
ഡല്‍ഹിയിലെ ഫോട്ടോഷൂട്ടിൽ കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് താൽപ്പര്യങ്ങൾ
കേരളത്തിലെ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി മോഹികളെ മെരുക്കിയെടുക്കാന്‍ ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് നടത്തിയ ' ഗ്രൂപ്പ് ഫോട്ടോ സെഷന്‍' കാര്യമായ ചലനങ്ങളുണ്ടാക്കുന്നതില്‍ പതിവുപോലെ പരാജയപ്പെട്ടു. വി എം സുധീരന്‍ മുതല്‍ ശശി തരൂര്‍ വരെയുള്ളവര്‍ ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരം സന്തോഷവും സംതൃപ്തിയും അഭിനയിച്ചു. മുഖ്യമന്ത്രിയാകാന്‍ താനില്ലന്ന് വി ഡി സതീശന്‍ പറഞ്ഞപ്പോള്‍ ആരും ഞെട്ടിയില്ല. തദ്ദേശസ്വയംഭരണസ്ഥാപന തെരെഞ്ഞെടുപ്പ് വരെ താന്‍ കാത്തിരിക്കാന്‍ തയ്യാറാണെന്ന തരൂരിന്റെ സന്‍മനസിനെ രാഹുല്‍ഗാന്ധി കാര്യമായി മൈന്‍ഡ് ചെയ്തില്ല. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പിണറായി സര്‍ക്കാരിനെ താഴെ ഇറക്കണം, 2026 ല്‍ ഭരണം പിടിക്കണം. അതിന് വേണ്ടി സംഘടനയെ സജ്ജമാക്കണം. ഈ മൂന്ന് കാര്യങ്ങള്‍ ആവര്‍ത്തിച്ചുപറയാന്‍ വിമാനക്കൂലി ചെലവാക്കി ഡല്‍ഹി വരെ പോണോ എന്ന കെ മുരളീധരന്റെ ചോദ്യമാണ് ഇപ്പോള്‍ വായുവില്‍ മുഴങ്ങുന്നത്.
ശശി തരൂര്‍ ഉയര്‍ത്തിവിട്ട അപസ്വരങ്ങളല്ലാതെ കേരളത്തിലെ കോണ്‍ഗ്രസില്‍ നിലവില്‍ മറ്റു പ്രശ്‌നങ്ങളില്ലായിരുന്നു. അതാകട്ടെ തരൂരിനെ മാത്രം വിളിച്ചു രാഹുല്‍ഗാന്ധി സംസാരിച്ചപ്പോള്‍ ഒരു പരിധിവരെ അവസാനിച്ചതാണ്. മറ്റൊരു വിധത്തില്‍പറഞ്ഞാല്‍ തരൂരിനും അല്‍പ്പം യാഥാര്‍ത്ഥ്യബോധം ഉണ്ടായി. കേരളത്തില്‍ കിടന്ന് മസിലുപിടിച്ചാല്‍ എങ്ങുമെത്തില്ലെന്ന് വിശ്വപൗരനോട് രാഹുല്‍ ഒരു മുന്നറിയപ്പെന്നോണം പറഞ്ഞിരുന്നു. സതീശനും, രമേശനും, സുധാകരനും ഉള്ളില്‍ അകല്‍ച്ചയിലായിരുന്നെങ്കിലും പുറമേ സൗഹൃദത്തിലായിരുന്നു. കോണ്‍ഗ്രസില്‍ എല്ലാക്കാലവും അങ്ങിനെ തന്നെയായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ കടുത്ത ഏറ്റമുട്ടലുകള്‍ നടക്കുമ്പോഴും ആന്റെണിയും കരുണാകരനും പൊതുമധ്യത്തില്‍ വളരെ ഐക്യത്തോടെയും പരപ്‌സപര ബഹുമാനത്തോടെയുമാണ് ഇടപഴകിയിട്ടുള്ളത്.REPRESENTATIVE IMAGE | WIKI COMMONS
കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിരന്തരം പ്രശ്‌നങ്ങളാണെന്നും അവയൊന്നും തീര്‍ക്കാന്‍ കഴിവില്ലാത്ത നേതാക്കളാണ് ഇവിടെയുള്ളതെന്നും വരുത്തിതീര്‍ക്കാന്‍ ഹൈക്കമാന്‍ഡിലെ ചിലര്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരം പ്രഹസനങ്ങള്‍ അരങ്ങേറുന്നതെന്നും അവര്‍ രഹസ്യമായി പറയുന്നു. ഹൈക്കമാന്‍ഡിലെ ചിലര്‍ക്ക് കേരളത്തിലെ തങ്ങളുടെ സ്വാധീനം നിലനിര്‍ത്തണമെങ്കില്‍ ഇവിടുത്തെ പാര്‍ട്ടിയില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടായിരിക്കണം. അല്ലങ്കില്‍ ആ നേതാക്കള്‍ അപ്രസക്തരാകും. ഹൈക്കമാന്‍ഡിലെ ചില ഉന്നതരായ നേതാക്കള്‍ക്ക് അടുത്ത വരുന്ന ഐഐസിസി പുനസംഘടനയില്‍ സ്ഥാനംനഷ്ടപ്പെടുമെന്ന ഭീതിയുമുണ്ടത്രെ. മാധ്യമങ്ങള്‍ പൊലിപ്പിക്കുന്നത് പോലെയൊന്നും ഡല്‍ഹി കൂട്ടായ്മയില്‍ ഉണ്ടായില്ലന്നാണ് പങ്കെടുത്ത പല നേതാക്കളും രഹസ്യമായി സമ്മതിക്കുന്നത്. രാഹുല്‍ ഗാന്ധി പഴയതുപോലെ കൂടുതല്‍ സമയവും കേള്‍വിക്കാരനായിരുന്നു. കേരളത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ എന്നത് ഇതിന് മുമ്പുള്ള ഡല്‍ഹി കൂട്ടായ്മകളില്‍ പലതവണ ഉരുക്കഴിച്ചതുമായിരുന്നു.
എന്നാല്‍ ഡല്‍ഹിയാത്രകൊണ്ട് ചില ചില്ലറ നേട്ടങ്ങള്‍ ഉണ്ടായെന്നും നേതാക്കള്‍ ഇതിനിടയില്‍ സമ്മതിക്കുന്നുണ്ട്. അതിലൊന്ന് ശശി തരൂരിനെ ഒതുക്കിനിര്‍ത്തിയതാണ്. തദ്ദേശസ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ചത്ര നേട്ടം ഉണ്ടായില്ലങ്കില്‍ ശശി തരൂര്‍ വീണ്ടും തലപൊക്കും. അത് കോണ്‍ഗ്രസിന് വിനാശകരമായിരിക്കുകയും ചെയ്യും. ഇനി തരൂരിനെ മുന്നില്‍ നിര്‍ത്തിയാലേ ഭരണം പിടിക്കാന്‍ പറ്റുവെന്നുവന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആ കടുംകൈ ചെയ്‌തേക്കുമോ എന്ന ഭയവും കേരളത്തിലെ സതീശാദി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നന്നായുണ്ട്. തരൂരിനെ അടുപ്പിക്കാതിരിക്കാന്‍ തങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടായാലേ കഴിയുവെന്ന് വന്നാല്‍ വേണമെങ്കില്‍ അതും ചെയ്യും എന്ന ദൃഡനിശ്ചയത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസ് പടനായകർ.REPRESENTATIVE IMAGE | WIKI COMMONS
താന്‍മുഖ്യമന്ത്രിയാകാനില്ലന്ന് വി ഡി സതീശന്റെ നിലപാട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അത്ര ഗൗരവത്തിലെടുത്തില്ലെന്നതാണ് യഥാര്‍ത്ഥ്യം. സതീശന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്നാരു പറഞ്ഞുവെന്ന മട്ടിലായിരുന്നു അതിനോടുള്ള കെ സി വേണുഗോപാല്‍ പ്രതികരണം. സതീശനും രമേശും ഒരുമിച്ച് പാര്‍ട്ടിയെ തെരെഞ്ഞെടുപ്പില്‍ നയിക്കുന്നതാണ് നല്ലതെന്ന നിര്‍ദേശം ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായി. ആ നിര്‍ദേശം സര്‍വ്വരും ശിരസാ വഹിക്കുകയും ചെയ്തു. സതീശന് സമുദായനേതാക്കളുടെയും സമുദായ സംഘടനകളുടെയും പിന്തുണയില്ല. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും സംബന്ധിച്ചിടത്തോളം സമുദായസംഘടനകള്‍ക്ക് രാഷ്ട്രീയപരമായി അതീവ പ്രാധാന്യം തന്നെയുണ്ട്. രമേശ് ചെന്നിത്തലയെക്കൂടി മുന്നില്‍ നിര്‍ത്തിയാലേ സമുദായസംഘടനകള്‍ കോണ്‍ഗ്രസിനെ പരിഗണിക്കൂ. ബിജെപിക്ക് വലിയ തോതില്‍ വോട്ടുലഭിക്കുന്ന മണ്ഡലങ്ങള്‍ നായര്‍ സമുദായത്തിന് മുന്‍തൂക്കമുള്ളതാണ്. അത്തരം മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന്റെ കയ്യിലേക്ക് തിരിച്ചുവരണമെങ്കില്‍ രമേശ് ചെന്നിത്തലയും കോണ്‍ഗ്രസിനെ നയിക്കാന്‍ വേണം. സതീശന്‍- രമേശ് ഡബിള്‍ പഞ്ച് എന്ന മാധ്യമ നരറേറ്റീവിന്റെ പിന്നിലെ രഹസ്യമതാണ്.
കേരളത്തിലെ കോണ്‍ഗ്രസിന്റെ വാട്ടര്‍ലൂ എന്നത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പാണ്. അതിലറിയാം 2026 ല്‍ കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുമോ ഇല്ലയോ എന്ന കാര്യം. തദ്ദേശ സ്വയംഭരണ സ്ഥാപന തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും പ്രതീക്ഷിച്ച പോലെ നേട്ടം ഉണ്ടായില്ലന്ന് കണ്ടാല്‍ പാര്‍ട്ടിയിലും മുന്നണിയലും ആശാസ്യമല്ലാത്ത ചിലകാര്യങ്ങള്‍ സംഭവിക്കുമെന്നും അത്തരമൊരു സ്ഥിതിവിശേഷം കോണ്‍ഗ്രസിന്റെ ശവക്കുഴി തോണ്ടുമെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നന്നായി അറിയാം. അത് മനസിലാക്കിയാണ് ഡല്‍ഹി സമ്മേളത്തിന് അരങ്ങൊരുക്കിയതും. കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരാതിരിക്കാന്‍ ഏത് വിധേനയും ബിജെപി ശ്രമിക്കും. കേരളത്തില്‍ ഒരു കോണ്‍ഗ്രസ് സര്‍ക്കാരുണ്ടായാല്‍ ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ പിടി കൂറെക്കൂടി ദുര്‍ബലമാകും.അഅതിന് മോഡിയും ഷായും സമ്മതിക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനറിയാം.വി ഡി സതീശനും രമേശ് ചെന്നിത്തലയും | PHOTO: WIKI COMMONS
സിപിഎം കേരളത്തില്‍ അധികാരത്തില്‍ തുടരുന്നത് ഒരു സൗകര്യമായിട്ടാണ് ബിജെപി കരുതുന്നത്. ഈ അവസ്ഥയെക്കുറിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കഴിഞ്ഞുവെന്നതാണ് ഡല്‍ഹിഫോട്ടോഷൂട്ടിന്റെ ഏക പ്രയോജനം. ഇത്തവണ ഭരണത്തില്‍ വന്നില്ലങ്കില്‍ പിന്നെ ഈ കാണുന്ന നേതൃത്വമൊന്നുമായിരിക്കില്ല കേരളത്തിലെ കോണ്‍ഗ്രസില്‍ പിന്നെയുണ്ടാവുകയെന്നും നേതാക്കള്‍ പലരും വേറെ വഴിനോക്കേണ്ടിവരുമെന്നുമുള്ള കടുത്ത സന്ദേശം ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കി എന്നത് വസ്തുതയാണ്. എന്നാല്‍ പാര്‍ട്ടി സംഘടനാ സംവിധാനത്തെ പുനസംഘടിപ്പിക്കാതെ ഹൈക്കമാന്‍ഡിന്റെ ചായകുടിപരിപാടികള്‍ക്കൊന്നും സംസ്ഥാന കോണ്‍ഗ്രസില്‍ ഒരു മാറ്റവും ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന് കടുത്ത ഗ്രൂപ്പ് പക്ഷപാതികളല്ലാത്ത, ഡല്‍ഹി മീറ്റിംഗില്‍ പങ്കെടുത്ത പലനേതാക്കളും പറയുന്നു. ഒമ്പത് ഡിസിസി അധ്യക്ഷന്‍മ്മാരെ മാറ്റുമെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ വര്‍ഷം ഒന്നുകഴിഞ്ഞു. സുനില്‍ കനുഗോലുവിന്റെ റിപ്പോര്‍ട്ടിലും പാര്‍ട്ടിയുടെ താഴെ തട്ടിലുള്ള പുനസംഘടന അനിവാര്യമാണെന്ന് സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഫലമൊന്നും ഇതുവരെയുണ്ടായിട്ടില്ല.
തെരഞ്ഞെടുപ്പിന് കൂട്ടായ നേതൃത്വം എന്നത് കോണ്‍ഗ്രസിന്റെ പഴയ നയസമീപനം തന്നെയാണ്. ഡല്‍ഹിമീറ്റിംഗില്‍ അതൊന്നുകൂടി ആവര്‍ത്തിച്ചുറപ്പിച്ചുവെന്നുമാത്രം.പുതുതായി ഒന്നും അവിടെ നടന്നില്ല. പലനേതാക്കള്‍ക്കും ഒരു പിക്‌നിക്ക് മൂഡായിരുന്നുവെന്നാണ് അതില്‍ പങ്കെടുത്ത ഒരു യുവനേതാവ് പറഞ്ഞത്. ഏതായാലും തങ്ങള്‍ കേരളത്തിലെ നേതാക്കളെ നന്നായൊന്നു ഉപദേശിച്ചു എന്ന ആശ്വാസം ഹൈക്കമാന്‍ഡിനും, ദേശീയ നേതൃത്വം പറയുന്നത് അനുസരിച്ചുവെന്ന സമാധാനം കേരളത്തിലെ നേതാക്കള്‍ക്കുമുണ്ടാക്കാന്‍ ഡല്‍ഹി ട്രിപ്പ് ഉപകരിച്ചുവെന്ന് പറയാം.