ്യ ഒരു പുതിയ യുദ്ധമുഖമായി മാറുന്നുവെന്ന സ്ഥിതി സംജാതമായിരിക്കുന്നു. പാകിസ്താൻ ഏതു വിധത്തിൽ പ്രതികരിക്കുമെന്ന് വൈകാതെ വെളിപ്പെടും. എന്തായാലും ഗുരുതരമായ ഭവിഷ്യത്തുകൾ പേറുന്ന ഒരു മാറ്റത്തിനാണ് ദക്ഷിണേഷ്യ സാക്ഷ്യം വഹിക്കുന്നത്. അതിന്റെ വരുംവരായ്കകൾ കൂടുതൽ ആഴത്തിലുള്ള അവലോകനം ആവശ്യപ്പെടുന്നു. ലോകത്തിലെ ഏറ്റവും ദരിദ്രരായ ഒരു വിഭാഗം ജനങ്ങൾ അധിവസിക്കുന്ന ഒരു പ്രദേശത്തിന് എത്രത്തോളം അഭികാമ്യമാണ് യുദ്ധമെന്ന ചോദ്യം പോലും ഉയർത്താൻ പറ്റാത്തവിധത്തിലുള്ള വൈകാരികതയുടെ അന്തരീക്ഷത്തിൽ സമചിത്തതയോടെ കാര്യങ്ങൾ അവലോകനം ചെയ്യുക എളുപ്പമല്ലെന്ന സ്ഥിതി അധികകാലം നിലനിൽക്കില്ലെന്ന പ്രതീക്ഷയിലാണ് ലോകം.