TMJ
searchnav-menu
post-thumbnail

Outlook

അപ്രസക്തമാകുന്ന കേരള കോണ്‍ഗ്രസുകള്‍

15 Jan 2025   |   4 min Read
ശ്രീകുമാർ മനയിൽ

ന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിളര്‍ന്ന് രാജ്യത്ത് ആദ്യമുണ്ടായ രാഷ്ട്രീയ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. ഒരു കാര്‍ അപകടത്തെച്ചൊല്ലി ലോകത്താദ്യമുണ്ടായ രാഷ്ട്രീയപാര്‍ട്ടിയും ഒരുപക്ഷെ കേരള കോണ്‍ഗ്രസ് തന്നെയായിരിക്കും. 1964 ഒക്ടോബർ മാസത്തില്‍ കോട്ടയം തിരുനക്കരമൈതാനത്ത് വച്ച് നായര്‍ സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍ പേരിടല്‍ ചടങ്ങുനടത്തിയ കേരള കോണ്‍ഗ്രസ്, പിന്നീട് നിരവധി കേരള കോണ്‍ഗ്രസുകളായി പിളര്‍ന്നുമാറിയെങ്കിലും കേരള രാഷ്ട്രീയത്തില്‍ ആറു ദശാബ്ദക്കാലം നിര്‍ണ്ണായക ശക്തിയായി തുടര്‍ന്നു. എന്നാല്‍ ഇപ്പോള്‍ കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളെല്ലാം നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. ഘടാഘടിയന്മാരായ നേതാക്കളുടെ കാലം അസ്തമിച്ചു കഴിഞ്ഞു. കെ എം മാണിയും, ടി എം ജേക്കബും, ആര്‍ ബാലകൃഷ്ണപിള്ളയും കാലയവനികക്കുള്ളില്‍ മറഞ്ഞു. പി ജെ ജോസഫ് മകന് ബാറ്റണ്‍ കൈമാറിക്കൊണ്ട് അണിയറയിലേക്ക് പിന്‍മാറുകയാണ്.

കേരളത്തിലെ എല്ലാ കേരള കോണ്‍ഗ്രസുകളെയും നയിക്കുന്നത് സ്ഥാപക നേതാക്കളുടെ മക്കളാണ്. അതും വേണമെങ്കില്‍ ഒരു ലോകറെക്കോര്‍ഡാണെന്ന് പറയാം. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ നയിക്കുന്നത് മാണിസാറിന്റെ പുത്രന്‍ ജോസ് കെ മാണി. ആ പാര്‍ട്ടിയിലെ എംഎല്‍എയും ഭരണകക്ഷിയുടെ ചീഫ് വിപ്പുമായ ഡോ എന്‍ ജയരാജാകട്ടെ കേരള കോൺഗ്രസിലെ ആരംഭകാലം മുതൽ ഒപ്പമുണ്ടായിരുന്ന നേതാവും മുന്‍ മന്ത്രിയുമായ കെ നാരായണക്കുറുപ്പിന്റെ മകനാണ്. ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസിനെയും , ടി എം ജേക്കബിന്റെ കേരള കോണ്‍ഗ്രസിനെയും അവരുടെ മക്കളായ കെ ബി ഗണേഷ് കുമാറും, അനുപ് ജേക്കബും തറവാട്ടു സ്വത്തു പോലെ ഏറ്റെടുത്തു. കേരള കോണ്‍ഗ്രസുകളിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ ജോസഫ് വിഭാഗത്തിന്റെ നേതാവ് പി ജെ ജോസഫ് രാഷ്ട്രീയം മതിയാക്കുകയാണ്. അദ്ദേഹത്തിന്റെ മകന്‍ അപു ജോൺ ജോസഫ് പാര്‍ട്ടിയുടെ നേതൃത്വം ഏറെക്കുറെ ഏറ്റെടുത്ത് കഴിഞ്ഞു. ബിജെപിയുടെ ഭാഗമായെങ്കിലും പി സി ജോര്‍ജ്ജിന്റെ രാഷ്ട്രീയ പിന്‍ഗാമി അദ്ദേഹത്തിന്റെ മകനായ ഷോണ്‍ ജോര്‍ജ്ജാണ്. ആന്റണി രാജുവിന്റെ കേരള കോണ്‍ഗ്രസ് സെക്യുലര്‍ മാത്രമാണ് ഇതുവരെ പിന്‍ഗാമിയെ പ്രഖ്യാപിക്കാത്തത്.

കേരള കോണ്‍ഗ്രസ് രൂപീകരിച്ചതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പ് 1965ലേതായിരുന്നു. അന്ന് ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്തത് കൊണ്ട് നിയമസഭ ചേര്‍ന്നില്ല. ആ തിരഞ്ഞെടുപ്പില്‍ 23 സീറ്റുകളും 12 ശതമാനം വോട്ടുകളും നേടിയ പാര്‍ട്ടിയായിരുന്നു കേരള കോണ്‍ഗ്രസ് . അക്കാലത്ത് മുസ്ലിം ലീഗിനെക്കാള്‍ വലിയ രാഷ്ട്രീയ ശക്തിയായിരുന്നു കേരള കോണ്‍ഗ്രസ്, എന്നാല്‍ എഴുപതുകളുടെ അവസാനം മുതല്‍ തുടങ്ങിയ പിളര്‍പ്പുകള്‍ കേരള കോണ്‍ഗ്രസുകളെ  മൂന്നോ നാലോ ജില്ലകളില്‍ മാത്രം സ്വാധീനമുള്ള തികച്ചും ദുര്‍ബലരായ രാഷ്ട്രീയ പാര്‍ട്ടികളാക്കി മാറ്റി.

സംസ്ഥാന സമിതിയിലെ സർക്കാര്‍ വിമർശനം ചോർന്നു; കേരള കോൺഗ്രസ് എം നേതൃത്വത്തിന്  അതൃപ്തി | Kerala Congress M state committee -Kerala government criticism  |Kerala NewsREPRESENTATIVE IMAGE | WIKI COMMONS
കേരള കോണ്‍ഗ്രസുണ്ടായതിനെപ്പറ്റി രസകരമായ ഒരു കഥയുണ്ട്. പീച്ചിക്കുപോകവേ കാറപകടത്തെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളിലായിരുന്നല്ലോ പി ടി ചാക്കോക്കു രാജി വയ്‌ക്കേണ്ടിവന്നതും അതിന് ശേഷം അദ്ദേഹം നിര്യാതനായതും. ചാക്കോയുടെ മരണശേഷം അദ്ദേഹത്തിന്റെ അനുയായികള്‍ രൂപീകരിച്ച പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എന്നാണല്ലോ വെയ്പ്. എന്നാല്‍ നടന്ന സംഭവം അതല്ലെന്നാണ് കേരള കോണ്‍ഗ്രസിന്റെ ചരിത്രകാരന്‍മാരടക്കം പലരും പറയുന്നത്. പി ടി ചാക്കോ മരിച്ചതിന് ശേഷം കോണ്‍ഗ്രസില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയാകാന്‍ ആഗ്രഹിച്ചത് അന്നത്തെ കോതമംഗലം എംഎല്‍എ കെ എം ജോര്‍ജ്ജായിരുന്നു. എന്നാല്‍  ജോര്‍ജ്ജിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രിയായിരുന്ന ആര്‍ ശങ്കര്‍ തയ്യാറായില്ല. അതിനുപകരം നിരുപദ്രവകാരിയെന്ന് പൊതുവെ അഭിപ്രായമുള്ള പൂഞ്ഞാര്‍ എംഎല്‍എ ആയിരുന്ന ടി എ തൊമ്മനെ മന്ത്രിയാക്കി. ഇതാണ് ജോര്‍ജ്ജിനെ പ്രകോപിപ്പിച്ചതും, ശങ്കര്‍ മന്ത്രിസഭക്കെതിരെ വന്ന അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്യാന്‍ പ്രേരിപ്പിച്ചതും.  കെ എം ജോര്‍ജ്ജിന്റെ കൂടെ പതിനാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉണ്ടായിരുന്നു. അതിൽ കേവലം ഏഴുപേര്‍ മാത്രമേ ക്രൈസ്തവ സമുദായത്തില്‍പ്പെട്ടവരായിരുന്നുള്ളു. ബാക്കിയുളളര്‍ നായര്‍ സമുദായംഗങ്ങളായിരുന്നു.

മന്ത്രിസ്ഥാനത്തെ മുന്‍നിര്‍ത്തിയാണ് കേരള കോണ്‍ഗ്രസിലെ പിളര്‍പ്പുകളെല്ലാമുണ്ടായത്.  ഇപ്പോഴത്തെ വലിയ കേരള കോണ്‍ഗ്രസായ മാണിവിഭാഗവും പിളര്‍ന്നാൽ അത്ഭുതപ്പെടാനില്ല. ഇടതുമുന്നണി വിടാന്‍ ജോസ് കെ മാണി തീരുമാനിച്ചാല്‍ പാര്‍ട്ടിയുടെ മന്ത്രിയായ റോഷി അഗസ്റ്റിനും, ചീഫ് വിപ്പായ ജയരാജും കൂടി പാര്‍ട്ടി പിളര്‍ത്തും. അതുകൊണ്ടാണ് ചില കത്തോലിക്കാ മെത്രാന്‍മാരില്‍ നിന്നുള്ള സമ്മര്‍ദ്ദമുണ്ടായിട്ടും മാണി വിഭാഗം ഇടതുമുന്നണി വിടാത്തത്. 1977 മുതല്‍ കേരള കോണ്‍ഗ്രസിൽ എത്ര പിളര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ടെന്ന് കൃത്യമായി പറയുക സാധ്യമല്ല. പിളര്‍ന്നുമാറിയവര്‍ വീണ്ടും തിരിച്ചുവരികയും അവര്‍ തന്നെ വീണ്ടും പിളര്‍ന്നുമാറുകയും ചെയ്യുന്ന രാഷ്ട്രീയ വിസ്മയങ്ങളും കേരള കോണ്‍ഗ്രസുകളുടെ മാത്രം പ്രത്യേകതയാണ്. 1964ല്‍ കേരള കോണ്‍ഗ്രസ് രൂപീകരിക്കുമ്പോള്‍ നായര്‍-ക്രിസ്ത്യന്‍ സമുദായങ്ങള്‍ ആ പാര്‍ട്ടിയില്‍ തുല്യശക്തരായിരുന്നു. അല്‍പ്പം മുന്‍തൂക്കവും നായര്‍ സമുദയത്തിനായിരുന്നു.

എന്നാല്‍ കെ എം ജോര്‍ജ്ജിന്റെ മരണശേഷം കെ എം മാണി പാര്‍ട്ടി പിടിച്ചെടുക്കുന്ന നിലയിലെത്തിയപ്പോള്‍ കത്തോലിക്കാ സഭാ നേതൃത്വം, വ്യക്തമായി പറഞ്ഞാല്‍ പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പിള്ളി രൂപതകള്‍ പാര്‍ട്ടിക്ക് മേല്‍ കനത്ത സ്വാധീനം ചെലുത്താന്‍ തുടങ്ങി. ഇതോടെ നായര്‍ സമുദായം കേരള കോണ്‍ഗ്രസില്‍ നിന്നും അകലാന്‍ തുടങ്ങി. പിന്നീട് കേരള കോണ്‍ഗ്രസ് എന്നാല്‍ ക്രൈസ്തവ പാര്‍ട്ടിയായി രൂപാന്തരപ്പെട്ടു. സാമ്പത്തിക സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളില്‍ കേരളത്തിലെ അതിശക്തരായ സമൂഹമായി മാറിക്കഴിഞ്ഞിരുന്ന സുറിയാനി ക്രിസ്ത്യാനികളുടെ സ്വന്തം പാർട്ടിയായി കേരള കോണ്‍ഗ്രസ് മാറി. വലിയ രണ്ടു കേരള കോണ്‍ഗ്രസുകളായിരുന്ന മാണി-ജോസഫ് വിഭാഗങ്ങളുടെ നിയന്ത്രണം യഥാര്‍ത്ഥത്തില്‍ കത്തോലിക്കാ മെത്രാന്മാരുടെ കയ്യിലായിരുന്നു. അവശേഷിക്കുന്ന രണ്ട് കേരള കോണ്‍ഗ്രസുകളെ എന്‍എസ്എസ് പിന്തുണയോടെ ആര്‍ ബാലകൃഷ്ണപിള്ളയും, യാക്കോബായ സഭയുടെ പിന്തുണയോടെ ടിഎം ജേക്കബും കൊണ്ടുനടന്നു.

ആ വെള്ളം വാങ്ങിവച്ചേര്'; മാണി - ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ പോര് രൂക്ഷംREPRESENTATIVE IMAGE | WIKI COMMONS
1975 മുതല്‍ 2016 വരെയുള്ള ഇടതു വലതു മന്ത്രിസഭകളിലെല്ലാം(1987ല്‍ ഒഴിച്ച്) കെ എംമാണി, പി ജെ ജോസഫ്, ടി എം ജേക്കബ്, ആര്‍ ബാലകൃഷ്ണപിള്ള എന്നിവരായിരുന്നു (അല്ലെങ്കില്‍ അവര്‍ തീരുമാനിക്കുന്നവര്‍) കേരളത്തിലെ ഏറ്റവും സുപ്രധാനമായ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത്. റവന്യു, ധനകാര്യം, വൈദ്യുതി, ഗതാഗതം വിദ്യാഭ്യാസം തുടങ്ങിയ പ്രധാനപ്പെട്ട വകുപ്പുകളെല്ലാം കേരള കോണ്‍ഗ്രസിന്റെ മന്ത്രിമാര്‍ കൈകാര്യം ചെയ്തു.

എന്നാല്‍ പാർട്ടി രൂപീകരണത്തിന്റെ ഷഷ്ടിപൂർത്തി കഴിയുന്ന വർഷത്തിൽ കേരള കോണ്‍ഗ്രസുകളുടെ സുവര്‍ണ്ണകാലം അവസാനിക്കുകയാണ്. കേരള രാഷ്ട്രീയത്തില്‍ അവസാനിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ് കേരള കോണ്‍ഗ്രസുകള്‍. ദേശീയ തലത്തിലും ഈ പാര്‍ട്ടികള്‍ക്ക് യാതൊരു പങ്കും വഹിക്കാനില്ല. മലയോര മേഖലയുടെ രാഷ്ട്രീയമെന്നൊക്കെയുള്ളത് എടുക്കാചരക്കായി മാറിക്കഴിഞ്ഞു. ദേശീയ കാഴ്ചപ്പാടുള്ള രാഷ്ട്രീയ കക്ഷികള്‍ക്ക് മാത്രമേ കാര്‍ഷിക മേഖലയിലടക്കമുള്ള മാറ്റങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ സാധിക്കുകയുള്ളൂവെന്ന് ഇക്കഴിഞ്ഞനാളുകളിലെ സംഭവവികാസങ്ങള്‍ വ്യക്തമാക്കിത്തരുന്നു. കേരള കോണ്‍ഗ്രസിന്റെ നട്ടെല്ല് എന്ന് പറയാവുന്ന മലയോര കര്‍ഷകര്‍, എന്നുവച്ചാല്‍ ക്രൈസ്തവ വിഭാഗത്തില്‍പ്പെടുന്ന മലയോര കര്‍ഷകര്‍ ഇപ്പോള്‍ വലിയ രാഷ്ട്രീയ ശക്തിയല്ല. അവരുടെ നാലാം തലമുറ ലോകത്തിന്റെ പലഭാഗങ്ങളിലായി മികച്ച അവസരങ്ങള്‍ തേടി ചെന്നുപറ്റിക്കഴിഞ്ഞു. ഒരു കര്‍ഷകനും തന്റെ മകനെ കാര്‍ഷിക വൃത്തിയിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ല. അവരുടെ മക്കളൊക്കെ ആസ്ത്രേലിയയിലും കാനഡയിലും യൂറോപ്പിലും തങ്ങളുടെ  ജീവിതം കരുപ്പിടിപ്പിച്ചുകഴിഞ്ഞു. ഭൂരിഭാഗം പേരും കേരളത്തിലേക്ക് തിരിച്ചുവരാന്‍ പോലും ആഗ്രഹിക്കുന്നില്ല.

ക്രൈസ്തവ രാഷ്ട്രീയത്തിന് തന്നെ കേരളത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ ഇനി കഴിയുമോ എന്നു സംശയമാണ്. വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും, കുറഞ്ഞുവരുന്ന ജനസംഖ്യയും കൂടുതലുള്ള കേരളത്തിലെ ക്രൈസ്തവ സമൂഹത്തിൽ നിന്നാണെന്നുള്ളതാണ് ഇതിനൊരു കാരണം. കൃത്യമായി പറഞ്ഞാല്‍ കത്തോലിക്കരും ഓര്‍ത്തോഡക്സുമെല്ലാമുള്‍പ്പെടുന്ന സിറിയിന്‍ ക്രൈസ്തവര്‍. ഇത് കേരള കോണ്‍ഗ്രസുകളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന ഘടകങ്ങളാണ്.

Kerala Congress leadership in a tizzy as 'chief ministerial candidate'  Shashi Tharoor ventures out - The South FirstREPRESENTATIVE IMAGE | WIKI COMMONS
കേരള കോണ്‍ഗ്രസുകളെല്ലാം അവസാന ലാപ്പില്‍ ഓടിക്കൊണ്ടിരിക്കുന്ന റിലേ ഓട്ടക്കാരാണ്. ഫിനിഷിംഗ് പോയിന്റിലെത്താന്‍ ഏതാനും ദൂരം മാത്രമേ ബാക്കിയുള്ളു. വരുന്ന പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ അവശേഷിക്കുന്ന കേരള കോണ്‍ഗ്രസുകളെല്ലാം ഇല്ലാതാവുകയോ മറ്റു പാര്‍ട്ടികളില്‍ ലയിക്കുകയോ ചെയ്യും. എന്താണ് കേരള കോണ്‍ഗ്രസുകള്‍ അറുപത് വര്‍ഷം കൊണ്ട് ഈ നാടിന്റെ സമഗ്രമായ പുരോഗതിക്ക് നല്‍കിയ സംഭാവന എന്ന് ചോദിച്ചാല്‍ നന്നായി ആലോചിച്ചാല്‍ പോലും മറുപടി പറയാന്‍ ബുദ്ധിമുട്ടാണ്.

ഉജ്വലപ്രഭാവമുള്ളവരായിരുന്നു ആ പാര്‍ട്ടിയുടെ നേതാക്കള്‍. കഴിവിലും ഭരണശേഷിയിലും ഇന്ത്യയിലെ ഏതു രാഷ്ട്രീയപാര്‍ട്ടിയുടെ നേതാക്കള്‍ക്കൊപ്പവും നില്‍ക്കുന്നവരായിരുന്നു കെ എം മാണിയും, ടി എം ജേക്കബും, ആര്‍ ബാലകൃഷ്ണപിള്ളയുമെല്ലാം. എന്നാല്‍ അവരെല്ലാം അധികാരം എന്ന ഏക കുറ്റിക്ക് ചുറ്റും കെട്ടിയ പശുക്കളെപ്പോലെയായിരുന്നു. നിരന്തരം അതിനുചുറ്റും കറങ്ങിക്കൊണ്ടിരുന്നു. എന്നാല്‍ അത്തരം ശക്തരായ നേതാക്കളുടെ പരമ്പര കേരള കോണ്‍ഗ്രസില്‍ അവസാനിച്ചുകഴിഞ്ഞു. പുതുതലമുറ നേതൃത്വത്തിന് മുന്‍ഗാമികളെപ്പോലെ ശക്തമായ രാഷ്ട്രീയ നീക്കങ്ങള്‍ നടത്താനുള്ള കഴിവുമില്ല. അപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായി അവസാനിക്കുകയെല്ലാതെ ആ പാര്‍ട്ടികള്‍ക്ക് എന്തുചെയ്യാനാകും.



#outlook
Leave a comment