TMJ
searchnav-menu
post-thumbnail

Outlook

സവർണ്ണ ജ്ഞാന വ്യവസ്ഥയുടെ പൊളിച്ചെഴുത്തിന് വഴിയൊരുക്കിയ കൊച്ച്

14 Mar 2025   |   3 min Read
സണ്ണി എം കപിക്കാട്

ധുനിക മലയാളിയുടെ സാമൂഹിക രാഷ്ട്രീയ ജീവിതത്തിൽ നിർണായകമായ വ്യതിയാനങ്ങൾ വരുത്താൻ പറ്റുന്ന ഇടപെടലുകൾ നടത്തിയ ജീവിതത്തിന്റെ ഉടമയായിരുന്നു കെ കെ കൊച്ച്. അദ്ദേഹം വിദ്യാർത്ഥികാലം മുതൽ തന്നെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഇന്ന് കേരളത്തിലെമ്പാടും പടർന്നു പന്തലിച്ച ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അനുഭാവിയായിട്ടാണ് അദ്ദേഹം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.

മറ്റുള്ള പൊതുപ്രവർത്തകരിൽ നിന്നും ഭിന്നമായി സാമൂഹിക പ്രവർത്തനങ്ങൾക്ക് വൈജ്ഞാനികമായൊരു അടിസ്ഥാനമുണ്ടായിരിക്കണമെന്ന തിരിച്ചറിവ് വളരെ നേരത്തെ തന്നെ ഉണ്ടായിരുന്നയാളാണ് അദ്ദേഹം. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഇടപെടലുകൾ കേവലമായ പ്രായോഗിക ഇടപെടലുകൾ എന്നതിനപ്പുറം ആശയ രൂപീകരണത്തിന്റെ ഒരു ചരിത്രം കൂടി ഉൾകൊള്ളുന്നുണ്ട്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഭാഗമായിട്ടുള്ള സാംസ്കാരിക പ്രവർത്തനങ്ങളിലും അതോടൊപ്പം തന്നെ അതിന്റെ ആശയ പ്രചാരണ രംഗത്തും അദ്ദേഹം വളരെ സജീവമായിരുന്നു. അദ്ദേഹത്തിന്റെ ഈ കാലഘട്ടത്തിലെ പ്രവർത്തനങ്ങൾ അറസ്റ്റിലേക്കും ജയിൽവാസത്തിലേക്കും നയിച്ചിട്ടുണ്ട്. 1980കൾക്കു ശേഷമാണ് അദ്ദേഹം പ്രത്യക്ഷമായി തന്നെ ദളിത് പ്രവർത്തനങ്ങളുടെ ഭാഗമാകുന്നത്. എൺപതുകളുടെ തുടക്കത്തിൽ കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിച്ചുകൊണ്ടിരുന്ന സീഡിയൻ സർവീസ് സൊസൈറ്റിയിലൂടെയാണ് അദ്ദേഹം അത് തുടങ്ങിവയ്ക്കുന്നത്. ആ സംഘടനയുടെ കേന്ദ്രകമ്മിറ്റി അംഗമായും അതിന്റെ പ്രസിദ്ധീകരണമായ സീഡിയൻ വാരികയുടെ എഡിറ്ററായും ദീർഘകാലം അദ്ദേഹം സേവനമനുഷ്ഠിച്ചു.

  കെ കെ കൊച്ച് | PHOTO: WIKI COMMONS
കേരളത്തിൽ ദളിത് പ്രവർത്തനങ്ങൾ ആ കാലഘട്ടത്തിൽ വ്യാപകമായിരുന്നെങ്കിലും അവയ്ക്കൊരു വൈജ്ഞാനിക അടിസ്ഥാനമുണ്ടായിരിക്കണമെന്നുള്ള ധാരണയുടെ അടിസ്ഥാത്തിലാണ് അദ്ദേഹം ആ പ്രവർത്തന മേഖലയിലേക്ക് കടന്നുവരുന്നത്. ആ വൈജ്ഞാനിക അടിസ്ഥാനമാകട്ടെ കേരളം സൂക്ഷിക്കുന്ന, പാവനമായി കരുതുന്ന സാംസ്കാരിക ധാരണകളെയും സാമൂഹിക ധാരണകളെയും രാഷ്ട്രീയ ധാരണകളെയും തിരുത്തികൊണ്ട് മാത്രമെ ദളിത് ജനവിഭാഗങ്ങൾക്ക് മുന്നോട്ടുപോവാനാവൂ എന്ന വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹം പുലർത്തിയിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ജീവിതത്തിലുടനീളം കേരളത്തിലെ പ്രബലമായ വൈജ്ഞാനിക ധാരകളോട് കലഹിച്ചു കൊണ്ടും അതിനോട് വിമർശനപരമായ സമീപനം പുലർത്തി കൊണ്ടുമാണ് സ്വന്തം ജീവിതത്തെ മുന്നോട്ടു കൊണ്ടുപോയത്.

നിരവധിയായ സാമൂഹിക രാഷ്ട്രീയ ഇടപെടലുകളും നടത്തുവാൻ അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്. കേവലം ഒരു എഴുത്തുകാരൻ എന്നതിനപ്പുറം സമൂഹത്തിന്റെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന ഒരാൾ കൂടിയായിരുന്നു കെ കെ കൊച്ച്. അദ്ദേഹമെഴുതിയ നിരവധി പുസ്തകങ്ങൾ ഇന്ന് നമ്മുടെ മുന്നിലുണ്ട്. എൺപതുകളുടെ അവസാനമെഴുതിയ 'കലാപവും സംസ്കാരവും' എന്ന പുസ്തകത്തിൽ പുതിയൊരു ജ്ഞാനാന്വേഷണത്തിന്റെ വെളിച്ചം അതിലെ പല പഠനങ്ങളിലും നമുക്ക് കാണാൻ കഴിയും. പിന്നീടുള്ള വർഷങ്ങളിൽ അതിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള പരിശ്രമമാണ് അദ്ദേഹം നടത്തിയത്. അദ്ദേഹത്തോട് അഭിപ്രായ വ്യത്യാസം ഉള്ളവർക്കുപോലും നിഷേധിക്കാനാവാത്ത ഒരു നിറസാന്നിധ്യമായി കേരളത്തിന്റെ ധൈഷണിക മണ്ഡലത്തിൽ എല്ലാ കാലത്തും അദ്ദേഹം ഇടപെട്ടുകൊണ്ടേയിരുന്നു. അദ്ദേഹമെഴുതിയ ചരിത്രസംബന്ധിയായ പുസ്തകം കേരള ചരിത്ര രചനയുടെ പ്രധാനപ്പെട്ട സമസ്യകളിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരുന്നു. അതോടൊപ്പം തന്നെ സാംസ്കാരിക മണ്ഡലത്തിൽ വ്യത്യസ്തമായ ഒരു വിമർശന ധാരയെ സ്ഥാപിക്കുവാനും അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്. 

REPRESENTATIVE IMAGE | WIKI COMMONS
മലയാളി പാവനമെന്ന് കരുതിയ പല സാംസ്കാരിക ബിംബങ്ങളെയും വിമർശന വിധേയമാക്കികൊണ്ടാണ് അദ്ദേഹം അതിന്റെ പാഠങ്ങൾ നിർമ്മിക്കാൻ ശ്രമിച്ചിട്ടുള്ളത്. സാംസ്കാരിക മണ്ഡലത്തിൽ മാത്രമല്ല സാമൂഹിക രാഷ്ട്രീയമണ്ഡലത്തിലും സമാനമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിയിരുന്നത്. ഇടതുപക്ഷ കാൽപ്പനികത സൃഷ്ടിച്ച രാഷ്ട്രീയ ധാരണകളെ അടിസ്ഥാനപരമായി വസ്തുതകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുന്ന നിരവധി പഠനങ്ങൾ അദ്ദേഹം പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ഇങ്ങനെ സാമൂഹിക ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ഇടപെട്ടുകൊണ്ട് പുതിയ ചില പ്രവണതകൾക്ക് തുടക്കം കുറിക്കാൻ, അതിനെ മുന്നോട്ടുനയിക്കാൻ സ്വന്തം ജീവിതത്തെ മാറ്റി വച്ചൊരാളായിരുന്നു കെ കെ കൊച്ച്. ആ വൈജ്ഞാനിക സമ്പത്തിനെ പിൻപറ്റുന്ന ഒരു പുതിയ തലമുറയെ സൃഷ്ടിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്ന് കേരളത്തിലെമ്പാടും നിറസാന്നിധ്യമായിരിക്കുന്ന വിമർശന ശാഖയിലും സാമൂഹിക ശാസ്ത്രത്തിലും അടിക്കടിയുണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങളിലുമൊക്കെ വ്യക്തമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ട് രംഗത്തുവരുന്ന നൂറുകണക്കിന് ദളിത് പ്രവർത്തകർ ഇന്ന് കേരളത്തിലെമ്പാടുമുണ്ട്. അത്തരമൊരു അന്തരീക്ഷം കേരളത്തിൽ സൃഷ്ടിക്കുന്നതിൽ കെ കെ കൊച്ചിന്റെ ത്യാഗപൂർണമായ ജീവിതം പ്രധാനപ്പെട്ടൊരു ഈടുറപ്പായി മനസിലാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലെ ദളിത് മൂവ്മെന്റിന്റെ, ദളിത് പ്രസ്ഥാനങ്ങളുടെ നേതൃത്വം എന്നതിനപ്പുറം മലയാളിയുടെ ധൈഷണിക ജീവിതത്തെ നവീകരിക്കുവാൻ കഴിഞ്ഞ ഒരു ജ്ഞാന വ്യവഹാരത്തെ നിർമ്മിച്ച വ്യക്തി എന്ന നിലയ്ക്കാണ് ചരിത്രത്തിൽ കെ കെ കൊച്ച് ഓർമിക്കപ്പെടുക. നമ്മുടെ വ്യവസ്ഥാപിത വിജ്ഞാന വ്യവസ്ഥ മൂടിവയ്ക്കാൻ ശ്രമിച്ച സാമൂഹിക യാഥാർത്ഥ്യങ്ങളെ പുറത്തുകൊണ്ടുവരാനും അത് നമ്മുടെ സാമൂഹിക രാഷ്ട്രീയ വ്യവഹാരങ്ങളുടെ കേന്ദ്ര പ്രമേയമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ആ നിലയ്ക്ക് ധന്യമായ ഒരു ജീവിതമായിരുന്നു കെ കെ കൊച്ചിന്റേത്.  അദ്ദേഹത്തിന്റെ വിടവാങ്ങൽ കേരളത്തിലെ ദളിത് സമുദായത്തിന് മാത്രമല്ല മലയാളിയുടെ ധൈഷണിക ജീവിതത്തിനും വലിയ നഷ്ടമാണെന്ന് നിസംശയം പറയാം.








#outlook
Leave a comment